Featured Post

Wednesday, November 30, 2016

The Corpse Exhibition: And Other Stories of Iraq Book by Hassan Blasim / Jonathan Wright



 
അമേരിക്കന്‍ അധിനിവേശം , അത് ലോകത്ത് എവിടെയായാലും, ഫിക് ഷനിലേക്ക് പരിവര്‍ത്തിപ്പിക്കപ്പെടുന്നതിനു ഒരു ശീലമുണ്ട്. ആദ്യമെത്തുക അധിനിവേശക്കാരുടെ ഭാഷ്യമാണ്, മിക്കപ്പോഴും ഔദ്യോഗിക എജന്‍സികളോ എംബെഡെഡ് ജേണലിസ്റ്റുകളിലെ എഴുത്തുകാരോ എഴുതുന്നത്‌. അടുത്തത്, ഹോളിവുഡിനു പാകത്തില്‍ തിരിച്ചെത്തിയ അധിനിവേശ സൈനികന്റെ ഊഴമാണ്. ഒടുവില്‍ താരതമ്യേന നീണ്ട ഇടവേളയ്ക്കു ശേഷമാണ് ആക്രമിക്കപ്പെട്ടവരുടെ കാഴ്ചപ്പാടില്‍ അതിജീവിച്ചവരുടെ - പലപ്പോഴും പ്രവാസി എഴുത്തുകാരുടെ - രചനകളില്‍ ഇതര വശം വ്യക്തമാവുക. അധിനിവേശാനന്തര ഇറാഖിനെ ഈ മൂന്നാമത് രീതിയില്‍ അവതരിപ്പിക്കുന്ന പ്രധാനപ്പെട്ട ആദ്യ കൃതിയാണ് "ഒരു പക്ഷെ ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും മികച്ച അറബ് ഫിക് ഷന്‍ എഴുത്തുകാരന്‍ " എന്ന് വിശേഷിപ്പിക്കപ്പെട്ട (ദി ഗാര്‍ഡിയന്‍), ഇപ്പോള്‍ ഫിന്‍ ലാന്‍ഡില്‍ പ്രവാസ ജീവിതം നയിക്കുന്ന, ഹസന്‍ ബ്ലാസിം രചിച്ച 'ശവപ്രദര്‍ശനവും മറ്റു ഇറാഖി കഥകളും'.

പുസ്തകത്തില്‍ അവതരിപ്പിക്കപ്പെടുന്ന ഇറാഖിനു പഴയ ഇതിഹാസകഥകളിലെ ബാഗ്ദാദുമായോ കിര്‍കുക്കുമായോ അത്തരം ശബള കാല്‍പ്പനികതയുമായോ ഒരു ബന്ധവുമില്ലെന്ന് ഓരോ നിമിഷവും ഈ കഥകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഭൂപ്രദേശ വര്‍ണ്ണനയോ പലപ്പോഴും നഗരങ്ങളുടെ പേരുകള്‍ പോലുമോ കഥകളിലില്ല. ഇറാന്‍ - ഇറാഖ് യുദ്ധവും കുവൈറ്റ്‌ അധിനിവേശവും അമേരിക്കന്‍ അധിനിവേശവും ഖുര്‍ദ് വിരുദ്ധ സംഘര്‍ഷങ്ങളും ഏകാധിപതിയുടെ പതനവും തുടര്‍ന്ന് അമേരിക്കന്‍ പാവ സര്‍ക്കാരിന് കീഴില്‍ നാടെങ്ങും നടമാടുന്ന അരാചകത്വവും പശ്ചാത്തലത്തില്‍ മാത്രം നിര്‍ത്തി ഭാവിയില്ലായ്മയുടെ വൈരുദ്ധ്യപൂര്‍ണ്ണമായ കൂസലില്ലായ്മയില്‍ വികാര രഹിതരായി ജീവഭയമില്ലാത്ത കുറ്റകൃത്യങ്ങളിലേക്കും ചാവേര്‍ സംസ്കൃതിയിലേക്കും കൊലയും കൊള്ളയും പിടിച്ചു പറിയും തുടങ്ങിയ ഒരുനാള്‍ ജീവിതത്തിലേക്കും തിരിയുന്ന ഒരു തലമുറയാണ് കഥകളില്‍ നിറയുന്നത്. അവര്‍ കൊല്ലുകയും കിരാതമായ പീഡന മുറകളില്‍ കലാസൃഷ്ടികള്‍ എന്നോണം സൂക്ഷ്മതയോടെ വ്യാപൃതരാവുകയും ചെയ്യുമ്പോഴും സിനിമ കാണുകയും മികച്ച പുസ്തകങ്ങളും ദാര്‍ശനിക ഗ്രന്ഥങ്ങളും വായിക്കുകയും ചെയ്യും. അമേരിക്കന്‍ , ഇറാനി കഥാപാത്രങ്ങളൊന്നും കഥകളില്‍ കടന്നുവരുന്നില്ല. മുച്ചൂടും ഇരുണ്ടതും വിഭ്രാമാകവുമായ കഥകളില്‍ പ്രസന്നമായ സാഹചര്യങ്ങള്‍ അപൂര്‍വ്വമായെങ്കിലും സംഭവിക്കുമ്പോഴാവട്ടെ, അവ അനിവാര്യമാം വിധം അല്‍പ്പായുസ്സും മിക്കപ്പോഴും അസംബന്ധപൂര്‍ണ്ണമായ രീതിയില്‍ ദുരന്ത പര്യവസായിയും ശൂന്യതാ വാദ (നിഹിലിസം) പരവുമാണ്.


ശവപ്രദര്‍ശനമെന്ന സര്‍ഗ്ഗ സപര്യ

പുസ്തകത്തിന്റെ ടൈറ്റില്‍ കഥ തന്നെ മരണം എല്ലാ തരം ഭീകരതയോടും കൂടി കൊണ്ടും കൊടുത്തും സ്വയം മുന്നേറുന്ന ഒരു ദുസ്വപ്ന ലോകത്തെ അവതരിപ്പിക്കുന്നു. ദുരൂഹവും ഭീഷണവുമായ പ്രവര്‍ത്തന രീതികളും ലക്ഷ്യങ്ങളുമുള്ള ഒരു 'മര്‍ഡര്‍ കള്‍ട്ട് ' ഗ്രൂപ്പിലെ സീനിയര്‍ അംഗം പുതുതായി ചേരുന്ന റിക്രൂട്ടിനു കാര്യങ്ങള്‍ വിശദീകരിച്ചു കൊടുക്കുന്ന ഘടനയില്‍ ആദ്യ വാചകവും അവസാന വാചകവും മാറ്റിനിര്‍ത്തിയാല്‍ നാടകീയ സ്വഗതാഖ്യാനത്തിന്റെ രീതിയിലാണ് അവതരണം. "മറ്റുള്ളവരെ ഭയപ്പെടുത്തി മെരുക്കാന്‍ വേണ്ടി പരമാവധി ഇരകളെ വീഴ്ത്തുക എന്ന ലക്ഷ്യമുള്ള ഭീകരരല്ല ഞങ്ങള്‍ , അല്ലെങ്കില്‍ പണത്തിനു വേണ്ടി ജോലി ചെയ്യുന്ന ഭ്രാന്തന്‍ കൊലയാളികള്‍ പോലുമല്ല. മതഭ്രാന്തരായ ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളുമായോ , ഏതെങ്കിലും നെറികെട്ട സര്‍ക്കാരുകളുടെ രഹസ്യാന്വേഷ ഏജന്‍സിയുമായോ, അത്തരം ഏതെങ്കിലും പോഴത്തവുമായോ ഞങ്ങള്‍ക്കൊരു ബന്ധവുമില്ല.” ശവപ്രദര്‍ശനം എന്നത് അതീവ സര്‍ഗ്ഗഭാവനയോടെ ചെയ്യേണ്ട സൂക്ഷ്മ പ്രവര്‍ത്തിയാണെന്ന് അയാള്‍ ഓര്‍മ്മിപ്പിക്കുന്നു. “നിങ്ങള്‍ തീര്‍ക്കുന്ന ഓരോരുത്തരും നിങ്ങളുടെ അവസാന മിനുക്ക്‌ പണി കാത്തിരിക്കുന്ന കലാ സൃഷ്ടികളാണ്, അപ്പോള്‍ ഈ നാട്ടിലെ നാശാവശിഷ്ടങ്ങള്‍ക്കിടയില്‍ നിങ്ങള്‍ക്കൊരു അമൂല്യ രത്നം പോലെ തിളങ്ങാനാവും. മറ്റുള്ളവര്‍ക്ക് കാണാന്‍ പാകത്തില്‍ ഒരു ശവത്തെ പ്രദര്‍ശിപ്പിക്കുക എന്നത് ഞങ്ങള്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്നതും പഠിച്ചു നേട്ടങ്ങളുണ്ടാക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നതുമായ സര്‍ഗ്ഗസിദ്ധിയുടെ ഉത്തുംഗമാണ്.” 'ഭാവനാ സമ്പന്നത'യോടെയും 'ലാളിത്യത്തിന്റെ കവിത' മനസ്സിലാക്കിയും ചെയ്യേണ്ട സര്‍ഗ്ഗ സാധനയില്‍
'ഒന്നിനും കൊള്ളാത്ത മാനുഷിക വികാരങ്ങള്‍ ' ഒരാളുടെ അന്ത്യമായിരിക്കും. ജനിച്ചു വീഴുന്ന ഓരോ കുഞ്ഞും ഒരു സാധ്യതയായിക്കാണുന്ന മത പാഠശാലകളില്‍ നിന്ന് വ്യത്യസ്തമായി അതിനെ 'മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലില്‍ അധിക ബാധ്യത'യായിക്കണ്ട് വികാര രഹിതമായി കൈകാര്യം ചെയ്യാന്‍ കഴിയണമെന്നതാണ് തത്വം. ബോധം കെടുത്താതെ തളര്‍ത്തിയിട്ട 'സുഹൃത്തി'ന്‍റെ തൊലി മുറകാമിയുടെ 'വൈന്‍ഡ് അപ്പ് ബേഡി'ലെ ബോറിസ് ദി സ്കിന്നറെ പോലെ അപ്പാടെ, കലാചാരുതയോടെ ഉരിച്ചെടുക്കുമ്പോള്‍ ചോരക്കെട്ടില്‍ നിന്ന് തവളക്കുഞ്ഞിനെ പിടിക്കാന്‍ ശ്രമിക്കുന്ന കുട്ടിയുടെ പാട്ട് വിചിത്രമായ സ്ത്രീശബ്ദത്തില്‍ മൂളുന്ന കഥാപാത്രമുണ്ട് കഥയില്‍ . ഈ സമാഹാരത്തിലെ ഒടുമിക്ക സന്ദര്‍ഭങ്ങള്‍ക്കും ചേരുന്ന ഒരു ബിംബമാണ് അയാള്‍ . ഭാഷയിലെ തികഞ്ഞ ഔപചാരിക മാന്യതയും പ്രവര്‍ത്തിയുടെ കിടിലം കൊള്ളിക്കുന്ന ഉള്ളടക്കവും തമ്മിലുള്ള വൈരുധ്യം ഡിസ്റ്റോപ്പിയന്‍ സാഹിത്യത്തിന്റെ പ്രത്യേകതയാണ്.

തുടര്‍ന്നുള്ള കഥകളില്‍ ഭാഷയിലെ ഔപചാരികത ചിലപ്പോഴൊക്കെ തെറിപ്രയോഗങ്ങള്‍ക്കും നാട്ടുമൊഴികള്‍ക്കും വഴിമാറുന്നുണ്ട്. മടുപ്പും ദൈവ നിന്ദയും അടയാളപ്പെടുത്തുന്ന ജീവിതവുമായി ലഹരിയും രതിയും പിടിച്ചുപറിയും ശീലമാക്കുമ്പോഴും നമതിന്മകളുടെസാമ്പ്രദായികതകള്‍ക്കപ്പുറം ചിലപ്പോഴൊക്കെ മര്‍ദ്ദിതനു വേണ്ടി എന്തും ചെയ്യാനും തയ്യാറാവുന്ന വിചിത്ര കഥാപാത്രമാണ് 'കൊലയാളിയും കോമ്പസും' എന്ന കഥയിലെ അബു ഹദീദ്. നവയുവാവായ അനുജന്‍ മഹ്ദിക്ക് അയാള്‍ നല്‍കുന്ന ജീവിത പാഠം അയാളുടെ കണ്ടെത്തലുകളുടെ ആകത്തുകയാണ്: "ഈ ലോകത്ത് നീ കൊണ്ടും കൊടുത്തും വളരണം. നീ ഇന്നാണോ മുപ്പതു കൊല്ലം കഴിഞ്ഞാണോ മരിക്കുന്നത് എന്നത് ഒരു വ്യത്യാസവും ഉണ്ടാക്കുന്നില്ല. ഇന്ന് എന്നതാണ് പ്രശ്നം, ആളുകളുടെ കണ്ണുകളില്‍ നിനക്ക് ഭയം കാണാന്‍ കഴിയുന്നുണ്ടോ എന്നതും. ചകിതരായ മനുഷ്യര്‍ നിനക്ക് എന്തും തരും. ആരെങ്കിലും നിന്നോട് "ദൈവത്തെയോര്‍ത്ത്‌' ' എന്നോ 'അത് തെറ്റാണ് ' എന്നോ പറഞ്ഞാല്‍ , അവന്റെ പൃഷ്ടത്തില്‍ തൊഴിക്കുക, കാരണം ആ ദൈവം ഒരു പിണ്ണാക്കനാണ്. അതവരുടെ ദൈവം, നിന്റെയല്ല, ഇതാണ് നിന്റെ ദിനം. തന്റെ പേരില്‍ പട്ടിണി കിടന്നു മരിക്കാനും സഹിക്കാനും തയ്യാറുള്ള അനുയായികളും ഇള്ളപ്പിള്ളാരുമില്ലാതെ ഒരു ദൈവവുമില്ല.” വിശ്വാസം, ദൈവം തുടങ്ങിയ അമൂര്‍ത്തതകള്‍ അതിജീവനം എന്നത് ഏറ്റവും വലിയ ചോദ്യ ചിഹ്നമാകുന്ന ഒരു സാമൂഹിക ക്രമത്തില്‍ അശ്ലീലമായി മാറുന്നത് വേറെയും കഥകളില്‍ നിരീക്ഷിക്കപ്പെടുന്നുണ്ട്. 'യാഥാര്‍ത്ഥ്യവും രേഖകളും' എന്ന കഥയിലെ ദാര്‍ശനികനായ പ്രൊഫസര്‍ നിരീക്ഷിക്കുന്നു, "ചിന്തിയ രക്തവും അന്ധവിശ്വാസങ്ങളുമാണ് ലോകത്തിന്റെ അടിത്തറ. തീറ്റക്കോ, പ്രണയത്തിനോ, അധികാരത്തിനോ വേണ്ടിക്കൊല്ലുന്ന ജീവി മനുഷ്യന്‍ മാത്രമല്ല, കാരണം കാട്ടിലെ മൃഗങ്ങളും അതൊക്കെ വ്യത്യസ്ത രീതികളില്‍ ചെയ്യുന്നുണ്ട്, എന്നാല്‍ വിശ്വാസത്തിനു വേണ്ടി കൊല്ലുന്ന ഏക ജീവി അവനാണ്. … മനുഷ്യ കുലത്തിന്റെ പ്രശ്നം നിതാന്ത ഭയം ഒന്നുകൊണ്ടു മാത്രമേ പരിഹരിക്കാനാവൂ.” ഈ കഥയിലെ പ്രധാന കഥാപാത്രം വ്യത്യസ്ത ഭീകരപ്രവര്‍ത്തക ഗ്രൂപ്പുകള്‍ തട്ടിക്കൊണ്ടു പോവുകയും അവരുടെ ലക്ഷ്യങ്ങള്‍ക്കായി മീഡിയക്ക് മുന്നില്‍ അവര്‍ക്ക് വേണ്ടവിധം അവതരിപ്പിക്കുകയും ചെയ്യുന്ന നാല്‍പ്പതുകാരനാണ് . ദക്ഷിണ സ്വീഡനിലെ മാല്‍മോയിലെ അഭയാര്‍ഥി ക്യാമ്പില്‍ അധികൃതര്‍ക്ക് മുന്നില്‍ , ഭീകരര്‍ക്ക്‌ വേണ്ടി തനിക്കു അഭിനയിക്കേണ്ടി വന്ന റോളുകളെ കുറിച്ച് അയാള്‍ പറയുന്നു. ചിലപ്പോള്‍ "ചതിയനായ ഖുര്‍ദ്, അവിശ്വാസിയായ ഒരു കൃസ്ത്യാനി, ഒരു സൌദി ഭീകരന്‍, ഒരു സിറിയന്‍ ബാത്തിസ്റ്റ് രഹസ്യാന്വേഷക എജന്റ്, അല്ലെങ്കില്‍ സോരാഷ്ട്രിയന്‍ ഇറാനില്‍ നിന്നുള്ള ഒരു റവലൂഷനറി ഗാര്‍ഡ് . ഈ വീഡിയോ ടേപ്പുകളില്‍ ഞാന്‍ കൊന്നു, ബലാല്‍ക്കാരം ചെയ്തു, തീവെപ്പ് തുടങ്ങി, ബോംബുകള്‍ സ്ഥാപിച്ചു, സുബോധമുള്ള ഒരു മനുഷ്യനും സങ്കല്‍പ്പിക്കാന്‍ പോലുമാവാത്ത കുറ്റകൃത്യങ്ങള്‍ ചെയ്തു. ഈ ടേപ്പുകളെല്ലാം ലോകമെങ്ങുമുള്ള സാറ്റലൈറ്റ് ചാനലുകളില്‍ പ്രക്ഷേപണം ചെയ്യപ്പെട്ടു. വിദഗ്ദരും ജേണലിസ്റ്റുകളും രാഷ്ട്രീയക്കാരും ഞാന്‍ പറഞ്ഞതും ചെയ്തതും ചര്‍ച്ച ചെയ്തു കുത്തിയിരുന്നു. ഞങ്ങള്‍ നേരിട്ട ഒരേയൊരു ഭാഗ്യക്കേട് ഞാന്‍ ഒരു സ്പാനിഷ് സൈനികനായി പ്രത്യക്ഷപ്പെട്ട വീഡിയോ ആയിരുന്നു, ഒരു റസിസ്റ്റന്‍സ് പോരാളി എന്റെ കഴുത്തില്‍ കത്തി വെച്ച് സ്പാനിഷ് സൈന്യത്തെ ഇറാഖില്‍ നിന്ന് പിന്‍ വലിക്കാന്‍ ആവശ്യപ്പെടുന്നത്. എല്ലാ ഉപഗ്രഹ ചാനലുകളും അത് കാണിക്കാന്‍ വിസമ്മതിച്ചു, കാരണം ഒരു കൊല്ലം മുമ്പ് സപാനിഷ് സൈന്യം നാട് വിട്ടിരുന്നു.” ഭിന്ന വ്യക്തിത്വങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതാണ് ഈ കഥാപാത്രത്തിന്റെ പ്രശ്നമെങ്കില്‍ അതിജീവനത്തിനായി ഇരട്ട വ്യക്തിത്വം സ്വീകരിക്കുന്നതും, അപ്പോഴും കുടഞ്ഞുകളയാനാവാതെ തന്റെ ഇറാഖി സ്വത്വം ദുരന്തകാരണം ആയിത്തീരുന്നതുമാണ് സമാഹാരത്തിലെ അവസാനത്തേതായ 'കാര്‍ലോസ് ഫ്യൂയന്തസിന്റെ പേടിസ്വപ്നങ്ങള്‍ ' എന്ന കഥയില്‍ . 'ഇറാഖില്‍ അയാളുടെ പേര് സലിം അബ്ദുല്‍ ഹുസൈന്‍ എന്നായിരുന്നു', ശുചീകരണവകുപ്പില്‍ ജോലി ചെയ്തു. 'കോഴികളെയും പഴങ്ങളും പച്ചക്കറിയും ചില ആളുകളെയും' എരിച്ചുകളഞ്ഞ സ്ഫോടനങ്ങളുടെ പരിണിതഫലമായുണ്ടാവുന്ന നാശാവഷിഷ്ടള്‍ നീക്കം ചെയ്യുമ്പോള്‍ ചിതറിത്തെറിച്ച കൈവിരലുകളില്‍ നിന്ന് ഒരു മോതിരമോ മറ്റോ അധിക വരുമാനമായി കാണുന്ന തരത്തില്‍ പെട്ടവന്‍ . 2009 -ല്‍ ഹോളണ്ടില്‍ മരിക്കുമ്പോള്‍ അയാള്‍ക്ക് പേര് കാര്‍ലോസ് ഫ്യൂയെന്തസ് എന്നായിരുന്നു. അയാളുടെ നിറവും രൂപവും വെച്ച് യൂറോപ്യന്‍ പേര് സ്വീകരിക്കാനാവില്ലെന്നും ക്യൂബന്‍ പേരോ അര്‍ജന്റീനിയന്‍ പേരോ ആയിരിക്കും ചേരുക എന്നുമുള്ള ഉപദേശമാണ് ഒരു സാഹിത്യ മാസികയില്‍ കാണാനിടയായ എഴുത്തുകാരന്റെ പേരില്‍ അയാളെ എത്തിക്കുന്നത്. കാര്യങ്ങള്‍ നന്നായിപ്പോയി തുടങ്ങുമ്പോഴാണ് ഭൂതകാലം സ്വപ്നങ്ങളായി അയാളെ ആവേശിക്കുന്നതും അതയാളുടെ അന്ത്യത്തിലേക്ക് നയിക്കുന്നതും. കാര്‍ലോസില്‍ നിന്നിറങ്ങി അയാളെ നേരിടുന്ന സലിം അയാളെ കളിയാക്കുന്നു, “ഡച്ചുകാരന്‍ സലിം, മെക്സിക്കന്‍ സലിം, ഇറാഖി സലിം, ഫ്രെഞ്ചുകാരന്‍ സലിം, ഇന്ത്യന്‍ സലിം, പാക്കിസ്ഥാനി സലിം, നൈജീരിയന്‍ സലിം..”ആറാം നിലയില്‍ നിന്ന് ചാടി മരിച്ച ഇറാഖിയെ കുറിച്ചാണ് പിറ്റേ ദിവസം ഡച്ച് പത്രങ്ങളും വാര്‍ത്ത കൊടുക്കുക. ഒരാള്‍ക്ക് തന്റെ ഭൂതകാലം ചീന്തിയെരിയാനാവില്ലെന്നു സലിം പഠിക്കുകയാവാം.


മാജിക്കല്‍ റിയലിസം / ദുസ്വപ്ന റിയലിസം

ഒരഭിമുഖത്തില്‍ തന്റെ രചനയെ കുറിച്ച് "മാജിക്കല്‍ റിയലിസം" എന്ന പ്രയോഗത്തെ നിരാകരിച്ചു കൊണ്ട് "ദുസ്വപ്ന റിയലിസം. ഭീതിദമായ വിഭ്രാന്തികള്‍ "എന്ന് ഹസന്‍ ബ്ലാസിം തിരുത്തുന്നുണ്ട്‌. “ഇറാഖ് കുറെ ഏറെക്കൊല്ലങ്ങള്‍ മറ്റാരുടെയോ കോളനിയായി കഴിഞ്ഞിട്ടുണ്ട്, അതുകൊണ്ട് മി. ബ്ലാസിമിനെ പോലെ ഒരാളെ ലാറ്റിന്‍ അമേരിക്കന്‍ കഥാപാരമ്പര്യത്തിന്റെ ഒരു ഉപഭോക്തൃ സ്റ്റേറ്റ് ആയി മാറ്റേണ്ടതില്ല.” എന്ന് ഡേവിഡ് കിപെന്‍ നിരീക്ഷിക്കുന്നു. (ന്യൂ യോര്‍ക്ക്‌ ടൈംസ്, ജനുവരി 28 - 2014)

വിവരണാതീതമായ സംഭവവികാസങ്ങള്‍ പല തരത്തിലും കഥകളില്‍ കടന്നു വരുന്നുണ്ട്. 'പദപ്രശ്നങ്ങള്‍ ' എന്ന കഥയില്‍ സ്ഫോടനത്തില്‍ മാരകമായി പൊള്ളലേറ്റ മര്‍വാന്‍ എന്ന വിശേഷ സങ്കല്‍പ്പങ്ങളുള്ള യുവാവിനെ അതേ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട പോലീസുകാരന്റെ ആത്മാവ് ആവേശിച്ചതായി അയാള്‍ക്ക് തോന്നുന്നു. അയാളുടെ ഭാര്യയോടൊപ്പം കിടക്കുമ്പോള്‍ അത് മൂന്നു പേരുണ്ട് എന്ന് തോന്നുന്ന വിധം അയാള്‍ക്കത് ദുസ്സഹമാവുന്നു. 'ആയിരത്തൊന്നു കത്തികള്‍ ' എന്ന കഥയില്‍ ഒരു കൂട്ടം കോളേജ് വിദ്യാര്‍ഥികള്‍ ചില കണ്‍കെട്ടു വിദ്യകള്‍ അരങ്ങേറുന്നു. കത്തികള്‍ അപ്രത്യക്ഷമാക്കുകയും അവ ഒരു വിധവയുടെ അടുക്കളപ്പുറത്തു നിരന്തരം പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. 'ഒരു സൈനിക വാര്‍ത്താപത്രം ' എന്ന കഥയില്‍ പത്രാധിപര്‍ക്ക് മഹത്തായ അഞ്ചോളം കഥകളുടെ കയ്യെഴുത്തു പ്രതികള്‍ തപാലില്‍ ലഭിക്കുന്നു. യുദ്ധ മുന്നണിയിലെങ്ങോ ഉള്ള ഒരു സാധാരണ സൈനികന്‍ അയച്ചത്. അയാള്‍ മരണപ്പെട്ടു എന്നറിയുന്നതോടെ സ്വന്തം പേരില്‍ കഥ പ്രസിദ്ധീകരിച്ചു പ്രശസ്തനാവുന്ന എഡിറ്റര്‍ പെട്ടുപോവുന്നത് പിന്നീട് പേമാരിപോലെ മെയിലുകള്‍ എത്തിത്തുടങ്ങുന്നതോടെയാണ്. ഒന്ന് ഒന്നിനേക്കാള്‍ മെച്ചമായ രചനകള്‍ . അയനെസ്കൊയുടെ വളര്‍ന്നു കൊണ്ടേയിരിക്കുന്ന പ്രേതത്തെ പോലെ മുറികളും വീടും കവിഞ്ഞും മരിച്ചവന്റെ രചനകള്‍ എത്തിത്തുടങ്ങുന്നു- പത്രാധിപരുടെ അനിവാര്യമായ ആത്മഹത്യ വരെ. തികച്ചും വ്യത്യസ്തമായ രീതിയിലാണെങ്കിലും മറ്റൊരു 'ആധിക്യ' (excess) ദുരന്തമാണ് 'ഒരപശകുന പുഞ്ചിരി' എന്ന കഥ. ഒരു സുപ്രഭാതത്തില്‍ തന്റെ മുഖത്തു മായ്ച്ചു കളയാനാവാത്ത ഒരു പുഞ്ചിരി കാണേണ്ടി വരുന്ന കഥാപാത്രം നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ നവ നാസികളുടെ കയ്യില്‍ വംശ വെറിയുടെ ഇരസ്ഥാനത്തേക്ക് പോലും അയാളെ വലിച്ചിഴക്കുന്നു. ഒരു കാര്യവുമില്ലാതെ ഒരു വിഡ്ഢിയെപ്പോലെ ചിരിക്കുന്ന' തന്നെ ഭാര്യയും കുഞ്ഞും കാണാതിരിക്കാന്‍ അയാള്‍ക്ക് ഒഴിഞ്ഞു മാറേണ്ടി വരുന്നു. നായികയുടെ ആത്മഹത്യയില്‍ ഒടുങ്ങുന്ന സിനിമ കാണുമ്പോള്‍ , ബാറില്‍ , അപകട മരണം നടക്കുന്നിടത്ത്, വിശന്നു മരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മുന്നില്‍ , കാമുവിന്‍റെ മെര്‍സോളിനെ പോലെ ഒരിടത്തും സമൂഹം പ്രതീക്ഷിക്കുന്ന പ്രതികരണം നല്‍കാനാവില്ല എന്നതിനുമപ്പുറം നേരെ വിപരീതമായ പ്രതികരണം നല്‍കുകയും ചെയ്യുന്നത് അയാളെ ഒരു അന്യഗൃഹ ജീവിയാക്കുന്നു.
'ആധിക്യം' എന്ന പ്രശ്നവുമായി ചേര്‍ത്തുകാണാവുന്നത് തന്നെയാണ് ഉന്മാദമെന്ന അവസ്ഥയും. 'ദി കമ്പോസര്‍ ' എന്ന കഥയിലെ ജാഫര്‍ അല്‍ മുതലബ്ബി ആദ്യകാലം കമ്യൂണിസ്റ്റും പിന്നീട് ബാത്ത് പാര്‍ട്ടി അംഗവും ഇപ്പോഴും നിരീശ്വരവാദിയുമാണ്‌. ഉന്മാദത്തിന്റെ പിടിയില്‍ പെട്ടുപോകുന്ന അയാളെ വിമതസൈന്യം തലയറുത്ത് കൊല്ലുന്നു. അന്‍ഫാല്‍ കലാപ നാളുകളില്‍ അയാളുടെ കുടുംബത്തിനു കാവലാവുന്നത് ഉമ്മു താരിഖ് എന്ന കുര്‍ദ് സ്ത്രീയാണ്. സമാഹാരത്തിലെ ഏറ്റവും പ്രശസ്തമായ കഥകളില്‍ ഒന്ന്‍ പേരുകൊണ്ട് തന്നെ ഉന്മാദത്തെ അടയാളപ്പെടുത്തുന്നു, “സ്വാതന്ത്ര്യ ചത്വരത്തിലെ ഭ്രാന്തന്‍' എന്ന കഥയില്‍ ചത്വരത്തില്‍ നിലനിന്ന രണ്ടു പ്രതിമകളുടെ പുരാവൃത്തം ആഖ്യാതാവ് അവതരിപ്പിക്കുന്നു. പ്രദേശത്തെ കുട്ടികള്‍ ഭ്രാന്തനായി കരുതുന്ന അയാള്‍ ഒരു വശത്ത്‌ മൌലികവാദ ഫത് വായും മറുവശത്ത്‌ പഴയ ഭരണകൂടത്തിന്റെതായ എല്ലാം നശിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയ ഭരണകൂടവും ഒത്തു ചേര്‍ന്നു തകര്‍ത്ത പ്രതിമകളില്‍ കൊത്തിവെച്ചിരുന്ന സ്വര്‍ണ്ണത്തലമുടിക്കാരായിരുന്ന രണ്ടു യുവ കൊമാളന്മാരുടെ ഇതിഹാസം വിവരിക്കുന്നു. 'ഇരുട്ട്' എന്ന് പേരിട്ട നാടിനു ഭാഗ്യങ്ങള്‍ കൊണ്ട് വന്നവര്‍ . പ്രദേശത്തെ പെണ്‍കുട്ടികളുടെ ഹൃദയങ്ങളില്‍ പ്രണയം പടര്‍ത്തിയവര്‍ . വന്നപോലെത്തന്നെ ദുരൂഹമായി അഅപ്രത്യക്ഷരായിട്ടും ദേശ രക്ഷക്കായി പൊരുതാന്‍ വീണ്ടും പ്രത്യക്ഷരായവര്‍ . കഥാന്ത്യത്തില്‍ പക്ഷെ എല്ലാം ചോദ്യങ്ങളാണ്. വെടിച്ചീളു കൊണ്ട് ബുദ്ധിഭ്രമം ബാധിച്ചതായി എല്ലാവരും കരുതുന്ന ആഖ്യാതാവിന്റെ കഥയില്‍ ഉള്ളതേത്, പൊയ് ഏത് എന്നതില്‍ . 'ഗഹ്വരം' എന്ന കഥയില്‍ അബ്ബാസിയ കാലം മുതല്‍ നൂറ്റാണ്ടുകള്‍ ജീവിച്ചുവന്ന ഒരു ജിന്ന് എന്ന് സ്വയം പരിചയപ്പെടുത്തുന്ന കിഴവന്‍ , കുഴിയില്‍ വീണ പുതിയ അതിഥിയെ വരവേല്‍ക്കുന്നു. നരഭോജിയായ അയാള്‍ , അയാള്‍ക്ക് മുമ്പ് കുഴിയില്‍ വീണ സൈനികന്റെ ജഡം തിന്നുന്നു. 'നീ എന്നെ തിന്നു'മെന്ന് പുതിയ അന്തേവാസിയോട് അയാള്‍ പ്രവചനം നടത്തുകയും ചെയ്യുന്നു. ആവര്‍ത്തന ചക്രത്തെ സൂചിപ്പിച്ചുകൊണ്ട് അയാള്‍ പറയുന്നു: “നിനക്ക് എന്റെ ഭാഷ മനസ്സിലാവില്ല, കാരണം ഞാന്‍ നിനക്ക് മുമ്പേ കുഴിയില്‍ എത്തി. എന്നാല്‍ ഇനി വീഴാന്‍ പോകുന്നയാളുടെ ഭാഷ നീ സംസാരിക്കും.” രക്ത വിശകലന റോബോട്ടില്‍ നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ കുഴിയില്‍ വീണുപോകുന്ന അടുത്ത ഇരയായ യുവതിയോട് കഥാനായകന്‍ താനറിയാതെ പരിചയപ്പെടുത്തുക താനൊരു ജിന്ന് ആണ് എന്നാണ്. അതും പറഞ്ഞു അയാള്‍ വൃദ്ധന്റെ ജഡത്തിനരികിലേക്ക് ഇഴയുന്നു. ഇരയും ഹിംസയും കുഴമറിയുന്ന മാനുഷികാനുഭവത്തിന്റെ സാര്‍വ്വകാലികത ഈ കഥ ശക്തമായി ആവിഷ്ക്കരിക്കുന്നുണ്ട്.

മരിച്ചവര്‍ കഥപറയും വിധം:

"നമ്മള്‍ സെമിത്തേരിയിലേക്ക് പോകും, മോര്‍ച്ചറിയിലേക്കും. ഭൂതകാലത്തിന്റെ കാവല്‍ക്കാരോട് അനുവാദം ചോദിക്കും. നമ്മള്‍ മരിച്ചയാളെ പബ്ലിക് ഗാര്‍ഡനിലേക്ക് കൊണ്ട് പോകും, പഴുത്ത ഓറഞ്ചു സൂര്യന് ചുവടെ പ്ലാറ്റ്ഫോമില്‍ സ്ഥാപിക്കും. അയാളുടെ തല നേരെ പിടിക്കാന്‍ നമ്മള്‍ ശ്രമിക്കും. ഒരു പ്രാണി, ഒരീച്ച അയാളെ വട്ടമിടുന്നു, ഈച്ചകള്‍ ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും തുല്യതയോടെ വട്ടമിടുമെങ്കിലും. അയാളോട് കഥ നമുക്ക് വേണ്ടി ഒന്നുകൂടി പറയാന്‍ നാം അഭ്യര്‍ഥിക്കും. സത്യസന്ധവും നിഷ്പക്ഷവുമായി കഥ പറയാന്‍ അയാളെ വൃഷണങ്ങളില്‍ തോഴിക്കേണ്ടി വരില്ല, കാരണം മരിച്ചവര്‍ സാധാരണ ഗതിയില്‍ സത്യസന്ധരും നിഷ്പക്ഷരുമാണ്, അവര്‍ക്കിടയിലെ തന്തക്ക് പിറക്കാത്തവര്‍ പോലും.”- ഒരു സൈനിക വാര്‍ത്ത പത്രം എന്ന കഥയില്‍ നമ്മള്‍ വായിക്കുന്നു. മരിച്ചവരുടെയും ജീവിച്ചിരിക്കുന്നവരുടെയും ലോകങ്ങള്‍ പലപ്പോഴും തിരിച്ചറിയാനാവാത്ത വിധം ഒന്നായിത്തീരുകയും മരിച്ചവര്‍ കഥ പറയുകയും ചെയ്യുന്ന അനുഭവം, ഏതു നിമിഷവും മരണം കടന്നെത്താവുന്ന സാഹചര്യം നില നില്‍ക്കുന്നയിടത്ത് ഒട്ടും അസ്വാഭാവികവുമല്ല.

വാടകക്കൊലയാളികളും ചാവേറുകളും ഏറെയുള്ള സമാഹാരത്തില്‍ വേറിട്ട്‌ നില്‍ക്കുന്ന കഥയാണ്‌ 'ഇറാഖി ക്രൈസ്റ്റ്'. ആഖ്യാതാവിനോടൊപ്പം കുവൈറ്റ്‌ യുദ്ധത്തിലും പങ്കെടുത്തിരുന്ന എല്ലാവരെയും സഹായിക്കുന്ന സ്വഭാവക്കാരനായ ഡാനിയേല്‍ എന്ന ക്രിസ്തു മത വിശ്വാസിയെ അയാളുടെ ചുവിംഗ് ഗം ശീലം കാരണം എല്ലാവരും ച്ചുവിംഗ് ഗം ക്രൈസ്റ്റ് എന്ന് വിളിച്ചു. 'വെറും കോമിക് ബുക്ക് യുദ്ധങ്ങള്‍ നടത്തിവന്ന തങ്ങളെ പോലുള്ള സൈനികര്‍ ആട്ടിന്‍ പറ്റം മാത്രമായിരുന്നു' എന്ന് ആഖ്യാതാവ് പറയുന്നു. ഡാനിയേലിന്റെ ചില ഉള്‍വിളികള്‍ പലപ്പോഴും അവരുടെ ജീവന്‍ രക്ഷിച്ചു. അടിവയറ്റിലെ വിട്ടുമാറാത്ത ചൊറിച്ചില്‍ അമേരിക്കന്‍ ഹെലികോപ്റ്റര്‍ ആക്രമണത്തെ കുറിച്ചും തുടര്‍ച്ചയായ മൂന്നു തുമ്മല്‍ ഒരു റോക്കറ്റ് ആക്രമണത്തെയും സൂചിപ്പിച്ചാലോ? ഏകാധിപതിയെ വെറുപ്പായിരുന്നെങ്കിലും അധിനിവേശ സൈന്യത്തെ എതിര്‍ക്കാന്‍ അണിചേര്‍ന്നതായിരുന്നു അയാള്‍ . തനിക്കു പ്രിയപ്പെട്ട ഒരുവളുടെ ജീവന്‍ രക്ഷിക്കാനുള്ള നിവര്‍ത്തികേടാണ് അയാളെ ഒരു ചാവേറാക്കുക. അക്കഥ വില്‍ഫ്രെഡ് ഓവന്റെ വിഖ്യാത കവിതയിലേതു പോലെ മരണാന്തരം ഇരുവരും കണ്ടുമുട്ടുമ്പോള്‍ അറിഞ്ഞാണ് ആഖ്യാതാവ് നമ്മോടു പറയുന്നത്. മരിച്ചവര്‍ സത്യസന്ധവും നിഷ്പക്ഷവുമായി കഥ പറയുമെന്ന് 'ഒരു സൈനിക വാര്‍ത്താ പത്ര'ത്തിലും നിരീക്ഷിക്കുന്നുണ്ട്.. 'ഹരിതപ്രദേശത്തെ മുയല്‍ ' എന്ന കഥയും ഒരു പോട്ടിത്തെറിയിലാണ് അവസാനിക്കുന്നത്. എന്തെന്ന് വ്യക്തമാക്കുന്നില്ലാത്ത ഒരു ഭീകര പ്രവര്‍ത്തനത്തിന് നിയോഗിക്കപ്പെടുന്ന യുവാവ് ബാഗ്ദാദിലെ ഹരിത പ്രദേശത്ത്‌ തന്റെ ഊഴം കാത്തിരിക്കുന്നു. ഉന്നം സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്നു എന്ന് സ്ഥിരീകരിക്കാത്ത സൂചനയുണ്ട് കഥാന്ത്യത്തില്‍ . ആഖ്യാതാവ് ജീവന്‍ നിലനിര്‍ത്തുന്ന ചുരുക്കം കഥകളില്‍ ഒന്ന് ഇതാണ്. യുദ്ധാനന്തര ഇറാഖിലെ അഭയാര്‍ഥികളുടെ കഥ അവതരിപ്പിക്കുന്ന 'മെമ്മറി റേഡിയോ' ക്കു വേണ്ടി കഥപറയാനെത്തുന്നവരിലേക്ക് ശ്രദ്ധ ചെലുത്തുന്ന 'ആടുകളുടെ ഗാനം' എന്ന കഥയും ഏറെ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. മേസോപ്പോട്ടെമിയന്‍ സംസ്കൃതിയുടെ സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള കാത്തുവെപ്പുകള്‍ ആളും നാഥനുമില്ലാത്ത ഇറാഖി മ്യൂസിയങ്ങളില്‍ നിന്ന് അധിനിവേശ സൈനികരും നാട്ടുകാരും ഒരുപോലെ കൊള്ളയടിച്ചു വന്നതിനെ കുറിച്ചും അതില്‍ അധികൃതരുടെ പങ്കിനെ കുറിച്ചും സൂചിപ്പിക്കുന്ന ഒരു ഭാഗമുണ്ട് ഈ കഥയില്‍ . മനസാക്ഷിയുടെ വിളി കേട്ട് കാര്യം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അദ്ധ്യാപകനില്‍ അല്‍ ഖായിദ ബന്ധം ചാര്‍ത്തി പ്രതിരോധ മന്ത്രാലയം യു. എസ്. സൈന്യത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു. അന്ന് രാത്രി നടക്കുന്ന ബോംബിങ്ങില്‍ ഭാര്യയും നാല് മക്കളും വൃദ്ധമാതാവും നഷ്ടപ്പെടുന്ന അദ്ധ്യാപകന് തലക്ക് മാരകമായി മുറിവേല്‍ക്കുകയും കൈകള്‍ നഷ്ടമാവുകയും ചെയ്യുന്നു.

ഇറാഖിന്റെ സഹന പര്‍വ്വങ്ങള്‍


എട്ടു വര്ഷം നീണ്ടു നിന്ന ഇറാന്‍ - ഇറാഖ് യുദ്ധം, കുവൈറ്റ്‌ ആക്രമണം, 'ഡെസെര്‍ട്ട് സ്റ്റോം ', സാമ്പത്തിക ഉപരോധങ്ങള്‍ , രണ്ടാം അമേരിക്കന്‍ അധിനിവേശം, ആഭ്യന്തര യുദ്ധം, ഇപ്പോള്‍ ഐസിസ് - കഴിഞ്ഞ മുപ്പത്തിയഞ്ചു കൊല്ലമായി ഇറാഖ് ജനത അനുഭവിച്ചയത്രയും ലോകത്ത് മറ്റേതെങ്കിലും ജനത അനുഭവിക്കേണ്ടി വന്നിട്ടുണ്ടാകുമോ? ഭീകരത ഒരു നിത്യ സംഭവം ആകുകയും ലോകത്തൊരു ശക്തിക്കും ഒരു താല്‍പര്യവും ഇല്ലാത്ത വിധം അത് നിരന്തരം അനുഭവിക്കുകയും ചെയ്യുമ്പോള്‍ ആദ്യം വൈകാരികത നഷ്ടമാവുക ഇരകള്‍ക്ക് തന്നെയാവും. ആല്ലാതെ എങ്ങനെയാണ് ഒരു ജനതയ്ക്ക് ഇത്രയും സഹിക്കാനാവുക എന്നത് ചരിത്രം മറുപടി പറയേണ്ട ചോദ്യമാണ്. എഴുത്തുകാരന് ഈ ചോദ്യത്തെ സമീപിക്കാന്‍ സാഹിത്യ ഇനങ്ങളുടെ (genres) ഏറ്റവും വിചിത്രമായ മുറിച്ചുകടക്കലും സങ്കലനവും തന്നെയാണ് ഉപകരണവും മാധ്യമവും ആവുക. 'ഞെട്ടിക്കുന്ന യാഥാതഥത്വവും ഫാന്റസിയുടെ ചിറകുവിരിക്കലും' ചേര്‍ന്ന് ഭീകരതയുടെ സാഹിതീയ ഇനങ്ങളായ (genres) ഡിസ്റ്റോപ്പിയന്‍ , കാഫ്ക്കെയസ്ക്, മെകാബെര്‍ (macabre), ഹൊറര്‍ , ശവരതി , വാമ്പയര്‍ , കാനിബലിസം, വിച്ച് ഹണ്ട്, അതിവിചിത്രം (bizarre), തുടങ്ങിയ എല്ലാത്തിനെയും ആവാഹിക്കുകയോ അതിശയിക്കുകയോ ചെയ്യുന്ന, സമൂര്‍ത്തമായ ഒരു 'അബു ഗറൈബ് ' സാന്നിധ്യം നിറഞ്ഞു നില്‍ക്കുന്ന പതിനാലു ചെറു കഥകളിലൂടെ യുദ്ധത്തെ, അത് ചവച്ചു തുപ്പിയ നാടിന്റെയും നാട്ടാരുടേയും വിധിയെ നമ്മളറിഞ്ഞിട്ടില്ലാത്ത ഒരു രീതിയില്‍ അവതരിപ്പിക്കുകയാണ് ഹസ്സന്‍ ബ്ലാസിം ഇവിടെ. കാഫ്ക്കയുടെ കാസിലും ഓര്‍വെല്ലിന്‍റെ 1984 -ഉം ബെര്‍ജസ്സിന്‍റെ ക്ലോക്ക് വര്‍ക്ക് ഓറഞ്ചും കൊര്‍മ്മാക് മെക്കാര്‍ത്തിയുടെ ദി റോഡും ഇഷിഗുരോയുടെ നെവര്‍ ലെറ്റ്‌ മി ഗോ-യും അടങ്ങുന്ന ഡിസ്റ്റോപ്പിയന്‍ രചനകളുടെ ശ്രേണിയിലേക്ക് നിസ്സംശയം ചേര്‍ത്തുവെക്കേണ്ടത് തന്നെ ശവ പ്രദര്‍ശനവും മറ്റു ഇറാഖി കഥകളും. മിക്കവാറും മധ്യകാലം പശ്ചാത്തലമാക്കുന്ന ഹൊറര്‍ ഫിക് ഷന്‍റെയൊ സാങ്കല്‍പ്പിക സ്ഥല കാലങ്ങളുടെ ആലിഗറിവല്‍കൃത സയന്‍സ് ഫിക് ഷന്റെയോ 'സേഫ് ഡിസ്റ്റന്‍സ്' ആനുകൂല്യം പോലും തരാത്തത് കൊണ്ട് ഒരുപക്ഷെ അവയെക്കാളെല്ലാം ആവേശിക്കുന്നതും ഉറക്കത്തിന്‍റെ മേടുകളെ തീപിടിപ്പിക്കുന്നതും. കഥകള്‍ രചിക്കപ്പെട്ട ക്രമം നമുക്കറിയില്ലെങ്കിലും പുസ്തകത്തില്‍ അവ അടുക്കിവെച്ചിരിക്കുന്ന ക്രമത്തില്‍ ഒരു നോവലിലെന്നോണമുള്ള കൂടിക്കൂടി വരുന്ന ഒരു സമ്മര്‍ദ്ദ ശക്തിയുണ്ടെന്ന് ഡേവിഡ് കിപെന്‍ നിരീക്ഷിക്കുന്നു. പ്രധാന കഥാപാത്രങ്ങളുടെ വികാസം ടീനേജ് ഗുണ്ടാ സംഘാംഗങ്ങള്‍ , വാടക ഗുണ്ടകള്‍ എന്നതില്‍ നിന്ന് ജേണലിസ്റ്റുകള്‍ , സൈനികര്‍ തുടങ്ങി അഭയാര്‍ഥികള്‍ എന്ന് വരെ നീളുന്നു. കഥകലാവട്ടെ കൂടുതല്‍ കൂടുതല്‍ അടുക്കും ചിട്ടയും ഉള്ളതും ഘടനാ പരമായ പൂര്‍ണ്ണത നെടുന്നവയും ആയിത്തീരുകയും ചെയ്യുന്നു. അറബി മൂലത്തിന്റെ കാമ്പും കരുത്തും ഒട്ടും ചോര്‍ന്നു പോകാതെയാണ് ജോനാഥന്‍ റൈറ്റ് ഇംഗ്ലീഷ് വിവര്‍ത്തനം സാധ്യമാക്കിയിരിക്കുന്നത് എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 1984 -ല്‍ റോയിറ്റേഴ്സ് റിപ്പോര്‍ട്ടര്‍ ആയി പ്രവര്‍ത്തിക്കുമ്പോള്‍ ലെബനോണില്‍ വെച്ച് , ഭീകരരുടെ കയ്യില്‍ ബന്ദിയാക്കപ്പെട്ട ചരിത്രമുണ്ട് പരിഭാഷകന്‍ റൈറ്റിന് എന്നത് പുസ്തകത്തിന്റെ ലോകവുമായി ആദ്ദേഹത്തിന് ഇത്രയേറെ താദാത്മ്യപ്പെടാന്‍ കഴിഞ്ഞതിനുള്ള വിശദീകരണം ആവുന്നുണ്ട്‌.
(ദേശാഭിമാനി വാരിക, 04, ഡിസംബര്‍ -2016)

More on Iraqi experience:

Frankenstein in Baghdad by Ahmed Saadawi
https://alittlesomethings.blogspot.com/2024/06/frankenstein-in-baghdad-by-ahmed-saadawi.html


(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 230-237)


Saturday, November 26, 2016

The Sellout by Paul Beatty

ചരിത്ര ഭാരങ്ങളുടെ കറുത്ത ഹാസ്യം



ആഫ്രിക്കന്‍ - അമേരിക്കന്‍ ജീവിതാവസ്ഥകളെ അമേരിക്കന്‍ സാഹിത്യത്തിന്റെ മുഖ്യ ഉത്കണ്ഠകളില്‍ മുന്‍ നിരയില്‍ പ്രതിഷ്ഠിച്ച ടോണി മോറിസന്‍, ജെയിംസ്‌ ബാള്‍ഡ് വിന്‍, ആലിസ് വാക്കര്‍, മയാ ഏഞ്ചലു തുടങ്ങിയവരുടെ നിരയിലേക്ക് തന്റെ വ്യക്തിമുദ്ര പതിപ്പിച്ച രചനകളിലൂടെ കടന്നു വന്ന എഴുത്തുകാരനാണ്‌ പോള്‍ ബീറ്റി. ദി വൈറ്റ് ബോയ്‌ ഷഫിള്‍ (1996) സ്ലംബര്‍ലാന്‍ഡ് (2008) തുടങ്ങിയ നോവലുകളിലൂടെയും കവിതകളിലൂടെയും സമകാലീന അമേരിക്കന്‍ സാഹിത്യത്തില്‍ തന്റെ ഇടം കണ്ടെത്തിയ ബീറ്റിയുടെ നോവലാണ്‌, ആദ്യമായി മാന്‍ ബുക്കര്‍ പുരസ്കാരം അമേരിക്കയിലേക്കെത്തിച്ച ദി സെല്‍ ഔട്ട്‌ എന്ന പുസ്തകം. (ജോനാതന്‍) സ്വിഫ്റ്റിനോടും മാര്‍ക്ക് ട്വൈനിനോടും താരതമ്യം ചെയ്യപ്പെടുന്ന തീക്ഷ്ണമായ സറ്റയറിന്റെ ശൈലിയില്‍ അമേരിക്കന്‍ സാമൂഹിക ജീവിതത്തിലെ തീക്ഷ്ണമായ ഒരു ഖണ്ഡത്തെ പോള്‍ ബീറ്റി അവതരിപ്പിക്കുന്നു.


ലോസ് ഏഞ്ചലസിന്റെ ദക്ഷിണ പ്രാന്തങ്ങളിലുള്ള ഡിക്കന്‍സ് എന്ന കാര്‍ഷിക ചേരിയില്‍ പേരുകേട്ട പുരാതന കെന്റക്കി കുടുംബത്തിന്റെ താവഴിയായി 'മി' എന്ന് മാത്രം ഒട്ടുമിക്കപ്പോഴും പേരു പറയുന്ന ബോണ്‍ബോണ്‍ മി എന്ന ആഖ്യാതാവ് വിചിത്രവും ആഫ്രിക്കന്‍ അമേരിക്കക്കാരെ സംബന്ധിച്ച പൊതുബോധത്തിനു നേരെയുള്ള പരിഹാസ പൂര്‍ണ്ണവുമായ ഒരു സ്വയം വെളിപ്പെടുത്തളിലൂടെയാണ് ആഖ്യാനത്തിലേക്ക് കടക്കുന്നത്‌:

ഒരു കറുത്ത വര്‍ഗ്ഗക്കാരനില്‍ നിന്ന് എന്ന നിലയില്‍ ഇത് വിശ്വസിക്കാന്‍ പ്രയാസമാവാം, പക്ഷെ ഞാന്‍ ഒരിക്കലും ഒന്നും മോഷ്ടിച്ചിട്ടില്ല. നികുതി വെട്ടിപ്പോ ക്രെഡിറ്റ്‌ കാര്‍ഡ് തട്ടിപ്പോ നടത്തിയിട്ടില്ല. ഒരിക്കലും സിനിമാശാലയില്‍ നുഴഞ്ഞുകയറുകയോ കച്ചവടത്തിന്റെയോ മിനിമം കൂലി പ്രതീക്ഷകളുടെയോ രീതികളില്‍ താല്‍പര്യമില്ലാത്ത മരുന്നുകട കാഷ്യര്‍ക്ക് ബാക്കി ചില്ലറ തിരികെ നല്‍കാന്‍ മറന്നു പോവുകയോ ചെയ്തിട്ടില്ല
തുടര്‍ വായനയ്ക്ക്:


(മാധ്യമം വാരിക, നവംബര്‍ 28, 2016)

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 251-256)

read more:

American War by Omar El Akkad

https://alittlesomethings.blogspot.com/2018/01/blog-post.html

The Mountains Sing by Nguyễn Phan Quế Mai

https://alittlesomethings.blogspot.com/2024/08/the-mountains-sing-by-nguyen-phan-que.html

Behold the Dreamers by Imbolo Mbue

https://alittlesomethings.blogspot.com/2017/04/blog-post_21.html

The Nickel Boys by Colson Whitehead

https://alittlesomethings.blogspot.com/2024/08/the-nickel-boys-by-colson-whitehead.html

The Underground Railroad by Colson Whitehead

https://alittlesomethings.blogspot.com/2017/08/blog-post_9.html



Sunday, November 6, 2016

The Book of Chameleons by José Eduardo Agualusa

ഗ്രിഗോര്‍ സാംസയുടെ രക്തം




ഭൂതകാലത്തെ നിയന്ത്രിക്കുന്നവന്‍ ഭാവിയെ നിയന്ത്രിക്കുന്നുവര്‍ത്തമാനത്തെ നിയന്ത്രിക്കുന്നവന്‍ ഭൂതകാലത്തെ നിയന്ത്രിക്കുന്നു.” - 1984, ജോര്‍ജ്ജ് ഓര്‍വെല്‍ .

 

അങ്കോളന്‍ സാഹിത്യത്തില്‍ ഇന്നേറ്റവും അറിയപ്പെടുന്ന എഴുത്തുകാരനാണ്‌ ഹോസെ എദുവാര്‍ദോ അഗുവാലൂസനോവലിസ്റ്റ്ജേര്‍ണലിസ്റ്റ് എന്നീ നിലകളില്‍ ബ്രസീല്‍, അങ്കോളപോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അഗുവാലൂസ പുരസ്ക്കാരങ്ങളുടെ നിറവില്‍ നില്‍ക്കുന്ന നോവലിസ്റ്റാണ് മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്കാരത്തിനും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട അഗുവാലൂസയുടെ രചനകള്‍ചരിത്രവും ഫിക് ഷനും തമ്മിലുള്ള പാരസ്പര്യത്തെ കുറിച്ചു ഉത്കണ്ഠപ്പെടുന്നുവെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അഗുവാലൂസ "ചരിത്രം സാഹിത്യമായി മാറുന്ന നിമിഷം ആവിഷ്കരിക്കുന്നുഭ്രാമാത്മകതയെയും സ്വപ്നാനുഭവ ദര്‍ശനങ്ങളെയും ഉപയോഗിച്ച് സാഹിത്യ ഭാവന എങ്ങനെയാണ് ചരിത്രപരതയെ മറികടക്കുന്നതെന്ന്പരിശോധിക്കുന്നു. (വികിപീഡിയ പേജ്). ഈ നിലയില്‍ സവിശേഷ പരിഗണന അര്‍ഹിക്കുന്നതാണ് 2007-ലെ ഇന്‍ഡിപ്പെന്റന്റ് ഫോറിന്‍ ഫിക് ഷന്‍ അവാര്‍ഡ് നേടിയ 'ദി ബുക്ക് ഓഫ് കമേലിയന്‍സ്'.

സ്വതന്ത്ര അങ്കോളയുടെ കാല്‍ നൂറ്റാണ്ടു നീണ്ടുനിന്ന ആഭ്യന്തരയുദ്ധം അവസാനിക്കുന്നതിന്റെ തൊട്ട് പിന്‍ കാലത്ത്മാര്‍ക്സിസ്റ്റ്‌ ഭരണം അവസാനിച്ച് വൈയക്തിക അഭ്യുന്നതിയുടെ ആവേഗങ്ങളിലേക്ക് സമൂഹം മത്സരയോട്ടം തുടങ്ങുന്ന സന്ദര്‍ഭംഭരണകൂടത്തിന്റെ ഒറ്റുകാരോ വേട്ടക്കാരോ വൈതാളികരോ ആയിരുന്ന, മൂടിവെക്കാനുള്ള ഭൂതകാലമുള്ളവര്‍പറയത്തക്ക പാരമ്പര്യമോ കുടുംബമഹിമയോ അവകാശപ്പെടാനില്ലാത്തവര്‍ തുടങ്ങി പുതുതായി സ്വയം കണ്ടെത്താന്‍ ശ്രമിക്കുന്ന ഒരു സമൂഹത്തില്‍ കല്‍പ്പിതമെങ്കിലും മാന്യവും കുലീനവുമായ  'ഭൂതകാലംഎന്ത് വിലകൊടുത്തും ആഗ്രഹിച്ചവര്‍ ഒട്ടനവധിയായിരുന്നു.

.........................

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/the-book-of-chameleons-by-jos-eduardo-agualusa

 

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 101-107)

 To purchase, contact ph.no:  8086126024

More from Angloan Literature:

The Society of Reluctant Dreamers by José Eduardo Agualusa / Daniel Hahn

https://alittlesomethings.blogspot.com/2024/08/the-society-of-reluctant-dreamers-by.html

A General Theory of Oblivion by José Eduardo Agualusa

https://alittlesomethings.blogspot.com/2017/01/blog-post_98.html

The Loves of João Vêncio by José Luandino Vieira

https://alittlesomethings.blogspot.com/2024/08/the-loves-of-joao-vencio-by-jose.html

Wednesday, November 2, 2016

മരണത്തിനപ്പുറം ജലമര്‍മ്മരം

                                                                               


ഇറാനിയന്‍ നവ സിനിമക്ക് അന്താരാഷ്‌ട്ര തലത്തില്‍ മേല്‍ വിലാസമുണ്ടാക്കിയതില്‍ അഗ്രഗണ്യനായിരുന്നു ഈയിടെ അന്തരിച്ച അബ്ബാസ് കിയരസ്തമി. ഒരേ സമയം ദേശീയ സ്വത്വത്തിന്റെ പ്രശ്നങ്ങളും പ്രതിസന്ധികളും അടയാളപ്പെടുത്തുന്നതിലൂടെ ഒരു ദേശീയ ചിഹ്നമായിരിക്കുമ്പോള്‍ത്തന്നെ അനന്യമായ ചലച്ചിത്ര ഭാഷകൊണ്ട് സ്വന്തമായ പാത വെട്ടിത്തുറന്ന പ്രതിഭയുമായിരുന്നു കിയരസ്താമി. അന്താരാഷ്‌ട്ര മേളകളില്‍ അദ്ദേഹം നേടിയ പുരസ്ക്കാരങ്ങള്‍ വ്യക്തിപരമായ നേട്ടം മാത്രമായല്ല , സ്വതേ അടഞ്ഞതെന്നു പുറം ലോകം കരുതിവന്ന ഒരു സമൂഹത്തില്‍നിന്നുള്ള ഉണര്‍വ്വുകള്‍ ആയിക്കൂടിയായാണ് വിലയിരുത്തപ്പെടേണ്ടത്. ഇക്കാര്യത്തില്‍ മുഹ്സിന്‍ മഖ്മല്‍ബഫ്, ജാഫര്‍ പനാഹി, മജീദ്‌ മജീദി, ബെഹ്റാം ബെയ്സായി, ദെരിയൂഷ് മെഹറൂയി, സമീറ മഖ്മല്‍ബഫ്, അസ്ഗര്‍ ഫര്‍ഹാദി തുടങ്ങിയ ചലച്ചിത്ര പ്രതിഭകള്‍ക്കിടയില്‍ മുന്‍ നിരയിലുണ്ട് കിയരസ്താമി.

ലാളിത്യത്തിന്റെ ആഴം




'വേര്‍ ഈസ്‌ ദി ഫ്രെണ്ട്സ് ഹോം?' (1987) , 'ലൈഫ് ആന്‍ഡ്‌ നതിംഗ് എല്‍സ്' (1992), 'ത്രൂ ദി ഒലീവ് ട്രീസ്‌' (1994) എന്നീ ചിത്രങ്ങളെ അവയുടെ പശ്ചാത്തല ഭൂമിയെ കണക്കിലെടുത്ത് കോക്കര്‍ ത്രയം എന്ന് നിരൂപകര്‍ വിവരിക്കുന്നു. എന്നാല്‍ ആദ്യ ചിത്രത്തിന് പകരം 'ടേയ്സ്റ്റ് ഓഫ് ചെറി\ (1997) എന്ന ചിത്രത്തെ കൂടി ഉള്‍പ്പെടുത്തി അങ്ങനെ വിളിക്കുന്നതാവും പ്രമേയ പരമായി കൂടുതല്‍ ഉചിതമെന്ന് കിയരസ്തമി കരുതുന്നു. ക്ലാസ്സില്‍ വെച്ച് അബദ്ധത്തില്‍ തന്റെ കയ്യില്‍ പെട്ടുപോയ സുഹൃത്തിന്റെ നോട്ടുപുസ്തകം തിരികെ ഏല്‍പ്പിക്കാനായി തന്റെ ഗ്രാമമായ കോക്കറില്‍ നിന്ന് അയാള്‍ ഗ്രാമത്തിലേക്ക് പോകുന്ന ബാലനെ പിന്തുടരുന്ന ലളിതമായ ഒരു കഥയാണ്‌ 'വേര്‍ ഈസ്‌ ദി ഫ്രെണ്ട്സ് ഹോം?'. പുസ്തകം കൂടാതെ അടുത്ത ദിവസം ക്ലാസിലെത്തിയാല്‍ സുഹൃത്ത് പുറത്താക്കപ്പെടും. ...
തുടര്‍ വായനയ്ക്ക്:



Sunday, October 23, 2016

Bob Dylan

ബോബ് ഡിലാന്‍: ജീവിതമെന്ന സംഗീതം, സംഗീതമെന്ന പോരാട്ടം.

1941 മേയ് 24-ന് മിനെസോട്ടയില്‍ ജനനം. മാമോദീസ പേര് റോബര്‍ട്ട്‌ അലന്‍ സിമ്മര്‍മന്‍ . എല്‍ വിസ് പ്രിസ് ലിയുടെയും ജെറി ലീ ലുവിസിന്റെയും ലിറ്റില്‍ റിച്ചാര്‍ഡിന്റെയും ആരാധകനായി സംഗീത രംഗത്തെത്തിയ റോബര്‍ട്ട്‌, ഗോള്‍ഡന്‍ കോര്‍ഡ്സ്, എല്‍സ്റ്റെന്‍ ഗണ്‍ തുടങ്ങിയ ട്രൂപ്പുകള്‍ സ്വന്തമായി രൂപപ്പെടുത്തിയെടുത്താണ് ആദ്യകാല സംഗീത സപര്യ ആരംഭിക്കുന്നത്.

അറുപതുകളുടെയും എഴുപതുകളുടെയും ക്ഷുഭിത യൌവ്വനങ്ങളുടെ സമരോദ്യുക്തതയെയും യുദ്ധ വിരുദ്ധ വികാരങ്ങളെയും പ്രചോദിപ്പിക്കുന്നതിലും ഒരു തലമുറയെ വെറും പോപ്‌ കള്‍ച്ചറിന്റെ പിടിയില്‍ പെടാതെ സംഗീതത്തെ ഒരു പ്രതി സംസ്കാരത്തിന്റെ (counterculture) ആവിഷ്കാരമാക്കുന്നതിലും തികച്ചും മുമ്പില്‍ നടന്നയാള്‍ തന്നെയാണ് ബോബ് ഡിലാന്‍. അമ്പത് വര്‍ഷത്തിലേറെ സജ്ജീവമായിത്തന്നെ നീണ്ടു നിന്ന സംഗീത സപര്യയില്‍ വ്യത്യസ്ത സംഗീത വിഭാഗങ്ങളെ സമന്വയിപ്പിക്കുന്നതിലും ജനപ്രിയമാക്കുന്നതിലും നിസ്തുലമായ പങ്ക് അദ്ദേഹം വഹിച്ചിട്ടും ഉണ്ട്. റോക്ക് & റോള്‍ സംഗീതത്തിലെ ഗീതങ്ങളെ കുറിച്ച്, അതും തന്റെ സപര്യയില്‍ സജീവമായി ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും, അദ്ദേഹം നടത്തിയ നിരീക്ഷണം സംഗീതത്തോടും അതിന്റെ സാഹിത്യത്തോടും അദ്ദേഹത്തിന്റെ ഗൗരവ പൂര്‍ണ്ണമായ സമീപനത്തിന്റെ നിദര്‍ശനമാണ്. പിടിച്ചിരുത്തുന്ന പ്രയോഗങ്ങളും ചടുല താളങ്ങളും ഒക്കെയുണ്ടെങ്കിലും റോക്ക് & റോള്‍ ഗീതങ്ങള്‍ വേണ്ടത്ര ഗൌരവമുള്ളവയോ ജീവിതത്തെ യഥാതഥമായി പ്രതിഫലിപ്പിക്കുന്നവയോ അല്ലെന്നു അദ്ദേഹം കണ്ടെത്തുന്നു. ഫോക് സംഗീതത്തിന് കൂടുതല്‍ ഗൗരവ സ്വഭാവമുണ്ടെന്നു അദ്ദേഹം നിരീക്ഷിക്കുന്നു. ഗീതങ്ങളില്‍ കൂടുതല്‍ നിരാശയും വിഷാദവും, പ്രത്യാശയും അതീന്ത്രിയ ഭാവവും, ആഴമുള്ള വികാരങ്ങളും ഫോക് സംഗീതത്തെ ഉന്നതമാക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. 1959-ല്‍ മിനെസോട്ട യൂനിവേഴ്സിറ്റിയില്‍ ചേര്‍ന്നതോടെ അദ്ദേഹം റോക്ക് & റോളില്‍ നിന്ന് അമേരിക്കന്‍ ഫോക് മ്യൂസിക്കിലെക്കും തുടര്‍ന്നു ഡിങ്കി ടൌണ്‍ ഫോക് മ്യൂസിക് സംഘത്തിലേക്കും എത്തുന്നത് ഈ തിരിച്ചറിവുകളുടെ ഫലമായാണ്. ആ ദിനങ്ങളിലാണ് അദ്ദേഹം റോബര്‍ട്ട്‌ അലന്‍ സിമ്മര്‍മാന്‍ എന്ന പേര് കവി ഡിലാന്‍ തോമസിനോടുള്ള ആരാധനയില്‍ ബോബ് ഡിലാന്‍ എന്നതിലേക്ക് പരിചയപ്പെടുത്തിത്തുടങ്ങുന്നത്. പേരുമാറ്റം തന്നെയും ഒരു സ്വാതന്ത്ര്യ പ്രഖ്യാപനമായി അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. അറുപതുകളുടെ തുടക്കത്തില്‍ 'പ്രതിഷേധ ഗീതങ്ങ' (protest songs) ളുടെ രചയിതാവായ വുഡി ഗത്രിയുമായും ഫോക് ഗായകനും ആക്റ്റിവിസ്റ്റുമായ പീറ്റ് സീഗറുമായും ഉണ്ടായ സഹവാസവും ഡിലാന്‍റെ സംഗീതത്തിലെ പോരാട്ട സ്വഭാവത്തെ നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്‌. മിസിസിപ്പി യൂനിവേഴ്സിറ്റിയില്‍ പ്രവേശനം നേടിയ ആദ്യ കറുത്ത വര്‍ഗ്ഗക്കാരനായ ജെയ്മ്സ് മെറിഡിത്തിന്റെ അനുഭവങ്ങളെ കുറിച്ചുള്ള 'ഓക്സ്ഫോര്‍ഡ് ടൌണ്‍ ' പോലുള്ള ഗീതങ്ങള്‍ അദ്ദേഹത്തിന്റെ രണ്ടാമത് ആല്‍ബമായ 1963-ല്‍ പുറത്തിറങ്ങിയ 'ദി ഫ്രീവീലിംഗ് ബോബ് ഡിലാ'നില്‍ ഇടം പിടിച്ചത് അങ്ങനെയാണ്. അടിമകളുടെ പരമ്പരാഗത സംഗീതത്തിന്റെ താളത്തില്‍ രചിക്കപ്പെട്ട 'ബ്ലോവിംഗ് ദി വിന്‍ഡ് ' , 'നൊ മോര്‍ ഓക് ഷന്‍സ് ' തുടങ്ങിയവ അമേരിക്കന്‍ പൌരാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ ഊര്‍ജ്ജം ചെറുതല്ല. ക്യൂബന്‍ മിസ്സൈല്‍ പ്രതിസന്ധിയുടെ ഘട്ടത്തിലും വിയെറ്റ്നാം യുദ്ധകാലത്തും ന്യൂക്ലിയര്‍ നിരായുധീകരണത്തിനു വേണ്ടിയുള്ള അമേരിക്കന്‍ യുവതയുടെ പോരാട്ടങ്ങളിലും ഐക്യപ്പെട്ടബോബ് ഡിലാന്‍ , ബീറ്റില്‍സ് പോലുള്ള ഗായക സംഘങ്ങള്‍ക്കും അലന്‍ ഗിന്‍സ്ബര്‍ഗിനെ പോലുള്ള നിഷേധികളായ എഴുത്തുകാര്‍ക്കും പ്രിയങ്കരനായി.

പോരാട്ടങ്ങളുടെ ഉള്ളടക്കം ഗീതങ്ങളില്‍ മാത്രമായിരുന്നില്ല ഡിലാന്. തീവ്ര വലതുപക്ഷ സംഘടനയായിരുന്ന ജോണ്‍ ബിര്‍ച്ച് സൊസൈറ്റിക്ക് അഹിതകരമാവും എന്ന ആരോപണത്തില്‍ തന്റെ രചന സെന്‍സറിംഗിന് വിധേയമാക്കുന്നതിന് നിന്നുകൊടുക്കാതെ പ്രസിദ്ധമായ എഡ് സള്ളിവന്‍ ഷോയില്‍ നിന്ന് ഇറങ്ങിപ്പോയ ചരിത്രമുണ്ട് അദ്ദേഹത്തിന്. മൂന്നാമത് ആല്‍ബം 'ദി ടൈംസ് ദേ ആര്‍ ചെയ്ഞ്ചിംഗ് ' കൂടുതല്‍ തീവ്രവും മുനകൂര്‍ത്തതുമായ പ്രതിഷേധ സ്വരമുയര്‍ത്തുന്ന ഗീതങ്ങളാല്‍ സമ്പന്നമാണ്. കറുത്തവരുടെ അവകാശപ്പോരാട്ടങ്ങളിലെ രക്തസാക്ഷിത്തമാണ് പല ഗീതങ്ങളുടെയും വിഷയം. എന്നാല്‍ 1963 അവസാനിക്കുമ്പോഴേക്കും പൌരാവകാശ പ്രവര്‍ത്തകരും ഫോക് സംഗീത സംഘങ്ങളും തന്നെ ഉപയോഗിക്കുകയാണെന്ന ചിന്ത അദ്ദേഹത്തില്‍ ബലപ്പെടുകയും കുറെ കൂടി വൈയക്തികവും ലളിത വൈകാരികതയുള്ളതുമായ ഗീതങ്ങളിലേക്കു അദ്ദേഹം തിരിച്ചു പോവുകയും ചെയ്യുന്നുണ്ട്. പരസ്പരം ഏറെ താങ്ങായിരുന്ന ഗായികയും ആക്റ്റിവിസ്റ്റുമായ ജോവാന്‍ ബായെസുമായുണ്ടായിരുന്ന ഹ്രസ്വകാല ബന്ധവും ഉലഞ്ഞുതുടങ്ങിയിരുന്നു. സിവില്‍ ലിബര്‍ട്ടീസ് കമ്മിറ്റിയുടെ ടോം പെയ്ന്‍ അവാര്‍ഡ്‌ സ്വീകരിച്ചുകൊണ്ട് കമ്മിറ്റി കഷണ്ടികയറിയ വൃദ്ധരുടെതാണെന്നും 'ഇനി മുതല്‍ തനിക്കു കറുത്തവരും വെളുത്തവരുമോ , ഇടതും വലതുമോ ഇല്ലെന്നും' കനത്ത മദ്യലഹരിയില്‍ ബോബ് വിളംബരപ്പെടുത്തി. റോക്ക് & റോളിലേക്കുള്ള ഒരു തിരിച്ചു പോക്കും ഈ ഘട്ടത്തില്‍ സംഭവിക്കുന്നുണ്ട്. ഒരു ഫോക് - റോക്ക് പോപ്‌ മ്യൂസിക് താരമായി മാറിയ ബോബ് തന്റെ ജീന്‍സിനും വര്‍ക്ക്‌ ഷര്‍ട്ടിനും പകരം സണ്‍ ഗ്ലാസും ബീറ്റില്‍സ് ബൂട്ടും ധരിച്ചു തുടങ്ങുകയും ചെയ്തു. അറുപതുകളുടെ ബാക്കി വര്‍ഷങ്ങള്‍ ഇരു ക്യാമ്പുകളും തമ്മിലുള്ള വിരോധ പ്രകടനത്തിന്റെതായി. 'മി. ടാംബുരിന്‍ മാന്‍ ', ഇറ്റ്സ് ആള്‍ റൈറ്റ്, മാ' , 'ലൈക് എ റോളിംഗ് സ്റ്റോണ്‍ ' തുടങ്ങിയ വിഖ്യാത ഗീതങ്ങള്‍ ഇക്കാലത്താണ് സൃഷ്ടിക്കപ്പെട്ടത്. അമിതാധ്വാനത്തിന്റെയും തളര്‍ച്ചയുടെയും മറുമരുന്നായി കനത്ത തോതിലുള്ള മയക്കു മരുന്നുപയോഗവും ഇക്കാലത്ത് ശീലമാക്കിയിരുന്നെന്നും എന്നാല്‍ പിന്നീട് അത് ഉപേക്ഷിച്ചു എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാല്‍ തന്റെ ശീലങ്ങളെ കുറിച്ച് ബോബ് കഥകള്‍ ചമയ്ക്കുക പതിവാണെന്ന് കരുതുന്നവരുണ്ട്. 1965-ല്‍ അക്കോസ്റ്റിക് സംഗീതത്തോടൊപ്പം ഇലക്ട്രിക് ഗിറ്റാര്‍ കൂടി ഉപയോഗിക്കുന്ന രീതി ആരംഭിച്ചതോടെ പരമ്പരാഗത ഫോക്ക് സംഗീതത്തിന്റെ ഉപാസകര്‍ അദ്ദേഹത്തെ തുറന്നെതിര്‍ക്കാന്‍ തുടങ്ങി. 'ബ്രിംഗിംഗ് ഇറ്റ്‌ ഓള്‍ ഹോം', 'ഹൈവെ 61 റിവിസിറ്റഡ് ' തുടങ്ങിയവ ഇക്കാലത്തിറങ്ങിയ പ്രസിദ്ധ ആല്‍ബങ്ങളാണ് . തുടര്‍ന്നുള്ള മൂന്നു പതിറ്റാണ്ടുകാലം ബോബ് സ്വയം കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 1966-ല്‍ ഉണ്ടായ മാരകമായ ഒരു ബൈക്ക് അപകടം ഏതാണ്ട് ഒരു വര്‍ഷം അദ്ദേഹത്തെ കിടപ്പിലാക്കി. ജോണ്‍ വെസ്‌ലി ഹാര്‍ഡിംഗ് (1968) , നാഷ് വില്ല സ്കൈലൈന്‍ (1970) എന്നീ ആല്‍ബങ്ങളില്‍ തന്റെ മനസ്സിനെ മഥിച്ചിരുന്ന പാരുഷ്യങ്ങള്‍ അദ്ദേഹം പ്രതിഫലിപ്പിച്ചിട്ടുണ്ട് എന്ന് വിമര്‍ശക മതം. സെല്‍ഫ് പോര്‍ട്രെയ്റ്റ് (1970), ടാരാന്റുല (1973) എന്നിവ രൂക്ഷമായി വിമര്‍ശിക്കപ്പെട്ട ആല്‍ബങ്ങളാണ്. അതേ വര്‍ഷം സാം പെക്കിന്‍പായുടെ വിഖ്യാതമായ പാറ്റ് ഗാരെറ്റ് ആന്‍ഡ് ബില്ലി ദി കിഡ് എന്ന ഹോളിവുഡ് ചിത്രത്തില്‍ അഭിനയിച്ച ബോബ്, ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം ഒരുക്കുകയും ചെയ്തു. 'നോക്കിംഗ് ഓണ്‍ ഹെവന്‍സ് ഡോര്‍ എന്ന പ്രശസ്ത ഗാനം ചിത്രത്തിന് വേണ്ടിയാണ് അദ്ദേഹം രചിച്ചത്.

അപകടത്തിനു ശേഷം ബോബ് നടത്തിയ ആദ്യ മുഴുനീള ടൂര്‍ 1974-ല്‍ ആയിരുന്നു. പ്ലാനറ്റ് വേവ്സ് എന്ന ആല്‍ബം മ്യൂസിക് ചാര്‍ട്ടുകളില്‍ ആദ്യമായി അദ്ദേഹത്തെ ഒന്നാമതെത്തിച്ചു. ബ്ലഡ്‌ ഓണ്‍ ദി ട്രാക്ക്സ്, (1975), ഡിസയര്‍ (1976) എന്നിവയും ഏറെ പ്രസിദ്ധമായപ്പോള്‍ 'ഡിസയറി'ന് വേണ്ടി ബോബ് എഴുതിയ 'ഹരിക്കെയ്ന്‍' എന്ന ഗാനം പ്രമാദമായ ഒരു കൊലപാതക്കേസില്‍ പുനര്‍ വിചാരണക്ക് വരെ വഴിവെച്ചത് ചരിത്രം. ഭാര്യ സാറ ലോണ്ടെസുമായി പിണങ്ങേണ്ടി വന്നതും മുറിവുണക്കാന്‍ നടത്തിയ ശ്രമങ്ങളുടെ പരാജയവുമാണ് 'സാറ' എന്ന വിഷാദ ഗീതത്തിന്റെ പ്രഭവം. തുടര്‍ന്നാണ്‌ ബോബിന്റെ പ്രസിദ്ധമായ വിശ്വാസ വഴികളിലേക്കുള്ള തിരിച്ചു പോക്ക് സംഭവിക്കുന്നത്‌. 1979-ല്‍ താനൊരു ക്രിസ്തീയനായി പുനര്‍ജ്ജനിച്ചതായി ബോബ് പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്നിറങ്ങിയ സ്ലോ ട്രെയ്ന്‍ കമിംഗ് എന്ന ആല്‍ബം അദ്ദേഹത്തിനു ആദ്യ ഗ്രാമി അവാര്‍ഡ് നേടിക്കൊടുത്തു. തുടര്‍ന്നു ചില പരാജയങ്ങള്‍ ഉണ്ടായെങ്കിലും 1982-ല്‍ ബോബ് ഗാനരചയിതാക്കളുടെ ഹാള്‍ ഓഫ് ഫെയിമിലും 1989-ല്‍ റോക്ക് ആന്‍ഡ്‌ റോള്‍ ഹാള്‍ ഓഫ് ഫെയ്മിലും ചേര്‍ക്കപ്പെട്ടു. “എല്‍ വിസ് ഉടലിനെ സ്വതന്ത്രമാക്കിയ പോലെ ബോബ് മനസ്സിനെ സ്വതന്ത്രമാക്കി " എന്ന് ബ്രൂസ് സ്പ്രിംഗ്സ്റ്റീന്‍ നിരീക്ഷിക്കുന്നു. 1997-ല്‍ കലാമികവിനുള്ള ഏറ്റവും വലിയ ദേശീയ പുരസ്ക്കാരമായ കെന്നഡി സെന്റര്‍ ബഹുമതി അദ്ദേഹത്തെ തേടിയെത്തി. 1997-ല്‍ ടൈം ഔട്ട്‌ ഓഫ് മൈന്‍ഡ് എന്ന ആല്‍ബം മൂന്നു ഗ്രാമി അവാര്‍ഡുകളാണ് സ്വന്തമാക്കിയത്. അതേ വര്‍ഷം പോപ്‌ ജോണ്‍ പോള്‍ രണ്ടാമന് വേണ്ടി നോക്കിംഗ് ഓണ്‍ ഹെവന്‍സ്‌ ഡോര്‍ ഉള്‍പ്പടെ ഗാനങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു. പുതിയ നൂറ്റാണ്ടിലും തളര്‍ച്ചയില്ലാതെ, നിരൂപക പ്രശംസയും ജനസമ്മതിയും ഒരുപോലെ നേടിയെടുത്ത ചെയ്ത സ്റ്റുഡിയോ ആല്‍ബങ്ങളായ മോഡേണ്‍ ടൈംസ് (2006) ടുഗെതര്‍ ത്രൂ ലൈഫ് (2009) തുടങ്ങിയവയുമായി അദ്ദേഹം വിജയകരമായ പര്യടനങ്ങള്‍ തുടര്‍ന്നു. ഇതിനിടെ, 2005-ല്‍ വിഖ്യാത സംവിധായകന്‍ മാര്‍ട്ടിന്‍ സ്കോര്‍സെസേയുടെ നൊ ഡായറക് ഷന്‍ : ബോബ് ഡിലാന്‍ എന്ന ബയോഗ്രഫിക് ഡോകുമെന്ററിക്കു വേണ്ടി ഇരുപതു വര്‍ഷത്തിനിടെ നല്‍കിയ ആദ്യ മുഴുനീള അഭിമുഖത്തിലും ബോബ് സ്വയം ആവിഷ്കരിച്ചു. പുതിയ ദശകത്തിലും ശ്രദ്ധേയമായ സംഗീത സംഭാവനകളുമായി സജീവമായ ബോബിനെ തേടി ഗ്രാമി, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരങ്ങള്‍ കൂടാതെ പ്രസിഡന്റിന്റെ മെഡല്‍ ഓഫ് ഫ്രീഡം (2012) പുരസ്കാരവും ഇപ്പോള്‍ , 1993--ല്‍ ടോണി മോറിസന് ശേഷം ആദ്യമായി ഒരു അമേരിക്കക്കാരനെ തേടിയെത്തുന്ന സാഹിത്യ നോബല്‍ സമ്മാനവും ജീവിതം സംഗീതവും സംഗീതം പോരാട്ടവുമാക്കിയ ഗായകനെ തേടിയെത്തുന്നു. “അമേരിക്കന്‍ ഗാന രചനാ പാരമ്പര്യത്തില്‍ പുതിയ കാവ്യാവിഷ്കാരം സൃഷ്ടിച്ചതിന്" (നോബല്‍ സൈറ്റേഷന്‍) നല്‍കപ്പെടുന്ന ഈ പുരസ്കാരം, ....

(വാരാദ്യമാധ്യമം-23, ഒക്ടോബര്‍,2016)
(ഗള്‍ഫ്‌ മാധ്യമമ൦ - 23, ഒക്ടോബര്‍,2016)