Featured Post

Sunday, March 4, 2018

Dilip Kumar: The Substance and the Shadow by Udaya Tara Nayar

                            സത്തയും നിഴലും: ആത്മകഥയിലെ ദിലീപ് കുമാര്‍



(Dilip Kumar: The Substance and the Shadow – An Autobiography എന്ന പുസ്തകത്തെ കുറിച്ച്. ഇന്ത്യന്‍ സിനിമയുടെ എക്കാലത്തെയും മികച്ച അഭിനേതാവ് എന്ന് മാത്രമല്ലകാലത്തിനും ചരിത്രത്തിനും ഒപ്പം നടന്ന സമൂഹ ജീവി, മനുഷ്യ സ്നേഹി എന്നീ നിലകളില്‍ കൂടി അദ്വിതീയനായ ദിലീപ് സാബ്, ഒരു ഘട്ടത്തിലും സ്വയം ദന്തഗോപുരത്തില്‍ പ്രതിഷ്ടിക്കുന്നില്ല.)

ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് അഭിനയ കലയുടെ കുലപതി. മെതേഡ് ആക്റ്റിംഗിനെ കുറിച്ചുള്ള പാഠങ്ങള്‍ നാട്ടില്‍ കേട്ടുകേള്‍വി പോലുമല്ലാതിരുന്ന കാലത്ത് ലക്ഷണമൊത്ത രീതിയില്‍ അത് സ്വയം നടപ്പിലാക്കിയ പ്രതിഭ. ആറു പതിറ്റാണ്ടു നീണ്ട കലാ സപര്യയില്‍ അറുപതോളം മാത്രം ചിത്രങ്ങള്‍. ഒരു സമയം ഒരൊറ്റ ചിത്രത്തില്‍ ശ്രദ്ധയൂന്നുന്നതിലൂടെ ഗുണമേന്മയുടെ വിട്ടുവീഴ്ചയില്ലാത്ത പരിഗണനയില്‍ ചെയ്തതിലേറെ ഉപേക്ഷിച്ച ചിത്രങ്ങള്‍ കൊണ്ട് വ്യത്യസ്തനായ താരം. ഡേവിഡ് ലീനിനെ പോലുള്ള ലോകോത്തര സംവിധായകര്‍ അന്വേഷിച്ചെത്തിയ നടനവിസ്മയം. താരപ്രഭയുടെ വെള്ളിവെളിച്ചത്തില്‍ കണ്ണ് മഞ്ഞളിക്കാതെ സാമൂഹിക വിഷയങ്ങളില്‍ ഇടപെടുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്ത സാമൂഹിക നിലപാടുകളുടെ ഉടമ. മഹാനഗരത്തിന്റെ സമാരാധ്യനായ അധ്യക്ഷനായി ജനങ്ങളോടൊപ്പം നിന്ന ജനസേവകന്‍. മത/ സാമുദായിക സമവാക്യങ്ങളുടെ പേരില്‍ വേട്ടയാടപ്പെട്ടപ്പോഴും സമചിത്തതയോടെ പിടിച്ചു നിന്ന് ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായി അയല്‍ നാടിന്റെയും പരമോന്നത ആദരം നേടിയെടുത്ത കലാകാരന്‍. ശത്രുവിന്റെ പോലും ആദരം പിടിച്ചു പറ്റിയ സൌമ്യപ്രകൃതി. പ്രൊഫഷനില്‍ മത്സര ബുദ്ധി നിലനിര്‍ത്തുമ്പോഴും ആര്‍ജ്ജവമുള്ള സുഹൃത്ത്. ഭാഷകളോടും കവിതയോടും അടങ്ങാത്ത അഭിനിവേശമുള്ള സഹൃദയന്‍. ഒരിക്കലും അങ്ങോട്ട്‌ തേടിപ്പോകാത്ത അംഗീകാരങ്ങള്‍ ഒന്നൊന്നായി വന്നെത്തുമ്പോഴും അടിസ്ഥാനപരമായി ലജ്ജാലുവും ഒതുങ്ങിക്കഴിയുന്ന ശീലക്കാരനുമായി തുടരാന്‍ കൊതിച്ചയാള്‍. സിനിമ കലാകാരന്മാരുടെതായിരുന്ന സുവര്‍ണ്ണ കാലത്തും വെറും കച്ചവടമായി മാറിയ അപചയ കാലത്തും തന്റെ നിഷ്ഠകള്‍ മുറതെറ്റാതെ കാത്ത ഏകതാരം. തലമുറകളുടെ സ്വപ്നകാമുകനായിരിക്കുമ്പോഴും ഉമ്മയുടെ വത്സല പുത്രനായും കൂടപ്പിറപ്പുകളുടെ അത്താണിയായും ഗൌരവപ്രകൃതിയായ പിതാവിന്റെ സ്വകാര്യ അഹങ്കാരമായും എപ്പോഴും നിലക്കൊണ്ട കുടുംബാംഗം. നഷ്ട പ്രണയത്തിലും ഹൃദയാലുവായ കാമുകന്‍, പ്രണയാര്‍ദ്രനായ ഭര്‍ത്താവ്. സ്നേഹ വേദനയിലും ഇടറാത്ത യോഗീതുല്യമായ ആത്മ നിയന്ത്രണത്തോടെ കൂടപ്പിറപ്പുകളുടെയും സുഹൃത്തുക്കളുടെയും വേര്‍പാടുകള്‍ക്ക് സാക്ഷ്യം വഹിച്ച, സുദീര്‍ഘമായ ജീവിതത്തിന്റെ സായാഹ്നത്തിലും ഉറ്റവരുടെയും ഉടയവരുടെയും സാന്നിധ്യം ആസ്വദിച്ച, തനിക്കു പിറക്കാതെ പോയ മക്കളായ തലമുറകളുടെ സ്നേഹ ഭാജനമായി തുടര്‍ന്ന കുടുംബ കാരണവര്‍: ദിലീപ് കുമാര്‍ എന്ന ഇതിഹാസത്തിന്റെ യൂസുഫ് ഖാന്‍ എന്ന സത്ത ഇങ്ങനെയൊക്കെയാണ് അടയാളപ്പെടുന്നത്.

എഴുത്തിലെ തത്വദീക്ഷകള്‍

ചലച്ചിത്ര താരങ്ങളുടെ ജീവിത കഥ ഗോസ്സിപ്പുകളായും വീരാരാധനയായും അമിതാവിഷ്കാരത്തിനു വിഷയമാകുന്ന ദേശത്ത്‌ തന്നെ കുറിച്ച് ഏറെയൊന്നും പറഞ്ഞുവെച്ചിട്ടില്ല ദിലീപ് കുമാര്‍ -‘അത് ഞാന്‍ എന്ന വാക്ക് വല്ലാതെ ഉപയോഗിക്കും’ (in his words, the profuse use of capital I, which he abhorred’ എന്നു പുസ്തകത്തില്‍). ആ നിലക്ക് ഉദയതാര നയ്യാറിന്റെ സഹായത്തോടെ രചിക്കപ്പെട്ട അദ്ദേഹത്തിന്റെ ആത്മകഥ ‘ദിലീപ് കുമാര്‍: സത്തയും നിഴലും’ എന്ന പുസ്തകത്തിനു കഥാപുരുഷനെയും ഒപ്പം ഒരു സുവര്‍ണ്ണ കാലത്തെയും അറിയാന്‍ ശ്രമിക്കുന്നവരെ സംബന്ധിച്ചു നിര്‍ണ്ണായക പ്രാധാന്യമുണ്ട്. എന്നാല്‍ നല്ലത് മാത്രം പുറത്തു പറയുക, കാണിക്കുക എന്നത് തന്റെ സിനിമകളില്‍ എന്ന പോലെത്തന്നെ ആത്മകഥയിലും ഒരു നിഷ്ഠയായി വെച്ചു പുലര്‍ത്തുന്ന ദിലീപ് കുമാറില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന തുറന്നെഴുത്തിനു തീര്‍ച്ചയായും അകൃതൃമമെങ്കിലും ബോധപൂര്‍വ്വമായ പരിമിതികള്‍ ഉണ്ട്. അതുകൊണ്ട് ‘നയാ ദൌറി’ന്റെ ചരിത്രത്തിലെ കോടതികയറ്റത്തെ കുറിച്ചോ, മധുബാലയുമായുള്ള ബന്ധം തകര്‍ന്നതിന്റെ വിശദാംശങ്ങളെ കുറിച്ചോ, മുഗളെ അസമിലെ ആ കരണത്തടിയെ കുറിച്ചോ, കെ. ആസിഫുമായുണ്ടായ അസ്വാരസ്യങ്ങളെ കുറിച്ചോ ഉള്ള വിശദാംശങ്ങള്‍ ‘കുതിരയുടെ വായില്‍ നിന്ന് തന്നെ’ (right from the horse’s mouth) കേള്‍ക്കാനാഗ്രഹിച്ചു പുസ്തകത്തെ സമീപിക്കുന്നവര്‍ നിരാശരായേക്കും; സിതാര ദേവിയുടെയും യാഷ് ചോപ്രയുടെയും ഓര്‍മ്മക്കുറിപ്പുകളില്‍ അവയുടെ സൂചനകളുണ്ടെങ്കിലും. എന്നാല്‍ എല്ലായിപ്പോഴും നില നിര്‍ത്തുന്ന തത്വം വ്യക്തമാണ്: പൊങ്ങച്ചത്തിന്റെ ആള്‍ രൂപമായിരുന്ന യദുഗിരി ദേവി (വൈജയന്തി മാലയുടെ അമ്മ) മകളെ നെഹ്‌റുവിന്റെ പ്രശംസാ പാത്രമാക്കി ആവര്‍ത്തിച്ചാവര്‍ത്തിച്ച് അവതരിപ്പിച്ചതിനെ കുറിച്ച് പറയുന്ന –‘Panditji-Papa story’- ഒരേയൊരു ഘട്ടത്തില്‍ ഒഴികെ പുസ്തകത്തില്‍ ഉടനീളം ആളുകളെ കുറിച്ച് നല്ലത് മാത്രം പറയുക, അങ്ങനെയല്ലാതെ പറയേണ്ടി വരുന്നയിടങ്ങളില്‍ ഏറ്റവും കുറച്ചു മാത്രമോ അഥവാ മൗനം തന്നെയോ ദീക്ഷിക്കുക എന്ന രീതിയാണ് അവലംബിക്കുന്നത്. തന്റെ ദേശീയ ബോധത്തെത്തന്നെ ചോദ്യം ചെയ്ത ബാല്‍ താക്കറെയെ കുറിച്ചുപോലും ഏറെ ബഹുമാനത്തോടെയാണ് ദിലീപ് കുമാര്‍ സംസാരിക്കുന്നത്. മറുവശത്ത്‌ അനാവശ്യ തെറ്റിദ്ധാരണകള്‍ കൃത്യമായി തുറന്നു കാണിക്കുന്നുമുണ്ട്: രാജ് കപൂറുമായുണ്ടായിരുന്നു എന്ന് സിനിമാ വൃത്തങ്ങളില്‍ പ്രചരിച്ചു വന്ന വൈരാഗ്യത്തിന്റെ അഭ്യൂഹം തങ്ങള്‍ക്കിടയില്‍ ഖല്‍സാ കോളേജ് നാളുകള്‍ തൊട്ടു വളര്‍ന്നു വന്ന, കുടുംബസൗഹൃദം തന്നെയായി പന്തലിച്ച സഹോദരതുല്യമായ ഹൃദയബന്ധത്തിന്റെ മിഴിവേറിയ ചിത്രങ്ങള്‍ കൊണ്ട് പൊളിച്ചെഴുതുന്നത്‌ ഉദാഹരണം. നിശാനേ ഇംതിയാസ് പദവിയുമായി ബന്ധപ്പെട്ട് ബാല്‍താക്കാറെ നടത്തിയ വേട്ടയാടലില്‍ സിനിമാലോകത്തിന്റെ മൗനത്തില്‍ മനം നൊന്ത് ഒരു ഘട്ടത്തില്‍ ‘രാജ് ഉണ്ടായിരുന്നെങ്കില്‍ ഞാനിങ്ങനെ ഒറ്റപ്പെടില്ലായിരുന്നു!’ എന്ന് സങ്കടപ്പെട്ട ദിലീപ് കുമാറിനെയും മറുവശത്തു മകന്റെ ഭാവാവിഷ്കാരത്തില്‍ തൃപ്തനാകാതെ ‘എനിക്ക് യൂസുഫിനെയാണ് വേണ്ടത്’ എന്ന് നിഷ്കര്‍ഷിച്ച രാജ് കപൂറിനെയും ഋഷി കപൂര്‍ ഓര്‍മ്മിക്കുന്നു. നിറം പിടിപ്പിച്ച കഥകളില്‍ ചിത്രീകരിക്കപ്പെട്ടതില്‍ നിന്ന് വ്യത്യസ്തമായി ദൗര്‍ഭാഗ്യകരമായ സംഭവവികാസങ്ങളെ തുടര്‍ന്ന് പിരിയേണ്ടി വന്നെങ്കിലും ഗുരുതരാവസ്ഥയില്‍ ശയ്യാവലംബിയായിരുന്ന മധുബാല തന്റെ രാജകുമാരന് രാജകുമാരിയെ കിട്ടിയതിന്റെ സന്തോഷം പങ്കുവെച്ചത് ദിലീപ് കുമാര്‍ ഓര്‍ക്കുന്നുണ്ട്. അള്‍സറേറ്റീവ് കൊലൈറ്റിസ് ഗുരുതരമായി ലണ്ടന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൈറയുടെ കട്ടിലിനരികില്‍ തകര്‍ന്നു പോയ മനസ്സോടെ രാപ്പകല്‍ കാവലിരുന്നു പരിചരിച്ച ദിലീപ് സാഹബിനെ മനോജ്‌ കുമാര്‍ ഓര്‍ക്കുന്നു. അതിനുള്ള പ്രതിഫലമാണ് സൈര തന്റെ ജീവിതം കൊണ്ട് തിരിച്ചു നല്‍കുന്നതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. സൈറയുടെ ആശുപത്രിക്കിടക്കകരികില്‍ ഹൃദയ വ്യഥയോടെ ഉറക്കമിളച്ചിരുന്ന ദിലീപ് കുമാറില്‍ നിന്ന് ഏറെ വ്യത്യസ്തനായിരുന്നു വേദനകളുടെ കൊടുങ്കാറ്റില്‍ തന്നോടു തന്നെയുള്ള ഒരു വൈകാരിക പ്രതികാരമായി മധുബാല സ്വയം കണ്ടെത്തിയ കിഷോര്‍ കുമാര്‍. മധു ഭാഗ്യഹീനയായിരുന്നു. ജീവിതം അവരോടു ഒരുഘട്ടത്തിലും ദയ കാണിച്ചിട്ടില്ല; ഒരു പക്ഷെ സിനിമയും.

വ്യക്തിയും നടനും

സന്തസഹചാരിയും സഹധര്‍മ്മിണിയും എന്നതിലേറെ ദിലീപ് കുമാര്‍ എന്ന ഇതിഹാസത്തോട് അക്ഷരാര്‍ത്ഥത്തിലുള്ള ആരാധന മുറ്റിയ സൈരാബാനുവിന്റെ മുഖവുരയോടെയാണ്‌ പുസ്തകത്തിലേക്ക് നാം പ്രവേശിക്കുന്നത്. വയസ്സറിയിച്ച കാലം മുതല്‍ ഹൃദയത്തില്‍ സൂക്ഷിച്ച നിഗൂഡപ്രണയമായിരുന്നു അവര്‍ക്ക് യൂസുഫ്. സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ഉദിച്ചുയരുന്ന നീലക്കണ്ണുകളുള്ള സുന്ദരിയോടൊത്ത് ജോടിയാവാനുള്ള അവസരങ്ങള്‍ പക്ഷെ സ്വാഭാവികതക്കു ഏറെ പ്രാധാന്യം നല്‍കിയ അഭിനയ ചക്രവര്‍ത്തി നിരന്തരം വേണ്ടെന്നു വെച്ചതിനു കാരണം തന്റെ പാതിവയസ്സു മാത്രമുണ്ടായിരുന്ന നായികയോടൊപ്പം ഒരു ഓണ്‍ സ്ക്രീന്‍ കെമിസ്ട്രി സുഗമാമാകില്ല എന്ന ചിന്തയായിരുന്നു. അതൊരു പാതി ഗൗരവമുള്ള വൈരാഗ്യമായി സൈരയില്‍ വളര്‍ന്ന ഘട്ടത്തിലാണ് ദിലീപ് കുമാര്‍ വിവാഹാഭ്യര്‍ഥന നടത്തുന്നത്. ശേഷമുള്ള അദ്ദേഹത്തിന്റെ ജീവിതം സൈറയുടെ സര്‍വ്വവ്യാപിയായ സ്നേഹ സാമീപ്യത്തിന്റെ തണലിലായിരുന്നു. “സമ്പന്നനായ ഒരു പഴക്കച്ചവടക്കാരന്റെ മകനായ യൂസുഫ് ഖാന്‍ എന്ന സാധാരണ യുവാവിന്റെ പ്രോചോദകമായ യാത്രയും അന്നുവരെ സമാനതകളില്ലാത്ത പ്രശസ്തിയുടെ ഉയരങ്ങളിലേക്കുള്ള പറന്നുയരലും ഇന്ത്യയുടെ ആദ്യ സൂപ്പര്‍ താരവും ലോകത്തിലെ ഏറ്റവും മഹാനായ നടന്മാരില്‍ ഒരാളും ആയിത്തീര്‍ന്ന ദിലീപ് കുമാര്‍ ആയുള്ള വിജയവും” എന്ന കഥ പറയപ്പെടുക തന്നെ വേണമെന്ന് ഉറച്ചു വിശ്വസിച്ചതും സൈരാബാനുവായിരുന്നു എന്ന് ഉദയതാരാ നയ്യാര്‍ അവതാരികയില്‍ പറയുന്നുണ്ട്.

അവിഭക്ത ഇന്ത്യയില്‍ പെഷാവറിലെയും ദിയോലാലിയിലെയും കുട്ടിക്കാലം ഓര്‍ത്തെടുക്കുന്നുതില്‍ ഏറെ തല്‍പ്പരനായിരുന്നു ദിലീപ്. അടക്കി ഭരിക്കുന്ന ദാദി പേരമകനെ ദിവസവും തല മൊട്ടയടിച്ച് മുഖത്തു കരിപുരട്ടി വിരൂപനാക്കി മദ്രസയില്‍ വിടുമായിരുന്നത് അവനു വേണ്ടി കൈനോട്ടക്കാരന്‍ പ്രവചിച്ച മഹത്തായ ഭാവിയും കണ്ണ് തട്ടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന ഉപദേശവും സാക്ഷാത്കരിക്കാന്‍ വേണ്ടിയായിരുന്നു. അതെന്തായാലും ജീവിതത്തില്‍ ഉടനീളം പിന്തുടര്‍ന്ന ലജ്ജാശീലവും ഒതുങ്ങിപ്പിന്മാറുന്ന പ്രകൃതവും യൂസുഫിന്റെ സ്വഭാവമായതിനു പിന്നില്‍ കുട്ടിക്കാലത്തിന് പങ്കുണ്ട്. ദാദിയുടെ സ്വഭാവം പകര്‍ന്നു കിട്ടിയത് ഏറെ മക്കളുള്ള കുടുംബത്തിലെ മൂത്ത സഹോദരി സകീന ആപ്പക്കായിരുന്നു എന്ന് യൂസുഫ് ഓര്‍ക്കുന്നു. വാത്സല്യനിധിയും ഹൃദയാലുവുമായിരുന്ന ഉമ്മയാണ് യൂസുഫിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്നേഹസാന്നിധ്യമായത്. ഗംഭീര പിതൃസ്വരൂപമായിരുന്ന ആഘാജിയുമായുണ്ടായ ഒരേറ്റുമുട്ടലിന്റെ വൈകാരിക സമ്മര്‍ദ്ദത്തില്‍ ഒരു നാള്‍ ബോംബെയിലേക്ക് വണ്ടി കയറുന്ന യൂസുഫിനായി വിധി മാസ്മരമായ വഴിത്തിരിവുകള്‍ കാത്തുവെച്ചിരുന്നു. രണ്ടാം ലോക യുദ്ധത്തെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങളില്‍ കുടുംബത്തിന്റെ പഴക്കച്ചവടം തകര്‍ച്ചയിലേക്കെത്തിയപ്പോള്‍ പ്രയാസങ്ങള്‍ ആരെയുമറിയിക്കാതെ കൊണ്ടുപോകാന്‍ പാടുപെടുന്ന ആഘാജിക്ക് സഹായമാവണമെന്നു യൂസുഫിനുണ്ടായിരുന്നു. ജ്യേഷ്ഠന്മാരില്‍ യൂസുഫിന് ഏറ്റവും അടുപ്പമുണ്ടായിരുന്ന, കുടുംബത്തിലെ ബുദ്ധിജീവിയായിരുന്ന അയൂബ് സാഹബിന്റെ, വൈകാതെ അകാല മൃത്യുവിലേക്ക് നയിക്കുന്ന ഹൃദയ സംബന്ധമായ അസുഖത്തിന്റെ ചികിത്സചെലവും വലിയ ബാധ്യതയായിരുന്നു. പൂനയിലെ മിലിട്ടറി കാന്റീനിന് സമീപം യൂസുഫ് തുടങ്ങിയ സാന്‍ഡ് വിച് ബിസിനസ് നല്ല വിജയമാകുന്നത് ഈ മോഹം ഒരളവു സാധിക്കുന്നുമുണ്ട്. ഇക്കാലയളവിലാണ് ഡോ. മസാനിയുടെ നിര്‍ദ്ദേശത്തില്‍ യൂസുഫ് ദേവിക റാണിയെ കാണുന്നതും, കുറ്റമറ്റ ഉര്‍ദുവും ഇംഗ്ലീഷും സംസാരിക്കുന്ന കിളിരം കൂടി സുമുഖനായ പത്താന്‍ യുവാവില്‍ അവര്‍ അഭിനയ സിദ്ധിയുടെ അക്ഷയഖനി ദീര്‍ഘ ദര്‍ശനം ചെയ്യുന്നതും, സ്വപ്ന തുല്യമായ 1250 രൂപ മാസ പ്രതിഫലത്തിന് ബോംബെ ടോക്കീസില്‍ നടനായി എടുക്കുന്നതും, യൂസുഫിനെ ദിലീപ് കുമാര്‍ ആക്കുന്നതും. പേരുമാറ്റത്തിനു ഒരു സെക്കുലര്‍ സ്വരം ഉണ്ടെന്നും അതൊരു സ്വതന്ത്രനാകലായി അനുഭവപ്പെട്ടെന്നും അദ്ദേഹം കണ്ടെത്തുകയായിരുന്നു. അവിടെ വെച്ചാണ് സിനിമയിലെ തന്റെ ആദ്യ ആജീവനാന്ത സൌഹൃദമായ അശോക്‌ കുമാറിനെ (‘അശോക്‌ ഭയ്യാ’) കണ്ടു മുട്ടുന്നത്. ഒപ്പം ഖല്‍സാ കോളേജ് നാളുകള്‍ തൊട്ടേ ഉറ്റ സുഹൃത്തായിരുന്ന രാജ് കപൂറിനെയും. പൃഥ്വിരാജിന്റെ മകന് പക്ഷെ എവിടേക്കും പ്രവേശനം പ്രയാസകരമായിരുന്നില്ലെങ്കിലും പ്രതിഫലത്തിന്റെ കാര്യത്തില്‍ യൂസുഫ് എത്രയോ മടങ്ങ്‌ മുമ്പിലായായിരുന്നു അന്നേ പരിഗണിക്കപ്പെട്ടത്. അശോക്‌ ഭയ്യയാണ് പില്‍ക്കാലം ദിലീപ് കുമാര്‍ സമ്പൂര്‍ണ്ണമാക്കിയ അഭിനയ കലയുടെ ആ മര്‍മ്മം പകര്‍ന്നു കൊടുക്കുക:

“അത് വളരെ ലളിതമാണ്. നീയൊരു സുമുഖനാണ്‌, മാത്രമല്ല എനിക്ക് കാണാനാവുന്നുണ്ട്, പഠിക്കാന്‍ ഏറെ ജിജ്ഞാസുവാണ് നീ. .. നീ ശരിക്കും ആ സാഹചര്യത്തിലായിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നോ അത് ചെയ്യുക. നീ അഭിനയിച്ചാല്‍ അത് അഭിനയമാകും, അത് സില്ലിയായിരിക്കും.”

അശോക്‌ ഭയ്യാ ‘നോണ്‍- ആക്റ്റിംഗി’ന്റെ രഹസ്യം മനസ്സിലാക്കിയിരുന്നുവെന്നും ടൈമിംഗ് ആയിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത എന്നും ദിലീപ് കുമാര്‍ മനസ്സിലാക്കി. ഒരു അഭിനേതാവ് തന്റെ ജന്മവാസനകളെ മൂര്‍ച്ച കൂട്ടേണ്ടതിന്‍റെ ആവശ്യകത തുടക്കം മുതലേ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു.

“കാരണം യാഥാര്‍ത്ഥ്യവും അയഥാര്‍ത്ഥവും തമ്മിലുള്ള വ്യത്യാസം ഏതൊരു സാധാരണ സാഹചര്യത്തിലും വസ്തുതയും ലോജിക്കും എന്ന നിലയില്‍ ആലോചിക്കുന്ന മനസ്സിന് ഇഴപിരിച്ചെടുക്കാനാവില്ല. മനസ്സെപ്പോഴും പറഞ്ഞുകൊണ്ടിരിക്കും ഇത് അസംബന്ധമാണ്.. എല്ലാം വെറും കെട്ടുകഥയും നാടകവും ആയിരിക്കെ തന്നെ, സ്ക്രിപ്റ്റില്‍ നിന്ന് ആവശ്യമുള്ളത് സ്വീകരിക്കാനും യഥാതഥത്വമുള്ള ഒരു പ്രകടനം നടത്താനും നിങ്ങളെ സഹായിക്കുക വാസനാബലം മാത്രമാണ്.”

ഓര്‍മ്മകളിലെ ദിലീപ് കുമാര്‍

ദിലീപ് കുമാര്‍ ഹിന്ദി സിനിമയിലെ അഭിനയത്തെ മാറ്റിമറിച്ചതെങ്ങനെയെന്നു ശബാന ആസ്മി നിരീക്ഷിക്കുന്നുണ്ട്:

“സ്ഥൂലചലനങ്ങളിലൂടെയുള്ള ‘പ്രതിനിധാന’ അഭിനയമായിരുന്നു നടപ്പിലുണ്ടായിരുന്നത് – സന്തോഷത്തില്‍ ചിരിക്കുക, ദുഃഖത്തില്‍ കരയുക, ആശ്ചര്യം തോന്നുമ്പോള്‍ പുരികമുയര്‍ത്തുക – നൃത്തത്തില്‍ സംഭവിക്കുന്ന പോലെ. ഉപപാഠം (sub text) എങ്ങനെ ആവിഷ്കരിക്കാമെന്ന്, ഭാവത്തിനു മുഖാമുഖം എങ്ങനെ അഭിനയിക്കാമെന്ന്, എങ്ങനെയാണ് ന്യൂനോക്തി ധാരാളമാകുന്നതെന്ന്, പകര്‍ന്നെടുക്കുന്ന സ്വാഭാവികത (simulated spontaneity) യഥാര്‍ത്ഥം പോലെത്തന്നെ ഫലപ്രദമാകുന്നത് എന്ന് ദിലീപ് കുമാര്‍ നമുക്ക് കാണിച്ചു തന്നു.”

ജനപ്രിയതയ്ക്ക് വേണ്ടി തരം താഴ്ന്നതൊന്നും ചെയ്യാന്‍ ഒരിക്കലും അദ്ദേഹം തയ്യാറായില്ല എന്നും ശബാന ആസ്മി കൂട്ടിച്ചേര്‍ക്കുന്നു. സൈരയോടോത്തുള്ള ചിത്രങ്ങളില്‍ പോലും ശാരീരികമായി ഇഴുകിച്ചേര്‍ന്നുള്ള അഭിനയ രംഗങ്ങളില്‍ അങ്ങേയറ്റത്തെ മാന്യത നിഷ്കര്‍ഷിച്ചിരുന്ന ദിലീപ് കുമാര്‍ ഒരു പ്യൂരിറ്റന്‍ എന്നോ ഓര്‍ത്തോഡോക്സ് എന്നോ തന്നെ വിളിക്കേണ്ടതില്ല എന്നും സ്വയം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ആറു പെണ്‍ മക്കളും അഞ്ച് ആണ്‍കുട്ടികളുമുള്ള ഒരു കുടുംബത്തിന്റെ തലവന്‍ എന്ന രീതിയില്‍ അത്തരം രംഗങ്ങള്‍ തന്റെ സഹോദരിമാരെ എങ്ങനെയാവും ബാധിക്കുക എന്നത് എപ്പോഴും തന്റെ മനസ്സിലുണ്ടായിരുന്നു എന്ന് അദ്ദേഹം പറയുന്നു.

രാജ് കപൂര്‍ ചാര്‍ളി ചപ്ലിനെയും ദേവ് ആനന്ദ് ഗ്രിഗറി പെക്കിനെയും മാതൃകയാക്കിയപ്പോള്‍ ദിലീപ് കുമാര്‍ തന്റെ തന്നെ ആന്തര ചോദനകളെ ആശ്രയിച്ചുവെന്നു ആമിര്‍ ഖാന്‍ നിരീക്ഷിക്കുന്നുണ്ട്. വിദ്യാസമ്പന്നനും നല്ലൊരു വായനക്കാരനുമായിരുന്ന അദ്ദേഹം ലോകത്തെങ്ങുനിന്നുമുള്ള സാഹിത്യവുമായി സമ്പര്‍ക്കത്തിലാണെന്നും ഈ കഥകളും പാത്രങ്ങളും അദ്ദേഹത്തിന്റെ ഉപബോധത്തെ സമ്പന്നമാക്കിയിട്ടുണ്ടെന്നും ഏഴു ചിത്രങ്ങില്‍ അദ്ദേഹത്തിന്റെ നായികയായിരുന്ന വൈജയന്തി മാല ഓര്‍മ്മിക്കുന്നു. സ്വന്തം സഞ്ചിതാനുഭവ സ്മൃതികള്‍ എങ്ങനെയാണ് താന്‍ കൊണ്ടുവരാന്‍ ശ്രമിച്ച ഭാവഗരിമക്ക് സഹായകമായത് എന്ന് പല സന്ദര്‍ഭങ്ങളിലും ദിലീപ് കുമാര്‍ തന്നെയും സാക്ഷ്യപ്പെടുന്നുണ്ട്. അമ്മയുടെ ആസ്മ ദുസ്സഹമായ ഒരു സന്ദര്‍ഭത്തില്‍ എന്തെങ്കിലും ചെയ്യൂ എന്ന് മക്കളോട് ആര്‍ത്തു വിളിക്കുന്ന ആഘാജിയുടെ നിസ്സഹായത ‘മശാലി’നു വേണ്ടി ഭാവം പകരുമ്പോള്‍ അദ്ദേഹത്തിനു സഹായകമാകുന്നുണ്ട്. തന്മയീ ഭാവത്തോടെയുള്ള പാത്രാവിഷ്കാരത്തിന്റെ പൂര്‍ണ്ണതക്കു വേണ്ടിയുള്ള ശ്രമങ്ങള്‍ താന്‍ നിരന്തരം ചെയ്തുവന്ന ദുരന്ത പാത്രങ്ങളുടെ രൂപത്തില്‍ തന്നെത്തന്നെ വേട്ടയാടാന്‍ തുടങ്ങിയതിന്റെ പിരിമുറുക്കത്തിലാണ് ഡോക്റ്ററുടെ നിര്‍ദ്ദേശപ്രകാരം ദിലീപ് കുമാര്‍ കോമഡി വേഷങ്ങള്‍ ചെയ്യാന്‍ തയ്യറാകുന്നതും കോഹിനൂര്‍ പോലുള്ള ചിത്രങ്ങളില്‍ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട് അഭിനയിക്കുന്നതും അവ വന്‍ വിജയങ്ങളാകുന്നതും. ഒരേ തരം വേഷങ്ങള്‍, അവയെത്ര ആകര്‍ഷകമായാലും സ്വീകരിക്കേണ്ടതില്ല എന്ന നിലപാടാണ് ദേവദാസിനു ശേഷം പ്യാസാ ഉപേക്ഷിക്കാന്‍ ദിലീപിനെ പ്രേരിപ്പിക്കുന്നത്. വഹീദാ റഹ്മാന്‍ നിരീക്ഷിക്കുന്ന പോലെ അത് പക്ഷെ ഗുരുദത്തിനെയും ദിലീപ് കുമാറിനെയും ഒരുമിച്ചു ഒരു ചിത്രത്തില്‍ കാണാനുള്ള അപൂര്‍വ്വ അവസരമാണ് ഇന്ത്യന്‍ സിനിമക്ക് നഷ്ടപ്പെടുത്തിയത്. ശരീരം വെളിവാകുന്ന രംഗങ്ങളില്‍ അഭിനയിക്കാനുള്ള വിമുഖത സാക്ഷാല്‍ സത്യജിത് റായിയുടെ ക്ഷണം അദ്ദേഹം ഉപേക്ഷിക്കാന്‍ ഇടയാക്കിയതും അവര്‍ ഓര്‍ക്കുന്നു. രോമാവൃത ശരീരത്തെ കുറിച്ചുള്ള അപകര്‍ഷം ദിലീപ് കുമാര്‍ തന്നെ ഏറ്റുപറയുന്നുമുണ്ട്.

അഭിനയിക്കാതെ അഭിനയിക്കുക എന്നതിന്റെ രഹസ്യം എല്ലാവര്ക്കും വഴങ്ങുന്ന ഒന്നല്ലെന്നും അത് ദിലീപ് കുമാറിനെ പോലുള്ള അപൂവ്വ ജന്മങ്ങളുടെ സിദ്ധിയാണെന്നും ഇത്തിരി വില നല്‍കി പഠിച്ചെടുത്ത കാര്യം നിമ്മി ഓര്‍ക്കുന്നു. ആ മാസ്മരിക പ്രകടനത്തില്‍ ആകൃഷ്ടയായി അതൊന്നു പരീക്ഷിക്കാന്‍ ശ്രമിച്ചു അമ്പേ പരാജയപ്പെട്ട കാര്യം അവര്‍ വിവരിക്കുന്നുണ്ട്. പിറ്റേ ദിവസം ഒരു രാഖി തന്റെ കയ്യില്‍ ബന്ധിച്ച് ‘ബര്‍സാത്തി’ന്‍റെ സംവിധായകന്‍ രാജ് കപൂര്‍ പറഞ്ഞു,

“നീയിപ്പോള്‍ എന്റെ പെങ്ങളാണ്. ദൈവത്തെയോര്‍ത്ത്‌ അഭിനയിക്കുക, നിന്റെ സഹോദരന്റെ ചിത്രം നശിപ്പിക്കരുത്.”

തന്നോടൊപ്പം കഴിവ് കുറഞ്ഞ അഭിനേതാക്കളെ നിര്‍ത്തി സ്വയം കയ്യടി നേടുന്ന പതിവു നായകന്‍ ആയിരുന്നില്ല ദിലീപ് സാഹബ് എന്നും മികവുറ്റവരോടൊത്തുള്ള പ്രകടനത്തിലാണ് അദ്ദേഹം ശ്രദ്ധയൂന്നിയത് എന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. സഹപ്രവര്‍ത്തകരെ ബഹുമാനിക്കുക എന്ന പാഠം താന്‍ പഠിച്ചത് തന്റെ മാതൃകാ പുരുഷനായ ദിലീപ് സാഹബില്‍ നിന്നാണെന്നു അമിതാഭ് ബച്ചന്‍ ഏറ്റു പറയുമ്പോള്‍ ശിവാജി ഗണേശനോടൊപ്പം തനിക്കു ഗുരു സ്ഥാനീയനായ മറ്റൊരാള്‍ ദിലീപ് കുമാര്‍ മാത്രമാണെന്ന് കമല ഹാസന്‍ പറയുന്നു.

ദാരാ സിംഗിന്റെ നായികയായി സി-ഗ്രേഡ് സിനിമകളില്‍ അഭിനയിച്ചു വന്ന മുംതാസിനെ മറ്റു നായകന്മാര്‍ ഒഴിവാക്കിയപ്പോള്‍ കഴിവുമാത്രം മാനദണ്ഡമാക്കി അവരെ റാം ഔര്‍ ശ്യാമിലേക്ക് ദിലീപ് കുമാര്‍ കാസ്റ്റ് ചെയ്തതും തുടര്‍ന്ന് ഹിന്ദി സിനിമയിലെ ഏറ്റവും വേണ്ടപ്പെട്ട നായികമാരില്‍ ഒരാളായി താന്‍ മാറിയതും മുംതാസ് ഓര്‍ക്കുന്നു. അത് അന്ന് തനിക്ക് കിട്ടിയ അവസരത്തിലേക്ക് ആദ്യം പരിഗണിക്കപ്പെട്ടെങ്കിലും ഒഴിവാക്കപ്പെട്ട അതേ സൈരാബാനുവുമായുള്ള ഒരാജീവനാന്ത സൌഹൃദത്തിന്റെ തുടക്കമായി. ‘എന്റെ കുഞ്ഞു പെങ്ങള്‍’ എന്ന് റോയല്‍ ആല്‍ബെര്‍ട്ട്സ് ഹാളിലെ തിങ്ങി നിറഞ്ഞ സഹൃദയര്‍ക്കു തന്നെ പരിചയപ്പെടുത്തിയ, മികച്ച ഗായിക ഉര്‍ദു ഡിക് ഷന്‍ കുറ്റമറ്റതാക്കേണ്ടതിന്റെ ആവശ്യകത തന്നെ ബോധ്യപ്പെടുത്തിയ, ആള്‍ക്കൂട്ടത്തിനു മുന്നില്‍ പാടുമ്പോള്‍ പാട്ടിന്റെ സന്ദേശത്തെ കുറിച്ചുപോലും ബോധവതിയായിരിക്കണമെന്നു പറയ്യാതെ പറഞ്ഞ യൂസുഫ് ഭായിയെ കുറിച്ച് ലതാ മങ്കേഷ്കര്‍ വാചാലയാവുന്നുണ്ട്. ദേവികാ റാണിയുടെ അപ്രന്റീസ് ആയ ബോംബെ ടോക്കീസ് കാലം തൊട്ടു പ്രതിഫലം ചര്‍ച്ച ചെയ്യുന്നതിന് എപ്പോഴും വിമുഖനായിരുന്നു ദിലീപ് കുമാര്‍. അത് കച്ചവടത്തിന്റെ അസ്വാരസ്യം കലയിലേക്ക് കൊണ്ടുവരും എന്ന് അദ്ദേഹം കരുതി. “താങ്കളൊരു ബനിയയെ പോലെ പെരുമാറാതിരിക്കുന്നതാണ് ഏറെ നല്ലതെന്ന് എനിക്ക് തോന്നുന്നു!” എന്ന് കര്‍മ്മ(1986)യുടെ സ്ക്രിപ്റ്റുമായി എത്തിയ സുഭാഷ്‌ ഘായിയോടു പ്രതികരിച്ചതും അതേ മനോഭാവത്തിലാണ്. ദേവ് ആനന്ദിനെയോ രാജ് കപൂറിനെയോ പോലെ നിര്‍മ്മാതാവല്ലാത്ത, പ്രഥമമായും ഒരു ആക്റ്റര്‍ ആയിരുന്ന ദിലീപ് കുമാര്‍ ഒരു സമയം ഒന്നിലേറെ ചിത്രങ്ങള്‍ കമ്മിറ്റ് ചെയ്യാതിരുന്നത് കച്ചവട താല്‍പര്യത്തിനു വഴിപ്പെടാതെ  പ്രൊഫഷനല്‍ പൂര്‍ണ്ണതക്കു വേണ്ടിയുള്ള സമര്‍പ്പണമായിരുന്നുവെന്നു ശര്‍മ്മിള ടാഗോര്‍ ഓര്‍ക്കുന്നു. കൊഹിനൂറിനു വേണ്ടി ഉസ്താദ് ജാഫര്‍ ഖാനില്‍ നിന്ന് ദിലീപ് കുമാര്‍ സിതാര്‍ പഠിച്ചത് അവര്‍ വിവരിക്കുന്നുണ്ട്. ഭാഷയുടെയും സംസ്കാരത്തിന്റെയും അന്തസ്സില്‍ വിശ്വസിച്ച പൊയ്പ്പോയ ഒരു തലമുറയുടെ പ്രതിനിധിയായിരുന്നു അദ്ദേഹമെന്ന് അവര്‍ കരുതുന്നു.

“അദ്ദേഹം പാകിസ്ഥാന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ നിശാനേ ഇംതിയാസ് സ്വീകരിച്ചപ്പോള്‍ (മാര്‍ച്ച് 1998) ചില സ്വയം പ്രഖ്യാപിത ദേശീയ വാദികള്‍ അദ്ദേഹത്തെ ഒരു ദേശവിരുദ്ധന്‍ എന്ന് മുദ്രകുത്തുകയും വിവാദച്ചുഴിയില്‍ വീഴ്ത്തുകയും ചെയ്തത് സങ്കടകരമായിരുന്നു. അദ്ദേഹത്തെ പോലുള്ള മാതൃകാ പ്രതിഭാസങ്ങള്‍ക്ക് ഭൂമിശാസ്ത്ര അതിരുകളില്ല. അവര്‍ എല്ലാവരുടെതുമാണ്, ജാതീ മത സംസ്കാര ഭേദമാന്യേ.”

മാന്യന്‍, ഒപ്പം പോരാളി

അഭിനേതാക്കള്‍ക്കിടയില്‍ ഉണ്ടാവുന്ന ബന്ധങ്ങളെ കുറിച്ച് ചുഴിഞ്ഞന്വേഷിക്കുന്ന ഗോസിപ്പ് സംസ്കാരം അന്നും ശക്തമായിരുന്നെന്നു ദിലീപ് കുമാര്‍ ഓര്‍ക്കുന്നുണ്ട്. എന്നാല്‍ അത്തരം കാര്യങ്ങളില്‍ സ്വകാര്യതയെ മാനിക്കേണ്ടതിന്റെ ആവശ്യം അദ്ദേഹം സൂചിപ്പിക്കുന്നു. ഒരു ഘട്ടത്തില്‍ അറിയാതെ അശോക്‌ ഭയ്യയെയും നളിനി ജയ് വന്തിനെയും പിന്തുടരാന്‍ ഇടയായതും കഥ കേട്ട ഭയ്യ ഒരു പൊട്ടിച്ചിരിയില്‍ അതങ്ങ് വിട്ടു കളഞ്ഞതും അദ്ദേഹം ഓര്‍ക്കുന്നു. തന്റെ കാര്യത്തില്‍, തൊഴില്‍ മേഖലക്കപ്പുറത്തുള്ള കാര്യങ്ങളും ചര്‍ച്ചചെയ്യാന്‍ കഴിയുന്ന വിദ്യാസമ്പന്നയും സാംസ്കാരികമായി ഉന്നത നിലവാരമുള്ള നല്ല സുഹൃത്തുമായിരുന്നു കാമിനി കൌശല്‍ എന്ന് ദിലീപ് കുമാര്‍ ഓര്‍ക്കുന്നു. ‘അത് പ്രണയമായിരുന്നെങ്കില്‍, ഒരു പക്ഷെ ശരിയായിരിക്കാം. എനിക്കറിയില്ല, ഇനിയതിനു പ്രസക്തിയുമില്ല.’   

മികച്ച പ്രാസംഗികനായിരുന്ന ദിലീപ് കുമാര്‍ അത്തരമൊരു ഘട്ടത്തില്‍ ഗാന്ധി ശിഷ്യനായി മുദ്ര കുത്തപ്പെട്ട് കുറഞ്ഞൊരു സമയത്തേക്കെങ്കിലും ജയിലില്‍ കിടന്നത് അഭിമാനത്തോടെ ഓര്‍ക്കുന്നുണ്ട്. കോളേജ് കാലത്ത് ഇരുനൂറു മീറ്ററില്‍ സദാ ചാമ്പ്യനും ക്രിക്കറ്റിലും ഫുട്ബാളിലും മുന്‍നിര കളിക്കാരനും മികച്ച അത് ലെറ്റും ആയിരുന്നത് അഭിനയ ജീവിതത്തില്‍ ഒട്ടേറെ ഗുണം ചെയ്ത സന്ദര്‍ഭങ്ങളുണ്ട്. ദേവദാസിലെ കിതച്ചു കൊണ്ടെത്തുന്ന സന്ദര്‍ഭം ചിത്രീകരിക്കാനായി സ്റ്റുഡിയോക്ക് ചുറ്റും ഓടിക്കിതച്ചു ശരിക്കും വിയര്‍ത്തൊഴുകിയെത്തിയ ദിലീപ് കുമാറിനൊപ്പം ഭാവപ്പകര്‍ച്ച നടത്തേണ്ടി വന്ന വെല്ലുവിളിയെ കുറിച്ച് വൈജയന്തി മാല ഓര്‍ക്കുന്നു. ആദ്യ ഷോട്ടില്‍ അവര്‍ പ്രകടിപ്പിച്ച ഭയവും ഉത്കണ്ഠയും ഏറെ പ്രശംസിക്കപ്പെട്ടെങ്കില്‍ അത് അഭിനയമേ ആയിരുന്നില്ലെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഔട്ട്‌ ഡോര്‍ രംഗങ്ങളോട് ഏറെ താല്പര്യമുള്ള ദിലീപ് കുമാറിന് ഗംഗാ ജംനയിലും നയാ ദൌറിലും ഈ കായിക മികവ് ഏറെ തുണച്ചിട്ടുണ്ട്.

ബൈരാഗി’നു (1976) ശേഷം ഇന്‍ കം ടാക്സ് വിഭാഗവുമായുണ്ടായ അസുഖകരമായ ചില വിനിമയങ്ങള്‍ കാരണം അഞ്ച് വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് ‘രണ്ടാമത് ഇന്നിംഗ്സ്’ ആരംഭിക്കുന്നത്. മനോജ്‌ കുമാറിന്റെ ‘ക്രാന്തി’ (1981), രമേശ്‌ സിപ്പിയുടെ ‘ശക്തി’ (1982), യാഷ് ചോപ്രയുടെ മഷാല്‍ (1984), സുഭാഷ് ഘായിയുടെ വിധാതാ (1982), കര്‍മ്മ (1986), സൌദാഗര്‍  (1991) തുടങ്ങിയവ ഈ രണ്ടാം ഘട്ടത്തിലാണ് നിര്‍മ്മിക്കപ്പെട്ടത്. ഉമേഷ്‌ മെഹ് റയുടെ ഖില(1998) ദിലീപ് കുമാരിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമായി. നീണ്ട അഭിനയ ജീവിതമെന്നത്‌ എണ്ണത്തിന്റെ കാര്യത്തിലല്ലാതെ കാമ്പിന്റെ ബലത്തില്‍ത്തന്നെ പറയാന്‍ കഴിയുന്ന അഭിനേതാക്കള്‍, അതും മുഖ്യധാരാ സിനിമയില്‍, ഇന്ത്യയില്‍ അത്രയധികമില്ല എന്നിരിക്കെ, എല്ലാ തലമുറകള്‍ക്കും അഭിനയ കലയുടെ പാഠപുസ്തകമായി നിലക്കൊള്ളുന്ന ദിലീപ് കുമാര്‍ എന്ന പ്രതീകത്തെയും യൂസുഫ് ഖാന്‍ എന്ന അഭിവന്ദ്യ വ്യക്തിത്വത്തെയും സമഗ്രമായി അവതരിപ്പിക്കുന്ന ഇങ്ങനെയൊരു ഗ്രന്ഥത്തിന് ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്കും സാമാന്യവായനക്കാര്‍ക്കും ഒരു പോലെ പ്രസക്തിയുണ്ട്. ഇന്നിപ്പോള്‍, ഇതിഹാസം കാലയവനികക്കുള്ളില്‍ മറഞ്ഞിരിക്കെ, ഓര്‍മ്മകളുടെ പവിഴച്ചെപ്പായ കൃതി സമാനമായ മറ്റു കൃതികളോടും ജീവചരിത്ര/ ചലച്ചിത്ര ചരിത്ര ഗ്രന്ഥങ്ങളോടും ചേര്‍ത്തു വായിക്കപ്പെടുക തന്നെ ചെയ്യും.

(സിനി ബുക്ക് ഷെല്‍ഫ്ദൃശ്യതാളം മാസിക)

alsoread:

I Want to Live: The Story of Madhubala by Katijia Akbar

https://alittlesomethings.blogspot.com/2024/08/i-want-to-live-story-of-madhubala-by.html

Smita Patil – A Brief Incandescence by Maithili Rao

https://alittlesomethings.blogspot.com/2024/09/smita-patil-brief-incandescence-by.html

Dark Star: The Loneliness of Being Rajesh Khanna by Gautam Chintamani

https://alittlesomethings.blogspot.com/2024/09/dark-star-loneliness-of-being-rajesh.html

 Brando: Songs My Mother Taught Me by Marlon Brando , Robert Lindsey

https://alittlesomethings.blogspot.com/2017/09/01.html

Brigitte Bardot and The Lolita Syndrome by Simone de Beauvoir / Bernard Fretchman

Brooklyn Heights by Miral al-Tahawy

പ്രവാസത്തിന്റെ ഏകാന്ത യാനങ്ങള്‍



(ഇജിപ്ത്യന്‍ നോവലിസ്റ്റ് മിറാല്‍ അല്‍ തഹാവി രചിച്ച Brooklyn Heights എന്ന നോവലിനെ കുറിച്ച്: 2011 -ല്‍ അറബ് ബുക്കര്‍ പുരസ്കാരത്തിന്റെ അന്തിമ ലിസ്റ്റില്‍ ഇടം നേടിയ നോവല്‍ നഗിബ് മഹ്ഫൂസ് പുരസ്കാരം നേടുകയുണ്ടായി.)

ഇജിപ്തിലെ നൈല്‍ ഡെല്‍റ്റ പ്രദേശത്ത്ബദൂയിന്‍ വ്യാപാര പ്രമുഖനായിരുന്ന തന്റെ പിതാമഹന്റെ പേരു നല്‍കപ്പെട്ട ഗസീറത് സഊദില്‍ അല്‍ ഹനാദി ഗോത്രത്തില്‍ ഏഴു മക്കളുള്ള കുടുംബത്തില്‍ ഏറ്റവും ഇളയവളായി ജനിച്ചവളാണ് മിറാല്‍ അല്‍ തഹാവിഡോക്റ്ററായിരുന്ന പിതാവ് താന്‍ ആരാധിച്ചിരുന്ന തുര്‍ക്കി ഗായികയുടെ ഓര്‍മ്മയിലാണ് മകള്‍ക്ക് മിറാല്‍ എന്ന് പേരിട്ടത്.   ബദവികള്‍ക്കിടയില്‍ സാധാരണമല്ലാത്ത വിധം പെണ്‍മക്കളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിലും അദ്ദേഹം നിഷ്കര്‍ഷ പുലര്‍ത്തികൈറോ യൂനിവേഴ്സിറ്റിയില്‍ നിന്ന് അറബി ഭാഷയിലും സാഹിത്യത്തിലും ഡോക്റ്ററേറ്റ് നേടിയ അല്‍ തഹാവി ഇതൊക്കെയാണെങ്കിലും വലിയ തറവാടിന്റെ പരമ്പരാഗത വിധിവിലക്കുകള്‍ക്ക് വിധേയയായിത്തന്നെ കഴിയേണ്ടി വന്നുഇരുപത്തിയഞ്ച് വയസ്സുവരെയും തന്നെ ഒരു കുട്ടിയായിത്തന്നെയാണ് എല്ലാവരും കണ്ടത് എന്ന് അവര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്ആണ്‍തുണയില്ലാതെ യാത്ര ചെയ്യുന്നതും ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കാന്‍ പോവുന്നത് പോലും തറവാടിന്റെ അന്തസ്സിനു ചേരാത്ത പ്രവര്‍ത്തികളായി കണക്കാക്കപ്പെട്ടു.   അതിനെതിരെയുള്ള കലാപത്തിലൂടെയാണ് അവര്‍ പഠനം പൂര്‍ത്തിയാക്കിയതും യൂനിവേഴ്സിറ്റി അധ്യാപനം തെരഞ്ഞെടുത്തതും തനിക്കിഷ്ടപ്പെട്ടയാളെ വിവാഹം ചെയ്തതുംഎണ്‍പതുകളില്‍ അവര്‍ കോളേജില്‍ ചേരുന്ന കാലത്ത് ക്യാമ്പസില്‍ എല്ലാ മേഖലകളിലും സമ്പൂര്‍ണ്ണ മേധാവിത്തം സ്ഥാപിച്ചത് മുസ്ലിം ബ്രദര്‍ഹുഡ് ആയിരുന്നുരാജ്യത്ത് നിലനിന്ന അടിമുടി മലീമസവും അഴിമതി നിറഞ്ഞതുമായ ഭരണക്രമത്തില്‍ മനംമടുത്ത ഇജിപ്ത്യന്‍ വിദ്യാര്‍ഥിസമൂഹം, ബ്രദര്‍ഹുഡ് അതിനു ശക്തമായ ബദല്‍ ആയിത്തീരുമെന്നു സ്വാഭാവികമായും വിശ്വസിച്ചുഅഫ്ഘാന്‍ മുജാഹിദീനു വേണ്ടി സംഭാവന സ്വരൂപിക്കുന്ന സംഘടനയുടെ ഭാഗമായി മിസ്‌ തഹാവി രഹസ്യമായി പ്രവര്‍ത്തിച്ചുബ്രദര്‍ഹുഡിന്‍റെ പബ്ലിക്കേഷന്‍ വിഭാഗത്തിലൂടെയാണ് അവരുടെ ആദ്യകാല ലേഖന സമാഹാരം 'ഒരു മുസ്ലിം സ്ത്രീയുടെ ഡയറി' പ്രകാശിതമായത്. എന്നാല്‍ മത തീവ്രവാദം പിടിമുറുക്കിയ ബ്രദര്‍ഹുഡ് സ്വീകരിച്ച നിലപാടുകളില്‍ നിരാശരായ അനേകരെ പോലെ അല്‍ തഹാവിയും തന്റെ വഴി കണ്ടെത്തുകയായിരുന്നു. കവി കൂടിയായിരുന്ന ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം നേടിയ അവര്‍, രണ്ടു വര്‍ഷമായി താന്‍ പരിചരിച്ചു വന്ന കാന്‍സര്‍ രോഗബാധിതയായിരുന്ന ഉമ്മ 2008-ല്‍ മരണമടഞ്ഞതോടെ പ്രവാസം തെരഞ്ഞെടുത്തുഎട്ടു വയസ്സുകാരനായ മകനോടൊപ്പം ബ്രൂക്ക് ലിനില്‍ കുടിയേറിയ അല്‍ തഹാവി കുറെ കാലമായി ഉപേക്ഷിച്ചു കഴിഞ്ഞിരുന്ന എഴുത്തിലേക്ക്‌ തിരികെയെത്തിയാണ് തന്റെ നാലാമത് നോവലും ഏറെ ആത്മകഥാപരവുമായ Brooklyn Heights രചിച്ചത്. 2011 -ലെ അറബ് ബുക്കര്‍ പുരസ്കാരത്തിന്റെ അന്തിമ ലിസ്റ്റില്‍ ഇടം പിടിച്ച നോവല്‍ അതേ വര്‍ഷം സാഹിത്യത്തിനുള്ള നാഗിബ് മഹ്ഫൂസ് മെഡല്‍ കരസ്ഥമാക്കുയുണ്ടായി. “രചന രണ്ടു ലോകങ്ങള്‍ക്കിടയില്‍ വിഭചിതമായിരുന്നുഎന്റെ ഓര്‍മ്മകളില്‍ ഏറെ തറച്ചു പോയഞാന്‍ കടന്നു പോന്ന ലോകവും ഞാന്‍ ജീവിക്കുന്ന ഇടവും എന്നിങ്ങനെഅതിന്റെ എല്ലാ വൈരുധ്യങ്ങളും താരതമ്യങ്ങളുംവകഭേദങ്ങളും സ്വരലയങ്ങളുമായി”അല്‍ തഹാവി നിരീക്ഷിക്കുന്നുപാശ്ചാത്യ ലോകവും പൌരസ്ത്യ ലോകവുംഇവിടെയും അവിടെയുംനമ്മളും അവരും എന്നിങ്ങനെ ദ്വന്ദ്വങ്ങളിലൂടെ സ്വയം ഒരു ആഖ്യാതാവിന്റെ സ്ഥാനത്ത് അവരോധിച്ചു കൊണ്ട് ഇജിപ്തിനെ നോക്കിക്കാണുകയാണ് അല്‍ തഹാവി എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്ഗസീറത് സഊദിലെ കുട്ടിക്കാലത്ത് തന്റെ ഗ്രാമത്തിലൂടെ ടൂറിസ്റ്റുകളായി കടന്നു പോകുമായിരുന്ന ഒറിയന്റലിസ്റ്റുകളെ അല്‍ തഹാവി ഓര്‍മ്മിക്കുന്നുബ്രൂക്ക് ലിനില്‍ വന്നിറങ്ങുമ്പോള്‍ അന്നത്തെ ടൂറിസ്റ്റുകളുടെ സ്ഥാനത്ത് താന്‍ നില്‍ക്കുന്നതായും പൗരസത്യരുടെ കണ്ണുകൊണ്ട് പാശ്ചാത്യലോകത്തെ താന്‍ നോക്കിക്കാണുന്നതായും അനുഭവപ്പെട്ടതായി നോവലിസ്റ്റ് കൂട്ടി ചേര്‍ത്തിരുന്നു. “ഞാനായിരുന്നു ഇപ്പോള്‍ വംശീയാഖ്യാനം നടത്തുന്നത്ഇപ്പോള്‍ ഞാനാണ് അവരെ ചിത്രീകരിച്ചു കൊണ്ടിരുന്നത്.” 

ചേക്കേറുന്നവരുടെ ഭൂതവര്‍ത്തമാനങ്ങള്‍

"അതേ സമയം നോട്ടുപുസ്തകം അക്ഷരസ്പര്‍ശമില്ലാതെ അചുംബിതമായി കിടന്നുവെളുത്ത പേജുകളില്‍ ഒന്നിന് പിറകെ ഒന്നായി കരിക്കട്ട കൊണ്ടുള്ള സെല്‍ഫ് പോര്‍ട്രേറ്റുകള്‍ കോറിയിട്ടിരുന്നുകുഴിഞ്ഞ കവിളുകളും നീണ്ട മൂക്കും കറുത്തു ചുരുണ്ട മുടിയുമുള്ള ഒരു സ്ത്രീയുടെ ചിത്രങ്ങള്‍ , കൈകള്‍ ഉണങ്ങിയ മാറിടത്തില്‍ പിണച്ചുവെച്ചിരുന്നു- ശൈത്യകാലത്തിന്റെ പടിവാതില്‍ക്കലെത്തിയ എകാന്തയായ ഒരു സ്ത്രീ.”

'ബ്രൂക്ക് ലിന്‍ ഹൈറ്റ്സ്എന്ന നോവലില്‍ താന്‍ കണ്ടുമുട്ടുന്ന ഒട്ടേറെ പ്രവാസികളില്‍ ഒരുവളായ ലിലിത്ത് എന്ന വയോധികയെ കുറിച്ച് മുഖ്യ കഥാപാത്രമായ ഹിന്ദ്‌ നടത്തുന്ന കണ്ടെത്തല്‍ നോവലില്‍ വിവരിക്കുന്നത് ഇങ്ങനെയാണ്നോവലന്ത്യത്തില്‍ ഒരു വെളിപാടു പോലെ ഈ പേപ്പറുകള്‍ താന്‍ മുമ്പ് കണ്ടിട്ടുണ്ടെന്നും കയ്യക്ഷരം തന്റെത് തന്നെയാണെന്നും ഹിന്ദിന് തോന്നുന്നുവയോധികയായ സുഹൃത്ത് എമിലിയ ഓര്‍മ്മിപ്പിക്കുന്നു:

എന്റെ പ്രായമാകുമ്പോള്‍ നിനക്ക് മനസ്സിലാകും പ്രായമാകുമ്പോള്‍ എല്ലാം ഒരു പോലെ കാണപ്പെടുകയും അനുഭവപ്പെടുകയും ചെയ്യും.” 

മറ്റൊരു വിധത്തില്‍ , നല്പ്പതോടടുക്കുക മാത്രം ചെയ്യുന്ന ഹിന്ദ്‌ തന്റെ സ്വന്തം കഥയെ അതിന്റെ പ്രതീകാത്മക സാകല്യത്തില്‍ കണ്ടെത്താന്‍ തുടങ്ങുന്നത് ലിലിത്തുമായി താദാത്മ്യപ്പെടുന്ന നിമിഷത്തിലാണ് എന്നത് കഥകള്‍ക്കും ജീവിതങ്ങള്‍ക്കും നെടുകെയും കുറുകെയും കണ്ടെത്താവുന്ന ഒന്നാകലിനെ സൂചിപ്പിക്കുന്നുപ്രവാസത്തിന്റെ സ്വപ്നങ്ങളിലും ഇച്ഛാഭംഗങ്ങളിലും ഒരു വേറിട്ട സാമൂഹികാനുഭവ പരിസരം ഉണ്ടായി വരുന്നത് ഈ വിഷാദത്തിന്റെ പാരസ്പര്യത്തിലാവാം എന്നാണ് സുന്ദരവും മുഴുനീളം ഒരു വിലാപാര്‍ദ്രതയുടെ അന്തരീക്ഷം നിറഞ്ഞു നില്‍ക്കുന്നതുമായ അല്‍ തഹാവിയുടെ നോവല്‍ നമ്മോടു പറയുന്നത്.

ഇജിപ്ത്യന്‍ ബദവി വിഭാഗത്തില്‍ പെട്ട ഹിന്ദ്‌ എന്ന പരിത്യക്തയായ അമ്മ എട്ടു വയസ്സുകാരന്‍ മകനെയും കൂട്ടി ബ്രൂക്ക് ലിനിലെ ഫ്ലാറ്റ് ബുഷ്‌ ആവന്യൂവിലേക്ക് കുടിയേറുന്നത് പരാജയപ്പെട്ട വിവാഹത്തിന്റെ വൈകാരികവും കുടുംബത്തിലെ പുരുഷ മേധാവിത്ത പരവും മതപരവുമായ അടിച്ചമര്‍ത്തലുകളില്‍ നിന്നുള്ള മോചനം കൊതിച്ചാണ്ബരാക് ഒബാമയുടെ ആദ്യ വിജയം ( 2008) 'മാറ്റംഎന്ന മുദ്രാവാക്യം എങ്ങും മുഴങ്ങാന്‍ കാരണമാകുന്നത് സ്വപ്‌നങ്ങള്‍ നെയ്തു കൂട്ടുന്നതില്‍ പ്രവാസികള്‍ക്കും ഊര്‍ജ്ജം പകരുന്നുണ്ട്എന്നാല്‍ ഹിന്ദിനും ബ്രൂക്ക്ലിനിലൂടെയുള്ള ദീര്‍ഘ സവാരികള്‍ക്കിടയില്‍ അവള്‍ കണ്ടുമുട്ടുന്ന പ്രവാസികള്‍ക്കും ആരുമൊന്നും കരുതി വെച്ചിട്ടില്ലെന്ന് പതിയെ തിരിച്ചറിയേണ്ടി വരുംഹിന്ദിനാവട്ടെഭൂതകാലം തന്നെ വെറുതെ വിടില്ലെന്ന് ഓര്‍മ്മകളുടെ നിരന്തര വേട്ടയാടലില്‍ ബോധ്യപ്പെടുകയും ചെയ്യുംകണ്ടു മുട്ടുന്ന ഒരോ വ്യക്തിയും അവളുടെ ഓര്‍മ്മകളില്‍ മുമ്പേ ഉള്ളവരെ തിരികെയെത്തിക്കുംഓരോ ഇടവും തന്റെ പൂര്‍വ്വാശ്രമത്തിലേക്ക് അവളെ കൂട്ടിക്കൊണ്ടു പോകുംനോവലില്‍ ഇതിവൃത്ത വികാസം എന്ന് പറയാനായി കാര്യമായി ഒന്നും സംഭവിക്കാത്തത് ഈ ഭൂതകാല - വര്‍ത്തമാന കാല കെട്ടുപിണച്ചിലുമായി ചേര്‍ത്തു കാണേണ്ടതാണ്ഇതിവൃത്ത വികാസം കാര്യമായി ഇല്ലെങ്കിലും പലതും സംഭവിക്കുന്നുണ്ട്എന്നാല്‍ അത് പലപ്പോഴും വര്‍ത്തമാന കാലത്ത് എന്നതിലേറെ അവളുടെ ഭൂതകാലവുമായാണ് കണ്ണി ചേരുന്നത്വിട്ടു പോന്ന ഇജിപ്തിലാണ്കുടിയേറിയ അമേരിക്കയിലല്ല അവളുടെ ജീവിതത്തില്‍ സംഭവങ്ങള്‍ ഉണ്ടായത്അവള്‍ കണ്ടുമുട്ടുന്ന പ്രവാസികള്‍ക്കിടയില്‍ ഓരോരുത്തരിലും ഏതാണ്ട് ഇത് തന്നെയാണ് ശരിബ്രൂക്ക് ലിനിലൂടെയുള്ള ഹിന്ദിന്റെ സവാരികള്‍ ആ അര്‍ത്ഥത്തില്‍ ഒരു രൂപകമായിത്തീരുകയാണ്ഹിന്ദിന്റെ മാത്രമല്ലപ്രാവസജീവിതത്തില്‍ ലോകത്തിലെ ഏതെങ്കിലും ഒരു കോണില്‍ യാദൃശ്ചികമായാണെങ്കിലും വഴികള്‍ മുറിച്ചു കടക്കാന്‍ ഇടവരുന്നവരുടെ ചരിത്രങ്ങളും സ്വത്വങ്ങളും കൂടിക്കലരുന്നതിന്റെയും ആവിഷ്കരിക്കപ്പെടുന്നതിന്റെയുംനോവലില്‍ നിരന്തരം സംഭവിക്കുന്ന ഓര്‍മ്മകളും വര്‍ത്തമാന സാഹചര്യങ്ങളും ഇടകലരല്‍ എന്ന ഫ്ലാഷ് ബാക്ക് രീതി വായനയെ ഒട്ടൊന്നു ക്ലിഷ്ടമാക്കുന്നുമുണ്ട് എന്ന് പറയണംഒരൊറ്റ പാരഗ്രാഫില്‍ തന്നെ ഈ മുറിച്ചു കടക്കലുകള്‍ പലവുരു ആവര്‍ത്തിക്കുന്ന അവസ്ഥയുണ്ട്.

നൈരാശ്യവും ഒറ്റപ്പെടലും

ഇജിപ്തില്‍ അധ്യാപികയായിരുന്ന ഹിന്ദ്‌ അവസരങ്ങളുടെ പറുദീസയായ അമേരിക്കയിലെത്തുമ്പോള്‍ തന്റെ അഭിരുചിക്കനുസരിച്ച് ഒരു എഴുത്തുകാരിയാവുന്നത് സ്വപ്നം കണ്ടിരുന്നുഎന്നാല്‍ ഒരു ചൈനീസ് റെസ്റ്ററെന്റില്‍ ജോലി കിട്ടുന്നതോടെ വിശേഷിച്ച് ഒന്നും സംഭവിക്കുന്നില്ലാത്ത വിരസവും വന്ധ്യവുമായ ഒരു അസ്തിത്വ പ്രതിസന്ധിയിലേക്ക് അവള്‍ വീണു പോകുന്നുഒരിക്കലും പ്രാക്റ്റീസ് ചെയ്യുമായിരുന്നില്ലാത്ത വക്കീലായ പിതാവ് വടിവൊത്ത വേഷത്തില്‍ ഗംഭീര പുരുഷനായി ചുറ്റിത്തിരിയുന്നതും വൈകുന്നേരങ്ങളില്‍ അയല്‍ക്കാരെ വിളിച്ചു കൂട്ടി സല്‍ക്കരിച്ചു അവരുടെ മുഖസ്തുതിയില്‍ അഭിരമിച്ചിരിക്കുന്നതും അവളുടെ ഓര്‍മ്മകളിലുണ്ട്. പണത്തിന്റെ കാര്യത്തില്‍ മാതാപിതാക്കള്‍ക്കിടയില്‍ പതിവായിരുന്ന കലഹങ്ങളും അസന്തുഷടമായിരുന്ന വിവാഹവും ഒരു നാള്‍ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതും അയാള്‍ കാരണം കിട്ടിയ വിസ ഉപയോഗിച്ച് ബ്രൂക്ക് ലിനില്‍ എത്തിയതും അറബ് അമേരിക്കന്‍ പ്രവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന 'ബ്രൂക്ക് ലിന്‍ ഗള്‍ഫ് ' എന്നറിയപ്പെട്ട സ്ഥലത്ത് തന്നെ എത്തിപ്പെട്ടതും ഓര്‍മ്മകളിലൂടെ വ്യക്തമാകുന്നുചിത്രകാരിയോ എഴുത്തുകാരിയോ അഭിനേത്രിയോ പോലുള്ള മികച്ച ജോലി കണ്ടെത്താനുള്ള ഉപാധിയായി പ്രവാസികള്‍ക്കിടയില്‍ സാധാരണമായ രീതിയില്‍ രാത്രികാല ഇംഗ്ലീഷ് കോഴ്സിനു ചേരുന്നുണ്ട് ഹിന്ദ്‌തന്‍റെ അപ്പാര്‍ട്ട്മെന്റിന് തൊട്ടു മുകളില്‍ താമസിക്കുന്നപ്രായം കടന്നിട്ടും പ്ലേ ബോയ്‌ ജീവിതരീതി തുടരുന്ന ചാര്‍ളിയെന്ന ഡാന്‍സ് അധ്യാപകനുമായി ഒരു ഹ്രസ്വ ബന്ധമുണ്ടാവുന്നുണ്ട് ഹിന്ദിന്നൃത്ത പഠനത്തോടൊപ്പം അയാളെയും അതിവേഗം ഹിന്ദ്‌ ഉപേക്ഷിക്കുകയോ അഥവാ അങ്ങനെ സംഭവിക്കുകയോ ചെയ്യുന്നുഅയാള്‍ ഹിന്ദിന്റെ സുഹൃത്തുമായി ചിറ്റം തുടങ്ങുകയും ചെയ്യുന്നു. ജീവിതാവേഗത്തിന്റെ പാളങ്ങളില്‍ എപ്പോഴും ഇടറിപ്പോവുന്ന ഹിന്ദിന്റെ പതിവ് വിപര്യയമായി ഇതിനെ കാണാംഇതര പെണ്‍ സൌഹൃദങ്ങളിലും ഹിന്ദിന് നിതാന്തമായ ഒരു കൂട്ട് കണ്ടെത്താനാവുന്നില്ല.   പലസ്തീന്‍കാരനായ ബേക്കര്‍ സിയാദിനു കവിതകള്‍ വായിച്ചു കൊടുക്കുന്നുണ്ട് ഹിന്ദ്‌.   അയാളാവട്ടെപള്‍പ്പ് ഫിക് ഷന്‍ പോലുള്ള സിനിമ ചെയ്യാന്‍ മോഹിക്കുന്നയാളാണ്.   നോവലന്ത്യത്തില്‍ ഒരു അറബ് പ്രാവാസി കുടുംബത്തെ കുറിച്ചുള്ള സിനിമയെടുക്കുന്ന സിയാദിനെ കാണാംചിത്രത്തില്‍ താന്‍ കരുതിയതില്‍ നിന്ന് ഭിന്നമായി തീരെ ചെറിയ ഒരു അമ്മവേഷത്തോട് മല്ലിടുന്ന ഹിന്ദിനെയും; ആര്‍ക്കറിയാം, ഒരു പക്ഷെ ആ ചെറിയ തുടക്കം ഒരു വലിയ മുന്നേറ്റത്തിലെക്കാവില്ലെന്ന്?! എന്നാല്‍, ലിലിത്തിന്റെ പുസ്തകത്താളിലെ പരാജിതയായ സ്ത്രീയുടെ ചിത്രത്തോട് ആത്മൈക്യം അനുഭവപ്പെടുന്ന ഹിന്ദ്‌ പ്രതീക്ഷകളുടെ തുറസ്സിലാണ് നില്‍ക്കുന്നത് എന്നും പറഞ്ഞുകൂടാ

ഹിന്ദ്‌ അനുഭവിക്കുന്ന തീക്ഷ്ണമായ ഒറ്റപ്പെടല്‍ - "ശൂന്യതയുടെയും വ്യര്‍ത്ഥതയുടെയുമായ ഒരു വികാരംഒപ്പം തന്റെ ഒറ്റപ്പെടല്‍ മറ്റു മനുഷ്യരുമായി പങ്കിടാനുള്ള അതിയായ ആഗ്രഹവും" - ഒരേ സമയം വൈയക്തികവും പ്രാവാസ സമൂഹത്തിന്റെ സാമാന്യാനുഭവവുമാണ്. എന്നാല്‍ നടക്കാനിടയില്ലെന്നു സൂചിതമാകുന്ന മോഹമായി മറ്റൊരു നവോമി കാംബെല്‍ ആകുന്നതു സ്വപ്നം കാണുന്ന സുന്ദരിയായ സോമാലിയന്‍ യുവതി ഫാത്തിമയെ പോലെ അവള്‍ പുതുതായി ഉണ്ടാക്കുന്ന സൗഹൃദങ്ങള്‍ അതിവേഗം കടന്നു പോവുകന്നു. "വാതില്‍ കടന്നു പുറത്തേക്ക് പോവുകയും പിന്നീടൊരിക്കലും തിരിച്ചു വരാതിരിക്കുകയുംചെയ്ത വിശ്വസ്തനല്ലാത്ത ഭര്‍ത്താവിനെ പോലുള്ള പഴയ ബന്ധങ്ങളാവട്ടെ "ഒരടയാളവും ബാക്കി വെക്കാതെ അവളുടെ ജീവിതത്തില്‍ നിന്ന് മറഞ്ഞേ പോയി". അതുകൊണ്ട് അവളുടേത്‌ തികച്ചും വിഷാദ മൂകവും ശ്ലഥവുമായ ജീവിതമാണ്ബ്രൂക്ക് ലിന്‍ ജീവിതത്തില്‍ "ഈ നഗരത്തില്‍ എല്ലാവരും എന്തിനോ പിറകെ ഓട്ടത്തിലാണ്എല്ലാവരും തിരക്കിലാണ്.” അറ്റ്ലാന്റിക് ആവന്യൂവിലൂടെ നടക്കുമ്പോള്‍ വീടില്ലാതെ അലഞ്ഞു തിരിയുന്നവര്‍ മഴയില്‍ നിന്ന് രക്ഷ തേടി സബ്‌ വെ സ്റ്റേഷനിലോ അവള്‍ ജോലി ചെയുന്ന ഡന്‍കിന്‍ ഡൂനട്ട്സിലോ അഭയം തേടുന്നത് അവള്‍ കാണുന്നുണ്ട്അവര്‍ തനിച്ചിരിക്കുകയും അപരിചിതരായ വഴിപോക്കര്‍ ഏതാനും വാക്കുകളോ ഒരു പുഞ്ചിരിയെങ്കിലുമോ പങ്കു വെക്കുമോ എന്ന് ഉറ്റുനോക്കുകയും ചെയ്യുന്നുടാംഗോ നൃത്തം പടിപ്പിക്കുന്നതിനിടെ ചാര്‍ലി അവളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്: നൃത്തത്തിലോ ജീവിതത്തിലോ സ്നേഹത്തിനോ വെറുപ്പിനോ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലആകെ ചെയ്യാനുള്ളത് മനസ്സിന്റെ പേശികളെ അയച്ചു വിടുകശരീരത്തിന് സ്വയം പ്രകാശിപ്പിക്കുന്നതിനു ഒരവസരം നല്‍കുക എന്നതാണ്പക്ഷെ അത് ഹിന്ദിന് ബോധ്യമാവുന്നില്ല;   നേരിയ ലഹരിയുടെ മാന്ത്രികത അവസാനിക്കുന്നതോടെ ചാര്‍ളി അവളെ സംബന്ധിച്ച് താനൊരിക്കലും സ്നേഹിച്ചിട്ടില്ലാത്ത വെറുമൊരു കളിമണ്‍ തവളയായി മാറുന്നുഒരസംബന്ധ നാടകത്തിലെന്നോണം ഒന്നും സംഭവിക്കുന്നില്ലാത്ത ഹിന്ദിന്റെ വര്‍ത്തമാന ജീവിതത്തിനു നേര്‍ വിപരീതമായി അവളുടെ ആന്തര ജീവിതം ഏറെ പ്രതീക്ഷാ നിര്‍ഭരമാണ്അത് അമ്പതുകളിലെ ഇജിപ്ത്യന്‍ സിനിമകളുടെ താളത്തില്‍ എസ്കേപ്പിസ്റ്റ് സ്വപ്‌നങ്ങള്‍ നിറഞ്ഞതാണെങ്കിലും ഒറ്റക്ക് മകനെ പോറ്റേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കാനും പ്രവാസത്തിലേക്ക് ഇറങ്ങിത്തിരിക്കാനും അവളെ പ്രാപ്തയാക്കുന്നത് അതാണ്‌

വരേണ്യ ലോകത്തെ അപര സ്ഥലികള്‍

ന്യൂ യോര്‍ക്കിലെ പ്രാവാസ സമൂഹങ്ങളുടെ ജീവിതത്തിന്റെ അത്ര ഗോചരമല്ലാത്ത ഒരു അധോതലമാണ് മിറാല്‍ അല്‍ തഹാവി നോവലില്‍ ആവിഷ്കരിക്കുന്നത്പാലായനമായോ തങ്ങളുടെ സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിലൂടെ സ്വയം കണ്ടെത്തുന്നതിനു വേണ്ടിയോ അമേരിക്കയില്‍ എത്തുന്ന സ്ത്രീ പുരുഷന്മാരെ കുറിച്ചാണ് അവര്‍ എഴുതുന്നത്‌പുതുതായി എത്തിച്ചേരുന്ന ഈ അറബികളും ആഫ്രിക്കക്കാരും റഷ്യക്കാരും എല്ലാം ചേര്‍ന്ന് ബ്രൂക്ക് ലിന് സമകാലിക അമേരിക്കന്‍ സാഹിത്യത്തില്‍ അടയാളപ്പെടുത്തപ്പെട്ട സമ്പന്നമായ നാഗരിക ന്യൂ യോര്‍ക്ക്‌ ജീവിത പശ്ചാത്തലത്തില്‍ നിന്ന് ഏറെ ഭിന്നമായ മറ്റൊരു മാനസികഭൂപടം ഒരുക്കുകയാണെന്ന് ആരിഫ അക് ബര്‍ നിരീക്ഷിക്കുന്നു (The Independent) ഹിന്ദ്‌ ആ അര്‍ത്ഥത്തില്‍ താന്‍ സന്ദര്‍ശിക്കുന്ന കോഫി ഷോപ്പുകളിലും പാര്‍ക്കുകളിലും കണ്ടുമുട്ടുന്ന പ്രവാസികളുടെ പ്രതിനിധിയും ശ്രോതാവുമാണ്അവര്‍ക്കോരോരുത്തര്‍ക്കും ഏറെ വ്യഗ്രതയോടെ അവരവരുടെ കഥപറയാനുണ്ട്; ഹിന്ദിനും. ലിലിത്തിന്റെയും, ഹിന്ദിന്റെ കുടുംബത്തിന്റെയുംസിനിമാ പഠന മോഹവുമായി അമേരിക്കയിലെത്തി ബേക്കറി തൊഴിലാളിയായിത്തീരുന്ന സിയാദിന്റെയുംനാഖിബ് അല്‍ ഖലീലിയെന്ന ബേക്കറി ഉടമയുടെയും എന്ന പോലെ വൈയക്തികാനുഭവത്തിന്റെ കൃത്യതയോടെയാണ് പലരുടെയും അനുഭവങ്ങള്‍ വിവരിക്കപ്പെടുന്നത് എന്നത് നോവലിന് ചിലപ്പോഴൊക്കെ ഒരു എപ്പിസോഡിക് സ്വഭാവം നല്‍കുന്നുമുണ്ട്പ്രവാസജീവിതത്തിന്റെ പ്രതീകാത്മക ഖണ്ഡങ്ങളായി ഇവയെ അടയാളപ്പെടുത്താന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങളൊന്നും നോവലിസ്റ്റ് നടത്തുന്നുമില്ലഎന്നിരിക്കിലും ഇവയൊക്കെയും ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഹിന്ദ്‌ അടയാളപ്പെടുത്തുന്ന പറിച്ചെറിയപ്പെടലും ഓര്‍മ്മ ജീവിതവും സ്വത്വ പ്രതിസന്ധികളും പോലുള്ള ജീവിതാവസ്ഥകളെ പങ്കുവെക്കുന്നുണ്ട്ആ കഥകളില്‍ അനിവാര്യമായും കൊടും ഭീകരതകള്‍ കടന്നു വരുന്നുമുണ്ട് - വൈകാരികവും ശാരീരികവുമായ കടന്നു കയറ്റങ്ങളുടെജീവിതത്തിനും മരണത്തിനുമിടയിലെ അനിശ്ചിതത്വം നിറഞ്ഞ അഭയം തേടലിന്റെഭര്‍ത്താക്കന്മാരില്‍ നിന്നോ സമൂഹത്തില്‍ നിന്നോ കൊടും പീഡനങ്ങള്‍ ഏറ്റുവാങ്ങിയ പരിത്യക്ത ഭാര്യമാരുടെ, രക്ഷിതാക്കളാലോ, സഹോദരങ്ങളാലോ ഇസ്ലാമിസ്റ്റ് മതഭ്രാന്തരാലോ ചതച്ചെറിയപ്പെട്ട പെണ്‍ മക്കളുടെ ഒട്ടേറെ കഥകള്‍ഹിന്ദിനെ സംബന്ധിച്ചേടത്തോളം തന്റെ പുതിയ ലോകം ഉണ്ടാക്കുന്ന വിഭ്രമങ്ങള്‍ വിഷാദ രോഗത്തിലേക്കും അതെ തുടര്‍ന്ന് ഓര്‍മ്മ നാശത്തിലേക്കും നയിക്കും. പുതതലമുറയുടെ പ്രതിനിധിയായ മകന് അമേരിക്കന്‍ജീവിതം സ്വാഭാവികമായി ത്തീരുമ്പോള്‍ മറവി അടയാളപ്പെടുത്തുന്ന ഭൂതകാലത്തില്‍ നിന്നുള്ള രക്ഷപ്പെടല്‍ ഹിന്ദിന് അനിവാര്യമാവാംഎന്നാല്‍ മറവി ആവശ്യമുള്ളതിന്റെ കടക്കല്‍ മാത്രമല്ലഓര്‍ത്ത്‌ വെക്കേണ്ടതിന്റെ തായ് വേരിലും കത്തിവെക്കുന്നു എന്നിടത്താണ് അത് ആത്മഹത്യാപരം ആയിത്തീരുകസിയാദിനെ പോലുള്ളവര്‍ പുതിയ സ്വപ്നങ്ങള്‍ക്ക് പിറകെ കുതിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു കാലത്ത് ഏറെ 'ഗ്ലാമറസ്ആയിരുന്ന ലിലിത്തിനെ പോലുള്ളവര്‍ പരാജയം അംഗീകരിച്ചിരിക്കുന്നുപ്രവാസാനുഭവത്തിന്റെ രണ്ടറ്റങ്ങളാവാം അവ.

നോവലിന് സ്ഥായിയായുള്ള വിലാപ ഭാവത്തിനു നിദാനം ഹിന്ദ്‌ എത്തിനില്‍ക്കുന്ന ജീവിത ഘട്ടവുമായും ബന്ധപ്പെട്ടിരിക്കുന്നുപുതുലോകക്രമത്തോട് അനായാസം പൊരുത്തപ്പെടുന്ന മകന്റെയോ ബേക്കറിത്തൊഴിലിന്റെ പരിമിതികള്‍ക്കിടയിലും തന്റെ സ്വപ്നം ഉപേക്ഷിക്കാന്‍ തോന്നുന്നില്ലാത്ത സിയാദിന്റെയോ പ്രായം അവള്‍ കടന്നു പോയിരിക്കുന്നുഎന്നാല്‍ ലിലിത്തോ എമിലിയയോ അടയാളപ്പെടുത്തുന്ന വാര്‍ദ്ധക്യത്തിന്റെ മോഹാന്ത്യത്തിലേക്ക് അവള്‍ എത്തിയിട്ടുമില്ലപക്ഷെസുവ്യക്തമായ കാരണങ്ങളാല്‍ താനൊരു ദുര്‍നക്ഷത്രത്തിന്‍ കീഴില്‍ പിറവിയെടുത്തവള്‍ ആണെന്ന് ഹിന്ദ്‌ വിശ്വസിക്കുന്നു.

ഒരു വേനല്‍ രാവില്‍ പിറന്നവള്‍ പൊടുന്നനെ കണ്ടെത്തുന്നു താനൊരു നക്ഷത്രത്തിന്റെ ബന്ദിയാണെന്ന്എല്ലായിപ്പോഴും തെറ്റായ ദിശയില്‍ ചലിക്കുന്നകൊടിയ ഭയത്തില്‍ വിറ കൊള്ളുമ്പോഴും ശക്തയാണെന്നു നടിക്കുന്നഎപ്പോഴും എന്തൊക്കെയോ ആഗ്രഹിക്കുകയും ഒരിക്കലും അതിലേക്കു എത്തിപ്പിടിക്കാതിരിക്കുകയും ചെയ്യുന്നവാസ്തവവും മിഥ്യയും തമ്മിലുള്ള വ്യത്യാസം ഒരിക്കലും തിരിച്ചറിയാതിരിക്കുന്ന ഒരാള്‍.” 

ഹിന്ദ്‌ എല്ലായിപ്പോഴും ചലിക്കുന്നവളാണ്എന്നാല്‍ ഒരിക്കലും ഒരു ലക്ഷ്യത്തെ തേടുന്നവളല്ലഒരു അഭിനേത്രിയാവണം എന്നവള്‍ സ്വപ്നം കണ്ടിരുന്നുചിലപ്പോഴൊക്കെ ഒരെഴുത്തുകാരിയാവണം എന്നും. “തന്റെ ഉള്ളില്‍ തടവില്‍ പെട്ട് പോയ വാക്കുകളുടെ അസ്വസ്ഥമായ പര്‍വ്വതം കാരണം താന്‍ മരിച്ചു പോവുംഎന്ന് വരെ അവള്‍ ഭയന്നിരുന്നുപക്ഷെ അവള്‍ കണ്ടെത്തുക ഇതാണ്:

"എഴുതുക എന്നത് ഒരു മുറിവേറ്റ സ്ത്രീയെ പോലെ പിടിതരാത്തതാണ്ഒരു ഘട്ടത്തില്‍ അവള്‍ തിരിച്ചറിഞ്ഞു എന്തൊക്കെ പറഞ്ഞാലും ചെയ്താലും ഒടുവില്‍ അവള്‍ക്ക് ആ മുറിവുകള്‍ ഉണക്കാനാവില്ല.” 

ഈ നിലപാടില്‍ നിന്നാവണംസര്‍ഗ്ഗ വ്യാപാരത്തിലൂടെ ദുഃഖങ്ങള്‍ മറികടക്കാനാവുമെന്നോ ദുഃഖമാണ് കലയുടെ പ്രഭവമെന്നോ ഒക്കെയുള്ള പറഞ്ഞു പതിഞ്ഞ ചുരുട്ടിക്കൂട്ടലുകളിലേക്ക് നോവല്‍ പര്യവസാനിക്കാത്തത്.

(മാധ്യമം വാരിക , 26 ഫെബ്രുവരി 2018)

 (നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 186-194)

To purchase, contact ph.no:  8086126024

 ALSO READ:

In the Country of Men by Hisham Matar

https://alittlesomethings.blogspot.com/2024/08/in-country-of-men-by-hisham-matar.html

Celestial Bodies by Jokha Alharthi

https://alittlesomethings.blogspot.com/2024/07/celestial-bodies-by-jokha-alharthi.html

The Doves Necklace by Raja Alem

https://alittlesomethings.blogspot.com/2024/06/the-doves-necklace-by-raja-alem.html

Dates on My Fingers by Muhsin al-Ramli / Luke Leafgren


സഹന പര്‍വ്വത്തിലും കാരക്കാരുചി 



സ്പെയിനിലെ മാഡ്രിഡില്‍ പ്രവാസ ജീവിതം നയിക്കുന്ന ഇറാഖി എഴുത്തുകാരന്‍ മുഹ്സിന്‍ അല്‍ റംലി ഡോണ്‍ കിഹോതെ പോലുള്ള സ്പാനിഷ് ക്ലാസ്സിക്കുകള്‍ അറബിക്കിയിലേക്ക് മൊഴി മാറ്റിയ പരിഭാഷകനും സെന്റ്‌ ലൂയിസ് യൂണിവേഴ്സിറ്റി അധ്യാപകനുമാണ്. ‘ഡോണ്‍ കിഹോതെയില്‍ ഇസ്ലാമിക സംസ്കാരത്തിന്റെ മുദ്രകള്‍’ എന്ന വിഷയത്തിലാണ് അദ്ദേഹത്തിന്റെ ഡോക്റ്ററേറ്റ് തീസിസ് എന്ന് വികിപീഡിയ ലേഖനം ചൂണ്ടിക്കാട്ടുന്നു. ഇതിനോടകം കവിതചെറുകഥനോവലുകള്‍ എന്നിവയിലായി ഒരു ഡസനോളം കൃതികളുടെ കര്‍ത്താവാണ് 1967-ല്‍ ജനിച്ച മുഹ്സിന്‍ അല്‍ റംലി.   

കുട്ടിക്കാലത്തിന്റെ കളിത്തൊട്ടിലും സംസ്കൃതിയുടെ കളിത്തൊട്ടിലുമായ ഇറാഖിന്യുദ്ധങ്ങള്‍ക്കൊണ്ട് മുഖരിതമായ നീണ്ട പാതയ്ക്ക് ശേഷം എന്റെ ഇടത്താവളമായ സ്പെയിനിന്” എന്ന സമര്‍പ്പണത്തോടെ ആരംഭിക്കുന്ന നോവലിലെ ആഖ്യാതാവ് സലിംനോവലിസ്റ്റിനെ പോലെത്തന്നെകലുഷമായ ഇറാഖ് യുദ്ധകാലത്തെ തുടര്‍ന്ന് മാഡ്രിഡിലേക്ക് കുടിയേറിയ യുവാവാണ്. നീണ്ട പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം തികച്ചും യാദൃശ്ചികമായ നിലയില്‍ ഒരു നൈറ്റ്ക്ലബ്ബില്‍ വെച്ച് സ്വന്തം പിതാവ് നോഹയെ കണ്ടുമുട്ടാന്‍ ഇടയാവുന്നതും

“നിനക്ക് വേണ്ടതെന്തും എഴുതിക്കോളൂ,.. സംഭവിച്ചു കഴിഞ്ഞതെന്തോ അതിനേക്കാള്‍ മോശമായതൊന്നും ഇനി സംഭവിക്കാനില്ല. ഈ ലോകം ആകെ ഭോഗിക്കപ്പെട്ടതാണ്.”

എന്ന് അദ്ദേഹം ധൈര്യപ്പെടുത്തുന്നതുമാണ് തന്റെ കഥഅതിലൂടെ സ്വന്തം നാടിന്റെയുംകുടുംബത്തിന്റെയുംസര്‍വ്വോപരി പിതാവിന്റെ സ്വയം പ്രഖ്യാപിതമായ വിചിത്ര ദൗത്യത്തിന്റെയും കഥപറയുന്നതിലേക്ക് സലീമിനെ തൊടുത്തുവിടുന്നത്. കണ്ടുമുട്ടുമ്പോള്‍ പിതാവിനെ തിരിച്ചറിഞ്ഞേക്കില്ലായിരുന്നു- പക്ഷെ അതിനൊരു ചിഹ്നമുണ്ട്: നോവലില്‍ ചടുലമായ ആഖ്യാനത്തിലൂടെ വിവരിക്കപ്പെടുന്ന പുരാവൃത്തത്തില്‍ നിര്‍ണ്ണായകമായ ഒന്നായചെമ്പു വെടിയുണ്ട കൊണ്ടുണ്ടാക്കിയ ഒരു പഴയ കീ ചെയിന്‍. നോഹക്ക് അതൊരു ഓര്‍മ്മപ്പെടുത്തലാണ് – ഒരു അലംഘനീയമായ സത്യം ചെയ്യലിന്റെ. മകന് പിതാവിനോടുള്ളത്ഉണ്ടാവേണ്ടത്ദൈവ തുല്യമായ സമ്പൂര്‍ണ്ണ അനുസരണമാണ് എന്ന ഗോത്ര വിവേകത്തിന്റെപ്രൌഡഗംഭീരനായിരുന്ന പിതാവിന്റെ - അഥവാ സലീമിന്റെ പിതാമഹന്റെ - ആജ്ഞാനുവര്‍ത്തനത്തിന് അത്യാവശ്യമായ പ്രതികാരനിര്‍വ്വഹണത്തിന്റെദേശത്തിന്റെ അഭിമാന സംരക്ഷണത്തിന്റെരാഷ്ട്രീയ സ്വത്വ സ്വാതന്ത്ര്യാഭിനിവേശത്തിന്റെ. മറ്റൊരു ദേശത്തു സമാധാന പൂര്‍ണ്ണമായ അന്തരീക്ഷത്തില്‍ സന്തുഷ്ടമായ ഒരു പുനസമാഗമം ആകേണ്ടിയിരുന്ന പിതൃ-പുത്ര കൂടിക്കാഴ്ച ഈ അലംഘനീയതയുടെ പശ്ചാത്തലത്തില്‍ സംഘര്‍ഷ പൂര്‍ണ്ണമാവുകയാണ്.

 സലീമിന്റെ ആഖ്യാനത്തില്‍ വെളിപ്പെടുന്ന തിക് രിത്തിലെ വലിയ യാഥാസ്ഥിതിക കുടുംബം പിതാമഹന്‍ മുതലഖിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലാണ്.

“ഒരു നായ നിന്റെ നേരെ കുരയ്ക്കുമ്പോള്‍ അതിനു നേരെ തിരികെ കുരയ്ക്കരുത്എന്നാല്‍ അത് നിന്നെ കടിച്ചാല്‍തിരികെ കടിക്കുക!”

അദ്ദേഹത്തിന്റെ ഈ തത്വ ശാസ്ത്രമാണ് കുടുംബത്തെ നയിക്കുന്നത്. ഒരു നാള്‍ രോഗിണിയെങ്കിലും സുന്ദരിയായ പതിനാലുകാരി മകള്‍ ഇസ്തെബ്രാകിന്റെ പിന്‍ഭാഗത്ത് അശ്ലീലമായി സ്പര്‍ശിക്കുന്ന അപരിചതന്റെ നേരെ പ്രാകൃതമായ രീതിയില്‍ തിരിച്ചടിക്കുന്ന നോഹയുടെ ചെയ്തി ഇതിന്റെ തുടര്‍ച്ചയാണ്. അധികാര കേന്ദ്രങ്ങളില്‍ പിടിപാടുള്ളയാളാണ് അക്രമി എന്നത് നോഹയെ ജയിലിലേക്കും ശിക്ഷാമുറയുടെ ഫലമായി വന്ധ്യതയിലേക്കും എത്തിക്കുന്നത് പന്ത്രണ്ടു മക്കള്‍ എന്ന അയാളുടെ സ്വപ്നത്തെ പാതിയില്‍ ഉപേക്ഷിക്കാന്‍ അയാളെ നിര്‍ബന്ധിതനാക്കും. തുടര്‍ന്ന് പിതാമഹന്റെ നേതൃത്വത്തില്‍ ഗോത്രം നടത്തുന്ന ആക്രമണം നോഹയെ മോചിപ്പിക്കുന്നതില്‍ എത്തുമെങ്കിലും അതിന്റെ അനന്തര ഫലങ്ങള്‍ സലീമിനെ ഇറാഖ് വിടാന്‍ പ്രേരിപ്പിക്കുകയും നോഹയെ കൊണ്ട് ആ സത്യം ചെയ്യലില്‍ എത്തിക്കുകയും ചെയ്യും. തങ്ങളുടെ അവമതിക്ക് കാരണമായ ഉദ്യോഗസ്ഥനെ കണ്ടെത്തി പ്രതികാരം ചെയ്യുമെന്ന പിതാവിന് കൊടുത്ത വാക്കാണ്‌ അയാളെ മാഡ്രിഡില്‍ എത്തിച്ചതെന്ന് അങ്ങനെയാണ് വ്യക്തമാകുക. ഒരു പരിഷ്കൃത സമൂഹം ഒരിക്കലും അംഗീകരിക്കാന്‍ ഇടയില്ലാത്ത പ്രാകൃതമായ ഒരു പ്രതികാര നിര്‍വ്വഹണ രീതി മരിച്ചു പോയ പിതാവിനോടുള്ള വിധേയത്വത്തിന്റെ മാത്രം പേരില്‍ നടപ്പിലാക്കാന്‍ ശ്രമിക്കേണ്ടതില്ലെന്ന സലീമിന്റെ നിലപാട് കടുത്ത അഭിപ്രായ വ്യത്യാസത്തിനുംഒരു പൊട്ടിത്തെറിക്കുംതുടര്‍ന്ന് ഭീകരമായ കുറ്റബോധത്തിന്റെ തിരതള്ളലില്‍ നോഹയുടെ ജീവിതം കലങ്ങിമറിയുന്നതിലും എത്തിച്ചേരുന്നു. നോവലന്ത്യത്തില്‍മകനുമായി രജ്ഞിപ്പിലാകുന്ന നോഹനൈറ്റ് ക്ലബ്ബും തന്റെ ഫ്ലാറ്റും മകനെ ഏല്‍പ്പിച്ച് തന്നെ ഏറെ സ്നേഹിക്കുന്ന റോസയോടൊപ്പം ജര്‍മ്മനിയിലേക്ക് പോകാന്‍ തയ്യാറാകുന്നതോടെ സലിം ആശ്വസിക്കുന്നു. എന്നാല്‍ദുരന്തങ്ങളുടെ ഇരകളായ ജീവിതങ്ങള്‍ക്ക് ഒരു പിക്ച്ചര്‍ പര്‍ഫെക്റ്റ് ശുഭാന്ത്യം  (happily ever-after) ഒരിക്കലും കാത്തു വെച്ചിട്ടില്ലെന്ന്, വിശദീകരണം ഏതുമില്ലാതെഒരൊറ്റ വാക്യത്തില്‍ നല്‍കുന്ന സൂചനയിലൂടെ വായനക്കാരന്റെ അസ്ഥിയിലേക്ക് കിടിലമുണ്ടാക്കിയാണ് നോവല്‍ അവസാനിക്കുക.   

നോവലിന്റെ തലക്കെട്ടിലെ കാരക്ക ഇറാഖിന്റെ തന്നെ പ്രതീകമാണ്. ബാല്യകാല സഖിയും പ്രണയാനുഭവങ്ങളില്‍ ആദ്യ പര്യവേഷണങ്ങള്‍ക്ക് കൂട്ടുമായിരുന്ന ആലിയയുടെ മുറ്റിവരുന്ന ഉടലില്‍ അവന്‍ രുചിച്ചറിഞ്ഞത്പുഴയാഴങ്ങളില്‍ മറഞ്ഞുപോയ ആ നിതാന്ത വേദന സ്വന്തം ഉടലില്‍ സംതൃപ്തി കണ്ടെത്തിയ രണ്ടു ഘട്ടങ്ങളില്‍ മാദക സങ്കല്‍പ്പമാക്കിയത് അയാളെ കുറ്റബോധം കൊണ്ടു കരയിക്കുന്നുണ്ട്. പ്രവാസത്തിലും വിട്ടു പോകാതെ ഇറാഖിനെ മുറിയിലെ ചുവരില്‍ തൂക്കിയിട്ട ഭൂപടങ്ങളില്‍ നിരന്തര സാന്നിധ്യമായി അവന്‍ നില നിര്‍ത്തുന്നു. അത് പോലെമൊറോക്കന്‍ സുന്ദരി ഫാതിമയുമായുള്ള ബന്ധം പ്രണയമായും ജീവിത പങ്കാളിത്തമായും വളരുമ്പോള്‍ ആലിയയുടെ ഓര്‍മ്മ കാരക്കാ സ്പര്‍ശമായി അവളിലേക്കും സലിം സന്നിവേശിപ്പിക്കുന്നുണ്ട്.

“ആലിയയുടെ വേരുകള്‍ എന്റെ ആത്മാവില്‍ നിന്ന് പറിച്ചു കളയുക എന്നത് എനിക്ക് മുഴുവനായും ചെയ്യാനാവില്ലായിരുന്നു.”

തകര്‍ന്നു പോയ ആദ്യവിവാഹത്തെ പിറകില്‍ ഉപേക്ഷിച്ചു സലീമുമായുള്ള ബന്ധത്തിന്റെ സ്വപ്ന തുല്യമായ ആഹ്ലാദത്തിലേക്ക് കടക്കുമ്പോഴും വിവാഹ പൂര്‍വ്വ രതിയെ സംബന്ധിച്ച മത വിലക്കുകള്‍ മുറുകെ പിടിക്കുന്ന ഫാത്തിമ പ്രണയ വേളകളില്‍ അനുവദിക്കുന്ന പരിധികള്‍ക്ക് പരിമിതിയുണ്ട്. ഒരു വേളനോവലിന്റെ പരിമിതിയായി ഇത്തരം അടിച്ചേല്‍പ്പിക്കുന്ന നൈതികത മാറുന്നില്ലേ എന്നും തോന്നാം. എല്ലാമാവാം, വേഴ്ച്ചയൊഴിച്ച് എന്ന നിലപാടിലെ ജൈവ ചോദനകളുടെ നിരാസത്തില്‍ ഇസ്ലാമിക ധാര്‍മ്മികത എന്നതിലേറെ ഏതാണ്ടൊരു വിക്റ്റോറിയന്‍ കപടത കടന്നുകൂടുന്നുവോ എന്നു സംശയിക്കാം. നോഹയുടെ പാത്രസൃഷ്ടിയിലും ഇത്തരം അപാകത അനുഭവപ്പെടാം. മാഡ്രിഡ് ജീവിത സാഹചര്യങ്ങളില്‍ അയാള്‍ ഏവര്‍ക്കും പ്രിയങ്കരനാകുന്നത് എല്ലാ ആനന്ദ വേളകളിലും എല്ലാവരുമായും കൂടിയാടുന്നതു കൊണ്ടും ലഹരിയുടെയും പെണ്‍ ചങ്ങാത്തങ്ങളുടെ ധാരാളിത്തത്തില്‍ അയാള്‍ ആരുടേയും പുറകില്‍ അല്ലാത്തതു കൊണ്ടുമാണ്. എന്നാല്‍ ഒരു കാലത്ത് തന്റെ മകളുടെ ഉടലില്‍ സ്പര്‍ശിച്ച ആളോട് തീക്ഷണമായി പ്രതികരിച്ചതിന് പിറകില്‍ പാലത്തിനു തീ കൊടുത്തയാള്‍ തന്റെ ക്ലബ്ബിലെ പരിചാരികമാരോട് മദാലസ സ്വാതന്ത്ര്യമെടുക്കാന്‍ ഒട്ടും മടിക്കുന്നില്ല. അതേ സമയംഫാത്തിമക്ക് ജോലി നല്‍കാന്‍ അയാള്‍ നല്‍കുന്ന പരീക്ഷ ‘അല്‍ ബഖറ’ സൂറത്ത് മനപ്പാഠം പഠിച്ചു ചൊല്ലുക എന്നതാണ് താനും. ജയില്‍ വാസ നാളുകളില്‍ വൈദ്യുതി പ്രയോഗത്തിലൂടെ പൗരുഷം നശിപ്പിക്കപ്പെട്ടയാള്‍ റോസയുടെ പ്രണയ ഭാജനമാകുന്നതും ഒരു വേള സലീമിന് ദുരൂഹമായി തോന്നുന്നുണ്ട്.

“എന്റെ പിതാവിന്റെ ഉള്ളില്‍ രണ്ടു വ്യക്തികള്‍ ഉണ്ടായിരുന്നു. അവിടെ നാട്ടില്‍ വെളിപ്പെട്ട വ്യക്തി ഇവിടെ മറഞ്ഞിരിപ്പായിരുന്നുഇവിടെ വെളിപ്പെട്ട വ്യക്തിയാകട്ടെ അവിടെ മറഞ്ഞിരിക്കയും ചെയ്തു. എന്നാല്‍ അതില്‍ ഒരാളെയും അദ്ദേഹം ഉപേക്ഷിച്ചില്ല എന്നത് നന്നായി. ചില സമയങ്ങളില്‍ അദ്ദേഹം അതില്‍ ഒരാളെ അപരനിലേക്ക് കുത്തിവെച്ചു.”

സൂക്ഷ്മാര്‍ത്ഥത്തില്‍ സംസ്കാരങ്ങളുടെ സഹവര്‍ത്തിത്തം എന്ന വലിയ പ്രമേയത്തെ സലീമിന്റെ ഈ നിരീക്ഷണം സാധൂകരിക്കുന്നുണ്ട്‌.

ഇറാഖ് നേരിട്ട രാഷ്ട്രീയ ഗതിവിഗതികള്‍ നോവലില്‍ തീക്ഷണമായി ആവിഷ്കരിക്കപ്പെടുന്നുണ്ട്. ഇറാന്‍ - ഇറാഖ് യുദ്ധ ഘട്ടത്തില്‍ നിര്‍ബന്ധിത സൈനിക വൃത്തിക്ക് ആണ്‍കുട്ടികളെ കണ്ടെത്താനായി ഗ്രാമങ്ങള്‍ നായാടുന്ന സൈനികരെ കുറിച്ച് നോവലില്‍ സൂചനയുണ്ട്. സലിം അത്തരം സൈനിക വൃത്തിയില്‍ ഏര്‍പ്പെടെണ്ടി വന്നവനാണ്. ‘ഇസ്ലാമിക രാജ്യ’മായ ഇറാനെതിരില്‍ യുദ്ധം ചെയ്യുന്നതിന് മുതലഖ് പിതാമഹന്‍ ഏകാധിപതിയെ ശപിക്കുന്നുണ്ട്. അമേരിക്ക കൂട്ടനശീകരണ ആയുധങ്ങള്‍ (weapons of mass destruction) തേടി ഇറാഖ് അധിനിവേശിക്കാന്‍ പോകുന്നു എന്ന് കേള്‍ക്കുമ്പോള്‍ നോഹ നിരീക്ഷിക്കുന്നുണ്ട്:

“കൂട്ടനശീകരണ ആയുധങ്ങളോമില്ല്യന്‍ കണക്കിന് ആളുകളെ കൊല്ലുകയും ആട്ടിയോടിക്കുകയും ചെയ്യുന്ന ഏകാധിപതിയെക്കാള്‍ നശീകരണക്ഷമമായ എന്ത് നശീകരണ ആയുധമാണുള്ളത്അവര്‍ക്കെന്താ അയാളെ നേരിട്ടങ്ങ് എടുത്ത് നമ്മെ രക്ഷിച്ചു കൂടെ?” 

സലിം കൂട്ടിച്ചേര്‍ക്കുന്നു:

“ഏകാധിപതിയെ പോലെ ഒരു വഷളന്‍ കാര്യത്തെ നേരിടാന്‍ അമേരിക്കന്‍ പ്രസിഡണ്ടിനെപ്പോലെ അതിനൊത്ത ഒരു ശത്രുവിനെ വേണം. അമേരിക്കക്കാരാണ് ഏകാധിപതിയെ അവിടെ സ്ഥാപിച്ചത്അവര്‍ അയാളെ നീക്കം ചെയ്യണം.” 

നോഹ സൂക്ഷിക്കുന്ന വെടിയുണ്ടയും യുദ്ധത്തില്‍ തകര്‍ന്നു പോയ നാടിന്റെ ഓര്‍മ്മ എന്നത് പോലെ പ്രതികാര ചിന്തയുടെ കൂടി പ്രതീകമാണ്. അത് അയാള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചിട്ടുള്ള രീതിയാവട്ടെഅധിനിവേശം പോലെത്തന്നെഅസംബന്ധം എന്നതിലേറെ പ്രാകൃതവും ആണ്. പിതൃ പുത്ര ബന്ധത്തിന്റെ പവിത്രത എന്നതും ഇറാഖുമായി ബന്ധപ്പെട്ടാണ് നോവലില്‍ ആവിഷ്കരിക്കപ്പെടുന്നത്. പിതാവ് മുതലഖ്, നോഹയെ സംബന്ധിച്ച് എന്താണോ അതിന്റെ വകഭേദം തന്നെയാണ് സലീമിനു നോഹയും. എന്നാല്‍ പുതിയ കാലത്തെ ബോധ്യങ്ങള്‍ പിതാവുമായുള്ള അയാളുടെ ബന്ധത്തെ സങ്കീര്‍ണ്ണമാക്കുകയും വഴക്കില്‍ എത്തിക്കുകയും ചെയ്യുന്നു. ആ ഘട്ടത്തില്‍ അയാള്‍ ചുവരില്‍ തൂക്കിയ ഇറാഖിന്റെ ഭൂപടങ്ങള്‍ നുറുങ്ങു നുറുങ്ങായി കുത്തിക്കീറിക്കളയുന്നത് ഇതോടു ചേര്‍ത്തു കാണാം.

‘എന്റെ വിരലുകളിലെ കാരക്കകള്‍’ പ്രഥമമായി പ്രവാസത്തെയുംഅപ്പോഴും വേട്ടയാടുന്ന പിന്‍ വിളികളെയും സംബന്ധിച്ചുള്ള നോവലാണ്‌ എന്ന് പറയാം. സ്പെയിനിലായാലും ജര്‍മ്മനിയിലായാലും മറക്കാനാവാത്തമറക്കാനരുതാത്ത ദേശ സ്മൃതികളും ബന്ധങ്ങളുടെ ബാധ്യതകളും വിശ്വാസങ്ങളുടെയും വിധി വലിക്കുകളുടെയും പരിധികളും അത് സ്പഷ്ടമായിത്തന്നെ നിലനിര്‍ത്തുന്നു. വ്യത്യസ്തവും ചിലപ്പോള്‍ ദുരൂഹവും ആയ രീതിയിലാണെങ്കിലും പിതാവും പുത്രനും ഇറാഖിനെ നില നിര്‍ത്തുക തന്നെയാണ് യൂറോപ്പിന്റെ മുഖരിതമായ ആധുനിക ജീവിത ബാദ്ധപ്പാടുകള്‍ക്ക് ഇടയിലും.

 read more on Iraqi experience:

Frankenstein in Baghdad by Ahmed Saadawi

https://alittlesomethings.blogspot.com/2024/06/frankenstein-in-baghdad-by-ahmed-saadawi.html

The Corpse Exhibition: And Other Stories of Iraq Book by Hassan Blasim

https://alittlesomethings.blogspot.com/2016/11/blog-post_30.html

The Corpse Washer by Sinan Antoon

https://alittlesomethings.blogspot.com/2018/01/blog-post_20.html

The Baghdad Clock by Shahad Al Rawi

https://alittlesomethings.blogspot.com/2024/08/the-baghdad-clock-by-shahad-al-rawi.html

Saturday, February 17, 2018

സിനി ബുക്ക് ഷെല്‍ഫ് - മൂന്ന്

ദിലീപ് കുമാര്‍: സത്തയും നിഴലും

(Dilip Kumar: The Substance and the Shadow  An Autobiography എന്ന പുസ്തകത്തെ കുറിച്ച്)

ഫസല്‍ റഹ് മാന്‍

ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് അഭിനയ കലയുടെ കുലപതി. മെതേഡ് ആക്റ്റിംഗിനെ കുറിച്ചുള്ള പാഠങ്ങള്‍ കേട്ടുകേള്‍വി പോലുമല്ലാതിരുന്ന കാലത്ത് ലക്ഷണമൊത്ത രീതിയില്‍ അത് സ്വയം നടപ്പിലാക്കിയ പ്രതിഭ. ആറു പതിറ്റാണ്ടു നീണ്ട കലാ സപര്യയില്‍ അറുപതോളം മാത്രം ചിത്രങ്ങള്‍. ഒരു സമയം ഒരൊറ്റ ചിത്രത്തില്‍ ശ്രദ്ധയൂന്നുന്നതിലൂടെ ഗുണമേന്മയുടെ വിട്ടുവീഴ്ചയില്ലാത്ത പരിഗണനയില്‍ ചെയ്തതിലേറെ ഉപേക്ഷിച്ച ചിത്രങ്ങള്‍ കൊണ്ട് വ്യത്യസ്തനായ താരം. ഡേവിഡ് ലീനിനെ പോലുള്ള ലോകോത്തര സംവിധായകര്‍ അന്വേഷിച്ചെത്തിയ നടനവിസ്മയം. താരപ്രഭയുടെ വെള്ളിവെളിച്ചത്തില്‍ കണ്ണ് മഞ്ഞളിക്കാതെ സാമൂഹിക വിഷയങ്ങളില്‍ ഇടപെടുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്ത സാമൂഹിക നിലപാടുകളുടെ ഉടമ. മഹാനഗരത്തിന്റെ സമാരാധ്യനായ ഷെറീഫ് ആയി ജനങ്ങളോടൊപ്പം നിന്ന ജനസേവകന്‍. മത/ സാമുദായിക സമവാക്യങ്ങളുടെ പേരില്‍ വേട്ടയാടപ്പെട്ടപ്പോഴും സമചിത്തതയോടെ പിടിച്ചു നിന്ന് ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായി അയല്‍ നാടിന്റെയും പരമോന്നത ആദരം നേടിയെടുത്ത കലാകാരന്‍. പ്രൊഫഷനില്‍ മത്സര ബുദ്ധി നിലനിര്‍ത്തുമ്പോഴും ആര്‍ജ്ജവമുള്ള സുഹൃത്ത്. ഭാഷകളോടും കവിതയോടും അടങ്ങാത്ത അഭിനിവേശമുള്ള സഹൃദയന്‍. സിനിമ കലാകാരന്മാരുടെതായിരുന്ന സുവര്‍ണ്ണ കാലത്തും വെറും കച്ചവടമായി മാറിയ അപചയ കാലത്തും തന്റെ നിഷ്ഠകള്‍ മുറതെറ്റാതെ കാത്ത ഏകതാരം. തലമുറകളുടെ സ്വപ്നകാമുകനായിരിക്കുമ്പോഴും അമ്മയുടെ വത്സല പുത്രനായും കൂടപ്പിറപ്പുകളുടെ അത്താണിയായും ഗൌരവപ്രകൃതിയായ പിതാവിന്റെ സ്വകാര്യ അഹങ്കാരമായും എപ്പോഴും നിലക്കൊണ്ട കുടുംബാംഗം. നഷ്ട പ്രണയത്തിലും ഹൃദയാലുവായ കാമുകന്‍പ്രണയാര്‍ദ്രനായ ഭര്‍ത്താവ്. സ്നേഹ വേദനയിലും ഇടറാത്ത യോഗീതുല്യമായ ആത്മ നിയന്ത്രണത്തോടെ കൂടപ്പിറപ്പുകളുടെയും സുഹൃത്തുക്കളുടെയും വേര്‍പാടുകള്‍ക്ക് സാക്ഷ്യം വഹിച്ച, സുദീര്‍ഘമായ ജീവിതത്തിന്റെ സായാഹ്നത്തിലും ഉറ്റവരുടെയും ഉടയവരുടെയും സാന്നിധ്യം ആസ്വദിക്കുന്ന, തനിക്കു പിറക്കാതെ പോയ മക്കളായ തലമുറകളുടെ സ്നേഹ ഭാജനമായി തുടരുന്ന കുടുംബ കാരണവര്‍: ദിലീപ് കുമാര്‍ എന്ന ഇതിഹാസത്തിന്റെ യൂസുഫ് ഖാന്‍ എന്ന സത്ത ഇങ്ങനെയൊക്കെയാണ് അടയാളപ്പെടുന്നത്.

വ്യക്തിയും അഭിനേതാവും

ചലച്ചിത്ര താരങ്ങളുടെ ജീവിത കഥ ഗോസ്സിപ്പുകളായും വീരാരാധനയായും അമിതാവിഷ്കാരത്തിനു വിഷയമാകുന്ന ദേശത്ത്‌ തന്നെ കുറിച്ച് ഏറെയൊന്നും പറഞ്ഞുവെച്ചിട്ടില്ല ദിലീപ് കുമാര്‍ -‘അത് ഞാന്‍ എന്ന വാക്ക് വല്ലാതെ ഉപയോഗിക്കും’ (‘in his words, the profuse use of capital I, which he abhorred’ എന്നു പുസ്തകത്തില്‍). ആ നിലക്ക് ഉദയതാര നയ്യാറിന്റെ സഹായത്തോടെ രചിക്കപ്പെട്ട അദ്ദേഹത്തിന്റെ ആത്മകഥ ‘ദിലീപ് കുമാര്‍: സത്തയും നിഴലും’ എന്ന പുസ്തകത്തിനു കഥാപുരുഷനെയും ഒപ്പം ഒരു സുവര്‍ണ്ണ കാലത്തെയും അറിയാന്‍ ശ്രമിക്കുന്നവരെ സംബന്ധിച്ചു നിര്‍ണ്ണായക പ്രാധാന്യമുണ്ട്. എന്നാല്‍ നല്ലത് മാത്രം പുറത്തു പറയുക, കാണിക്കുക എന്നത് തന്റെ സിനിമകളില്‍ എന്ന പോലെത്തന്നെ ആത്മകഥയിലും ഒരു നിഷ്ഠയായി വെച്ചു പുലര്‍ത്തുന്ന ദിലീപ് കുമാറില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന തുറന്നെഴുത്തിനു തീര്‍ച്ചയായും അകൃതൃമമെങ്കിലും ബോധപൂര്‍വ്വമായ പരിമിതികള്‍ ഉണ്ട്. അതുകൊണ്ട് ‘നയാ ദൌറി’ന്റെ ചരിത്രത്തിലെ കോടതികയറ്റത്തെ കുറിച്ചോ, മധുബാലയുമായുള്ള ബന്ധം തകര്‍ന്നതിന്റെ വിശദാംശങ്ങളെ കുറിച്ചോ, മുഗളെ അസമിലെ ആ കരണത്തടിയെ കുറിച്ചോ, കെ. ആസിഫുമായുണ്ടായ അസ്വാരസ്യങ്ങളെ കുറിച്ചോ ഉള്ള വിശദാംശങ്ങള്‍ ‘കുതിരയുടെ വായില്‍ നിന്ന് തന്നെ’ കേള്‍ക്കാനാഗ്രഹിച്ചു പുസ്തകത്തെ സമീപിക്കുന്നവര്‍ നിരാശരായേക്കും; സിതാര ദേവിയുടെയും യാഷ് ചോപ്രയുടെയും ഓര്‍മ്മക്കുറിപ്പുകളില്‍ അവയുടെ സൂചനകളുണ്ടെങ്കിലും. എന്നാല്‍ തന്റെ ദേശീയ ബോധത്തെത്തന്നെ ചോദ്യം ചെയ്ത ബാല്‍ താക്കറെയെ കുറിച്ച് പോലും ഏറെ ബഹുമാനത്തോടെയാണ് ദിലീപ് കുമാര്‍ സംസാരിക്കുന്നത്. മറുവശത്ത്‌ അനാവശ്യ തെറ്റിദ്ധാരണകള്‍ കൃത്യമായി തുറന്നു കാണിക്കുന്നുമുണ്ട്: രാജ് കപൂറുമായുണ്ടായിരുന്നു എന്ന് സിനിമാ വൃത്തങ്ങളില്‍ പ്രചരിച്ചു വന്ന വൈരാഗ്യത്തിന്റെ അഭ്യൂഹം തങ്ങള്‍ക്കിടയില്‍ ഖല്‍സാ കോളേജ് നാളുകള്‍ തൊട്ടു വളര്‍ന്നു വന്ന, കുടുംബ സൗഹൃദം തന്നെയായി പന്തലിച്ച സഹോദര തുല്യമായ ഹൃദയ ബന്ധത്തിന്റെ മിഴിവേറിയ ചിത്രങ്ങള്‍ കൊണ്ട് പൊളിച്ചെഴുതുന്നത്‌ ഉദാഹരണം. നിശാനേ ഇംതിയാസ് പദവിയുമായി ബന്ധപ്പെട്ട് ബാല്‍താക്കാറെ നടത്തിയ വേട്ടയാടലില്‍ സിനിമാ ലോകത്തിന്റെ മൌനത്തില്‍ മനം നൊന്ത് ഒരു ഘട്ടത്തില്‍ ‘രാജ് ഉണ്ടായിരുന്നെങ്കില്‍ ഞാനിങ്ങനെ ഒറ്റപ്പെടില്ലായിരുന്നു!’ എന്ന് സങ്കടപ്പെട്ട ദിലീപ് കുമാറിനെയും മറുവശത്തു മകന്റെ ഭാവാവിഷ്കാരത്തില്‍ തൃപ്തനാകാതെ എനിക്ക് യൂസുഫിനെയാണ് വേണ്ടത് എന്ന് നിഷ്കര്‍ഷിച്ച രാജ് കപൂറിനെയും ഋഷി കപൂര്‍ ഓര്‍മ്മിക്കുന്നു. നിറം പിടിപ്പിച്ച കഥകളില്‍ ചിത്രീകരിക്കപ്പെട്ടത്തില്‍ നിന്ന് വ്യത്യസ്തമായി ദൌര്‍ഭാഗ്യകരമായ സംഭവ വികാസങ്ങളെ തുടര്‍ന്ന് പിരിയേണ്ടി വന്നെങ്കിലും ഗുരുതരാവസ്ഥയില്‍ ശയ്യാവലംബിയായിരുന്ന മധുബാല തന്റെ രാജകുമാരന് രാജകുമാരിയെ കിട്ടിയതിന്റെ സന്തോഷം പങ്കുവെച്ചത് ദിലീപ് കുമാര്‍ ഓര്‍ക്കുന്നുണ്ട്. അള്‍സറെറ്റീവ് കൊലൈറ്റിസ് ഗുരുതരമായി ലണ്ടന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൈറയുടെ കട്ടിലിനരികില്‍ തകര്‍ന്നു പോയ മനസ്സോടെ രാപ്പകല്‍ കാവലിരുന്നു പരിചരിച്ച ദിലീപ് സാഹബിനെ മനോജ്‌ കുമാര്‍ ഓര്‍ക്കുന്നു. അതില്‍ നിന്ന് ഏറെ വ്യത്യസ്തനായിരുന്നു വേദനകളുടെ കൊടുങ്കാറ്റില്‍ തന്നോട് തന്നെയുള്ള ഒരു വൈകാരിക പ്രതികാരമായി മധുബാല സ്വയം കണ്ടെത്തിയ കിഷോര്‍ കുമാര്‍. മധു ഭാഗ്യഹീനയായിരുന്നു. ജീവിതം അവരോടു ഒരു ഘട്ടത്തിലും ദയ കാണിച്ചിട്ടില്ല; ഒരു പക്ഷെ സിനിമയും.

താരം, സുഹൃത്ത്

സന്തസഹചാരിയും സഹധര്‍മ്മിണിയും എന്നതിലേറെ ദിലീപ് കുമാര്‍ എന്ന ഇതിഹാസത്തോട് അക്ഷരാര്‍ത്ഥത്തിലുള്ള ആരാധന മുറ്റിയ സൈരാബാനുവിന്റെ മുഖവുരയോടെയാണ്‌ പുസ്തകത്തിലേക്ക് നാം പ്രവേശിക്കുന്നത്. വയസ്സറിയിച്ച കാലം മുതല്‍ ഹൃദയത്തില്‍ സൂക്ഷിച്ച നിഗൂഡ പ്രണയമായിരുന്നു അവര്‍ക്ക് യൂസുഫ്. സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ഉദിച്ചുയരുന്ന നീലക്കണ്ണുകളുള്ള സുന്ദരിയോടൊത്ത് ജോടിയാവാനുള്ള അവസരങ്ങള്‍ പക്ഷെ സ്വാഭാവികതക്കു ഏറെ പ്രാധാന്യം നല്‍കിയ അഭിനയ ചക്രവര്‍ത്തി നിരന്തരം വേണ്ടെന്നു വെച്ചതിനു കാരണം തന്റെ പാതിവയസ്സു മാത്രമുണ്ടായിരുന്ന നായികയോടൊപ്പം ഒരു ഓണ്‍ സ്ക്രീന്‍ കെമിസ്ട്രി സുഗമാമാകില്ല എന്ന ചിന്തയായിരുന്നു. എന്നാല്‍ വിവാഹ ശേഷമുള്ള അദ്ദേഹത്തിന്റെ ജീവിതം സൈറയുടെ സര്‍വ്വവ്യാപിയായ സ്നേഹ സാമീപ്യത്തിന്റെ തണലിലായിരുന്നു. “സമ്പന്നനായ ഒരു പഴക്കച്ചവടക്കാരന്റെ മകനായ യൂസുഫ് ഖാന്‍ എന്ന സാധാരണ യുവാവിന്റെ പ്രോചോദകമായ യാത്രയും അന്നുവരെ സമാനതകളില്ലാത്ത പ്രശസ്തിയുടെ ഉയരങ്ങളിലേക്കുള്ള പറന്നുയരലും ഇന്ത്യയുടെ ആദ്യ സൂപ്പര്‍ താരവും ലോകത്തിലെ ഏറ്റവും മഹാനായ നടന്മാരില്‍ ഒരാളും ആയിത്തീര്‍ന്ന ദിലീപ് കുമാര്‍ ആയുള്ള വിജയവും” എന്ന കഥ പറയപ്പെടുക തന്നെ വേണമെന്ന് ഉറച്ചു വിശ്വസിച്ചതും സൈരാബാനുവായിരുന്നു എന്ന് ഉദയതാരാ നയ്യാര്‍ അവതാരികയില്‍ പറയുന്നുണ്ട്. അവിഭക്ത ഇന്ത്യയില്‍ പെഷാവറിലെയും ദിയോലാലിയിലെയും കുട്ടിക്കാലം ഓര്‍ത്തെടുക്കുന്നുതില്‍ ഏറെ തല്‍പ്പരനായിരുന്നു ദിലീപ്. അടക്കി ഭരിക്കുന്ന ദാദി പേരമകനെ ദിവസവും തല മൊട്ടയടിച്ച് മുഖത്തു കരിപുരട്ടി വിരൂപനാക്കി മദ്രസയില്‍ വിടുമായിരുന്നത് അവനു വേണ്ടി കൈനോട്ടക്കാരന്‍ പ്രവചിച്ച മഹത്തായ ഭാവിയും കണ്ണ് തട്ടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന ഉപദേശവും സാക്ഷാത്കരിക്കാന്‍ വേണ്ടിയായിരുന്നു. അതെന്തായാലും ജീവിതത്തില്‍ ഉടനീളം പിന്തുടര്‍ന്ന ലജ്ജാശീലവും ഒതുങ്ങിപ്പിന്മാറുന്ന പ്രകൃതവും യൂസുഫിന്റെ സ്വഭാവമായതിനു പിന്നില്‍ കുട്ടിക്കാലത്തിന് പങ്കുണ്ട്. ദാദിയുടെ സ്വഭാവം പകര്‍ന്നു കിട്ടിയത് ഏറെ മക്കളുള്ള കുടുംബത്തിലെ മൂത്ത സഹോദരി സകീന ആപ്പക്കായിരുന്നു എന്ന് യൂസുഫ് ഓര്‍ക്കുന്നു. വാത്സല്യനിധിയും ഹൃദയാലുവുമായിരുന്ന ഉമ്മയാണ് യൂസുഫിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്നേഹസാന്നിധ്യമായത്. ഗംഭീര പിതൃസ്വരൂപമായിരുന്ന ആഘാജിയുമായുണ്ടായ ഒരേറ്റുമുട്ടലിന്റെ വൈകാരിക സമ്മര്‍ദ്ദത്തില്‍ ഒരു നാള്‍ ബോംബെയിലേക്ക് വണ്ടി കയറുന്ന യൂസുഫിനായി വിധി മാസ്മരമായ വഴിത്തിരിവുകള്‍ കാത്തുവെച്ചിരുന്നു. പൂനയിലെ മിലിട്ടറി കാന്റീനിന് സമീപം യൂസുഫ് തുടങ്ങിയ സാന്‍ഡ് വിച് ബിസിനസ് നല്ല വിജയമാകുന്നത് രണ്ടാം ലോക യുദ്ധകാലത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ പിതാവിന് ഒരു കൈ സഹായമാകുക എന്ന മോഹം ഒരളവു സാധിക്കുന്നുമുണ്ട്. ഇക്കാലയളവിലാണ് ഡോ. മസാനിയുടെ നിര്‍ദ്ദേശത്തില്‍ യൂസുഫ് ദേവിക റാണിയെ കാണുന്നതും കുറ്റമറ്റ ഉര്‍ദുവും ഇംഗ്ലീഷും സംസാരിക്കുന്ന കിളിരം കൂടി സുമുഖനായ പത്താന്‍ യുവാവില്‍ അവര്‍ അഭിനയ സിദ്ധിയുടെ അക്ഷയ ഖനി ദീര്‍ഘ ദര്‍ശനം ചെയ്യുന്നതും സ്വപ്ന തുല്യമായ 1250 രൂപ മാസ പ്രതിഫലത്തിന് ബോംബെ ടോക്കീസില്‍ നടനായി എടുക്കുന്നതും യൂസുഫിനെ ദിലീപ് കുമാര്‍ ആക്കുന്നതും. പേരുമാറ്റത്തിനു ഒരു സെക്കുലര്‍ സ്വരം ഉണ്ടെന്നും അതൊരു സ്വതന്ത്രനാകലായി അനുഭവപ്പെട്ടെന്നും അദ്ദേഹം കണ്ടെത്തുകയായിരുന്നു. അവിടെ വെച്ചാണ് സിനിമയിലെ തന്റെ ആദ്യ ആജീവനാന്ത സൌഹൃദമായ അശോക്‌ കുമാറിനെ (‘അശോക്‌ ഭയ്യാ’) കണ്ടു മുട്ടുന്നത്. ഒപ്പം ഖല്‍സാ കോളേജ് നാളുകള്‍ തൊട്ടേ ഉറ്റ സുഹൃത്തായിരുന്ന രാജ് കപൂറിനെയും. അശോക്‌ ഭയ്യയാണ് പില്‍ക്കാലം ദിലീപ് കുമാര്‍ സമ്പൂര്‍ണ്ണമാക്കിയ അഭിനയ കലയുടെ ആ മര്‍മ്മം പകര്‍ന്നു കൊടുക്കുക. ഭയ്യാ ‘നോണ്‍- ആക്റ്റിംഗി’ന്റെ രഹസ്യം മനസ്സിലാക്കിയിരുന്നുവെന്നും ടൈമിംഗ് ആയിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത എന്നും ദിലീപ് കുമാര്‍ മനസ്സിലാക്കി. ഒരു അഭിനേതാവ് തന്റെ ജന്മവാസനകളെ മൂര്‍ച്ച കൂട്ടേണ്ടത്തിന്‍റെ ആവശ്യകത തുടക്കം മുതലേ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു.

ഓര്‍മ്മകളിലെ ദിലീപ് കുമാര്‍

ദിലീപ് കുമാര്‍ ഹിന്ദി സിനിമയിലെ അഭിനയത്തെ മാറ്റിമറിച്ചതെങ്ങനെയെന്നു ശബാന ആസ്മി നിരീക്ഷിക്കുന്നുണ്ട്. സ്ഥൂലചലനങ്ങളിലൂടെയുള്ള ‘പ്രതിനിധാന’ അഭിനയത്തിനു പകരം “ഉപപാഠം (sub text) എങ്ങനെ ആവിഷ്കരിക്കാമെന്ന്‍, ഭാവത്തിനു മുഖാമുഖം എങ്ങനെ അഭിനയിക്കാമെന്ന്, എങ്ങനെയാണ് ന്യൂനോക്തി ധാരാളമാകുന്നതെന്ന്, പകര്‍ന്നെടുക്കുന്ന സ്വാഭാവികത (simulated spontaneity) യഥാര്‍ത്ഥം പോലെത്തന്നെ ഫലപ്രദമാകുന്നത് എന്ന് ദിലീപ് കുമാര്‍ നമുക്ക് കാണിച്ചു തന്നു.” ജനപ്രിയതയ്ക്ക് വേണ്ടി തരം താഴ്ന്നതൊന്നും ചെയ്യാന്‍ ഒരിക്കലും അദ്ദേഹം തയ്യാറായില്ല എന്നും ശബാന ആസ്മി കൂട്ടിച്ചേര്‍ക്കുന്നു. സൈരയോടോത്തുള്ള ചിത്രങ്ങളില്‍ പോലും ശാരീരികമായി ഇഴുകിച്ചേര്‍ന്നുള്ള അഭിനയ രംഗങ്ങളില്‍ അങ്ങേയറ്റത്തെ മാന്യത നിഷ്കര്‍ഷിച്ചിരുന്നു. രാജ് കപൂര്‍ ചാര്‍ളി ചപ്ലിനെയും ദേവ് ആനന്ദ് ഗ്രിഗറി പെക്കിനെയും മാതൃകയാക്കിയപ്പോള്‍ ദിലീപ് കുമാര്‍ തന്റെ തന്നെ ആന്തര ചോദനകളെ ആശ്രയിച്ചുവെന്നു ആമിര്‍ ഖാന്‍ നിരീക്ഷിക്കുന്നുണ്ട്. വിദ്യാസമ്പന്നനും നല്ലൊരു വായനക്കാരനുമായിരുന്ന അദ്ദേഹം ലോകത്തെങ്ങുനിന്നുമുള്ള സാഹിത്യവുമായി സമ്പര്‍ക്കത്തിലാണെന്നും ഈ കഥകളും പാത്രങ്ങളും അദ്ദേഹത്തിന്റെ ഉപബോധത്തെ സമ്പന്നമാക്കിയിട്ടുണ്ടെന്നും ഏഴു ചിത്രങ്ങില്‍ അദ്ദേഹത്തിന്റെ നായികയായിരുന്ന വൈജയന്തി മാല ഓര്‍മ്മിക്കുന്നു. സ്വന്തം സഞ്ചിതാനുഭവ സ്മൃതികള്‍ എങ്ങനെയാണ് താന്‍ കൊണ്ടുവരാന്‍ ശ്രമിച്ച ഭാവഗരിമക്ക് സഹായകമായത് എന്ന് പല സന്ദര്‍ഭങ്ങളിലും ദിലീപ് കുമാര്‍ തന്നെയും സാക്ഷ്യപ്പെടുന്നുണ്ട്. അമ്മയുടെ ആസ്തമ ദുസ്സഹമായ ഒരു സന്ദര്‍ഭത്തില്‍ എന്തെങ്കിലും ചെയ്യൂ എന്ന് മക്കളോട് ആര്‍ത്തു വിളിക്കുന്ന ആഘാജിയുടെ നിസ്സഹായത ‘മശാലി’നു വേണ്ടി ഭാവം പകരുമ്പോള്‍ അദ്ദേഹത്തിനു സഹായകമാകുന്നുണ്ട്. തന്മയീ ഭാവത്തോടെയുള്ള പാത്രാവിഷ്കാരത്തിന്‍റെ പൂര്‍ണ്ണതക്കു വേണ്ടിയുള്ള ശ്രമങ്ങള്‍ താന്‍ നിരന്തരം ചെയ്തുവന്ന ദുരന്ത പാത്രങ്ങളുടെ രൂപത്തില്‍ തന്നെത്തന്നെ വേട്ടയാടാന്‍ തുടങ്ങിയതിന്റെ പിരിമുറുക്കത്തിലാണ് ഡോക്റ്ററുടെ നിര്‍ദ്ദേശപ്രകാരം ദിലീപ് കുമാര്‍ കോമഡി വേഷങ്ങള്‍ ചെയ്യാന്‍ തയ്യറാകുന്നതും കോഹിനൂര്‍ പോലുള്ള ചിത്രങ്ങളില്‍ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട് അഭിനയിക്കുന്നതും അവ വന്‍ വിജയങ്ങളാകുന്നതും. ഒരേ തരം വേഷങ്ങള്‍, അവയെത്ര ആകര്‍ഷകമായാലും സ്വീകരിക്കേണ്ടതില്ല എന്ന നിലപാടാണ് ദേവദാസിനു ശേഷം പ്യാസാ ഉപേക്ഷിക്കാന്‍ ദിലീപിനെ പ്രേരിപ്പിക്കുന്നത്. വഹീദാ റഹ്മാന്‍ നിരീക്ഷിക്കുന്ന പോലെ അത് പക്ഷെ ഗുരുദത്തിനെയും ദിലീപ് കുമാറിനെയും ഒരുമിച്ചു ഒരു ചിത്രത്തില്‍ കാണാനുള്ള അപൂര്‍വ്വ അവസരമാണ് ഇന്ത്യന്‍ സിനിമക്ക് നഷ്ടപ്പെടുത്തിയത്. ശരീരം വെളിവാകുന്ന രംഗങ്ങളില്‍ അഭിനയിക്കാനുള്ള വിമുഖത സാക്ഷാല്‍ സത്യജിത് റായിയുടെ ക്ഷണം അദ്ദേഹം ഉപേക്ഷിക്കാന്‍ ഇടയാക്കിയതും അവര്‍ ഓര്‍ക്കുന്നു. രോമാവൃത ശരീരത്തെ കുറിച്ചുള്ള അപകര്‍ഷം ദിലീപ് കുമാര്‍ തന്നെ ഏറ്റുപറയുന്നുമുണ്ട്. ‘എന്റെ കുഞ്ഞു പെങ്ങള്‍’ എന്ന് റോയല്‍ ആല്‍ബെര്‍ട്ട്സ് ഹാളിലെ തിങ്ങി നിറഞ്ഞ സഹൃദയര്‍ക്കു തന്നെ പരിചയപ്പെടുത്തിയ, മികച്ച ഗായിക ഉര്‍ദു ഡിക് ഷന്‍ കുറ്റമറ്റതാക്കെണ്ടതിന്റെ ആവശ്യകത തന്നെ ബോധ്യപ്പെടുത്തിയ, ആള്‍ക്കൂട്ടത്തിനു മുന്നില്‍ പാടുമ്പോള്‍ പാട്ടിന്റെ സന്ദേശത്തെ കുറിച്ച് പോലും ബോധാവതിയായിരിക്കണമെന്നു പറയ്യാതെ പറഞ്ഞ യൂസുഫ് ഭായിയെ കുറിച്ച് ലതാ മങ്കേഷ്കര്‍ വാചാലയാവുന്നുണ്ട്. ഭാഷയുടെയും സംസ്കാരത്തിന്റെയും അന്തസ്സില്‍ വിശ്വസിച്ച പൊയ്പ്പോയ ഒരു തലമുറയുടെ പ്രതിനിധിയായിരുന്നു അദ്ദേഹമെന്ന് ശര്‍മ്മിള ടാഗോര്‍ കരുതുന്നു. “അദ്ദേഹം പാകിസ്ഥാന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ നിശാനേ ഇംതിയാസ് സ്വീകരിച്ചപ്പോള്‍ (മാര്‍ച്ച് 1998) ചില സ്വയം പ്രഖ്യാപിത ദേശീയ വാദികള്‍ അദ്ദേഹത്തെ ഒരു ദേശ വിരുദ്ധന്‍ എന്ന് മുദ്രകുത്തുകയും വിവാദച്ചുഴിയില്‍ വീഴ്ത്തുകയും ചെയ്തത് സങ്കടകരമായിരുന്നു. അദ്ദേഹത്തെ പോലുള്ള മാതൃകാ പ്രതിഭാസങ്ങള്‍ക്ക് ഭൂമിശാസ്ത്ര അതിരുകളില്ല. അവര്‍ എല്ലാവരുടെതുമാണ്, ജാതി മത സംസ്കാര ഭേദമാന്യേ.”

നീണ്ട അഭിനയ ജീവിതമെന്നത്‌ എണ്ണത്തിന്റെ കാര്യത്തിലല്ലാതെ കാമ്പിന്റെ ബലത്തില്‍ത്തന്നെ പറയാന്‍ കഴിയുന്ന അഭിനേതാക്കള്‍, അതും മുഖ്യ ധാരാ സിനിമയില്‍, ഇന്ത്യയില്‍ അത്രയധികമില്ല എന്നിരിക്കെ, എല്ലാ തലമുറകള്‍ക്കും അഭിനയ കലയുടെ പാഠപുസ്തകമായി നിലക്കൊള്ളുന്ന ദിലീപ് കുമാര്‍ എന്ന പ്രതീകത്തെയും യൂസുഫ് ഖാന്‍ എന്ന അഭിവന്ദ്യ വ്യക്തിത്വത്തെയും സമഗ്രമായി അവതരിപ്പിക്കുന്ന ഇങ്ങനെയൊരു ഗ്രന്ഥത്തിന് ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്കും സാമാന്യ വായനക്കാര്‍ക്കും ഒരു പോലെ പ്രസക്തിയുണ്ട്.

 

(ദൃശ്യതാളം ഫെബ്രുവരി 2018)