Featured Post

Thursday, February 2, 2017

Deshathinte Jathakam by K.R. Viswanathan (Malayalam Novel)

പിഴുതെറിയപ്പെടുന്നവരുടെ ഇതിഹാസങ്ങള്‍




അസാധാരണമായ വായനാക്ഷമതയുള്ള നോവലാണ്  പൂർണ്ണ ഉറൂബ് അവാർഡ് നേടിയ ശ്രീകെആർവിശ്വനാഥന്റെ 'ദേശത്തിന്റെ ജാതകം'. ഘടനയിലും പാത്ര വൈവിധ്യത്തിലും അവരുടെ പുരാവൃത്താഖ്യാനങ്ങളിലും ദേശപുരാണങ്ങളെ പശ്ചാത്തലം എന്നതിലുപരി ജൈവസാന്നിധ്യമാക്കി സചേതനമാക്കുന്ന രചനാപാടവത്തിലും മലയാള സാഹിത്യത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച ഈടുവെപ്പുകൾ ആയ ഖസാക്കിന്റെ ഇതിഹാസംഒരു ദേശത്തിന്റെ കഥവിഷകന്യകമാവേലി മന്റം തുടങ്ങിയ കൃതികളുമായി സർഗ്ഗ സംവാദത്തിനും താരതമ്യത്തിനും ഒട്ടേറെ ഇടങ്ങൾ കാത്തു വെക്കുന്നുണ്ട് 556 പുറങ്ങളിൽ വ്യാപിച്ചു കിടക്കുന്ന ഇതിഹാസമാനമുള്ള ഈ നോവൽ.

തുടക്കവും ഒടുക്കവും ചേരുന്ന വലയം

ചെമ്പന്‍ വയല്‍ സ്കൂളിലേക്ക് പുതുതായി വരുന്ന വിനയന്‍ മാഷ്‌ മൂപ്പനാട്ടെ ആലിക്കുട്ടിയുടെ ചായക്കടയില്‍ വഴിയന്വേഷിച്ചെത്തുന്ന നിമിഷത്തില്‍ തുടങ്ങിഒരനുഭവകാണ്ഡം വൃത്തം പൂര്‍ത്തിയാക്കി എല്ലാം ഒടുങ്ങി അയാള്‍ വേറെയുമൊരു ചെമ്പന്‍ വയലിലേക്ക്‌ സ്ഥലമാറ്റ ഉത്തരവുമായി പടിയിറങ്ങുന്ന മുഹൂര്‍ത്തത്തില്‍ അവസാനിക്കുന്നഅല്ലെങ്കില്‍ അറ്റമില്ലാച്ചുഴിയായി മറ്റൊരു പെരുമഴയിലേക്ക് മറ്റൊരു വലയം തുടങ്ങുന്നമലയാളിക്ക് ഏറെ പരിചിതമായ ആ ഘടനയാണ് സ്ഥൂലാര്‍ത്ഥത്തില്‍ നോവലിനുള്ളത്എന്നാല്‍ ഇതിഹാസസാമ്യം അതിനപ്പുറത്തെക്ക് തികച്ചും വ്യതിരിക്തമായും തനതു ആഖ്യാനവ്യക്തിത്വത്തിലൂടെയും ആണ് മുന്നോട്ടു പോവുക. ചെമ്പന്‍ വയലിന്റെ ദേശീയ വാഹനമായ ആലിക്കുട്ടിയുടെ പുരാവസ്തുവായ ജീപ്പില്‍ കുന്നിന്‍ പള്ളവരെയെത്തുന്ന വിനയനെ എതിരേല്‍ക്കുക സ്ഥലത്തിന്റെ മുഴുവന്‍ നന്മകളുടെയും നിറവും ദുരന്തങ്ങളുടെ സാക്ഷിയും പരീക്ഷണ ബലിമൃഗവുമായ കുഞ്ഞാലന്‍ കുട്ടിമുസ്ലിയാര്‍ എന്ന ശുഭ്രമായ പുഞ്ചിരിയിയാണ്ഇനിയങ്ങോട്ട് വിചിത്ര വിശേഷങ്ങളും ഒറ്റക്കും കൂട്ടായുമുള്ള ദുര്‍വ്വിധികളുടെ വേട്ടയാടലും പങ്കിടുന്ന ഒരു ദേശത്തെയും മനുഷ്യരെയുമാണ് അയാള്‍ക്ക് കാണാനുണ്ടാവുകഎല്ലാത്തിനും സാക്ഷിയാവുമ്പോഴും അയാളില്‍ ഒരു നായകസ്വരൂപവും ആരോപിക്കാനാവില്ല എന്നുമാത്രമല്ലനോവലിന്റെ കേന്ദ്രത്തിലുള്ള അനേക കഥാപാത്രങ്ങളില്‍ താരതമ്യേന പിന്‍ നിരയിലേ അയാള്‍ സ്വയം അടയാളപ്പെടുത്തുന്നുമുള്ളൂ. “ഒന്നൂല് സൊര്‍കംഅല്ലേല് നരകംഎന്ന് ആലിക്ക അവതരിപ്പിച്ച ചെമ്പന്‍ വയല്‍ എന്ന സമസ്യയെ "ചെമ്പന്‍ വലഎന്ന് തിരുത്തുന്ന കൊച്ചുണ്ണി മാഷ്‌ വന്നിറങ്ങുമ്പോഴേ അയാളെ ഉപദേശിക്കുന്നുഇവിടെ നിന്നുപോയാല്‍ ഒട്ടിപ്പോവുംഇത് തന്നെപ്പോലെ ജന്മാന്തര ശാപങ്ങള്‍ അനുഭവിച്ചു തീര്‍ക്കാനുള്ളവര്‍ക്കുള്ളതാണ്നാളെത്തന്നെ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ കൊടുക്കണം

സമസ്യകളാവുന്ന കഥാപാത്രങ്ങള്‍

ഉരുവപ്പെട്ടുകൊണ്ടിരിക്കുന്ന അണക്കെട്ട് മുക്കിക്കളയും മുമ്പുള്ള ചെമ്പന്‍ വയലിന്റെ അവസാനത്തെ ആയുസ്സവധിയില്‍ഇനിയങ്ങോട്ട് സമസ്യകളുടെ ധാരാളിത്തമാണ് വിനയനെ എതിരേല്‍ക്കുകകാസരോഗിണിയുടെ എകാന്തക്കൂട്ട് നല്‍കിയ മടുപ്പും മുഷിപ്പും അതു വളര്‍ന്നു രൂപം കൊണ്ട പീഡനത്വരയും മുപ്പതാണ്ടിന്റെ അനപത്യ ദുഖവും ചേര്‍ന്ന് ആസക്തിക്കും സ്വന്തമാക്കല്‍ മനോഭാവത്തിനുമിടയിലെ ദുരൂഹാകര്‍ഷണത്തില്‍ രാധയുടെ ഉടല്‍ സമൃദ്ധിയിലേക്ക്‌ അഗമ്യഗമനം നടത്തുന്നതിലേക്ക് എത്തുമ്പോഴും അത്യപൂര്‍വ്വ നിമിഷങ്ങളില്‍ സരസ്വതിടീച്ചര്‍ എന്ന പ്രണയ സ്മൃതിയോടു ആര്‍ദ്രമാവുന്ന, ഒരു നിമിഷം സ്ത്രീ വിദ്വേഷത്തിന്റെ അശ്ലീലതയും ആത്മപുച്ഛം വേട്ടയാടുന്ന അടുത്ത നിമിഷം ദൈവത്തിന്റെ നേരമ്പോക്കായി തന്നെത്തന്നെ തിരിച്ചറിയുന്ന വ്യര്‍ത്ഥ ബോധത്തിന്റെ ആഴമുള്ള നിരീക്ഷണങ്ങളും പങ്കുവെക്കുന്ന കൊച്ചുണ്ണി മാഷ്‌ തന്നെയാണ് അതില്‍ ആദ്യത്തേതും മുന്നിട്ടു നില്‍ക്കുന്നതുംകൊച്ചുണ്ണി മാഷുടെ പ്രകൃതത്തിലെ പിടികൊടുക്കാത്ത വശങ്ങള്‍ നോവലില്‍ പലവുരുഒരുപക്ഷെ ഒരതിവിസ്താരത്തിന്റെ വിമര്‍ശകക്കണ്ണിന് ഇടം നല്‍കുംവിധം വരെആവര്‍ത്തിക്കപ്പെടുന്നുണ്ട്ചെമ്പന്‍ വയലില്‍ സരസ്വതി ടീച്ചര്‍ക്ക് അവകാശപ്പെട്ട ആറടി മണ്ണ് കിട്ടിക്കഴിഞ്ഞെന്ന ബോധ്യവുമായിതന്നെ സ്നേഹിച്ചവരെയൊന്നും താന്‍ കണ്ടില്ലെന്നും താന്‍ സ്നേഹിച്ചവരൊന്നും അത് തിരിച്ചറിഞ്ഞില്ലെന്നും സ്വന്തം ജീവിതസാരം ചുരുട്ടിക്കെട്ടി ആരോടും യാത്ര പറയാനില്ലാതെഗ്രാമവേശ്യയുടെ അഭിശപ്തമായ വിധിയില്‍ നിന്ന് മോചനം തേടി കൈതേരിക്കാരനോടൊപ്പം പുതുജീവിതം തുടങ്ങാന്‍ പോയ രാധയുടെ ചുവടുകളെ രഹസ്യ പ്രതീക്ഷകളോടെ പിന്തുടര്‍ന്ന് ചെമ്പന്‍ വയലിറങ്ങുന്ന കൊച്ചുണ്ണി മാഷ്‌ സമാധാനിക്കുന്നുണ്ട്നൂറ്റാണ്ടു പിന്നിട്ട സ്കൂളിന്റെ ഉദക ക്രിയക്ക് ഒരാള്‍ മതി. പാഴായിപ്പോകാന്‍ വിധിക്കപ്പെട്ട പ്രണയജീവിത മോഹവുമായി മാഷോടൊപ്പം ഇറങ്ങിത്തിരിക്കുമ്പോള്‍ പിറകില്‍ ഉപേക്ഷിച്ച കൂട്ടും കുടുംബവും നിതാന്തമായ ഒരു വിങ്ങലായി മനസ്സില്‍ പേറിയിരുന്ന സരസ്വതി ടീച്ചര്‍അനിയനായും മകനായും കാണുന്ന വിനയനിലൂടെ നടത്തുന്ന അന്വേഷണങ്ങള്‍ നല്‍കുന്ന നൈരാശ്യങ്ങള്‍ക്കും രാധയിലൂടെ കണ്‍മുന്നില്‍ ഉയിര്‍ക്കുന്ന അവഗണനയുടെ ദുസ്സഹവേദനക്കും പരിഹാരമായാണ് കൂട്ടിലിട്ട അനന്തന്റെ ഇണര്‍പ്പുപൊട്ടിയ മൃത്യുചുംബനം കൈത്തലത്തില്‍ ആവോളം ഏറ്റുവാങ്ങി മറ്റൊരു സമസ്യയായൊടുങ്ങുകകുഞ്ഞാലന്‍ കുട്ടി മുസ്ലിയാരെ മാറ്റിനിര്‍ത്തിയാല്‍ നോവലില്‍ ഏറ്റവും നിറവുള്ള നന്മസാന്നിധ്യംമുന്നിലിരുന്ന കുട്ടികള്‍ക്കെല്ലാം അമ്മയും അന്നവുമായി മാറിയിരുന്ന സരസ്വതി ടീച്ചര്‍ തന്നെഅതുതന്നെയാണ്ഒടുവില്‍ടീച്ചറുടെ ഒരു തുള്ളി കണ്ണുനീരില്‍ ദഹിച്ചുപോവും താനെന്ന ബോധ്യത്തില്‍ രാധയുടെ വിട്ടുപോക്കിനും അതുവഴി കൊച്ചുണ്ണി മാഷുടെ ടീച്ചറോടുള്ള രോഷം ആപത്കരമാംവിധം അണപൊട്ടുന്നതിനും കാരണമാവുന്നതും

ഏദന്‍ ദ്വന്ദ്വങ്ങള്‍

നോവലിന്റെ നൈതികതയുടെ കണ്ണാടിയായി ഉയര്‍ന്നു നില്‍ക്കുന്നത് മറ്റാരേക്കാളും കുഞ്ഞാലന്‍ കുട്ടി മുസ്ലിയാര്‍ എന്ന സാത്വികന്‍ തന്നെയാണ്അയ്യപ്പന്‍ പറയുന്നതുപോലെ ചെമ്പന്‍ വയലില്‍ ദൈവം നടക്കാനിറങ്ങുന്നത് 'മൊയ്ല്യാരുടെ ബാങ്കിവിളി' കേള്‍ക്കുമ്പോഴാണെന്ന ജാതിമതഭേദമെന്യേയുള്ള അംഗീകാരത്തിന്റെ സ്നേഹത്തില്‍നിന്ന് നിഷ്കാസിതനും നിരാലംബനുമായി ഭ്രാന്താശുപത്രിയില്‍ ഒടുങ്ങുന്ന കുഞ്ഞാലന്‍ കുട്ടി മുസലിയാര്‍ ഒരു ദേശത്തിന്റെ അപചയത്തെ തന്നെയാണ് അടയാളപ്പെടുത്തുന്നത്. മൂത്തമകള്‍ നബീസ അണക്കെട്ടുനിര്‍മ്മാനം സൃഷ്ടിക്കുന്ന പുത്തന്‍ ബാന്ധവങ്ങളില്‍ ചെമ്പന്‍ വയലിലെ നിലതെറ്റിയ പല യുവതികള്‍ക്കുമെന്ന പോലെ തന്റെയുള്ളില്‍ മുളപൊട്ടുന്ന ജീവന്റെ തുടിപ്പിന് സമാധാനം പറയാനില്ലാതെ ഒരു കയര്‍ കുരുക്കില്‍ സ്വയം അവസാനിപ്പിക്കുന്നതുംഒരു നാള്‍ തനിക്കു അഭയവും സാന്ത്വനവുമായിരുന്ന ചെട്ടിയാരുടെ മകനോടൊപ്പം ആമിന ഒളിച്ചോടുന്നതും പുതുപണ്ഡിതന്റെ വരവോടെ അവഗണനയുടെ കൈയ്പ്പു നീരുകുടിക്കേണ്ടി വരുന്നതും മുജ്ജന്മ പാപങ്ങള്‍ തീര്‍ക്കാനെന്നോണം പ്രാണനെപ്പോലും പിടയിക്കുംവിധം ഇരുപാദങ്ങളിലും നിറഞ്ഞ ആണിരോഗത്തിന്റെ അവശതയും ഒന്നൊന്നായി ജീവിതത്തെ കടിച്ചു കുടയുമ്പോഴും വീണുകിട്ടുന്ന സന്തോഷത്തിന്റെ ചെറുതരികളില്‍ അല്ലാഹുവിന്റെ മഹാകാരുണ്യം കാണുന്നതന്റെ അറിവില്ലായ്മയുടെ വിനയത്തില്‍ ആരോടും ശിഷ്യപ്പെടാന്‍ തയ്യാറുള്ള, എരിവയറുമായി കുഞ്ഞുമകള്‍ പുരക്കകത്ത് കാത്തിരിക്കുമ്പോഴും മറ്റേതോ ഒരു വിശന്ന വയറ് തന്‍റെ പള്ളി മുക്രി വിഹിതത്തിന് പങ്കുപറ്റുന്നുണ്ടെന്നറിഞ്ഞു ആ മോഷണത്തിന് അറിഞ്ഞു കൊണ്ടുതന്നെ സൗകര്യമൊരുക്കിക്കൊടുക്കുന്ന മുസ്ലിയാര്‍ക്കും പക്ഷെ ഒരൊറ്റ ഘട്ടത്തില്‍ അടിപതറുന്നുണ്ട്ചെട്ടിയാരുടെ വീട്ടില്‍ വിശ്വാസ സ്വാതന്ത്ര്യത്തോടെയും സ്നേഹമനുഭവിച്ചും തന്നെയാണ് ആമിന കഴിയുന്നതെന്നറിയുന്ന നിമിഷം ഒരു ചപലചിന്തയില്‍ അയാള്‍ ചോദിച്ചു പോവുന്നുണ്ട്എന്നാല്‍പ്പിന്നെ മകളെനിനക്കവനെ മാര്‍ക്കം കൂട്ടിക്കൂടെഅടുത്ത നിമിഷം തന്നോടുതന്നെ പുച്ഛം തോന്നുന്ന അയാളെ അതേറെ പശ്ചാതാപവിവശനാക്കുന്നുമുണ്ട്.

എങ്കിലുംപുതുപണ്ഡിതനും അത്ഭുത പ്രവര്‍ത്തികളുടെ സിദ്ധനുമായി ചെമ്പന്‍ വയലിലെത്തുന്ന തങ്ങള്‍ പ്രതിനിധീകരിക്കുന്ന 'പരിഷ്കരണമൗലികതയുടെ എതിരറ്റത്തു തന്റെ അജ്ഞതയിലും 'പടച്ചോന് നിരക്കാത്തതൊന്നും ഞാന്‍ ആരേം പഠിപ്പിച്ചില്ലല്ലോ' എന്ന് ആശ്വസിക്കുന്ന മൊയ്ല്യാര്‍ തന്നെയാണ്ചെമ്പന്‍ വയല്‍ അനുഗ്രഹങ്ങളറ്റ ഒരു പ്രാകൃത ഏദന്‍ ആണെങ്കില്‍ അവിടെയെത്തുന്ന സാത്താനിക സാന്നിധ്യമായ തങ്ങളില്‍ അടങ്ങിയിരിക്കുന്ന നെറികേടുകളുടെ പ്രഭാവം ആദ്യം തിരിച്ചറിയുന്നത്‌ അയ്യപ്പന്‍റെ മുക്കാലന്‍ പട്ടിയും അതിന്റെ ആദ്യ ഇര മൊയ്ല്യാരുമാണ്മൊയ്ല്യാര്‍ നിഷ്ടാപൂര്‍വ്വം കത്തിച്ചു വെക്കുമായിരുന്ന അത്തറു വിളക്കും ചെമ്പന്‍ വയലിന്റെ ഹൃദയസ്പന്ദനം പോലെ എപ്പോഴും മിടിച്ചു കൊണ്ടിരുന്ന പള്ളിക്ലോക്കിലെ പെന്‍ഡുലവും നിശ്ചേതനമാക്കി അയാള്‍ തുടങ്ങുന്നു. കാണെക്കാണെ ചെമ്പന്‍ വയലില്‍ അതിരുകള്‍ പിറവിയെടുക്കുന്നുസ്കൂളില്‍ മുസ്ലിം വേഷവും ബെഞ്ചും ഹിന്ദു ബെഞ്ചും ഉണ്ടാവുന്നുചായക്കടയില്‍ മുസ്ലിം ഭക്ഷണവും അല്ലാത്തതുംസ്കൂളിന്റെ അവതാരലക്ഷ്യം ഒരു പക്ഷെ ചെമ്പന്‍ വയലില്‍ ഒരു ലഹളക്ക് തിരികൊളുത്തുക എന്നതായിരിക്കും എന്ന് ഈ ഘട്ടത്തില്‍ കൊച്ചുണ്ണി മാഷ്‌ നിരീക്ഷിക്കുന്നു. ചെമ്പന്‍ വയലിന് കാവല്‍ നില്‍ക്കേണ്ടത് ശിവപാര്‍വ്വതിമാരായ വടവൃക്ഷങ്ങളല്ലഅറബിയുടെ സഹായത്തോടെ പദ്ധതിയിടുന്ന പള്ളിയുടെ മിനാരങ്ങളാവണമെന്നു അയാള്‍ സമുദായ നേതൃത്വത്തെ പ്രലോഭിപ്പിക്കുന്നുഓരത്തേക്ക് മാറ്റിനിര്‍ത്തപ്പെട്ട കുഞ്ഞാലന്‍ കുട്ടി മൊയ്ല്യാര്‍ വീണ്ടും മുക്രി മാത്രമാവുന്നുതങ്ങളുടെ പെരുമാറ്റങ്ങളില്‍ പന്തികേടു തോന്നുന്ന കുഞ്ഞാമിന പറയുന്നുണ്ട്,: 'കുഞ്ഞാലന്‍കുട്ടി മുസലിയാരായിരുന്നു നല്ലത്.' ഒരു നാള്‍സമുദായ നേതാക്കളുടെ ആശീര്‍വാദത്തോടെ ആയിഷയുടെ നിസ്സഹായത മുതലെടുത്ത്‌നബിയുടെയും ആയിഷയുടെയും കഥ പറഞ്ഞ്പതിമൂന്നു തികയാത്ത ആമിനക്കുട്ടിയെ മണവാട്ടിയാക്കി ആദ്യദിനം തന്നെ വന്നപോലെ അയാള്‍ പോകുന്നുഒരു വിവരവും ബാക്കിവെക്കാതെകുഞ്ഞാലന്‍ കുട്ടി മൊയ്ല്യാര്‍ അത്തറു വിളക്ക് വീണ്ടും തെളിക്കുകയും ചെമ്പന്‍ വയലിന്റെ ഹൃദ്സ്പന്ദനം വീണ്ടെടുക്കുകയും ചെയ്യുന്നുവെങ്കിലും തങ്ങള്‍ ഇട്ടേച്ചുപോയ വിത്തുകള്‍ കൊച്ചുണ്ണി മാഷ്‌ നിരീക്ഷിക്കും പോലെ വളര്‍ന്നു തിടം വെക്കുന്നുഒരു പ്രളയത്തില്‍ ഒടുങ്ങുമെന്നു കണക്കുകൂട്ടിയ ചെമ്പന്‍ വയല്‍ അതിനും മുന്നേ വിശപ്പിലും സാമുദായിക കാലുഷ്യങ്ങളുടെ തീയിലും ഓടുങ്ങിയേക്കാമെന്ന പ്രതീതി സൃഷ്ടിക്കപ്പെടുന്നു . ആ വിഷബാധയിലാണ് കോളെരിഅബ്ദുല്ലയാവേണ്ടി വരുന്നതും അത്തറു വിളക്കിന്റെ ചുവട്ടില്‍ ഇരുട്ടിന്റെ മറവില്‍ മൊയ്ല്യാര്‍ അടിയേറ്റു വീഴുന്നതുംആരെയും വെറുക്കാനാവാത്ത മൊയ്ല്യാര്‍ തനിക്കു പറ്റിയത് ഒരു തലചുറ്റലാണെന്നു തീര്‍ത്തുപറയുന്നത് ഒരു നേര്‍ക്കുനേര്‍ കൊമ്പു കോര്‍ക്കല്‍ ഒഴിവാക്കുന്നുണ്ടെങ്കിലും പടുവിത്തുകളുടെ പടര്‍പ്പ് അതുകൊണ്ടൊന്നും ഒഴിഞ്ഞു പോവില്ലെന്നും ഏറ്റവും നിസ്സഹായരും നിഷ്കളങ്കരുമായവരിലാണ് സാമൂഹിക ഭ്രാന്തുകള്‍ ആദ്യ ഇരയെ കണ്ടെത്തുക എന്നതും സാധൂകരിക്കപ്പെടുക തന്നെ ചെയ്യുന്നു.

എല്ലാ വേഷങ്ങളും ആടിത്തിമര്‍ക്കുന്ന ചെമ്പന്‍ വയലില്‍ ഒരു ഭ്രാന്തന്‍ വേഷം മാത്രമാണ് ഇല്ലാത്തതെന്നും അത് അതിന്റെ സമയമാകുമ്പോള്‍മുന്‍കൂട്ടി തയ്യാറാക്കിയ നാടക സ്ക്രിപ്റ്റില്‍ എന്ന പോലെവരികതന്നെ ചെയ്യുമെന്നും വിനയനോട് പറയുമായിരുന്ന മൊയ്ല്യാരുടെ ദുരന്തപ്രവചനം ആ സാധുവില്‍ തന്നെയാണ് ഫലിക്കുന്നത് എന്നത് നിയതിയുടെ വല്ലാത്തൊരു ക്രൂര ഫലിതം തന്നെയാവുന്നുണ്ട്. എന്നാലോ, നോവലന്ത്യത്തില്‍, എല്ലാ ദുരന്തഭൂമികളിലും ജീവിതം ജീവിതാര്‍ഹമായിത്തന്നെ തുടരുമെന്ന് വിളംബരപ്പെടുത്തുംവിധം മുന്നോട്ടുനോക്കുന്ന രണ്ടേരണ്ടു ജോഡി ജീവിതങ്ങള്‍ ആ നന്മനിറവില്‍ നിന്നുതന്നെയാണ് വഴികണ്ടെത്തുക: തങ്ങളെ തേടി വരുന്ന കൊലയാളികളുടെ പിടിയില്‍ പെടാതെ രക്ഷപ്പെടുന്ന ചേലാകര്‍മ്മം ചെയ്തിട്ടില്ലാത്ത സുലൈമാനും കുഞ്ഞിബിയുമാണ് ഒരു ജോഡി. ബാലപീഡനത്തിന്റെ സഹനപര്‍വ്വം കടന്ന കൊച്ചുറാണിയുടെ കൈപിടിച്ച കുഞ്ഞാമിനയും അബ്ദുല്ലയായ കൊളെരിയെന്ന ചന്ദിരനും രണ്ടാമത്തേതും. തങ്ങളുടെ ചതിയില്‍പ്പെട്ടു തകര്‍ന്നുപോയി ബുര്‍ഖക്കുള്ളില്‍ സ്വയമടക്കിയ കുഞ്ഞാമിന ജീവിതത്തിലേക്ക് തിരിച്ചുവരികയും അബ്ദുള്ളയുടെ ആലോചനക്കു സമ്മതം മളുകയും ചെയ്യുകയായിരുന്നു. വ്രതനിഷ്ടയായിരുന്ന ശുഭ്രവസ്ത്രങ്ങളില്‍ നിന്ന് ഉന്മാദത്തിന്റെ ചെളിപുരണ്ട ഇരുട്ടിലേക്ക് മറഞ്ഞു തുടങ്ങിയിരുന്ന, നാടുകാണി ചുരം കടന്നെത്തുന്ന കരിമ്പോത്ത് പേക്കിനാവുകളെ വല്ലാതെ ആവേശിച്ചു തുടങ്ങിയിരുന്ന മൊയ്ല്യാരുടെ പിതൃതുല്യമായ ഉപദേശത്തെ തുടര്‍ന്നായിരുന്നു ഇതെല്ലാം. ഇത് തിരിച്ചറിയുമ്പോഴാണ് വിനയന്‍ മാഷ് അത്തറുവിളക്ക് അബ്ദുള്ളക്കു തന്നെ അനാമത്ത് നല്‍കുക. 

ഗോത്ര സംഘര്‍ഷങ്ങളുടെ ബാക്കിപത്രം

ആദിവാസിജീവിതത്തിന്റെ ദൈന്യവും നിസ്സഹായതയുംകുറുമരും പണിയരും തമ്മില്‍ പരസ്പരമുള്ള കൊമ്പു കോര്‍ക്കലിലും അന്ത:ഛിദ്രങ്ങളിലും വാറ്റു ചാരായവും വട്ടിപ്പലിശയും അധികൃതരുടെയും അല്ലാത്തവരുടെയും ലൈംഗിക ചൂഷണവും ഉള്‍പ്പടെയുള്ള പുറം ലോകവുമായുള്ള വിനിമയങ്ങളിലെ ചതിക്കുഴികളിലും പെട്ട് വേരറ്റുകൊണ്ടിരിക്കുന്ന ഗോത്രീയമായ പടുതിരികത്തല്‍ ആയിക്കൊണ്ടിരിക്കുന്നതിനിടയില്‍, അണക്കെട്ട് നിര്‍മ്മാണവും കുടിയൊഴിക്കലും മൂര്‍ച്ഛിപ്പിക്കുന്ന പ്രതിസന്ധിയാണ് നോവലിന്റെ കേന്ദ്ര ഭൂമികകുടിയേറ്റക്കാര്‍ തുടങ്ങിവെച്ച ഭൂമിതട്ടിപ്പിന്റെ ചിത്രങ്ങള്‍ നോവലില്‍ വേണ്ടുവോളമുണ്ട്ചേക്കുമുത്തനെ ചതിച്ചു ഭൂമി സ്വന്തമാക്കുന്ന ശങ്കരന്‍ നായര്‍കാള വര്‍ക്കിഅധികൃതര്‍ക്ക് വേണ്ടതൊക്കെയും നല്‍കിയും സ്വന്തം ഭാര്യയെ കൂട്ടിക്കൊടുത്തും അക്വയര്‍ ചെയ്യേണ്ടതില്ലാത്ത സ്ഥലത്തിനു പൊന്നുംവില നേടിയെടുക്കുന്ന കരടി പീറ്റര്‍ തുടങ്ങിയവര്‍ ഇത്തരത്തിലുള്ളവരാണ്അപ്പന്‍ പെരിയ ബേരനോടും തന്നോടും കാളവര്‍ക്കിയും പീറ്ററും ചെയ്ത കൊടുംക്രൂരതകള്‍ക്ക് പകരംവീട്ടാന്‍ കാത്തിരുന്നു പരാജയപ്പെടുന്ന ചിന്ന ബേരന്‍ 'അരിവാളു ചുറ്റികേല് കുത്തി ' പകരം വീട്ടുന്നുണ്ട്അതേ സമയംസ്വന്തം മകനെ അടക്കാന്‍ ഇടമില്ലാതെ അലയേണ്ടി വരുന്ന കറപ്പന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ തന്റെ മാനന്തവാടി 'നക്സലൈറ്റ്ബന്ധങ്ങളുടെ പ്രചോദനത്തില്‍ കലാപം തുടങ്ങാന്‍ പിന്തുണ തേടുന്ന കൊളെരികുറുമ-പണിയ സംഘര്‍ഷങ്ങളില്‍ പെട്ട് എല്ലാം പരാജയപ്പെടുന്നത് കാണേണ്ടിയും വരുന്നുആദ്യം താജുദ്ധീനും പിന്നീട് അലക്സാണ്ടര്‍ മാഷും വട്ടിപ്പലിശയുടെ ചതിക്കുഴിയില്‍ ആദിവാസി ജീവിതം പന്താടുന്നുസ്ഥലമെടുപ്പിന്റെ ഭാഗമായി കിട്ടിയ പണം നാനാവിധമാക്കി നശിപ്പിച്ചും വാറ്റുചാരായത്തിലും ഈച്ചക്കളിയിലും നേരം പോക്കുന്ന ആണുങ്ങളും ലൈംഗിക ചൂഷണത്തിന്റെയും അവിഹിത ഗര്‍ഭങ്ങളുടെയും ഇരകളായി ഒടുങ്ങുന്ന ആദിവാസി സ്ത്രീത്വവുമായി ഒരു ജനത സര്‍വ്വനാശത്തിലേക്ക് കൂപ്പു കുത്തുന്നു. അനിവാര്യമായഎങ്ങോട്ടുമല്ലാത്ത പലായനത്തിലേക്ക് അവര്‍ പറിച്ചെറിയപ്പെടുന്നു.

വേട്ടയാടലിന്റെ ആദിമ മിടുക്കിലുള്ള കുറുമരുടെ അഭിമാനത്തിന്റെ പ്രതീകമാണ് ചെമ്പന്‍ വയലിന്റെ ക്യാപ്റ്റന്‍ അഹാബ് എന്നു വിളിക്കാവുന്ന അച്ചുവണ്ണന്‍. "മുള്ളുക്കുറുമന്റെ അമ്പും വില്ലും പ്രയോഗിക്കേണ്ടത് പാവം പറവകളോടല്ല, ഒറ്റപ്പന്നികളോടാണ്" എന്ന് പ്രഖ്യാപിക്കുന്നു അയാള്‍. 'അരക്ക് താഴോട്ടു മൃഗോം മേലോട്ട് മനുഷ്യനും ഒക്കെ ആയിട്ടൊള്ള കതകളി'ലെ അവതാരങ്ങളെ പോലെ തനിക്കും ഒരു അവതാര ലക്ഷ്യം ഉണ്ടാവുമെന്നും തന്റെ ഉടലിനെ ജീവനുള്ള മുകള്‍പാതിയും ജീവനില്ലാത്ത കീഴ്പ്പാതിയും ആക്കിത്തീര്‍ത്ത ഒറ്റപ്പന്നി എന്നെങ്കിലുമൊരിക്കല്‍ തന്റെ അമ്പിന്‍ പാകത്തില്‍ വരുമെന്നും, പ്രാപഞ്ചിക രൗദ്രത്തിന്റെയും സൃഷ്ടിയുടെ നിഗൂഡ വന്യ, ഭീകരതയുടെയും പ്രതീകമായ, തൂവെള്ള ഭീമന്‍ തിമിംഗലം ‘മോബിഡിക്കി’നെ വേട്ടയാടുന്ന ക്യാപ്റ്റന്‍ ആഹാബിനെ പോലെ, ജന്മത്തിന്റെ കടം വീട്ടാന്‍ അയാള്‍ കാത്തിരിക്കുന്നു. അബ്ദുല്ലയെന്ന കോളെരിയെ അവന്‍റെ അമ്മ നല്‍കിയ ചന്ദിരന്‍ എന്ന പേരിന്റെ തന്നെ വ്യക്തിത്വത്തില്‍ വിളിക്കുന്ന അച്ചുവണ്ണന്‍ ചെമ്പന്‍ വയലില്‍ നില്‍ക്കാനാവാതെ നാടുവിടുമ്പോള്‍ തന്റെ ശവമടക്കിനു കരുതിവെച്ച പണം അവനു നല്‍കുന്നുമുണ്ട്. ആ കടമാണ് ഒടുവില്‍ ഒറ്റപ്പന്നിയെ അമ്പെയ്തു അതിന്റെ അന്ത്യനിമിഷം അച്ചുവണ്ണന്റെ കണക്കില്‍ കൊള്ളിച്ച് രഹസ്യമാക്കി വെക്കാന്‍ അവനെ പ്രാപ്തനാക്കുന്നതും. 'എന്നാ ഈ ജന്മം അങ്ങനങ്ങ് പോട്ടെ!എന്ന് നിസ്സംഗനാവുന്ന അച്ചുവണ്ണനില്‍ ഉറങ്ങിക്കിടക്കുന്ന യോഗീഭാവമാകാം സ്വന്തം അമ്പുകൊണ്ട് സ്വയം വരിച്ചഏതാണ്ടൊരു ഹരാകിരിയുടെ മോക്ഷം അയാള്‍ക്ക് നല്‍കുന്നതും. ഒരു നാള്‍ ചന്ദിരന്‍ തന്നെയാണല്ലോ പറഞ്ഞതും:

അച്ചുവണ്ണാ ഒരു കുറുമനു ജീവിക്കണതിനേക്കാ എളുപ്പാ മരിക്കാന്‍.. കാരണം അവനടുത്ത് എപ്പ്ളും മൂര്‍ച്ചയുള്ള അമ്പൊണ്ട് .. അമ്പ് നെഞ്ചോടു ചേര്‍ത്തൊന്നമര്‍ത്തുക. അത് മതി.”

 ചെമ്പന്‍ വയലിന്റെ നന്മകള്‍ ഒന്നൊന്നായി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത് അബ്ദുള്ള നിരീക്ഷിക്കുന്നുണ്ട്. പെടുമരണങ്ങള്‍ പതിവാകുന്നു. കുമാരനും കറുത്ത വേലായുധനും ജാനുവും മറ്റുപലരും സ്വയമൊടുങ്ങുന്നു. കറപ്പന്റെ നിസ്സഹായമായ അന്ത്യത്തെ തുടര്‍ന്നാണ്‌ ജീവിച്ചിരിക്കുന്നപണിയന്‍ ആര്‍ക്കുമൊരു പ്രശ്നമല്ലെങ്കിലുംപെടു മരണം വരിച്ച പണിയന്‍ ആവേശിക്കാന്‍ തുടങ്ങുന്ന ശിവപാര്‍വ്വതിമാരെ മുറിച്ചു നീക്കാന്‍ ദേശക്കാര്‍ നിവേദനം നല്‍കുന്നതും ചെമ്പന്‍ വയലിന് തണലും കാവലുമായി ചുറ്റിപ്പിണഞ്ഞു നിന്ന കരിവീട്ടിയും ആലും മുറിച്ചു നീക്കുന്നതും.

അപമാനിക്കപ്പെടുന്ന പെണ്ണിടങ്ങള്‍

സ്ത്രീത്വത്തിനു നേരെയുള്ള അവമതിയുടെയും സ്ത്രീവിദ്വേഷത്തിന്റെയും മുറിവുകള്‍ പേറുന്ന ഒട്ടനവധി കഥാപാത്രങ്ങള്‍ നോവലിലുണ്ട്ഒരു പക്ഷെ കുഞ്ഞിബിയേയും ആമിനയേയും മാറ്റിനിര്‍ത്തിയാല്‍ ബാക്കി സ്ത്രീകഥാപാത്രങ്ങള്‍ എല്ലാവരും നേരിട്ടുതന്നെ അതിന്റെ ഇരകളാണ് താനുംകൊച്ചുണ്ണി മാഷെപ്പോലെ സ്ത്രീ വിദ്വേഷത്തിന്റെ വായ്ത്താരികള്‍ ഏറെ ഉതിര്‍ക്കുന്നത് ആണ്ടവന്‍ രാമനാണ്കൊളവയല്‍ കാര്‍ത്ത്യായിനി എന്ന തന്റെ ഭാര്യ മറ്റൊരാളോടൊപ്പം ഓടിപ്പോയതിന്റെ കയ്പ്പാണ് അയാളില്‍ സ്ത്രീവിദ്വേഷമായി നിറയുന്നത്ആദ്യം സീതയേയും അവളെ എക്സൈസ് ഏമാന്‍ കൊണ്ടുപോയ ശേഷം കൊച്ചു റാണിയെയും അയാള്‍ ക്രൂരദണ്ഡനക്കും മുട്ടില്‍ നിര്‍ത്തി പ്രാര്‍ഥനക്കും ഇരയാക്കുന്നുസ്വന്തം സഹോദരന്‍ കൂട്ടബലാല്‍ക്കാരത്തിനു കൂട്ടിക്കൊടുത്ത മരവിപ്പിലാണ് രാധ തന്റെ വിധി സ്വയം തെരഞ്ഞെടുക്കേണ്ടി വരുന്നത്. എങ്കിലും, കൊച്ചുണ്ണി മാഷോട് വിധേയത്വത്തിന്റെ വക്കോളമെത്തുന്ന മമത പുലര്‍ത്തുമ്പോഴും ഒരമ്മയെ പോലെ തന്നെ സ്നേഹിച്ച സരസ്വതി ടീച്ചറെ വേദനിപ്പിക്കുന്നത് തുടരാന്‍ വയ്യെന്ന നിലപാടെടുക്കുന്ന രാധഒരാണിന്റെ പെണ്ണായി ജീവിക്കാനുള്ള കൊതികൊണ്ടു മാത്രമല്ല കൊച്ചുണ്ണി മാഷ്‌ നല്‍കിയ ജീവന്റെ തുടിപ്പിനെ അയാള്‍ യാചിച്ചിട്ടും കൂട്ടാക്കാതെ മുമ്പ് പലപ്പോഴും ഗതികേടുകൊണ്ട് ചെയ്തപോലെ നശിപ്പിച്ചു കളയുന്നതുംഒന്നും പ്രതീക്ഷിക്കാനില്ലാത്ത ഒരു അജ്ഞാതവിധിയിലേക്ക് കൈതേരിക്കാരനോടൊപ്പം പുറപ്പെട്ടു പോവുന്നതും. അവിവാഹിത ആദിവാസി അമ്മമാര്‍ എന്ന പത്രവാര്‍ത്താ ഇനത്തിനപ്പുറം അധികൃതരില്‍നിന്ന് അത്തരം പെണ്‍കുട്ടികള്‍ നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളുടെ സാക്ഷ്യമാണ് പാറ്റയുടെ വിധി. അത് അവളെയും കുടുംബത്തെയും അപമാനിക്കുന്നതില്‍ ഒതുങ്ങുന്നില്ലകൗമാരം കടന്നിട്ടില്ലാത്ത യുവാവിനെയും ലൈംഗിക ചൂഷണത്തിന് വിധേയനാക്കുന്നു പോലീസ് ഏമാന്‍.

ജൈവ സാന്നിധ്യങ്ങള്‍ കഥാപാത്രങ്ങളാവുമ്പോള്‍

ചെമ്പന്‍ വയല്‍ ജീവിതത്തിന്റെ വൈവിധ്യ സാന്നിധ്യങ്ങളില്‍ അവിടത്തെ മനുഷ്യര്‍ മാത്രമല്ല കേന്ദ്രസ്ഥാനീയരായി നോവലില്‍ നിലയുറപ്പിക്കുന്നത്ഉള്ളില്‍ കടന്നവര്‍ക്കാര്‍ക്കും രക്ഷപ്പെടാനാവാത്ത ഒരു അവസാന അറ്റമായ ചെമ്പന്‍ വയലിനെ അനന്തന്റെ കൂടിനോട് ഉപമിക്കുന്നുണ്ട്‌ കൊച്ചുണ്ണി മാഷ്‌അനന്തനും അവന്റെ രൂക്ഷ ഗന്ധവും അങ്ങനെ ചെമ്പന്‍ വയലിന്റെ തടവും മോക്ഷവുമാകുന്നുസരസ്വതി ടീച്ചര്‍ക്കെന്ന പോലെആരും കേള്‍ക്കാത്ത കഥക്കുവേണ്ടിയുള്ള പിണക്കത്തില്‍ തിരുമണിക്കുന്നു വിട്ടിറങ്ങിയ ശ്രീ പാര്‍വതിയും തേടിയിറങ്ങിയ ശിവനും ആലിംഗന ബദ്ധരായി കുടിയിരുന്ന കരിവീട്ടിയും അരയാലും ദേശത്തിനും കാവലായി പന്തലിച്ചു നിന്നതാണ്നല്ലകാലം മുഴുവന്‍ കന്നിമാസക്കണക്കൊന്നും നോക്കാതെ ഇണചേരുകയും ദേശത്തെ കാക്കുകയും അവസാനം പുലിഭീഷണിക്കെതിരെ ചാവേറാവുകയും ചെയ്യാന്‍ തയാറാവുകയും ദുരൂഹ ബാന്ധവത്തിലൂടെ പുലിയെ അടക്കുകയും ചെയ്യുന്ന, പുതുപണ്ഡിതന്‍ തങ്ങളുടെ പൈശാചം മണത്തറിയുന്ന മുക്കാലന്‍കുറുമരുടെ രക്ഷകനായ ഗുളികന്‍അറവുകാര്‍ക്കുപോലും വേണ്ടാത്ത പുഴുവരിക്കുന്ന ദൈന്യമായി ചെമ്പന്‍ വയലിനെ എങ്ങിനെയൊക്കെയോ പ്രതിനിധാനം ചെയ്യുന്ന കാമാധേനുവെന്ന വൈരുധ്യപൂര്‍ണ്ണമായ പേരുള്ള ചാവലിപ്പശുകുറുമരുടെ കാവലായ ഗുളികനും ഭഗവതിപ്പുരയിലെ തമ്പുരാട്ടിയുംഒരു മാസത്തേക്കെങ്കിലും സൗജന്യ റേഷന്‍റെ സര്‍ക്കാര്‍ ഔദാര്യം കോളനിയില്‍ എത്തിക്കുന്ന ചെമ്പന്‍ വയലിന്റെ സ്വന്തം പെരുമഴദേശീയ വാഹനമായിരുന്ന ആലിക്കുട്ടിയുടെ ജീപ്പ്കേറിപ്പോയവരെല്ലാം സുഖപ്പെട്ടു തിരിച്ചെത്തിയ ചെമ്പന്‍ വയലിന്റെ ഐശ്വര്യമുള്ള ആംബുലന്‍സ് ആയ കസേരമരിക്കുമ്പോഴും കൂടെക്കൊണ്ടു പോകുന്ന കുറുമന്റെ വില്ല്പണിയര്‍ അവരുടെ ജീവിതത്തിലെ ആദ്യ പ്രതിഷേധത്തിലേക്ക്‌ ഇറങ്ങിത്തിരിക്കാന്‍ ഇടയാക്കിയ അവരുടെ ശ്മശാനംജലസേചന പദ്ധതിമൂലം അനാഥരായ ഗോത്ര ദൈവങ്ങള്‍ തുടങ്ങി ഒട്ടേറെ മനുഷ്യേതര കഥാപാത്രങ്ങളും  ദേശത്തിന്റെ ജാതകത്തില്‍ നിറയുന്നുണ്ട്.

ഇതൊക്കെയാണെങ്കിലുംനോവലിലെ ഏറ്റവും മുഴുപ്പുള്ള കഥാപാത്രം ചെമ്പന്‍ വയല്‍ തന്നെയാണ്. ചെമ്പന്‍ വയലില്‍ ഇല്ലാത്തതൊന്നും നോവലില്ല. അവിടെയെത്തും മുമ്പോ അവിടെ നിന്ന് പോയ്ക്കഴിഞ്ഞോ ആര്‍ക്കെങ്കിലും എന്തെങ്കിലും ജീവിതമുണ്ടെങ്കില്‍ അത് നോവലിന്റെ ഉത്കണ്ഠയേ അല്ല. വിനയന്റെ പുരാവൃത്തം നോവലില്‍ കടന്നു വരാത്തതും സരസ്വതി ടീച്ചറുടെ വേരന്വേഷിച്ചുള്ള അയാളുടെ യാത്രയുടെ വിശദാംശങ്ങള്‍ ഒറ്റവാക്കുകളിലെ പ്രതികരണങ്ങളില്‍ ഒതുങ്ങിപ്പോവുന്നതും അവിടം വിട്ടുപോകുന്നവരില്‍ തിരിച്ചു വരാത്തവരെ നമ്മള്‍ പിന്നീട് കാണുകയോ കേള്‍ക്കുകയോ ചെയ്യാത്തതും അതുകൊണ്ടാണ്. 

മനുഷ്യജീവിതത്തിനു ജീവിച്ചിരിക്കുന്ന ഇടവുമായുള്ള ജൈവബന്ധം എന്ന കലാതിവർത്തിയായ പ്രമേയത്തെ ഗൃഹാതുരതയുടെ കനം കുറഞ്ഞ അതിരുകളിൽ ഒതുക്കാതെ പറിച്ചെറിയപ്പെടുന്ന ജീവിതാവസ്ഥകളായാണ് നോവൽ വരച്ചിടുന്നത് എന്നു നിരീക്ഷിക്കാം. 'വിഷകന്യക'യില്‍ കുടിയേറ്റക്കാരന്റെ ജീവിതം വിഷം തീണ്ടാന്‍ പ്രാപ്തയായ കന്നിമണ്ണായി ഭീഷണിയുയര്‍ത്തുന്ന ഭൂമി 'ദേശത്തിന്റെ ജാതക'ത്തില്‍ എത്തുമ്പോള്‍ അതിന്റെ അന്തേവാസികളെ പോലെത്തന്നെ ദയനീയമാം വിധം ചടച്ചു പോയിരിക്കുന്നു. തോറ്റുപോവുന്ന ഒരു ജനതയെ അതിന്റെ മുഴുവൻ വൈവിധ്യത്തിലും ആന്തരിക ശൈഥില്യങ്ങളിലും അവതരിപ്പിക്കുമ്പോഴും ഏറ്റവും നിസ്വരായ വ്യക്തികൾ പോലും അവരുടെ തുച്ഛമെന്നു തോന്നാവുന്ന ജീവിതങ്ങളിൽ അനുഭവിച്ചു തീർക്കുന്നത് ഇതിഹാസ ദുഃഖങ്ങൾ തന്നെയാണെന്ന് നോവൽ ഓർമ്മിപ്പിക്കുന്നുഒരേസമയം സാമൂഹകഥാഖ്യാനവും (generic experience) ശക്തമായ വൈയക്തിക പാത്രസൃഷ്ടികളുമായി (individual portraits) വ്യത്യസ്തവും ചടുലവുമായ വീക്ഷണവൈവിധ്യങ്ങളിലൂടെ ചെമ്പൻവയലിന്റെ വിധി അവിടെയുള്ള ഓരോ മനുഷ്യരുടെയും വിധിയായി മാറുന്നത് നാം കാണുന്നുഉർവ്വരമല്ലാത്തതെങ്കിലും തന്റെ ജനതയെ അകിടുചുരത്തി കാത്ത ഒരു ദേശം, ഇനിയാർക്കും ഒന്നും നൽകാൻ ബാക്കിവെച്ചിട്ടില്ലാത്ത ചടച്ചുപോയ കാമധേനു ... അകലങ്ങളിൽതലസ്ഥാന നഗരികളിൽ ഏതൊക്കെയോ ശീതീകൃത മുറികളിൽ ചെമ്പൻ വയലിന്റെ ജീവിതം ഉരുൾപൊട്ടുന്ന ഉപവിഷ്ട ദൈവങ്ങൾ നിശ്ചയിച്ചു കഴിഞ്ഞ അന്തിമ വിധിയിലേക്കു ഉന്മാദത്തിന്റെയും അവമതിയുടെയും നഷ്ടങ്ങളുടെയും ആത്മഹത്യകളുടെയും ദുരൂഹ തിരോധാനങ്ങളുടെയും പാലായനങ്ങളുടെയും നാൾവഴികളിലൂടെ കിതച്ചും വേച്ചും ഇടറിവീഴുന്ന ദുരന്തങ്ങളുടെ ചാവുനിലത്തിന്റെ കൂടി ഇതിഹാസമാണ് 'ദേശത്തിന്റെ ജാതകം.'

 

(ദേശാഭിമാനി വാരികയില്‍ (05 ഫെബ്രുവരി 2017)പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂര്‍ണ്ണരൂപം.)

 



കൂടുതല്‍ വായനക്ക്:

അസൂറ - കെ.ആര്‍.വിശ്വനാഥന്‍

https://alittlesomethings.blogspot.com/2024/08/azoora-by-k-r-viswanathan-malayalam.html

നാടിയാന്‍ കലാപങ്ങള്‍’ – കെ.ആര്‍.വിശ്വനാഥന്‍

https://alittlesomethings.blogspot.com/2024/08/nadiayan-kalapangal-by-k-r-viswanathan.html

നദിളാകാന്‍ ക്ഷണിക്കുന്നു ബാലന്‍ വേങ്ങര

https://alittlesomethings.blogspot.com/2024/06/nadikalaakaan-kshanikkunnu-by-balan.html

Wednesday, December 21, 2016

Mahamat-Saleh Haroun - Cinema

ആഫ്രിക്കയുടെ ഇരുണ്ട വെളിച്ചത്തില്‍ 


ദൈവം പോലും ഉപേക്ഷിച്ച ആഫ്രിക്കന്‍ രാജ്യങ്ങളുടെ കൂട്ടത്തിലാണ് വടക്കന്‍ മധ്യ ആഫ്രിക്കയില്‍ ലിബിയ, സുഡാന്‍, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് , കാമറൂണ്‍ , നൈജീരിയ എന്നീ രാജ്യങ്ങളിലായി കരകള്‍ അതിരിടും വിധം (land – locked) സ്ഥിതി ചെയ്യുന്ന ച്ഛാഡ്‌ എന്ന റിപ്പബ്ലിക് ഓഫ് ച്ഛാഡിന്‍റെ സ്ഥാനം. ഇരുനൂറിലേറെ വംശീയ, ഭാഷാ വിഭാഗങ്ങള്‍ നിലനില്‍ക്കുന്ന രാജ്യത്ത് ഇസ്ലാമും ക്രിസ്തു മതവുമാണ് പ്രധാന വിശ്വാസക്രമങ്ങള്‍ . എന്‍ജമിനയാണ് തലസ്ഥാനം. 1960-ല്‍ ഫ്രാന്‍സിന്‍റെ കൊളോണിയല്‍ ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയെങ്കിലും കൊളോണിയല്‍ അനന്തര ആഫ്രിക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഒട്ടുമുക്കാലും നേരിട്ട രീതിയില്‍ ആഭ്യന്തര സംഘര്‍ഷങ്ങളുടെ നേരിപ്പോടായിത്തീരുക എന്നത് തന്നെയായിരുന്നു ഈ നാടിന്റെയും വിധി. 1961-ല്‍ അബെചെയില്‍ ജനിച്ച മഹാമത് സാലെഹ് ഹാരൂണ്‍ ആ ദേശീയ പൈതൃകത്തില്‍ തന്നെയാണ് വളര്‍ന്നു വന്നത്. എണ്‍പതുകളില്‍ ഹിസേനി ഹാബ്രെയുടെ എകാധിപത്യവും അതിനെതിരില്‍ ശക്തിയാര്‍ജ്ജിച്ച റിബല്‍ ഗ്രൂപ്പുകളും സൈനികത്തലവന്‍ ഇദ്രിസ് ദെബിയും തമ്മിലുള്ള സംഘര്‍ഷങ്ങളും ജന ജീവിതം നരക തുല്യമാക്കിയ സാഹചര്യത്തില്‍ ഹാരൂനിന്റെ സിനിമയോടുള്ള അഭിനിവേശം തികച്ചും അപ്രസക്തമായത് സ്വാഭാവികമായിരുന്നു. ആഭ്യന്തര യുദ്ധം കൊടുമ്പിരിക്കൊണ്ട നാളുകളില്‍ മാതാപിതാക്കളോടൊപ്പം വെറും കയ്യോടെ ലിഗോണി നദി മുറിച്ചു കടന്നു ആദ്യം കാമറൂണിലേക്കും പിന്നീട് ഫ്രാന്‍സിലെക്കും കടക്കുമ്പോള്‍ ഒരൊറ്റ കരുതിവെപ്പാണ് ഹാരൂന്റെ കൈവശം ഉണ്ടായിരുന്നത്: പാരീസിലെ ഒരു ഫിലിം സ്കൂളിന്റെ വിലാസം. തന്റെ ജീവിതം ഒരു കഥപോലെ തോന്നാമെന്ന് അദ്ദേഹം ഏറ്റുപറഞ്ഞിട്ടുണ്ട് - താനൊരു നാടും വീടുമില്ലാത്തവനെപ്പോലെ ആയിരുന്നെന്നും, സ്കൂള്‍ ആയിരുന്നു തന്റെ വീടെന്നും.
മൂന്നു പതിറ്റാണ്ടുകല്‍ക്കിപ്പുറം 2011-ല്‍ പ്രതിപക്ഷ കക്ഷികള്‍ ബഹിഷ്കരിച്ച തെരഞ്ഞെടുപ്പില്‍ തന്റെ കരിയറില്‍ നാലാം തവണ തെരഞ്ഞെടുക്കപ്പെട്ട ഇദ്രിസ് ദെബിയുടെ കീഴില്‍ സമാധാനത്തിന്റെ നേരിയ പ്രതീതി ഉരുത്തിരിഞ്ഞ തന്റെ നാട്ടില്‍ സാംസ്കാരിക ചലനങ്ങള്‍ക്ക് ചെറിയ തോതില്‍ ഉണര്‍വ്വുണ്ടായിത്തുടങ്ങിയിട്ടുണ്ടെന്നു ഹാരൂണ്‍ കണ്ടെത്തുന്നുണ്ട്. തുടര്‍ന്ന് അവിടെ ഒരു ചലച്ചിത്ര അക്കാദമിയുടെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം വ്യാപൃതനാവുകയും ചെയ്തു
 
തുടര്‍ വായനയ്ക്ക്:



(IFFK Deshabhimani special 2016)







Wednesday, November 30, 2016

The Corpse Exhibition: And Other Stories of Iraq Book by Hassan Blasim / Jonathan Wright



 
അമേരിക്കന്‍ അധിനിവേശം , അത് ലോകത്ത് എവിടെയായാലും, ഫിക് ഷനിലേക്ക് പരിവര്‍ത്തിപ്പിക്കപ്പെടുന്നതിനു ഒരു ശീലമുണ്ട്. ആദ്യമെത്തുക അധിനിവേശക്കാരുടെ ഭാഷ്യമാണ്, മിക്കപ്പോഴും ഔദ്യോഗിക എജന്‍സികളോ എംബെഡെഡ് ജേണലിസ്റ്റുകളിലെ എഴുത്തുകാരോ എഴുതുന്നത്‌. അടുത്തത്, ഹോളിവുഡിനു പാകത്തില്‍ തിരിച്ചെത്തിയ അധിനിവേശ സൈനികന്റെ ഊഴമാണ്. ഒടുവില്‍ താരതമ്യേന നീണ്ട ഇടവേളയ്ക്കു ശേഷമാണ് ആക്രമിക്കപ്പെട്ടവരുടെ കാഴ്ചപ്പാടില്‍ അതിജീവിച്ചവരുടെ - പലപ്പോഴും പ്രവാസി എഴുത്തുകാരുടെ - രചനകളില്‍ ഇതര വശം വ്യക്തമാവുക. അധിനിവേശാനന്തര ഇറാഖിനെ ഈ മൂന്നാമത് രീതിയില്‍ അവതരിപ്പിക്കുന്ന പ്രധാനപ്പെട്ട ആദ്യ കൃതിയാണ് "ഒരു പക്ഷെ ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും മികച്ച അറബ് ഫിക് ഷന്‍ എഴുത്തുകാരന്‍ " എന്ന് വിശേഷിപ്പിക്കപ്പെട്ട (ദി ഗാര്‍ഡിയന്‍), ഇപ്പോള്‍ ഫിന്‍ ലാന്‍ഡില്‍ പ്രവാസ ജീവിതം നയിക്കുന്ന, ഹസന്‍ ബ്ലാസിം രചിച്ച 'ശവപ്രദര്‍ശനവും മറ്റു ഇറാഖി കഥകളും'.

പുസ്തകത്തില്‍ അവതരിപ്പിക്കപ്പെടുന്ന ഇറാഖിനു പഴയ ഇതിഹാസകഥകളിലെ ബാഗ്ദാദുമായോ കിര്‍കുക്കുമായോ അത്തരം ശബള കാല്‍പ്പനികതയുമായോ ഒരു ബന്ധവുമില്ലെന്ന് ഓരോ നിമിഷവും ഈ കഥകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഭൂപ്രദേശ വര്‍ണ്ണനയോ പലപ്പോഴും നഗരങ്ങളുടെ പേരുകള്‍ പോലുമോ കഥകളിലില്ല. ഇറാന്‍ - ഇറാഖ് യുദ്ധവും കുവൈറ്റ്‌ അധിനിവേശവും അമേരിക്കന്‍ അധിനിവേശവും ഖുര്‍ദ് വിരുദ്ധ സംഘര്‍ഷങ്ങളും ഏകാധിപതിയുടെ പതനവും തുടര്‍ന്ന് അമേരിക്കന്‍ പാവ സര്‍ക്കാരിന് കീഴില്‍ നാടെങ്ങും നടമാടുന്ന അരാചകത്വവും പശ്ചാത്തലത്തില്‍ മാത്രം നിര്‍ത്തി ഭാവിയില്ലായ്മയുടെ വൈരുദ്ധ്യപൂര്‍ണ്ണമായ കൂസലില്ലായ്മയില്‍ വികാര രഹിതരായി ജീവഭയമില്ലാത്ത കുറ്റകൃത്യങ്ങളിലേക്കും ചാവേര്‍ സംസ്കൃതിയിലേക്കും കൊലയും കൊള്ളയും പിടിച്ചു പറിയും തുടങ്ങിയ ഒരുനാള്‍ ജീവിതത്തിലേക്കും തിരിയുന്ന ഒരു തലമുറയാണ് കഥകളില്‍ നിറയുന്നത്. അവര്‍ കൊല്ലുകയും കിരാതമായ പീഡന മുറകളില്‍ കലാസൃഷ്ടികള്‍ എന്നോണം സൂക്ഷ്മതയോടെ വ്യാപൃതരാവുകയും ചെയ്യുമ്പോഴും സിനിമ കാണുകയും മികച്ച പുസ്തകങ്ങളും ദാര്‍ശനിക ഗ്രന്ഥങ്ങളും വായിക്കുകയും ചെയ്യും. അമേരിക്കന്‍ , ഇറാനി കഥാപാത്രങ്ങളൊന്നും കഥകളില്‍ കടന്നുവരുന്നില്ല. മുച്ചൂടും ഇരുണ്ടതും വിഭ്രാമാകവുമായ കഥകളില്‍ പ്രസന്നമായ സാഹചര്യങ്ങള്‍ അപൂര്‍വ്വമായെങ്കിലും സംഭവിക്കുമ്പോഴാവട്ടെ, അവ അനിവാര്യമാം വിധം അല്‍പ്പായുസ്സും മിക്കപ്പോഴും അസംബന്ധപൂര്‍ണ്ണമായ രീതിയില്‍ ദുരന്ത പര്യവസായിയും ശൂന്യതാ വാദ (നിഹിലിസം) പരവുമാണ്.


ശവപ്രദര്‍ശനമെന്ന സര്‍ഗ്ഗ സപര്യ

പുസ്തകത്തിന്റെ ടൈറ്റില്‍ കഥ തന്നെ മരണം എല്ലാ തരം ഭീകരതയോടും കൂടി കൊണ്ടും കൊടുത്തും സ്വയം മുന്നേറുന്ന ഒരു ദുസ്വപ്ന ലോകത്തെ അവതരിപ്പിക്കുന്നു. ദുരൂഹവും ഭീഷണവുമായ പ്രവര്‍ത്തന രീതികളും ലക്ഷ്യങ്ങളുമുള്ള ഒരു 'മര്‍ഡര്‍ കള്‍ട്ട് ' ഗ്രൂപ്പിലെ സീനിയര്‍ അംഗം പുതുതായി ചേരുന്ന റിക്രൂട്ടിനു കാര്യങ്ങള്‍ വിശദീകരിച്ചു കൊടുക്കുന്ന ഘടനയില്‍ ആദ്യ വാചകവും അവസാന വാചകവും മാറ്റിനിര്‍ത്തിയാല്‍ നാടകീയ സ്വഗതാഖ്യാനത്തിന്റെ രീതിയിലാണ് അവതരണം. "മറ്റുള്ളവരെ ഭയപ്പെടുത്തി മെരുക്കാന്‍ വേണ്ടി പരമാവധി ഇരകളെ വീഴ്ത്തുക എന്ന ലക്ഷ്യമുള്ള ഭീകരരല്ല ഞങ്ങള്‍ , അല്ലെങ്കില്‍ പണത്തിനു വേണ്ടി ജോലി ചെയ്യുന്ന ഭ്രാന്തന്‍ കൊലയാളികള്‍ പോലുമല്ല. മതഭ്രാന്തരായ ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളുമായോ , ഏതെങ്കിലും നെറികെട്ട സര്‍ക്കാരുകളുടെ രഹസ്യാന്വേഷ ഏജന്‍സിയുമായോ, അത്തരം ഏതെങ്കിലും പോഴത്തവുമായോ ഞങ്ങള്‍ക്കൊരു ബന്ധവുമില്ല.” ശവപ്രദര്‍ശനം എന്നത് അതീവ സര്‍ഗ്ഗഭാവനയോടെ ചെയ്യേണ്ട സൂക്ഷ്മ പ്രവര്‍ത്തിയാണെന്ന് അയാള്‍ ഓര്‍മ്മിപ്പിക്കുന്നു. “നിങ്ങള്‍ തീര്‍ക്കുന്ന ഓരോരുത്തരും നിങ്ങളുടെ അവസാന മിനുക്ക്‌ പണി കാത്തിരിക്കുന്ന കലാ സൃഷ്ടികളാണ്, അപ്പോള്‍ ഈ നാട്ടിലെ നാശാവശിഷ്ടങ്ങള്‍ക്കിടയില്‍ നിങ്ങള്‍ക്കൊരു അമൂല്യ രത്നം പോലെ തിളങ്ങാനാവും. മറ്റുള്ളവര്‍ക്ക് കാണാന്‍ പാകത്തില്‍ ഒരു ശവത്തെ പ്രദര്‍ശിപ്പിക്കുക എന്നത് ഞങ്ങള്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്നതും പഠിച്ചു നേട്ടങ്ങളുണ്ടാക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നതുമായ സര്‍ഗ്ഗസിദ്ധിയുടെ ഉത്തുംഗമാണ്.” 'ഭാവനാ സമ്പന്നത'യോടെയും 'ലാളിത്യത്തിന്റെ കവിത' മനസ്സിലാക്കിയും ചെയ്യേണ്ട സര്‍ഗ്ഗ സാധനയില്‍
'ഒന്നിനും കൊള്ളാത്ത മാനുഷിക വികാരങ്ങള്‍ ' ഒരാളുടെ അന്ത്യമായിരിക്കും. ജനിച്ചു വീഴുന്ന ഓരോ കുഞ്ഞും ഒരു സാധ്യതയായിക്കാണുന്ന മത പാഠശാലകളില്‍ നിന്ന് വ്യത്യസ്തമായി അതിനെ 'മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലില്‍ അധിക ബാധ്യത'യായിക്കണ്ട് വികാര രഹിതമായി കൈകാര്യം ചെയ്യാന്‍ കഴിയണമെന്നതാണ് തത്വം. ബോധം കെടുത്താതെ തളര്‍ത്തിയിട്ട 'സുഹൃത്തി'ന്‍റെ തൊലി മുറകാമിയുടെ 'വൈന്‍ഡ് അപ്പ് ബേഡി'ലെ ബോറിസ് ദി സ്കിന്നറെ പോലെ അപ്പാടെ, കലാചാരുതയോടെ ഉരിച്ചെടുക്കുമ്പോള്‍ ചോരക്കെട്ടില്‍ നിന്ന് തവളക്കുഞ്ഞിനെ പിടിക്കാന്‍ ശ്രമിക്കുന്ന കുട്ടിയുടെ പാട്ട് വിചിത്രമായ സ്ത്രീശബ്ദത്തില്‍ മൂളുന്ന കഥാപാത്രമുണ്ട് കഥയില്‍ . ഈ സമാഹാരത്തിലെ ഒടുമിക്ക സന്ദര്‍ഭങ്ങള്‍ക്കും ചേരുന്ന ഒരു ബിംബമാണ് അയാള്‍ . ഭാഷയിലെ തികഞ്ഞ ഔപചാരിക മാന്യതയും പ്രവര്‍ത്തിയുടെ കിടിലം കൊള്ളിക്കുന്ന ഉള്ളടക്കവും തമ്മിലുള്ള വൈരുധ്യം ഡിസ്റ്റോപ്പിയന്‍ സാഹിത്യത്തിന്റെ പ്രത്യേകതയാണ്.

തുടര്‍ന്നുള്ള കഥകളില്‍ ഭാഷയിലെ ഔപചാരികത ചിലപ്പോഴൊക്കെ തെറിപ്രയോഗങ്ങള്‍ക്കും നാട്ടുമൊഴികള്‍ക്കും വഴിമാറുന്നുണ്ട്. മടുപ്പും ദൈവ നിന്ദയും അടയാളപ്പെടുത്തുന്ന ജീവിതവുമായി ലഹരിയും രതിയും പിടിച്ചുപറിയും ശീലമാക്കുമ്പോഴും നമതിന്മകളുടെസാമ്പ്രദായികതകള്‍ക്കപ്പുറം ചിലപ്പോഴൊക്കെ മര്‍ദ്ദിതനു വേണ്ടി എന്തും ചെയ്യാനും തയ്യാറാവുന്ന വിചിത്ര കഥാപാത്രമാണ് 'കൊലയാളിയും കോമ്പസും' എന്ന കഥയിലെ അബു ഹദീദ്. നവയുവാവായ അനുജന്‍ മഹ്ദിക്ക് അയാള്‍ നല്‍കുന്ന ജീവിത പാഠം അയാളുടെ കണ്ടെത്തലുകളുടെ ആകത്തുകയാണ്: "ഈ ലോകത്ത് നീ കൊണ്ടും കൊടുത്തും വളരണം. നീ ഇന്നാണോ മുപ്പതു കൊല്ലം കഴിഞ്ഞാണോ മരിക്കുന്നത് എന്നത് ഒരു വ്യത്യാസവും ഉണ്ടാക്കുന്നില്ല. ഇന്ന് എന്നതാണ് പ്രശ്നം, ആളുകളുടെ കണ്ണുകളില്‍ നിനക്ക് ഭയം കാണാന്‍ കഴിയുന്നുണ്ടോ എന്നതും. ചകിതരായ മനുഷ്യര്‍ നിനക്ക് എന്തും തരും. ആരെങ്കിലും നിന്നോട് "ദൈവത്തെയോര്‍ത്ത്‌' ' എന്നോ 'അത് തെറ്റാണ് ' എന്നോ പറഞ്ഞാല്‍ , അവന്റെ പൃഷ്ടത്തില്‍ തൊഴിക്കുക, കാരണം ആ ദൈവം ഒരു പിണ്ണാക്കനാണ്. അതവരുടെ ദൈവം, നിന്റെയല്ല, ഇതാണ് നിന്റെ ദിനം. തന്റെ പേരില്‍ പട്ടിണി കിടന്നു മരിക്കാനും സഹിക്കാനും തയ്യാറുള്ള അനുയായികളും ഇള്ളപ്പിള്ളാരുമില്ലാതെ ഒരു ദൈവവുമില്ല.” വിശ്വാസം, ദൈവം തുടങ്ങിയ അമൂര്‍ത്തതകള്‍ അതിജീവനം എന്നത് ഏറ്റവും വലിയ ചോദ്യ ചിഹ്നമാകുന്ന ഒരു സാമൂഹിക ക്രമത്തില്‍ അശ്ലീലമായി മാറുന്നത് വേറെയും കഥകളില്‍ നിരീക്ഷിക്കപ്പെടുന്നുണ്ട്. 'യാഥാര്‍ത്ഥ്യവും രേഖകളും' എന്ന കഥയിലെ ദാര്‍ശനികനായ പ്രൊഫസര്‍ നിരീക്ഷിക്കുന്നു, "ചിന്തിയ രക്തവും അന്ധവിശ്വാസങ്ങളുമാണ് ലോകത്തിന്റെ അടിത്തറ. തീറ്റക്കോ, പ്രണയത്തിനോ, അധികാരത്തിനോ വേണ്ടിക്കൊല്ലുന്ന ജീവി മനുഷ്യന്‍ മാത്രമല്ല, കാരണം കാട്ടിലെ മൃഗങ്ങളും അതൊക്കെ വ്യത്യസ്ത രീതികളില്‍ ചെയ്യുന്നുണ്ട്, എന്നാല്‍ വിശ്വാസത്തിനു വേണ്ടി കൊല്ലുന്ന ഏക ജീവി അവനാണ്. … മനുഷ്യ കുലത്തിന്റെ പ്രശ്നം നിതാന്ത ഭയം ഒന്നുകൊണ്ടു മാത്രമേ പരിഹരിക്കാനാവൂ.” ഈ കഥയിലെ പ്രധാന കഥാപാത്രം വ്യത്യസ്ത ഭീകരപ്രവര്‍ത്തക ഗ്രൂപ്പുകള്‍ തട്ടിക്കൊണ്ടു പോവുകയും അവരുടെ ലക്ഷ്യങ്ങള്‍ക്കായി മീഡിയക്ക് മുന്നില്‍ അവര്‍ക്ക് വേണ്ടവിധം അവതരിപ്പിക്കുകയും ചെയ്യുന്ന നാല്‍പ്പതുകാരനാണ് . ദക്ഷിണ സ്വീഡനിലെ മാല്‍മോയിലെ അഭയാര്‍ഥി ക്യാമ്പില്‍ അധികൃതര്‍ക്ക് മുന്നില്‍ , ഭീകരര്‍ക്ക്‌ വേണ്ടി തനിക്കു അഭിനയിക്കേണ്ടി വന്ന റോളുകളെ കുറിച്ച് അയാള്‍ പറയുന്നു. ചിലപ്പോള്‍ "ചതിയനായ ഖുര്‍ദ്, അവിശ്വാസിയായ ഒരു കൃസ്ത്യാനി, ഒരു സൌദി ഭീകരന്‍, ഒരു സിറിയന്‍ ബാത്തിസ്റ്റ് രഹസ്യാന്വേഷക എജന്റ്, അല്ലെങ്കില്‍ സോരാഷ്ട്രിയന്‍ ഇറാനില്‍ നിന്നുള്ള ഒരു റവലൂഷനറി ഗാര്‍ഡ് . ഈ വീഡിയോ ടേപ്പുകളില്‍ ഞാന്‍ കൊന്നു, ബലാല്‍ക്കാരം ചെയ്തു, തീവെപ്പ് തുടങ്ങി, ബോംബുകള്‍ സ്ഥാപിച്ചു, സുബോധമുള്ള ഒരു മനുഷ്യനും സങ്കല്‍പ്പിക്കാന്‍ പോലുമാവാത്ത കുറ്റകൃത്യങ്ങള്‍ ചെയ്തു. ഈ ടേപ്പുകളെല്ലാം ലോകമെങ്ങുമുള്ള സാറ്റലൈറ്റ് ചാനലുകളില്‍ പ്രക്ഷേപണം ചെയ്യപ്പെട്ടു. വിദഗ്ദരും ജേണലിസ്റ്റുകളും രാഷ്ട്രീയക്കാരും ഞാന്‍ പറഞ്ഞതും ചെയ്തതും ചര്‍ച്ച ചെയ്തു കുത്തിയിരുന്നു. ഞങ്ങള്‍ നേരിട്ട ഒരേയൊരു ഭാഗ്യക്കേട് ഞാന്‍ ഒരു സ്പാനിഷ് സൈനികനായി പ്രത്യക്ഷപ്പെട്ട വീഡിയോ ആയിരുന്നു, ഒരു റസിസ്റ്റന്‍സ് പോരാളി എന്റെ കഴുത്തില്‍ കത്തി വെച്ച് സ്പാനിഷ് സൈന്യത്തെ ഇറാഖില്‍ നിന്ന് പിന്‍ വലിക്കാന്‍ ആവശ്യപ്പെടുന്നത്. എല്ലാ ഉപഗ്രഹ ചാനലുകളും അത് കാണിക്കാന്‍ വിസമ്മതിച്ചു, കാരണം ഒരു കൊല്ലം മുമ്പ് സപാനിഷ് സൈന്യം നാട് വിട്ടിരുന്നു.” ഭിന്ന വ്യക്തിത്വങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതാണ് ഈ കഥാപാത്രത്തിന്റെ പ്രശ്നമെങ്കില്‍ അതിജീവനത്തിനായി ഇരട്ട വ്യക്തിത്വം സ്വീകരിക്കുന്നതും, അപ്പോഴും കുടഞ്ഞുകളയാനാവാതെ തന്റെ ഇറാഖി സ്വത്വം ദുരന്തകാരണം ആയിത്തീരുന്നതുമാണ് സമാഹാരത്തിലെ അവസാനത്തേതായ 'കാര്‍ലോസ് ഫ്യൂയന്തസിന്റെ പേടിസ്വപ്നങ്ങള്‍ ' എന്ന കഥയില്‍ . 'ഇറാഖില്‍ അയാളുടെ പേര് സലിം അബ്ദുല്‍ ഹുസൈന്‍ എന്നായിരുന്നു', ശുചീകരണവകുപ്പില്‍ ജോലി ചെയ്തു. 'കോഴികളെയും പഴങ്ങളും പച്ചക്കറിയും ചില ആളുകളെയും' എരിച്ചുകളഞ്ഞ സ്ഫോടനങ്ങളുടെ പരിണിതഫലമായുണ്ടാവുന്ന നാശാവഷിഷ്ടള്‍ നീക്കം ചെയ്യുമ്പോള്‍ ചിതറിത്തെറിച്ച കൈവിരലുകളില്‍ നിന്ന് ഒരു മോതിരമോ മറ്റോ അധിക വരുമാനമായി കാണുന്ന തരത്തില്‍ പെട്ടവന്‍ . 2009 -ല്‍ ഹോളണ്ടില്‍ മരിക്കുമ്പോള്‍ അയാള്‍ക്ക് പേര് കാര്‍ലോസ് ഫ്യൂയെന്തസ് എന്നായിരുന്നു. അയാളുടെ നിറവും രൂപവും വെച്ച് യൂറോപ്യന്‍ പേര് സ്വീകരിക്കാനാവില്ലെന്നും ക്യൂബന്‍ പേരോ അര്‍ജന്റീനിയന്‍ പേരോ ആയിരിക്കും ചേരുക എന്നുമുള്ള ഉപദേശമാണ് ഒരു സാഹിത്യ മാസികയില്‍ കാണാനിടയായ എഴുത്തുകാരന്റെ പേരില്‍ അയാളെ എത്തിക്കുന്നത്. കാര്യങ്ങള്‍ നന്നായിപ്പോയി തുടങ്ങുമ്പോഴാണ് ഭൂതകാലം സ്വപ്നങ്ങളായി അയാളെ ആവേശിക്കുന്നതും അതയാളുടെ അന്ത്യത്തിലേക്ക് നയിക്കുന്നതും. കാര്‍ലോസില്‍ നിന്നിറങ്ങി അയാളെ നേരിടുന്ന സലിം അയാളെ കളിയാക്കുന്നു, “ഡച്ചുകാരന്‍ സലിം, മെക്സിക്കന്‍ സലിം, ഇറാഖി സലിം, ഫ്രെഞ്ചുകാരന്‍ സലിം, ഇന്ത്യന്‍ സലിം, പാക്കിസ്ഥാനി സലിം, നൈജീരിയന്‍ സലിം..”ആറാം നിലയില്‍ നിന്ന് ചാടി മരിച്ച ഇറാഖിയെ കുറിച്ചാണ് പിറ്റേ ദിവസം ഡച്ച് പത്രങ്ങളും വാര്‍ത്ത കൊടുക്കുക. ഒരാള്‍ക്ക് തന്റെ ഭൂതകാലം ചീന്തിയെരിയാനാവില്ലെന്നു സലിം പഠിക്കുകയാവാം.


മാജിക്കല്‍ റിയലിസം / ദുസ്വപ്ന റിയലിസം

ഒരഭിമുഖത്തില്‍ തന്റെ രചനയെ കുറിച്ച് "മാജിക്കല്‍ റിയലിസം" എന്ന പ്രയോഗത്തെ നിരാകരിച്ചു കൊണ്ട് "ദുസ്വപ്ന റിയലിസം. ഭീതിദമായ വിഭ്രാന്തികള്‍ "എന്ന് ഹസന്‍ ബ്ലാസിം തിരുത്തുന്നുണ്ട്‌. “ഇറാഖ് കുറെ ഏറെക്കൊല്ലങ്ങള്‍ മറ്റാരുടെയോ കോളനിയായി കഴിഞ്ഞിട്ടുണ്ട്, അതുകൊണ്ട് മി. ബ്ലാസിമിനെ പോലെ ഒരാളെ ലാറ്റിന്‍ അമേരിക്കന്‍ കഥാപാരമ്പര്യത്തിന്റെ ഒരു ഉപഭോക്തൃ സ്റ്റേറ്റ് ആയി മാറ്റേണ്ടതില്ല.” എന്ന് ഡേവിഡ് കിപെന്‍ നിരീക്ഷിക്കുന്നു. (ന്യൂ യോര്‍ക്ക്‌ ടൈംസ്, ജനുവരി 28 - 2014)

വിവരണാതീതമായ സംഭവവികാസങ്ങള്‍ പല തരത്തിലും കഥകളില്‍ കടന്നു വരുന്നുണ്ട്. 'പദപ്രശ്നങ്ങള്‍ ' എന്ന കഥയില്‍ സ്ഫോടനത്തില്‍ മാരകമായി പൊള്ളലേറ്റ മര്‍വാന്‍ എന്ന വിശേഷ സങ്കല്‍പ്പങ്ങളുള്ള യുവാവിനെ അതേ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട പോലീസുകാരന്റെ ആത്മാവ് ആവേശിച്ചതായി അയാള്‍ക്ക് തോന്നുന്നു. അയാളുടെ ഭാര്യയോടൊപ്പം കിടക്കുമ്പോള്‍ അത് മൂന്നു പേരുണ്ട് എന്ന് തോന്നുന്ന വിധം അയാള്‍ക്കത് ദുസ്സഹമാവുന്നു. 'ആയിരത്തൊന്നു കത്തികള്‍ ' എന്ന കഥയില്‍ ഒരു കൂട്ടം കോളേജ് വിദ്യാര്‍ഥികള്‍ ചില കണ്‍കെട്ടു വിദ്യകള്‍ അരങ്ങേറുന്നു. കത്തികള്‍ അപ്രത്യക്ഷമാക്കുകയും അവ ഒരു വിധവയുടെ അടുക്കളപ്പുറത്തു നിരന്തരം പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. 'ഒരു സൈനിക വാര്‍ത്താപത്രം ' എന്ന കഥയില്‍ പത്രാധിപര്‍ക്ക് മഹത്തായ അഞ്ചോളം കഥകളുടെ കയ്യെഴുത്തു പ്രതികള്‍ തപാലില്‍ ലഭിക്കുന്നു. യുദ്ധ മുന്നണിയിലെങ്ങോ ഉള്ള ഒരു സാധാരണ സൈനികന്‍ അയച്ചത്. അയാള്‍ മരണപ്പെട്ടു എന്നറിയുന്നതോടെ സ്വന്തം പേരില്‍ കഥ പ്രസിദ്ധീകരിച്ചു പ്രശസ്തനാവുന്ന എഡിറ്റര്‍ പെട്ടുപോവുന്നത് പിന്നീട് പേമാരിപോലെ മെയിലുകള്‍ എത്തിത്തുടങ്ങുന്നതോടെയാണ്. ഒന്ന് ഒന്നിനേക്കാള്‍ മെച്ചമായ രചനകള്‍ . അയനെസ്കൊയുടെ വളര്‍ന്നു കൊണ്ടേയിരിക്കുന്ന പ്രേതത്തെ പോലെ മുറികളും വീടും കവിഞ്ഞും മരിച്ചവന്റെ രചനകള്‍ എത്തിത്തുടങ്ങുന്നു- പത്രാധിപരുടെ അനിവാര്യമായ ആത്മഹത്യ വരെ. തികച്ചും വ്യത്യസ്തമായ രീതിയിലാണെങ്കിലും മറ്റൊരു 'ആധിക്യ' (excess) ദുരന്തമാണ് 'ഒരപശകുന പുഞ്ചിരി' എന്ന കഥ. ഒരു സുപ്രഭാതത്തില്‍ തന്റെ മുഖത്തു മായ്ച്ചു കളയാനാവാത്ത ഒരു പുഞ്ചിരി കാണേണ്ടി വരുന്ന കഥാപാത്രം നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ നവ നാസികളുടെ കയ്യില്‍ വംശ വെറിയുടെ ഇരസ്ഥാനത്തേക്ക് പോലും അയാളെ വലിച്ചിഴക്കുന്നു. ഒരു കാര്യവുമില്ലാതെ ഒരു വിഡ്ഢിയെപ്പോലെ ചിരിക്കുന്ന' തന്നെ ഭാര്യയും കുഞ്ഞും കാണാതിരിക്കാന്‍ അയാള്‍ക്ക് ഒഴിഞ്ഞു മാറേണ്ടി വരുന്നു. നായികയുടെ ആത്മഹത്യയില്‍ ഒടുങ്ങുന്ന സിനിമ കാണുമ്പോള്‍ , ബാറില്‍ , അപകട മരണം നടക്കുന്നിടത്ത്, വിശന്നു മരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മുന്നില്‍ , കാമുവിന്‍റെ മെര്‍സോളിനെ പോലെ ഒരിടത്തും സമൂഹം പ്രതീക്ഷിക്കുന്ന പ്രതികരണം നല്‍കാനാവില്ല എന്നതിനുമപ്പുറം നേരെ വിപരീതമായ പ്രതികരണം നല്‍കുകയും ചെയ്യുന്നത് അയാളെ ഒരു അന്യഗൃഹ ജീവിയാക്കുന്നു.
'ആധിക്യം' എന്ന പ്രശ്നവുമായി ചേര്‍ത്തുകാണാവുന്നത് തന്നെയാണ് ഉന്മാദമെന്ന അവസ്ഥയും. 'ദി കമ്പോസര്‍ ' എന്ന കഥയിലെ ജാഫര്‍ അല്‍ മുതലബ്ബി ആദ്യകാലം കമ്യൂണിസ്റ്റും പിന്നീട് ബാത്ത് പാര്‍ട്ടി അംഗവും ഇപ്പോഴും നിരീശ്വരവാദിയുമാണ്‌. ഉന്മാദത്തിന്റെ പിടിയില്‍ പെട്ടുപോകുന്ന അയാളെ വിമതസൈന്യം തലയറുത്ത് കൊല്ലുന്നു. അന്‍ഫാല്‍ കലാപ നാളുകളില്‍ അയാളുടെ കുടുംബത്തിനു കാവലാവുന്നത് ഉമ്മു താരിഖ് എന്ന കുര്‍ദ് സ്ത്രീയാണ്. സമാഹാരത്തിലെ ഏറ്റവും പ്രശസ്തമായ കഥകളില്‍ ഒന്ന്‍ പേരുകൊണ്ട് തന്നെ ഉന്മാദത്തെ അടയാളപ്പെടുത്തുന്നു, “സ്വാതന്ത്ര്യ ചത്വരത്തിലെ ഭ്രാന്തന്‍' എന്ന കഥയില്‍ ചത്വരത്തില്‍ നിലനിന്ന രണ്ടു പ്രതിമകളുടെ പുരാവൃത്തം ആഖ്യാതാവ് അവതരിപ്പിക്കുന്നു. പ്രദേശത്തെ കുട്ടികള്‍ ഭ്രാന്തനായി കരുതുന്ന അയാള്‍ ഒരു വശത്ത്‌ മൌലികവാദ ഫത് വായും മറുവശത്ത്‌ പഴയ ഭരണകൂടത്തിന്റെതായ എല്ലാം നശിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയ ഭരണകൂടവും ഒത്തു ചേര്‍ന്നു തകര്‍ത്ത പ്രതിമകളില്‍ കൊത്തിവെച്ചിരുന്ന സ്വര്‍ണ്ണത്തലമുടിക്കാരായിരുന്ന രണ്ടു യുവ കൊമാളന്മാരുടെ ഇതിഹാസം വിവരിക്കുന്നു. 'ഇരുട്ട്' എന്ന് പേരിട്ട നാടിനു ഭാഗ്യങ്ങള്‍ കൊണ്ട് വന്നവര്‍ . പ്രദേശത്തെ പെണ്‍കുട്ടികളുടെ ഹൃദയങ്ങളില്‍ പ്രണയം പടര്‍ത്തിയവര്‍ . വന്നപോലെത്തന്നെ ദുരൂഹമായി അഅപ്രത്യക്ഷരായിട്ടും ദേശ രക്ഷക്കായി പൊരുതാന്‍ വീണ്ടും പ്രത്യക്ഷരായവര്‍ . കഥാന്ത്യത്തില്‍ പക്ഷെ എല്ലാം ചോദ്യങ്ങളാണ്. വെടിച്ചീളു കൊണ്ട് ബുദ്ധിഭ്രമം ബാധിച്ചതായി എല്ലാവരും കരുതുന്ന ആഖ്യാതാവിന്റെ കഥയില്‍ ഉള്ളതേത്, പൊയ് ഏത് എന്നതില്‍ . 'ഗഹ്വരം' എന്ന കഥയില്‍ അബ്ബാസിയ കാലം മുതല്‍ നൂറ്റാണ്ടുകള്‍ ജീവിച്ചുവന്ന ഒരു ജിന്ന് എന്ന് സ്വയം പരിചയപ്പെടുത്തുന്ന കിഴവന്‍ , കുഴിയില്‍ വീണ പുതിയ അതിഥിയെ വരവേല്‍ക്കുന്നു. നരഭോജിയായ അയാള്‍ , അയാള്‍ക്ക് മുമ്പ് കുഴിയില്‍ വീണ സൈനികന്റെ ജഡം തിന്നുന്നു. 'നീ എന്നെ തിന്നു'മെന്ന് പുതിയ അന്തേവാസിയോട് അയാള്‍ പ്രവചനം നടത്തുകയും ചെയ്യുന്നു. ആവര്‍ത്തന ചക്രത്തെ സൂചിപ്പിച്ചുകൊണ്ട് അയാള്‍ പറയുന്നു: “നിനക്ക് എന്റെ ഭാഷ മനസ്സിലാവില്ല, കാരണം ഞാന്‍ നിനക്ക് മുമ്പേ കുഴിയില്‍ എത്തി. എന്നാല്‍ ഇനി വീഴാന്‍ പോകുന്നയാളുടെ ഭാഷ നീ സംസാരിക്കും.” രക്ത വിശകലന റോബോട്ടില്‍ നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ കുഴിയില്‍ വീണുപോകുന്ന അടുത്ത ഇരയായ യുവതിയോട് കഥാനായകന്‍ താനറിയാതെ പരിചയപ്പെടുത്തുക താനൊരു ജിന്ന് ആണ് എന്നാണ്. അതും പറഞ്ഞു അയാള്‍ വൃദ്ധന്റെ ജഡത്തിനരികിലേക്ക് ഇഴയുന്നു. ഇരയും ഹിംസയും കുഴമറിയുന്ന മാനുഷികാനുഭവത്തിന്റെ സാര്‍വ്വകാലികത ഈ കഥ ശക്തമായി ആവിഷ്ക്കരിക്കുന്നുണ്ട്.

മരിച്ചവര്‍ കഥപറയും വിധം:

"നമ്മള്‍ സെമിത്തേരിയിലേക്ക് പോകും, മോര്‍ച്ചറിയിലേക്കും. ഭൂതകാലത്തിന്റെ കാവല്‍ക്കാരോട് അനുവാദം ചോദിക്കും. നമ്മള്‍ മരിച്ചയാളെ പബ്ലിക് ഗാര്‍ഡനിലേക്ക് കൊണ്ട് പോകും, പഴുത്ത ഓറഞ്ചു സൂര്യന് ചുവടെ പ്ലാറ്റ്ഫോമില്‍ സ്ഥാപിക്കും. അയാളുടെ തല നേരെ പിടിക്കാന്‍ നമ്മള്‍ ശ്രമിക്കും. ഒരു പ്രാണി, ഒരീച്ച അയാളെ വട്ടമിടുന്നു, ഈച്ചകള്‍ ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും തുല്യതയോടെ വട്ടമിടുമെങ്കിലും. അയാളോട് കഥ നമുക്ക് വേണ്ടി ഒന്നുകൂടി പറയാന്‍ നാം അഭ്യര്‍ഥിക്കും. സത്യസന്ധവും നിഷ്പക്ഷവുമായി കഥ പറയാന്‍ അയാളെ വൃഷണങ്ങളില്‍ തോഴിക്കേണ്ടി വരില്ല, കാരണം മരിച്ചവര്‍ സാധാരണ ഗതിയില്‍ സത്യസന്ധരും നിഷ്പക്ഷരുമാണ്, അവര്‍ക്കിടയിലെ തന്തക്ക് പിറക്കാത്തവര്‍ പോലും.”- ഒരു സൈനിക വാര്‍ത്ത പത്രം എന്ന കഥയില്‍ നമ്മള്‍ വായിക്കുന്നു. മരിച്ചവരുടെയും ജീവിച്ചിരിക്കുന്നവരുടെയും ലോകങ്ങള്‍ പലപ്പോഴും തിരിച്ചറിയാനാവാത്ത വിധം ഒന്നായിത്തീരുകയും മരിച്ചവര്‍ കഥ പറയുകയും ചെയ്യുന്ന അനുഭവം, ഏതു നിമിഷവും മരണം കടന്നെത്താവുന്ന സാഹചര്യം നില നില്‍ക്കുന്നയിടത്ത് ഒട്ടും അസ്വാഭാവികവുമല്ല.

വാടകക്കൊലയാളികളും ചാവേറുകളും ഏറെയുള്ള സമാഹാരത്തില്‍ വേറിട്ട്‌ നില്‍ക്കുന്ന കഥയാണ്‌ 'ഇറാഖി ക്രൈസ്റ്റ്'. ആഖ്യാതാവിനോടൊപ്പം കുവൈറ്റ്‌ യുദ്ധത്തിലും പങ്കെടുത്തിരുന്ന എല്ലാവരെയും സഹായിക്കുന്ന സ്വഭാവക്കാരനായ ഡാനിയേല്‍ എന്ന ക്രിസ്തു മത വിശ്വാസിയെ അയാളുടെ ചുവിംഗ് ഗം ശീലം കാരണം എല്ലാവരും ച്ചുവിംഗ് ഗം ക്രൈസ്റ്റ് എന്ന് വിളിച്ചു. 'വെറും കോമിക് ബുക്ക് യുദ്ധങ്ങള്‍ നടത്തിവന്ന തങ്ങളെ പോലുള്ള സൈനികര്‍ ആട്ടിന്‍ പറ്റം മാത്രമായിരുന്നു' എന്ന് ആഖ്യാതാവ് പറയുന്നു. ഡാനിയേലിന്റെ ചില ഉള്‍വിളികള്‍ പലപ്പോഴും അവരുടെ ജീവന്‍ രക്ഷിച്ചു. അടിവയറ്റിലെ വിട്ടുമാറാത്ത ചൊറിച്ചില്‍ അമേരിക്കന്‍ ഹെലികോപ്റ്റര്‍ ആക്രമണത്തെ കുറിച്ചും തുടര്‍ച്ചയായ മൂന്നു തുമ്മല്‍ ഒരു റോക്കറ്റ് ആക്രമണത്തെയും സൂചിപ്പിച്ചാലോ? ഏകാധിപതിയെ വെറുപ്പായിരുന്നെങ്കിലും അധിനിവേശ സൈന്യത്തെ എതിര്‍ക്കാന്‍ അണിചേര്‍ന്നതായിരുന്നു അയാള്‍ . തനിക്കു പ്രിയപ്പെട്ട ഒരുവളുടെ ജീവന്‍ രക്ഷിക്കാനുള്ള നിവര്‍ത്തികേടാണ് അയാളെ ഒരു ചാവേറാക്കുക. അക്കഥ വില്‍ഫ്രെഡ് ഓവന്റെ വിഖ്യാത കവിതയിലേതു പോലെ മരണാന്തരം ഇരുവരും കണ്ടുമുട്ടുമ്പോള്‍ അറിഞ്ഞാണ് ആഖ്യാതാവ് നമ്മോടു പറയുന്നത്. മരിച്ചവര്‍ സത്യസന്ധവും നിഷ്പക്ഷവുമായി കഥ പറയുമെന്ന് 'ഒരു സൈനിക വാര്‍ത്താ പത്ര'ത്തിലും നിരീക്ഷിക്കുന്നുണ്ട്.. 'ഹരിതപ്രദേശത്തെ മുയല്‍ ' എന്ന കഥയും ഒരു പോട്ടിത്തെറിയിലാണ് അവസാനിക്കുന്നത്. എന്തെന്ന് വ്യക്തമാക്കുന്നില്ലാത്ത ഒരു ഭീകര പ്രവര്‍ത്തനത്തിന് നിയോഗിക്കപ്പെടുന്ന യുവാവ് ബാഗ്ദാദിലെ ഹരിത പ്രദേശത്ത്‌ തന്റെ ഊഴം കാത്തിരിക്കുന്നു. ഉന്നം സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്നു എന്ന് സ്ഥിരീകരിക്കാത്ത സൂചനയുണ്ട് കഥാന്ത്യത്തില്‍ . ആഖ്യാതാവ് ജീവന്‍ നിലനിര്‍ത്തുന്ന ചുരുക്കം കഥകളില്‍ ഒന്ന് ഇതാണ്. യുദ്ധാനന്തര ഇറാഖിലെ അഭയാര്‍ഥികളുടെ കഥ അവതരിപ്പിക്കുന്ന 'മെമ്മറി റേഡിയോ' ക്കു വേണ്ടി കഥപറയാനെത്തുന്നവരിലേക്ക് ശ്രദ്ധ ചെലുത്തുന്ന 'ആടുകളുടെ ഗാനം' എന്ന കഥയും ഏറെ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. മേസോപ്പോട്ടെമിയന്‍ സംസ്കൃതിയുടെ സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള കാത്തുവെപ്പുകള്‍ ആളും നാഥനുമില്ലാത്ത ഇറാഖി മ്യൂസിയങ്ങളില്‍ നിന്ന് അധിനിവേശ സൈനികരും നാട്ടുകാരും ഒരുപോലെ കൊള്ളയടിച്ചു വന്നതിനെ കുറിച്ചും അതില്‍ അധികൃതരുടെ പങ്കിനെ കുറിച്ചും സൂചിപ്പിക്കുന്ന ഒരു ഭാഗമുണ്ട് ഈ കഥയില്‍ . മനസാക്ഷിയുടെ വിളി കേട്ട് കാര്യം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അദ്ധ്യാപകനില്‍ അല്‍ ഖായിദ ബന്ധം ചാര്‍ത്തി പ്രതിരോധ മന്ത്രാലയം യു. എസ്. സൈന്യത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു. അന്ന് രാത്രി നടക്കുന്ന ബോംബിങ്ങില്‍ ഭാര്യയും നാല് മക്കളും വൃദ്ധമാതാവും നഷ്ടപ്പെടുന്ന അദ്ധ്യാപകന് തലക്ക് മാരകമായി മുറിവേല്‍ക്കുകയും കൈകള്‍ നഷ്ടമാവുകയും ചെയ്യുന്നു.

ഇറാഖിന്റെ സഹന പര്‍വ്വങ്ങള്‍


എട്ടു വര്ഷം നീണ്ടു നിന്ന ഇറാന്‍ - ഇറാഖ് യുദ്ധം, കുവൈറ്റ്‌ ആക്രമണം, 'ഡെസെര്‍ട്ട് സ്റ്റോം ', സാമ്പത്തിക ഉപരോധങ്ങള്‍ , രണ്ടാം അമേരിക്കന്‍ അധിനിവേശം, ആഭ്യന്തര യുദ്ധം, ഇപ്പോള്‍ ഐസിസ് - കഴിഞ്ഞ മുപ്പത്തിയഞ്ചു കൊല്ലമായി ഇറാഖ് ജനത അനുഭവിച്ചയത്രയും ലോകത്ത് മറ്റേതെങ്കിലും ജനത അനുഭവിക്കേണ്ടി വന്നിട്ടുണ്ടാകുമോ? ഭീകരത ഒരു നിത്യ സംഭവം ആകുകയും ലോകത്തൊരു ശക്തിക്കും ഒരു താല്‍പര്യവും ഇല്ലാത്ത വിധം അത് നിരന്തരം അനുഭവിക്കുകയും ചെയ്യുമ്പോള്‍ ആദ്യം വൈകാരികത നഷ്ടമാവുക ഇരകള്‍ക്ക് തന്നെയാവും. ആല്ലാതെ എങ്ങനെയാണ് ഒരു ജനതയ്ക്ക് ഇത്രയും സഹിക്കാനാവുക എന്നത് ചരിത്രം മറുപടി പറയേണ്ട ചോദ്യമാണ്. എഴുത്തുകാരന് ഈ ചോദ്യത്തെ സമീപിക്കാന്‍ സാഹിത്യ ഇനങ്ങളുടെ (genres) ഏറ്റവും വിചിത്രമായ മുറിച്ചുകടക്കലും സങ്കലനവും തന്നെയാണ് ഉപകരണവും മാധ്യമവും ആവുക. 'ഞെട്ടിക്കുന്ന യാഥാതഥത്വവും ഫാന്റസിയുടെ ചിറകുവിരിക്കലും' ചേര്‍ന്ന് ഭീകരതയുടെ സാഹിതീയ ഇനങ്ങളായ (genres) ഡിസ്റ്റോപ്പിയന്‍ , കാഫ്ക്കെയസ്ക്, മെകാബെര്‍ (macabre), ഹൊറര്‍ , ശവരതി , വാമ്പയര്‍ , കാനിബലിസം, വിച്ച് ഹണ്ട്, അതിവിചിത്രം (bizarre), തുടങ്ങിയ എല്ലാത്തിനെയും ആവാഹിക്കുകയോ അതിശയിക്കുകയോ ചെയ്യുന്ന, സമൂര്‍ത്തമായ ഒരു 'അബു ഗറൈബ് ' സാന്നിധ്യം നിറഞ്ഞു നില്‍ക്കുന്ന പതിനാലു ചെറു കഥകളിലൂടെ യുദ്ധത്തെ, അത് ചവച്ചു തുപ്പിയ നാടിന്റെയും നാട്ടാരുടേയും വിധിയെ നമ്മളറിഞ്ഞിട്ടില്ലാത്ത ഒരു രീതിയില്‍ അവതരിപ്പിക്കുകയാണ് ഹസ്സന്‍ ബ്ലാസിം ഇവിടെ. കാഫ്ക്കയുടെ കാസിലും ഓര്‍വെല്ലിന്‍റെ 1984 -ഉം ബെര്‍ജസ്സിന്‍റെ ക്ലോക്ക് വര്‍ക്ക് ഓറഞ്ചും കൊര്‍മ്മാക് മെക്കാര്‍ത്തിയുടെ ദി റോഡും ഇഷിഗുരോയുടെ നെവര്‍ ലെറ്റ്‌ മി ഗോ-യും അടങ്ങുന്ന ഡിസ്റ്റോപ്പിയന്‍ രചനകളുടെ ശ്രേണിയിലേക്ക് നിസ്സംശയം ചേര്‍ത്തുവെക്കേണ്ടത് തന്നെ ശവ പ്രദര്‍ശനവും മറ്റു ഇറാഖി കഥകളും. മിക്കവാറും മധ്യകാലം പശ്ചാത്തലമാക്കുന്ന ഹൊറര്‍ ഫിക് ഷന്‍റെയൊ സാങ്കല്‍പ്പിക സ്ഥല കാലങ്ങളുടെ ആലിഗറിവല്‍കൃത സയന്‍സ് ഫിക് ഷന്റെയോ 'സേഫ് ഡിസ്റ്റന്‍സ്' ആനുകൂല്യം പോലും തരാത്തത് കൊണ്ട് ഒരുപക്ഷെ അവയെക്കാളെല്ലാം ആവേശിക്കുന്നതും ഉറക്കത്തിന്‍റെ മേടുകളെ തീപിടിപ്പിക്കുന്നതും. കഥകള്‍ രചിക്കപ്പെട്ട ക്രമം നമുക്കറിയില്ലെങ്കിലും പുസ്തകത്തില്‍ അവ അടുക്കിവെച്ചിരിക്കുന്ന ക്രമത്തില്‍ ഒരു നോവലിലെന്നോണമുള്ള കൂടിക്കൂടി വരുന്ന ഒരു സമ്മര്‍ദ്ദ ശക്തിയുണ്ടെന്ന് ഡേവിഡ് കിപെന്‍ നിരീക്ഷിക്കുന്നു. പ്രധാന കഥാപാത്രങ്ങളുടെ വികാസം ടീനേജ് ഗുണ്ടാ സംഘാംഗങ്ങള്‍ , വാടക ഗുണ്ടകള്‍ എന്നതില്‍ നിന്ന് ജേണലിസ്റ്റുകള്‍ , സൈനികര്‍ തുടങ്ങി അഭയാര്‍ഥികള്‍ എന്ന് വരെ നീളുന്നു. കഥകലാവട്ടെ കൂടുതല്‍ കൂടുതല്‍ അടുക്കും ചിട്ടയും ഉള്ളതും ഘടനാ പരമായ പൂര്‍ണ്ണത നെടുന്നവയും ആയിത്തീരുകയും ചെയ്യുന്നു. അറബി മൂലത്തിന്റെ കാമ്പും കരുത്തും ഒട്ടും ചോര്‍ന്നു പോകാതെയാണ് ജോനാഥന്‍ റൈറ്റ് ഇംഗ്ലീഷ് വിവര്‍ത്തനം സാധ്യമാക്കിയിരിക്കുന്നത് എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 1984 -ല്‍ റോയിറ്റേഴ്സ് റിപ്പോര്‍ട്ടര്‍ ആയി പ്രവര്‍ത്തിക്കുമ്പോള്‍ ലെബനോണില്‍ വെച്ച് , ഭീകരരുടെ കയ്യില്‍ ബന്ദിയാക്കപ്പെട്ട ചരിത്രമുണ്ട് പരിഭാഷകന്‍ റൈറ്റിന് എന്നത് പുസ്തകത്തിന്റെ ലോകവുമായി ആദ്ദേഹത്തിന് ഇത്രയേറെ താദാത്മ്യപ്പെടാന്‍ കഴിഞ്ഞതിനുള്ള വിശദീകരണം ആവുന്നുണ്ട്‌.
(ദേശാഭിമാനി വാരിക, 04, ഡിസംബര്‍ -2016)

More on Iraqi experience:

Frankenstein in Baghdad by Ahmed Saadawi
https://alittlesomethings.blogspot.com/2024/06/frankenstein-in-baghdad-by-ahmed-saadawi.html


(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 230-237)


Saturday, November 26, 2016

The Sellout by Paul Beatty

ചരിത്ര ഭാരങ്ങളുടെ കറുത്ത ഹാസ്യം



ആഫ്രിക്കന്‍ - അമേരിക്കന്‍ ജീവിതാവസ്ഥകളെ അമേരിക്കന്‍ സാഹിത്യത്തിന്റെ മുഖ്യ ഉത്കണ്ഠകളില്‍ മുന്‍ നിരയില്‍ പ്രതിഷ്ഠിച്ച ടോണി മോറിസന്‍, ജെയിംസ്‌ ബാള്‍ഡ് വിന്‍, ആലിസ് വാക്കര്‍, മയാ ഏഞ്ചലു തുടങ്ങിയവരുടെ നിരയിലേക്ക് തന്റെ വ്യക്തിമുദ്ര പതിപ്പിച്ച രചനകളിലൂടെ കടന്നു വന്ന എഴുത്തുകാരനാണ്‌ പോള്‍ ബീറ്റി. ദി വൈറ്റ് ബോയ്‌ ഷഫിള്‍ (1996) സ്ലംബര്‍ലാന്‍ഡ് (2008) തുടങ്ങിയ നോവലുകളിലൂടെയും കവിതകളിലൂടെയും സമകാലീന അമേരിക്കന്‍ സാഹിത്യത്തില്‍ തന്റെ ഇടം കണ്ടെത്തിയ ബീറ്റിയുടെ നോവലാണ്‌, ആദ്യമായി മാന്‍ ബുക്കര്‍ പുരസ്കാരം അമേരിക്കയിലേക്കെത്തിച്ച ദി സെല്‍ ഔട്ട്‌ എന്ന പുസ്തകം. (ജോനാതന്‍) സ്വിഫ്റ്റിനോടും മാര്‍ക്ക് ട്വൈനിനോടും താരതമ്യം ചെയ്യപ്പെടുന്ന തീക്ഷ്ണമായ സറ്റയറിന്റെ ശൈലിയില്‍ അമേരിക്കന്‍ സാമൂഹിക ജീവിതത്തിലെ തീക്ഷ്ണമായ ഒരു ഖണ്ഡത്തെ പോള്‍ ബീറ്റി അവതരിപ്പിക്കുന്നു.


ലോസ് ഏഞ്ചലസിന്റെ ദക്ഷിണ പ്രാന്തങ്ങളിലുള്ള ഡിക്കന്‍സ് എന്ന കാര്‍ഷിക ചേരിയില്‍ പേരുകേട്ട പുരാതന കെന്റക്കി കുടുംബത്തിന്റെ താവഴിയായി 'മി' എന്ന് മാത്രം ഒട്ടുമിക്കപ്പോഴും പേരു പറയുന്ന ബോണ്‍ബോണ്‍ മി എന്ന ആഖ്യാതാവ് വിചിത്രവും ആഫ്രിക്കന്‍ അമേരിക്കക്കാരെ സംബന്ധിച്ച പൊതുബോധത്തിനു നേരെയുള്ള പരിഹാസ പൂര്‍ണ്ണവുമായ ഒരു സ്വയം വെളിപ്പെടുത്തളിലൂടെയാണ് ആഖ്യാനത്തിലേക്ക് കടക്കുന്നത്‌:

ഒരു കറുത്ത വര്‍ഗ്ഗക്കാരനില്‍ നിന്ന് എന്ന നിലയില്‍ ഇത് വിശ്വസിക്കാന്‍ പ്രയാസമാവാം, പക്ഷെ ഞാന്‍ ഒരിക്കലും ഒന്നും മോഷ്ടിച്ചിട്ടില്ല. നികുതി വെട്ടിപ്പോ ക്രെഡിറ്റ്‌ കാര്‍ഡ് തട്ടിപ്പോ നടത്തിയിട്ടില്ല. ഒരിക്കലും സിനിമാശാലയില്‍ നുഴഞ്ഞുകയറുകയോ കച്ചവടത്തിന്റെയോ മിനിമം കൂലി പ്രതീക്ഷകളുടെയോ രീതികളില്‍ താല്‍പര്യമില്ലാത്ത മരുന്നുകട കാഷ്യര്‍ക്ക് ബാക്കി ചില്ലറ തിരികെ നല്‍കാന്‍ മറന്നു പോവുകയോ ചെയ്തിട്ടില്ല
തുടര്‍ വായനയ്ക്ക്:


(മാധ്യമം വാരിക, നവംബര്‍ 28, 2016)

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 251-256)

read more:

American War by Omar El Akkad

https://alittlesomethings.blogspot.com/2018/01/blog-post.html

The Mountains Sing by Nguyễn Phan Quế Mai

https://alittlesomethings.blogspot.com/2024/08/the-mountains-sing-by-nguyen-phan-que.html

Behold the Dreamers by Imbolo Mbue

https://alittlesomethings.blogspot.com/2017/04/blog-post_21.html

The Nickel Boys by Colson Whitehead

https://alittlesomethings.blogspot.com/2024/08/the-nickel-boys-by-colson-whitehead.html

The Underground Railroad by Colson Whitehead

https://alittlesomethings.blogspot.com/2017/08/blog-post_9.html



Sunday, November 6, 2016

The Book of Chameleons by José Eduardo Agualusa

ഗ്രിഗോര്‍ സാംസയുടെ രക്തം




ഭൂതകാലത്തെ നിയന്ത്രിക്കുന്നവന്‍ ഭാവിയെ നിയന്ത്രിക്കുന്നുവര്‍ത്തമാനത്തെ നിയന്ത്രിക്കുന്നവന്‍ ഭൂതകാലത്തെ നിയന്ത്രിക്കുന്നു.” - 1984, ജോര്‍ജ്ജ് ഓര്‍വെല്‍ .

 

അങ്കോളന്‍ സാഹിത്യത്തില്‍ ഇന്നേറ്റവും അറിയപ്പെടുന്ന എഴുത്തുകാരനാണ്‌ ഹോസെ എദുവാര്‍ദോ അഗുവാലൂസനോവലിസ്റ്റ്ജേര്‍ണലിസ്റ്റ് എന്നീ നിലകളില്‍ ബ്രസീല്‍, അങ്കോളപോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അഗുവാലൂസ പുരസ്ക്കാരങ്ങളുടെ നിറവില്‍ നില്‍ക്കുന്ന നോവലിസ്റ്റാണ് മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്കാരത്തിനും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട അഗുവാലൂസയുടെ രചനകള്‍ചരിത്രവും ഫിക് ഷനും തമ്മിലുള്ള പാരസ്പര്യത്തെ കുറിച്ചു ഉത്കണ്ഠപ്പെടുന്നുവെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അഗുവാലൂസ "ചരിത്രം സാഹിത്യമായി മാറുന്ന നിമിഷം ആവിഷ്കരിക്കുന്നുഭ്രാമാത്മകതയെയും സ്വപ്നാനുഭവ ദര്‍ശനങ്ങളെയും ഉപയോഗിച്ച് സാഹിത്യ ഭാവന എങ്ങനെയാണ് ചരിത്രപരതയെ മറികടക്കുന്നതെന്ന്പരിശോധിക്കുന്നു. (വികിപീഡിയ പേജ്). ഈ നിലയില്‍ സവിശേഷ പരിഗണന അര്‍ഹിക്കുന്നതാണ് 2007-ലെ ഇന്‍ഡിപ്പെന്റന്റ് ഫോറിന്‍ ഫിക് ഷന്‍ അവാര്‍ഡ് നേടിയ 'ദി ബുക്ക് ഓഫ് കമേലിയന്‍സ്'.

സ്വതന്ത്ര അങ്കോളയുടെ കാല്‍ നൂറ്റാണ്ടു നീണ്ടുനിന്ന ആഭ്യന്തരയുദ്ധം അവസാനിക്കുന്നതിന്റെ തൊട്ട് പിന്‍ കാലത്ത്മാര്‍ക്സിസ്റ്റ്‌ ഭരണം അവസാനിച്ച് വൈയക്തിക അഭ്യുന്നതിയുടെ ആവേഗങ്ങളിലേക്ക് സമൂഹം മത്സരയോട്ടം തുടങ്ങുന്ന സന്ദര്‍ഭംഭരണകൂടത്തിന്റെ ഒറ്റുകാരോ വേട്ടക്കാരോ വൈതാളികരോ ആയിരുന്ന, മൂടിവെക്കാനുള്ള ഭൂതകാലമുള്ളവര്‍പറയത്തക്ക പാരമ്പര്യമോ കുടുംബമഹിമയോ അവകാശപ്പെടാനില്ലാത്തവര്‍ തുടങ്ങി പുതുതായി സ്വയം കണ്ടെത്താന്‍ ശ്രമിക്കുന്ന ഒരു സമൂഹത്തില്‍ കല്‍പ്പിതമെങ്കിലും മാന്യവും കുലീനവുമായ  'ഭൂതകാലംഎന്ത് വിലകൊടുത്തും ആഗ്രഹിച്ചവര്‍ ഒട്ടനവധിയായിരുന്നു.

.........................

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/the-book-of-chameleons-by-jos-eduardo-agualusa

 

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 101-107)

 To purchase, contact ph.no:  8086126024

More from Angloan Literature:

The Society of Reluctant Dreamers by José Eduardo Agualusa / Daniel Hahn

https://alittlesomethings.blogspot.com/2024/08/the-society-of-reluctant-dreamers-by.html

A General Theory of Oblivion by José Eduardo Agualusa

https://alittlesomethings.blogspot.com/2017/01/blog-post_98.html

The Loves of João Vêncio by José Luandino Vieira

https://alittlesomethings.blogspot.com/2024/08/the-loves-of-joao-vencio-by-jose.html