Featured Post

Saturday, February 6, 2016

Song for Night by Chris Abani

ലില്ലിപ്പൂക്കളില്‍ കുരുങ്ങുന്ന അസ്ഥിപജ്ഞരങ്ങള്‍


ആഭ്യന്തര സംഘര്‍ഷങ്ങളുടെ നീണ്ടുനില്‍ക്കുന്ന കെടുതികളുടെ ഉപോല്‍പ്പന്നമായി ലോകത്ത് പലയിടങ്ങളിലും, വിശേഷിച്ച് ആഫ്രിക്കന്‍ രാജ്യങ്ങളില്‍, ഉയര്‍ന്നു വന്നിട്ടുള്ള സാഹചര്യങ്ങളില്‍ ഏറ്റവും ദയനീയവും വേദനിപ്പിക്കുന്നതുമായ ഒന്നാണ് ബാല യോദ്ധാക്കള്‍ (child soldiers) എന്ന പ്രതിഭാസം. ചരിത്രത്തില്‍ എല്ലാ കാലഘട്ടങ്ങളിലും സംഘര്‍ഷ ഭൂമികളില്‍ കുട്ടികളുടെ സാനിധ്യമുണ്ടായിട്ടുണ്ടെങ്കിലും കൊളോണിയല്‍ അനന്തര ആഫ്രിക്കന്‍ യുദ്ധ ഭൂമികള്‍ വലിയൊരളവോളം ഈ പ്രതിഭാസത്തിന്റെ അഭൂത പൂര്‍വ്വമായ സാന്നിധ്യത്തിനു സാക്ഷ്യം വഹിക്കുന്നുണ്ട്. പത്തും പതിനാലും വയസ്സുള്ള, അതിനും തക്ക ശാരീരികവളര്‍ച്ച പോലുമില്ലാത്ത കരുവാളിച്ച മുഖമുള്ള കുഞ്ഞുങ്ങള്‍ പ്രായത്തിനിണങ്ങാത്ത പരുക്കന്‍ ഭാവങ്ങളും തങ്ങളെക്കാള്‍ നീളമുള്ള റൈഫിളുകളും വെടിയുണ്ട മാലകളും നീളന്‍ വാള്‍ക്കത്തികളും സൈനിക വസ്ത്രങ്ങളുമായി കൊന്നും കൊലവിളിച്ചും നീങ്ങുന്ന കാഴ്ച സിയറാ ലിയോണിന്റെയും കോംഗോയുടെയും നൈജീരിയയുടെയുമൊക്കെ ഏതാണ്ടൊരു ചിഹ്നം തന്നെയായി മാറിയിട്ടുണ്ട് നോവലുകളിലും സിനിമകളിലും. പലപ്പോഴും അതത്ര അതിശയോക്തിപരമല്ല എന്ന് തന്നെയാണ് ഈ രാജ്യങ്ങളില്‍ നിന്നൊക്കെയുള്ള സമകാലീന യാഥാര്‍ത്ഥ്യങ്ങള്‍ വ്യക്തമാക്കുന്നതും. എല്‍. ടി ടി. . സൈന്യത്തിലും ബര്‍മ്മയിലെ വംശീയ സംഘര്‍ഷങ്ങളിലുമുണ്ടായ ബാല യോദ്ധാക്കളുടെ സാന്നിധ്യം നയോമി മുനാവീരായുടെ 'ഐലന്‍ഡ് ഓഫ് എ തൌസന്‍ഡ് മിറേഴ്സ്' , മിതാലി പെര്‍കിന്‍സിന്റെ 'ബാംബൂ പീപ്പിള്‍' തുടങ്ങിയ നോവലുകളില്‍ വിഷയമായിട്ടുണ്ട്‌. ആഫ്രിക്കന്‍ കൃതികളിലാവട്ടെ, ഇഷ്മയേല്‍ ബേയായുടെ പ്രസിദ്ധമായ അനുഭവാഖ്യാനം 'ഏ ലോംഗ് വേ ഗോണ്‍', മരിയാത്തു കമാറായുടെ 'ദി ബൈറ്റ് ഓഫ് ദി മാംഗോ', ഉസോദിന്‍മാ ഇവിയേലായുടെ 'ദി ബീസ്റ്റ്‌സ് ഓഫ് നോ നേഷന്‍' തുടങ്ങി ഒട്ടേറെ കൃതികളിലൂടെ ബാല യോദ്ധാക്കളുടെ ജീവിതമെന്ന നരകങ്ങള്‍ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. ഈ കുട്ടികള്‍ കൌമാരവും ജീവിതവും പോയ്പ്പോയവരാണ്. യുദ്ധാനന്തരം എങ്ങാനും തിരിച്ചു ചെന്നാല്‍ അവര്‍ പ്രേതങ്ങളോ, നരഭോജികാളോ ആയി തിരസ്കരിക്കപ്പെടുമെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, ആഫ്രിക്കന്‍ യാഥാര്‍ഥ്യങ്ങള്‍ ആധുനിക വല്‍ക്കരിക്കപ്പെട്ടിട്ടില്ലാത്ത പ്രകൃതരുടെ ഗോത്ര സംഘര്‍ഷങ്ങളുടെ കള്ളികളിലേക്ക് ചുരുട്ടിക്കെട്ടാന്‍ ആവേശമുള്ള പാശ്ചാത്യ കാഴ്ചപ്പാട് തങ്ങളുടെ ധാരണകള്‍ക്കിണങ്ങും വിധം ലളിതവല്‍ക്കരിച്ചു മനസ്സിലാക്കും പോലെ അതത്ര 'നിഷ്കളങ്ക ഇരകളുടെ ഇതിഹാസങ്ങള്‍' അല്ല എന്നതും ഏറെ നടുക്കമുണ്ടാക്കുന്ന വസ്തുതയാണ്.

സ്വതന്ത്ര നൈജീരിയയുടെ ചരിത്രത്തിന്റെ ഏറ്റവും രക്തരൂക്ഷിതമായ സംഘര്‍ഷമായിരുന്ന ബയാഫ്രന്‍ കലാപത്തിന്റെ (1967 - ജൂലായി മുതല്‍ 1970-ജനുവരി വരെ) കാലത്ത് (1967), കലാപത്തിന്റെ പ്രധാന ഇരകളായിരുന്ന ഇബോ വിഭാഗത്തില്‍ പെട്ട അച്ഛന്റെയും ഇംഗ്ലീഷ്‌ വംശജയായ അമ്മയുടെയും മകനായി ജനിച്ച ക്രിസ് അബാനി രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ പതിനെട്ടാം വയസ്സില്‍ ജയിലിലടക്കപ്പെട്ട പുരാവൃത്തത്തിനു ഉടമയാണ്. ജയിലില്‍ വെച്ച് കാണാനിടയായ നൈജീരിയന്‍ വിമത ഗായകന്‍ ഫെലാ കുട്ടി അദ്ദേഹത്തോട് പറഞ്ഞു: സുഹൃത്തേ, സത്യം അപകടകരമായ ഒരേര്‍പ്പാടാണ്!. .............
തുടര്‍ന്ന് വായിക്കാന്‍:

(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 97-106)

To purchase, contact ph.no:  8086126024


More by Chris Abani:

Wednesday, January 20, 2016

The Bite of the Mango by Mariatu Kamara

ഒരു കഷണം മാങ്ങയിലെ ജീവിതം



"ഞങ്ങളുടെ പാരമ്പര്യത്തില്‍ ഓരോ കഥയും പറയപ്പെടുന്നത്‌ ഒന്നുകില്‍ അറിവ് പകരാനോ, അല്ലെങ്കില്‍ തകര്‍ന്ന ബന്ധം പുനസ്ഥാപിക്കാനോ അതുമല്ലെങ്കില്‍ ശ്രോതാവിനെയോ കഥാകാരനെയോ മാറ്റിത്തീര്‍ക്കാനോ ആണ്. മരിയാത്തുവിന്റെ കഥ ഈ ഘടകങ്ങളൊക്കെയും പ്രതിനിധാനം ചെയ്യുന്നു. അത്തരം ഒരു കഥക്കായി ഞാന്‍ കാത്തിരിക്കയായിരുന്നു, മനുഷ്യ ചേതനയുടെ മുഴുവന്‍ ശക്തിയും ഉല്പതിഷ്ണുതയും ഓര്‍മ്മിപ്പിക്കുന്ന ഒന്നിന്.”
(-ഇഷ്മയില്‍ ബേയാഹ് എഴുതിയ ആമുഖത്തില്‍ നിന്ന്.)

1991 മുതല്‍ 2002 വരെ സിയറാ ലിയോണില്‍ കൊടുമ്പിരിക്കൊണ്ട കിരാതമായ ആഭ്യന്തര യുദ്ധം വിവരണാതീതമായ കെടുതികളാണ് സ്വതേ ദരിദ്രമായ ആ ആഫ്രിക്കന്‍ രാജ്യത്തിന് നല്‍കിയത്. RUF (Revolutionary United Front) സൈന്യത്തിന്റെ സായുധ കലാപകാരികള്‍ ഗ്രാമങ്ങള്‍ നശിപ്പിച്ചും കൊന്നും അംഗഭംഗം വരുത്തിയും ബലാല്‍ക്കാരം ചെയ്തും ആയിരങ്ങളെ ഒടുക്കി. ഇന്ന് ലോകത്തിലെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളില്‍ ഒന്നായ സിയറാ ലിയോണില്‍ ശരാശരി ആയുര്‍ ദൈര്‍ഘ്യം നാല്‍പ്പതു വയസ്സിലും താഴെയാണ്. ഗ്രാമപ്രദേശങ്ങളിലെ പ്രതിദിന വരുമാനം ഒരു ഡോളറിലും താഴെ. സ്കൂള്‍ വിദ്യാഭ്യാസമില്ലാത്ത കുട്ടികള്‍. സ്ത്രീകള്‍ക്ക് മാന്യമായ സ്ഥാനമുണ്ടായിരുന്ന പരമ്പരാഗത ജീവിത രീതി തകര്‍ന്നു പോയതിന്റെ വിലയൊടുക്കേണ്ടി വരുന്നത് എല്ലാതരം പീഡനങ്ങളും ഏറ്റുവാങ്ങേണ്ടി വരുന്ന സ്ത്രീസമൂഹമാണ് - ശാരീരികവും മാനസികവും ലൈംഗികവുമായി അവര്‍ നിരന്തര ചൂഷണത്തിന് വിധേയരാവുന്നു. പെണ്‍കുട്ടികള്‍ ജീവിത് നൈരാശ്യത്തിന്റെയും മാനസിക പിരിമുറുക്കങ്ങളുടെയും അടിമകളായ മുതിര്‍ന്നവരുടെ ബാലാല്‍ക്കാരങ്ങള്‍ക്കും ശൈശവ വിവാഹത്തിനും ഇരകളായിത്തീരുന്നു. ഈ പശ്ചാത്തലത്തില്‍ വായിക്കപ്പെടേണ്ട കൃതിയാണ് മരിയാത്തു കമാറയുടെ The Bite of the Mango എന്ന ആത്മകഥാ രചന.

യുദ്ധത്തിന്റെ ഇര എന്നതില്‍ നിന്ന് യൂനിസെഫിന്റെ പ്രത്യേക പ്രതിനിധി എന്നതിലേക്കുള്ള ഒരു ആഫ്രിക്കന്‍ ദരിദ്ര കൗമാരക്കാരിയുടെ യാത്രയാണ് The Bite of the Mango എന്ന ഹ്രസ്വ അനുഭവാഖ്യാന പുസ്തകം പറയുന്നത്. സിയറാ ലിയോണിലെ പ്രശാന്ത സുന്ദരമായ, നിരക്ഷരരെങ്കിലും സമാധാന പ്രിയരായ, ഇരുനൂറോളം അന്തേവാസികള്‍ മാത്രമുള്ള മാഗ്ബരോ ഗ്രാമത്തില്‍ ദരിദ്രമെങ്കിലും സ്നേഹപൂര്‍ണ്ണമായ ചുറ്റുപാടുകളില്‍ അച്ഛനമ്മമാരും കൂടപ്പിറപ്പുകളും കൂട്ടുകാരുമൊക്കെയായി സംപ്തൃപ്തമായ കൗമാരം പിന്നിടുന്ന പന്ത്രണ്ടുകാരിയുടെ ജീവിതത്തിലേക്ക് തൊണ്ണൂറുകളുടെ ഒടുവില്‍ ആഭ്യന്തര യുദ്ധത്തിന്റെ കെടുതികള്‍ കടന്നെത്തുന്നതോടെ അവള്‍ക്കെല്ലാം നഷ്ടമാകുന്നു. കലാപകാരികള്‍ നാടെങ്ങും നാശം വിതച്ചു മുന്നേറിക്കൊണ്ടിരിക്കുന്നതിന്റെ വാര്‍ത്തകള്‍ വിശ്വസിക്കാന്‍ കൂട്ടാക്കാത്ത ഗ്രാമീണര്‍ക്ക് അത് നേരില്‍ ബോധ്യമാകുക വിവരിക്കാനാവാത്ത അനുഭവങ്ങളിലൂടെയാണ്. ഒരു നാള്‍ അയല്‍ഗ്രാമത്തിലെ ബന്ധുവീട്ടിലേക്കു പോകുന്ന മരിയാത്തു അങ്ങോട്ട്‌ എത്തുന്നതേയില്ല. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടിപ്പട്ടാളക്കാരുള്ള (child soldiers) സിയറാ ലിയോണില്‍, തന്റെ പ്രായത്തിലുള്ള പടയാളികള്‍ അവളെ പിടിച്ചു കൊണ്ട് പോകുന്നു. തന്റെയും ഗോത്ര ഭാഷയായ തെംനെ സംസാരിക്കുന്ന കുട്ടിപ്പട്ടാളക്കാരോട് തന്നെ വെറുതെ വിടാന്‍ യാചിക്കുന്നത് വെറുതെയാവുന്നു. പിടിക്കപ്പെടുന്ന ഒട്ടുമുക്കാലും ഗ്രാമീണരോട് ചെയ്യുന്ന പോലെ അവര്‍ "നീ വോട്ടു ചെയ്യുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല!" എന്ന ആക്രോശത്തോടെ അവളുടെ ഇരു കൈപ്പത്തികളും വെട്ടിക്കളയുന്നു. കൊല്ലാതെ വിടുന്നത് പ്രസിഡന്റിനെ നേരില്‍ കാണ്ട് ഒരു പുതിയ കൈ വാങ്ങിക്കാനാണെന്ന് പരിഹസിക്കുന്നുമുണ്ട് അവര്‍. കഷ്ടിച്ചു ബാക്കി കിട്ടിയ ജീവനും കൊണ്ടുള്ള പാലായനത്തിനിടെ ചോരയൊലിക്കുന്ന കൈകളിലെ മുറിവുകളും കത്തിക്കാളുന്ന വിശപ്പുമായി വേച്ചു പോകുന്ന മരിയാത്തുവിന് ഒരപരിചിതന്‍ വെച്ച് നീട്ടുന്ന മാങ്ങാക്കഷണം അവളെ രണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തും: ഒന്ന് മഹാ ദുരന്തങ്ങളുടെ കുത്തൊഴുക്കുണ്ടെങ്കിലും ജീവിതം അവസാനിച്ചിട്ടില്ലെന്ന്. എന്തിന്റെയും ഗുണവശം കാണാന്‍ കഴിയണമെന്ന അമ്മ പഠിപ്പിച്ച പാഠം: ഒരു കഷണം മാങ്ങക്കും ജീവിതം തിരിച്ചു പിടിക്കാനാവും. മറ്റൊന്ന്, ചോരയിറ്റുന്ന അറ്റുപോയ കൈകള്‍ കൊണ്ട് ഭക്ഷണം കഴിക്കേണ്ടി വരുന്ന അവസ്ഥയില്‍ ഇനിയൊരിക്കലും തന്റെ ജീവിതം പഴയത് പോലെ ആവുകയില്ലെന്ന്. A Long Way Gone: Memoirs of a Boy Soldier എന്ന പ്രസിദ്ധകൃതിയുടെ രചയിതാവ് ഇഷ്മയില്‍ ബേയാഹ് 'മാങ്ങയുടെ ഒരു കഷണ'ത്തിന്റെ ആമുഖത്തില്‍ പറയുന്നത് പോലെ "അവ കൂടാതെ ജീവിക്കാന്‍ അവള്‍ പഠിക്കേണ്ടിയിരുന്നു. നിങ്ങളുടെ കടുത്ത സങ്കടത്തിന്റെ കണ്ണീര് ഒന്ന് തുടച്ചു കളയാന്‍ കഴിയാതാവുന്നത്, നിങ്ങളെ ഒന്നുയര്‍ന്നു പൊങ്ങാന്‍ സഹായിക്കും വിധം കൈകള്‍ ഇല്ലാതാവുന്നത് - അതെങ്ങനെയാവും അനുഭവപ്പെടുക?”

ECOMOG (The Economis Community of West African States Monitering Group)-ന്റെ സഹായത്തോടെ ഉറ്റവരോ ഉടയവരോ ഇല്ലാതെ മൃതപ്രായയായി അബെര്‍ദീനിലെ അഭയാര്‍ഥി ക്യാംപിലെത്തുന്ന മരിയാത്തു നീണ്ട ചികിത്സക്ക് ശേഷമാണ് സുഖം പ്രാപിക്കുന്നത്. തന്റെ ഗ്രാമം കലാപകാരികള്‍ തകര്‍ത്ത് കളഞ്ഞുവെന്നു ക്യാമ്പില്‍ വെച്ചാണ് അവള്‍ മനസ്സിലാക്കുക. ആദംസെ, ഇബ്രാഹീം, മുഹമ്മദ്‌, ഫാത് മാത്താ, അബിബാത്തു, മബിന്റി തുടങ്ങി കുടുംബാംഗങ്ങളില്‍ ചിലര്‍ അവിടെയുണ്ട്, പലര്‍ക്കും അവളെ പോലെ മുന്‍ കൈ നഷ്ടമായിട്ടുമുണ്ട്. അവരുടെ കൂടി പരിചരണത്തില്‍ സാവധാനം ജീവിതത്തിലേക്ക് തിരിച്ചു വരുന്ന കൗമാരക്കാരിയെക്കാത്ത് മറ്റൊരു പ്രഹരം കൂടിയെത്തുന്നു: അവള്‍ ഗര്‍ഭിണിയാണെന്ന തിരിച്ചറിവ്. അവള്‍ ഓര്‍ത്തെടുക്കുന്നു; കുടുംബത്തിലെ ഒരു കാരണവര്‍ അവളെ വിവാഹം ആലോചിച്ചതും കയ്യേറ്റം ചെയ്തതും. ഒരു ആണ്‍കുഞ്ഞു പിറക്കാനെന്ന അയാളുടെ ആവശ്യം അവള്‍ തള്ളിക്കളഞ്ഞതായിരുന്നു. ഈ സംഭവത്തെ 'പട്ടാളക്കാരുടെ ബാലാല്‍ക്കാരഫലം' എന്ന് കൊണ്ടാടിയ മാധ്യമ രീതി, അത്തരം മാധ്യ സംസ്കാരത്തോട് തന്നെയുള്ള പ്രതിഷേധമായി മരിയാത്തുവിന്റെ മനസ്സില്‍ അനുഭവപ്പെടും. ക്യാമ്പിലെ കുട്ടികള്‍ പകലന്തിയോളം തെരുവില്‍ ഭിക്ഷയെടുക്കുന്നതില്‍ മരിയാത്തുവും കൂടുന്നുണ്ട്. പള്ളിയില്‍ നിന്ന് വരുന്ന ആളുകളുടെ ഔദാര്യ ധാരാളിത്തം കണ്ടു പിടിച്ചു അവള്‍ കൊള്ളാവുന്ന വരുമാനം കണ്ടെത്തുന്നു. വേണ്ടാതെ കിട്ടിയ കുഞ്ഞായത് കൊണ്ട് അബ്ദുലിനെ അവള്‍ക്കു സ്നേഹിക്കാന്‍ കഴിയാതാവുമ്പോള്‍ ക്യാമ്പിലെ മറ്റു സ്ത്രീകള്‍ ആ ചുമതല ഏറ്റെടുക്കുന്നു. എന്നാല്‍ കുഞ്ഞിനെയുമെടുത്ത് ഭിക്ഷാടനം നടത്തുന്നത് കൂടുതല്‍ ലാഭകരമാണെന്ന് അവള്‍ കണ്ടെത്തുന്നു. അസുഖം ബാധിച്ചു കുഞ്ഞു മരിക്കുന്നതോടെ തന്റെ സ്നേഹ രാഹിത്യമാണ് അവനെ കൊന്നു കളഞ്ഞതെന്നു അവളില്‍ കുറ്റബോധം നിറയുന്നു.

ഫ്രീടൌണിലെ തെരുവുകളില്‍ ഭിക്ഷ യാചിക്കുന്ന കൌമാരക്കാരിയായ അമ്മയുടെയും കുഞ്ഞിന്റെയും കഥ വാര്‍ത്തകളില്‍ നിറയുന്നതോടെ അവളെ തേടി സഹായഹസ്തങ്ങള്‍ എത്തുന്നു. രേഖകളുടെ ആവശ്യത്തിനും മറ്റുമായി ജനത്തീയതിയും മറ്റു വ്യക്തിപരമായ 'വിവര'ങ്ങളും ഓര്‍മ്മയിലുള്ള നുറുങ്ങുകള്‍ കൂട്ടിച്ചേര്‍ത്ത് ഗണിച്ചുണ്ടാക്കേണ്ടി വരുന്ന അവസ്ഥ ആഫ്രിക്കന്‍ യാഥാര്‍ത്ഥ്യത്തിന്റെ പരിച്ചേതം തന്നെയാണ്.അങ്ങനെയാണ് അവള്‍ ആദ്യം ഇംഗ്ലണ്ടിലേക്കും പിന്നീട് കാനഡയിലേക്കും ചേക്കേറുക. ടൊറെന്റോയില്‍ അവള്‍ ഇംഗ്ലീഷ്‌ ഭാഷാ പഠനത്തോടൊപ്പം കോളേജ്‌ വിദ്യാഭ്യാസവും നേടുന്നു. അവിടെ വെച്ചാണ് അവള്‍ യൂണിസെഫ്‌ പ്രതിനിധിയായിത്തീരുക.

ലളിതമായ ഭാഷയില്‍ രചിക്കപ്പെട്ട പുസ്തകം, മുതിര്‍ന്ന കൌമാരക്കാര്‍ക്ക് പ്രത്യേകം ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുണ്ട്. ഗ്രാമ ജീവിതത്തിന്റെയും സൗഹൃദങ്ങളുടെയും ഭാഗങ്ങള്‍ ഏറെ ചാരുതയോടെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. 'ബോണ്ടോ സീക്രട്ട് സൊസൈറ്റി' എന്ന്‍ പേരിട്ട പെണ്‍ ചേലാകര്‍മ്മം പോലുള്ള ഗോത്രാചാരങ്ങളും ചോരയിറ്റുന്ന കൈകളുമായി കാട്ടിലൂടെ പാലായനം ചെയ്യവേ, പൂര്‍വ്വികരുടെ ആത്മാക്കളായ സര്‍പ്പങ്ങളുമായി മുഖാമുഖം നടത്തുന്നതും ബാലാല്‍ക്കാരത്തിലൂടെ തന്നെ ഗര്‍ഭിണിയാക്കിയ, പിന്നീട് മരിച്ചു പോയ അമ്മാവന്റെ സ്വപ്ന പ്രത്യക്ഷവും പോലെ യാഥാര്‍ത്ഥ്യവും ഫാന്റസിയും ഇടകലരുന്ന ഭാഗങ്ങള്‍ ഫിക് ഷന്റെ ആകര്‍ഷണീയത ഉള്ളവയാണ്. എന്നാല്‍ ആഭ്യന്തര യുദ്ധത്തിന്റെ ഭീകര രംഗങ്ങള്‍ ബോധപൂര്‍വ്വം ഒഴിവാക്കപ്പെട്ടിട്ടുള്ളത് ശ്രദ്ധേയമാണ്. കൈകളില്ലാത്ത ജീവിതവുമായി പൊരുത്തപ്പെടുന്നതിന്റെ വര്‍ണ്ണനകളുടെ കാര്യത്തിലും ഇതേ മിതത്വം, ഒരു പക്ഷെ ഇത്തിരി പിശുക്ക്, നമുക്ക് കാണാനാവും. പ്രോസ്തെറ്റിക്‌ കൈകള്‍ ഉപയോഗിക്കുന്നതിന്റെ കാര്യത്തില്‍ ആദ്യമേ എതിര്‍പ്പ് കാണിച്ചിരുന്ന മരിയാത്തു ഒടുവില്‍ അതുമായി പൊരുത്തപ്പെട്ടുവോ എന്നതും വ്യക്തമല്ല. വ്യക്തിപരമായ കാര്യങ്ങള്‍ കൂടുതല്‍ പറയേണ്ടതില്ല എന്ന തീരുമാനവും ഒരുപക്ഷെ അവരുടെ ജീവിതത്തോടുള്ള പോസിറ്റീവ് സമീപനത്തിന്റെ ഭാഗമാകാം. പരാമൃഷ്ട കാലത്തെ സിയറാ ലിയോണിലെ ആഭ്യന്തര യുദ്ധത്തിന്റെ (1991- 2002) വസ്തുതാന്വേഷണങ്ങളും കാര്യമായി ഒന്നുമില്ല പുസ്തകത്തില്‍. അന്ന് തീരെ കുഞ്ഞായിരുന്നു മരിയാത്തു എന്നിരിക്കിലും, പുസ്തകം എഴുതപ്പെടുന്ന കാലത്ത് അവര്‍ വിദ്യാസമ്പന്നയായ യുവതിയായിരുന്നല്ലോ. ഒരു പ്രചോദക കൃതി എന്ന നിലയില്‍, ഐക്യരാഷ്ട്ര സഭയുടെ സായുധ സംഘര്‍ഷങ്ങള്‍ക്കിടയില്‍ പെട്ട കുട്ടികള്‍ക്കായുള്ള പ്രത്യേക പ്രതിനിധി (UNICEF Special Representative for Children in Armed Conflicts) ലക്‌ഷ്യം വെക്കുന്നത് ചരിത്രാഖ്യാനമല്ല, മറിച്ച് സിയറാ ലിയോണിലെ ദുരന്ത ബാധിതരിലേക്ക് ലോക ശ്രദ്ധ ക്ഷണിക്കുകയും അവര്‍ക്ക് ആവുന്നത്ര സഹായം എത്തിക്കുകയും അത് വഴി സമാനമായ ദുരിതങ്ങളിലൂടെ കടന്നു പോവുന്ന ലോകമെമ്പാടുമുള്ള കുട്ടികളോടും മറ്റിരകളോടും ഐക്യപ്പെടാനും അവര്‍ക്ക് പ്രത്യാശയുടെ പാഠങ്ങള്‍ പകര്‍ന്നു നല്‍കാനുമാണ് എന്ന് വ്യക്തം.


മരിയാത്തു കമാറയും ജേര്‍ണലിസ്റ്റ്‌ സൂസന്‍ മാക്‌ ലാന്റും തമ്മിലുള്ള അടുത്ത സഹകരണത്തിലാണ് 'മാങ്ങയുടെ ഒരു കഷണം' പിറന്നതെന്നു പുസ്തകത്തിന്റെ ആരംഭത്തില്‍ പറയുന്നുണ്ട്. മരിയാത്തു തന്റെ ഭീകരാനുഭവങ്ങളും ജീവിത വിജയത്തിന്റെ മുഹൂര്‍ത്തങ്ങളും പങ്കു വെച്ച അനേകം അഭിമുഖങ്ങള്‍ അടിസ്ഥാനമാക്കിയാണ് സൂസന്‍ കഥ പറഞ്ഞത്.

read more:

Wednesday, December 9, 2015

Mornings in Jenin by Susan Abulhawa


മൃത്യുഭൂവിലെ പ്രഭാതങ്ങള്‍



മമ്മക്കറിയാമോ, ഹാജി സലിം അദ്ദേഹത്തിന്റെ വീട്ടില്‍ ജീവനോടെ അടക്കപ്പെട്ടുവെന്നു? അദ്ദേഹമിപ്പോള്‍ സ്വര്‍ഗ്ഗത്തിലിരുന്നു മമ്മയോട് കഥകള്‍ പറയുന്നുണ്ടോ? എനിക്കദ്ദേഹത്തെ കാണാന്‍ ഒരവസരം കിട്ടിയിരുന്നെങ്കില്‍ എന്ന് ഞാനാശിക്കുന്നു. അദ്ദേഹത്തിന്റെ പല്ലില്ലാത്ത ചിരി കാണാന്‍, അയഞ്ഞു തൂങ്ങിയ തൊലിയില്‍ തൊടാന്‍. നിങ്ങള്‍ നിങ്ങളുടെ ചെറുപ്പത്തില്‍ ചെയ്ത പോലെ, നമ്മുടെ ഫലസ്തീനില്‍ നിന്നുള്ള ഒരു കഥ പറയാന്‍ അദ്ദേഹത്തോട് യാജിക്കാന്‍. മമ്മാ, അദ്ദേഹത്തിനു നൂറു വയസ്സിലേറെ പ്രായമുണ്ടായിരുന്നു. ഇത്രയും കാലം ജീവിച്ചിരിക്കുക, എന്നിട്ട് ഒടുവില്‍ ഒരു ബുള്‍ഡോസറിന്നടിയില്‍ പെട്ട് ചതഞ്ഞു പോവുക. ഫലസ്തീനിയാവുക എന്നാല്‍ ഇതാണോ?” (ജെനിനിലെ പ്രഭാതങ്ങള്‍: പേജ്- 296)

ഓഷ് വിറ്റ്‌സിന്റെയും ട്രെബ്‌ ളിങ്കായുടെയും ബെര്‍ഗന്‍-ബെല്‍സന്റെയുമൊക്കെ പീഡാനുഭവ പര്‍വ്വങ്ങള്‍ കടന്ന ജൂത ജനതയെ 1948-ല്‍ ഫലസ്തീന്‍ മണ്ണില്‍ കുടിപാര്‍പ്പിക്കുമ്പോള്‍ തങ്ങളുടെ നൃശംസതയുടെയും നിസ്സംഗതയുടെയും കുറ്റബോധത്തെ നിസ്സഹായരായ ഒരു ജനതയുടെ ചെലവില്‍ ഇറക്കിവെക്കുക കൂടിയായിരുന്നു ബ്രിട്ടന്‍ ഉള്‍പ്പടെ പാശ്ചാത്യ ശക്തികള്‍. തങ്ങളനുഭവിച്ചതിനൊക്കെയും അയഥാര്‍ത്ഥമായ ഒരു പക പോക്കലിന്റെ വീറോടെ അതിലൊന്നും പ്രതിസ്ഥാനീയരോ, പരമ്പരാഗത കാര്‍ഷിക- ഗോത്ര ജീവിത പരിസരങ്ങള്‍ക്കപ്പുറം ഒന്നിലും ഇടപെട്ടു ശീലമില്ലായ് കയാല്‍ രാഷ്ട്രീയമായ ബോധ്യങ്ങളുടെ സഹാനുഭൂതി പോലും ഇല്ലാതിരുന്നവരോ ആയിരുന്ന ഒരു ജനതയ്ക്ക് മേല്‍ പ്രയോഗിക്കുകയെന്ന ജൂതാധിനിവേശ ഫലസ്തീന്‍ ദുരന്തം തുടങ്ങിവെച്ചത് അന്നാണ്. പിറന്ന മണ്ണില്‍ അഭയാര്‍ഥികള്‍ ആവുകയെന്ന ആ ഫലസ്തീന്‍ അനുഭവത്തിനു സ്വതന്ത്ര ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും ശ്രീലങ്കയുടെയുമൊക്കെ പഴക്കമുണ്ടെന്നര്‍ത്ഥം . ഇര വേട്ടക്കാരനാവുക എന്നതിന്റെ ചരിത്രപരമായ അസംബന്ധം ഇത്രയേറെ തീക്ഷ്ണമായി വ്യക്തമാക്കുന്ന ഘട്ടങ്ങള്‍ ആധുനിക മനുഷ്യ ചരിത്രത്തില്‍ വേറെയില്ല തന്നെ. കവിതകളിലും നോവലുകളിലും ചലച്ചിത്രങ്ങളിലും അനുഭവ ആഖ്യാനങ്ങളിലുമായി 'മിഡില്‍ ഈസ്റ്റ് കോണ്‍ഫ്ലിക്റ്റ്‌ എന്ന മാധ്യമ വട്ടപ്പേരുള്ള ഈ യാതനാപര്‍വ്വം ഏറെ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും സംഘര്‍ഷ ചരിത്രത്തെ ചരിത്രനൈരന്തര്യത്തോടെ അവതരിപ്പിച്ച ആഖ്യാനങ്ങള്‍ അത്രയധികമില്ല. ആ അര്‍ത്ഥത്തില്‍ സൂസന്‍ അബുല്‍ഹവായുടെ ' ജെനിനിലെ പ്രഭാതങ്ങള്‍' ഏറെ വ്യത്യസ്തമാണ്.

നഖ്ബ: തലമുറകളുടെ ശ്രാദ്ധം
വിദൂരസ്തമായ ഒരു കാലത്ത്, ചരിത്രം മലകള്‍ക്ക് മുകളിലൂടെ മാര്‍ച്ച് ചെയ്യുകയും വര്‍ത്തമാനത്തെയും ഭാവിയേയും തകര്‍ക്കുകയും ചെയ്യും മുമ്പ്, കാറ്റ് ആ പ്രദേശത്തെ ഒരറ്റം പിടിച്ചു ഉലക്കുകയും അതിന്റെ പേരും സ്വഭാവവും കുടഞ്ഞു കളയുകയും ചെയ്യും മുമ്പ്‌, അമല്‍ ജനിക്കും മുമ്പ്‌ , ഹൈഫക്ക് കീഴെ ഒരു കൊച്ചു ഗ്രാമം അത്തിപ്പഴങ്ങളും ഒലീവുമായി കഴിഞ്ഞു വന്നു; അതിരുകള്‍ തുറന്നിട്ട്‌, വെയിലേറ്റ്"
(അദ്ധ്യായം ഒന്ന്- വിളവെടുപ്പ്)

പ്രശാന്ത സുന്ദരമായ ഈ കാവ്യ ശാലീനതയുടെ തുടക്കത്തില്‍ നമ്മള്‍ യഹ് യ അബുല്‍ഹേജയെയും ബാസിമയെയുംഅവരുടെ മക്കളായ ഹസനെയും ദര്‍വീഷിനെയും കണ്ടുമുട്ടുന്നു. പില്‍ക്കാലം ആര്‍ത്തലക്കാന്‍ പോകുന്ന സയണിസ്റ്റ്‌ ഭീകരതയുടെ സൂചനകള്‍ തുടക്കത്തിലേ ഉണ്ട്. ജറൂസലെമിലേക്ക് ദൈനംദിന ആവശ്യങ്ങള്‍ക്കായി പോകാന്‍ തുടങ്ങുന്ന ഹസനോട് പിതാവ് ഓര്‍മ്മിപ്പിക്കുന്നു: “ഏതു നായിന്റെ മോന്‍ സയണിസ്റ്റ്‌ ആവും പൊന്തക്കാട്ടില്‍ മറഞ്ഞിരിപ്പുണ്ടാകുക എന്ന് നിനക്കറിയില്ല. അല്ലെങ്കില്‍ ഏതു തന്തക്ക് പിറക്കാത്ത ബ്രിട്ടീഷുകാരനാവും നിന്നെ തടഞ്ഞു നിര്‍ത്തുക എന്നും.”

നഖ്ബയുടെ അനന്തര ഫലമായി കിടപ്പാടം ഉപേക്ഷിച്ചു പാലായനം ചെയ്യുന്ന ഫലസ്തീന്‍ ജനത അവരുടെ ചരിത്രത്തില്‍ നിന്ന് കൂടിയാവും ബഹിഷ്കൃതരാവുക:
"അങ്ങനെ ജനറല്‍ സലാദിന്റെ സൈന്യം ഏ. ഡി. 1189-ല്‍ അവിടം സ്ഥാപിച്ചതിനു എട്ടു നൂറ്റാണ്ടുകള്‍ക്കു ശേഷം ഇപ്പോള്‍ എയ്ന്‍ ഹോദില്‍ നിന്ന് അതിന്റെ ഫലസ്തീന്‍ കുഞ്ഞുങ്ങള്‍ തുടച്ചു നീക്കപ്പെട്ടു. ആ ഗ്രാമത്തില്‍ ജീവിച്ചു മരിച്ച തലമുറകള്‍ എത്രയാവുമെന്നു ഒരു കണക്കെടുക്കാന്‍ ശ്രമിച്ച യഹ് യ; നാല്‍പ്പതെന്ന ഒരു നിഗമനലെത്തി. തങ്ങളുടെ കുട്ടികളോട് പാരമ്പര്യത്തിന്റെ കഥ പറയാനായി അഞ്ചും ആറും തലമുറപ്പേരുകള്‍ ക്രമത്തില്‍ നല്‍കി പേരിടുന്ന ആ അറബി രീതി ഉപയോഗിച്ച് അത് എളുപ്പമായിരുന്നു.
അങ്ങനെ യഹയ ജീവിച്ചിരിക്കുന്നവരില്‍ നിന്ന് ഇപ്പോള്‍ കവര്‍ന്നെടുക്കപ്പെട്ട നാല്‍പ്പതു തലമുറകളുടെ കണക്കെടുത്തു. നാല്‍പ്പതു തലമുറകള്‍ - ജനനങ്ങളുടെ, അടക്കങ്ങളുടെ, വിവാഹങ്ങളുടെ, ആഘോഷങ്ങളുടെ, പ്രാര്‍ത്ഥനകളുടെ, മുട്ടുകുത്തലുകളുടെ. നാല്‍പ്പതു തലമുറകള്‍ - പാപങ്ങളുടെ, ദാനധര്‍മ്മങ്ങളുടെ, പാചകത്തിന്റെ, അദ്ധ്വാനത്തിന്റെ, അലസതയുടെ, സൗഹൃദങ്ങളുടെ, ശത്രുതകളുടെ, ഉടമ്പടികളുടെ, മഴയുടെ, പ്രണയ സംഗമങ്ങളുടെ. നാല്‍പ്പതു തലമുറകള്‍ - അവരുടെ ഉറഞ്ഞു പോയ ഓര്‍മ്മകളോടെ, രഹസ്യങ്ങളോടെ, ഉപജാപങ്ങളോടെ. മറ്റൊരു ജനതയുടെ ഉടമാവകാശവാദത്തില്‍ എല്ലാം നഷ്ടമായിപ്പോയി - വാസ്തു ശില്പ്പങ്ങളായി ഉണ്ടായിരുന്നവ, പൂന്തോട്ടങ്ങള്‍, കിണറുകള്‍, പൂക്കള്‍, വശീകരണ ഏലസ്സുകള്‍ - യൂറോപ്പ് , റഷ്യ, യു. കെ, തുടങ്ങി മറ്റു ലോക ദേശങ്ങളില്‍ നിന്നെത്തിയ ജൂതരായ വിദേശികളുടെ പുരാതനാവകാശമായി.
ജീവനോടെ കുഴിച്ചു മൂടിയ ചരിത്രത്തിന്റെ ദുഃഖത്തില്‍, ഫലസ്തീനിന്റെ 1948 എന്ന വര്‍ഷം കലണ്ടറില്‍ നിന്ന് ദിനങ്ങളുടെ, മാസങ്ങളുടെ, വര്‍ഷങ്ങളുടെ അനുസ്യൂതിയുടെ കണക്കെടുപ്പില്ലാതെ, പലായനത്തിലേക്ക് വീണു; പകരം അത് ചരിത്രത്തിലെ ഒരു നിമിഷത്തിന്റെ അന്തമായ ഒരു മൂടല്‍മഞ്ഞായിത്തീര്‍ന്നു. ആ വര്‍ഷത്തിലെ പന്ത്രണ്ടു മാസങ്ങള്‍ ക്രമം തെറ്റുകയും ഫലസ്തീനിന്റെ ഹൃദയത്തില്‍ അലക്ഷ്യമായി ചുറ്റിത്തിരിയുകയും ചെയ്തു. എയ്ന്‍ ഹോദിലെ വൃദ്ധതലമുറ ക്യാമ്പുകളില്‍ അഭയാര്‍ഥികളായി മരിക്കും: തങ്ങളുടെ പിന്‍ ഗാമികള്‍ക്ക് അവരുടെ തറവാട് വീടിന്റെ വലിയ ഇരുമ്പു താക്കോല്‍കൂട്ടവും ഓട്ടോമന്‍ അധികൃതര്‍ നല്‍കിയ ദ്രവിച്ചു തുടങ്ങുന്ന കൈവശഭൂ രേഖകളും, ബ്രിട്ടീഷ് അംഗീകൃത ആധാരങ്ങളും ഒപ്പം നാടിനെ കുറിച്ചുള്ള ഓര്‍മ്മകളും ഇഷ്ടങ്ങളും മോഷ്ടാക്കളുടെ അട്ടിമറിയില്‍ അടിപ്പെട്ടു പോയ നാല്‍പ്പതു തലമുറകളുടെ കീഴടങ്ങാത്ത വീര്യവും പൈതൃകം നല്‍കിക്കൊണ്ട്.” (പേജ് 39-40)


സാഹോദര്യങ്ങളുടെ മരീചിക
എന്നാല്‍ ഇതിനു മറുവശമായി ഹസനും ഹോളോകോസ്റ്റ് അതിജീവിച്ചെത്തിയ കുടുംബത്തിലെ ആരി പേള്‍സ്റ്റെയ് നും തമ്മിലുള്ള സഹോദര സമാനമായ സൗഹൃദം ദീപ്തമാണ്. "യൂറോപ്പില്‍ നാസിസത്തിന്റെ നിഴലിലും അറബ്-ജൂത ജനതകള്‍ക്കിടെ വര്‍ദ്ധിച്ചു വന്ന അവകാശത്തര്‍ക്കത്തിനിടയിലും ഒരു സൗഹൃദം വളര്‍ന്നു വന്നു. അവരുടെ പന്ത്രണ്ടു വയസിന്റെ നിഷ്കളങ്കതയില്‍ അത് ഊട്ടിയുറപ്പിക്കപ്പെട്ടു. പുസ്തങ്ങളുടെ കാവ്യാത്മക എകാന്തയില്‍, അവരുടെ അരാഷ്ട്രീയതയില്‍.” (പേജ്: 16)
പതിറ്റാണ്ടുകള്‍ക്കു ശേഷം തന്റെ കുഞ്ഞുമകള്‍ അമലിനോട് ഹസ്സന്‍ പറയും: “അവന്‍ എനിക്കൊരു സഹോദരനെ പോലെയായിരുന്നു.” പില്‍ക്കാലം ജന്മം കൊണ്ട് തന്റെ യഥാര്‍ത്ഥ സഹോദരനായിട്ടും അതറിയാതെ ജൂതനായി വളരുന്ന ഡേവിഡ്‌ അധികാര മേല്‍ക്കോയ്മയുടെ നഗ്നമായ പ്രയോഗത്തില്‍ അയാളെ ക്രൂരവും അകാരണവുമായി തല്ലിച്ചതക്കുന്നത് നമ്മള്‍ കാണുന്നുണ്ട്. ഹസന്റെ ശ്വാസകോശ അസുഖവും ആരിയുടെ ഹോളോകോസ്റ്റ് അനുഭവത്തിന്റെ ബാക്കിപത്രമായ കാലിന്റെ വൈകല്യവും ഇരുവരെയും സ്കൂളില്‍ മറ്റു കുട്ടികളുടെ പരിഹാസ കഥാപാത്രങ്ങളാക്കുന്നത്‌ അവരെ ദൗര്‍ഭാഗ്യങ്ങളിലെ കൂട്ടാളികള്‍ (friends in distress) ആക്കുന്നു. കവിതയും ഫിലോസഫിയും അവരെ കൂടുതല്‍ അടുപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഈ അതിരുകള്‍ ഭേദിക്കുന്ന/ ഭേദിക്കാന്‍ വെമ്പുന്ന സാഹോദര്യം പോലും സംഘര്‍ഷം പുതിയ സമവാക്യങ്ങളിലേക്ക് നീങ്ങുന്നതോടെ നിഴല്‍പ്പാടില്‍ ആവുന്നു:

"ഈ നാട് ഒരു ജൂതരാഷ്ട്രമാക്കണമെന്നു അവര്‍ തീരുമാനിച്ചിരിക്കുന്നു. എന്നാല്‍ അറബികള്‍ അതംഗീകരിക്കുന്ന പക്ഷം അത് പ്രശ്‌നമാവില്ലെന്നും നമുക്ക് ഒരുമിച്ചു കഴിയാമെന്നും ഞാന്‍ കരുതുന്നു.”
ഹസന്‍ ആരിക്കടുത്തു നിലത്തിരുന്നു. “പക്ഷെ നീയിപ്പോള്‍ പറഞ്ഞതേയുള്ളൂ അവര്‍ക്ക് വേണ്ടത് ഒരു ജൂത രാഷ്ട്രമാണെന്ന്

അതെ, പക്ഷെ അവര്‍ അറബികളെ താമസിക്കാന്‍ അനുവദിക്കുമെന്ന് ഞാന്‍ കരുതുന്നു.” ആരിക്കു നിയന്ത്രിക്കാന്‍ കഴിയും മുന്‍പ് വാക്കുകള്‍ പുറത്തു വന്നു.

"അപ്പോള്‍ ഈ പ്രവാസികള്‍ എന്നെ എന്റെ സ്വന്തം നാട്ടില്‍ തങ്ങാന്‍ അനുവദിക്കും.” ഹസന്റെ ശബ്ദമുയര്‍ന്നു. (പേജ്- 29-30)

ജീവിതം – അതപ്പോഴും ജൈവമാണ്
ദര്‍വീഷിന്റെ പ്രിയപ്പെട്ട കുതിര ഗനൂഷിനെ പിടിച്ചു കൊണ്ട് പോകുന്ന ജിപ്സി പെണ്‍കൊടി ഡെലിയ അവന്റെ നിഗൂഡ പ്രണയമാവുന്നുവെങ്കിലും അവളെ സ്വന്തമാക്കുക ജ്യേഷ്ഠന്‍ ഹസനാണ്. തുടര്‍ന്ന് അവള്‍ ദര്‍വീഷിന്റെ സ്നേഹമയിയായ ഏട്ടത്തിയമ്മയെന്ന പോലെ, ബന്ധത്തെ ആദ്യം എതിര്‍ത്ത ഉമ്മു ഹസന്റെയുമുള്‍പ്പടെ കുടുംബത്തില്‍ എല്ലാവരുടെയും പ്രിയങ്കരിയാവും. 1948- ലെ ഇസ്രായേല്‍ സംസ്ഥാപനത്തെ തുടര്‍ന്ന് ആട്ടിയോടിക്കപ്പെടുന്ന പലസ്തീന്‍ ജനത എത്തിപ്പെടുന്ന ജെനിന്‍ അഭയാര്‍ഥി ക്യാമ്പിലാണ് ഹസന്‍- ഡെലിയ ദമ്പതികളുടെ ആദ്യ മകന്‍ യൂസുഫും കുട്ടിക്കാലം പിന്നിടുന്നത്. അയ്ന്‍ഹോദില്‍ നിന്നുള്ള പാലായന ഘട്ടത്തില്‍ കൈക്കുഞ്ഞായിരുന്ന രണ്ടാമത്തെ മകന്‍ ഇസ്മയില്‍ തട്ടിയെടുക്കപ്പെടുന്നതിന്റെ വേദന ബുദ്ധിഭ്രമമായും ജീവിത നിരാസമായും ഇനിയെന്നും ഉമ്മു ഹസനെ വേട്ടയാടും. ക്യാമ്പില്‍ വെച്ചാണ് അമല്‍ ജനിക്കുന്നതും. അമലിന്റെ കാഴ്ചപ്പാടിലൂടെയാണ് നോവല്‍ ഇതള്‍ വിടര്‍ത്തുന്നത്. ക്യാമ്പിലെ ആദ്യനാളുകളിലൊക്കെയും തങ്ങളുടെ തോട്ടങ്ങളിലേക്കും വീടുകളിലേക്കും തിരിച്ചു പോകാനാവും എന്ന പ്രതീക്ഷ എല്ലാവരും നിലനിര്‍ത്തുന്നുണ്ട്. കാവല്‍ക്കാരുടെ കണ്ണുവെട്ടിച്ച് തോട്ടത്തിലേക്ക് പോകുന്ന അബുല്‍ഹേജ ഏതാനും അത്തിപ്പഴങ്ങളും മറ്റും നിധിപോലെ കൊണ്ട് വരുന്നത് വിജയാരവങ്ങളോടെയാണ് സ്വീകരിക്കപ്പെടുക. എന്നാല്‍ രണ്ടാം തവണ പുറപ്പെട്ടു പോകുന്ന അയാള്‍ പിന്നീടൊരിക്കലും തിരിച്ചെത്തുന്നില്ല. വര്‍ത്തമാനമെന്നത് ഏതു നിമിഷവും കടന്നു വരാവുന്ന മരണമോ കൂട്ടക്കുരുതികളോ ആയിരിക്കുമ്പോഴും ഭാവിയെന്നത് വന്യസ്വപ്നങ്ങളില്‍ പോലും നിറക്കൂട്ടുള്ളത് അല്ലാതിരിക്കുമ്പോഴും പ്രണയങ്ങളുടെയും കാമാനകളുടെയും ജിവിതാസക്തികള്‍ നോവലിലെ നാല് തലമുറകളുടെയും ജീവിതങ്ങളെ ശാദ്വലക്കുന്നുണ്ട്.

ദേശത്തിന്റെ നഷ്ടം - ജീവിതത്തിന്റെയും
കരുത്തുറ്റ പ്രകൃതക്കാരിയയിരുന്ന ഉമ്മുഹസന്റെ പതനം ഒരര്‍ത്ഥത്തില്‍ പലസ്തീന്‍ ജനതയുടെ തന്നെ പതനത്തിന്റെ പ്രതീകമാണ്. ഒരു ജിപ്സിയുടെ ചുറുചുറുക്കും തന്റേടവും പ്രകടിപ്പിച്ചുവന്ന അവര്‍ നനുത്ത വികാരങ്ങള്‍ പ്രകടിപ്പിക്കുന്നത് കുട്ടികള്‍ക്ക് ചീത്ത സന്ദേശം നല്‍കും എന്ന വിശ്വാസത്തില്‍ മകള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ മാത്രം തന്റെ പേലവസ്നേഹം തുറന്നു വിടുന്നത് കുഞ്ഞായ അമല്‍ നിശബ്ദം തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍, തേ പ്രകൃതം തന്നെയാണ് തനിക്കും കൈവന്നിരിക്കുന്നതെന്നും അതിനു കാരണം തന്നെ വേട്ടയാടുന്ന, വിട്ടുപോകാത്ത/ വിട്ടുകളയാനാവാത്ത ഫലസ്തീന്‍ സ്വത്വം തന്നെയാണെന്നും പില്‍ക്കാലം അവള്‍ തിരിച്ചറിയും. തീക്ഷ്ണാനുഭവങ്ങളുടെ അഭാവമാണ് ചെറിയ കാര്യങ്ങളില്‍ പോലും പ്രകോപിതരാവുന്ന അമേരിക്കന്‍ പ്രകൃതത്തിനു കാരണമെന്നും ജീവന്മരണ സാഹചര്യങ്ങളിലൊഴികെ വികാരാവേഗം കാണിക്കാത്ത പ്രകൃതം അതിന്റെ എതിരറ്റമാണെന്നും അമല്‍ മറ്റൊരു ഘട്ടത്തില്‍ നിരീക്ഷിക്കുന്നു. ഉമ്മയുടെ പടിപടിയായുള്ള തകര്‍ച്ചയും വ്യക്തിത്വ ശിഥിലീകരണവും അവരുടെ മരണത്തെ നേരിടുന്ന അമലിന്റെ പ്രതികരണത്തില്‍ വ്യക്തമാണ്.

എന്റെ കണ്ണുകള്‍ നിശബ്ദം കണ്ണീരൊഴുക്കി. ഞാന്‍ ഈ സ്ത്രീയുടെ മരണത്തിലല്ല കരഞ്ഞത്. മറിച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആ ശരീരം വിട്ടു പോയ എന്റെ ഉമ്മക്ക് വേണ്ടിയാണ്. ഒടുവില്‍ അവള്‍ സമ്പൂര്‍ണമായി അവളുടെ ആത്മാവിനെ ബലാല്‍ക്കാരം ചെയ്ത തേവിടിശ്ശിപ്പുരയായ ഈ ലോകത്തുനിന്നും രക്ഷപ്പെട്ടിരിക്കുന്നുവെന്നു മധുര വേദനയുള്ള ആശ്വാസത്തോടെ ഞാന്‍ കരഞ്ഞു. അവളെ എങ്ങനെയെങ്കിലും രക്ഷിച്ചില്ലെന്നു, രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന മറയില്ലാത്ത കുറ്റബോധം കൊണ്ട് ഞാന്‍ കരഞ്ഞു. എത്ര ശ്രമിച്ചിട്ടും ആ വിളറിയ കുറിയ ശീരീരത്തില്‍ എന്നെ ഗര്‍ഭത്തില്‍ പേറിയ ആ സ്ത്രീയെ എനിക്ക് കാണാന്‍ കഴിഞ്ഞില്ല എന്നോര്‍ത്ത് ഞാന്‍ കരഞ്ഞു...ഞാന്‍ എനിക്ക് വേണ്ടി കരഞ്ഞു.” (പേജ്: 128)
ക്യാമ്പില്‍ മരിച്ചുപോകുന്നവര്‍ അവരുടെ താക്കോല്‍ കൂട്ടങ്ങള്‍, കാലഹരണപ്പെട്ട ഒട്ടോമന്‍ ആധാരങ്ങള്‍ക്കും ബ്രിട്ടീഷ്‌ രേഖകള്‍ക്കുമൊപ്പം പൈതൃകം നല്കുമായിരുന്നെന്നു നോവലില്‍ പരാമര്‍ശമുണ്ട്.പില്‍ക്കാലം ജെറൂസലെമിലേക്ക് പോകാനുള്ള അവസരമൊരുങ്ങുമ്പോള്‍ അമല്‍ നിരീക്ഷിക്കുന്നുണ്ട്
"ഞാനതിന്റെ സ്വന്തമാണ് അതിനെ ആര് തന്നെ കീഴടക്കിയാലും. കാരണം അതിന്റെ മണ്ണ് എന്റെ വേരുകളുടെ സൂക്ഷിപ്പുകാരനാണ്, എന്റെ പൂര്‍വികരുടെ അസ്ഥികളുടെയും . കാരണം എന്റെ പൂര്‍വ മാതാക്കളുടെ കിടക്കകളില്‍ ജ്വലിച്ച സ്വകാര്യ മോഹങ്ങളേ അതിനറിയാം. കാരണം ഞാന്‍ അതിന്റെ കൊടുങ്കാറ്റു പിടിച്ച ഭൂത കാലത്തിന്റെയും വികാരാവേഗങ്ങളുടെയും സ്വാഭാവിക മുകുളമാണ്. ഞാനീ മണ്ണിന്റെ മകളാണ്, ജെറുസലേം മറ്റെന്തിനെക്കാളും എനിക്ക് ഈ പറിച്ചു മാറ്റാനാവാത്ത അവകാശം തരുന്നു. മഞ്ഞച്ചുപോയ സ്ഥലാധാരങ്ങളെക്കാള്‍ ഒട്ടോമന്‍ ഭൂമി റജിസ്റ്ററുകളെക്കാള്‍ , അപഹരിക്കപ്പെട്ട ഞങ്ങളുടെ വീടുകളുടെ ഇരുമ്പ് താക്കോലുകളെക്കാള്‍, യു. എന്‍. പ്രമേയങ്ങളെക്കാള്‍, അല്ലെങ്കില്‍ വന്‍ശക്തികളുടെ പ്രമേയങ്ങളെക്കാള്‍" (പേജ് -140)

ഇടത്താവളങ്ങളുടെ സാന്ത്വനം
1948- ലെ ദൈര്‍ യാസിര്‍ കൂട്ടക്കൊലയെതുടര്‍ന്നു അനാഥരാക്കപ്പെട്ട അമ്പത്തിയഞ്ചോളം കുട്ടികള്‍ ജെറുസലേമിലെ വിശുദ്ധ ദേവാലയത്തിനു മുമ്പില്‍ കൂനിക്കൂടിയിരിക്കുന്നത് കണ്ടതാണ് ഹിന്ദ്‌ ഹുസൈനിയെന്ന മുപ്പത്തൊന്നുകാരിയുടെ മനുഷ്യത്വത്തിനു ചോദ്യചിഹ്നമായതും
"ദാറുല്‍ ത്വിഫില്‍" എന്ന അനാഥാലയത്തിന്റെ തുടക്കമായതും. പ്രസിദ്ധ ഇറ്റാലിയന്‍ പലസ്തീന്‍ ജേര്‍ണലിസ്റ്റ്‌ രൂലാ ജബ്രിയേല്‍ "മിരാള്‍" എന്ന തന്റെ ആത്മ കഥാംശമുള്ള നോവലില്‍ ഹിന്ദ്‌ ഹുസൈനിയുടെയും ദാര്‍ അല്‍ ത്വിഫ് ലിന്റെയും കഥ പറയുന്നുണ്ട്. നോവല്‍ അടിസ്ഥാനമാക്കി അതെ പേരില്‍ പ്രസിദ്ധ സംവിധായിക ജൂലിയാന്‍ ഷനാബാല്‍ ചെയ്ത ചിത്രവും ഏറെ പ്രസിദ്ധമാണ്. അമ്മോജാക്കിന്റെ സഹായത്തോടെ ദാര്‍ അല്‍ ത്വിഫിലില്‍ എത്തുന്ന അമല്‍ ജീവിത പാഠങ്ങളുടെയും സൗഹൃദങ്ങളുടെയും തണലിലേക്കാണ് എത്തുക. കര്‍ക്കശക്കാരിയായ മേട്രന്‍ മിസ് ഹൈദര്‍ പക്ഷെ ഉള്ളില്‍ അത്ര കടുംപിടുത്തക്കാരിയല്ലെന്നു അവിടത്തെ പഠിത്തം പൂര്‍ത്തിയാക്കി സ്കോളര്‍ഷിപ്പോടെ അമേരിക്കയിലേക്ക് പോകനൊരുങ്ങുമ്പോഴാണ് അമല്‍ തീര്‍ത്തും മനസ്സിലാക്കുക. ഉമ്മയുടെ കാര്യത്തിലെന്നപോലെ പരുക്കന്‍ പുറന്തോട് എല്ലായ്പ്പോഴും ഉള്ളിലെ കാഠിന്യത്തെ സൂചിപ്പിക്കുന്നില്ലെന്നു, അമല്‍ മനസ്സിലാകുന്ന രണ്ടാമത്തെ സന്ദര്‍ഭമാകും അത്.

കൗമാരക്കാരികള്‍ ഒരുമിച്ചു കഴിയുമ്പോഴുണ്ടാകുന്ന കുശുമ്പുകളും കുന്നായ്മകളും ഉണ്ടെങ്കിലും ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന സൗഹൃദങ്ങള്‍ ദാറുല്‍ ത്വിഫിലില്‍ അമലിനു നേടാനാവുന്നുണ്ട്. മുന ജലായ്തയുടെ യൂനിവേഴ്സിറ്റി അധ്യാപകനായിരുന്ന പിതാവ് അറബ് നേതാക്കളും പലസ്തീന്‍ ജനതയോട് കാണിച്ച വഞ്ചനകളെക്കുറിച്ചു സൂചിപ്പിക്കുന്നുണ്ട്. ജോര്‍ദാനിലെ ഹാഷിമൈറ്റ് ഏജന്‍റുമാര്‍ അദ്ദേഹത്തെ ഭാര്യയോടൊപ്പം കൊന്നു കളഞ്ഞത് കാണേണ്ടി വന്ന മുനായുടെ അനുഭവത്തെക്കുറിച്ചു നോവലില്‍ വിവരിക്കുന്നു. “തുടരെ രണ്ടു വെടിയൊച്ചകള്‍, മഴയില്‍ മുങ്ങിപ്പോയ ഭയം - അങ്ങനെയാണ് മുനയുടെ ആദ്യ ഓര്‍മ്മകള്‍ ഉത്ഘാടനം ചെയ്യപ്പെടുക: നാലാം വയസില്‍." ഉമ്മു അഹ്മദ്‌ പാചകം ചെയ്യുന്ന കറിക്കൂട്ടുകളില്‍ സമൃദ്ധമായി വീണു വെന്ത്കിടക്കുന്ന കൂറകള്‍ മുതല്‍, കണ്ടുപിടുത്തക്കാരി യാസ്മിനയുടെ Z- ഭാഷയും മുതല്‍ കൊളംബിയന്‍ സഹോദരിമാരായ യാസ്മിന, ലൈല, ഡ്രിനാ എന്നിവരും അവിവാഹിതയായ മിസ്‌ ഹൈദറിന്റെ അസൂയക്ക് പാത്രമായി മൊട്ടയടിക്കപ്പെടുന്ന പ്രതിശ്രുത വധു സൌദും അവളെ വളര്‍ച്ചയുടെ പാഠങ്ങള്‍ പഠിപ്പിക്കുന്ന ഗൃഹാതുര സ്മരണകള്‍ ആവും. മിടുക്കിയായി സ്കോളര്‍ഷിപ്പിനുള്ള അര്‍ഹത തെളിയിക്കുമ്പോള്‍ പിതാവിന്റെ ശബ്ദം അവളുടെ ഓര്‍മ്മയിലുണ്ടാവും: ദുര്‍വിധികളെ മറികടക്കാനുള്ള ഏക പോംവഴി വിദ്യാഭ്യസമാണെന്നു അദ്ദേഹം എപ്പോഴും ഓര്‍മിപ്പിച്ചിരുന്നു. “എന്റെ പ്രിയപ്പെട്ട കുഞ്ഞേ , നമുക്കിപ്പോള്‍ വിദ്യാഭ്യാസമല്ലാതെ മറ്റൊന്നുമില്ല; എനിക്ക് വാക്കുതരൂ നിന്റെ എല്ലാ കഴിവും ഉപയോഗിച്ച് നീയത് നേടുമെന്ന്.”

അഭിമതരുടെ നാട്ടില്‍ അന്യയായി
1973-ല്‍ 'അന്യനാവുന്നതിന്റെ അനുഭവവുമായി 'The Ghurba- the state of being stranger) അമേരിക്കയിലെതുമ്പോള്‍ 'ദേശമില്ലായ്മ ചീത്ത പെര്‍ഫ്യും പോലെ എന്നില്‍ തങ്ങി നിന്നു, എഴുപതുകളിലെ വിമാന റാഞ്ചലുകള്‍ അറബിക് കുടുംബപ്പേരിനെ പിന്തുടരുകയും ചെയ്തു' എന്ന് അമല്‍ നിരീക്ഷിക്കുന്നു. പഠനത്തിന്റെ ആദ്യവര്‍ഷം ആരുമായും കൂട്ടില്ലാതെ തന്റെ ഉള്ളിലെ പലസ്തീനിയെ സ്വയമടക്കി അക്കാദമിക നേട്ടങ്ങളുടെ മാത്രം ലക്ഷ്യത്തിലേക്ക് അവള്‍ ഒതുങ്ങുന്നു. എന്നാല്‍, 'വെസ്റ്റ്‌ ഫില്ലി' (ഫിലാഡെല്‍ഫിയായിലെ കറുത്തവര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശം) പ്രദേശത്തെ ഭൂരിപക്ഷമായ കറുത്ത വര്‍ഗക്കാരുടെ തോക്കുകള്‍ അവളെ ഭയപ്പെടുത്താത്തത് അതിലും വലിയ ആയുധങ്ങളും ഹിംസയും വേണ്ടത്ര കണ്ട കുട്ടിക്കാലത്തിന്റെ ഓര്‍മ്മകള്‍ കൊണ്ടുതന്നെയാണ്. അതിനോടകം PLO യുടെ ഉന്നത മണ്ഡലങ്ങളില്‍ എത്തിച്ചേര്‍ന്ന യൂസുഫിന്റെ വിളി ഉണര്‍ത്തുന്ന ഗൃഹാതുരതയാണ് വീണ്ടും അമലിനെ നാട്ടിലെത്തിക്കുക. സബ്ര- ഷാത്തില കൂട്ടക്കൊലയ്ക്ക് തൊട്ടുമുന്‍പ് ഇസ്രയേലികള്‍ 'ഭീകരരുടെ പ്രജനന കേന്ദ്രം ' എന്നും 'ഭീകരതയുടെ വളര്‍ത്തു ഗഹ്വരം' എന്നും വിശേഷിപ്പിച്ച ' ഷാതിലാ ക്യാമ്പില്‍ കുടുംബത്തോട് ചേരുമ്പോഴാണ് പ്രണയം അവളില്‍ വശ്യമായ ഒരു മാസ്മരസ്പര്‍ശമാവുക. ഡോക്ടര്‍ മജീദ്‌ പ്രണയം മാത്രമല്ല അവള്‍ക്കു പകരുന്നത്, അവളുടെ വയറ്റിലെ മുറിപ്പാടിന്റെ അപകര്‍ഷം അയാള്‍ ചുംബിച്ചകറ്റുകയും ചെയ്യും. വിവാഹാനന്തരം ഉദരത്തില്‍ സാറയേയുമായി പെന്‍സില്‍വാനിയയിലേക്ക് തിരിച്ചു പോവുമ്പോള്‍, ഒട്ടും വൈകാതെ മജീദ്‌ അവരോടു ചേരുമെന്ന് അവള്‍ കണക്ക് കൂട്ടിയിരുന്നു. എന്നാല്‍ 1948-ലെ നഖ്ബ പോലെ , 1967-ലെ ആറുദിന ജെനിന്‍ കൂട്ടക്കൊല പോലെ 1982-ലെ സബ്ര-ഷാത്തില കൂട്ടക്കൊലകള്‍ എല്ലാ പ്രതീക്ഷകളും തെറ്റിക്കും - അബുല്‍ഹേജാ പരമ്പരയില്‍ അമല്‍ ഒഴിച്ച് മറ്റെല്ലാവരും - യൂസുഫ്‌, ഫാത്തിമ, കൊച്ചു മകള്‍ പലസ്തീന്‍ അടക്കം - ഡോ.മജീദിനോടൊപ്പം അതില്‍ ഒടുങ്ങിപ്പോകും. മരണത്തില്‍ മാത്രമാണ് ഇസ്രയേലിനെ ജയിക്കാനാവുകയെന്നത് രക്തസാക്ഷിത്തത്തെ ഫലസ്തീനിക്ക് പ്രിയങ്കരമാക്കിയെന്നു നോവലില്‍ പരാമര്‍ശമുണ്ട്. യൂസുഫ്‌ ആദ്യം പി. എല്‍. - യിലും പിന്നീട് അതിന്റെ പ്രവര്‍ത്തികളില്‍ വഞ്ചനാത്മകത കണ്ടെത്തുന്നത് മൂലം തീവ്ര നിലപാടുകളിലേക്കും നീങ്ങുന്നത്, '9/11-നു ശേഷം അയാളുമായുള്ള ബന്ധുത്വത്തിന്റെ പേരില്‍ സുദീര്‍ഘമായ സി. . - ചോദ്യം ചെയ്യലുകള്‍ക്ക് അമലിനെ വിധേയയാക്കാന്‍ ഇടവരുത്തുന്നുണ്ട്. സാറയെ തനിയെ വളര്‍ത്തുമ്പോള്‍ പലസ്തീന്‍ ദുരന്തങ്ങള്‍ക്കെതിരില്‍ അവള്‍ക്കു കോട്ടമതില്‍ കെട്ടാനായി ഇപ്പോള്‍ എയ് മിയായ അമല്‍ എല്ലാം മറച്ചുവെക്കും. വിധിവൈപരീത്യത്തിന്റെ മറ്റൊരു വിളയാട്ടത്തില്‍ എല്ലാം തിരിഞ്ഞുമറിയും വരെ.

വേരുകളിലേക്ക്- മൃത്യുഭൂമിയിലേക്കും
എയ്ന്‍ഹോദില്‍ നിന്നുള്ള പാലായനത്തിനിടെ ഉമ്മുഹസന്റെ കൈയില്‍നിന്ന് തട്ടിപ്പറിക്കപ്പെട്ട ഇസ്മയില്‍ എന്ന കൈക്കുഞ്ഞ്‌, ക്ലാസിക്കല്‍ യവന നാടകങ്ങളെ ഓര്‍മ്മിപ്പിക്കും വിധം ഒരു തിരിച്ചറിയല്‍ മുറിപ്പാടുമായി മറ്റൊരു വീട്ടില്‍ കൂട്ടബലാല്‍ക്കാരത്തിന്റെ ഹോളോകോസ്റ്റ് ഓര്‍മ്മകളുള്ള വന്ധ്യയായ ഒരമ്മയുടെ ഓമനയായി വളര്‍ന്നു വരിക കടുത്ത സയണിസ്റ്റായ ജൂതനായാണ്. ഒരു ഘട്ടത്തില്‍ തന്നെ എതിരിടുന്ന ഇസ്രയേലി സൈനികനില്‍ തന്റെ അനിയനെ തിരിച്ചറിയുന്ന യൂസുഫ്‌ ദുരൂഹമാം വിധം ഡേവിഡിന്റെ കടുത്ത ആക്രമണം ഏല്‍ക്കേണ്ടി വരുന്നുണ്ട്. ഡേവിഡ്‌ തന്റെ വെറുക്കപ്പെട്ട പുരാവൃത്തത്തിന്റെ കുറ്റബോധം ഹിംസാത്മകമായി സഹോദരനില്‍ അഴിച്ചു വിടുകയായിരുന്നോ ? ആ അര്‍ത്ഥത്തില്‍ അയാള്‍ മറ്റുള്ളവര്‍ തങ്ങളോട് ചെയ്ത മഹാപരാധങ്ങള്‍ക്ക് പലസ്തീനില്‍ നിന്ന് പിഴയീടാക്കിയ ഇസ്രായേല്‍ വൈരുധ്യത്തിന്റെ പ്രതീകം തന്നെയാണ്. കുടഞ്ഞു തെറിപ്പിക്കാന്‍ ശ്രമിച്ചിട്ടും പിന്തുടരുന്ന ആ സ്വത്വമാണ് അയാളെ വീണ്ടും ആരുമില്ലാത്തവനാക്കുക. വീണു പോകുന്ന ഇലകള്‍ വേരുകളെ തേടുംപോലെ അയാള്‍ നടത്തുന്ന അന്വേഷണമാണ് സാറയെ അവളുടെ വേരുകള്‍ തേടുന്നതിലേക്കും, അതിന്റെ ഫലമായി മകളെ രക്ഷിക്കാനുള്ള ഒരന്തിമ സമര്‍പ്പണത്തില്‍ അമല്‍ ഇസ്രയേലി ഭടന്റെ വെടിയേറ്റ്‌ കൊല്ലപ്പെടുന്നതിലേക്കും എത്തിക്കുക. ഇസ്രയേലി ഔദ്യോഗിക വാര്‍ത്താകുറിപ്പുകളില്‍ "ഭീകരര്‍ മാത്രം കൊല്ലപ്പെട്ട" 2002-ലെ ജനിന്‍ കൂട്ടക്കൊലയുടെ ആ നേര്‍ സാക്ഷ്യമാണ് ഇനി സാറയേയും വേട്ടയാടുക:
മമ്മാ, അവര്‍ നിന്നെ കൊന്നു, എന്നിട്ട് അവരുടെ തലവാചകങ്ങളില്‍ നിന്നെ അടക്കി.
ഞാന്‍ എങ്ങനെയാണ് മാപ്പ് കൊടുക്കുക, മമ്മാ?. ജെനിന്‍ എങ്ങനെയത് മറക്കും? എങ്ങനെയാണ് ഒരാള്‍ ഈ ഭാരം ചുമക്കുക? എങ്ങനെയാണ് ഇത്തരം അനീതിയില്‍നിന്നു ഇത്രയെറെക്കാലം മുഖം തിരിക്കുന്ന ഒരു ലോകത്തില്‍ ഒരാള്‍ ജീവിച്ചിരിക്കുക? ഇതാണോ മമ്മാ, ഒരു ഫലസ്തീനിയാവുക എന്നാല്‍?” (പേജ്-299)

അബുല്‍ഹജാ കുടുംബത്തിന്റെയും ആ കുടുംബം പ്രതിനിധാനം ചെയ്യുന്ന പലസ്തീന്‍ യാഥാര്‍ത്ഥ്യത്തിന്റെയും പ്രതീക്ഷയായി ഇനിയുണ്ടാവുക ആത്മാവിന്റെ ആഴത്തില്‍ മുറിവേറ്റ സാറയും അവളുടെ തലമുറയുമാകും.

1948- ലെ 'നഖ്ബ' പാലായന ദുരന്തവും ജെനിന്‍ അഭയാര്‍ഥി ക്യാമ്പിലെ നരകതുല്യമായ ജീവിതവും തൊട്ട് 1967 – ആറുദിന യുദ്ധവും 1982 –ലെ സബ്ര – ഷാത്തില കൂട്ടക്കൊലകളും 2002 – ലെ ജെനിന്‍ കൂട്ടക്കൊലയും വരെ നീളുന്ന ജീവിതങ്ങള്‍ നോവലിന്റെ അനുഭവ മണ്ഡലത്തിലുണ്ട്. നാല് തലമുറകളിലൂടെ അബുല്‍ഹോജാ കുടുംബത്തെ പശ്ചാത്തലമാക്കി കഥ പറയുമ്പോഴും സംഘര്‍ഷത്തിന്റെ വിരുദ്ധ ധ്രുവങ്ങളെയും ഏറെ സഹാനുഭൂതിയോടെ നോവലിസ്റ്റ്‌ നോക്കിക്കാണുന്നു. 1967 – ലെ യുദ്ധത്തില്‍ അഭയാര്‍ഥികളാക്കപ്പെട്ടെ ദമ്പതികള്‍ക്ക് പിറന്ന നോവലിസ്റ്റ്‌ തന്റെ തന്നെ പ്രവാസത്തിന്റെയും തനിച്ചു മകളെ പോറ്റുന്നതിന്റെയും അനുഭവങ്ങളുടെ നിഴലുകള്‍ തന്റെ പ്രധാന കഥാപാത്രത്തിനും നല്കിയിട്ടുണ്ടാവാം. ചരിത്രത്തെ ഏതാണ്ട് തൊട്ടടുത്തുതന്നെ നിന്ന് പിന്തുടരുന്ന ആഖ്യാനം മിക്കപ്പോഴും അത്ര 'സന്തോഷകരമായ' വായനാനുഭാവമല്ല പകരുന്നത്. ഏറെ അസ്വസ്ഥമാക്കുന്ന കഥാസന്ദര്‍ഭങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വരുന്ന, കലുഷമായ അനുഭവങ്ങളുടെ വീര്‍പ്പുമുട്ടലുള്ള നോവലില്‍ പക്ഷെ, അതിന്റെ മുഴുവന്‍ വേദനയും സംക്രമിപ്പിക്കുമ്പോഴും വായനയുടെ നൈരന്തര്യം ഉറപ്പുവരുത്തുന്നത് കാവ്യാത്മകവും വികാര സാന്ദ്രവുമായ ആഖ്യാന രീതി തന്നെയാണ്. അറുപത്തേഴിലെ ആറുദിന യുദ്ധത്തിന്റെ അനുഭവങ്ങള്‍ ക്യാമ്പിന്റെ ചുവടെ വീര്‍പ്പുമുട്ടിക്കുന്ന ഒരു കുഴിയില്‍ ഭയന്നുവിറച്ചു ഒളിച്ചിരുന്ന് ജീവിതത്തിനും മരണത്തിനുമിടയിലെ അനിശ്ചിതത്വത്തിലാണ് അന്ന് കൌമാരക്കാരിയായ അമല്‍ പങ്കു വെക്കുക. ഒരര്‍ത്ഥത്തില്‍ ജനീനിലെ പ്രഭാതങ്ങള്‍ വായിക്കുന്ന വായനക്കാരന്‍ ഈ കുഴിയിലാണ്. വീര്‍പ്പുമുട്ടലിന്റെയും ചുറ്റും മുഴങ്ങുന്ന വെടിയൊച്ചകളുടെയും മൃത്യുഗന്ധത്തിന്റെയും ഇരുള്‍മുരിയില്‍. വിദൂരമായ ഏതോ ഒരറ്റത്ത് ഇനിയും കണ്ണുതുറക്കാനിരിക്കുന്ന തലമുറകളിലേക്ക് ഉദിക്കാനിരിക്കുന്ന സൂര്യനെ കാത്ത്. പുറത്തു കടക്കുമ്പോഴും ചൂഴ് ന്നു നില്‍ക്കുക വംശവൃക്ഷങ്ങളുടെ ചോരയും കണ്ണീരുമാണെന്നു അറിയുമ്പോഴും കാതോര്‍ത്ത്:
നമ്മളീ മണ്ണില്‍ നിന്നു വന്നു, നമ്മുടെ സ്നേഹവും അധ്വാനവും അതിനു നല്‍കി. പകരം അവള്‍ നമ്മെ പോറ്റുന്നു. നമ്മള്‍ മരിക്കുമ്പോള്‍ നമ്മളവളിലേക്ക് തിരിച്ചുപോകും. ഒരര്‍ത്ഥത്തില്‍ അവളാണ് നമ്മുടെ ഉടമസ്ഥ; പലസ്തീന്‍ നമ്മുടെ ഉടമസ്ഥയാണ്, നമ്മള്‍ അവളുടെ സ്വന്തമാണ്.”

(ദേശാഭിമാനി വാരിക ഡിസംബര്‍ 13, 2015)

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 146-153)

read more:

Men in the Sun by Ghassan Kanafani

https://alittlesomethings.blogspot.com/2024/09/men-in-sun-by-ghassan-kanafani.html

Return to Haifa by Ghassan Kanafani

https://alittlesomethings.blogspot.com/2024/06/aaidun-ila-haifa-return-to-haifa-by.html

Fractured Destinies by Rabai al-Madhoun

https://alittlesomethings.blogspot.com/2024/09/fractured-destinies-by-rabai-al-madhoun.html

The Lady of Tel Aviv by Rabai al-Madhoun

https://alittlesomethings.blogspot.com/2017/09/blog-post_87.html

The Book of Disappearance by Ibtisam Azem/ Sinan Antoon 

https://alittlesomethings.blogspot.com/2024/09/the-book-of-disappearance-by-ibtisam.html


David Gulpilil A Tribute (Cinema)

ഡേവിഡ് ഗുല്‍പിലില്‍: വംശീയ ചരിത്രം താര ശരീരത്തിലൂടെ




ആധുനിക സംസ്കൃതികളില്‍ ആദിമ നിവാസികളുടെ രക്തക്കറ ഏറ്റവും കൂടുതല്‍ പുരണ്ടിട്ടുള്ള ഒന്ന് ആസ്ട്രേലിയന്‍ സംസ്കൃതിയാണെന്നത് തര്‍ക്കവിഷയമല്ല. 1770-ല്‍ വന്‍കരയിലെത്തിയ ക്യാപ്റ്റന്‍ കുക്ക് അതൊരു ജനവാസ പ്രദേശമാണെന്ന് പോലും അംഗീകരിക്കാതെയാണ് അന്ന് നാനൂറോളം ഗോത്ര സമൂഹങ്ങള്‍ അധിവസിച്ചു വന്ന വന്‍കരയില്‍ ജോര്‍ജ്ജ് മൂന്നാമന്‍ രാജാവിന്‍റെ അധികാര പ്രദേശമായി കൊടി നാട്ടിയത്. 1788-ല്‍ ക്യാപ്റ്റന്‍ ആര്‍തര്‍ ഫിലിപ്പിന്റെ നേതൃത്വത്തില്‍ എത്തിച്ചേര്‍ന്ന ഒന്നാം കപ്പല്‍പ്പട, ക്യാപ്റ്റന്‍ കുക്കിനോടൊപ്പം ചേര്‍ന്ന് ദേശവാസികള്‍ക്കെതിരെ നടത്തിയ ആദ്യ പടയോട്ടം മുതല്‍ ആസ്ട്രേലിയന്‍ ആദിമ നിവാസിയുടെ പതനത്തിന്റെ കഥ ആരംഭിക്കുന്നു. വെടിയുണ്ടയും ആയുധങ്ങളും മാത്രമല്ല, ബോധപൂര്‍വ്വം പടര്‍ത്തിയ വസൂരി പോലുള്ള മാരക രോഗങ്ങളും വേട്ടനായ്ക്കള്‍ക്കുള്ള ഭക്ഷണമായി കണ്ടെത്തിയ ആദിവാസികുരുന്നുകളുടെ മാംസവും വരെ ഈ നശീകരണത്തിന്റെ നാള്‍വഴി ചരിത്രമാണ്. അധിനിവേശത്തിനു മുമ്പ് വന്‍കര മുഴുവന്‍ വ്യാപിച്ചു കിടന്ന ആദിവാസി ജനസംഖ്യ 1986 ആവുമ്പോഴേക്കും മൊത്തം ജനസംഖ്യയുടെ ഒന്നര ശതമാനമായി കുറഞ്ഞത് വെളുത്തവര്‍ഗ്ഗക്കാരുടെ കുടിയേറ്റത്തേക്കാളേറെ സമാനതകളില്ലാത്ത ഈ വംശീയോന്മൂലനത്തിന്റെ ഫലമായിട്ടായിരുന്നു. അറുപതുകള്‍ക്ക് ശേഷം ഉണ്ടായിട്ടുള്ള പുതിയ തിരിച്ചറിവുകളും മനുഷ്യാവകാശ അവബോധവും ചെറിയതോതില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിത്തുടങ്ങിയിട്ടുണ്ടെങ്കിലും ആദിവാസിജീവിതം പുതിയ കാലത്തിന്റെ വെല്ലുവിളികളോട് തോറ്റുപോവുക തന്നെയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആദിവാസി ജീവിതത്തിന്റെ പ്രതിസന്ധികളെ അടയാളപ്പെടുത്തുന്ന ആസ്ട്രേലിയന്‍ ചലച്ചിത്രാനുഭവങ്ങളില്‍ ഏറെ തീക്ഷ്ണമാണ് 2002-ല്‍ പുറത്തിറങ്ങിയ 'Rabbit Proof Fence', 'The Tracker' എന്നിവയും 2012-ല്‍ റിലീസ് ചെയ്യപ്പെട്ട 'Charlie's Country' എന്ന ചിത്രവും.

അപഹരിക്കപ്പെട്ട തലമുറ

കൊളോണിയല്‍ ബ്രിട്ടീഷ് നിയമങ്ങളുടെ ചുവടു പിടിച്ചു ആസ്ട്രേലിയന്‍ പ്രവിശ്യകളില്‍ നിലവില്‍ വന്ന നിയമങ്ങളില്‍ ഏറ്റവും ആദിവാസി വിരുദ്ധമായ സംവിധാനമായിരുന്നു സങ്കര വര്‍ഗ്ഗ (half-caste) കുട്ടികളെ സ്റ്റേറ്റ് അധീനതയിലുള്ള ക്യാമ്പുകളിലേക്ക് പിടിച്ചു കൊണ്ട് പോയി 'സംസ്കരിച്ചു' വെളുത്തവന്‍ തീരുമാനിക്കുന്ന ആധുനിക സംസ്കാരത്തിലേക്ക് കണ്ണിചേര്‍ക്കാനുള്ള വിവിധ നിയമങ്ങള്‍ (Assimilationist/ Eugenics policy). മധ്യകാലാനന്തര ജനാധിപത്യ ബോധ്യങ്ങളുടെ കാലത്ത് നിയമങ്ങളുടെ ഒരു 'പുളിയില മറ' ഏതൊരു പ്രാകൃത അടിച്ചമര്‍ത്തലിനും ആവശ്യമുണ്ടെന്ന ഹിപ്പോക്രസിയില്‍ നിന്ന് ഉരുവായ, 'വിക്റ്റോറിയന്‍ അബോറിജിനല്‍ ആക്റ്റ്- 1989'- ല്‍ വേരുകളുള്ള, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകം മുതല്‍ പ്രാബല്യത്തില്‍ വന്ന ഈ നിയമം, ആദിവാസി വിഭാഗത്തെ ക്രിസ്തു മത വിശ്വാസികളും വെളുത്തവന്റെ വീട്ടുവേലക്കാരും അടിമകളുമാക്കി മാറ്റിയെടുക്കാനും അതേ സമയം ആ സമൂഹങ്ങളുടെ തനതു സംസ്കാരത്തെ നശിപ്പിക്കുന്നതിനുമുള്ള നിയമപ്രകാരമുള്ള ഒരു ഒഴികഴിവു മാത്രമായിരുന്നു- ക്യാപ്റ്റന്‍ കുക്ക് തുടങ്ങിവെച്ച വംശീയോന്മൂലനത്തിന്റെ ഒരു പുതുകാലപ്പതിപ്പ്. അറുപതുകളുടെ ഒടുവില്‍ വരെ ഫലത്തില്‍ നിലനിന്ന ഈ നിയമപ്രകാരം സ്വന്തം ജനതയില്‍ നിന്ന് പറിച്ചു മാറ്റപ്പെട്ട ആസ്ട്രേലിയന്‍ ആദിവാസി തലമുറകളെ ചരിത്രം 'അപഹരിക്കപ്പെട്ട തലമുറ (The Stolen Generation)' എന്നു വിളിച്ചു. ഈ ചരിത്ര ഖണ്ഡത്തെയാണ്‌, തന്റെ മാതാവ് മോളി ക്രെയ്ഗ്, അവരുടെ അനിയത്തി ഡെയ്സി, ബന്ധു ഗ്രെയ്സി എന്നിവരുടെ ജീവിതങ്ങള്‍ ആധാരമാക്കി പ്രസിദ്ധ ആസ്ട്രേലിയന്‍ ആദിവാസി എഴുത്തുകാരി ഡോറിസ് പില്‍കിംഗ്ടന്‍ 1996 -ല്‍ പ്രസിദ്ധീകരിച്ച തന്റെ Follow the Rabbit Proof Fence എന്ന പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്‌. പുസ്തകത്തെ അവലംബിച്ചു ക്രിസ്റ്റിന്‍ ഓള്‍സെന്‍ തിരക്കഥ രചിച്ചു ഫില്പ്പ് നോയ്സ് സംവിധാനം ചെയ്ത ചിത്രമാണ് Rabbit Proof Fence (2002).

മുപ്പതുകളുടെ പശ്ചാത്തലത്തില്‍, ദക്ഷിണ ആസ്ട്രേലിയായിലാണു, പരിണമിക്കുന്ന ലോകമെന്ന ഡാര്‍വീനിയന്‍ കാഴ്ചപ്പാടിന്റെ വികലീകരിച്ച കൊളോണിയല്‍ നിര്‍മ്മിതിയിലും വെളുത്തവന്റെ ചരിത്രഭാരമായ സാംസ്ക്കാരിക വല്‍ക്കരണ പദ്ധതിയിലും മുച്ചൂടും വിശ്വസിക്കുന്ന 'പ്രധാന ആദിവാസി സംരക്ഷകന്‍ (Chief Protector of Aborigines)' . . നെവില്‍ (Kenneth Branagh) നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ആ പറിച്ചുനടല്‍ അരങ്ങേറുന്നത്. പതിനാലുകാരിയായ മോളിയും എട്ടുവയസ്സുകാരി അനിയത്തി ഡെയ്സിയും ബന്ധുവായ പത്തുവയസ്സുകാരി ഗ്രെയ്സിയും മോളിയുടെ ചങ്കുറപ്പിന്റെ ബലത്തില്‍ തങ്ങളുടെ അടിമത്ത വിധി മറികടക്കാനുള്ള ഒരു സുദീര്‍ഘ യാനം തുടങ്ങുന്നു. നിയമാനുസൃതം സംസ്കരിച്ചു നന്നാക്കുന്നതിനായി ജിഗലോങ്ങിലുള്ള തങ്ങളുടെ കുടുംബത്തില്‍ നിന്ന് പറിച്ചെടുക്കപ്പെടുന്ന മൂവര്‍സംഘം, പെര്‍ത്തിലെ മൂര്‍ റിവര്‍ ആദിവാസി സംരക്ഷണ കേന്ദ്രത്തിലേക്ക് ആട്ടിത്തെളിക്കപ്പെടുന്നു. ആദിവാസി ഗോത്രഭാഷക്ക് വിലക്കുള്ള ക്യാമ്പില്‍ കടുത്ത ശിക്ഷാമുറകള്‍ക്ക് അവര്‍ സാക്ഷികളാവുന്നുണ്ട്. അവിടെ നിന്നും ഒളിച്ചു കടക്കുന്ന കൂട്ടുകാര്‍ ആയിരത്തി ഇരുനൂറു മൈല്‍ ദൈര്‍ഘ്യമുള്ള തിരിച്ചു പോക്കിന് വഴിയടയാളം കണ്ടെത്തുന്നത്, കുടിയേറ്റക്കാരുടെ പ്രദേശത്തെ വിള നശിപ്പിക്കുന്ന മുയലുകള്‍ക്കെതിരില്‍ സംരക്ഷണാര്‍ത്ഥം കെട്ടിയുയര്‍ത്തിയ ആയിരത്തി അഞ്ഞൂറ് മൈല്‍ നീളമുള്ള കമ്പിവേലി ആസ്പദമാക്കിയാണ്. ചിത്രത്തിന്‍റെ തലക്കെട്ട്‌ ആ വേലിയെ സൂചിപ്പിക്കുന്നു. തൊട്ടുപിറകെ അവരെ കണ്ടെത്തി തിരിച്ചു കൊണ്ടുപോകാനായി അധികൃതരുണ്ട്. ഒളിച്ചോടുന്ന കറുത്ത വര്‍ഗ്ഗക്കാരെയും കുറ്റവാളികളെയും കാലടിപ്പാത പിന്തുടര്‍ന്നു കണ്ടെത്തുന്നതില്‍ വിദഗ്ധരായ ആദിവാസി അടിമകള്‍ എപ്പോഴും അവര്‍ക്ക് കൂട്ടിനുണ്ടാവും. ഔദ്യോഗികമായി ട്രാക്കര്‍ എന്നറിയപ്പടുന്ന മൂഡൂ എന്ന ഈ കഥാപാത്രമായി എക്കാലത്തെയും ഏറ്റവും മികച്ച ആദിവാസി അഭിനേതാവ് ഡേവിഡ് ഗുല്‍പിലില്‍ അഭിനയിക്കുന്നു. ശരിയായ ഭക്ഷണവും വെള്ളവുമില്ലാതെ മാസങ്ങള്‍ നീളുന്ന ദുര്‍ഘടമായ യാത്രക്കിടെ ഏറെ ദുരന്തങ്ങളും ദുരിതങ്ങളും അവരെ കാത്തിരിപ്പുണ്ട്‌. അതിലേറ്റവും വേദനാജനകം, ഒറ്റുകാരന്റെ ചതിയില്‍ പെട്ട് തിരിയെ പോയി ഇനിയൊരിക്കലും തമ്മില്‍ കാണാതെ ഒടുങ്ങിപ്പോവുന്ന ഗ്രെയ്സിയാവും. ചിത്രാന്ത്യത്തില്‍, വയോധികരായ മോളിയുടെയും ഡെയ്സിയുടെയും യഥാര്‍ത്ഥ ഫൂട്ടേജ് നാം കാണുന്നുണ്ട് . അവരുടെ പ്രായം കണക്കിലെടുത്ത് തുടക്കത്തില്‍ ആ രംഗങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു.

ക്രിസ്റ്റഫര്‍ ഡോയല്‍ ആസ്ട്രേലിയന്‍ ഭൂപ്രകൃതിയുടെ വന്യസൗന്ദര്യം ഒപ്പിയെടുക്കുമ്പോള്‍, പക്ഷികളുടെയും മൃഗങ്ങളുടെയും മഴയുടെയുമുള്‍പ്പടെ ജൈവ വൈവിധ്യത്തിന്റെ നിറവനുഭവിപ്പിച്ച് വിഖ്യാത ഗായകനും ഇംഗ്ലീഷ് സംഗീത പ്രതിഭയുമായ പീറ്റര്‍ ഗബ്രിയേല്‍ നല്‍കുന്ന വിട്ടുപോകാത്ത സംഗീതം കഥാപാത്രങ്ങളുടെ ദുര്‍ഘടാവസ്ഥയെ വിപരീതാര്‍ത്ഥത്തില്‍ തെളിയിക്കുകയും ഒരു മിസ്റ്റിക് അനുഭൂതി പകരുകയും ചെയ്യുന്നു. കഥാപാത്രങ്ങളുടെ മാസികാവസ്ഥയുടെ പാരഡി എന്നോണം, മോളിയെ അവതരിപ്പിച്ച ആദിവാസി ബാലിക (Everlyn Sampi) രണ്ടു തവണ സെറ്റില്‍ നിന്ന് ഒളിച്ചോടിയത്‌ സിനിമാക്കഥയിലെ നുറുങ്ങു ചരിത്രം (trivia).

കുറ്റവാളിയല്ലാത്ത കറുത്തവന്‍ മരിച്ചവന്‍ മാത്രം:

റാബിറ്റ് പ്രൂഫ്‌ ഫെന്‍സില്‍ നിശ്ശബ്ദനായ ട്രാക്കര്‍ ആയി തന്റെ ശരീര ഭാഷ കൊണ്ട് മാത്രം ആദിവാസി ജീവിതത്തിന്റെ ഇര- ഒറ്റുകാരന്‍ ദുര്‍ഘട വൈരുദ്ധ്യത്തിന്റെ നിസ്സഹായത അവതരിപ്പിക്കുന്ന ഡേവിഡ് ഗുല്‍പിലില്‍ എന്ന അസാമാന്യ പ്രതിഭ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് സുഹൃത്ത് കൂടിയായ റോള്‍ഫ് ഹിയര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ദി ട്രാക്കര്‍. റാബിറ്റ് പ്രൂഫ്‌ ഫെന്‍സിലേറെ ഇരുണ്ടതും നിശിത യഥാതഥത്വം (stark realism) പ്രകടിപ്പിക്കുന്നതുമായ രീതിയിലാണ് ആ ചിത്രത്തില്‍ നിന്നും പത്തുവര്‍ഷം പുറകില്‍ 1922-ല്‍ കഥാകാലമായ 'ദി ട്രാക്കര്‍' ആദിവാസി വിരുദ്ധതയുടെ ക്രൂരതയും ആഴവും അളക്കുന്നത്. 'ടു കില്‍ എ മോക്കിംഗ് ബേര്‍ഡ്' എന്ന പ്രഖ്യാതമായ ഹോളിവുഡ് ചിത്രത്തെ അനുസ്മരിപ്പിക്കും വിധം, വെളുത്ത വര്‍ഗ്ഗക്കരനോട് ചെയ്തുവെന്നാരോപിക്കപ്പെടുന്ന ഒരു കുറ്റകൃത്യം - ഇവിടെ അതൊരു കൊലക്കുറ്റമാണ്- കാരണം വേട്ടയാടപ്പെട്ട് ഒളിച്ചോടുന്ന ഒരു ആദിവാസിയും അയാളെ പിന്തുടരുന്ന മൂന്നു വെളുത്ത വര്‍ഗ്ഗക്കാരും ആദിവാസി ട്രാക്കറും നടത്തുന്ന മറ്റൊരു യാനമായിട്ടു തന്നെയാണ് ചിത്രത്തിന്‍റെ ഘടന. യാത്രക്കിടെ, മേലധികാരിയായ കടുത്ത വര്‍ണ്ണ വെറിക്കാരനും(Gary Sweet) പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട, മനസ്സാക്ഷിയുടെ വിളി ഇപ്പോഴും കേള്‍ക്കുന്ന യുവ സൈനികനും (Damon Gamau), എല്ലാം കണ്ടുകഴിഞ്ഞ പതം വന്ന സൈനികനും (Grant Page) തമ്മില്‍ വര്‍ണ്ണവെറിയെ സംബന്ധിച്ച് തങ്ങളുടെ ഉള്ളിലുള്ള സംഘര്‍ഷങ്ങള്‍ കൂടുതല്‍ വലിയ പൈശാചമായി അവരെ വേട്ടയാടും. ട്രാക്കറും മേധാവിയും തമ്മിലുള്ളത് പരസ്പര വിശ്വാസമില്ലായ്മയും അധീശ- അടിയാള സ്വഭാവമുള്ളതുമായ പരസ്പരാശ്രിതത്തമാണ്. ഒരു ഘട്ടത്തില്‍ വര്‍ണ്ണ വെറിയുടെ സ്വാഭാവിക പ്രതികരണമായി തുടലില്‍ ബന്ധിച്ചു മൃഗസമാനനായി നടത്തിച്ചു തുടങ്ങുന്നുണ്ട് ട്രാക്കറെ. ദൗത്യം കഴിഞ്ഞാല്‍ അയാളെയും കുറ്റവാളിയോടൊപ്പം കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തുന്ന മേധാവിയോടു ട്രാക്കര്‍ കടുത്ത പരിഹാസത്തോടെ ചിരിക്കുന്നുണ്ട്: 'Poor blackfella...been born for that noose...eh?' പ്രകോപനമേതും കൂടാതെ മേധാവി കൊന്നു തള്ളുന്ന ഗോത്ര വര്‍ഗ്ഗക്കാരുടെ കാഴ്ച മനം പുരട്ടലുണ്ടാക്കുന്ന യുവ സൈനികനോട് ട്രാക്കര്‍ പറയുന്നുണ്ട്: 'The only innocent Black is a dead Black.' സഹാനുഭൂതി പ്രകടിപ്പിക്കുന്ന യുവ സൈനികനും വെളുത്തവന്റെ മുന്‍ വിധികളില്‍ നിന്ന് പുറത്തുകടന്നവനല്ല. ട്രാക്കര്‍ നല്‍കുന്ന ഭക്ഷണം വിഷം പുരട്ടിയതാവാമെന്ന മേധാവിയുടെ ഊഹം അവന്‍ വിശ്വസിക്കുന്നതും ട്രാക്കര്‍ മനപ്പൂര്‍വ്വം തങ്ങളെ വഴിതെറ്റിക്കുകയാവാം എന്ന് സന്ദേഹിക്കുന്നതും അത് കൊണ്ട് തന്നെ. എന്നാല്‍ സ്ത്രീകളെയും കുട്ടികളെയുമുള്‍പ്പടെ വിവേചനമേതുമില്ലാതെ കൊന്നൊടുക്കുകയും കോണ്‍റാഡിന്‍റെ കുര്‍ട്ട്സിനെ പോലെ എല്ലാ പ്രാകൃതരെയും കൊന്നൊടുക്കുന്നത് തനിക്കു മെഡല്‍ നേടിത്തരുമെന്നു ഉന്മാദം കൊള്ളുകയും ചെയ്യുന്ന മേധാവിയെ സഹിക്കാനാവതെയാണ് അയാള്‍ മേധാവിയെ നിരായുധനാക്കുന്നതും നേരത്തെ ട്രാക്കറെ ബന്ധിക്കാന്‍ ഉപയോഗിച്ച തുടലില്‍ അയാളെ ബന്ധിക്കുന്നതും. ആ രാവില്‍, അയാളെ ഭക്ഷണമുപയോഗിച്ചു മയക്കികിടത്തി ട്രാക്കര്‍ മേധാവിക്കുമേല്‍ നീതി നടപ്പിലാക്കുന്നു. 'നിങ്ങളുടെ മേല്‍ നിരപരാധികളെ കൊന്നൊടുക്കിയതിന്റെ കുറ്റം ചുമത്തിയിരിക്കുന്നു. എന്റെ ജനതയുടെയും മറ്റെല്ലാ ജനതയുടെയും പേരില്‍ ഞാന്‍ ന്യായാധിപനും ജൂറിയുമാകുന്നു. കുറ്റം തെളിയിക്കപ്പെട്ടതായി ഞാന്‍ കാണുന്നു. നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ സഹ ജീവികള്‍ക്കിടയില്‍ ജീവിച്ചിരിക്കാനുള്ള അവകാശം നിങ്ങള്‍ നഷ്ടപ്പെടുത്തിയിരിക്കുന്നു. നിങ്ങളെ മരണം വരെ തൂക്കിലേറ്റാന്‍ ഞാന്‍ വിധിക്കുന്നു'. പിറ്റേന്ന് കാലത്തുണരുമ്പോള്‍ രാത്രി ആക്രമിച്ച ഗോത്രവര്‍ഗ്ഗക്കാരുമായി ഒരു സംഘട്ടനം നടന്നതായി തോന്നിക്കും വിധം സ്വയം പരിക്കേല്‍പ്പിച്ചു അയാളാ വധശിക്ഷ നടപ്പാക്കുന്നു. തുടര്‍ന്നുണ്ടാവുന്ന രംഗങ്ങളില്‍ എല്ലാം നിയന്ത്രിക്കുക അയാളാണ്. അയാള്‍ക്കറിയാം ആദിവാസിക്കെതിരില്‍ ഉന്നയിക്കപ്പെട്ട കുറ്റം പൊള്ളയാണെന്ന്. അതുകൊണ്ട് തന്നെ പലപ്പോഴും അയാള്‍ അയാള്‍ക്ക്‌ സുരക്ഷിതമായി രക്ഷപ്പെടാന്‍ പാകത്തില്‍ പിന്തുടരല്‍ അമാന്തിക്കുണ്ട്.

ആദിവാസി സമൂഹത്തോട് നടമാടിയ അത്യാചാരങ്ങളുടെ പ്രസിദ്ധമായ പെയിന്റിംഗുകള്‍ ആസ്ട്രേലിയന്‍ വന്യപ്രകൃതിയോടൊപ്പം ഉപയോഗിക്കുന്നത് ദൃശ്യപ്പൊലിമ മാത്രമല്ല വര്‍ദ്ധിപ്പിക്കുന്നത്. ചരിത്രത്തോട് പ്രമേയത്തിനുള്ള അഗാധ ബന്ധവും സൂചിപ്പിക്കാന്‍ ഇത് സഹായിക്കുന്നുണ്ട്. ഒപ്പം, ഹൃദയം മരവിപ്പിക്കുന്ന രംഗങ്ങളുടെ പച്ചയായ ആവിഷ്‌ക്കരണങ്ങള്‍ വലിയൊരളവു ഒഴിവാക്കാനും വേട്ടയാടുന്ന ഒരു തരം സര്‍ റിയലിസ്റ്റ് മൗന സാന്ദ്രത നല്‍കാനും ഇതുമൂലം കഴിയുന്നുണ്ട്. ആദിവാസി ഗായകന്‍ ആര്‍ച്ചി റോക്ക് പാടിയ വിലാപാര്‍ദ്രമായ ഗോത്രാനുഭവ ഗാനങ്ങള്‍ ചിത്രത്തിന് നല്‍കുന്ന ആഴവും സാന്ദ്രതയും ചെറുതല്ല. ഇടയ്ക്കിടെ തെല്ലകലെ മാത്രം മിന്നായം പോലെ നടന്നു മറയുന്ന, ട്രാക്കര്‍ മാത്രം കാണുന്ന മൂകനും പരാജിതനുമായ ശരീര ഭാഷ പ്രകടമാക്കുന്ന 'കുറ്റവാളി'യുടെ പ്രത്യക്ഷവും ഒരു മിസ്റ്റിക് അനുഭവം പോലെ തോന്നാം. മേധാവി കൊന്നു തള്ളുന്ന ആദിവാസികളുടെ ക്ലോസപ്പില്‍ വരുന്ന മുഖങ്ങളിലെ നിസ്സഹായനിര്‍വ്വികാരതയും ഈ മിസ്റ്റിക് തലത്തെ പ്രദീപ്തമാക്കുന്നുണ്ട്. അഭിനേതാക്കാളുടെ ഒന്നിനൊന്നു മികച്ച പ്രകടനവും ചിത്രത്തെ ഒരു ക്ലാസ്സിക് ആക്കുന്നുണ്ട്‌. എന്നാല്‍ എല്ലാറ്റിനുമുപരി 'ദി ട്രാക്കറി'ന്റെ ജീവാത്മാവ് ഡേവിഡ് ഗുല്‍പിലി എന്ന അതുല്യ നടന്‍ തന്നെ. ഗോത്രജീവിതത്തിന്റെയും ആദിവാസി അസ്ഥിത്വത്തിന്റെയും നിസ്സഹായത മുഴുവനും ആത്മാവ് തൊടുന്ന ആ പരിഹാസച്ചിരിയിലേക്ക് ഒതുക്കി തലയുയര്‍ത്തിപ്പിടിച്ചു നെടുങ്ങനെ നടന്നു നീങ്ങുന്ന ഡേവിഡ് ഗുല്‍പിലി ഒരു പാഠ പുസ്തകം ആവേണ്ടതാണ് - അഭിനയ വിദ്യാര്‍ത്ഥികള്‍ക്കും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും.

ട്രാക്കറിന് ശേഷം 2006-ല്‍ Ten Canoes എന്ന ചിത്രത്തിന്‍റെ രചയിതാവ് എന്ന നിലയില്‍ വീണ്ടും റോള്‍ഫ് ഡി ഹിയറുമായി ഒന്നിച്ചു പ്രവര്‍ത്തിച്ചു ഡേവിഡ് ഗുല്‍പിലി. എന്നാല്‍ തുടര്‍ന്നുണ്ടായ അദ്ദേഹത്തിന്റെ ജീവിതത്തിലെ പാളിച്ചകള്‍ ആദിവാസി ജീവിതത്തിന്റെ പതിവ് ചാലുകളില്‍ തന്നെയാണ് അദ്ദേഹത്തെയും എത്തിച്ചത്. മദ്യാസക്തിയും മയക്കുമരുന്നുപയോഗവും ആരോഗ്യത്തിനു ഏല്‍പ്പിച്ച ക്ഷതവും ജയില്‍വാസവും. ജയിലില്‍ തന്നെ സന്ദര്‍ശിക്കാനെത്തിയ സുഹൃത്തിനോട് ഇനിയുമൊരിക്കല്‍ കൂടി ഒരു ചിത്രത്തിനായി ഒന്നിക്കാനുള്ള ആഗ്രഹം ഗുല്‍പിലി വ്യക്തമാക്കി. ആ ചിന്തയില്‍ നിന്നാണ് ഗുല്‍പിലിയെ സംബന്ധിച്ചിടത്തോളം ഇത്തിരി ആത്മകഥാപരം എന്ന് പറയാവുന്ന Charlie's Country എന്ന ചിത്രം പിറക്കുന്നത്‌. 2013-ല്‍ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ആസ്ട്രേലിയന്‍ ഓസ്കാര്‍ അവാര്‍ഡ്‌ എന്‍ട്രി ആയിരുന്നു ചിത്രം.

പുതിയ കാലം, പഴയ ദുഃഖം:

റാബിറ്റ് പ്രൂഫ്‌ ഫെന്‍സില്‍ നിന്നും ട്രാക്കറില്‍ നിന്നും വ്യത്യസ്തമായി ആദിവാസി ജീവിതത്തിന്റെ വര്‍ത്തമാന കാല പരിതോവസ്ഥയാണ് ചാര്‍ളിയുടെ ലോകം വരച്ചുകാട്ടുന്നത്. ഇപ്പോള്‍ സ്ഥൂലമായ ഉന്‍മൂലനങ്ങളല്ല, ആദിവാസിജീവിതത്തെ സമൂലം മൂക്കുകയറിടുന്ന വെള്ളക്കാരന്റെ നിയമങ്ങളാണ് ഗോത്രവര്‍ഗ്ഗ ജീവിതം ദുസ്സഹമാക്കുന്നത്. അവരാദ്യം കറുപ്പും ലഹരിയും നല്‍കി ആദിവാസിയെ അവക്കടിമകളാക്കി. ഇപ്പോള്‍ നിയമം മൂലം നിരോധിച്ചു അവരെ നിയമ നിഷേധികളാക്കി. പരമ്പരാഗത രീതിയില്‍ വേട്ടയാടാനുള്ള പഴുതുകള്‍ അടച്ചു കളഞ്ഞു അവര്‍ ഒന്നിനും കൊള്ളാത്ത ഭക്ഷണം പായ്ക്കറ്റുകളിലാക്കി സൂപ്പര്‍ മാര്‍ക്കറ്റു വഴി വിപണനം ചെയ്തു. വേട്ടയാടാനുള്ള തോക്ക് കണ്ടുകെട്ടി, മീന്‍ പിടിക്കാനുള്ള വാരിക്കുന്തങ്ങള്‍ ആയുധ നിയമം കൊണ്ട് നിരോധിച്ചു. വെള്ളക്കാരായ മയക്കുമരുന്ന് വ്യാപാരികള്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഉപഭോക്താക്കളായും ഒളിച്ചു കടത്താനുള്ള ഏജന്റുമാര്‍ ആയും ആദിവാസിയെ ഉപയോഗിച്ചു. പിടിക്കപ്പെടുമ്പോള്‍ ആദിവാസി മാത്രം കുറ്റവാളിയായി. ജനസംഖ്യയുടെ മൂന്നു ശതമാനത്തില്‍ താഴെ മാത്രം വരുന്ന ആദിവാസി ജയില്‍വാസികളില്‍ നാല്‍പ്പതു ശതമാനമായി. ഈ വര്‍ത്തമാന വസ്തുതകളാണ് ഗുല്‍പിലിയുടെ ആധികാരിക ശരീര ഭാഷയിലൂടെ ചിത്രം അവതരിപ്പിക്കുന്നത്‌. ഒരര്‍ഥത്തില്‍ നേരത്തെ ചര്‍ച്ച ചെയ്ത ചിത്രങ്ങളില്‍ നിന്ന് ചാര്‍ളിയുടെ ലോകത്തിലെത്തുമ്പോള്‍ ഗുല്‍പിലിയുടെ ശാരീരികാവസ്ഥയില്‍ സംഭവിച്ചിരിക്കുന്ന പ്രകടമായ മാറ്റങ്ങള്‍ തന്നെയാണ് ചിത്രത്തിന്‍റെ പ്രമേയത്തെയും നിര്‍ണ്ണയിക്കുന്നതെന്ന് പറയാം. ഇടയ്ക്കിടെ ചാര്‍ളി ഗൃഹാതുരതയോടെ നോക്കിയിരിക്കുന്ന ഒരു ഫോട്ടോയുണ്ട് - സിഡ്നി ഒളിമ്പിക്സിന്‍റെ ഉദ്ഘാടന വേളയില്‍ ഒരു കൂട്ടം ആദിവാസി കലാകാരന്മാരെ നയിച്ച്‌ കൊണ്ട് താന്‍ നടത്തിയ നൃത്തം. ബ്രിട്ടീഷ് രാജ്ഞിയുടെ മുന്നില്‍ നൃത്തം ചെയ്തതിനെ കുറിച്ച് അയാള്‍ ഇളം മുറക്കാരോട് ഊറ്റം കൊള്ളും. എന്നാല്‍, വെളുത്തവന്‍ നിര്‍ണ്ണയിക്കുന്ന നിയമങ്ങള്‍ അനുസരിച്ച് അവന്‍ തീരുമാനിക്കുന ഭക്ഷണം കഴിച്ചു കഴിയാന്‍ കഴിയില്ലെന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു പൂര്‍വ്വികരുടെ വഴിയിലൂടെ വന്യ പ്രകൃതിയിലേക്ക് വേട്ടക്കാരനായി ഇറങ്ങുന്ന ചാര്‍ളിക്ക് വിശപ്പും രോഗവും മൂര്‍ച്ചിച്ചു പെരുമഴയത്ത് തളര്‍ന്നു കിടക്കുമ്പോള്‍ അയാളുടെ ദൃഡ നിശ്ചയമൊക്കെ ചോര്‍ന്നു പോകുന്നുണ്ട്. നിങ്ങള്‍ക്ക് ജോലിയുണ്ട്, വീടുണ്ട് എന്റെ നാട്ടില്‍. എന്റെ ജോലിയെവിടെ, വീടെവിടെയെന്ന് ആ തുളഞ്ഞിറങ്ങുന്ന പരിഹാസച്ചിരിയോടെ ചാര്‍ളി വെളുത്തവരായ പരിചയക്കാരോട് ലോഹ്യം കൂടുന്നുണ്ട്. ആശുപത്രിയില്‍ നിന്ന് ഇറങ്ങിപ്പോവുന്ന ചാര്‍ളി മയക്കുമരുന്ന് ഉപയോഗിച്ചതിന്‍റെ പേരില്‍ പിടിക്കപ്പെടുന്നു. ജയിലെത്തുന്ന അയാള്‍ അവിടത്തെ ജീവിതം ആദിവാസിയുടെ നിത്യ ജീവിതത്തെക്കാള്‍ മെച്ചമാണ് എന്ന് കണ്ടെത്തുന്നു. ചിത്രാന്ത്യത്തില്‍ തന്റെ സമൂഹവുമായി വീണ്ടും കണ്ണി ചേരുന്നതിന്റെയും പുതു തലമുറയെ ഗോത്ര നൃത്തം പഠിപ്പിക്കുന്ന ഉത്തരവാദിത്തം ഏല്‍ക്കുന്നതിന്റെയും സൂചനകളുണ്ട്.

ഗോത്ര ഭാഷയും ഇംഗ്ലീഷും ഇടകലര്‍ന്നു ഉപയോഗിക്കപ്പെട്ടിട്ടുള്ളത് നിലവിലുള്ള സാഹചര്യത്തിന്റെ യാഥാര്‍ത്ഥ്യം തന്നെയാണ്. പരിമിതമായ സംഭാഷണവും ഇടയ്ക്കിടെ കടന്നു വരുന്ന നിശ്ചല പ്രതീതി തോന്നിക്കുന്ന ഷോട്ടുകളും പതിഞ്ഞ സ്വരത്തിലുള്ള പശ്ചാത്തല സംഗീതവും - വിശേഷിച്ചും ഗ്രഹാം ടാര്‍ഡിഫ് ഒരുക്കിയ പിയാനോ സംഗീതം- ചേര്‍ന്ന് ആദിവാസി ജീവിതത്തിന്റെ ഏറ്റിറക്കങ്ങളില്ലാത്ത ജീവിതത്തിന്റെ മ്ലാനമായ അവധാനതയെ ധ്വനിപ്പിക്കുന്നു. എന്നാല്‍ പ്രമേയത്തില്‍ കേന്ദ്രസ്ഥാനീയമായ ഈ അവധാനത ചിത്ര ഘടനയില്‍ മുഷിപ്പായി ഒരു ഘട്ടത്തിലും മാറാതിരിക്കുന്നത് ഒട്ടും അതിവൈകാരികതയില്ലാത്ത രീതിയില്‍ ദുരിത പര്‍വ്വങ്ങളെ ആവിഷ്കരിക്കുന്നതില്‍ സംവിധായകന്‍ പുലര്‍ത്തുന്ന കയ്യടക്കവും ഒപ്പം ചാര്‍ളിയായി ഡേവിഡ് ഗുല്‍പിലി കാഴ്ച്ചവെക്കുന്ന അഭിനയത്തികവും മൂലമാണ്. രോഗവും വറുതിയും കൊണ്ട് അറംപറ്റിയ ഗോത്ര ജീവിതം ലോകമെമ്പാടുമുള്ള ആദിവാസി സംസ്കൃതികളുടെ നിദര്‍ശനം തന്നെ എന്ന് വരുമ്പോള്‍, ലോകത്തെങ്ങുമുള്ള പരിഷ്കൃത സമൂഹങ്ങളോടുള്ള നിശിതമായ ഒരു വിമര്‍ശനമായിത്തന്നെ ചാര്‍ളിയുടെ ലോകം മാറുകയും ചെയ്യുന്നു.

പരാമര്‍ശിക്കപ്പെട്ട മൂന്നു ചിത്രങ്ങളിലും ആദിവാസി ജീവിതത്തിന്റെ വിധിക്ക് എതിരറ്റത്ത് തങ്ങള്‍ മഹത്തായതെന്തോ ചെയ്തു കൊണ്ടിരിക്കയാണെന്നു തന്നെ സത്യസന്ധമായും കരുതുന്ന വെളുത്ത വര്‍ഗ്ഗക്കാരുണ്ട്. റാബിറ്റ് പ്രൂഫിലെ ഏ. . നിവെല്‍ ആദിവാസിയെ അവനില്‍ നിന്ന് തന്നെ രക്ഷിച്ചെടുത്ത് മുഖ്യ ധാരയില്‍ എത്തിക്കേണ്ട മഹത്തായ ബാധ്യതയെ കുറിച്ച് ഇടയ്ക്കിടെ വാചാലനാവുന്നുണ്ട്. ട്രാക്കറിലാവട്ടെ, അപ്രതീക്ഷിതമായ ഹൃദയ താരല്യത്തിന്റെ നിമിഷത്തില്‍ തന്റെ സഹജമായ ക്രൂരതയും ആദിവാസിവിരുദ്ധതയും മാറ്റി വെച്ച് പ്രാകൃതരെ മെരുക്കിയെടുത്ത് സമൂഹ ജീവികള്‍ ആക്കിയെടുക്കുന്നതിന് ഉരുക്ക് മുഷ്ടി ഉപയോഗിക്കാന്‍ നിര്‍ബന്ധിതനാവുന്നതിനെ കുറിച്ച്, മറ്റു മാര്‍ഗ്ഗമില്ലായ്മയെ കുറിച്ച് മേധാവി ഏറ്റു പറയുന്നുണ്ട്, അതേറെ വൈകിപ്പോയെങ്കിലും. ചാര്‍ളിയുടെ നാട്ടിലെത്തുമ്പോള്‍ ഒട്ടുമിക്ക കഥാപാത്രങ്ങളും അയാളോട് ചങ്ങാത്തത്തിലാണ്- പ്രകോപനമൊന്നുമുണ്ടാവാത്ത കാലത്തോളം. നിയമം, അതങ്ങനെയായത് കൊണ്ട് മാത്രം എന്ന നിലപാടുകാര്‍ ഏറെയാണ്‌ ഈ ചിത്രത്തില്‍. മൂന്നു ചിത്രങ്ങളിലും ഡേവിഡ് ഗുല്‍പിലില്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ 'ട്രാക്കര്‍' എന്ന് വിളിക്കാവുന്നവര്‍ തന്നെയാണ്- മൂന്നാമത്തേതില്‍ ഒരു വെറ്ററന്‍ ആണെന്ന് മാത്രം. ഒരു നിലക്ക് ഇത് ആദിവാസി സ്വത്വത്തില്‍ പലരും അഭിമുഖീകരിക്കുന്ന ഗതികേട് കൂടിയാണ് - സ്വന്തം ജനതയെ ഒറ്റുകൊടുക്കുക, ഇല്ലങ്കില്‍ സ്വയമൊടുങ്ങുക. സ്വന്തം വംശത്തോട്‌ അധിനിവേശം നടത്തിയ അന്യര്‍ ചെയ്തു കൂട്ടുന്ന കൊടും ക്രൂരതകള്‍ക്കും അവമതികള്‍ക്കും രോഷം ഉള്ളിലൊതുക്കി കൂട്ട് നില്‍ക്കേണ്ടി വരികയും എന്നിട്ടും തങ്ങളുടെ മനുഷ്യസ്വത്വം സ്ഥാപിച്ചെടുക്കാനാവാതെ നിന്ദിതനും അപമാനിതനുമായി ജീവിക്കേണ്ടി വരികയും ചെയ്യുക. അത്തരം നിസ്സഹായതയുടെ കുതറിത്തെറിക്കലാണ് ബുദ്ധിയും തന്ത്രവും ആയുധമാക്കി ദി ട്രാക്കര്‍ അടയാളപ്പെടുത്തുന്നതെങ്കില്‍, കുറേക്കൂടി സ്വയം പാകപ്പെട്ട ഒരു അതിജീവനത്തിന്റെ സാധ്യതയിലേക്കാണ് വിദൂരമായെങ്കിലും ചാര്‍ളിയുടെ ലോകം എത്തിനോക്കുന്നത്.
(ദേശാഭിമാനി IFFK 2015 സ്പെഷ്യല്‍ പതിപ്പ്)

(പ്രതിബിംബങ്ങള്‍ പറഞ്ഞുവെക്കുന്നത്: ലോഗോസ് ബുക്സ് - പേജ് 15-22)