Featured Post

Tuesday, April 15, 2025

The Time of the Hero by Mario Vargas Llosa/ Lysander Kemp.

 അധികാരവും സ്ഥാപനവല്കൃത ജീര്‍ണ്ണതയും:



ഹൂലിയോ കോര്‍ത്തസാര്‍ (അര്‍ജന്റിന), കാര്‍ലോസ് ഫ്യൂയെന്തസ് (മെക്സിക്കോ), ഗബ്രിയേല്‍ ഗാര്‍സ്യാ മാര്‍ക്കേസ് (കൊളംബിയ) എന്നിങ്ങനെ ‘ലാറ്റിന്‍ അമേരിക്കന്‍ ബൂം’ എന്നറിയപ്പെട്ട സാഹിതീയ പ്രതിഭാസത്തിലെ നാല്‍വര്‍ സംഘാംഗം (the Big Four of Latin American Boom’)എന്ന നിലയില്‍, തന്റെ സമകാലികര്‍ക്കിടയില്‍ മാരിയോ വാര്‍ഗാസ് യോസ  വേറിട്ടുനില്‍ക്കുന്നത് സര്‍വ്വാധിപത്യ അധികാരം, വൈയക്തിക ചെറുത്തുനില്‍പ്പുകളില്‍ ലീനമായ വൈരുധ്യങ്ങള്‍ എന്നിവയെ നിരന്തര അന്വേഷണങ്ങള്‍ക്കു വിധേയമാക്കുന്നു എന്നതിലാണ്. The Time of the Hero (1963) യിലെ സൈനിക സ്കൂള്‍ മുതല്‍, Conversation in the Cathedral (1969) എന്ന നോവലിലെ അടിച്ചമര്‍ത്തല്‍ രീതിയുള്ള ബ്യൂറോക്രസിയിലൂടെ  The Feast of the Goat (2000) ലെ പേടിസ്വപ്നാന്തരീക്ഷമുള്ള ഏകാധിപത്യത്തിന്റെ ആവിഷ്കാരത്തിലൂടെയെല്ലാം യോസ അന്വേഷിക്കുന്നത് അടിച്ചമര്‍ത്തലിന്റെ സംവിധാനങ്ങള്‍ മാത്രമല്ല, ചെറുത്തുനില്‍ക്കുകയോ സന്ധി ചെയ്യുകയോ ചെയ്യുന്നവരുടെ മനോവ്യാപാരങ്ങള്‍ കൂടിയാണ്.

 

യോസയുടെ പ്രഥമ നോവലായ The Time of the Hero ലിമായിലെ ലിയോന്‍സിയോ പ്രാദോ മിലിട്ടറി അക്കാദമിയുടെ പശ്ചാത്തലത്തില്‍ ഒരു കൂട്ടം കേഡറ്റുകളെ പിന്തുടരുന്നു. സ്ഥാപനത്തിനുള്ളിലെ പതിവായ ഹിംസാത്മകയും നൈതിക അധപ്പതനവും ചേര്‍ന്ന ഒരു കെണിയിലാണ് അവര്‍. സഹകേഡറ്റിന്റെ മരണത്തെ സംബന്ധിച്ച് എല്ലാവരും പുലര്‍ത്തുന്ന മൗനത്തെ ഒരു ഘട്ടത്തില്‍ ഭേദിക്കാന്‍ തയ്യാറാകുന്ന ആല്‍ബര്‍ട്ടോ എന്ന ഹൃദയാലുവായ യുവാവിന്റെ ആത്മസംഘര്‍ഷങ്ങളാണ് നോവലിലെ ഒരു പ്രധാന ശ്രദ്ധാകേന്ദ്രം. അങ്ങനെ ചെയ്യുന്നതിലൂടെ  ആല്‍ബര്‍ട്ടോയെ കാത്തിരിക്കുന്നത് വലിയ നൈതികവിജയമല്ല, മറിച്ച് ആഴത്തില്‍ വേരോടിയ അധികാര ഘടനയ്ക്കു മുന്നില്‍ അയാളുടെ വൈയക്തിക ചെറുത്തുനില്‍പ്പ് പഴാവുന്നതിന്റെയും ഉടമ്പടികളുടെ പൊള്ളജീവിതത്തിലേക്ക് അയാളും പരുവപ്പെടുന്നതിന്റെയും ശൂന്യതയാണ്.

ലിയോന്‍സിയോ പ്രാദോ, പെറൂവിയന്‍ സമൂഹത്തിന്റെ ഒരു മൈക്രോകോസം തന്നെയാണ്. സ്ഥാപനത്തിന്റെ ഘടന തന്നെയും ശ്രേണീബദ്ധ അധികാര സ്വരൂപത്തിന്റെതാണ്. അവിടെ ഹിംസാത്മകത പൗരുഷത്തിലേക്കുള്ള പ്രവേശനമാണ്. കേഡറ്റുകളുടെ ലോകം നീതിയില്ല, മറിച്ച് മൗനവും അധീശത്തവും അടയാളപ്പെടുത്തുന്ന ഒരു അഭേദ്യതയിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. ‘The Cirlce’ എന്നറിയപ്പെടുന്ന നാല്‍വര്‍ സംഘം, തുടക്കം മുതലേ നടത്തുന്ന ഇടപെടലുകളില്‍ നൈതികതയൊന്നും വിഷയമേയല്ല. വരാനിരിക്കുന്ന കെമിസ്ട്രി ടെസ്റ്റിന്റെ പേപ്പര്‍ മോഷണം എന്ന ‘കുട്ടിക്കളി, ‘അടിമ എന്നു വിളിപ്പേരുള്ള റിക്കാര്‍ഡോ അരാനോ എന്ന കേഡറ്റിന്റെ കൊലയിലേക്കും അതെ കുറിച്ച് പാലിക്കേണ്ട മൌനദീക്ഷയുടെ പരീക്ഷണത്തിലെക്കും, ഒടുവില്‍ കൂട്ടത്തില്‍ ഹൃദയാലുവും ‘കവി’യുമായ ആല്‍ബര്‍ട്ടോയുടെ വെളിപ്പെടുത്തലിലേക്കും നയിക്കുന്നത്, മുഖ്യ പ്രമേയത്തിലെക്കുള്ള കളമൊരുക്കമാണ്. യോസയുടെ പില്‍ക്കാല കൃതികളില്‍, വിശേഷിച്ചും ‘ആടിന്റെ വിരുന്നി’ല്‍ തികഞ്ഞ ഏകാധിപതിയായി വികസിക്കാനുള്ള പാത്രസൃഷ്ടിയുടെ പൂര്‍വ്വസൂരിയായ ഹാഗുവാറുമായി ആല്‍ബര്‍ട്ടോയ്ക്ക് ഏറ്റുമുട്ടേണ്ടി വരുന്നു. എന്നാല്‍, അയാളുടെ ചെറുത്തുനില്‍പ്പ് ദുര്‍ബ്ബലമാണ്‌; ആത്യന്തികമായി നിഷ്ഫലവും. അധികാര ഘടനയ്ക്ക് പ്രത്യക്ഷങ്ങളില്‍ മാത്രമാണ് താല്പര്യം. അന്വേഷകനായി എത്തുന്ന ലഫ്റ്റനന്റ് ഗാംബോവ വലിയ വില കൊടുത്ത് കണ്ടെത്തുന്നതും അതാണ്: തങ്ങളുടെ പ്രാപ്തിയില്ലായ്മയുടെ വെളിപ്പെടുത്തലാവുന്ന തരത്തില്‍ സത്യം വെളിപ്പെടെണ്ടതില്ല എന്നും ‘ആത്മഹത്യ എന്ന സുരക്ഷിതവിധിതീര്‍പ്പു മതിയെന്നുമുള്ള അധികൃതരുടെ തീരുമാനം അന്വേഷണത്തെ പ്രഹസനമാക്കുക മാത്രമല്ല, ഗാമ്പോവക്ക് ഔദ്യോഗികമായി വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. എല്ലാം വെറും നാട്യവും പുറംപൂച്ചു കാവലും ആയിമാറുന്ന അധികാര ജീര്‍ണ്ണത, ചെറുത്തു നില്‍പ്പ്/ വിപ്ലവ ശ്രമങ്ങളെ അസംബന്ധമാക്കി മാറ്റുന്ന ലാറ്റിന്‍ അമേരിക്കന്‍ യാഥാര്‍ത്ഥ്യങ്ങളുടെ ഒരാദ്യകാല ആവിഷ്കാരമാണ് യോസയെ സംബന്ധിച്ച്. എന്നാല്‍, ഏറ്റവും വലിയ അസംബന്ധം, അതെ ചെറുത്തുനില്‍പ്പ് ആശയവാദിക്കുതന്നെ സംഭവിക്കുന്ന അപചയമാണ്. കവിയകാനൊക്കെ മോഹിച്ചയാല്‍ പള്‍പ്പ്/ പോണ്‍ കഥകള്‍ എഴുതുന്ന വിപര്യയത്തില്‍ എത്തുന്നതും അതേ കാരണം കൊണ്ട് ബ്ലാക്ക്മെയില്‍ ചെയ്യപ്പെട്ടു ഒത്തുതീര്‍പ്പുകളുടെ അതിസാധാരണത്വത്തിലേക്കും മൗനത്തിലേക്കും പിന്‍വാങ്ങുന്നതും അതിന്റെ നിദര്‍ശനമാണ്. അതിന്റെയൊക്കെ വിലയായി നേടിയ ബിരുദം, സുരക്ഷിത വിവാഹം, ഉദ്യോഗം, കുടുംബം എന്നീ സമവാക്യങ്ങളിലേക്ക്  അയാള്‍ പരുവപ്പെടുമ്പോള്‍, അതെ വഴിയില്‍ അയാള്‍ തുറന്നുകാട്ടാനും എതിര്‍ക്കാനും ശ്രമിച്ച ഹാഗുവാര്‍ തൊട്ടുമുമ്പിലുണ്ട്. ആ നിലക്ക്, അര്‍ത്ഥപൂര്‍ണ്ണമായ ഇടപെടലുകളെ സംബന്ധിച്ച് തികച്ചുമൊരു നിഹിലിസ്റ്റ് വീക്ഷണമാണ് നോവല്‍ അവതരിപ്പിക്കുന്നത് എന്നുതന്നെ പറയാം.

പെറൂവിയന്‍ സമൂഹത്തിന്റെ എത് നിക്, വംശീയ ഘടനയും മുന്‍ വിധികളും ലിയോന്‍സിയോ പ്രാദോ അക്കാദമിയിലും തീക്ഷ്ണമായി നിഴല്‍ വിരിക്കുന്നുണ്ട്‌.*1 കേഡറ്റുകള്‍ വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരും അത്തരം മുന്‍ വിധികള്‍ പേറുന്നവരും നേരിടുന്നവരും അനുഭവിക്കുന്നവരും എല്ലാമാണ്. ലിമയില്‍ നിന്നുള്ള ഉന്നത വിഭാഗമായ ക്രിയോളുകള്‍ (‘Whites, or criollos) ഔദ്ധത്യം കൊണ്ടാടുന്നു. തൊട്ടടുത്ത്, നിയമപരമായി അതേ പരിരക്ഷയുള്ള സങ്കരവിഭാഗം (Mestizos). ഇക്കൂട്ടര്‍ പ്രധാനമായും സ്പാനിഷ് സംസാരിക്കുമ്പോള്‍, അടിസ്ഥാന വിഭാഗങ്ങള്‍ (Indians) കെച്ച, അയ്മറ (Quechua and Aymara) തുടങ്ങിയ പ്രാദേശിക ഭാഷകള്‍ സംസാരിക്കുകയും വിവേചനങ്ങള്‍ നേരിടുകയും ചെയ്യുന്നു. കൂടാതെ തീരെ ചെറിയൊരു കറുത്ത വര്‍ഗ്ഗ വിഭാഗവും ചൈനീസ് കുടിയേറ്റക്കാരുടെ പിന്മുറക്കാരും പെറൂവിയന്‍ സമൂഹത്തിന്റെ ഭാഗങ്ങളാണ്. നോവലില്‍, the Cirlce’ പ്രസ്തുത വരേണ്യ വിഭാഗത്തിന്റെ പ്രതിനിധാനമെന്ന നിലയില്‍ അംഗങ്ങളുടെ  വ്യക്തിപ്രഭാവവും ഹിംസാത്മകതയും സാമൂഹിക മൂലധനവും കൊണ്ടാടുന്നവരാണ്. അവരുടെ കഴിവോ നേട്ടമോ അല്ല, ആണത്ത പ്രഘോഷണവും വരേണ്യതയും മറ്റുള്ളവരില്‍ നിന്ന് സൂക്ഷിക്കുന്ന അകലവും രഹസ്യാത്മകതയുമാണ് (machismo, elitism, exclusionary behavior, and code of secrecy) അവരുടെ ശക്തി. കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍ പലപ്പോഴും ഇത്തരം വംശീയ മുന്‍ വിധികള്‍ നിറഞ്ഞതാണ്‌.  ഹാഗുവാര്‍, ബോവ എന്നീ കഥാപാത്രങ്ങളില്‍ ഈ വരേണ്യ ഔദ്ധത്യം പ്രകടമാകുമ്പോള്‍, കൃഷീവലന്‍ എന്ന് വിളിപ്പേരുള്ള കാവയെ പോലുള്ളവര്‍ അതിന്റെ പ്രഹരം ഏറ്റുവാങ്ങുന്നു. ആല്‍ബര്‍ട്ടോ, ഗോത്രവര്‍ഗ്ഗക്കാരന്‍ എന്നനിലയില്‍ മുന്‍വിധികള്‍  നേരിടുമ്പോള്‍, റിക്കാര്‍ഡോ അരാനോവാകട്ടെ, അഴിമതിയില്‍ മുങ്ങിയ മിലിട്ടറി വരേണ്യതയുടെ പ്രതിനിധിയാണ്.   

നോവലിന്റെ തലക്കെട്ടില്‍ സംഭവിച്ച പരിണാമവും ശ്രദ്ധേയമാണ് – ‘നഗരവും നായ്ക്കളും എന്നര്‍ത്ഥം വരുന്ന ‘La ciudad y los perros’ എന്ന സ്പാനിഷ് മൂലത്തിന് ഇംഗ്ലീഷ് പരിഭാഷയിലാണ് ‘നായകന്റെ സമയം (The Time of the Hero) എന്ന മാറ്റം സംഭവിച്ചത്. സ്പാനിഷ് മൂലത്തിലെ പരുക്കന്‍, കുറ്റപ്പെടുത്തല്‍ സ്വരം കൂടുതല്‍ അമൂര്‍ത്തവും ഐറണി നിറഞ്ഞ ഗാംഭീര്യം മുറ്റിയതുമായി വിവര്‍ത്തനത്തില്‍ മാറുന്നു. നോവല്‍ പശ്ചാത്തലമാക്കിയ സൈനിക സ്കൂള്‍ യഥാര്‍ഥത്തില്‍ ഉള്ളതും യോസ ഒരു ഘട്ടത്തില്‍ അവിടെ വിദ്യാര്‍ഥി ആയിരുന്നു എന്ന വസ്തുതയും ഓര്‍മ്മിക്കാവുന്നതാണ്. നേരില്‍ കണ്ട സ്ഥാപന ജീര്‍ണ്ണതകള്‍ തന്നെയാണ് യോസക്ക് പ്രചോദനമായതും. അതുകൊണ്ടുതന്നെ കടുത്ത എതിര്‍പ്പിനെയാണ് നോവല്‍ ക്ഷണിച്ചു വരുത്തിയത്. നോവലിന്റെ ആയിരത്തോളം കോപ്പികള്‍ അക്കാദമി വാങ്ങി തീയിട്ട ചരിത്രവുമുണ്ട്. എന്നിട്ടും, സ്പാനിഷ് മൂലത്തില്‍ ഇല്ലാത്ത മയപ്പെടുത്തലിനു എന്തുകൊണ്ടാകും അദ്ദേഹം വഴങ്ങിയിരിക്കുക? ഒരുവളേ, നാട്ടില്‍ താമസ്കരിക്കപ്പെടുന്നു എന്ന ചിന്ത പാശ്ചാത്യലോകത്തിന്റെ താരതമ്യേനെ അലക്കിവെളുപ്പിച്ച (sanitized) സംവേദനത്വത്തിനു പാകപ്പെടാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു എന്നുവരാം. ഒറിജിനല്‍ തലക്കെട്ട്‌ വേണ്ടത്ര ശ്രദ്ധ ആകര്‍ഷിക്കുന്നത് (‘catchy’) അല്ല എന്ന പബ്ലിഷരുടെ ഇഷ്ടത്തിനു മനസ്സില്ലാ മനസ്സോടെ സമ്മതിച്ചതിനെ കുറിച്ച് യോസ ഏറ്റു പറഞ്ഞിട്ടുണ്ട്.*2 പുസ്തകം ഇറങ്ങിയ കാലത്ത് ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യം ആഗോള ശ്രദ്ധയില്‍ പിച്ചവെക്കുന്നതെ ഉണ്ടായിരുന്നുള്ളൂ എന്നതും ഓര്‍മ്മിക്കാവുന്നതാണ്. മാര്‍ക്കറ്റ് താല്പര്യങ്ങള്‍ എന്തുതന്നെയായാലും, പ്രസ്തുത മാറ്റം, നോവലിന്റെ പ്രമേയപരമായ ഊന്നലില്‍ സൂക്ഷ്മമായ വ്യത്യാസം വരുത്തുന്നുണ്ട്: നായകഭാവത്തെ കുറിച്ചുള്ള പരമ്പരാഗത ധാരണയുടെ തകര്‍ച്ചയെയാണ് തലക്കെട്ടിന്റെ പ്രത്യക്ഷത്തിലുള്ള ഗാംഭീര്യത്തിനു പിന്നിലെ ഐറണി വ്യക്തമാക്കുന്നത്.

പ്രഥമകൃതികള്‍ പലപ്പോഴും ഒരെഴുത്തുകാരന്റെ പ്രമേയപരവും ധൈഷണികവുമായ ഉത്കണ്ഠകളെ അവയുടെ പരുക്കന്‍ രൂപത്തിലോ, പരിമിത രൂപത്തിലോ പ്രതിനിധാനം ചെയ്യുമെന്ന വസ്തുത യോസയുടെ കാര്യത്തില്‍ പ്രത്യേകം പ്രസക്തമാണ്‌. തന്റെ ആദ്യകാല വായനകളുടെ തുടര്‍ച്ചയായിരുന്നു തന്റെ എഴുത്ത് എന്ന് ഏറ്റുപറഞ്ഞ അദ്ദേഹത്തിന്‍റെ ആദ്യകൃതിയില്‍ ഫോക്നറുടെ ‘Light in August’ ചെലുത്തിയ ഘടനാപരവും സമയദീക്ഷയുടെ പ്രയോഗപരവുമായ സ്വാധീനത്തെ കുറിച്ച് എഫ്രൈന്‍ ക്രിസ്റ്റല്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

ചിക്കാഗോ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളോട് പ്രതികരിക്കവേ, നോവലില്‍ സമയദീക്ഷയില്‍ നടത്തുന്ന അട്ടിമറിയുടെ പ്രസക്തിയെ കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടിയായി തന്റെ മേല്‍ ‘ലോസ്റ്റ്‌ ജനറേഷന്‍’*4 അമേരിക്കന്‍ എഴുത്തുകാരുടെ സ്വാധീനം യോസ സൂചിപ്പിച്ചു. ഫോക്നരുടെ സ്വാധീനം സുവ്യക്തമാണ് എന്നിരിക്കെ, ജോണ്‍ ഡോസ് പോസോസിന്റെ ഘടനാപരവും ശ്ലഥവും രേഖീയ സമയ ബന്ധിതത്വത്തെ നിരാകരിക്കുന്നതുമായ ശൈലിയുടെ സ്വാധീനം അദ്ദേഹം എടുത്തുപറഞ്ഞു. സ്ഥലകാലങ്ങളുടെ ഏകാധിപത്യത്തെ അവഗണിച്ചുകൊണ്ട് എന്ന് പറയാവുന്ന വിധത്തില്‍, രേഖീയ സമയ-സ്ഥല നിഷ്ടക്കപ്പുറം ‘കഥയെ സമഗ്രതയോടെ അവതരിപ്പിക്കുക ('to present the story in a totalising way') എന്നതായിരുന്നു തന്റെ ആഗ്രഹം എന്ന് അദ്ദേഹം പറയുന്നു*5.

Refernces:

 

1.    "The Time of the Hero ." Literature and Its Times. . Encyclopedia.com. 27 Mar. 2025 <https://www.encyclopedia.com>.

2.    Kristal, Efraín. Temptation of the Word: The Novels of Mario Vargas Llosa. Vanderbilt University Press, 1998. pp.33-37).

3.    Vargas Llosa, Mario. The Time of the Hero. Harper Perennial, 1963.

Lost Generation എന്ന പ്രയോഗം, 1920-കളില്‍ സജീവമായിരുന്ന, ഒന്നാം ലോക യുദ്ധത്തിന്റെ കെടുതികളില്‍ നിരാശരായിരുന്ന ഹെമിംഗ് വെ, ഗെര്‍ട്രൂഡ് സ്റ്റെയ്ന്‍, ഫിറ്റ്സ്ജെറാല്‍ഡ്, എസ്രാ പൌണ്ട്, എലിയറ്റ്, ഡോസ് പോസോസ് തുടങ്ങിയ എഴുത്തുകാരെ സൂചിപ്പിക്കുന്നു. അവര്‍ തങ്ങളുടെ അന്യതാ ബോധവും ലക്ഷ്യരാഹിത്യവും അവരുടെ കൃതികളുടെ വിഷയമാക്കി. നിരാശ, അസ്ഥിത്വപരമായ അനിശ്ചിതാവസ്ഥ, സാമ്പ്രദായിക മൂല്യങ്ങളുടെ തകര്‍ച്ച തുടങ്ങിയ പ്രമേയങ്ങള്‍ കൈകാര്യം ചെയ്തു.

Vargas Llosa, Mario. 2017. The Writer and His Doubles. Berlin Family Lectures, University of Chicago, May 3. Video, 1:18:23. https://www.youtube.com/watch?v=7g9cO_Qg70s&t=4703s.  



Dogs at the Perimeter by Madeleine Thien

കുരുതിപ്പാടങ്ങളിലെ ശ്വാനദിനങ്ങള്‍ 



(കനേഡിയന്‍ നോവലിസ്റ്റ് മേഡ് ലിന്‍ തെയ്ന്‍ രചിച്ച ഡോഗ്സ് അറ്റ്‌ ദി പെരിമീറ്റര്‍ എന്ന നോവലിനെ കുറിച്ച്ഖമേര്‍ റൂഷ് കിരാത കാലത്തിന്റെ പശ്ചാത്തലത്തില്‍ നഷ്ടങ്ങളുടെ നൈരന്തര്യം അനുഭവിക്കുന്ന മനുഷ്യരില്‍ ഉണ്ടാവുന്ന സ്വത്വ പ്രതിസന്ധികളാണ് കനേഡിയന്‍ സാഹിത്യത്തിലെ സമകാലിക സാന്നിധ്യങ്ങളില്‍ ഏറെ ശ്രദ്ധേയയായ നോവലിസ്റ്റ് ഭാവതീവ്രമായ ഭാഷയില്‍ അവതരിപ്പിക്കുന്നത്‌.)

ചരിത്രത്തില്‍ കുരുതിപ്പാടങ്ങള്‍ എന്ന് വിളിക്കപ്പെട്ട ഖമേര്‍ റൂഷ് നരമേധ കാലഘട്ടം കംബോഡിയന്‍ ജനസംഖ്യയുടെ നാലിലൊന്നിനെയാണ് 1975 -നും 1979-നും ഇടയിലുള്ള നാല് വര്‍ഷക്കാലത്തെ താണ്ഡവത്തിനിടെ കൊന്നൊടുക്കിയത്ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ പകുതിയുടെ ഏറ്റവും വലിയ പാപഭാരങ്ങള്‍ ഹോളോകോസ്റ്റിന്‍റെയും സ്റ്റാലിന്‍റെ 'ശുദ്ധീകരണ'   പ്രക്രിയയുടെയും ചരിത്രങ്ങളായിരുന്നെങ്കില്‍രണ്ടാം പാതിയില്‍ അത് ഖമേര്‍ റൂഷ് ഭീകരതയും വിയെറ്റ്നാമും ആയിരിക്കാംഈ കിരാത കാലം ഒട്ടേറെ നോവലുകള്‍ക്ക് വിഷയമായിട്ടുണ്ട്.   ഇവയില്‍ കംബോഡിയന്‍ - അമേരിക്കന്‍ നോവലിസ്റ്റുകള്‍ ആയ വാദി റാറ്റ്നറുടെ In the Shadow of the Banyanലുവോങ്ങ് ഉങ്ങിന്‍റെ First They Killed My Father: A Daughter of Cambodia Remembers എന്നിങ്ങനെ ഈയടുത്ത കാലത്ത് രചിക്കപ്പെട്ട ആത്മകഥാ പരമായ നോവലുകളെ അപേക്ഷിച്ച് പാത്ര വൈവിധ്യത്തിലും ഇതിവൃത്ത സങ്കീര്‍ണ്ണതയിലും ആഖ്യാന ഭൂമികകളുടെ വൈപുല്യത്തിലും വേറിട്ട്‌ നില്‍ക്കുന്ന നോവലാണ്‌ കനേഡിയന്‍ നോവലിസ്റ്റ് മേഡ് ലിന്‍ തെയ്ന്‍ രചിച്ച Dogs at the Perimeterഭീകരതയുടെ ആഴങ്ങളെ അതിന്റെ അടിത്തട്ടു തലത്തില്‍ സമഗ്രമായിഇഞ്ചോടിഞ്ച് അടയാളപ്പെടുത്തുന്നതില്‍ റാറ്റ്നറുടെയും ലുവോങ്ങ് ഉങ്ങിന്റെയും കൃതികളാണ് കൂടുതല്‍ തെളിഞ്ഞു നില്‍ക്കുന്നതെങ്കിലും നഷ്ടങ്ങളുടെ നൈരന്തര്യം അനുഭവിക്കുന്ന മനുഷ്യരില്‍ ഉണ്ടാവുന്ന സ്വത്വ പ്രതിസന്ധികളില്‍ കൂടുതല്‍ ശ്രദ്ധയൂന്നുന്നത് ചുറ്റളവിലെ നായ്ക്കള്‍ ആണെന്ന് നിരീക്ഷിക്കാം...

തുടര്‍ വായനയ്ക്ക്:

 https://www.fazalrahman.com/essays/article/dogs-at-the-perimeter-by-madeleine-thien

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 172-179)



Monday, April 14, 2025

The Patience Stone by Atiq Rahimi/ Polly McLean


ക്ഷമാശിലയുടെ പിളരുമ്പോള്‍



(അഫ്ഘാന്‍ഫ്രഞ്ച് നോവലിസ്റ്റ് ആതിഖ് റഹീമിയുടെ ദി പെഷ്യന്‍സ് സ്റ്റോണ്‍ എന്ന നോവലിനെ കുറിച്ച്ഭാഗികമായി ദൃഷ്ടാന്ത കഥയും ഒപ്പം പ്രതികാര കഥയും ആയിരിക്കുമ്പോള്‍ തന്നെ വീര്‍പ്പു മുട്ടിക്കും വിധം സ്ത്രീവിരുദ്ധവും നഗ്നമായ രീതിയില്‍ പുരുഷ മേധാവിത്തമൌലികവാദ പരവുമായ സാമൂഹിക പശ്ചാത്തലത്തില്‍ ലൈംഗിക സദാചാരംഅഭിമാനംദാമ്പത്യം യുദ്ധത്തിന്റെ ഇരയായിപ്പോവുന്ന സ്ത്രീജീവിതം തുടങ്ങിയ പ്രമേയങ്ങളെ തീക്ഷ്ണമായ ധ്വനി സാന്ദ്രതയോടെ ആവിഷ്കരിക്കുന്ന കൃതിയാണ് 'ക്ഷമാശില'.)

അഫ്ഘാനിസ്താനില്‍ ജനിച്ച ആതിഖ് റഹിമി സോവിയറ്റ് അധിനിവേശത്തെ തുടര്‍ന്ന് ഫ്രാന്‍സില്‍ രാഷ്ട്രീയ അഭയം തേടിയ എഴുത്തുകാരനും ചലച്ചിത്രകാരനുമാണ്. ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ രണ്ടാമത് നോവലായ 'ക്ഷമാശില (The Patience Stoneഫ്രാന്‍സിലെ ഏറ്റവും വിഖ്യാതമായ സാഹിത്യ പുരസ്കാരമായ പ്രി ഗോണ്‍കോര്‍ (2008)  നേടുകയുണ്ടായിഇത്രയും കാലം മുഖമില്ലാത്തവരും ശബ്ദമില്ലാത്തവരുമായി കഴിഞ്ഞ അഫ്ഘാന്‍ സ്ത്രീത്വത്തിന് തന്റെ പുസ്തകത്തിലൂടെ മുഖവും ശബ്ദവും നല്‍കുകയാണ് ആതിഖ് റഹിമി ചെയ്യുന്നതെന്ന് പുസ്തകത്തിന്റെ അവതാരികയില്‍ ഖാലിദ് ഹുസൈനി ചൂണ്ടിക്കാണിക്കുന്നുഭാഗികമായി ദൃഷ്ടാന്ത കഥയും ഒപ്പം പ്രതികാര കഥയും ആയിരിക്കുമ്പോള്‍ തന്നെ വീര്‍പ്പു മുട്ടിക്കുംവിധം സ്ത്രീവിരുദ്ധവും നഗ്നമായ രീതിയില്‍ പുരുഷമേധാവിത്തമൌലികവാദ പരവുമായ സാമൂഹികപശ്ചാത്തലത്തില്‍ ലൈംഗിക സദാചാരംഅഭിമാനംദാമ്പത്യം യുദ്ധത്തിന്റെ ഇരയായിപ്പോവുന്ന സ്ത്രീജീവിതം തുടങ്ങിയ പ്രമേയങ്ങളെ തീക്ഷ്ണമായ ധ്വനി സാന്ദ്രതയോടെ ആവിഷ്കരിക്കുന്ന കൃതിയാണ് 'ക്ഷമാശില'.

പേര്‍ഷ്യന്‍ പുരാണങ്ങളില്‍ പ്രസിദ്ധമായ അതീന്ദ്രിയഅത്ഭുത സിദ്ധികളുള്ള ശിലയാണ് നോവലിന്റെ കേന്ദ്ര രൂപകംയുഗാന്തരങ്ങളായി വിശ്വാസികള്‍ തന്നോട് പറയുന്ന രഹസ്യങ്ങളെല്ലാം ആഗിരണം ചെയ്തു അത് നിലക്കൊള്ളുന്നുഒരു നാള്‍ ഏറ്റു പറയുന്ന രഹസ്യങ്ങളുടെയും തന്നിലര്‍പ്പിക്കുന്ന വേദനകളുടെയും ഭാരം താങ്ങാനാവാതെ അത് പൊട്ടിത്തെറിക്കുമെന്നും അതായിരിക്കും അന്ത്യവിധിനാള്‍ എന്നും വിശ്വസിക്കപ്പെടുന്നു. വിശുദ്ധ കഅബയിലെ 'കറുത്ത കല്ല്‌ (ഹജറുല്‍ അസ് വദ്ആണ് പുരാണപ്രോക്തമായ ഈ കല്ല്‌ എന്ന വിശ്വാസവുമുണ്ട്എന്നാല്‍ നോവലില്‍ ഈ രൂപകം തികച്ചും വ്യത്യസ്തമായ രീതിയില്‍ ആണ് അവതരിപ്പിക്കപ്പെടുന്നത്അതിന്റെ പൊട്ടിത്തെറി നിന്നെ എല്ലാ ദുരിതങ്ങളില്‍ നിന്നും സ്വതന്ത്രയാക്കും എന്നാണു പുരാണം പറഞ്ഞുകൊടുക്കുന്ന സ്നേഹമയിയായ അമ്മായി മുഖ്യ കഥാപാത്രത്തോട് പറയുക. ആഭ്യന്തര യുദ്ധം നീറിപ്പുകയുന്ന ജിഹാദിസ്റ്റ് നരകത്തില്‍ പറക്കമുറ്റാത്ത രണ്ടു പെണ്‍കുഞ്ഞുങ്ങളുടെ ഉമ്മയായ യുവമാതാവ്കഴുത്തില്‍ ഒരു വെടിയുണ്ടയുമായി കോമ അവസ്ഥയില്‍ കഴിയുന്ന ഭര്‍ത്താവിനോട് മുമ്പൊരിക്കൊരിക്കലും അവള്‍ക്കു പറയാന്‍ കഴിയാതെ പോയ കാര്യങ്ങള്‍ തുറന്നു പറയുകയാണ്‌ഒരേ സമയം ഭേദ്യം ചെയ്യലും കുമ്പസാരവും വെളിപ്പെടുത്തലും എല്ലാമായി അത് മാറുന്നു.  .......

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/the-patience-stone-by-atiq-rahimi-polly-mclean

 

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 140-145)


Sunday, April 13, 2025

The Bad Girl by Mario Vargas Llosa/ Edith Grossman

കല്ലെറിയുക, പ്രണയ പൂര്‍വ്വം.


മരിയോ വാര്‍ഗാസ് യോസയുടെ നോബല്‍ പുരസ്കാരത്തെ കുറിച്ച് സ്വീഡിഷ് അക്കാദമി നടത്തിയ നിരീക്ഷണത്തില്‍ എടുത്തു പറഞ്ഞത് അധികാരസ്വരൂപങ്ങളുടെ ഭൂപടങ്ങള്‍ വരക്കുന്നതിലും വ്യക്തികളുടെ ചെറുത്തുനില്‍പ്പുകളെയും പ്രതിരോധങ്ങളെയും പരാജയങ്ങളെയും രേഖപ്പെടുത്തുന്ന തീക്ഷണ രൂപങ്ങള്‍ ആവിഷ്കരിക്കുന്നതിലുമുള്ള അദ്ദേഹത്തിന്റെ മികവാണ്ആഴമുള്ള ദാര്‍ശനികതയുള്ള കോണ്‍വര്‍സേഷന്‍സ് ഇന്‍ ദി കതീഡ്രല്‍ മുതല്‍ പ്രസന്നകരമാം വിധം ഹാസ്യാത്മകമായ ഓണ്ട് ജൂലിയ ആന്‍ഡ്‌ ദി സ്ക്രിപ്റ്റ്റൈറ്റര്‍ വരെലാറ്റിന്‍ അമേരിക്കന്‍ ഏകാധിപത്യ സ്വരൂപങ്ങളുടെ ഏറ്റവും തീക്ഷ്ണ ആവിഷ്കാരമായ ദി ഫീസ്റ്റ് ഓഫ് ദി ഗോട്ട് മുതല്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെയും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ നാളുകളുടെയും കാലഗണനയില്‍ കോംഗോയുടെ പശ്ചാത്തലത്തില്‍ ഇരുട്ടിന്റെ ആത്മാവിലേക്കുള്ള പുതിയ അന്വേഷണമായ ദി ഡ്രീം ഓഫ് ദി കെല്‍റ്റ് , വീണ്ടുമൊരിക്കല്‍ കൂടി പെറൂവിയന്‍ പശ്ചാത്തലത്തില്‍ തങ്ങളുടെ വിധികളോട് മല്‍പ്പിടുത്തത്തിനിറങ്ങുന്ന രണ്ടു കഥാപാത്രങ്ങളെ പിന്‍ തുടരുന്ന ദി ഡിസ്ക്രീറ്റ് ഹീറോ എന്നിവ വരെചരിത്രവും രാഷ്ട്രീയ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളും എപ്പോഴും ഉണര്‍ന്നിരിക്കുന്ന ഒന്നര ഡസനോളം വിശിഷ്ട കൃതികളുടെയും അവ കൂടാതെ ധൈഷണിക ഔന്നത്യമുള്ള ഒട്ടനേകം ലേഖനങ്ങളുടെയും ലോകമാണ് വര്‍ഗാസ്‌ യോസയുടെ രചനകളുടെത്.


പിക്കറെസ്ക് സ്വഭാവമുള്ള നോവലാണ്‌ മരിയോ വാര്‍ഗാസ് യോസയുടെ ദി ബാഡ്ഗേള്‍പെറൂവിയന്‍ ബാലന്‍ റിക്കാര്‍ഡോ സൊമോകൂര്‍ഷ്യോ എന്ന പതിനഞ്ചുകാരനില്‍ പ്രണയത്തിന്റെ ഉന്മാദമായി ആവേശിക്കുന്ന ലില്ലി എന്ന ടീനേജുകാരിയായി , മറ്റെല്ലാ അര്‍ത്ഥത്തിലും തികച്ചും വിരസവും അതിസാധാരണവുമായ അയാളുടെ ജീവിതത്തെ നാല് പതിറ്റാണ്ടിലേറെക്കാലം ഇടവിട്ടിടവിട്ട് , മദിപ്പിച്ചും കൊതിപ്പിച്ചും ആവേശിച്ചും ഉപേക്ഷിച്ചും ഒടുവില്‍ ഏതാണ്ട് മടുപ്പിച്ചും ഏറ്റവുമൊടുവില്‍ നിസ്സഹായമായ ഒരു വ്യര്‍ത്ഥജീവിത ബാക്കിപത്രമാക്കി ഏകാന്തതയുടെ വൃദ്ധസാഹചര്യങ്ങളിലേക്ക് അയാളെ തള്ളിവിട്ടു മരണത്തിന്റെ ഇരുളിലേക്ക് കടന്നു പോവുകയും ചെയ്യുന്നജീവിതത്തില്‍ ഒരിക്കലും താന്‍ എന്താണ്ആരാണ് എന്ന് പറയുന്നുവോ അതല്ലാത്ത മിന്നായമയായി നോവലിന്റെ പേരിന്റെ ഉടമയായ 'ചീത്തപ്പെണ്ണ്‍'. ഫ്ലോബേറിന്റെ മാഡം ബോവാറിയെപ്പോലെ ജീവിതത്തിന്റെ മേച്ചില്‍പ്പുറങ്ങളില്‍ ഒരിക്കലും തൃപ്തി വരാതെഎമിലി സോലയുടെ നാനയെ പോലെ സ്വന്തം ഉടലിന്റെ പ്രലോഭനം സ്വയംനശീകരണവും പരനശീകരണവുമായിത്തീരുന്ന നിലയില്ലാച്ചുഴിയില്‍ പെട്ട് ...............

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/the-bad-girl-by-mario-vargas-llosa-edith-grossman

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 93-100)

The Storyteller by Mario Vargas Llosa/ Helen Lane

ആമസോണിന്റെ അതിജീവന നൊമ്പരങ്ങള്‍



ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യം ലോകമെങ്ങുമുള്ള വായനക്കാരുടെ പ്രഥമ പരിഗണനകളില്‍ ഒന്നായ അറുപതുകള്‍ തൊട്ട് ആ ധാരയുടെ സവിശേഷ സ്ഥാനത്തുണ്ട് പെറൂവിയന്‍ നോവലിസ്റ്റ് മരിയോ വര്‍ഗാസ്‌ യോസയുടെ കൃതികള്‍. 2010-ല്‍ അദ്ദേഹത്തിനു നോബല്‍ സമ്മാനം നല്‍കുമ്പോള്‍, അത് കൊണ്ട് തന്നെ, ഏറെ വൈകിപ്പോയ ഒരു തെറ്റ് തിരുത്തുക മാത്രമായിരുന്നു സ്വീഡിഷ് അക്കാദമി. അധികാര പ്രമത്തതയുടെ ഏകാധിപത്യ സ്വരൂപങ്ങളുടെയും വിജയ പരാജയങ്ങള്‍ക്കപ്പുറത്തുള്ള തീക്ഷ്ണമായ ചെറുത്തുനില്‍പ്പിന്റെയും ഗാഥകളാണ് യോസയുടെ പ്രമേയ പരിസരങ്ങളില്‍ ഏറെയും. പെറൂവിയന്‍ സമൂഹത്തെ കുറിച്ചുള്ള നേരനുഭവ/ ജീവിത ബോധ്യങ്ങള്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നുണ്ട് അദ്ദേഹത്തിന്റെ കൃതികളില്‍. ആ നിലക്ക് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച രചനകളില്‍ പ്രത്യേക സ്ഥാനമുണ്ട് കാല്‍ നൂറ്റാണ്ടു മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ട The Storyteller എന്ന കൃതിക്ക്. ഒരു കൃതി കാലാതിവര്‍ത്തിയാവുന്നത് അതിന്റെ പ്രമേയപരമായ ഉത്കണ്ഠകള്‍ എപ്പോഴും പ്രസക്തമായിരിക്കുമ്പോള്‍ കൂടിയാണല്ലോ.
ജൈവീകവും പ്രകൃതി-പാരിസ്ഥിതിക സൗഹാര്‍ദ്ദപരവും ഒരു സ്പിഷീസ് എന്ന നിലക്ക് മനുഷ്യന്റെ അതിജീവനത്തിന്റെതന്നെ ആദിമത്തനിമയുടെ നിദര്‍ശനവുമായ എന്തിനെയും തകര്‍ത്തുകളയുക എന്ന സ്വയം പരാജയപ്പെടുത്തുന്ന പ്രത്യയ ശാസ്ത്രത്തിലാണ് ആഗോള വല്‍കൃത, മൂലധന കോര്‍പ്പറേറ്റ് താല്പര്യങ്ങളെന്നും ഈ പണ്ടോരയുടെ പെട്ടി അതിന്റെ ഏറ്റവും ഭീഷണമായ രീതിയില്‍ തുറന്നു വിട്ടത് കൊളോണിയലിസത്തിന്റെ ദുരയായിരുന്നു എന്നതും ഇന്ന് തര്‍ക്ക വിഷയമല്ല. ഈ തിരിച്ചു പോക്കില്ലാത്ത ആത്യന്തിക മാനുഷിക വിഡ്ഢിത്തത്തിന്റെ ഏറ്റവും നിസ്സഹായരായ ഇരകള്‍ ലോകമെമ്പാടുമുള്ള/ ഉണ്ടായിരുന്ന ആദിമ നിവാസികള്‍ ആണ്/ ആയിരുന്നു എന്നതും നിസ്തര്‍ക്കം തന്നെ. പെറൂവിയന്‍ ആമസോണ്‍ ഉള്‍ വനങ്ങളുടെ ആദിമത്തനിമയില്‍ തങ്ങളുടെ ഗോത്ര സംസ്കൃതിയില്‍ പൊറുത്തുവന്ന ആദിമ നിവാസികളുടെ ജീവിതത്തിലേക്ക് കൊളോണിയലിസം അതിന്റെ 'വെളുത്തവന്റെ ബാധ്യത' (the white man's burden') ആയ 'സാംസ്കാരികോദ്ധാരണ' ('civilizing the savages')മെന്ന മുച്ചൂടും കപടവും മനുഷ്യത്വരഹിതവുമായ അജണ്ടയുമായി കടന്നു വരുന്നത് ലോകമെമ്പാടുമുള്ള സമാനമായ കടന്നു കയറ്റങ്ങളുടെ ഭാഗമായിട്ട് തന്നെയാണ്. തദ്ദേശീയരെ മിഷണറി പ്രവര്‍ത്തനത്തിന്റെയും നരവംശ ശാസ്ത്ര പഠനത്തിന്റെയും മറവില്‍ പാശ്ചാത്യ വല്‍ക്കരിക്കാനും അത് വഴി അവരുടെ സാംസ്കാരികത്തനിമ നശിപ്പിക്കാനുമുള്ള ശ്രമങ്ങളും ഒരര്‍ഥത്തില്‍, റബ്ബര്‍ കൃഷിക്ക് ആവശ്യമായ മാനുഷിക അദ്ധ്വാന വിഭവം കണ്ടെത്തുന്നതിനായി നടമാടിയ അടിമ വേട്ടയുടെ ഒരു തുടര്‍ച്ച തന്നെയാണ്...........

തുടര്‍ വായനയ്ക്ക്:

(കഥകൊണ്ട് നേരിട്ട യുദ്ധങ്ങള്‍, Logos Books, പേജ് 127-131)

To purchase, contact ph.no:  8086126024

Saturday, April 12, 2025

Freshwater by Akwaeke Emezi

 ഭിന്നരുചികളുടെ ആത്മരൂപങ്ങള്‍



 “I am terrified by this dark thing  

That sleeps in me” – Elm- Sylvia Plath

പുരുഷന്‍/സ്ത്രീ എന്നിങ്ങനെ നിയതമായ ഒരുടല്‍ പ്രത്യക്ഷത്തില്‍ തടവിലായിരിക്കുമ്പോഴും അപര ചോദനകളുടെ ഉള്‍വിളി അപ്രതിരോധ്യമാം വിധം ശക്തമായിരിക്കുന്ന ജന്മങ്ങളുടെത് സ്വയമൊരു നരകം ഉള്ളില്‍ പേറുന്നതിന്റെ വീര്‍പ്പുമുട്ടലാണ്‌. ട്രാന്‍സ് എന്ന പദം അതുച്ചരിക്കപ്പെടുന്ന നിമിഷത്തില്‍ തുടങ്ങിവെക്കുന്ന സാമൂഹിക ബഹിഷ്കരണം മാത്രമായല്ലഅംഗീകൃത/ നിര്‍മ്മിത ലൈംഗിക സ്വതനിര്‍ണ്ണയങ്ങളിലെങ്ങും സ്വയം സ്ഥിതപ്പെടുത്താനാവാത്ത നിലയില്ലായ്മയും കൂടിയാണ് അത്തരം വ്യക്തികള്‍ക്ക് ജീവിതം ഒരു പ്രഹേളികയാക്കുന്നത്. ആമോസ് ടുടുവോലയെയും ചിനുവ അച്ചബെയെയും പോലുള്ള കുലപതികള്‍ മുതല്‍ ബെന്‍ ഓക്രിയും ഹെലെന്‍ ഒയെയെമിയും പോലുള്ള സമകാലിക എഴുത്തുകാര്‍ വരെ മനോഹരമായി ആവിഷ്കരിച്ചിട്ടുള്ള Spirit child/ spirit doubles തുടങ്ങിയ സങ്കല്‍പ്പങ്ങളെ തികച്ചും നൂതനവും ലിംഗസ്വത്വങ്ങളെ സംബന്ധിച്ച പുതിയ ബോധ്യങ്ങളുടെ പശ്ചാതലത്തലത്തിലും ഉപയോഗിക്കുകയാണ് യുവ നൈജീരിയന്‍ നോവലിസ്റ്റായ അക് വെകി എമെസി തന്റെ പ്രഥമനോവലായ ‘ഫ്രഷ്‌വാട്ടര്‍’ എന്ന കൃതിയില്‍. സ്തനങ്ങളും ഗര്‍ഭപാത്രവും നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് വിധേയയായ എമേസി ഒരു ട്രാന്‍സ് ആയി സ്വയം സ്ഥാപിക്കാന്‍ വേണ്ടിവന്ന തന്റെ അനുഭവങ്ങളുടെ തലങ്ങള്‍ കൂടി പ്രഥമ നോവലിലെ നായികക്ക് പകര്‍ന്നു നല്‍കിയിട്ടുണ്ട്.

രക്തപങ്കിലമായ ദൈവപ്പിറവി

കത്തോലിക്കനായ നൈജീരിയന്‍ പിതാവ് സോള്‍ താന്‍ മറന്നു തുടങ്ങിയ ഗോത്ര മൂര്‍ത്തിയായ അലായോട് നിരന്തരം നടത്തിയ പ്രാര്‍ഥനയുടെ ഫലമായാണ് മലേഷ്യന്‍ തമിഴ് ഭാര്യ സാച്ചിയില്‍ രണ്ടാമത് മകളായി ആഡാ ജനിക്കുന്നത്. ഇബോ കൊസ്മോളജിയിലെ ഗൃഹനിലകള്‍ കാലേകൂട്ടി തീരുമാനിച്ച ഒരു പിറവിയില്‍ അവളൊരു ‘ഒബാന്‍യെ’ ആണ്- ‘ഒരു പാദം മറുവശത്തു വെച്ച്’ ആത്മലോകത്ത് നിന്നെത്തി ചെറുപ്പത്തിലെ മരിക്കുകയും വീണ്ടും വീണ്ടും അതേ കുടുംബത്തില്‍ പിറന്നു അച്ഛനമ്മമാരുടെ വേദനയുടെ ആഴമളക്കുകയും ചെയ്യുകയെന്ന നിയോഗമുള്ളവള്‍നീയൊരു പെരുമ്പാമ്പിന്റെ കുഞ്ഞാണെങ്കില്‍ നീയും ഒരു പെരുമ്പാമ്പാവണം – ലളിതം. അതൊന്നിച്ച് വരുന്ന ഒരു പതിവു പടംപൊഴിക്കലുണ്ടാവണമായിരുന്നുപക്ഷെ ഞാന്‍ പതിവിലുള്ളതായിരുന്നില്ല. എനിക്ക് അത്തരം മൃദുവും സാവധാനത്തിലുള്ളതുമായ പടംപൊഴിക്കല്‍ അനുവദനീയമായിരുന്നില്ല. ഇല്ലഎന്റെ (നിയോഗം) ഞാന്‍ പുറത്തുവന്നയുടന്‍ അത് കീറിക്കളയുക എന്നതായിരുന്നു,  അതിനെ ചീളുകളായി കീറുകരക്തം കൊണ്ട് കുതിര്‍ന്നു പുറത്തുവരിക. ഇതാണ് മനുഷ്യന് ദൈവ പദാര്‍ത്ഥത്തെ ഉള്‍കൊള്ളാന്‍ കഴിയുമെന്ന് നിങ്ങള്‍ നടിക്കുമ്പോള്‍ സംഭവിക്കുന്നത്‌.”................

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/freshwater-by-akwaeke-emezi


(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 165-170)

To purchase, contact ph.no:  8086126024


Friday, April 11, 2025

A Girl in Exile by Ismail Kadare/ John Hodgson

 സര്‍വ്വാധിപത്യത്തിലും യൂറിഡീസ് പ്രണയാര്‍ദ്രയാണ്.



(അല്‍ബേനിയന്‍ എഴുത്തുകാരന്‍ ഇസ്മില്‍ കദാരെയുടെ  A Girl in Exile നോവലിനെ കുറിച്ച്. ഓര്‍ഫിയൂസ് – യൂറിഡീസ് പുരാണത്തിന്റെ സ്വകീയമായ പ്രയോഗത്തിലൂടെ അല്‍ബേനിയന്‍ കമ്മ്യൂണിസ്റ്റ് നാളുകളുടെ പശ്ചാത്തലത്തില്‍ സര്‍വ്വാധിപത്യത്തിന്റെ ഒരു അന്യാപദേശകഥ സൃഷ്ടിക്കുകയാണ് നോവലിസ്റ്റ്.)

സമകാലിക അല്‍ബേനിയന്‍ സാഹിത്യത്തിലെ ഏറ്റവും പ്രാമാണികമായ പേരാണ് ഇസ്മായില്‍ കദാരെയുടേത്. പ്രഥമ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്കാരം ഉള്‍പ്പടെ അന്താരാഷ്‌ട്ര അംഗീകാരങ്ങള്‍ തേടിയെത്തിയിട്ടുള്ള കദാരെ നോബല്‍ പുരസ്കാര പരിഗണനയില്‍ എപ്പോഴും ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ്. പോസ്റ്റ്‌ മോഡേന്‍ സാംസ്കാരിക സങ്കലനങ്ങളുടെ നിയത ദേശീയസ്വത്വമില്ലായ്മയുടെ കാലത്തും അല്‍ബേനിയന്‍ സ്വത്വം തന്റെ പ്രവാസ ജീവിതത്തിലും തുടരുന്ന എഴുത്തുകാരന്‍ എന്ന നിലയില്‍ കദാരെയുടെ രാഷ്ട്രീയ ഉത്കണ്ഠകള്‍ ആധുനിക അല്‍ബേനിയന്‍ ചരിത്രത്തിലെ ഏറ്റവും ഭീകര കാലഘട്ടമായഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയുടെ ദേശ ചരിത്രം അടയാളപ്പെടുത്തിയനാലു പതിറ്റാണ്ട് നീണ്ടുനിന്ന എന്‍വര്‍ ഓജാ ഭരണത്തിന്റെ സ്റ്റാലിനിസ്റ്റ് ഭീകരതയുമായി ചേര്‍ത്തുവെച്ചു തന്നെയാണ് പരിഗണിക്കേണ്ടത്. പ്രസ്തുത ഭരണത്തില്‍  ഒരു ഘട്ടത്തില്‍ സഹകാരിയും മന്ത്രിസഭാ അംഗവും ആയിരുന്ന കദാരെസര്‍വ്വാധിപത്യവും സര്‍ഗ്ഗ സൃഷ്ടിയും തമ്മില്‍ സന്ധി സാധ്യമല്ല എന്ന തിരിച്ചറിവിലാണ് പ്രവാസ വഴി തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതനായത്. കമ്മ്യൂണിസ്റ്റ് കാലഘട്ടത്തില്‍ അദ്ദേഹം ഒരു വിമതനായിരുന്നോ അതോ വിധേയനായിരുന്നോ എന്ന വിമര്‍ശനത്തിന് ഫയറിംഗ് സ്ക്വാഡിനു മുന്നിലേക്ക് ഒരു വിഡ്ഢിയെ പോലെ പാഞ്ഞു ചെന്നിട്ടില്ലെങ്കിലും തന്റെ പുസ്തകങ്ങള്‍ തന്റെ ചെറുത്തുനില്‍പ്പു തന്നെയായിരുന്നു എന്ന് കദാരെ വിശദീകരിച്ചിട്ടുണ്ട്. കാഫ്കെയസ്ക് കഥകളും പേടിസ്വപ്നാന്തരീക്ഷമുള്ള അന്യാപദേശ ചരിത്രാഖ്യായികകളും സ്വന്തം രീതിയില്‍ രചിക്കപ്പെട്ട മിസ്റ്ററികളുമായി കദാരെ തന്റെ സര്‍ഗ്ഗ സൃഷ്ടി തുടരുന്നു.

വിചിത്ര ബന്ധങ്ങള്‍

മാസ്റ്റര്‍പീസുകള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട രചനകളില്‍ തന്നെ നിരന്തരം മുഴുകുന്ന കദാരെയുടെ നിരാശപ്പെടുത്തിയ കൃതിയായിരുന്ന ‘The File on H’ - നു ശേഷം പുറത്തുവന്ന നോവലാണ് അദ്ദേഹത്തിന്റെ ഏതൊരു മികച്ച കൃതിയോടും താരതമ്യം ചെയ്യാവുന്ന കൃതിയും വിവര്‍ത്തകന്‍ ജോണ്‍ ഹോഗ്സണിനോട് ചേര്‍ന്നുള്ള നാലാമത് പുസ്തകവുമായ A Girl in Exile.  ഈ കൂട്ടുകെട്ടിലെ മുന്‍ കൃതികളെ (The Accident, The Three-Arched Bridge, The Traitor’s Nicheപോലെത്തന്നെ ഫ്രഞ്ച് പരിഭാഷയെ ആശ്രയിക്കാതെ അല്‍ബേനിയന്‍ മൂലത്തില്‍ നിന്ന് നേരിട്ടാണ് ഇംഗ്ലീഷിലേക്ക് മൊഴി മാറ്റിയിട്ടുള്ളത് എന്നത് അല്‍ബേനിയന്‍ സര്‍ഗ്ഗാന്തരീക്ഷം നിലനിര്‍ത്തുന്നതിന് ഏറെ സഹായകമായിട്ടുണ്ടെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. .........

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/a-girl-in-exile-by-ismail-kadare-john-hodgson

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 124-131)

More on Ismail Kadare:

Dictiator Calls

https://alittlesomethings.blogspot.com/2024/07/dictator-calls-by-ismail-kadare.html

Three Arched Bridge and Palace of Dreams by Ismail Kadare

https://alittlesomethings.blogspot.com/2015/06/blog-post.html

The Three-Arched Bridge by Ismail Kadare

https://alittlesomethings.blogspot.com/2014/12/sacrifice-in-blood-sacrifice-of-breast.html

The Palace of Dreams by Ismail Kadare

https://alittlesomethings.blogspot.com/2014/11/spectral-visions-of-dictatorships.html