Featured Post

Wednesday, April 30, 2025

Eve out of Her Ruins by Ananda Devi / Jeffrey Zuckerman

 ആത്മപീഡയുടെ കവചം


my mouth will be the mouth of those calamities that have no mouth”

-     Aimé Césaire

ഇന്ത്യന്‍ - ക്രിയോള്‍ പാരമ്പര്യമുള്ള മോറീഷ്യന്‍ എഴുത്തുകാരി ആനന്ദ ദേവിയുടെ കൃതികള്‍ ഇന്‍ഡോ- മോറീഷ്യന്‍ സമൂഹത്തിലെ സ്ത്രീത്വത്തിന്റെയും അന്യവല്‍ക്കരണത്തിന്റെയും പ്രശ്നങ്ങളെ കാവ്യാത്മകഭാവഗീതാത്മക ശൈലിയില്‍ ആവിഷ്കരിക്കുന്നു. പതിനഞ്ചാം വയസ്സില്‍ ആദ്യ സാഹിത്യ സമ്മാനം നേടിയ ആനന്ദ ദേവിതുടര്‍ന്നിങ്ങോട്ട്‌ ഒട്ടേറെ വിഖ്യാത പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. സാഹിത്യ ചര്‍ച്ചകളില്‍ അത്രയൊന്നും കൊണ്ടാടപ്പെട്ട ഒന്നല്ല മോറീഷ്യന്‍ സാഹിത്യമെങ്കിലും ആനന്ദാ ദേവിയുടെ സംഭാവനകളിലൂടെ ആ കുറവ്  വലിയ തോതില്‍   അഭിസംബോധന ചെയ്യപ്പെട്ടിട്ടുണ്ട്. പ്രതിഭയും ധീരമായ വീക്ഷണവും വിട്ടുവീഴ്ചയില്ലാത്ത നൈതികതയും ചേര്‍ന്ന സമ്പന്നമായ രചനാ ലോകത്തിലൂടെ അവര്‍ സ്വന്തം നാട്ടുകാരനായ മറ്റൊരു വലിയ ജീനിയസ്സിന്റെ പാത പിന്തുടര്‍ന്നു: നോബല്‍ പുരസ്കാര ജേതാവായ സാക്ഷാല്‍ ഴാങ് മറീ ഗിസ്റ്റാഫ് ലെ ക്ലെസിയോയുടെ. കാവ്യസുന്ദരമായ ഗദ്യമുപയോഗിച്ചു ദാരിദ്ര്യവും സ്ത്രീവിരുദ്ധതയും ‘വിഷലിപ്തമായ പൌരുഷവും’ (toxic masculinity) അടയാളപ്പെടുത്തുന്ന പ്രാദേശിക ജീവിതം ചിത്രീകരിക്കുന്നതിലൂടെ നതാഷ അപ്പനായെ പോലുള്ള മറ്റു മോറീഷ്യന്‍ എഴുത്തുകാര്‍ക്ക് അവര്‍ വഴികാട്ടിയുമായി. എട്ടു നോവലുകളും കുറെയേറെ ചെറുകഥാ - കവിതാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുള്ള അവരുടെ ഇംഗ്ലീഷ് ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട രണ്ടാമത് നോവലാണ്‌ Eve Out of Her Ruins.  

ബഹുസ്വരമായി ആവിഷ്കരിക്കപ്പെടുന്ന ‘ഈവ്’ ടീനേജുകാരായ നാലു പേരുടെ മാറിമാറി വരുന്ന, വ്യക്തിത്വ വൈവിധ്യം വിളിച്ചോതുന്ന സ്വഗതാഖ്യാന സ്വഭാവമുള്ള ചെറു അധ്യായങ്ങളിലൂടെയാണ് ചുരുള്‍ നിവരുന്നത്. മോറീഷ്യസിന്റെ പ്രസിദ്ധമായ ടൂറിസം പോരിമ വിളിച്ചോതുന്ന മാനുവലുകളില്‍ ഇടം പിടിക്കാത്ത കൊടിയ ദാരിദ്ര്യവും അരക്ഷിതാവസ്ഥയും മുഖമുദ്രയായപോര്‍ട്ട്‌ ലൂയിസ് എന്ന തലസ്ഥാന നഗരിയിലെ കൌമാര/ യുവകുറ്റവാളി സംഘങ്ങള്‍ കയ്യടക്കിയ ട്രോമൊരോണ്‍ ചേരികളുടെ പശ്ചാത്തലത്തില്‍ ഉണര്‍ന്നു വരുന്ന ലൈംഗിഗതയുടെയും സ്വത്വ സംഘര്‍ഷങ്ങളുടെയും മോചനമില്ലാത്ത ഇരുണ്ട സാധ്യതകളുടെ ജീവിതതാളം മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിന്റെയും അനിവാര്യ ദുരന്തങ്ങളുടെയും വ്യര്‍ത്ഥബോധത്തിന്റെയും സ്വയമെരിഞ്ഞടങ്ങുന്ന പ്രതികാരത്തിന്റെയും കഥയാണത്.  ദുര്‍ബ്ബലരായ മുതിര്‍ന്നവര്‍പെട്ടുപോകുന്ന സാഹചര്യങ്ങള്‍ഇരുണ്ട ഭാവി എന്നതൊക്കെ ഈ കൌമാരക്കാരെ മൂപ്പെത്തുംമുമ്പേ ‘മുതിര്‍ന്നവര്‍’ ആക്കുമ്പോള്‍, വാസ്തവത്തില്‍അവര്‍ വൈകാരികമായി മുരടിച്ചു പോവുകയും ദിശ നഷ്ടപ്പെട്ടു നൈരാശ്യത്തിന് അടിപ്പെടുകയും ചെയ്യുകയാണ്.

തലക്കെട്ടിലെ ഈവ്പകല്‍ സ്കൂള്‍ വിദ്യാര്‍ഥിനിയും രാത്രി ലൈംഗിക തൊഴിലാളിയുമാണ്. വീട്ടില്‍ തന്നെ തല്ലിയൊതുക്കുന്ന പിതാവും നിസ്സഹായയായി കണ്ടു നില്‍ക്കുന്ന “അപമാനത്തിന്റെ ഒരു ചെറു കൂന” മാത്രമായ അമ്മയും അവള്‍ക്ക് ചെറുപ്പം തൊട്ടേ പ്രദേശത്തെ ആണ്‍കുട്ടികളില്‍ നിന്നും മുതിര്‍ന്നവരില്‍ നിന്നും എല്ലാ തരം കടന്നു കയറ്റങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. തന്നെയും തന്നെ പോലുള്ള മറ്റു പെണ്‍കുട്ടികളെയും കാത്തിരിക്കുന്ന വിധിയെന്ത്‌ എന്നതിനെ കുറിച്ച് അവള്‍ക്ക് കൃത്യമായ ധാരണ അന്നേ ഉണ്ടാവുന്നുണ്ട്. അന്നേ അവള്‍ കണ്ടെത്തുന്നത് പുരുഷ പരമാധികാര സാഹചര്യത്തില്‍ തന്റെ ആവശ്യങ്ങള്‍ക്കു പകരം കൊടുക്കാന്‍ തന്റെ ഉടല്‍ മാത്രമേയുള്ളൂ എന്നാണ്. ഉടല്‍ കൊണ്ട് കച്ചവടം ചെയ്യുമ്പോള്‍ അവള്‍ പറയുക “അവളുടെ ഉടലില്‍ നിന്ന് പുറത്തേക്ക് ചുവടു വെച്ചു” എന്നും “അവളില്‍ സ്വയം വേറിട്ട്‌” എന്നുമൊക്കെയാണ്കാരണം അവള്‍ ചെയ്യുന്നതെന്തോ അത് ചെയ്യാന്‍ അവള്‍ക്കാ സ്വയം അന്യവല്‍ക്കരണം അനിവാര്യമായിരുന്നു. താന്‍ നേരിടുന്ന അത്യന്തം ഹീനമായ അനുഭവങ്ങളെ കുറിച്ചുള്ള ഈവിന്റെ ആഖ്യാനങ്ങളില്‍ പ്രകടമായ തണുത്തു മരവിച്ച ഭാവം ഈ അന്യവല്‍ക്കരണത്തിന്റെ, തനിക്കുള്ളില്‍ മറ്റൊരു ഈവ് ഉണ്ടെന്ന തോന്നലിന്റെ/ സ്വയം വിശ്വസിപ്പിക്കലിന്റെ നിദര്‍ശനമാണ്:

“ഞാന്‍ നിരന്തര വിനിമയത്തിലാണ്. എന്റെ ഉടല്‍ ഒരു താല്‍ക്കാലിക വിശ്രമ സ്ഥലമാണ്. എല്ലാ വിഭാഗങ്ങളും സൂക്ഷ്മ നിരീക്ഷണം ചെയ്യപ്പെട്ടിട്ടുണ്ട്. കാലങ്ങളിലൂടെഅവ പോള്ളലുകളും വിള്ളലുകളും കൊണ്ട് പൂവിട്ടിരിക്കുന്നു. എല്ലവരും ചില അടയാളങ്ങള്‍ പതിപ്പിക്കുന്നു, തന്റെ അധികാരപരിധി അടയാളപ്പെടുത്തുന്നു.

“എനിക്ക് പതിനേഴു വയസ്സായിഞാന്‍ ഒരു പുല്ലും കാര്യമാക്കുന്നില്ല.

“ഞാന്‍ സുതാര്യമാണ്. ആണ്‍കുട്ടികള്‍ എന്റെ നേരെ നോക്കുന്നത് അവര്‍ക്കെന്നെ അകംപുറം കാണാം എന്ന മട്ടിലാണ്. പെണ്‍കുട്ടികള്‍ എന്നെ ഞാനൊരു രോഗമാണ് എന്ന മട്ടില്‍ ഒഴിവാക്കുന്നു. എന്റെ പേര് എന്നേക്കുമായി ചീത്തയായിക്കഴിഞ്ഞു.

ഞാന്‍ തനിച്ചാണ്. എന്നാല്‍ കുറെ കാലമായി ഒറ്റക്കാകുന്നതിന്റെ മൂല്യം ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഞാന്‍ നെടുകെ മുന്നോട്ടു നടക്കുന്നുതൊട്ടുകൂടാത്തവളായി. ആര്‍ക്കും എന്റെ ശൂന്യ ഭാവത്തില്‍ നിന്ന് ഒന്നും വായിച്ചെടുക്കാനാവില്ലഎന്ത് പ്രകടിപ്പിക്കണമെന്ന് ഞാന്‍ തീരുമാനിക്കുന്നതെന്തോ അതൊഴിച്ച്. ഞാന്‍ മറ്റുള്ളവരെ പോലെയല്ല. ഞാന്‍ ട്രോമെരോണ്‍കാരിയല്ല. അവിടെക്കഴിയുന്ന മറ്റു അലസന്മാരെ പോലെ ചുറ്റുവട്ടം എന്റെ ആത്മാവിനെ മോഷ്ടിച്ചിട്ടില്ല. ഈ അസ്ഥിപഞ്ജരം അതിന്റെ അടിവയറ്റില്‍ ഒരു രഹസ്യ ജീവന്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അത് നിഷേധത്തിന്റെ മൂര്‍ച്ചയുള്ള അറ്റം കൊണ്ട് കൊത്തിവെക്കപ്പെട്ടതാണ്. ഭൂതമോ ഭാവിയോ പ്രശ്നമല്ലഅവ നിലനില്‍ക്കുന്നില്ല. വര്‍ത്തമാനവുമില്ല.

..

“ഞാന്‍ സ്വയം സംരക്ഷിക്കുന്നു. ആണുങ്ങളില്‍ നിന്ന് എന്നെ സ്വയം രക്ഷിക്കേണ്ടതെങ്ങനെ എന്ന് എനിക്കറിയാം. ഞാനാണിവിടെ ഇരപിടിയന്‍..

അവരെന്നെ കൊണ്ട് പോകുന്നു. അവരെന്നെ തിരികെ കൊണ്ടുവരും. ചിലപ്പോള്‍ അവര്‍ കഠിനമായി പെരുമാറും. അത് സാരമില്ല. അതൊരു ഉടല്‍ മാത്രമാണ്. അത് സുഖം പ്രാപിക്കും. അതാണതിന്റെ രീതി.”

ആദ്യ അധ്യായത്തില്‍ തന്നെ ഇതൊക്കെയും ഈവിന്റെ ആഖ്യാനത്തില്‍ പറഞ്ഞുവെക്കുന്നത് നിരാര്‍ഭാടമായ ചേരി ജീവിതത്തിന്റെ പെണ്‍സഹനത്തെയും പ്രതീക്ഷയറ്റ വികാരശൂന്യതയുടെയും ആവിഷ്കാരമാണ്. നോവലിന്റെ ആമുഖത്തില്‍ മോറീഷ്യസ് ദ്വീപിന്റെ അധോലോകത്തെ കുറിച്ച് ലെ ക്ലെസിയോ നടത്തുന്ന നിരീക്ഷണങ്ങള്‍ കൃത്യമായും ഇത് പ്രതിഫലിപ്പിക്കുന്നു: “അത് പെണ്‍കുട്ടികള്‍ തുടക്കം മുതലേ “കടലാമകള്‍” (മറ്റാരെയും ആശ്രയിക്കാനില്ലാതെ പിതാവിന്റെ കൊടിയ പീഡനങ്ങളില്‍ സ്വയം തല പിന്‍വലിച്ചു ചുരുണ്ട് കൂടുന്ന ഈവിന്റെ പ്രകൃതത്തെ സൂചിപ്പിക്കാന്‍ നോവലില്‍ ഉപയോഗിക്കപ്പെടുന്ന രൂപകം) ആവാന്‍ ശപിക്കപ്പെടുന്ന ഒരു ദ്വീപാണ് – സ്ത്രീകള്‍ ഭര്‍ത്താക്കന്മാരുടെ പീഡനത്തില്‍ ഞെരിക്കക്കപ്പെടുന്ന ഇടം – അല്ലെങ്കില്‍ വേശ്യാവൃത്തിയും മയക്കുമരുന്നും തീര്‍ക്കുന്ന പാതാളക്കുഴികളിലേക്ക് അവര്‍ വഴുതിപ്പോകുന്ന ഇടം.” മോറീഷ്യക്കാര്‍ ദ്വീപുനിവാസികള്‍ക്ക് നല്‍കിയ population Générale എന്ന പേരിന്റെ പ്രസക്തിയും അദ്ദേഹം എടുത്തുപറയുന്നു: “ഇതുമല്ലഅതുമല്ല, കറുത്തവരെന്നോ വെളുത്തവരെന്നോ അല്ല, ക്രിയോള്‍ എന്നോ ഹിന്ദു എന്നോ അല്ല.” ആദിമാതാവിനെ/ സ്ത്രീയെ ഓര്‍മ്മിപ്പിക്കുന്ന ഈവ് എന്ന പേരുപോലും നോവലിസ്റ്റ് തെരഞ്ഞെടുക്കുന്നതില്‍ അതിന്റെ സാര്‍വ്വ ലൌകിക ഭാവം പ്രകടമാണ് എന്നും കരുതാം. ഈവിന്റെ അന്ധമായ സ്ഥൈര്യനാട്യത്തിനപ്പുറം അവള്‍ എത്രമാത്രം ദുര്‍ബ്ബലയാണെന്ന് സവിറ്റയും സാദും വേദനയോടെ ചിന്തിക്കുന്നുണ്ട്. പുരുഷ സര്‍വ്വാധിപത്യത്തില്‍ നിന്ന് ഒരിക്കലും കണ്ടെത്താനാവാത്ത അനുഭൂതി, ദുരന്തമാം വിധം ഹ്രസ്വമായ ബന്ധത്തില്‍ സവിറ്റയില്‍ നിന്ന് ഈവിനു ലഭിക്കുന്നുണ്ട്: “അവളുടെ വായയുടെ രുചി ആണുങ്ങളുടെത് പോലെ ആയിരുന്നേയില്ല. അത് അത്രയ്ക്ക് സൌമ്യമായിരുന്നതുകൊണ്ട് ഞാന്‍ എന്റെ കണ്ണുകളടച്ചു മധുരമൂറുന്ന പപ്പായ പോലെ അത് രുചിച്ചു. ആണുങ്ങള്‍ കാണാത്തിടത്ത്ഞങ്ങള്‍ സന്തുഷ്ടരായിരസിച്ചുഏതാനും നിമിഷങ്ങളോളം.” സ്ത്രീ-പുരുഷ ലൈംഗികതയെ കുറിച്ച് ഈവ് നിരീക്ഷിക്കുന്നുണ്ട്: “രണ്ടു ലിംഗസ്വത്വങ്ങള്‍ക്കും ഒരേ പൈതൃകമല്ല ഉള്ളത്. ഒരേ ഭാരങ്ങളോടെയല്ല നമ്മള്‍ പിറക്കുന്നത്‌.” ലൈംഗിക ബന്ധത്തിലെ ആണ്‍-പെണ്‍ വിനിമയത്തെ കുറിച്ചും അവള്‍ക്ക് സ്വന്തം നിരീക്ഷണമുണ്ട്: “ഒരുടലിനു പകരം ആണുങ്ങള്‍ എന്ത് നല്‍കുംഅവര്‍ അവരുടെ ഉടലുകള്‍ നല്‍കില്ലഒരു പുരുഷന് എടുക്കുകയെ വേണ്ടൂ. അവര്‍ സ്വയം സംരക്ഷിക്കുന്നു. അവരവരുടെ നിഴലുകളെ നോക്കിയിരിക്കുന്നു. നമ്മള്‍ വലയില്‍ പിടിക്കപ്പെട്ട ചിത്രശലഭങ്ങളാണ്നമ്മുടെ ഏറ്റവും ആഹ്ലാദകരമായഏറ്റവും പ്രതിരോധ്യമായ ഘട്ടത്തില്‍ പോലും. നമ്മള്‍ അപഹരിക്കപ്പെട്ട ഉടലുകളാണ്.” എന്നാല്‍സവിറ്റയുടെ ജഡം ചവറ്റു വീപ്പയില്‍ കണ്ടെത്തുന്നതോടെ ഈവിന്റെ എല്ലാ നിയന്ത്രണങ്ങളും അറ്റുപോകും.   

 

നാലു പേരില്‍ രണ്ടാമന്‍ സാദ് എന്ന സാദിഖ് ഗൌരവ പ്രകൃതമുള്ളറിംബോയെയും പുസ്തകങ്ങളെയും സ്നേഹിക്കുന്ന സഹൃദയനാണ്. ഒപ്പം ഈവിനെയും കാവ്യാത്മക വാക്യ പ്രയോഗങ്ങളേയും. “ലോകത്തെ ഏറ്റവും വിലയുള്ള വസ്തു” എന്ന് അവന്‍ കരുതുന്ന ഈവിന്റെ ഉടല്‍കൊണ്ട്‌ അവള്‍ എന്തിനും വിലയൊടുക്കുന്നതിലെ  അനായാസത അവനു ദുരൂഹതയാണ്.

“ഈവ് ഇതിലെ നടക്കുന്നുഅവളുടെ തലമുടി നുരയുന്ന രാത്രി പോലെഇറുകിപ്പിടിച്ച ജീന്‍സ് അണിഞ്ഞ്മറ്റുള്ളവര്‍ ഊറിച്ചിരിക്കുകയും കാമം കൊണ്ട് ചുണ്ട് നനക്കുകയും ചെയ്യുന്നുപക്ഷെ ഞാന്‍ - എനിക്ക് മുട്ടുകുത്തുകയെ വേണ്ടൂ. അവള്‍ ഞങ്ങളുടെ നേരെ നോക്കുന്നില്ല. അവള്‍ ഞങ്ങളെ ഭയപ്പെടുന്നില്ല. അവള്‍ക്ക് കവചമായി അവളുടെ എകാന്തതയുണ്ട്.”

അവനവളെ പ്രണയിക്കണംസംരക്ഷിക്കണം എന്നൊക്കെയുണ്ട്പക്ഷെ അവളതിനു അനുകൂലമായി പ്രതികരിക്കുന്നതേയില്ല. സ്വതസിദ്ധമായ ശൈലിയില്‍ അവന്‍ നിരീക്ഷിക്കുന്നു:

“ഈവ് ആണെന്റെ വിധിപക്ഷെ അവളതു അറിയില്ലെന്ന് അവകാശപ്പെടുന്നു. അവളെന്നോട് വന്നു മുട്ടുമ്പോള്‍ അവളുടെ നോട്ടം എന്നിലൂടെ കടന്നുപോകുന്നു. ഞാന്‍ അപ്രത്യക്ഷനാകുന്നു.”

ഇരട്ടജീവിതം നയിക്കുന്ന കാര്യത്തില്‍ ഈവിനെ പോലെ സാദ് പകല്‍ സ്കൂള്‍ വിദ്യാര്‍ഥിയും രാത്രി കൌമാര സഹജമായ ലൈംഗികാസക്തി അനുഭവിക്കുന്ന നവയുവാക്കളുടെ കുറ്റവാളി സംഘത്തിലെ അംഗവുമാണ്. ഗാംഗില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അവന്‍ ശ്രമിക്കുന്നുണ്ട്എന്നാല്‍ അതിന്റെ ശക്തി അവനെ വലിച്ചു കൊണ്ടുപോകുന്നുമുണ്ട്.

“ഒരു നാള്‍ ഞങ്ങള്‍ ഉറക്കമുണരുമ്പോള്‍ ഭാവി അപ്രത്യക്ഷമായിരിക്കുന്നു.”

എല്ലാം കഴിയുമ്പോള്‍ഒടുവില്‍സര്‍വ്വം ശിഥിലമാകുന്ന ഇടത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ബാക്കിയാവുക സാദ് മാത്രമാണ് എന്നതും കവിതയെഴുതുന്നതിനെ കുറിച്ചുള്ള അയാളുടെ നിരീക്ഷണവും ശ്രദ്ധേയമാണ്:

“ഭ്രാന്തു പിടിക്കാതിരിക്കാന്‍ ഞാന്‍ എഴുതുന്നു.”

മൂന്നാമത് കൌമാരക്കാരന്‍ ക്ലേലിയോ പരുക്കനും ശരിക്കുമൊരു ഗ്യാംഗ് അംഗവുമാണ്. ചൂടന്‍ പ്രകൃതമുള്ള അവന്‍ കുറെയേറെ തവണ ജയില്‍ വാസം അനുഭവിച്ചിട്ടുമുണ്ട്. ഈ ക്രിമിനല്‍ പശ്ചാത്തലം തന്നെയാണ്സവിറ്റയുടെ കൊലപാതകത്തിന്റെ പേരില്‍ അവനെ ജയിലില്‍ എത്തിക്കുക; അവനതുമായി ബന്ധമൊന്നും ഇല്ലെങ്കിലും. സഹോദരന്‍ കാര്‍ലോ ഫ്രാന്‍സില്‍ എങ്ങാണ്ട് ഉണ്ടെന്നും അവനെ അങ്ങോട്ട്‌ കടക്കാന്‍ സഹായിക്കുമെന്നും അവനെന്നും കരുതിയിരുന്നു. എന്നാല്‍ പോകെപ്പോകെ അവന്‍ തിരിച്ചറിയുന്നുണ്ട് തന്റെ കാത്തിരിപ്പ് വെറുതെയാണെന്നും കാര്‍ലോ ഒരു ‘ഫെയ്ക്ക്’ ആണെന്നും. സര്‍ക്കാര്‍ വക്കീലായി എത്തുന്ന യുവ അഭിഭാഷക ആത്മാര്‍ത്ഥ ഉള്ളവളെങ്കിലും നാലരപ്പതിറ്റാണ്ടിന്റെ ജീവപര്യന്തമെന്ന ശിക്ഷയുടെ കാര്യത്തില്‍ അവള്‍ക്കൊന്നും ചെയ്യാനില്ല. “ഞാനെന്റെ കൈകളില്‍ വിലങ്ങുമായി ഇവിടം വിടുന്നു,” എന്ന് ക്ലേലിയോ പറയുന്നത് തന്റെ വിധി അംഗീകരിക്കുന്നതിന്റെ സാക്ഷ്യമാണ്.

കൂട്ടത്തിലെ ഏറ്റവും സൌമ്യ ശീലയായ സവിറ്റ ആശയറ്റ ജീവിതം നയിക്കുന്നവളാണ്. സംഘര്‍ഷ പൂര്‍ണ്ണമായ ഗാര്‍ഹികാന്തരീക്ഷത്തില്‍ നിന്ന്ചുറ്റുപാടുകളില്‍ നിന്ന്ഓടിപ്പോകണം എന്നുണ്ട് അവള്‍ക്ക്. പക്ഷെ അവള്‍ നിസ്സഹായയാണ്. ഏറ്റവും ദുരിതപൂര്‍ണ്ണമായ സാഹചര്യത്തിലും ഈവ് അവള്‍ക്ക് തുണയും പ്രണയവും ആശ്വാസവുമാണ്. തിരിച്ച് ഈവ് വിശ്വസിക്കുന്ന ഏകവ്യക്തി സവിറ്റയാണ്. “അവളുടെ പ്രശാന്തമായ സൂര്യവെളിച്ചം കൊണ്ട്” അവള്‍ തന്നെ രക്ഷിക്കുന്നുവെന്നു ഈവ് നിരീക്ഷിക്കുന്നു. സാദിന്റെ വാക്കുകളില്‍

“അവരിരുവരും ഒരുടലിലെ രണ്ടു കൈകള്‍ പോലെയാണ്. അവര്‍ക്ക് മൂന്നാമത് ഒന്നിന്റെ ആവശ്യമില്ല. തോന്നുന്നതെന്തും ചെയ്യാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്എപ്പോള്‍ വേണമെങ്കിലും. അവരുടെ പുഞ്ചിരികള്‍ സൂചിപ്പിക്കുന്നുഒരു ആണ്‍കുട്ടിയുടെയും ആവശ്യമില്ലെന്ന്. അവരുടെ കണ്ണുകള്‍ പരസ്പരം ബന്ധിക്കുന്നു. ഞങ്ങളൊക്കെ അദൃശ്യരാകുന്നു.”

ഈവ്, സവിറ്റയോടൊപ്പം ആയിരിക്കുമ്പോള്‍ അവള്‍ തന്നില്‍നിന്നു വേറിട്ടുപോകുന്നത് സാദിന് അനുഭവപ്പെടുന്നുണ്ട്.ഈവിനാവട്ടെസാദിന്റെ വിടാതെ പിന്തുടരുന്ന നോട്ടത്തില്‍ ലഭിക്കാത്ത പ്രശാന്തത സവിറ്റ പ്രതിനിധാനം ചെയ്യുന്ന ‘സ്ത്രീത്വത്തിന്റെ കവിത (“the poetry of women”)യില്‍ അനുഭവപ്പെടുകയും ചെയ്യും. സവിറ്റ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെടുന്നത് അവരുടെ താല്‍ക്കാലിക സന്തോഷത്തിന്റെ അന്ത്യം കുറിക്കുന്നു. നോവലിന്റെ തുടര്‍ന്നുള്ള ഭാഗങ്ങള്‍ ഒരു whodunnit പരിസരത്തിലേക്ക് തീര്‍ത്തും വീണുപോകാത്തത് നോവലിസ്റ്റിന്റെ ഉത്കണ്ഠകള്‍ കൂടുതല്‍ പ്രസക്തമായ പ്രമേയങ്ങളിലാണ് എന്നത് കൊണ്ടാണ്.  

ഈ നാല് വീക്ഷണ കോണുകള്‍ കൂടാതെ നോവലില്‍ മറ്റൊരു ആഖ്യാനസ്വരം കൂടി ഇടകലരുന്നുണ്ട്: ചെരിച്ചെഴുത്തിലൂടെ (italicised) ആവിഷ്കരിക്കുന്ന ഈ ഭാഗം എല്ലാമറിയുന്ന (omniscient) ഒരു ദ്വിതീയ ആഖ്യാന സ്വരത്തില്‍ (second person) ഈവിനെ അഭിസംബോധന ചെയ്യുന്നു. താരതമ്യേന ഹ്രസ്വമായ ഈ ഭാഗങ്ങള്‍ നോവലിന്റെ നിഗൂഡതയിലേക്കുള്ള താക്കോലായിത്തീരുക അതിസൂക്ഷ്മ വായനയിലാണ് വ്യക്തമാകുക. പഠന സമയ ശേഷം മറ്റെല്ലാവരും പോയ്ക്കഴിഞ്ഞ വേളകളില്‍ ക്ലാസ് മുറിയില്‍ വെച്ച് തോന്നുംപോലെ ഈവിന്റെ ഉടലില്‍ ‘ശസ്ത്രക്രിയ’ നടത്തുന്ന ജീവശാസ്ത്ര അധ്യാപകന്റെ ഹിപ്പോക്രസിയുടെ നേര്‍ത്ത ആവരണത്തിലേക്കാണ് കൂട്ടുകാരിയെ തെരഞ്ഞെത്തുന്ന സവിറ്റയുടെ നോട്ടമെത്തുന്നത് എന്നതാണ്അവളുടെ വിധി നിര്‍ണ്ണയിക്കുന്നത്. മോര്‍ച്ചറിയില്‍ തന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരിയുടെ/ ആത്മീയ ഇരട്ടയുടെ ഭൌതിക ദേഹം കാണാനെത്തുന്ന ഈവിനോട് പോലീസ് ഇന്‍സ്പെക്ടര്‍ക്കു തോന്നുന്ന അനുകമ്പയും അവളുടെ ജീവിതത്തിന്റെ ദുര്‍ഘടാവസ്ഥക്ക് കാവലായി അയാള്‍ നല്‍കുന്ന ആയുധവും ഒടുവിലത്തെ പ്രതികാര നിര്വ്വഹണത്തിനു ഈവിനു സഹായകരമാകും. കൊലയാളിയുടെ പുരികങ്ങള്‍ക്കു മധ്യേ ആ ക്രിയാപൂര്‍ത്തി സാധിക്കും മുമ്പ്, നീട്ടിയ തോക്കിനു മുന്നില്‍  മുട്ടുകുത്തിയിരിക്കാന്‍ അയാളോട് ഇടര്‍ച്ചയില്ലാത്ത സ്വരത്തില്‍ പറയുമ്പോള്‍എപ്പോഴും അയാളെ പോലുള്ളവര്‍ക്കു മുന്നില്‍ മുട്ടുകുത്തി യാന്ത്രികമായ വദന സുരതത്തിന് നിര്‍ബന്ധിക്കപ്പെട്ടിരുന്ന അവസ്ഥക്ക് അവളൊരു പാരഡി തീര്‍ക്കുക കൂടിയാണ്. പോലീസ് ജീപ്പില്‍ തങ്ങളുടെ ചേരിയില്‍ വന്നിറങ്ങുകയും പോലീസ് ഉദ്യോഗസ്ഥനോട് രഹസ്യം പറയുകയും എന്തോ കൈമാറുകയും ചെയ്യുന്ന ഈവ്തങ്ങളെ ഒറ്റിക്കൊടുക്കുകയാണ് എന്ന് ചിന്തിക്കുന്ന ഗ്യാംഗ് അംഗങ്ങള്‍ അവളെ ഇല്ലായ്മ ചെയ്യാന്‍ പദ്ധതിയിടുന്നത് സാദിന് ഭയപ്പാടുണ്ടാക്കുന്നുണ്ട്. നോവലിന്റെ തലക്കെട്ടിന്റെ ഉറവിടം കൂടിയായ ഒരു സംഭാഷണത്തില്‍

 “ഈവ് നിന്നെ നിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് ഞാന്‍ രക്ഷിക്കാം” (“Eve, I will bring you out of your ruins”)

 എന്ന വാഗ്ദാനം പാലിക്കണം എന്നുണ്ട് അവന്. സ്വയം കുറ്റമേറ്റു ഈവിനെ രക്ഷിക്കാനുള്ള സാദിന്റെ ശ്രമം ആ  പ്രണയ സമര്‍പ്പണമാണ്അവള്‍ അതിനൊരു ഇടം അനുവദിക്കില്ലെങ്കിലും. “എനിക്കു നിന്റെ ആവശ്യമേയില്ല.” അവളുടെ വാക്കുകള്‍ അവന്റെ ഹൃദയത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നുണ്ട്. എന്നാല്‍ അതോടൊപ്പംആദ്യമായി അവള്‍ അവനെ ആലിംഗനം ചെയ്യുന്നുമുണ്ട്.

“എന്നാല്‍ എനിക്കൊരു കാര്യത്തില്‍ ഉറപ്പുണ്ട്: അവള്‍ക്കു വേണ്ടിഅവളോടൊപ്പംഒരു സീസനിലോ പല സീസനിലോഞാന്‍ നരകത്തില്‍ പോവാന്‍ തയ്യാറാണ്. മറ്റൊന്നും പ്രധാനമല്ല. ഞാന്‍ അവളുടെ പിന്‍കഴുത്തില്‍ തഴുകുന്നുഅവളുടെ മോട്ടത്തലയിലും. താഴ്ന്ന ചുമരിനടിയിലുംജലം ഞങ്ങളെ മുക്കുകയാണ്. എന്നാല്‍ മഴ അവളുടെ ചുണ്ടുകളില്‍ മധുരിക്കുന്നു.”

ഒരു ഓര്‍ഫിയൂസ്- യൂറിഡീസ് പുരാവൃത്തത്തിന്റെ മിത്തിക്കല്‍ ദീപ്തിയിലെക്ക് അവന്റെ പ്രണയം ഉറ്റുനോക്കുന്നുണ്ട് ഇവിടെ.

 

പടിഞ്ഞാറന്‍ യൂറോപ്പ്ഈസ്റ്റ് ആഫ്രിക്കഇന്ത്യചൈനതുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരുടെയും കൂലിത്തൊഴിലാളികളുടെയും പിന്മുറക്കാരാണ് മോറീഷ്യസിലെ ജനസംഖ്യയില്‍ അധികവും. അത്തരം ജീവിത പരിസരത്തിന്റെ ശാപമായ ആണുങ്ങളുടെ കുടിയും ഗാര്‍ഹിക പീഡനങ്ങളുടെ ഭീകരമായ തനിയാവര്‍ത്തനങ്ങളും നിസ്സഹായതയുടെ നോക്കുകുത്തിയായിപ്പോവുന്ന സ്ത്രീജീവിതവും കുടുംബ ചിത്രീകരണത്തില്‍ ഈവിന്റെ അച്ഛന്റെയും അമ്മയുടെയും പാത്രസൃഷ്ടികളിലൂടെ നോവലിസ്റ്റ് അടയാളപ്പെടുത്തുന്നുണ്ട്‌. സവിറ്റയെ മാറ്റി നിര്‍ത്തിയാല്‍ ഇതര കഥാപാത്രങ്ങളെല്ലാം കുത്തഴിഞ്ഞ ഈ സങ്കര സംസ്കൃതിയുടെ വേരറ്റ പ്രതിനിധികളാണ്വീടും കൂട്ടരും അന്യമായനഗര ജീവിതത്തിന്റെ നങ്കൂരമില്ലാത്ത അടിത്തട്ടു വാസികള്‍. ഏതു നിമിഷവും അപകടത്തില്‍ ചെന്ന് ചാടാവുന്ന തരം ജീവിതമാണ് അവരുടേത്. ക്ലേലിയോയുടെ വാക്കുകള്‍ മറ്റുള്ളവര്‍ക്കും ബാധകമാണ്:

 “എങ്ങോട്ട് പോകണം എന്നെനിക്കറിയില്ല. ഞാന്‍ ഒരു വലയത്തിലെന്നോണം കറങ്ങുന്നു. ഞാന്‍ എന്റെ വാല് കടിച്ചുമുറിക്കും എന്നപോലെ.”

ഡച്ച്ഇംഗ്ലീഷ്ഫ്രഞ്ച് കൊളോണിയല്‍ പശ്ചാത്തലമുണ്ട് മോറീഷ്യസിനു എന്നതുകൊണ്ട്‌ അവിടത്തുകാര്‍ ഇംഗ്ലീഷും ഫ്രെഞ്ചും ക്രിയോള്‍ ഭാഷയും നന്നായി സംസാരിക്കുന്നുണ്ട്. നോവലിന്റെ ഭാഷാപരമായ സൗന്ദര്യത്തിന് ഈ സങ്കര പശ്ചാത്തലം ഏറെ ഗുണം ചെയ്തിട്ടുണ്ട് എന്നും ജെഫ്രി സക്കര്‍മന്റെ അതീവ സംവേദനത്വമുള്ള ഇംഗ്ലീഷ് പരിഭാഷ അതിനോട് തികച്ചും നീതി പുലര്‍ത്തിയിട്ടുണ്ട് എന്നും നിരൂപക മതം.    

 

 സമാന വായനകള്‍:

Becoming Abigail by Chris Abani

https://alittlesomethings.blogspot.com/2017/04/blog-post.html

God Help the Child by Toni Morrison

https://alittlesomethings.blogspot.com/2015/09/blog-post.html

Woman at Point Zero by Nawal El Saadawi

https://alittlesomethings.blogspot.com/2024/08/woman-at-point-zero-by-nawal-el-saadawi.html

Your Name Shall Be Tanga by Calixthe Beyala

https://alittlesomethings.blogspot.com/2024/08/your-name-shall-be-tanga-by-calixthe.html

അസൂറ : കെ.ആര്‍.വിശ്വനാഥന്‍

https://alittlesomethings.blogspot.com/2024/08/azoora-by-k-r-viswanathan-malayalam.html

The Book of Memory by Petina Gappah 

https://alittlesomethings.blogspot.com/2018/03/blog-post_14.html

The Golden Chariot by Salwa Bakr

https://alittlesomethings.blogspot.com/2024/09/the-golden-chariot-by-salwa-bakr.html   

 മോറീഷ്യന്‍ സാഹിത്യത്തില്‍ നിന്ന് കൂടുതല്‍:

Desert by J.M.G. Le Clézio

https://alittlesomethings.blogspot.com/search?q=Desert+by+J.M.G.+Le+Cl%C3%A9zio

 

Wandering Star by J.M.G. Le Clézio

https://alittlesomethings.blogspot.com/search?q=Wandering+Star+by+J.M.G.+Le+Cl%C3%A9zio

 

 

Desert and Wandering Star by J.M.G. Le Clézio

https://alittlesomethings.blogspot.com/search?q=Desert+and+Wandering+Star+by+J.M.G.+Le+Cl%C3%A9zio

The Last Brother by Nathacha Appanah

https://alittlesomethings.blogspot.com/2024/08/the-last-brother-by-nathacha-appanah.html

The Dew Breaker by Edwidge Danticat

https://alittlesomethings.blogspot.com/2024/09/the-dew-breaker-by-edwidge-danticat.html


Tuesday, April 29, 2025

The Golden Chariot by Salwa Bakr / Dinah Manisty

 ചിറകില്ലാത്ത ബുറാഖ്




അറബ് – ആഫ്രിക്കന്‍ ദേശങ്ങളെ പോലുള്ള മൂന്നാം ലോക രാജ്യങ്ങളിലെ പെണ്ണെഴുത്തിനെ കുറിച്ച് പൊതുവായി നടത്തപ്പെടുന്ന ഒരു നിരീക്ഷണം അത് കുടുംബംകുട്ടികളെ വളര്‍ത്തല്‍ തുടങ്ങിയ ഗാര്‍ഹിക പ്രശ്നങ്ങള്‍പ്രണയ കഥകള്‍അതിവൈകാരിക വിഷയങ്ങള്‍ എന്നിങ്ങനെ ‘സാമൂഹ്യ പ്രാധാന്യം കുറഞ്ഞ’ പ്രമേയങ്ങളാണ് കൈകാര്യം ചെയ്യുന്നത് എന്നതാണ്.  ഈ നിലപാടില്‍“ഗൌരവപ്പെട്ട” രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങളോസാമൂഹിക വിശകലനമോ വിമര്‍ശനമോ അവര്‍ക്കു കൈകാര്യം ചെയ്യാനാകുന്ന പ്രമേയങ്ങളല്ല*(1).  എന്നാല്‍ മുകളില്‍ സൂചിപ്പിച്ച പ്രമേയങ്ങള്‍ അപ്രധാനവും ഗൌരവം കുറഞ്ഞതുമാണ് എന്ന നിരീക്ഷണം തന്നെ പുരുഷാധിപത്യപരമാണ് എന്ന് സ്ത്രീപക്ഷ വീക്ഷണം തിരിച്ചറിയുന്നുണ്ട്. “നമ്മള്‍ പ്രണയത്തെ കുറിച്ച് എഴുതുന്നില്ലേആണുങ്ങള്‍ അതു ചെയ്യുമ്പോള്‍ അത് മനുഷ്യ ബന്ധങ്ങളെ കുറിച്ചുള്ള ഒരു രാഷ്ട്രീയ നിരീക്ഷണമാണ്സ്ത്രീകള്‍ അതു ചെയ്യുമ്പോഴാവട്ടെഅതൊരു പ്രണയ കഥ മാത്രവും” എന്ന ചിമമാന്‍ഡാ അദീചിയുടെ നിരീക്ഷണം പ്രസക്തമാണ്‌ *(2.). ഈ ദേശങ്ങളില്‍ നിന്നുള്ള സാഹിത്യ ചരിത്രത്തില്‍ ഇടംപിടിച്ചിട്ടുള്ള മികച്ച പെണ്ണെഴുത്തു കൃതികള്‍ സൂക്ഷ്മ പഠനത്തിനു വിധേയമാക്കുമ്പോള്‍ വ്യക്തമാകുക അതാണ്‌: ഈ എഴുത്തുകാരികള്‍ സ്ത്രീ അനുഭവങ്ങളെ ദേശീയാനുഭവങ്ങളുടെ കൂടി കണ്ണാടിയായി അവതരിപ്പിക്കുകയും രാഷ്ട്രീയ, സാമൂഹികസാമ്പത്തിക വിമോചനമെന്നത് സ്ത്രീയുടെ കൂടി വിമോചനമാണ് എന്ന നിലപാട് സ്വീകരിക്കുകയുമാണ്. ഇജിപ്ത്യന്‍ സമൂഹത്തില്‍ ആഴത്തില്‍ വേരോടിയ സ്ത്രീവിരുദ്ധതയുടെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മാനങ്ങള്‍ നിരീക്ഷിക്കുന്ന സല്‍വാ ബക്കറുടെ The Golden Chariot ഈ വെളിച്ചത്തില്‍ സമീപിക്കാവുന്ന കൃതികളില്‍ പെടുന്നു.

റെയില്‍വേ തൊഴിലാളിയുടെ മകളായി 1949-ല്‍ കൈറോയില്‍ ജനിച്ചുസല്‍വാ ബകര്‍ ജനിക്കും മുമ്പേ പിതാവ് മരിച്ചു പോയിരുന്നു. സമൂഹത്തിലെ അടിത്തട്ടില്‍ പെട്ട സ്ത്രീകളെ കേന്ദ്രീകരിക്കുന്ന കൃതികളിലേക്ക്‌ അവര്‍ എത്തിപ്പെട്ടതിനു പിന്നില്‍ പറയത്തക്ക വിദ്യാഭ്യാസമില്ലാത്ത ഉമ്മ അവരെ വളര്‍ത്തിയെടുക്കാന്‍ പെട്ട പാട്  ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. ഐന്‍ ഷംസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിസിനസ് മാനേജ്മെന്റില്‍ ഡിഗ്രിയെടുത്ത അവര്‍ തെരഞ്ഞെടുത്തത് ജേണലിസം ആയിരുന്നു. രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളില്‍ സജീവമായ വ്യക്തിത്വത്തിന് ഉടമയായ അവര്‍ തന്റെ നോവലുകളെ അറബ് സമൂഹത്തിന്റേത് മാത്രമായി കരുതുന്നില്ല. ഏതാണ്ട് എല്ലാ സമൂഹങ്ങളും പുരുഷാധികാര അധിഷ്ടിതമാണ് എന്ന് കരുതുന്ന സല്‍വാ ബകര്‍ഏഷ്യന്‍ രാജ്യങ്ങളിലെ അവസ്ഥ പ്രധാനമായും എടുത്തു പറയുകയും അവിടങ്ങളില്‍ തന്റെ കൃതികള്‍ അനുരണനം ഉണ്ടാക്കുമെന്ന് നിരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്.  

ഇജിപ്തിലെ ഒരു സ്ത്രീ തടവറയിലാണ് ഇതിവൃത്തം അരങ്ങേറുന്നത്. അലക്സാണ്ടറിയ്യക്കാരിയായ അസീസപതിമൂന്നാം വയസസ് മുതല്‍ ടീനേജ് കാലത്തു മുഴുവന്‍,  തന്നെ ബലാല്‍ക്കാരം ചെയ്ത രണ്ടാനച്ചന്റെ കൊലക്കുറ്റത്തിന് ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു അവിടെയെത്തിയതാണ്. അന്ധയായ ഉമ്മയുടെ കണ്ണുവെട്ടിച്ചു വിലക്കപ്പെട്ട ബന്ധം (incest) തുടരുന്നതില്‍ പെണ്‍കുട്ടിയുടെ മൌനാനുവാദവും, ഒരുവേള പങ്കാളിത്തം തന്നെയുംഉണ്ടായിരുന്നു. ഉമ്മയുടെ മരണശേഷം ഒരു സുഹൃത്തിന്റെ മകളായ നാദിറ എന്ന മറ്റൊരു ഇളംമുരക്കാരിയെ വിവാഹം ചെയ്യാനുള്ള അയാളുടെ പദ്ധതിയാണ് പ്രതികാര ചിന്തയിലേക്കും തുടര്‍ന്നു കൊലപതകത്തിലേക്കും അസീസയെ എത്തിക്കുക. ദീര്‍ഘ നാളത്തെ ജയില്‍വാസം മാനസിക നില തെറ്റിക്കുന്നത് കടുത്ത ആക്രമണ സ്വഭാവത്തിന് കാരണമാകുന്നതു നിമിത്തം അസീസയെ എകാന്തത്തടവില്‍ പാര്‍പ്പിക്കാന്‍ തുടങ്ങുന്നത് വിചിത്രമായ മനന/ ഭ്രമ ചിന്തകളിലേക്കും മായിക പദ്ധതികളിലേക്കും കടക്കാന്‍ അസീസക്ക് അവസരം ഒരുക്കുന്നു. ജയിലില്‍ നിന്ന് രക്ഷപ്പെടാനായി വെള്ളക്കുതിരകളെ പൂട്ടിയ ഒരു സുവര്‍ണ്ണ രഥം ഒരുക്കാനും അതുവഴി, പ്രവാചകന്റെ ബുറാഖ് യാത്ര പോലെസ്വര്‍ഗ്ഗാരോഹണം നടത്താനും അവള്‍ പദ്ധതിയിടുന്നു. തന്നോടൊപ്പം സഹതാടവുകാരികളില്‍ ചിലരെ കൂട്ടുചേര്‍ക്കാമെന്നു തീരുമാനിക്കുന്ന അസീസഅതിനു യോഗ്യരായവര്‍ ആരൊക്കെ എന്നു കണ്ടെത്താനായി ഓരോരുത്തരുടെ കഥയും ജയിലില്‍ എത്താനിടയായ പശ്ചാത്തലവും വിശകലനം ചെയ്യാന്‍ തുടങ്ങുന്നതോടെ ആഖ്യാനം ഒരു ഷഹരെസാദ് പാരമ്പര്യത്തിലേക്കു കണ്ണി ചേരുന്നു. അറബ്ഇജിപ്ത്യന്‍ സാഹിത്യത്തില്‍ വലിയ തോതില്‍ അവഗണിക്കപ്പെടുന്നസാമൂഹികാവസ്ഥകളെ സ്ത്രീയുടെ വീക്ഷണത്തിലൂടെ വിലയിരുത്തുകയെന്ന നിലപാടിന്റെ പ്രതിനിധാനമായി നോവല്‍ മാറുന്നു.

നോവലിലെ ഓരോ കഥാപാത്രവും ഓരോ തരം സാമൂഹികാവസ്ഥയില്‍ നിന്നും ബന്ധങ്ങളില്‍ നിന്നുമാണ് വരുന്നത് –വിവാഹ മോചിതവിധവ, അവിവാഹിതഉപേക്ഷിക്കപ്പെട്ടവള്‍ എന്നിങ്ങനെ. ഒരു സുരക്ഷിതത്വവും ഉറപ്പുനല്‍കാത്ത സമൂഹത്തില്‍ അതിജീവനവും കുടുംബ ബാധ്യതയും ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരാകുന്നവര്‍. മോഷണംമയക്കുമരുന്നു കടത്ത്വേശ്യാവൃത്തികൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ എല്ലാം മുഴുകേണ്ടി വരുന്ന ഈ സ്ത്രീകളില്‍ രണ്ടു പൊതു ഘടകങ്ങള്‍ നിരീക്ഷിക്കാം: അവരുടെ അധ:സ്ഥിതാവസ്ഥയും പുരുഷന്മാരില്‍ നിന്ന് നേരിടേണ്ടി വരുന്ന പീഡനവും. ജന്മനാ ആരും കുറ്റവാളികള്‍ അല്ലെന്നും സാഹചര്യങ്ങളാണ് അവരെ അങ്ങനെയാക്കുന്നത് എന്നുമുള്ള അടിസ്ഥാന തത്വം ഇവിടെയും കൃത്യമാണ്. “അസഹനീയമായ സാമൂഹിക സാമ്പത്തിക ദുരിതങ്ങളും സവിശേഷ കുറ്റകൃത്യങ്ങളിലേക്ക് നയിക്കും വിധം അന്തര്‍ലീനമായ മനശാസ്ത്രപരമായ ഘടകങ്ങളും നിരീക്ഷിക്കുകയും തുറന്നു കാട്ടുകയും ചെയ്യുന്നതിലൂടെ, ബകര്‍ വ്യക്തമാക്കുന്നത്തങ്ങളുടെ ഭയാനക ഭൂതകാലത്തിന്റെ ഫലമായി ബന്ധപ്പെട്ട വ്യക്തികള്‍ താല്‍ക്കാലികമായ മാനസികവൈകാരിക ചാഞ്ചല്യങ്ങള്‍ അനുഭവിക്കുന്നുണ്ടെങ്കിലുംകുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിലേക്കും അക്രമ പ്രവണതയിലേക്ക് തിരിയുന്നതിലേക്കും നയിക്കുന്നത് സാമൂഹിക അനീതികളാണ് എന്നതാണ്” *(3).       

തടവറയില്‍ ഒരുമിക്കാന്‍ ഇടയാകുന്ന പതിനഞ്ചോളം സ്ത്രീകഥാപാത്രങ്ങളെയും അവരെ അവിടെയെത്തിച്ച കുറ്റകൃത്യങ്ങളുടെ വ്യതിരിക്ത പശ്ചാത്തലങ്ങളെയും  ചിത്രീകരിക്കുകയും ‘സുവര്‍ണ്ണ രഥം’ എന്ന പ്രതീകത്തിലൂടെ അവരാഗ്രഹിക്കുന്ന വിമോചന സ്വപ്നത്തെ സങ്കല്‍പ്പിക്കുകയും ചെയ്യുന്ന നോവലിസ്റ്റ്, വിഭ്രാന്തിയുടെയും ഭ്രമ കല്‍പ്പനയുടെയും ഉന്മാദ വഴിയില്‍ ഇടറിപ്പോയ അസീസയെ ആണ് കേന്ദ്ര സ്ഥാനത്തു നിര്‍ത്തുന്നത്. എന്താണ് തന്നിലും തന്റെ ഉടലിലും സംഭവിക്കുന്നത്‌ എന്ന് തിരിച്ചറിയാനാവുന്ന പ്രായമെത്തും മുമ്പ് കുട്ടിക്കൌതുകങ്ങളെ ചൂഷണം ചെയ്യുന്ന തന്നെക്കാള്‍ ഏറെ മുതിര്‍ന്ന തന്ത്രശാലിയുടെ ചതിയില്‍ പെട്ടുപോകുന്നവള്‍. ഉമ്മയുടെ അന്ധത, മകളെ സംരക്ഷിക്കുന്നതില്‍ വൈകാരികമായും പരാജയപ്പെട്ടുപോകുന്ന മാതൃത്വത്തിന്റെ പ്രതീകം കൂടിയാണ്. ആ നിലക്ക് ഇരട്ട പ്രഹരമാണ് അസീസ ഏല്‍ക്കുന്നത്. തനിക്കൊരു കുഴപ്പവും ഇല്ലാതിരുന്നിട്ടും തന്നെക്കാള്‍ ഇരുപതു വയസ്സു കൂടുതലുള്ള ഭര്‍ത്താവിന്റെ വന്ധ്യതയുടെ പാപഭാരവും ഒപ്പം അയാളുടെ നിയന്ത്രണ ലേശമില്ലാത്ത കൊടിയ മര്‍ദ്ദനങ്ങളും നിരന്തരം ഏറ്റെടുക്കേണ്ടി വരികയും ചെയ്യുന്ന ഐദസഹോദരനെ രക്ഷിക്കാന്‍ വേണ്ടിയാണു ജയിലിലെത്തുന്നത്. ഒരു നാള്‍പതിവ് ഭര്‍തൃ പീഡനത്തിന്റെ കരാളതയില്‍ വീണുപോകുന്ന സഹോദരിയെ കാണാന്‍ ഇടയാകുന്ന സഹോദരന്‍കോപാവേശത്തില്‍ സഹോദരീ ഭര്‍ത്താവിനെ കൊല്ലുകയായിരുന്നു. പ്രതികാര വധം പുരുഷന് പറഞ്ഞിട്ടുള്ളതാണ് എന്നിരിക്കെഭര്‍തൃവധം എന്ന മഹാപരാധാത്തിനു 25 വര്‍ഷത്തേക്കാണ് അവള്‍ ശിക്ഷിക്കപ്പെട്ടത്. യാഥാര്‍ത്ഥ്യം പുറത്തറിഞ്ഞാല്‍ അത് പ്രതികാര വധ പരമ്പരയുടെ കുടിപ്പകക്ക് തുടക്കം കുറിക്കുമെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ കുറ്റമേല്‍ക്കാന്‍ ഉമ്മ ഐദയെ നിര്‍ബന്ധിച്ചു. അസീസയെ പോലെ ഇവിടെയും രണ്ടു തരം ചതികളാണ് സംഭവിക്കുന്നത്‌: ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും. ഉമ്മുല്‍ ഖൈറിനും 25 വര്‍ഷം ലഭിക്കുന്നത് സമാനമായ രീതിയില്‍ മയക്കുമരുന്ന് സൂക്ഷിച്ചതിന് മകന്‍ തടവിലകുന്നത് ഒഴിവാക്കാന്‍ കുറ്റമേറ്റതിനെ തുടര്‍ന്നാണ്‌. ഇതര കഥാപാത്രങ്ങള്‍ക്കുംജയിലിലെ അന്തേവാസികളായ പൂച്ചകള്‍ക്കും ആത്മീയ മാതാവ് എന്ന നിലയില്‍ രഥത്തില്‍ തനിക്കു തൊട്ടടുത്ത സ്ഥാനമാണ് അസീസ അവര്‍ക്കു നിശ്ചയിക്കുന്നത്. അപകടകരമായ കൈറോ പൊതുവാഹനത്തില്‍ കുഞ്ഞിനെ കൊണ്ടുപോകുന്ന പ്രയാസം ഒഴിവാക്കാന്‍ ജയില്‍ കാവല്‍ക്കാരി മഹറൂസ തന്റെ കുഞ്ഞിനെ ഉമ്മുല്‍ ഖൈറിനെ ഏല്‍പ്പിക്കുന്നത്അവളുടെ ദുരന്തകരിയായ അതേ ദയാഭാവത്തിന്റെ മറ്റൊരു നിദര്‍ശനമാണ്. ആറു മക്കളുടെയും തൊഴിലൊന്നുമില്ലാത്ത ചൂതാട്ടക്കാരനായ ഭര്‍ത്താവിനെയും പൊട്ടാന്‍ പെടാപ്പാടു പെടുംപോഴും ‘ലോകത്തിലെ ഏറ്റവും വിരൂപയായ സ്ത്രീയെന്ന വിളി സ്വതേ രോഗിയായ ഭര്‍ത്താവില്‍ നിന്നു കേള്‍ക്കേണ്ടി വരുന്നവളാണ് മഹറൂസ. തന്റെ സ്ഥിതി തടവുപുള്ളികളുടെതിനേക്കാള്‍ ഓടും മെച്ചമല്ല എന്ന ബോധ്യമാണ് അവളെ ആ സ്ത്രീകളോട് അടുപ്പിക്കുന്നതും. 

ഒരു ‘നദ്ദാബ’ (വിലാപക്കാരി)യും തുടര്‍ന്ന് മതച്ചടങ്ങുകളിലെ വായ്‌പ്പാട്ടുകാരിയും ആയിരുന്ന ദീര്‍ഘകായയായ അസീമ (Azima the Tall) ഒടുവില്‍ അതിപ്രസിദ്ധയായ ഗായികയായിത്തീര്‍ന്നവളായിരുന്നു. സ്ത്രീയോട് ഒരിക്കലും കാരുണ്യം കാണിച്ചിട്ടില്ലാത്ത സമൂഹത്തില്‍ തന്റെ സല്പ്പെരിനു കളങ്കം വരുത്തുന്ന ലൈംഗിക അഭ്യൂഹങ്ങള്‍ പരത്തുകയും കരിയര്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ചതിയനായ കാമുകനെ സൂത്രത്തില്‍ വരിയുടച്ചാണ് അവള്‍ പ്രതികാരം ചെയ്യുന്നത്. അമിത ലൈംഗികാസക്തിയുള്ള ഭര്‍ത്താവിന്റെ നിരന്തര പീഡനം നാല്‍പ്പത്തിയഞ്ചു വര്‍ഷം സഹിച്ചതിനു ശേഷംഅയാളൊരു പുതിയ ബന്ധത്തിലേക്ക് പോകുകയും താന്‍ പുറംതള്ളപ്പെടുകയും ചെയ്യാന്‍ പോകുന്നു എന്ന ഘട്ടത്തിലാണ് ഹിന്ന തന്റെ പെണ്‍കഴുത ജീവിതം അവസാനിപ്പിക്കാനും കൂറ്റനോട് അന്തിമമായി കണക്കു തീര്‍ക്കാനുമായി ഒരു ‘ഗ്യാസ് ലീക്ക്’ അരങ്ങേറുന്നത്. പതിനാറു വയസ്സിനിടെ രണ്ടു കുട്ടികളുടെ അമ്മയാകുകയും ഹെറോയിന്‍ അടിമത്തത്തിലേക്കും തുടര്‍ന്ന് ലൈംഗികത്തൊഴിലിലേക്കും  എടുത്തെറിയപ്പെടുകായും ചെയ്യുന്ന കൂട്ടത്തില്‍ ഏറ്റവും ഇളയവാളായ ഹുദായാചകിയെന്ന നിലയില്‍ കൂടെക്കൂടെ ജയിലിലെത്തുന്ന ദൈന്യത്തിന്റെ മൂര്‍ത്തരൂപമായ ഷഫീഖഅവളുടെ സംരക്ഷക കൂടിയായി രഥത്തിലേക്ക് അസീസ പ്രവേശിപ്പിക്കുന്ന ‘മാതൃകാ തടവുപുള്ളി’യും ശഫീഖയില്‍ 1973ലെ യുദ്ധത്തില്‍ രക്തസാക്ഷിയായ മകനെ കാണുന്നവളുമായ മാതൃസ്വരൂപയായ ഹജ്ജ ഉമ്മുല്‍ അസീസ്‌രണ്ടാനച്ചന്റെ കയ്യേറ്റങ്ങളില്‍ മടുത്ത് ഓടിപ്പോവുകയും സ്വന്തം അഡിക്ഷന്‍ മൂലം മയക്കുമരുന്നു കടത്തുകാരിയയിത്തീരുകയും ചെയ്യുന്ന അനാഥയായ സഫിയ്യ, അതിനിഷ്കളങ്കയായ ഇളയ സഹോദരിയുടെ വേട്ടക്കാരനെ (stalker) വധിച്ചതിനു ജയിലിലെത്തുന്ന ജിപ്സി സുന്ദരി ഗമാലത് തുടങ്ങിയവരൊക്കെ നിവര്‍ത്തികേടു കൊണ്ട് കുറ്റം ചെയ്യാനിടയായവര്‍ തന്നെ. കൂട്ടിക്കൊടുപ്പും മയക്കുമരുന്നു കടത്തും തൊഴിലാക്കിയ ലുലയെ പോലുള്ള ക്രിമിനലുകള്‍ റയിലില്‍ ഉണ്ട് എന്നതാണ് അസീസയുടെ ‘സ്ക്രൂട്ടിനിയുടെ സാംഗത്യം. ഹുദയെയും ഗമാലത്തിനെയും പോലുള്ള ഹൃദയശുദ്ധിയുള്ള പെണ്‍കുട്ടികളെ പുറം ലോകത്ത് കാത്തിരിക്കുന്നത് ലുലയുടെതിനു സമാനമായ വിധിയാണ് എന്നത് അസീസയെ രോശാകുലയാക്കുന്നുണ്ട്.   

മികച്ച ഭാവി സ്വപ്നം കണ്ട കഠിനാധ്വാനിയും അര്‍പ്പണ മനോഭാവക്കാരിയുമായ ഡോക്റ്റര്‍ ഭാഗിയ ദരിദ്ര പശ്ചാത്തലവും സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളും തമ്മിലുള്ള പൊരുത്തക്കേടില്‍ അഭ്യുന്നതി സങ്കല്‍പ്പങ്ങളെല്ലാം തകര്‍ന്നു സ്കിസോഫ്രീനിയക്ക് അടിപ്പെടുകയും കൂടുതല്‍ നല്ല മേച്ചില്‍പ്പുറം തേടി കയ്യൊഴിഞ്ഞ കാമുകന്റെ പ്രണയ വഞ്ചന കൂടിയാകുന്നതോടെ തകര്‍ന്നു പോകുകയും ചെയ്യുന്നു. മാനസിക സമ്മര്‍ദ്ദത്തിന്റെ ഘട്ടത്തില്‍ സംഭവിക്കുന്ന കയ്യബദ്ധം ഒരു കുഞ്ഞിന്റെ മരണത്തില്‍ കലാശിക്കുന്നതാണ് മൂന്നു വര്‍ഷത്തെ തടവിനു വിധിക്കപ്പെട്ടു അവളെ ജയിലില്‍ എത്തിക്കുക. ഉന്നതവിദ്യാഭ്യാസമുള്ള ഈ യുവതിയെ തന്റെ രഥത്തിലേക്കു തെരഞ്ഞെടുക്കുന്നതിലൂടെ ഇതര കഥാപാത്രങ്ങളില്‍ നിന്ന് ഒരു വ്യത്യസ്ഥതക്കാണ് അസീസ ഇടം നല്‍കുന്നതെങ്കില്‍ഈജിപ്തിലെ സ്ത്രീയുടെ പ്രശ്നങ്ങള്‍ ദാരിദ്ര്യത്തിന്റെതും നിരക്ഷരതയുടെതും മാത്രമല്ല എന്നും മികച്ച വിദ്യാഭ്യാസം പോലും അവള്‍ക്കു മികച്ച ജീവിതം ഉറപ്പു നല്‍കാന്‍ എല്ലായിപ്പോഴും പര്യാപ്തമാവില്ല കൂടിയാണ് നോവലിസ്റ്റ് സൂചിപ്പിക്കുന്നത്. സമ്പന്നയും ഒരു പൈലറ്റിന്റെ ഭാര്യയും ആര്‍ഭാട ജീവിതം നയിച്ചുവന്നവളും ആയിരുന്നിട്ടും ദുരന്തത്തിലേക്ക് കൂപ്പു കുത്തുന്ന സൈനബിന്റെ കഥ ഇതോടു ചേര്‍ത്തു കാണാം. വിമാനാപകടത്തില്‍ ഭര്‍ത്താവ് കൊല്ലപ്പെടുന്നതോടെ വിശദരോഗത്തിനും അമിതമായ ആത്മീയതയ്ക്കും അടിപ്പെടുന്ന സൈനബ്ഭര്‍തൃ സഹോദരന്റെ മാക്യവെല്ലിയന്‍ തന്ത്രങ്ങളിലൂടെ കുഞ്ഞുങ്ങളുടെ സംരക്ഷണവും അവരുസേ സ്വത്തും നഷ്ടപ്പെടുന്ന സാഹചര്യമാണ് അയാളെ വെടിവെച്ച് കൊല്ലാന്‍ അവളെ നിര്‍ബന്ധിതയാക്കുന്നത്. ഈജിപ്ത്യന്‍ സാഹചര്യത്തില്‍സമ്പന്ന കുല സ്ത്രീകളുടെ പൊള്ളയായ സുരക്ഷിതത്വ ബോധത്തെ നോവലിസ്റ്റ് ഈ കഥാപാത്രത്തിലൂടെ തുറന്നു കാട്ടുന്നു.     

യാത്രക്ക് തയ്യാറാവുന്നതിന്റെ തൊട്ടു തലേന്നു അസീസ മരിക്കുന്നത്ഫാന്റസിയുടെ ഭ്രംശത്തെ മാത്രമല്ല അടയാളപ്പെടുത്തുന്നത്അത്തരം ഒരു ഫാന്റസിയിലൂടെയും ഈ നഷ്ടജന്മങ്ങള്‍ക്ക് സ്വര്‍ഗ്ഗാരോഹണ സങ്കല്‍പ്പം പ്രതിനിധാനം ചെയ്യുന്ന മോചനമെന്ന സ്വപ്നം സാധ്യമല്ല എന്നുകൂടിയാണ്. “അത് അര്‍ത്ഥമാക്കുന്നത് അസീസ സങ്കല്‍പ്പത്തില്‍ സൃഷ്ടിക്കുന്ന സുവര്‍ണ്ണ രഥത്തിലൂടെയുള്ള വിമോചനം എന്നതിലേറെഎഴുത്തുകാരി സൂചിപ്പിക്കുന്നത് സ്ത്രീകള്‍ തന്നെ തുടക്കം കുറിക്കുന്ന സാമൂഹിക രാഷ്ട്രീയ മാറ്റങ്ങളിലൂടെയാണ് യഥാര്‍ത്ഥ ജീവിത വിമോചനം സംഭവിക്കുക എന്നാണ്”*(4). തലക്കെട്ടിന്റെ അറബ് മൂലം (The Golden Chariot Does Not Ascend to Heaven)  കാല്‍പ്പനിക പരിഹാരങ്ങളുടെ അസാധ്യത കൃത്യമായും പ്രതിഫലിപ്പിക്കുന്നു. ഇജിപ്ത്യന്‍ സ്ത്രീജീവിതത്തെ അടിത്തട്ടില്‍ അറിഞ്ഞ എഴുത്തുകാരി സ്ത്രീവിമോചനം ഇറക്കുമതിയോ കാല്‍പ്പനിക അത്ഭുതമോ അല്ല എന്നും അത് അവരുടെ തന്നെ മുന്‍കയ്യില്‍ സാക്ഷാത്കരിക്കേണ്ട സാമൂഹിക വിമോചനമാണ് എന്നുമാണ് സ്ഥാപിക്കുന്നത്. സത്യസന്ധമായ ശ്രമങ്ങള്‍ നിരന്തരം പരാജയപ്പെടുന്നിടത്താണ് ഫാന്റസികള്‍ അഭയമാകുന്നത് എന്നിരിക്കെപെണ്ണെഴുത്തിന്റെ കടമ സ്ത്രീയെ പുരുഷനില്‍ നിന്ന് അന്യവല്‍ക്കരിക്കല്‍ അല്ല എന്നും പുരുഷ കേന്ദ്രിതമായ അറബ് ഭാഷയില്‍ സ്ത്രീകള്‍ അവര്‍ക്കായിത്തന്നെ ഒരു ഭാഷ സൃഷ്ടിക്കേണ്ടതുണ്ട് എന്നും സല്‍വാ ബകര്‍ കരുതുന്നു (Chung Ah-young).  

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയിലാണ്‌ കഥാകാലമെങ്കിലും നോവലിന്റെ സമീപനം രേഖീയമല്ല. ഭൂതകാലവും വര്‍ത്തമാനവും ഭാവിയും കാലിക ക്രമം കൂടാതെ അവതരിപ്പിക്കുന്ന വര്‍ത്തുളാഖ്യാനം (circular narrative) എന്ന രീതിയാണ്‌ നോവലിസ്റ്റ് ഉപയോഗിക്കുന്നത് *(5). എന്നാല്‍ ആവിഷ്കരിക്കുന്ന ജീവിതാനുഭവത്തിന് സമഗ്രത നല്‍കുന്നതിനു ചരിത്ര ഘട്ടത്തെ സജീവമാക്കി നിര്‍ത്തുന്നുണ്ട് നോവലിസ്റ്റ്. സഫിയ്യയെ പോലെ ദരിദ്രയായ ഒരു സ്ത്രീ തന്റെ കുട്ടികള്‍ക്ക് ശോഭനമായ ഭാവി സ്വപ്നം കാണുന്നത് ഗമാല്‍ അബ്ദുല്‍ നാസര്‍ ആവിഷ്കരിച്ച സൌജന്യ വിദ്യാഭ്യാസ പദ്ധതിയുടെ പശ്ചാത്തലത്തിലാണ് എന്ന് അഞ്ചാം അധ്യായം സൂചിപ്പിക്കുമ്പോള്‍തൊട്ടടുത്ത അധ്യായത്തില്‍ 1977ലെ ഭക്ഷ്യ കലാപങ്ങളിലേക്ക് മുന്നോട്ടു പോവുകയും ഉടന്‍ തന്നെ അമേരിക്കയെ തോല്‍പ്പിച്ചു തെല്‍ അവീവ് കീഴടക്കാമെന്ന നാസറിന്റെ പൊള്ളയായ പ്രോപ്പഗാണ്ട രാഷ്ട്രീയത്തിലേക്ക് തിരികെ എത്തുകയും ചെയ്യുന്നു.  

രാഷ്ട്രീയ ഗൂഡാലോചനലഘുലേഖ വിതരണം എന്നീ കുറ്റങ്ങള്‍ ചാര്‍ത്തപ്പെട്ടു 1989-ല്‍  രണ്ടാഴ്ചക്കാലം ഖനാതിര്‍ പെണ്‍ ജയിലില്‍ കഴിച്ചു കൂട്ടേണ്ടിവന്ന സല്‍വ ബകറിനു പെണ്‍ തടവറയുടെ നേര്‍ദൃശ്യങ്ങള്‍ അനുഭവിക്കാനായിട്ടുണ്ട്. നോവലിന്റെ ആമുഖത്തില്‍ ഫാദിയ ഫകീര്‍ ചൂണ്ടിക്കാണിക്കുന്നതുപോലെഈജിപ്തില്‍ കുറ്റകൃത്യത്തില്‍ അകപ്പെടുന്ന സ്ത്രീകളുടെ എണ്ണം വന്‍ തോതില്‍ വര്‍ദ്ധിച്ചുവന്ന കാലത്താണ് നോവല്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. ഈ പ്രതിഭാസത്തിനു വ്യത്യസ്ത കാരണങ്ങള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും ശരാശരി ഈജിപ്ത്യന്‍ സ്ത്രീ നേരിട്ട അടിച്ചമര്‍ത്തലും ദാരിദ്ര്യവും തന്നെയാണ് നോവലില്‍ തെളിഞ്ഞു നില്‍ക്കുന്നത്. സ്ത്രീയുടെ ദുരന്തങ്ങളുടെ പരിഹാരം എന്നത് തീര്‍ത്തും അവഗണിക്കുകയും ശിക്ഷാവിധികളില്‍ ഏകപക്ഷീയമായി ഊന്നുകയും ചെയ്ത രാഷ്ട്രീയ വ്യവസ്ഥയെ തന്നെയാണ് നോവല്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. മാഗ്ദ നോവൈഹി നിരീക്ഷിച്ചതുപോലെ സല്‍വ ബക്കറുടെ ജയില്‍ ഒരേസമയം യഥാതഥവും ഒപ്പം ഈജിപ്തിന്റെ ഒരു പരിച്ഛേദം എന്ന നിലയില്‍ പ്രതീകാത്മകവുമാണ്. ഓരോ സവിശേഷ സാമൂഹിക സംഘര്‍ഷത്തിന്റെ ഇരയായാണ് ഓരോ കഥാപാത്രവും അവിടെ എത്തിയിട്ടുള്ളത്. “വ്യത്യസ്ത ഇടങ്ങളില്‍ നിന്നുംസാമൂഹിക പശ്ചാത്തലങ്ങളില്‍ നിന്നും സംസ്കാരങ്ങളില്‍ നിന്നുമുള്ള ഈ സ്ത്രീകള്‍ക്ക് ഒരുമിക്കാനുള്ള ഇടമായി സല്‍വാ ബകര്‍ തടവറയെ സൃഷ്ടിച്ചിരിക്കുന്നു” *(6). നവാല്‍ അല്‍ സഅദാവി, ലതീഫ അല്‍ സയ്യാത്ത്ഗദാ അല്‍ സമ്മാന്‍ തുടങ്ങിയ അറബ് സാഹിത്യത്തിലെ മഹദ് വനിതകള്‍ സമര്‍ത്ഥമായി പ്രയോഗിച്ച രീതിയാണ് ഈ ‘ജയില്‍’ രൂപകം (trope). ഇക്കൂട്ടത്തില്‍ ഏറ്റവും ശക്തവും ദൃശ്യവൈശദ്യമുള്ളതും ‘സുവര്‍ണ്ണ രഥ’ത്തിനാണ് എന്ന് നിരീക്ഷിക്കപ്പെടുന്നു: “സമൂഹം കീഴടക്കിക്കളഞ്ഞ (ഈ) സ്ത്രീകളുടെ ഒരു ഓര്‍മ്മക്കുറിപ്പ് ആയി നോവല്‍ വര്‍ത്തിക്കുന്നുഒരര്‍ത്ഥത്തില്‍, അത് എല്ലാതരത്തിലുമുള്ള ശാരീരിക കയ്യേറ്റങ്ങളും നേരിടേണ്ടി വന്ന സ്ത്രീയെ അവതരിപ്പിക്കുന്നുമറ്റൊരു തലത്തില്‍അവള്‍ ദരിദ്രയും മാന്യമായ ഒരു ജീവിതത്തിലെ അടിസ്ഥാന ആവശ്യങ്ങള്‍ നേടാന്‍ പോലും കഴിയാത്തവളും ആണ്. അതിനു പുറമേ മറ്റുള്ളവരോടുള്ള ആശ്രിതത്വവും ഈ കഥാപാത്രങ്ങളെ തോല്‍പ്പിക്കുന്നു” *(7).

References:

     1. Ahmed Fathi Mohamed, Gender and the Political Novel in Egypt through Two Works by Salwa Bakr & Sonallah Ibrahim, Institute of Islamic Studies, McGill University, Montreal, Quebec, Canada, June 2016. P.22

     2. “Don't we all write about love? When men do it, it's a political comment. When women do it, it's just a love story' - Chimamanda Ngozi Adichie: ‘Don’t We All Write About Love?’ - talks to Emma Brockes

     3. ROSWITHA BADRY, “Socially Marginalised Women in Selected Narratives of Egyptian Female Writers”, Studia Litteraria Universitatis Iagellonicae Cracoviensis 13 (2018), z. 4, s. P.265)

     4. Chung Ah-young, ‘Book Reveals Harsh Reality of Arabic Women, The Korean Times, 28.11.2008, http://www.koreatimes.co.kr/www/news/art/2008/11/142_35276.html. Accessed 05.02.21).

     5. Ahmed Fathi Mohamed, Gender and the Political Novel in Egypt through Two Works by Salwa Bakr & Sonallah Ibrahim, Institute of Islamic Studies, McGill University, Montreal, Quebec, Canada, June 2016. P.27

     6. Al-Nowaihi, Magda M. "Reenvisioning National Community in Salwa Bakr's The Golden Chariot Does Not Ascend to Heaven" in Arab Studies Journal. 7:2 (1999) pp. 8-24)

     7. Yūsuf, Shaʻbān. “Al-Adība Salwa Bakr wa ʻArabatha al-Dhahabiyya wa al-Ḥāmila.” Al-Taḥrīr, 30 December 2014. Retrieved from: http://www.tahrirnews.com/news/index.php/posts/139245

read more:

God Help the Child by Toni Morrison

https://alittlesomethings.blogspot.com/2015/09/blog-post.html

Woman at Point Zero by Nawal El Saadawi

https://alittlesomethings.blogspot.com/2024/08/woman-at-point-zero-by-nawal-el-saadawi.html

Eve out of Her Ruins by Ananda Devi

https://alittlesomethings.blogspot.com/2024/08/eve-out-of-her-ruins-by-ananda-devi.html

അസൂറ : കെ.ആര്‍.വിശ്വനാഥന്‍ 

https://alittlesomethings.blogspot.com/2024/08/azoora-by-k-r-viswanathan-malayalam.html

God Dies by the Nile by Nawal El Saadawi / Sherif Hetata

 നൊമ്പരങ്ങളുടെ പെണ്ണ്, കുപിതയായ പെണ്ണ്.




അന്താരാഷ്ട്ര പ്രശസ്തയായ എഴുത്തുകാരി, നോവലിസ്റ്റ്, സ്ത്രീ ശാക്തീകരണ പോരാളി എന്നീ നിലകളില്‍ ഇജിപ്ത്യന്‍ സാഹിത്യത്തിലെ നിറസാന്നിധ്യമാണ് 'അറബ് ലോകത്തെ സിമോന്‍ ദേ ബുവ്വേ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന വന്ദ്യ വയോധികയായ നവാല്‍ അല്‍ സഅദാവി. 1944-ല്‍ തന്‍റെ പതിമൂന്നാം വയസ്സില്‍ രചിച്ച 'സുവാദ് എന്ന പേരായ കുട്ടിയുടെ ഡയറി' മുതല്‍ കഴിഞ്ഞ ഏഴു പതിറ്റാണ്ടിലേറെ കാലമായി തുടരുന്ന സര്‍ഗ്ഗ സപര്യയില്‍ മുസ്ലിം ലോകത്തെ സ്ത്രീ വിരുദ്ധതക്കെതിരെ എന്നും ശക്തമായി നിലക്കൊണ്ടിട്ടുള്ള സഅദാവിക്ക്, താന്‍ എന്നും തുറന്നു കാണിച്ചിട്ടുള്ള അത്യാചാരാങ്ങളില്‍ ഒന്നായ പെണ്‍ ചേലാകര്‍മ്മത്തിനു ആറാം വയസ്സില്‍ തന്നെ വിധേയയായിരുന്നെങ്കിലും, താരതമ്യേന പുരോഗമന വാദിയായിരുന്ന പിതാവിന്‍റെ ശിക്ഷണം കാരണം കൈറോ യൂനിവേഴ്സിറ്റിയില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടി ഡോക്റ്ററും മനോരോഗ വിദഗ്ദയുമായി സേവനം ചെയ്യാന്‍ അവസരം കിട്ടിയത് പുരുഷാധിപത്യ ഘടനയില്‍ സ്ത്രീകള്‍ അനുഭവിച്ചു വന്ന ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ നേരില്‍ മനസ്സിലാക്കാനുള്ള ഒട്ടേറെ അവസരങ്ങള്‍ നല്‍കിയിരുന്നു. സാഹിത്യത്തിലും സാമൂഹിക പ്രവര്‍ത്തനത്തിലും അവരുടെ ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ക്ക് ലോകപ്രശസ്തമായ യൂണിവേഴ്സിറ്റികളില്‍ നിന്നുള്ള ഓണററി ഡോക്റ്ററേറ്റുകള്‍ ഉള്‍പ്പടെ ഒട്ടേറെ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 'വിമിന്‍ ആന്‍ഡ് സെക്സ്' പോലുള്ള വിവാദ കൃതികളിലൂടെ ലോകമെമ്പാടും വായനാ സമൂഹത്തെ നേടുമ്പോഴും ഇജിപ്ത്യന്‍ സര്‍ക്കാരുമായി ഇണങ്ങിയും പിണങ്ങിയും കഴിയേണ്ടി വന്ന വിട്ടുവീഴ്ചയില്ലാത്ത എഴുത്തുകാരി തടവിലാക്കപ്പെട്ടതും പീഡിപ്പിക്കപ്പെട്ടതും സ്വാഭാവികമായിരുന്നു. 'പെണ്‍ തടവറയിലെ ഓര്‍മ്മക്കുറിപ്പുകള്‍', 'വിമിന്‍ അറ്റ് പോയിന്‍റ് സീറോ' തുടങ്ങിയ രചനകള്‍ അവരുടെ നേരനുഭവങ്ങളുടെ ചൂട് പങ്കുവെക്കുന്നവയാണ്. ഇസ്ലാമിസ്റ്റുകളുടെ ഭീഷണിയെ തുടര്‍ന്ന് പ്രവാസ വഴി തെരഞ്ഞെടുത്ത സഅദാവി വിഖ്യാതമായ അമേരിക്കന്‍ യൂണിവേഴ്സിറ്റികളില്‍ അധ്യാപികയായും സേവനമനുഷ്ടിച്ചു.

സഅദാവിയുടെ ആദ്യകാല രചനകളില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ് "ദൈവം നൈല്‍ നദിക്കരയില്‍ മരിക്കുന്നു." നോവലിന്‍റെ ആദ്യ പ്രസിദ്ധീകരണത്തിനും മൂന്ന് പതിറ്റാണ്ടിനു ശേഷം 2006-ല്‍ പുതിയ പതിപ്പിനുള്ള മുഖവുരയില്‍ നവാല്‍ അല്‍ സവദാവി ഇങ്ങനെ കുറിച്ചു: "മുപ്പതിലേറെ കൊല്ലങ്ങള്‍ക്ക് മുമ്പെഴുതിയതാണെങ്കിലും 'ദൈവം നൈല്‍ നദിക്കരയില്‍ മരിക്കുന്നു' ഇന്നും ഇജിപ്ത്യന്‍ സ്ത്രീയുടെ അവസ്ഥ വിവരിക്കുന്നു എന്നെനിക്കു തോന്നുന്നു. ഇപ്പോഴത്തെ ഭരണം സാദാത്തിന്‍റെ ഭരണത്തെക്കാള്‍ മെച്ചമല്ല കൂടുതല്‍ മോശം പോലുമാണ്. ദാരിദ്ര്യവും അമേരിക്കന്‍ പുത്തന്‍ കൊളോണിയലിസവും മത മൗലികതയും വര്‍ദ്ധിച്ചു കൊണ്ടേയിരിക്കുന്നു. ഞാന്‍ ഇടയ്ക്കിടെ എന്‍റെ ഗ്രാമം സന്ദര്‍ശിക്കുമ്പോള്‍ അതിപ്പോഴും സാകിയയുടെ ഗ്രാമം പോലെത്തന്നെയുണ്ട്. ഒരു പക്ഷെ അതുകൊണ്ടാവാം ആളുകള്‍ ഇപ്പോഴും ഈ പുസ്തകം വായിക്കുന്നത്." (ആമുഖം, നവാല്‍ അല്‍ സഅദാവി, 'ഗോഡ് ഡൈസ് ബൈ ദി നൈല്‍ ആന്‍ഡ് അദര്‍ നോവല്‍സ്, ഇസെഡ് ബുക്സ്, ലണ്ടന്‍, 2015). ഇതൊക്കെയാണെങ്കിലും ഇപ്പോഴും അറബ് മൂലത്തില്‍ തന്‍റെ തലക്കെട്ട് അതേ പടി ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും 'ദൈവം മരിക്കുക' എന്നത് ദൈവം ചമഞ്ഞവന്‍റെ മരണം എന്ന അര്‍ത്ഥത്തില്‍ പോലും വകവെച്ചു കൊടുക്കാന്‍ പ്രസാധകര്‍ക്ക് ഭയമാണെന്നും നോവലിസ്റ്റ് ഇതേ ആമുഖത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

ആറോ ഏഴു വയസ്സുള്ളപ്പോള്‍ കേള്‍ക്കാനിടയായ ഒരു ആത്മഹത്യയുടെ കഥയാണ് നോവലിന്‍റെ ആദ്യ പ്രചോദനമെന്ന് നോവലിസ്റ്റ് ഏറ്റുപറയുന്നുണ്ട്. മേയറുടെ വീട്ടു വേലക്കാരിയായിരുന്ന പെണ്‍കുട്ടി മുങ്ങി മരിക്കുകയായിരുന്നു. പത്തു വയസ്സുള്ളപ്പോള്‍ സമാനമായ മറ്റൊരു സംഭവവും കേള്‍ക്കാനിടയായി. അതേ മേയറുടെ മറ്റൊരു വീട്ടുവേലക്കാരിയും ഗര്‍ഭിണിയുമായ പതിനാലുകാരി ഓടിപ്പോയെന്നാണ് കേട്ടത്. മേയര്‍ക്കു നേരെ വിരല്‍ ചൂണ്ടിയ ഏക വ്യക്തിയായ, പെണ്‍ കുട്ടിയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചിരുന്ന യുവാവ് വയലില്‍ വെടിയേറ്റു മരിച്ചു. ആരുമൊന്നും പറയാതിരുന്നതിന് ഉമ്മുമ്മ നല്‍കിയ വിശദീകരണം ഇതായിരുന്നു: മേയര്‍ ഒരു ദൈവമാണ്, ആര്‍ക്കും അയാളെ ശിക്ഷിക്കാനാവില്ല. അയാള്‍ ദരിദ്രരായ കര്‍ഷകരെ നികുതിയുടെ പേരില്‍ നായാടി, കുടിയിറക്കി, അവരുടെ ഇളം യുവതികളെ ഒരു വൈകൃത ഭീകരതയോടെ വേട്ടയാടി, ചോദ്യം ചെയ്തവരെ കള്ളക്കേസുകളില്‍ ഒതുക്കി, ഒടുക്കി. ഈ മേയര്‍/ ഉമ്മുമ്മയുടെ വാക്കുകളിലെ ദൈവം തന്നെയാണ് നോവലന്ത്യത്തില്‍ സാകിയ മുത്തശ്ശിയുടെ വിധിതീര്‍പ്പിനു പാത്രമാകുന്നത്: "അയാള്‍ അതാ അവിടെയുണ്ട്, എന്‍റെ കുഞ്ഞേ. ഞാനയാളെ നൈല്‍ നദിക്കരയില്‍ മറവു ചെയ്തു."


കഫര്‍ അല്‍ തീന്‍ എന്ന സുന്ദരവും നിദ്രാലസ്യമുള്ളതുമായ ഇജിപ്ത്യന്‍ ഗ്രാമത്തിലെ നിരക്ഷരരും ദരിദ്രരുമായ കര്‍ഷകരും മതകാര്യങ്ങളില്‍ അന്ധ വിശ്വാസത്തിന്‍റെയും അജ്ഞതയുടെയും പരിമിതികള്‍ ഉള്ളവരുമായ പാവം ജനങ്ങളും അവരുടെ ദൗര്‍ബല്യങ്ങള്‍ ആവോളം ആസ്വദിച്ചും മുതലെടുത്തും കഴിയുന്ന അങ്ങേയറ്റം അഴിമതി പുരണ്ട അധികാര കേന്ദ്രമായ മേയറും അയാളെ പ്രീണിപ്പിച്ച് അയാളുടെ സ്ത്രീലമ്പടത്വത്തിന് കൂട്ട് നില്‍ക്കുന്ന ഗ്രാമ മുഖ്യരുമാണ് നോവലിലെ കഥാപാത്രങ്ങള്‍. സാകിയ മുത്തശ്ശിയുടെ സുന്ദരികളായ പേരക്കുട്ടികള്‍ സൈനബ്, അനിയത്തി നഫീസ എന്നിവരുടെ മേല്‍ മേയറുടെ കണ്ണ് പതിയുന്നതാണ് നോവലിന്‍റെ പ്രമേയങ്ങളെ അധികം സങ്കീര്‍ണ്ണതകള്‍ ഒന്നുമില്ലാതെത്തന്നെ അവതരിപ്പിക്കാനുള്ള തുടക്കമാവുന്നത്. മന്ദബുദ്ധിയെങ്കിലും മിസ്റിലെ അധികാരശ്രേണിയില്‍ തന്നെക്കാള്‍ വലിയ പദവികളിലെത്തിയ സഹോദരനോടുള്ള അസൂയ മേയറുടെ സ്വഭാവ ദൂഷ്യങ്ങള്‍ക്ക് വളമാകുന്നുണ്ടോ എന്ന് സംശയിക്കാം. പള്ളിയിലെ മുതവല്ലി മാത്രമല്ല ചര്‍ച്ചിലെ ഷെയ്ഖും അയാളുടെ നീക്കങ്ങള്‍ക്ക് കൂട്ടാണ്. നഫീസയെ വരുതിയിലാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് അയാള്‍ സാകിയയുടെ സഹോദരനായ പാവം വയോധികന്‍ കുഫ്രാവിയെ കള്ളക്കേസില്‍ കുടുക്കി ജയിലിലാക്കുന്നത്. അതേ മനോഭാവത്തോടെ അയാള്‍ നടത്തുന്ന മറ്റൊരു കരുനീക്കത്തിന്‍റെ ഭാഗമായാണ് വിമുക്ത ഭടനായിട്ടും ജലാലിനും അതേ ഗതി വരുന്നത്. സാകിയയുടെ മാനോവിഭ്രാന്തിയുടെ കാരണവും സ്ത്രീ ജീവിതം നേരിടുന്ന അറ്റമില്ലാത്ത ദുരന്തങ്ങളില്‍ പെട്ട് പോകുന്നത് തന്നെയാണ്. എന്നാല്‍ നഫീസയുടെ കുഞ്ഞിന്‍റെ പിതാവ് എല്‍വായാണെന്നും അതുകൊണ്ടാണ് അഭിമാനക്കൊലയായി കുഫ്രാവി അയാളെ കൊന്നു കളഞ്ഞതെന്നുമുള്ള മേയറുടെ തിരക്കഥയുടെ അപ്പുറം സാകിയ മുത്തശ്ശി ഉന്മാദത്തിന്‍റെ അകക്കണ്ണിലൂടെ അറിയുന്നുണ്ട്. സൈനബിനു സംഭവിക്കുന്ന ദുരന്തത്തിനും അയാള്‍ തന്നെയാണ് കാരണമെന്നും അവര്‍ തിരിച്ചറിയുന്നു. മുമ്പ് തന്‍റെ അസുഖം ഭേദമാക്കാനായി പുണ്യ നഗരി സിയാറത്തിനു അയച്ച ഘട്ടത്തില്‍ ദൈവ ശബ്ദമായി തന്നില്‍ എത്തിയ മേയറുടെ നാടകങ്ങള്‍ ഇനിയും തുടര്‍ന്ന് കൂടാ എന്ന ഘട്ടത്തിലാണ്, തെളിഞ്ഞ മനസ്സോടെ, ഉന്മാദ ലേശമില്ലാതെ സാകിയ ആ അടക്കം സാധിച്ചെടുക്കുന്നത്.


നഫീസയുടെ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ സ്വന്തം കുഞ്ഞായി വളര്‍ത്തുകയും 'അപശകുനങ്ങളുടെ നിമിത്തമായ ഹറാംപിറപ്പിനെ' സംരക്ഷിക്കുന്നതിലൂടെ നാടിനു ദുര്യോഗങ്ങള്‍ വരുത്തി വെക്കുകയും ചെയ്തതിനു രതിമൂര്‍ച്ചയോടെ ആണ്‍ കൂട്ടം വേട്ടയാടുകയും കുഞ്ഞിനോടൊപ്പം കൊല്ലപ്പെടുകയും നൈല്‍ തീരത്ത് അടക്കപ്പെടുകയും ചെയ്യുന്ന ഫതഹിയ, മനസ്സറിയാത്ത ആരോപണത്തില്‍ ജയിലിലായ ഭര്‍ത്താവ് ജലാലിനെ തേടി പട്ടണത്തിലെത്തുകയും ചതിവില്‍ പെട്ട് അജ്ഞാത വിധിയിലേക്ക് പോവുകയും ചെയ്യുന്ന സൈനബ്, തന്‍റെ നാണക്കേടിന്‍റെ ഓര്‍മ്മകളുമായി നൈലിന്‍റെ അഗാധതകളില്‍ മറയുന്ന നഫീസ എന്ന് തുടങ്ങി എല്ലാ സ്ത്രീകഥാപാത്രങ്ങളും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ആണ്‍ ലോകത്തിന്‍റെ വേട്ടയാടലിന്‍റെ ദുരന്ത പാത്രങ്ങള്‍ തന്നെ. യഥാര്‍ഥത്തില്‍ നോവലിലെങ്ങും ലിംഗ പരമായ അസമത്വത്തിന്‍റെ പ്രശ്നം ഏതാണ്ട് ഏകപക്ഷീയമാം വിധം കറുപ്പിലും വെളുപ്പിലുമാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. സ്ത്രീകഥാപാത്രങ്ങളെല്ലാം ദുഷിച്ചു പോയ മത നേതൃത്വത്തിന്‍റെയും അധികാര സ്ഥാനീയരുടെയും കുടിലതകളുടെ ഇരകളാണ്. വ്യത്യസ്ത വീക്ഷണങ്ങളിലൂടെയുള്ള ആഖ്യാനത്തില്‍ പുരുഷ വീക്ഷണത്തില്‍ സ്ത്രീകളെ പ്രകടമായും ഭോഗവസ്തുവെന്ന നിലയിലുള്ള ഭാഷാപ്രയോഗങ്ങളില്‍ തന്നെയാണ് അവതരിപ്പിക്കുന്നത്. എല്ലായിപ്പോഴും മത വിലക്കുകളാണ് അവരുടെ വേഷത്തെയും സമൂഹത്തിലെ സ്ഥാനത്തെയും അടയാളപ്പെടുത്തുന്നതെങ്കിലും ഒളിഞ്ഞു നോട്ടത്തിന്‍റെ സുഖത്തോടെയാണ് പുരുഷ ലോകം അവരുടെ ഉടലളവുകളെ അവസരത്തിലും അനവസരത്തിലും വിവരിക്കുന്നത്. ഇരപിടിയന്മാരുടെ മുഖമാണ് ഒട്ടുമിക്ക പുരുഷ കഥാപാത്രങ്ങള്‍ക്കുമുള്ളത്. സദാചാരം പുലരേണ്ടത് സ്ത്രീകളിലാണെന്ന കാപട്യം അടയാളപ്പെടുത്തുന്നതാണ് അവരുടെ പെണ്‍ സമീപനങ്ങള്‍. "ആണുങ്ങള്‍ എപ്പോഴും വഴിതെറ്റി നടക്കുന്നവരാണ്. പക്ഷെ ഇപ്പോള്‍ സ്ത്രീകളും ചാരിത്ര്യം കളഞ്ഞു കുളിക്കുകയാണ്." സാഹിത്യപരമായ മൂല്യ വിചാരത്തില്‍ അത്ര മികച്ചതായി കണക്കാക്കാനാവാത്ത ഈ ദ്വിമാന നിലപാട് പുസ്തകം എഴുതപ്പെട്ട കാലത്തിന്‍റെ സ്ത്രീ വിമോചക സങ്കല്‍പ്പങ്ങളുമായി ഒത്തുപോവുന്നതാണ്. സഅദാവിയുടെ 'വിമിന്‍ ആന്‍ഡ് സെക്സ്' രണ്ടാം തലമുറ ഫെമിനിസ്റ്റ് കാഴ്ചപ്പാടിന് ഏറെ ഊര്‍ജ്ജം പകര്‍ന്നതായിരുന്നു എന്നത് ഇതോടു ചേര്‍ത്തു വെക്കാം. ബോധപൂര്‍വ്വമായ സ്ത്രീ പക്ഷ നിലപാടുകളുടെ ആഘോഷം ഈ ഘട്ടത്തിന്‍റെ പ്രത്യേകതയായിരുന്നു. 'കുപിതയായ ഫെമിനിസ്റ്റ്' എന്ന പ്രയോഗം ആ കാലവുമായി ചേര്‍ത്തു ഉപയോഗിക്കപ്പെട്ടു.


ഇതൊക്കെയാണെങ്കിലും സഅദാവിയുടെ രചനകളെ പൊതുവിലും 'ദൈവം നൈല്‍ നദിക്കരയില്‍ മരിക്കുന്നു' എന്ന കൃതിയെ വിശേഷിച്ചും വെറും ഫെമിനിസ്റ്റ് രചന എന്ന കള്ളിയില്‍ ഒതുക്കാന്‍ ശ്രമിക്കുന്നത് സാഹിത്യപരമായ വിവേചനമില്ലായ്മയായിരിക്കും. അത് തീര്‍ച്ചയായും ഒരു സ്ത്രീപക്ഷ രചനയാണ്, എന്നാല്‍ അതിനപ്പുറം അധികാരവും മൗലിക വാദവും ദാരിദ്ര്യം ഉത്പാദിപ്പിക്കുന്ന വിശ്വാസ ദൗര്‍ബല്യങ്ങളും വേട്ടയാടുന്ന നിസ്സഹായാരായ മനുഷ്യരുടെയും കഥ കൂടിയാണ്. സഅദാവിയുടെ ആഖ്യാന മികവു വിളിച്ചോതുന്ന ഒട്ടേറെ സന്ദര്‍ഭങ്ങള്‍ നോവലിലുണ്ട്. ഏറ്റവും സങ്കീര്‍ണ്ണവും സംഘര്‍ഷ ഭരിതവുമായ ഘട്ടങ്ങളില്‍ പൊടുന്നനെ ഭ്രമാത്മകതയുടെയും സ്വപ്നാനുഭവ സദൃശമായ ഭാവപ്പകര്‍ച്ചകളുടെയും തലങ്ങളിലേക്ക് അനായാസം കൂട് മാറുന്നത് ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ അത്തരം മുഹൂര്‍ത്തങ്ങള്‍ അതി തീക്ഷണമായി അവതരിപ്പിക്കാന്‍ നോവലിസ്റ്റിനെ സഹായിക്കുന്നു. പുതിയ കാലത്ത് ഏകാ കുര്‍നിയാവനെ പോലുള്ള ഇളംമുറക്കാരില്‍ കാണാവുന്ന ഈ ചടുലത അറബ് സാഹിത്യത്തിലെ ഈ ആചാര്യ സ്ഥാനീയയുടെ കൃതിയെ സമ്പന്നമാക്കുന്നു. നോവലിന്‍റെ അന്ത്യം വിശേഷിച്ചും ഏകാ കുര്‍നിയാവന്‍റെ 'മാന്‍ ടൈഗര്‍' എന്ന കൃതിയെ മനസ്സില്‍ കൊണ്ട് വരുന്നുണ്ട്.

(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 181-185)

To purchase, contact ph.no:  8086126024

read more :

Woman at Point Zero by Nawal El Saadawi

https://alittlesomethings.blogspot.com/2024/08/woman-at-point-zero-by-nawal-el-saadawi.html

The Golden Chariot by Salwa Bakr

https://alittlesomethings.blogspot.com/2024/09/the-golden-chariot-by-salwa-bakr.html 

The Joys of Motherhood by Buchi Emecheta

https://alittlesomethings.blogspot.com/2024/08/the-joys-of-motherhood-by-buchi-emecheta.html