Featured Post

Sunday, March 30, 2025

Suddenly in the Depths of the Forest by Amos Oz / Sondra Silverston

സഞ്ചിത ചരിത്രത്തിന്റെ വനാന്തരങ്ങള്‍



നാല്പ്പതുകളുടെയും അമ്പതുകളുടെയും കലങ്ങിമറിഞ്ഞ സംഘര്‍ഷ ഭരിതമായ ഇസ്രായേലി സാഹചര്യങ്ങളില്‍ വളര്‍ന്നു വരവിന്റെ വഴിവെളിച്ചമായി അമ്മ പറഞ്ഞ കഥകളുടെ ഓര്‍മ്മ ‘എ ടെയ്ല്‍ ഓഫ് ലവ് ആന്‍ഡ്‌ ഡാര്‍ക്ക്നസ്സ്’  എന്ന ഓര്‍മ്മപ്പുസ്തകത്തില്‍ ആമോസ് ഓസ്‌ വിവരിക്കുന്നുണ്ട്. മുപ്പത്തിയെട്ടാം വയസ്സില്‍, ആമോസിന് പന്ത്രണ്ടു വയസ്സ് മാത്രമുള്ളപ്പോള്‍, ദുരൂഹകാരണങ്ങളാല്‍ സ്വയം അവസാനിപ്പിച്ച തരള ഹൃദയയായിരുന്ന അവര്‍ മകനോട്‌ സംവദിക്കാന്‍ കണ്ട മാര്‍ഗ്ഗമായിരുന്നു മുത്തശ്ശിക്കഥകള്‍. Suddenly in the Depths of the Forest എന്ന ചെറു നോവലില്‍ ഇസ്രായേലിലെ ഈ വലിയ എഴുത്തുകാരന്‍ സ്വയം തന്റെ ജീവിതത്തിന്റെയും രചനകളുടെയും പശ്ചാത്തലം രൂപപ്പെടുത്തിയ, സഞ്ചിത ചകിതാനുഭവങ്ങള്‍ ദൃഷ്ടാന്ത/ മുത്തശ്ശിക്കഥാരൂപത്തില്‍ ആവിഷ്കരിക്കുകയാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ്, എന്നുവെച്ചാല്‍ നോവലിലെ മുഖ്യ കഥാപാത്രങ്ങളായ ഇപ്പോഴത്തെ കുട്ടികളുടെ അച്ഛനമ്മമാര്‍ കുട്ടികള്‍ ആയിരുന്ന കാലത്ത്, മൃഗങ്ങളും മത്സ്യങ്ങളും കീടങ്ങളും പുഴുക്കളും പോലും പൊടുന്നനെ ഒരു നാള്‍ അപ്രത്യക്ഷരാകുന്ന അരസാധാരണ സംഭവം ഗ്രാമത്തില്‍ അരങ്ങേറുന്നതാണ്‌ ഇതിവൃത്തിന്റെ പുരോഭാഗം. വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുനൂറു വേട്ടക്കാരും നാലു മുക്കുവരും ഉണ്ടായിരുന്ന ഗ്രാമം, പുഴയില്‍നിന്ന് മത്സ്യങ്ങളും കരയില്‍നിന്ന് മൃഗങ്ങളും അന്തര്‍ദ്ധാനം ചെയ്തതോടെ, ശാപഗ്രസ്തമല്ലാത്ത ഇടങ്ങളിലേക്കുള്ള ആളുകളുടെ പാലായനത്തെ തുടര്‍ന്ന് വിജനമായതാണ്. “ഗ്രാമം നരച്ചതും മ്ലാനവുമായിരുന്നു. അതിനു ചുറ്റും എല്ലാ ഭാഗത്തും പര്‍വ്വതങ്ങളും കാടും, മേഘങ്ങളും കാറ്റുമായിരുന്നു.” ഒരു ശപ്തനഗരം പോലെ അത് വിഷാദപൂര്‍ണ്ണവും എകാന്തവുമായി കാണപ്പെട്ടു. “സര്‍വ്വത്ര വല്ലാത്തൊരു സിശ്ശബ്ദതയായിരുന്നു, ഒരു പശുവും കരഞ്ഞില്ല, ഒരു കഴുതയും ഓരിയിട്ടില്ല, ഒരു കിളിയും ചിലക്കുന്നില്ല, ആകാശത്തിനു കുറുകെ അരയന്നക്കൂട്ടമില്ല, ഗ്രാമീണര്‍ ആത്യാവശ്യത്തിനല്ലാതെ പരസ്പരം സംസാരിക്കുന്നില്ല.” മുതിര്‍ന്നവര്‍ എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് മൌനത്തിന്റെ ഒരു സാമൂഹിക മതില്‍ തീര്‍ത്തിട്ടുണ്ട്. ഓര്‍മ്മകളില്‍ ഒരു വിവേചനവും. മുതിര്‍ന്നവരില്‍ ഒന്നോ രണ്ടോ പേര്‍ മാത്രം പഴയ കാലങ്ങളെ ഓര്‍ത്തിരുന്നു, കിളികളെയും മൃഗങ്ങളെയും സ്വപ്നം കണ്ട് തന്റെ പ്രിയപ്പെട്ട നായ സീറ്റൊയെ ഓര്‍ത്തിരിക്കുന്ന മുക്കുവന്‍ ആല്‍മന്‍, തടിയില്‍ തീര്‍ത്ത കൊച്ചുരൂപങ്ങള്‍ കുട്ടികള്‍ക്ക് നല്‍കി. ആരും കല്യാണം കഴിക്കാന്‍ ആഗ്രഹിക്കാത്ത ഇമ്മാനുവേല ടീച്ചര്‍, ക്ലാസ് മുറിയില്‍ കുട്ടികളോട് സുന്ദരജീവികളെ കുറിച്ച് കഥകള്‍ പറഞ്ഞു. കേട്ടറിവു മാത്രമായ പ്രതിഭാസത്തെ വിശ്വസിക്കാനാവാത്ത പുതുതലമുറ അവരെ കളിയാക്കി. ചലനശേഷിയില്ലാതെ ചുരുണ്ടുകൂടിയ ഭര്‍ത്താവ് ഗിനോമിനെ ശുശ്രൂഷിച്ചു കഴിയുന്ന തുന്നല്‍ക്കാരി സൊലീനയും ഓര്‍മ്മകള്‍ സൂക്ഷിക്കുന്നുണ്ട്. അങ്ങനെ ഓര്‍മ്മിച്ചു വെക്കുന്നവര്‍ക്കെതിരില്‍ സമൂഹം ഒരു ശത്രുതാ ഭാവം സൂക്ഷിക്കുകയും ചെയ്യുന്നു.

അതേ സമയം ഗ്രാമാതിര്‍ത്തിക്ക് വെളിയിലെ വനത്തിലേക്ക് കടന്നുപോയാല്‍ തങ്ങളെ നേഹിയെന്ന പര്‍വ്വതസത്വം പിടികൂടുമെന്ന് കുട്ടികളെ പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മുത്തശ്ശിക്കഥയിലെ പതിവുപോലെ വിലക്കുകള്‍ക്കപ്പുറമുള്ള സത്യം എന്തെന്നറിഞ്ഞേ അടങ്ങൂ എന്ന് ഉറച്ച മനസ്സുള്ള പെണ്‍കുട്ടി മായ, ചകിതനെങ്കിലും കൂട്ടുകാരിക്കൊപ്പം ഇത്തിരി സാഹസമാവാം എന്ന് കരുതുന്ന ബാലന്‍ മാത്തി എന്നീ കൂട്ടുകാര്‍ ചിന്തിക്കുന്നു. പുഴയില്‍ കാണപ്പെട്ട ഒരൊറ്റ മത്സ്യമാണ് അവരില്‍ പ്രതീക്ഷയുണര്‍ത്തുന്നത്. അത് വെറും തോന്നലായിരുന്നോ യാഥാര്‍ത്ഥ്യമായിരുന്നോ എന്ന സന്ദേഹം അവരെ ഏറെ അലട്ടുന്നുണ്ട്. ഒരു ജീവി സാധ്യമാണെങ്കില്‍ വേറെയും കണ്ടേക്കാം എന്ന തോന്നലിലാണ് വിലക്കുകളുടെ ശൃംഖല ഭേദിച്ച് അവര്‍ അന്വേഷണം തുടങ്ങുന്നത്. “വനാന്തര്‍ ഭാഗത്ത് എന്താണ് ഒളിഞ്ഞിരിക്കുന്നത് എന്ന് കണ്ടെത്താന്‍ ശ്രമിക്കണമെന്ന് ഭാവന അവരെ പ്രലോഭിപ്പിച്ചു.” സന്ദേഹങ്ങളുടെ വനങ്ങളിലേക്ക് ആത്മാന്വേഷണങ്ങളുമായി യാത്ര പോയവരാണ് കരുണാമയനായ ബുദ്ധനും രക്ഷകനായ ക്രിസ്തുവും പ്രവാചകനായ നബിയും ഒക്കെയായത് എന്നത് മാനവ സംസ്കൃതിയുടെ വലിയ പാഠമാണ്. അവിടെ ഒരു ഗുഹയില്‍ വെച്ച് ഇപ്പോള്‍ ശാന്തനും സ്വയം പര്യാപ്തിയുള്ളവനുമായ നേമിയെ മായയും മാത്തിയും കണ്ടു മുട്ടുന്നു; മറ്റാര്‍ക്കും അനുഭവപ്പെടാത്തവിധം നിരന്തരമായി മൃഗങ്ങളുടെ സ്വപ്നാവേശം ഉണ്ടായതു കാരണം മുമ്പൊരിക്കല്‍ വനത്തിലേക്ക് പോവുകയും ആഴ്ചകള്‍ക്ക് ശേഷം ഒരു മൂങ്ങയെപ്പോലെ ശബ്ദമുണ്ടാക്കിക്കൊണ്ട്‌ അവശനും പ്രാകൃതനുമായി തിരിച്ചെത്തുകയും ചെയ്തതിനെ തുടര്‍ന്ന് ഇതര ഗ്രാമീണ ബാലകരുടെ പരിഹാസ പാത്രമായവന്‍. പ്രദേശത്തെ മൃഗങ്ങളെ മുഴുവന്‍ നിഗൂഡശക്തിയാലെന്നോണം ആകര്‍ഷിച്ചു കൊണ്ടുപോയ, പില്‍ക്കാലം പര്‍വ്വത സത്വമെന്നറിയപ്പെട്ട നേഹിയും ഒരു കാലത്ത് തന്റെ വ്യത്യസ്തത കാരണം അന്യനും അപരനുമായി വേട്ടയാടപ്പെട്ടവനായിരുന്നു. മായ ഒരു നൈതിക ബോധ്യത്തിലേക്ക് നീങ്ങുകയാണ്: “മറ്റൊരു യാത്രികനെ കളിയാക്കുകയോ വേദനിപ്പിക്കുകയോ ചെയ്യുന്ന ഏതൊരാളും സത്യത്തില്‍ വിഡ്ഢിയാവുകയാണ്; മുഴുവന്‍ വഞ്ചിയേയും മുറിപ്പെടുത്തുകയും. എന്തൊക്കെപ്പറഞ്ഞാലും ഇവിടെ ഒരാള്‍ക്കും മറ്റൊരു വഞ്ചിയില്ല.” വൈയക്തികമായ കണ്ടെത്തല്‍ എന്നതിലേറെ മായയുടെ നിരീക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന സാമൂഹിക മാനങ്ങള്‍ ഹോളോകോസ്റ്റിന്റെയും പാലായനത്തിന്റെയും ജൂതാനുഭാവത്തിന്റെ ഭാഗമായ അശാന്ത ചരിത്രത്തിന്റെയും പാഠങ്ങളുമായി കണ്ണിചേരുന്നുണ്ട്; നോവലില്‍ അതൊരിക്കലും എടുത്തുപറയുന്നില്ലെങ്കിലും. ഹോളോകോസ്റ്റിന്‍റെ മാനവികദുരന്തം ഒരു ഇരുണ്ട രഹസ്യമായി ചൂഴ്ന്നുനില്‍ക്കുന്നതിന്‍റെയും വാഗ്ദത്തഭൂമിയിലേക്കുള്ള കപ്പല്‍ യാത്രയിലെ അസന്തുഷ്ടിയും ആമോസ് ഓസിന്റെ ഓര്‍മ്മകളില്‍ നിഴല്‍ വിരിക്കുന്നുണ്ട്‌. പകല്‍ സമയത്ത് എണ്ണുമ്പോള്‍ എട്ടെണ്ണമായും രാത്രി ഒമ്പതായും തോന്നുന്ന മരങ്ങള്‍ ഹീബ്രു കലണ്ടറിലെ ‘വര്‍ഷത്തിലെ ഏറ്റവും ദുഃഖഭരിതമായ ദിന’ത്തെ സൂചിപ്പിക്കുന്നുവെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (Julia Pascal, Independent). മായക്കും മാത്തിക്കും ഇടക്കൊക്കെ അനുഭവപ്പെടുന്ന മുമ്പെന്നോ അതേപടി സംഭവിച്ചത്/ സാക്ഷിയായത് എന്ന തോന്നല്‍ (déjà vu) നോവലിന്റെ സഞ്ചിതാനുഭവഭാവത്തെ ഉറപ്പിക്കുന്നതാണ്.

ആദിമ സ്വര്‍ഗ്ഗത്തെ കുറിച്ചുള്ള മിത്തുകളുമായും കൂട്ടിവായിക്കാവുന്ന സൂചകങ്ങള്‍ നോവലില്‍ ഉടനീളമുണ്ട്. നേഹിയെന്ന പര്‍വ്വത സത്വംപുരാണത്തിലെ കുഴലൂത്തുകാരന്‍ കഥാപാത്രമാണ്,  തന്റെ മാന്ത്രികസിദ്ധികൊണ്ട് അയാള്‍ കൊണ്ടുപോകുന്നത് പക്ഷെ മനുഷ്യര്‍ ഒഴിച്ചുള്ള മറ്റെല്ലാ ജീവികളെയുമാണ്. അവിടെ പര്‍വ്വതങ്ങളും വനവും കോട്ട തീര്‍ക്കുന്ന ഒരാദിമസ്വര്‍ഗ്ഗത്തില്‍ അവ ഹിംസയേതും കൂടാതെ സ്വരച്ചേര്‍ച്ചയില്‍ കഴിയുന്നു. മായയും മാത്തിയും പ്രദേശത്തെ പുതുതലമുറയില്‍ അവയെ കാണുന്ന ആദ്യവ്യക്തികളായിത്തീരുന്നു. പറുദീസാനഷ്ടത്തിന്റെയും അനുഭവങ്ങളിലൂടെയുള്ള തിരിച്ചറിവുകളുടെയും (from innocence to experience) കഥയായും നോവലിനെ വായിക്കാം. കാപട്യങ്ങളില്‍ അഭിരമിക്കുന്ന മുതിര്‍ന്നവരുടെ ലോകത്തുനിന്ന് മൃഗകഥകളുടെ ബാല്യം തിരിച്ചു പിടിക്കുന്ന നിഷ്കളങ്കതയുടെ മുതിര്‍ന്നു വരവിന്റെ കഥയായും (coming-of-the-age story), കൂട്ടംചേര്‍ന്നുള്ള വേട്ടയാടലിന്റെയും ഒറ്റപ്പെടലിന്റെയും കുറ്റബോധത്തിന്റെയും അന്യാപദേശ (parable) കഥയായും, പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതമെന്ന തിരിച്ചറിവിന്റെ രൂപകകഥയായും പുസ്തകത്തെ സമീപിക്കാം. വ്ലാദിമിര്‍ നബകോഫ് നിരീക്ഷിച്ചപോലെ ഒരു മികച്ച എഴുത്തുകാരനില്‍ ഒരു കഥപറച്ചില്‍ക്കാരനും, ഒരു അധ്യാപകനും ഒപ്പം ഒരു ജാലക്കാരനും അടങ്ങിയിട്ടുണ്ടെങ്കില്‍ ആമോസ് ഓസിന്റെ ‘പൊടുന്നനെ വനത്തിന്റെ അഗാധതയില്‍’ രചനയുടെ ഈ മൂന്നു സ്വത്വങ്ങളെയും സാക്ഷാത്കരിക്കുന്നുണ്ട്.

എന്നാല്‍ ഹാന്‍സ് ക്രിസ്റ്റ്യന്‍ ആന്‍ഡെഴ്സന്‍ കഥകളിലെതുപോലെ ശുഭാന്ത്യത്തില്‍ വിരാമചിഹ്നമിടുന്നതല്ല ആമോസ് ഓസിന്റെ മായികലോകം. ഉണങ്ങിച്ചുരുണ്ട കുട്ടിയായി കാട്ടില്‍ നിന്നിറങ്ങിവരുന്ന ഗിനോമിനെ പോലെ, വൃത്തിഹീനമായി എപ്പോഴും മൂക്കൊലിക്കുന്ന, മൂങ്ങയുടെ ശബ്ദത്തില്‍ മുരളുന്ന നിമിയെ പോലെ അത്ര നല്ല ചിഹ്നങ്ങളല്ല നിഗൂഡതയുടെ വനം ഇവിടെ കാത്തുവെക്കുന്നത്. എങ്കിലും മായയേയും മാത്തിയേയും ഗ്രാമത്തിലേക്ക് തിരികെ അയക്കുമ്പോള്‍ നേഹിയുടെ സന്ദേശം വ്യക്തമാണ്: ഒരു നാള്‍ ആളുകള്‍ ക്രൂരത കുറഞ്ഞവരും തന്റെ പ്രതികാരദാഹം തണുത്തതും ആയിരിക്കുമ്പോള്‍ മൃഗങ്ങള്‍ ഗ്രാമത്തിലേക്ക് തിരികെ വന്നേക്കാം. വായനാസമൂഹമായി കുട്ടികളെയും മുതിര്‍ന്നവരെയും ഒരു പോലെ ലക്ഷ്യം വെക്കുമ്പോഴും അത്ര ലഘുവായതല്ല ഇരുവര്‍ക്കും എന്നതാണ് വലിപ്പം കൊണ്ട് മാത്രം ചെറുതായ നോവലിന്റെ വസ്തുത.

 


Friday, March 28, 2025

The Last White Man by Mohsin Hamid

ഉപജാപങ്ങളും കോമാളിത്തങ്ങളും


(വിഖ്യാത പാകിസ്താനി-ബ്രിട്ടീഷ് നോവലിസ്റ്റ് മൊഹ്സിന്‍ ഹമീദ് രചിച്ച The Last White Man എന്ന നോവല്‍, സമകാലിക ഭൌമരാഷ്ട്രീയ സാഹചര്യങ്ങളില്‍ ഗൂഢാലോചന സിദ്ധാന്തങ്ങളുടെ കോമാളിത്തവും ഹിംസാത്മകതയും നിറഞ്ഞ അസംബന്ധം നിരീക്ഷണവിധേയമാക്കുന്നു. വംശീയതയുടെ വിനാശകത, ഒന്നാംലോകത്തിന്റെ കണ്ണിലൂടെ അവതരിപ്പിക്കുന്ന ഒരു ഡിസ്റ്റോപ്പിയന്‍ പാരബിള്‍ ആയി നോവലിനെ വായിക്കാവുന്നതാണ്.)


‘As Gregor Samsa awoke one morning from uneasy dreams, he found himself transformed in his bed into a gigantic insect.’ The Metamorphosis by Franz Kafka

‘One morning Anders, a white man, woke up to find he had turned a deep and undeniable brown.’           - The Last White Man by Mohsin Hamid

 

ഒരു പ്രത്യേക സംഭവത്തിനോ സാഹചര്യത്തിനോ പിന്നില്‍ ഏതൊക്കെയോ കൂട്ടങ്ങളുടെയോ സംഘടനകളുടെയോ (മിക്കപ്പോഴും) ദുരുപദിഷ്ടമായ പദ്ധതികളാണ് എന്ന മട്ടിലുള്ള, ശുദ്ധ അസംബന്ധം മുതല്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍വരെ അടിത്തട്ടിലുള്ള വിചിത്രമായ ഉപജാപക സിദ്ധാന്തങ്ങള്‍ എല്ലാകാലത്തും ജനപ്രിയമാണ്. ഔദ്യോഗിക തലത്തിലും പൊതുവേ അംഗീകരിക്കപ്പെടുന്ന സാമാന്യ യുക്തിയുടെ തലത്തിലും ഒരിക്കലും ചേര്‍ന്നുപോകാത്ത ഈ സിദ്ധാന്തങ്ങള്‍, അത്തരം സംഭവങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കുംപിന്നില്‍ രഹസ്യ അജണ്ടകളും നിഗൂഡപദ്ധതികളും ഉള്ളതായി ആരോപിക്കും. വിശ്വസനീയമായ തെളിവുകളിലല്ല, മനുഷ്യ മന:ശാസ്ത്രം, ചരിത്രപരമായ സംഘര്‍ഷ/ സന്ദിഗ്ധ ഘട്ടങ്ങളില്‍ സ്വാഭാവികമായ പരസ്പര വിശ്വാസമില്ലായ്മ, ബൗദ്ധിക/ ദുരൂഹ സൈദ്ധാന്തിക/ വൈകാരിക/ രാഷ്ട്രീയ കരുനീക്കങ്ങള്‍ തുടങ്ങിയവയിലൂടെയാണ്‌ അവ ജനപ്രിയത നേടുക. നിര്‍മ്മിതവും അയഥാര്‍ത്ഥവും വസ്തുതാപരമായി ഉറപ്പുവര്‍ത്തുക അസാധ്യവുമായ സ്ഥിതിവിവരക്കണക്കുകള്‍ അതിലൊരു സുപ്രധാന ഇനമായിരിക്കുകയും ചെയ്യും. മനുഷ്യകുലത്തെത്തന്നെ ഭീകരാനുഭവങ്ങളിലേക്ക്‌ നയിച്ച വംശവെറികള്‍, ഹോളോകാസ്റ്റ് പോലുള്ള ചരിത്രദുരന്തങ്ങള്‍  തുടങ്ങിയവയ്ക്കു പോലും ഇത്തരം ഉപജാപക സിദ്ധാന്തങ്ങള്‍ നിമിത്തമായിട്ടുണ്ട് എന്നോര്‍ക്കുമ്പോഴാണ്‌ സംസ്കാരങ്ങള്‍ക്കും നാഗരീകതകള്‍ക്കും കുറുകെ അവ ചെയ്തുവെച്ച വിനാശകതയുടെ ആഴം നമുക്ക് ബോധ്യപ്പെടുക. ദുര്‍ബ്ബലരും ആശ്രയരഹിതരുമായ ചെറുന്യൂനപക്ഷങ്ങളെ കുറിച്ചു തീവ്ര വലതുപക്ഷം കാലാകാലങ്ങളില്‍ വളര്‍ത്തിക്കൊണ്ടുവരുന്ന സിദ്ധാന്തങ്ങളില്‍ പലതും അത്തരത്തിലുള്ളവയായിരിക്കും: അവര്‍ പെറ്റുപെരുകും, ഭൂരിപക്ഷമായ, നാടിന്റെ ‘യഥാര്‍ത്ഥ ഉടമകളെ തുരത്തും, ഇപ്പറഞ്ഞ യഥാര്‍ത്ഥ ഉടമകള്‍ ന്യൂനപക്ഷമായിക്കൊണ്ടിരിക്കുന്നു തുടങ്ങി ഈ സിദ്ധാന്തം (Imagined Minority Theory) അതിനുപോല്‍ബലകമായ സൈദ്ധാന്തിക ആശയ രൂപീകരണങ്ങളിലൂടെ വംശഹത്യകള്‍ക്കു വേണ്ടിയുള്ള ഒരുക്കമാണ് നടത്തിയെടുക്കുക. ഇസ്ലാമോഫോബിയ പോലുള്ള ആഗോളപ്രതിഭാസങ്ങളില്‍പ്പോലും പ്രകടമായ ഇത്തരം പ്രവണതകളുടെ മറ്റൊരു വകഭേദമാണ് ‘വെള്ളക്കാരെ നീക്കംചെയ്യല്‍ സിദ്ധാന്തം (The Great Replacement Theory). ഫ്രഞ്ച് നോവലിസ്റ്റും ഉപജാപക സൈദ്ധാന്തികനുമായ (conspiracy theorist) റെനോ കാമുവിന്റെ (Renaud Camus) അഭിപ്രായത്തില്‍, ‘ആഗോള സമുന്നതര്‍ ("global elite") നടത്തുന്ന ഗൂഡാലോചനയുടെ ഫലമായി യൂറോപ്പിലെ വെള്ളക്കാര്‍ ഉന്മൂലനം ചെയ്യപ്പെടുകയും അവരുടെ സ്ഥാനം യൂറോപ്പുകാരും വെള്ളക്കാരുമല്ലാത്ത ജനത (‘Black, Hispanic, Asian, or Arab’ എന്ന് Encyclopedia Britannica)*1 പിടിച്ചെടുക്കുകയും ചെയ്യും. മുസ്ലിം ഭൂരിപക്ഷ ദേശങ്ങളില്‍ നിന്നുള്ള കൂട്ടക്കുടിയേറ്റം, ഭൗമരാഷ്ട്രീയ വ്യതിയാനങ്ങള്‍, വെള്ളക്കാരുടെ ജനസംഖ്യാ വ്യതിയാനം, തുടങ്ങി ഒട്ടേറെ ‘ഭയാനക അടയാളങ്ങള്‍ ഉപോല്‍ബലക തെളിവുകളായി ഉന്നയിക്കപ്പെടുന്ന പ്രസ്തുത സിദ്ധാന്തം, ഫ്രാന്‍സില്‍ നിന്ന് വിവിധയിടങ്ങളിലേക്ക്, വിശേഷിച്ചും ഐക്യ നാടുകളിലേക്ക് വ്യാപിക്കുന്നു. ശുദ്ധ അസംബന്ധമെന്നു പൊതുവെ മനസ്സിലാക്കപ്പെടുമ്പോഴും, വിനാശകരവും ഹിംസാത്മകവുമായ ആശയങ്ങള്‍ക്ക് എന്നും സമൂഹത്തിന്റെ ഒരു വിഭാഗത്തില്‍ സ്വീകാര്യതയുണ്ട്.  തീവ്ര വലതുപക്ഷം വെള്ളക്കാരുടെ ‘ഉന്മൂലന ഗൂഡാലോചന സിദ്ധാന്തം (white genocide conspiracy theory) എന്നുതന്നെ ഈ വീക്ഷണത്തെ വിളിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു.

.................

https://www.fazalrahman.com/essays/article/the-last-white-man-by-mohsin-hamid

 

Confession of the Lioness by Mia Couto / David Brookshaw

"നരഭോജികളും വേട്ടക്കാരും - മുറിച്ചു കടക്കുന്ന വിലക്കുകള്‍ "

മൊസാംബിക്കിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരിൽ ഒരാളായി കണക്കാക്കപ്പെടുന്നതിനു പുറമേ, ഏറ്റവും കൂടുതൽ വിവർത്തനം ചെയ്യപ്പെട്ട മൊസാംബിക്കൻ എഴുത്തുകാരനുമാണ് മിയാ കൂട്ടോ. തന്റെ കൃതികളില്‍, പോർച്ചുഗീസ് ഭാഷയെ  മൊസാംബിക്കൻ സ്വാധീനത്തോടെ പുനർനിർമ്മിക്കാൻ മിയ കൂട്ടോ ശ്രമിക്കുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.  പ്രാദേശിക ശൈലികളുടെ സ്വകീയമായ ഉപയോഗത്തിലൂടെ  ആഫ്രിക്കൻ ആഖ്യാനത്തിന്റെ ഒരു പുതിയ മാതൃക അദ്ദേഹം നിർമ്മിക്കുന്നു. 1992-ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ആദ്യ നോവൽ Terra Sonâmbula  (Sleepwalking Land), 1995-ൽ മൊസാംബിക്കൻ റൈറ്റേഴ്‌സ് അസോസിയേഷൻ്റെ ദേശീയ ഫിക്ഷൻ സമ്മാനം നേടി, സിംബാബ്‌വെ ബുക്ക് ഫെയർ സൃഷ്ടിച്ച ജൂറി 20-ാം നൂറ്റാണ്ടിലെ മികച്ച പന്ത്രണ്ട് ആഫ്രിക്കൻ പുസ്തകങ്ങളിൽ ഒന്നായി കണക്കാക്കപ്പെട്ടു. ഒട്ടേറെ അന്താരാഷ്ട്ര പുരസ്കാരങ്ങള്‍,  പോർച്ചുഗീസ് സംസാരിക്കുന്ന എഴുത്തുകാർക്കുള്ള ഏറ്റവും പ്രധാനപ്പെട്ട അവാർഡായ കാമോസ് അവാര്‍ഡ് ഉള്‍പ്പടെ, നേടിയിട്ടുള്ള കൂട്ടോ അദ്ദേഹത്തിന്‍റെ എഴുത്തുജീവിതം ഊര്‍ജ്ജസ്വലമായി തുടരുന്നു. 

'സ്വപ്നാടക ദേശ'ത്തെയും (Sleepwalking Land) 'മൗനം ചിട്ടപ്പെടുത്തുന്നവ'നും (The Tuner of Silences) പോലെ രണ്ടു ആഖ്യാന ധാരകള്‍ 'സിംഹിണിയുടെ കുമ്പസാരങ്ങ'ളിലും (Confessions of the Lionessഉണ്ട്എന്നാല്‍ മുന്‍കൃതികളില്‍ നിന്ന് വ്യത്യസ്തമായി 'മുതിര്‍ന്നു വരവിന്റെ കഥ'യായല്ല നോവല്‍ വിഭാവനം ചെയ്യപ്പെടുന്നത്മുന്‍ കൃതികളേക്കാള്‍ അതി ശക്തമായ സ്ത്രീപക്ഷ സ്വാധീനവും ഇവിടെയുണ്ട്. മുപ്പത്തിരണ്ടുകാരിയായ മരിയമാര്‍ ആണ് ആഖ്യാനം തുടങ്ങിവെക്കുന്നത്ഒന്നിടവിട്ട ആധ്യായങ്ങളില്‍ 'മരിയമാറുടെ വീക്ഷണത്തില്‍ ', 'വേട്ടക്കാരന്റെ ഡയറിഎന്നിങ്ങനെ രണ്ടു ആഖ്യാതാക്കളുടെ വീക്ഷണത്തിലൂടെ പതിനാറു വര്‍ഷങ്ങളുടെ ഇടവേളയുള്ള രണ്ടു കാലഘട്ടങ്ങള്‍ അവതരിപ്പിക്കപ്പെടുന്നു. 2008 -ല്‍ വടക്കന്‍ മൊസാംബിക്കിലെ കാബോ ദെല്‍ഗാദോയിലേക്ക് ഔദ്യോഗിക ജോലിക്കായി അയക്കപ്പെട്ട കാലത്തെ ചില അനുഭവങ്ങളെ ആസ്പ്പദമാക്കിയാണ് മിയാ കൂട്ടോ 'സിംഹിണിയുടെ കുമ്പസാരങ്ങള്‍' രചിച്ചത്പ്രദേശത്ത് നരഭോജികളായ സിംഹങ്ങള്‍ പത്തിലേറെ പേരെ ആക്രമിച്ച് കൊല്ലാനിടയായ സംഭവങ്ങള്‍ജോലിയുടെ ഭാഗമായി വനപ്രദേശങ്ങളില്‍ പോവുകയും ക്യാമ്പുകളില്‍ ഉറങ്ങുകയും വേണ്ടിയിരുന്ന തങ്ങളുടെ ജീവനക്കാരുടെ സുരക്ഷക്കായി കമ്പനിക്ക് വേട്ടക്കാരെ ആവശ്യമായിവന്നുരണ്ടു വിദഗ്ദവേട്ടക്കാര്‍ മപൂട്ടോയില്‍ നിന്ന് പാല്‍മായില്‍ എത്തി. .........

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/confession-of-the-lioness-by-mia-couto-david-brookshaw

(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 89-96

ലോഗോസ് ബുക്സ് - To purchase, contact ph.no:  8086126024)

 

More from Mia Couto:


Sleepwalking Land by Mia Couto

https://alittlesomethings.blogspot.com/2016/09/blog-post_26.html

 

The Tuner of Silences by Mia Couto

https://alittlesomethings.blogspot.com/2016/09/blog-post.html

 

The Last Flight of The Flamingo by Mia Couto

https://alittlesomethings.blogspot.com/2024/08/the-last-flight-of-flamingo-by-mia-couto.html

 

The Trial by Franz Kafka

 കാഫ്‌കയുടെ ‘വിചാരണ’: സ്വാധീനത്തിന്റെയും വ്യാഖ്യാനത്തിന്റെയും ഒരു നൂറ്റാണ്ട്



(ഫ്രാന്‍സ് കാഫ്‌കയുടെ മാസ്റ്റര്‍പീസ്‌ നോവല്‍ The Trial പ്രസിദ്ധീകരണത്തിന്റെ നൂറാം വാര്‍ഷികത്തില്‍, പ്രസ്തുത നോവലിനേയും നോവലിസ്റ്റിനെയും ഒരു നൂറ്റാണ്ടിനിപ്പുറവും പ്രസക്തമാക്കുന്ന സാഹിതീയ മാനങ്ങള്‍ പരിശോധിക്കുന്നു.)

“ഡാന്റെ, ഷേക്സ്പിയര്‍, ഗേയ്ഥെ എന്നിവര്‍ക്ക് അവരവരുടെ കാലത്തോട് എന്തുതരം ബന്ധമാണോ ഉണ്ടായിരുന്നത്, അതേ ബന്ധം നമ്മുടെ കാലത്തോടുള്ള ഒരാളെ പറയേണ്ടതുണ്ടെങ്കില്‍ കാഫ്‌കയേയാണ് എനിക്ക് ആദ്യം ചിന്തിക്കാനാകുക.”

-       (W. H. Auden).

ഇരുപതാം നൂറ്റാണ്ടിന്റെ ട്രോമയും ന്യൂറോസിസും ഫ്രാൻസ് കാഫ്കയെക്കാൾ കൂടുതൽ ആഴത്തില്‍ ഒരു എഴുത്തുകാരനും അന്വേഷിച്ചിട്ടില്ല. നൂറ്റാണ്ടിന്റെ രാഷ്ട്രീയ, സാമൂഹിക ചരിത്രത്തില്‍ മിക്കതിനെയും കാഫ്‌ക-എസ്ക് എന്ന് വിവരിച്ചാലും അതിശയോക്തിയാകില്ലഎന്ന നിരീക്ഷണം (D.S. Burt.p.115) കാഫ്‌കയെയും, അദ്ദേഹത്തിന്‍റെ കാലത്തില്‍ അദ്ദേഹത്തിന്‍റെ പ്രസക്തിയും കുറിച്ചുള്ള കൃത്യമായ വിവരണമാണ്. ചകിതവും ദുസ്വപ്നസമാനവും അസംബന്ധ പൂര്‍ണ്ണവുമായ, അധികാര പ്രയോഗത്തിന്റെ ദുരൂഹമായ അടിച്ചമര്‍ത്തല്‍ ഭാവമുള്ള, യാഥാര്‍ത്ഥ്യത്തിനും അതിയാഥാര്‍ത്ഥ്യത്തിനും ഇടയില്‍ ഇടറിപ്പോകുന്ന അവസ്ഥ/ അന്തരീക്ഷം സൃഷ്ടിക്കുന്ന ആവിഷ്കാരങ്ങളെ വിവരിക്കാന്‍/ നിര്‍വ്വചിക്കാന്‍ ‘കാഫ്ക-എസ്ക്’ (Kafkaesque) എന്നപദം സാര്‍വ്വജനീനമായി സാഹിത്യചര്‍ച്ചയില്‍/ നിരൂപണത്തില്‍ ഉപയോഗിക്കുന്നു. ഒരു നൂറ്റാണ്ടുമുമ്പ്, ആധുനികതാ പ്രസ്ഥാനം ശക്തമായിരുന്ന കാലത്ത് ശങ്കിച്ചു ശങ്കിച്ച് ഏതാനും ചെറുകഥകളും, എഴുത്തുകാരന്റെ ഏറ്റവും പ്രസിദ്ധ രചനയായി പിന്നീട് മാറിയ ഒരു നോവെല്ലയും (The Metamorphosis) മാത്രം പ്രസിദ്ധീകരിക്കുകയും വിശേഷാല്‍ നിരൂപകശ്രദ്ധയൊന്നും ആകര്‍ഷിക്കാതെ, ആത്മവിശ്വാസമില്ലായ്മയുടെ പാരമ്യത്തില്‍ തന്റെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മുഴുവന്‍ രചനകളും കത്തിച്ചു കളയാന്‍ ആത്മസുഹൃത്തിനെ ശട്ടംകെട്ടി നാല്‍പ്പത്തിയൊന്നാം വയസ്സില്‍ അന്തരിക്കുകയും ചെയ്ത ഫ്രാന്‍സ് കാഫ്‌ക എന്ന പ്രാഗ് സ്വദേശിയുടെ കൃതികള്‍ സൃഷ്ടിച്ച ഇരുണ്ട ലോകമാണ്, പില്‍ക്കാല ലോകസാഹിത്യത്തില്‍, മാനുഷികാവേഗങ്ങളുടെ വലിയൊരു ഭൂമികയെ അളക്കാനുള്ള ഈ മാനദണ്ഡമായിത്തീര്‍ന്നത്. കഴിഞ്ഞ ഒരു നൂറ്റാണ്ടായി ലോകസാഹിത്യത്തിലെ അതികായന്മാരില്‍ ഒട്ടുമുക്കാലും കടംകൊള്ളുകയോ ശിഷ്യപ്പെടുകയോ ചെയ്തിട്ടുള്ള ഒരാളെ ചൂണ്ടിക്കാണിക്കാന്‍ ആവശ്യപ്പെട്ടാല്‍ അത് മറ്റാരും ആവുകയുമില്ല. സാമുവേല്‍ ബെക്കറ്റ്, ആല്‍ബേര്‍ കാമു, ഴാങ് പോള്‍ സാര്‍ത്ര്, സിമോങ് ദേ ബുവ്വേ, യുജീന്‍ അയനെസ്കോ, ഹ്യോര്‍ഹെ ബോര്‍ഹെസ്, ജോര്‍ജ്ജ് ഓര്‍വെല്‍, വ്ലാദിമിര്‍ നബകൊവ്, ജെ.എം. കൂറ്റ്സി, മിലാന്‍ കുന്ദേര, തോമസ്‌ പിഞ്ചന്‍, ഇസ്മയില്‍ കദാരെ .. അതികായരുടെ പട്ടിക നീണ്ടുപോകും.

‘വിചാരണ

1925-ൽ കാഫ്‌കയുടെ മരണാനന്തരം പ്രസിദ്ധീകരിച്ച ‘ദി ട്രയൽ’ ആധുനിക സാഹിത്യത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയതും ദുര്‍ഗ്രഹവുമായ കൃതികളിൽ ഒന്നാണ്. 2025-ൽ അതിന്റെ ശതാബ്ദി ആഘോഷിക്കുമ്പോൾ, അസ്തിത്വ ഭയം, ബ്യൂറോക്രസിയുടെ അസംബന്ധം, നീതിയുടെ ദുര്‍ഗ്രാഹ്യത തുടങ്ങിയ പ്രമേയങ്ങള്‍ നിരീക്ഷിക്കുന്നതില്‍ നോവല്‍ സൃഷ്ടിച്ച അനുരണനങ്ങള്‍ ഇന്നും തുടരുന്നത് എന്തുകൊണ്ട് എന്ന ചോദ്യമാണ് പ്രസക്തമാകുന്നത്. നോവലിനെ അതിന്റെ ചരിത്രപരവും ആത്മകഥാപരവുമായ പശ്ചാത്തലത്തില്‍ വായിക്കാനും, ...............

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/the-trial-by-franz-kafka

     

Thursday, March 27, 2025

Loot by Tania James

 കടുവക്കണ്ണിലെ കൊളോണിയല്‍ ദൃശ്യങ്ങള്‍



(കേരളത്തില്‍ വേരുകളുള്ള അമേരിക്കന്‍ നോവലിസ്റ്റ് ടാനിയ ജെയിംസ് എഴുതിയ Loot എന്ന നോവല്‍, ടിപ്പുവിന്റെ കൊളോണിയല്‍ വിരുദ്ധ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അധിനിവേശ ചൂഷണത്തിന്റെയും കലയിലൂടെയുള്ള അതിജീവനത്തിന്റെയും കഥ പറയുന്നു. പോസ്റ്റ്‌കൊളോണിയല്‍ - ദേശാന്തരീയ മാനങ്ങളുള്ള നോവല്‍, ചടുലവും നാടകീയവുമായ വിധത്തില്‍ ചരിത്രസ്മാരകങ്ങള്‍ക്കു പിറകിലെ കൊളോണിയല്‍ കൊള്ളയുടെ മറുവശം ചികയുന്നു.)


അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന ഇന്ത്യന്‍ വംശജയായ എഴുത്തുകാരിയാണ് ടാനിയ ജെയിംസ്. കുമരകത്തുകാരനാണ് തന്റെ പിതാവ് എന്ന് ഒരഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കുന്നു. 2006-ല്‍ പിതാവിന്റെ നാട് സന്ദര്‍ശിച്ചപ്പോള്‍, പൂട്ടിക്കിടക്കുന്ന വീട് അവിടെ ജീവിച്ച തലമുറകളെ കുറിച്ചുള്ള നഷ്ടബോധം ഉള്ളില്‍ നിറച്ചതിനെ കുറിച്ച് അവര്‍ വിവരിച്ചു. ‘കുടുംബ ചരിത്രവും വ്യക്തി ബന്ധവും കാരണം ഞാനാ സ്ഥലത്തോട് ആകൃഷ്ടയായി, എന്നാല്‍ വര്‍ത്തമാന കാലത്ത് സ്ഥിതിചെയ്യുന്ന ഒരു കുമരകത്തെ കുറിച്ചാണ് എനിക്ക് എഴുതേണ്ടിയിരുന്നത്, അല്ലാതെ പിതാവിന്റെ കുടുംബക്കാര്‍ പറഞ്ഞ കഥകളില്‍ മാത്രമുള്ള ഒരിടത്തെ കുറിച്ചായിരുന്നില്ല’ എന്ന് പ്രഥമ നോവലിന്റെ രചനയിലേക്ക് നയിച്ച പശ്ചാത്തലത്തെ കുറിച്ച് അവര്‍ പറഞ്ഞു (randomhouse.com). പോസ്റ്റ്‌കൊളോണിയലിസം, ഐഡന്റിറ്റി, ആഗോളീകൃത സമൂഹത്തിലെ സങ്കീര്‍ണ്ണതകള്‍ തുടങ്ങിയ പ്രമേയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കൃതികളാണ് യുവ നോവലിസ്റ്റിന്റെത്. ആദ്യനോവല്‍ Atlas of Unknowns (2009), മുകളില്‍ സൂചിപ്പിച്ച അഭിമുഖത്തില്‍ കാണാവുന്നപോലെ, പ്രവാസം, സാംസ്കാരിക സംഘര്‍ഷങ്ങള്‍, അത്തരം സാഹചര്യങ്ങളിലെ വ്യക്തിവികാസത്തിന്റെ പ്രശ്നങ്ങള്‍ തുടങ്ങിയകേരളത്തിലും ന്യു യോര്‍ക്കിലുമായി രണ്ടു ക്രിസ്ത്യന്‍ സഹോദരിമാരിലൂടെ അവതരിപ്പിച്ചു. ആദ്യകൃതിയുടെ പരിമിതികള്‍ നിരീക്ഷിക്കപ്പെട്ടിട്ടുള്ള നോവല്‍, മികച്ചൊരു എഴുത്തുകാരിയിലേക്കുള്ള സൂചനകള്‍ നല്‍കുന്നത് എന്ന രീതിയില്‍ ശ്രദ്ധേയമായിരുന്നു. വന്യജീവി സംരക്ഷണം, വനമേഖലാ ടൂറിസത്തിന്റെ നൈതികത, മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍, വിശേഷിച്ചും ആനവേട്ടയുടെ ദുരന്തങ്ങള്‍ തുടങ്ങിയവ നിരീക്ഷണ വിധേയമാക്കിയ The Tusk That Did the Damage (2015) ആണ് രണ്ടാമത്തേത്. ഭിന്ന വീക്ഷണങ്ങളിലൂടെ നൈതികസംഘര്‍ഷങ്ങളുടെ വ്യത്യസ്തതലങ്ങളിലേക്ക് ഉറ്റുനോക്കുന്ന രീതി ഇവിടെ കാണാം. ടാനിയയുടെ മൂന്നാമതു നോവല്‍ Loot ( 2023), പ്രസ്തുത പ്രമേയങ്ങളുടെയും ശൈലിയുടെയും കൂടുതല്‍ സമഗ്രവും വികസിതവുമായ പാത പിന്തുടരുന്ന ഇതിഹാസമാനമുള്ള ചരിത്ര നോവലാണ്‌.

‘ലൂട്ട്’: കൊളോണിയല്‍ ചൂഷണത്തിന്റെ കഥ

കൊളോണിയലിസത്തിന്റെ ശേഷിപ്പുകളെ കുറിച്ചുള്ള സമകാലിക സംവാദങ്ങളില്‍ സുപ്രധാനമായ ആശയമാണ് പ്രകൃതി വിഭവചൂഷണം, കീഴടക്കപ്പെട്ട ദേശത്തിന്റെ സാംസ്കാരിക ചിഹ്നങ്ങളുടെയോ സ്മാരകങ്ങളുടെയോ കടത്തിക്കൊണ്ടു പോക്ക് തുടങ്ങിയവയെ സൂചിപ്പിക്കുന്ന extraction colonialism എന്ന സംജ്ഞ. ഫ്രാന്‍സ് ഫാനന്‍ (The Wretched of the Earth), വാള്‍ട്ടര്‍ റോഡ്‌നി (How Europe Underdeveloped Africa), അക്കിലെ മ്ബേംബെ (On the Postcolony), റോബ് നിക്സന്‍ (Slow Violence and the Environmentalism of the Poor) തുടങ്ങിയ പോസ്റ്റ്‌കൊളോണിയല്‍, പാരിസ്തിതിക ചിന്തകര്‍ യൂറോപ്യന്‍ കൊളോണിയല്‍ പദ്ധതികളുടെ ഭാഗമായി കൊളോണിയല്‍ ദേശങ്ങള്‍ നേരിട്ട അപമാനവീകരണത്തിന്റെയും (dehumanizing) അവികസിതാവസ്ഥയുടെയും പ്രകൃതി/ പാരിസ്തിതിക വിനാശതയുടെയും വസ്തുതകള്‍ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ഇന്ത്യ പോലുള്ള മധ്യകാല വന്‍ശക്തികള്‍ എങ്ങനെയാണ് പില്‍ക്കാലം പിറകോട്ടുപോയത് എന്ന ചോദ്യത്തിന്റെ ഉത്തരവും നാനാവിധത്തില്‍ അരങ്ങേറിയ കൊളോണിയല്‍ കൊള്ളയുടെ ചരിത്രത്തിലാണ്‌ ചെന്നുമുട്ടുക. അക്കൂട്ടത്തില്‍, കോഹിനൂര്‍ രത്നം പോലെ, വിലമതിക്കാനാകാത്ത സാംസ്കാരിക നീക്കിവെപ്പുകള്‍ കടത്തിക്കൊണ്ടു പോയതിന്റെ ഒട്ടേറെ കഥകളുണ്ട്. അത്തരം ഒരു കടത്തിക്കൊണ്ടു പോകലിന്റെയും അതിനു നിമിത്തമായ രാഷ്ട്രീയ പരിതോവസ്തകളുടെയും അതില്‍ കുരുങ്ങിപ്പോയ വ്യക്തികളുടെയും കഥയിലൂടെ പതിനെട്ട്, പത്തൊമ്പത് നൂറ്റാണ്ടുകളെ പശ്ചാത്തലമാക്കി മൈസൂര്‍ ഇന്ത്യ, ഫ്രാന്‍സ്, ഇംഗ്ലണ്ട്, ഇന്ത്യാ മഹാസമുദ്രം, എന്നിവ കടക്കുന്ന ഒരു രാഷ്ട്രാന്തരീയ (transnational) ചരിത്രകഥ പറയുകയാണ്  ടാനിയ ജെയിംസ് Loot (‘കൊള്ളമുതല്‍) എന്ന നോവലില്‍. കഥയിലും കഥാഘടനയിലും ജി.ആര്‍.ഇന്ദുഗോപന്റെ ‘ആനോ’യെ ഓര്‍മ്മിപ്പിക്കുന്ന നോവല്‍, ആ കൃതിയോടു ചേര്‍ത്തു വായിക്കുന്നത് കൌതുകകരമായ അനുഭവം ആയിരിക്കും.



കോണ്‍വാലിസ് പ്രഭുവുമായി ഒപ്പിട്ട 1792 ലെ ശ്രീരംഗം പട്ടണം ഉടമ്പടിപ്രകാരം രാജ്യത്തിന്റെ പകുതിയും, മുപ്പത്തിമൂന്ന് മില്യന്‍ രൂപയും ടിപ്പു, ബ്രിട്ടനു കടപ്പെട്ടു. അത് വീട്ടിത്തീര്‍ക്കും വരെ ഏതാനും ഉന്നത ഉദ്യോഗസ്ഥരും ടിപ്പുവിന്റെ നാല് ആണ്മക്കളും ബന്ദികള്‍ ആക്കപ്പെട്ടു. കരാര്‍ പാലിക്കാനെടുത്ത രണ്ടുവര്‍ഷത്തിനു ശേഷം തിരികെയെത്തുന്ന മക്കള്‍ക്കുവേണ്ടി “മക്കളുടെ നാടുകടത്തലിന്റെ ഓര്‍മ്മയെ നിശബ്ദമാക്കും വിധം ക്രൌര്യതയും ഗാംഭീര്യവും തികഞ്ഞൊരു സമ്മാനം” ആയി ഒരു കൌതുക വസ്തു ഉണ്ടാക്കാനുള്ള ഉത്തരവാദിത്തം ടിപ്പു ഏല്‍പ്പിച്ചത് പ്രവാസി ഫ്രഞ്ച് ശില്‍പ്പി ലൂഷിയന്‍ ഡിലൂസിനെയും അയാളുടെ സഹായി അബ്ബാസ് എന്ന പതിനേഴുകാരനെയുമാണ്. ആറാഴ്ചയാണ് അവര്‍ക്ക് അനുവദിക്കപ്പെട്ട സമയം. വെള്ളക്കാരോടുള്ള അമര്‍ഷം മുഴുവനും പ്രതീകവല്‍കരിക്കുന്ന കൌതുകവസ്തു, മലര്‍ന്നു വീണുകിടക്കുന്ന വെള്ളക്കാരന്റെയും അയാളുടെ ചങ്കില്‍ പല്ലുകള്‍ അമര്‍ത്തി നില്‍ക്കുന്ന പ്രതാപിയായ ഒരു കടുവയുടെയും യഥാര്‍ത്ഥ വലിപ്പമുള്ള ശില്‍പ്പമായിരുന്നു. പ്രത്യേക യന്ത്രസംവിധാനത്തിന്റെ ഉപയോഗത്തിലൂടെ അത് കടുവയുടെ ക്രുദ്ധമായ അമറലോ, വീണുകിടക്കുന്നവന്റെ മരണ വെപ്രാളത്തിലുള്ള അലര്‍ച്ചയോ, അഥവാ രണ്ടും ചേര്‍ന്നതോ എന്നു തിരിച്ചറിയാനാകാത്ത ശബ്ദം പുറപ്പെടുവിച്ചു. ശില്‍പ്പനിര്‍മ്മിതി ടിപ്പുവിന്റെ വ്യക്തിത്വത്തിലെ അടരുകളിലേക്ക് വെളിച്ചംവീശുന്നുണ്ട് എന്നത് സുപ്രധാനമാണ്‌: കര്‍ക്കശക്കാരനായ ഏകാധിപതി (“സത്യത്തില്‍, ഞാന്‍ പറയുന്നപക്ഷം എന്തും മരണശിക്ഷ അര്‍ഹിക്കുന്നതാണ്”), കീഴടങ്ങാത്ത സാമ്രാജ്യത്വ വിരോധി, ഒറ്റക്കാവുമ്പോഴും വിധി മുഴുവന്‍ എതിരാകുമ്പോഴും പോരാടുന്ന വീരന്‍ (“കുഞ്ഞാടായി ഇരുനൂറുകൊല്ലം ജീവിക്കുന്നതിനേക്കാള്‍ ഭേദം കടുവയായി രണ്ടു ദിവസം ജീവിക്കുന്നതാണ്”. കടുവയാകുന്നതിന്റെ ഒരൊറ്റ കുഴപ്പം: അത് തനിച്ചു നടക്കുന്നു”), എന്നാല്‍, എല്ലാത്തിനുമൊപ്പം ആര്‍ദ്രഹൃദയനായ പിതാവും. ശില്‍പ്പികളുടെ കഥ ഫിക് ഷന്‍ ആണെങ്കിലും തടിയില്‍ തീര്‍ത്ത പ്രസ്തുതശില്‍പ്പം ‘ടിപ്പുവിന്റെ കടുവ യഥാര്‍ത്ഥമാണ്. അതിന്റെ നിര്‍മ്മിതിയില്‍ ഫ്രഞ്ച് – മൈസൂരിയന്‍ ശില്‍പ്പകലാ സങ്കരം തിരിച്ചറിയപ്പെട്ടിട്ടുണ്ട്‌ എന്ന വസ്തുതയില്‍ നിന്നാണ് നോവലിസ്റ്റ് പുരാവൃത്തം മെനഞ്ഞെടുക്കുന്നത്‌. 1799ലെ ശ്രീരംഗപട്ടണം ഉപരോധത്തില്‍ ടിപുവിന്റെ പതനത്തെ തുടര്‍ന്നുണ്ടായ കൊള്ളകളില്‍ ബ്രിട്ടീഷ് സൈനികര്‍ കടത്തിക്കൊണ്ടുപോയ പ്രസ്തുത ശില്‍പ്പം ഇന്ന് സൌത്ത് കെന്‍സിങ്ടണിലെ വിക്റ്റോറിയ & ആല്‍ബെര്‍ട്ട് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ചരിത്രവും ഫിക് ഷനും ഇടകലരുന്ന ആഖ്യാനത്തില്‍, ദേശങ്ങളും കടലുകളും കടന്നുള്ള അന്വേഷണ വസ്തുവായും പോസ്റ്റ്‌കൊളോണിയല്‍ പരിഗണനകളില്‍ കൊളോണിയല്‍- സാമ്രാജ്യത്വ മുഖാമുഖങ്ങളുടെ പ്രതീകമായും പ്രസ്തുത യന്ത്രശില്‍പ്പം മാറുന്നു.

ഭിന്നലോകങ്ങള്‍, ഭിന്ന കഥാപാത്രങ്ങള്‍  

അബ്ബാസ് എന്ന നവയുവാവിലൂടെയാണ് നോവലിലേക്ക് നാം കടക്കുന്നത്‌. എന്നാല്‍ ടിപ്പുവിന്റെ പതനത്തിനും ‘കടുവാ കൊള്ളക്കും ശേഷം പിക്കാറസ്ക് പ്രകൃതത്തിലേക്ക് ചുവടുമാറ്റുന്ന ഇതിവൃത്തത്തില്‍, സാക്ഷാല്‍ ടിപ്പുവിനെ കൂടാതെ ലൂഷിയന്‍, നാവികന്‍ തോമസ്‌, ലൂഷിയന്റെ ദത്തുപുത്രി യേഹാന്‍, പുരാവസ്തുവിന്റെ ഉടമയായിത്തീരുന്ന ഇംഗ്ലീഷുകാരി ലേഡി സെല്‍വിന്‍, അവരുടെ സഹായിയും കൂട്ടാളിയുമായ ‘റും എന്നുമാത്രം വിളിക്കപ്പെടുന്ന തമിഴ് ബ്രാഹ്മണന്‍, തുടങ്ങി ഒട്ടേറെ വീക്ഷണകോണുകളിലേക്ക് അത് വികസിക്കും. ദരിദ്ര കുടുംബത്തില്‍, പിതാവില്‍ നിന്ന് പഠിച്ചെടുത്ത മരപ്പണിയില്‍, കൗതുക വസ്തുക്കള്‍ ഉണ്ടാക്കുന്നതില്‍ പ്രദര്‍ശിപ്പിക്കുന്ന കരവിരുത് ടിപ്പുവിന്റെ ഹാരെമിലെ പ്രിയങ്കരികളില്‍ ഒരാളായ സുബൈദ ബീഗത്തെ ആകര്‍ഷിക്കുന്നതാണ് അബ്ബാസിനെ കൊട്ടാരത്തിലെത്തിക്കുന്നത്. ഫ്രഞ്ച് വിപ്ലവ കാലത്ത് നാടുകടത്തപ്പെട്ട, മുഴുക്കുടിയനായ ലൂഷിയന്‍ കൊട്ടാരത്തിലെ മുഖ്യ ശില്പ്പിയായിരിക്കുന്ന ഘട്ടത്തില്‍ സ്വാഭാവിക പരിണാമാമായാണ് ആ ശിഷ്യപ്പെടല്‍ സംഭവിക്കുന്നത്‌. ലൂഷിയന്‍ പറയുന്ന കഥകളില്‍ സ്വന്തം ദേശത്തു നടന്നു കൊണ്ടിരിക്കുന്ന (ഫ്രഞ്ച് ) വിപ്ലവത്തിലെ ജനങ്ങളുടെ കര്‍തൃത്വം സ്മരിക്കപ്പെടുന്നത്, കൊളോണിയല്‍ ജനതയുടെ അസ്വാതന്ത്ര്യത്തെ വിപരീതത്തില്‍ ധ്വനിപ്പിക്കുന്നുണ്ട്. ടിപ്പു സ്വയം കൊളോണിയല്‍ വിരുദ്ധതയുടെ പ്രതീകമായും ഒപ്പം തികഞ്ഞ സര്‍വ്വാധിപത്യ പ്രവണത കാണിക്കുന്ന ഭാരണാധികാരിയായും നോവലില്‍ ഇടംപിടിക്കുന്നു. ടിപ്പുവിന്റെ പാത്രസൃഷ്ടിയില്‍ അമിതചായം കലര്‍ന്നിട്ടുണ്ടെന്നും പിതാവ് ഹൈദരാലിയുമായി തുലനം ചെയ്യുമ്പോള്‍ വളരെയേറെ മനുഷ്യത്വമുള്ള സംസ്കാര ചിത്തനായ ആളായിരുന്നു അദ്ദേഹം എന്ന സാക്ഷ്യങ്ങള്‍ അവഗണിക്കപ്പെടുന്നു എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. (N.Kumar). അതെന്തായാലും, ഉപജാപകരാല്‍ നിറഞ്ഞ ചുറ്റുപാടില്‍ ബ്രിട്ടീഷ് വിരോധം വാക്കുകളില്‍ മാത്രം കാണിക്കുകയും തക്കസമയത്ത് കൂറുമാറുകയും ചെയ്ത ഇതര ഇന്ത്യന്‍ രാജാക്കന്മാര്‍ക്കിടയില്‍, കീഴടങ്ങാന്‍ കൂട്ടാക്കാതിരുന്ന ടിപ്പുവിന്റെ ചരിത്രവിധി വ്യക്തമായിരുന്നു. താരതമ്യേന കെട്ടുറപ്പുള്ള ടിപ്പുവിന്റെ കൊട്ടാരത്തില്‍ത്തന്നെ പുളച്ചുനടന്ന ഒറ്റുകാരുടെയും ചതിയന്മാരുടെയും വിവരണം, വിഘടിച്ചുനിന്ന നാട്ടുരാജ്യങ്ങലയിരുന്ന ഇന്ത്യയുടെ പരിചെദം തന്നെയാണ്: “ശ്രീരംഗപട്ടണത്തില്‍ ജനങ്ങളെക്കാള്‍ ചരന്മാരുണ്ടായിരുന്നു എന്ന് പറയപ്പെട്ടു. തലസ്ഥാന നഗരത്തില്‍ നിന്നും അങ്ങോട്ടും സന്ദേശങ്ങള്‍ എത്തിക്കുന്ന ടിപ്പുവിന്റെ ചാരസംഘത്തലവന്മാര്‍, പിന്നെ ടിപ്പുവിന്റെ ശത്രുക്കളുടെ ചാരന്മാര്‍ - ഹൈദരാബാദിലെ നിസാം, മലബാര്‍ നായന്മാര്‍, മറാത്താ, ഇംഗ്ലീഷുകാര്‍, മംഗലാപുരത്തെ കത്തോലിക്കര്‍. ..”

യാത്ര / അന്വേഷണം:

ടിപ്പുവിന്റെ പതനത്തെ തുടര്‍ന്ന്, തിരികെ പോകുന്ന ലൂഷിയന്റെ പാത പിന്തുടര്‍ന്ന് എങ്ങനെയും ഒരു ചരക്കു കപ്പലില്‍ കേറിപ്പറ്റുന്ന യുവാവിനു ഒരൊറ്റ ലക്ഷ്യമേയുള്ളൂ: കടത്തിക്കൊണ്ടുപോകപ്പെട്ട അമൂല്യ ശില്‍പ്പം കണ്ടെത്തണം. തന്റെ സിദ്ധി ലോകസമക്ഷം സ്ഥാപിക്കുന്നതിലൂടെ വ്യക്തിത്വവും സ്ഥാപിക്കണം. വംശീയതയുടെ കയ്യേറ്റങ്ങള്‍ പ്രാണന്‍പിടയുന്ന ചാട്ടയടിയായിപ്പോലും ഏറ്റുവങ്ങേണ്ടിവരുന്ന യാത്രാഭാഗം, അടിമക്കപ്പലുകളുടെ കഥകളോടും (slave narratives)കടല്‍ക്കഥകള്‍ പറയുന്ന സാമുദ്രിക സാഹിത്യത്തോടും (littoral literature) നോവലിനെ അടുപ്പിക്കുന്നുണ്ട്. നാവികരെ കൊന്നൊടുക്കുന്ന ഗുഹ്യരോഗം പോലുള്ള വ്യാധികള്‍, ചരിത്ര സന്ദര്‍ഭത്തെ നിരന്തരം ഓര്‍മ്മിപ്പിക്കുന്നു. അത്തരം അപശകുന കാരണമെന്നാരോപിച്ചു  അബ്ബാസിനെ കടലിലെറിയണം എന്ന ആവശ്യം, യോനായുടെ മിത്തിനെ ഓര്‍മ്മിപ്പിക്കും. കപ്പലിലെ മറ്റുള്ളവരില്‍ ഇല്ലാത്ത നിഷ്കളങ്കതയും വിശുദ്ധിയുമുള്ള നവയുവാവായ അബ്ബാസിനോട് മെസ് മേറ്റ് സാമുവേല്‍ ലോഡനു തോന്നുന്ന വംശീയ വിരോധം, മെല്‍വില്ലിന്റെ ബില്ലിയെയും ക്ലഗാര്‍ട്ടിനെയും ഓര്‍മ്മിപ്പിക്കും (Billy Budd, the Sailor). കപ്പലിലെ സംഭവങ്ങള്‍ നാവികനായ തോമസ്‌ ബെഡിക്കര്‍ എന്ന അബ്ബാസിന്റെ സുഹൃത്തിന്റെ ജേണല്‍ കുറിപ്പുകളിലൂടെയാണ് നാം അറിയുന്നത് എന്നത്, നോവലിനെ മധ്യകാല നാവികകഥാഖ്യാന പാരമ്പര്യത്തോടും അടുപ്പിക്കുന്നു. സമ്പൂര്‍ണ്ണ അനുസരണം, അല്ലാത്തതെന്തും കലാപം എന്ന കപ്പലിലെ നിയമം അയാളാണ് അബ്ബാസിനെ ഓര്‍മ്മിപ്പിക്കുക. ഫ്രഞ്ച് കടല്‍കൊള്ളക്കാരുടെ തടവില്‍ പെട്ടുപോകുന്ന അബ്ബാസിനെ സംബന്ധിച്ച് അതൊരു രക്ഷപ്പെടല്‍ കൂടി ആയിത്തീരുന്നതാണ് അയാളെ റൂവെനില്‍ യേഹാന്റെ അടുത്തെത്തിക്കുന്നതും. ഇന്ത്യന്‍ വംശജയ യേഹാനെയെ, കുട്ടിക്കാലത്ത് ലൂഷിയനോടൊപ്പം അവന്‍ കണ്ടിരുന്നു. ലൂഷിയന്റെ മരണവാര്‍ത്ത വേദനയോടെ കേള്‍ക്കുന്ന അബ്ബാസ്, കൌതുകവസ്തുക്കള്‍ വില്‍ക്കുന്ന യേഹാന്റെ പൊളിഞ്ഞുപോയ കച്ചവടത്തില്‍ സഹായിയായി കൂടാന്‍ തീരുമാനിക്കുന്നു. അവന് ആളുകളെ ആകര്‍ഷിക്കുന്ന വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിലൂടെ കച്ചവടത്തെ മെച്ചപ്പെടുത്താന്‍ കഴിഞ്ഞേക്കും.

യേഹാനെയോടൊപ്പം ചേര്‍ന്നു നടത്തുന്ന അന്വേഷണമാണ് ഇരുവരെയും, മോഷണത്തിലൂടെയെങ്കിലും ‘മ്യൂസിക്കല്‍ ടൈഗര്‍ ശില്‍പ്പം വീണ്ടെടുക്കണം എന്ന ഉദ്ദേശത്തോടെ, അത് കൈവശമുള്ള പഴയ സൈനികന്റെ വിധവ ലേഡി സെല്‍വിന്‍, മരിച്ചു പോയ ഭര്‍ത്താവിന്റെ സഹായിയും ഇപ്പോള്‍ അവരുടെ രഹസ്യ കാമുകനുമായ, റും എന്നുമാത്രം വിളിക്കപ്പെടുന്ന ഇന്ത്യക്കാരന്‍ എന്നിവരുടെ അടുത്തെത്തിക്കുക. ലേഡി സെല്‍വിന്‍ എന്ന കഥാപാത്രം, റോബര്‍ട്ട്‌ ക്ലൈവിന്റെ മരുമകളും ശ്രീരംഗംപട്ടണം കൊള്ളമുതലുകളില്‍ കുറെയധികം എണ്ണം, നോവലിലെ ക്ലോവര്‍ഫീല്‍ഡ് കോട്ടയുടെ യഥാര്‍ത്ഥ പൂര്‍വ്വ രൂപമായിരിക്കാവുന്ന  പോവിസ് കോട്ടയില്‍ (Powis Castle) എത്തിച്ച വ്യക്തിയുമായ ഹെന്‍റിയെറ്റയെ മാതൃകയാക്കി സൃഷ്ടിക്കപ്പെട്ടതാകം എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു (N. Kumar). എഴുപത്തിരണ്ടുകാരിയായ പ്രഭ്വിയുടെ ‘ആകര്‍ഷണത്തെ കുറിച്ച് റും വാചാലനാകുന്ന സന്ദര്‍ഭം നോവലിലെ കറുത്ത ഹാസ്യത്തിന്റെ മാതൃകയാണ്. നോവലിന്റെ തുടര്‍ന്നുള്ള ഭാഗങ്ങള്‍, സിനിമാറ്റിക്ക് ആയ പ്രണയ കഥ, ചരിത്ര-സാഹസിക കഥ, കൊള്ളയുടെ കഥ എന്ന മട്ടില്‍ ചുവടു മാറുന്നു. വാച്ചു നിര്‍മ്മാണത്തില്‍ തന്റെ പരിമിതികള്‍ മറികടക്കാന്‍ അബ്ബാസ് ശിഷ്യപ്പെടാന്‍ ശ്രമിക്കുന്ന ഗോഡിനെ പോലുള്ള പാശ്ചാത്യ വംശീയാധിപത്യ ചിന്തയുള്ളവര്‍ ഒരു ഘട്ടത്തിലും ‘തനി സാധാരണക്കാരനും, അധമനായി പിറന്നവനും, ഏറെ ബ്രൌണ്‍ നിറക്കാരനുമായ അയാളെ ഒരു യഥാര്‍ത്ഥകലാകാരന്‍ ആയി കാണാന്‍ തയ്യാറല്ല. അവര്‍ക്ക് അയാളൊരു വെറും വ്യാജനാണ് (con artist). എന്നാല്‍ ലൂഷിയന്‍ തന്റെ പേരിനൊപ്പം അബ്ബാസിന്റെയും പേര് കടുവാ ശില്‍പ്പത്തില്‍ രേഖപ്പെടുത്തുന്നതിലൂടെ അയാള്‍ക്ക് അര്‍ഹിച്ച അംഗീകാരം നല്‍കിയിരുന്നു എന്ന് നാം കണ്ടെത്തുന്നു. ഇത്, വംശീയ മുന്‍വിധികളെ കുറിച്ചുള്ള വാര്‍പ്പുമാതൃകാ വിഭജനങ്ങള്‍ എല്ലായിപ്പോഴും സത്യമാവണമെന്നില്ല എന്ന് തെളിയിക്കുന്നു. ലേഡി സെല്‍വിന്റെ ദൌര്‍ഭാഗ്യകരമായ അന്ത്യത്തിനുശേഷം മാതൃദേശത്തേയ്ക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്ന റും നിര്‍ദ്ദേശിക്കുന്നതുപ്രകാരം കടുവാ ശില്‍പ്പത്തെ ഈസ്റ്റ് ഇന്ത്യാ മ്യൂസിയത്തിലേക്ക് മാറ്റുമ്പോള്‍,  പ്രദര്‍ശനത്തിനുവെക്കുന്ന ക്രഡിറ്റില്‍ രണ്ടു പേരുകളും ഉള്‍പ്പെടുത്തപ്പെടുകയും ചെയ്യുന്നു. നോവല്‍ ആരംഭത്തില്‍, അധികാരമാറ്റങ്ങളുടെ അലംഘനീയതയില്‍ പെട്ടുപോകുന്ന ജനങ്ങളെ കുറിച്ച് പരാമര്‍ശമുണ്ട്: “അവര്‍ക്കാകെ ചെയ്യാനാകുക, ഓരോ തവണയും അധികാരം കൈകള്‍ മാറുമ്പോള്‍ അതിനു കീഴടങ്ങുക എന്നതുമാത്രമാണ്.” ആര്‍ക്കും അവിടെ സ്വന്തമായി ഒരു പാദമുദ്രയും പതിപ്പിക്കാനാകില്ല. എങ്കിലും അവിടെ നിന്ന്, നശിച്ചുപോവാത്ത, ഒരു ‘കുഴിമാടത്തിനപ്പുറവും’ നിലനില്‍ക്കുന്ന എന്തെങ്കിലും ഒന്ന് ബാക്കിവെക്കണം എന്ന അദമ്യമായ മോഹം അബ്ബാസിനെ എന്നും വഴി നടത്തിച്ചിരുന്നു. എന്നാല്‍, തുച്ഛമായ മുന്‍വിധികളില്‍ അയാള്‍ അത്രയൊന്നും പൊരുതുന്നുമില്ല എന്നതും പ്രധാനമാണ്: കച്ചവടക്കാരുടെ ഗില്‍ഡില്‍ ഒരു ഇന്ത്യക്കാരന് അംഗത്വം ലഭിക്കില്ല എന്ന ഗോഡിന്റെ മുന്നറിയിപ്പ് അറിയാവുന്ന അബ്ബാസ്, നവീകരിച്ച കടയുടെ ഉടമയായി യേഹാന്റെ പേര് മാത്രം എഴുതിവെക്കുന്നത് അതുകൊണ്ടാണ്. അവിടെ വില്‍ക്കുന്ന കൊച്ചു കൌതുക വസ്തുക്കളിലല്ല അയാള്‍ തന്റെ സര്‍ഗ്ഗസ്വത്വം കണ്ടെത്തുന്നതും. യന്ത്രശില്പ്പത്തിന്റെ നിര്‍മ്മിതി അയാള്‍ക്ക് തന്റെ പരിമിതികള്‍ ഭേദിക്കാനും ഭാവനയുടെ അനന്തതയിലേക്ക് ഉയരാനുമുള്ള അവസരമായിരുന്നു.

ചരിത്ര വസ്തുതകള്‍ കണ്ടെത്തുന്നതില്‍ നോവലിസ്റ്റ് നടത്തിയ ഗവേഷണങ്ങളുടെ ആഴം നോവലില്‍ വ്യക്തമാണെങ്കിലും, ഫോടോഗ്രഫിക് യഥാതഥത്വം അവരുടെ ലക്ഷ്യമല്ല (S. Merritt). ജീവിതത്തെ അനുകരിക്കുകയെന്ന കലാതത്വത്തെ (mimesis) കടുവാശില്‍പ്പത്തിലൂടെ സാക്ഷാത്കരിച്ച ചരിത്രമാണ്‌ നോവല്‍ പറയുന്നത് എന്നിരിക്കിലും, കലയുടെ സൃഷ്ടിക്കുള്ളില്‍ ബോധപൂര്‍വ്വമായ ഇടപെടലുകള്‍ ഉണ്ട് എന്ന വസ്തുത സൂക്ഷ്മമായി നോവലിസ്റ്റ് സൂചിപ്പിക്കുന്നുണ്ട്. ഉദാഹരണത്തിന്, റും എങ്ങനെയാണു ക്ലോവര്‍ഫീല്‍ഡ് കാസിലില്‍ എത്തിയത് എന്ന ചോദ്യത്തിന് അയാളുടെ മനസ്സില്‍ മുഴങ്ങുന്ന, വാക്കുകളില്‍ പറയപ്പെടാത്ത ഉത്തരം നോവലിസ്റ്റ് ചേര്‍ത്തുവെക്കുന്നത്, പോസ്റ്റ്‌കൊളോണിയല്‍ ചരിത്രവിചാരണയുടെ മുഴക്കങ്ങള്‍ മുഴുവനും ആവാഹിക്കുന്നു. ശ്രീലങ്കന്‍ ആക്ടിവിസ്റ്റ് എഴുത്തുകാരന്‍ അമ്പലവനീര്‍ ശിവാനന്ദത്തിന്റെത് എന്ന് പിന്‍കുറിപ്പില്‍ നോവലിസ്റ്റ് വ്യക്തമാക്കുന്ന വാക്യമാണ് അത്: “ഞാനിവിടെയെത്തി, കാരണം നിങ്ങള്‍ അവിടെയെത്തിയിരുന്നു.” വിശദീകരണങ്ങള്‍ ഏതുമില്ലാതെ നടത്തപ്പെടുന്ന ഈ ആത്മഗതം, പക്ഷെ നോവലിന്റെ ആന്തരപാഠത്തില്‍ നിരന്തരം മുഴങ്ങുന്നുമുണ്ട്. ഒരുവളേ, ആ കഥാപാത്രത്തിന്റെ സാധൂകരണം തന്നെയും, വലിയൊരളവില്‍, ഉള്ളിലൊതുക്കിയ ഈ വാക്യത്തിന്റെ പ്രകാശനത്തിലാണ്. അതുപോലെ, റും തന്നെ നുണച്ചി എന്ന് വിളിച്ചതിനെ കുറിച്ചു യേഹാന്‍ പറയുന്നു: “ഞാനൊരു നുണച്ചിയല്ല. ചില ഘട്ടങ്ങളില്‍ സത്യം ഒന്ന് തിരിമറിക്കാവുന്നതാണെന്ന്  ഞാന്‍ കാണുന്നു എന്നേയുള്ളൂ.” യേഹാന്റെ ഈ വാക്യം, ‘സത്യാനന്തര’ത്തെ  അടയാളപ്പെടുത്തിയ വൈറ്റ് ഹൌസ് വക്താവിന്റെ കുപ്രസിദ്ധമായ ആ വാക്യത്തെയാണ് ഈ ലേഖകനെ ഓര്‍മ്മിപ്പിച്ചത്: അതൊരു കളവായിരുന്നു എന്നാണ് നിങ്ങള്‍ പറയുന്നത്... ഷോണ്‍ സ്പൈസര്‍, ഞങ്ങളുടെ പ്രസ് സെക്രട്ടറി, പകരം വെക്കാവുന്ന ചില വസ്തുതകള്‍ (alternative facts) നല്‍കി എന്നേയുള്ളൂ.” (ട്രമ്പിന്റെ ആദ്യ ഊഴം ഉദ്ഘാടനം ചെയ്ത സന്ദര്‍ഭത്തില്‍, പങ്കെടുത്ത ആള്‍കൂട്ടത്തെ കുറിച്ച് വൈറ്റ്ഹൌസ് വക്താവ് പെരുപ്പിച്ച കണക്കുകള്‍ പറഞ്ഞതിനെ മാധ്യമ പ്രവര്‍ത്തകന്‍ ചോദ്യം ചെയ്ത സംഭവം).

സ്ത്രീപാത്രസൃഷ്ടിയിലെ പരിമിതികള്‍

സ്ത്രീകഥാപാത്രങ്ങളെ ആവിഷ്കരിച്ച രീതിയെ കുറിച്ചുകൂടി സൂചിപ്പിക്കേണ്ടതുണ്ട്. വാത്സല്യത്തിന്റെ പ്രതീകമായി അബ്ബാസിന്റെ മാതാവിനെ പോലുള്ള കഥാപാത്രങ്ങള്‍ ഉണ്ടെങ്കില്‍, കലാഭിരുചി ഉള്ളിലൊതുക്കി കഴിയേണ്ടി വരുന്ന സുബൈദാ ബീഗത്തെ പോലുള്ളവര്‍ അവരുടെ അവസ്ഥകളുടെ പ്രതിനിധാനം പോലെത്തന്നെ വെറും നിഴല്‍രൂപങ്ങളാണ്. പാപചിന്ത തൊട്ടുതെറിക്കാതെ രതിയെ ശരീരത്തിന്റെ ആവശ്യമായി അബ്ബാസിനോടൊപ്പം ആവോളം നുകരുന്ന ദേവിയുടെ ഒരുതുമ്പും നല്‍കാത്ത തിരോധാനം, കിടക്കവിരിയിലെ തൂവിപ്പോകുന്ന വിത്തുകളായി കുറേക്കാലം അയാളെ വേട്ടയാടും. സമാനമായ, പപചിന്തയേതുമില്ലാത്ത ബന്ധത്തിന്റെ അത്ര സുന്ദരമല്ലാത്ത പതിപ്പാണ്‌ ലേഡി സെല്‍വിന്‍- റും ബന്ധം. യേഹാനെക്കും അബ്ബാസിനും ഇടയില്‍ വളരുന്ന ബന്ധമാകട്ടെ, വംശീയമുന്‍വിധി തൂവിപ്പോകുന്ന ഒരു പരാമര്‍ശത്തിന്റെ നിഴലില്‍ എങ്ങുമെത്താതെ പോകുകയും ചെയ്യും. ഒരു വനിതാ എഴുത്തുകാരിയുടെ നോവല്‍ ആയിരുന്നിട്ടും അത്രയൊന്നും തിളക്കമുള്ളതല്ല നോവലിലെ സ്ത്രീപാത്ര ചിത്രീകരണം എന്നാണ് ഇതൊക്കെയും സൂചിപ്പിക്കുന്നത്. ചരിത്രപരവും സാമൂഹികവുമായ ഘടനകളാൽ കര്‍തൃത്വം പരിമിതപ്പെട്ടുപോയവരാണ് അവരെല്ലാം. പതിനെട്ടാം നൂറ്റാണ്ടിലെ ലോകത്തിന്റെ പ്രതിഫലനമായി ഇതിനെ കാണാമെങ്കിലും, ശക്തമായ സാന്നിധ്യമായി അവരൊന്നും നിലയുറപ്പിക്കുന്നില്ല എന്നത് നിരാശാജനകമാണ്. സ്ത്രീ ശാക്തീകരണത്തിന്റെ മറുപാഠങ്ങള്‍ നൽകുന്നതിനുപകരം നഷ്ടം, കൊളോണിയലിസം, സാമൂഹിക നിയന്ത്രണങ്ങൾ എന്നിവയുടെ വിശാലമായ പ്രമേയങ്ങൾ മുന്നോട്ടു കൊണ്ടുവരുന്നതിനിടയില്‍ അവര്‍ പശ്ചാത്തലത്തില്‍ ഒതുങ്ങിപ്പോവുകയാണ്. ഈ അര്‍ഥത്തില്‍ നോവലന്ത്യത്തില്‍ കാണാവുന്ന മാഡം ഗാര്‍ദം എന്ന സംരഭകയുടെ വികാരശൂന്യമായ പ്രസ്താവന പോലും ഒരു വികാസത്തെ സൂചിപ്പിക്കുന്നു എന്ന് പറയേണ്ടി വരും. തന്റെ പങ്കാളി ഒരു മുസ്ലിം ആണെന്ന് പറഞ്ഞാല്‍ അവര്‍ പാര്‍ട്ട്‌നര്‍ഷിപ്‌ ഓഫറില്‍ നിന്ന് പിറകോട്ടു പോയേക്കുമോ എന്ന ഭയത്തില്‍ പതറുന്ന യേഹാനെ അവര്‍ ഓര്‍മ്മിപ്പിക്കുന്നു: “നിങ്ങളിത്ര കഷ്ടപ്പെടണ്ട. നിങ്ങളുടെ അമ്മായിയെ പോലല്ല ഞാന്‍, എനിക്ക് മൂറുകള്‍ അല്ല, പണമാണ് പ്രധാനം.”

താഴെയിട്ട യൂറോപ്പുകാരന്റെ ചങ്കില്‍ പല്ലുതാഴ്ത്തി മുകളില്‍ നില്‍ക്കുന്ന കടുവയിലൂടെ, മേധാവിത്തം അടിച്ചേല്‍പ്പിക്കുന്ന കൊളോണിയലിസ്റ്റിനെ നേരിടുന്ന തിരിച്ചിടലാണ് ടിപ്പു പ്രതീകവല്‍ക്കരിച്ചതെങ്കില്‍, തന്റെ നോവലിലൂടെ പാശ്ചാത്യഭാഷ്യത്തെ തിരിച്ചെഴുതുകയാണ് നോവലിസ്റ്റ്‌ ചെയ്യുന്നത് എന്ന നിരീക്ഷണം ശ്രദ്ധേയമാണ് (S. Goyal). ഈ വായനയില്‍, കൊളോണിയല്‍ ഭാഷ്യങ്ങളെ തിരിച്ചെഴുതുന്ന/ അപനിര്‍മ്മിക്കുന്ന കൃതികളുടെ വലിയ നിരയിലേക്കും നോവല്‍ പ്രവേശനം സാധ്യമാക്കുന്നു – ‘ഹാര്‍ട്ട് ഓഫ് ഡാര്‍ക്ക്നസ്സ്’ പോലുള്ള മാസ്റ്റര്‍പീസുകള്‍ക്ക് ഉണ്ടായിട്ടുള്ള അത്തരം പൊളിച്ചെഴുത്തു കൃതികള്‍ ഓര്‍ക്കാവുന്നതാണ്. എന്നാല്‍, അത്തരം കൃതികളെപ്പോലെ കൃത്യമായ ഒരു മുന്‍ രചനയെ ഇവിടെ പിന്‍പറ്റുന്നുമില്ല.

അവലംബങ്ങള്‍:

1.       Author interview, http://www.randomhouse.com/catalog/display.pperl/display.pperl?isbn=9780307268907&view=auqa, Accessed 29.01.2025

2.       Nikhil Kumar. ‘Review: Loot by Tania James’, https://www.hindustantimes.com/books/review-loot-by-tania-james-101718882134786.html. 20.06.2024, Accessed 29.01.2025

3.       Stephanie Merritt. ‘imperialism through the eye of a tiger’, https://www.theguardian.com/books/2024/jan/21/loot-by-tania-james-review-imperialism-through-the-eye-of-a-tiger. 21.01.2024, Accessed 29.01.2025

4.       Sana Goyal. ‘the incredible tale of a toymaker’s tiger’, https://www.theguardian.com/books/2024/jan/19/loot-by-tania-james-review-the-incredible-tale-of-a-toymakers-tiger, 19.01.2024, Accessed 29.01.2025.


Tuesday, March 25, 2025

Half Blood Blues by Esi Edugyan

 

ബാലിയാടുകളുടെ ജാസ് ദിനങ്ങള്‍

(കനേഡിയന്‍ നോവലിസ്റ്റ് എസി എദുഗ് യാന്‍ രചിച്ച Half Blood Blues, സാമൂഹിക ബോധ്യങ്ങളുള്ള സാഹിത്യത്തിനുള്ള അനിസ് ഫീല്‍ഡ് വുള്‍ഫ് ബുക്ക് അവാര്‍ഡ്, കനേഡിയന്‍ സാഹിത്യ പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങള്‍ നേടുകയും 2011-ലെ മാന്‍ബുക്കര്‍ അന്തിമ ലിസ്റ്റില്‍ ഇടം പിടിക്കുകയും ചെയ്തു. നാസി ജര്‍മ്മനിയുടെയോ ഹോളോകോസ്റ്റിന്റെയോ ആഖ്യാനങ്ങളില്‍ അധികമൊന്നും കടന്നുവന്നിട്ടില്ലാത്ത ‘റെയ്ന്‍ലാന്‍ഡ് ജാരസന്തതികള്‍’ (Rhineland Bastards) എന്നു വിളിക്കപ്പെട്ട ആഫ്രോ ജര്‍മ്മന്‍ വംശജരുടെ വിധി സാഹിത്യത്തില്‍ അടയാളപ്പെടുത്തിയ കൃതിയാണ് ‘Half Blood Blues.’)

ജൂതരാണോ കറുത്ത വര്‍ഗ്ഗക്കാരാണോ ചരിത്രപരമായി ഏറ്റവും പീഡിതരായ ജനത എന്ന പ്രശ്നം ഒരിക്കലും കൃത്യമായി നിര്‍വ്വചിക്കപ്പെട്ടിട്ടില്ല. ഘാനയില്‍ നിന്നുള്ള പ്രവാസി മാതാപിതാക്കളുടെ മകളായി കാനഡയില്‍ ആല്‍ബേര്‍ട്ടാ പ്രവിശ്യയിലെ കല്‍ഗാരി നഗരത്തില്‍ 1978-ല്‍ ജനിച്ച എസി എദുഗ് യാന്‍, നാസി ജര്‍മ്മന്‍ ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച തന്റെ രണ്ടാമത് നോവല്‍ ഹാഫ്-ബ്ലഡ്‌ ബ്ലൂസ് എന്ന കൃതിയിലൂടെ ഈ ഭൂതാവിഷ്ടമായ ചരിത്ര സമസ്യയെയാണ് നേരിടുന്നത് എന്ന് ഡോണാ ബേലി നേഴ്സ് നിരീക്ഷിക്കുന്നു. (The Globe and Mail Inc.).  നാസി ജര്‍മ്മനിയുടെയോ ഹോളോകോസ്റ്റിന്റെയോ ആഖ്യാനങ്ങളില്‍ അധികമൊന്നും കടന്നുവന്നിട്ടില്ലാത്ത ഒരനുഭവ ലോകമാണ് ആഫ്രോ- ജര്‍മ്മന്‍കാരുടെത്. എന്നാല്‍ പതിനെട്ടാം നൂറ്റാണ്ടു മുതല്‍ ആഫ്രിക്കന്‍ വംശജരുടെ സാന്നിധ്യം അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള ജര്‍മ്മനിയില്‍ സങ്കര വംശജരുടെ എണ്ണം രണ്ടു ലോക യുദ്ധങ്ങള്‍ക്കിടെ ആയിരങ്ങളായി വളര്‍ന്നിരുന്നു. ജര്‍മ്മന്‍ ഭാഷയില്‍ മിഷ് ലിങ് (Mischling) എന്ന് അവമതി ചിഹ്നമായി വിളിക്കപ്പെട്ട ഈ ‘അര്‍ദ്ധ വംശജര്‍’ (half-breed) ജൂതരുടെയും ഇതര ‘അപര’ വിഭാഗങ്ങളുടെയും അതേ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പ് വിധി തന്നെയാണ് അനുഭവിക്കേണ്ടി വന്നത്. അവരുടെ നിറം അവരെ മറ്റാരേക്കാളും വേഗത്തില്‍ ഒറ്റികൊടുക്കുകയും ചെയ്തു. ‘റെയ്ന്‍ലാന്‍ഡ് ജാരസന്തതികള്‍’ (Rhineland Bastards) എന്നു നിന്ദിക്കപ്പെട്ട ഈ മനുഷ്യരുടെ വിധി സാഹിത്യത്തില്‍ അടയാളപ്പെടുത്തിയ കൃതിയാണ് 2011-ലെ മാന്‍ ബുക്കര്‍ അന്തിമ ലിസ്റ്റില്‍ ഇടം പിടിച്ച ‘Half Blood Blues.’...............

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/half-blood-blues-by-esi-edugyan


More by Esi Edugyan:

Washington Black by Esi Edugyan

https://alittlesomethings.blogspot.com/2024/08/washington-black-by-esi-edugyan.html

More on Holocaust:

The Last Brother by Nathacha Appanah

https://alittlesomethings.blogspot.com/2024/08/the-last-brother-by-nathacha-appanah.html

The Dew Breaker by Edwidge Danticat

https://alittlesomethings.blogspot.com/2024/09/the-dew-breaker-by-edwidge-danticat.html


(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 243-248)

To purchase, contact ph.no:  8086126024


10 Minutes 38 Seconds in this Strange World by Elif Shafak



തുര്‍ക്കി സാഹിത്യത്തില്‍ ഇന്നേറ്റവും വായിക്കപ്പെടുന്ന വനിതാ നോവലിസ്റ്റാണ് ആക്റ്റിവിസ്റ്റും അക്കാദമിസ്റ്റുമായ എലിഫ് ഷഫാക്. ദി ബാസ്റ്റാര്‍ഡ് ഓഫ് ഇസ്താന്‍ബൂള്‍ദി ഫോര്‍ട്ടി റൂള്‍സ് ഓഫ് ലവ്ത്രീ ഡോട്ടേഴ്സ് ഓഫ് ഈവ് തുടങ്ങിയ വിഖ്യാത നോവലുകളുടെ രചയിതാവായ അവരുടെ കൃതികള്‍ ഒട്ടുമിക്ക ലോകഭാഷകളിലെക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. തുര്‍ക്കിയിലും ഇംഗ്ലീഷിലും എഴുതുന്ന ധീരയായ ഈ എഴുത്തുകാരി വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊപ്പം ഭരണകൂട ഭീഷണിക്കും ഇരയാട്ടുള്ളത് അവരെ പ്രവാസവഴിയിലും എത്തിച്ചിരിക്കുന്നു. തുര്‍ക്കി സമൂഹത്തിലെ സമകാലിക യാഥാര്‍ത്ഥ്യങ്ങള്‍ നിശിതമായി നിരീക്ഷിക്കുന്ന എലിഫ് ശഫാക്കിന്റെ കൃതികളില്‍ പൊതുവായി കണ്ടെത്താവുന്ന ഉത്കണ്ഠകള്‍ വേഗം തിരിച്ചറിയാനാകും. ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ച ’10 Minutes, 38 Seconds in this Strange World’ നോവലിസ്റ്റിന്റെ മറ്റൊരു ശക്തമായ രചനയാണ്.  

ദുരൂഹമായ രീതിയില്‍ കൊലചെയ്യപ്പെട്ടു ഇസ്താന്‍ബൂളിലെ ഏതോ തെരുവോരത്തെ ചവറ്റുവീപ്പയില്‍ കിടക്കുന്ന ലൈല തകീലയെന്ന ലൈംഗികത്തൊഴിലാളിയുടെ മറഞ്ഞുകൊണ്ടിരിക്കുന്ന ബോധം നടത്തുന്ന ആഖ്യാനമായാണ് നോവലിന്റെ ഇതിവൃത്തം വികസിക്കുന്നത്. മരണം സംഭവിക്കുമ്പോള്‍ ബോധം പരിപൂര്‍ണ്ണമായി അണഞ്ഞുപോകാന്‍ പത്തു മിനിട്ടും മുപ്പത്തിയെട്ടു സെക്കന്‍ഡും എടുക്കുമെന്ന ആശയത്തിന്റെ ശാസ്ത്രീയത എന്തായാലും പടിപടിയായുള്ള ഇതിവൃത്ത വികാസത്തിനും ചരിത്ര ഘട്ടങ്ങളോട് അവയെ ചേര്‍ത്തുവെച്ചുകൊണ്ടുള്ള ആവിഷ്കാരത്തിനും ഈ സങ്കല്‍പ്പനം നോവലിസ്റ്റിനു ഏറെ സഹായകമാകുന്നുണ്ട്. ആദ്യഭാഗമായ ‘മനസ്സ് (The Mind) പരിപൂര്‍ണ്ണമായും ലൈലയുടെ ആഖ്യാനമാണ്രണ്ടാം ഭാഗമായ ‘ഉടല്‍ (The Body)’ അവളുടെ അഞ്ചു കൂട്ടുകാരുടെയും.

ചരിത്ര സന്ദര്‍ഭങ്ങളുമായി കൃത്യമായ ഇഴയടുപ്പത്തോടെ തന്നെയാണ് ഇതിവൃത്ത ധാര ചുരുള്‍ നിവരുന്നത്‌ എന്നത് ശ്രദ്ധേയമാണ്. മൗലികവാദത്തിന്റെ വളര്‍ച്ചഅര്‍മ്മീനിയന്‍യസീദി വിഭാഗങ്ങള്‍ക്കുനേരെ തുര്‍ക്കി ചരിത്രത്തില്‍ നിരന്തരം നടന്നഇപ്പോഴും തുടരുന്ന വംശീയ വേട്ടകള്‍ഉണരുന്ന സ്ത്രീത്വത്തിനും സ്ത്രീ വിദ്യാഭ്യാസത്തിനും നേരെ വര്‍ദ്ധിച്ചു വരുന്ന ജിഹാദിസ്റ്റ് കടന്നു കയറ്റങ്ങള്‍ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടങ്ങിയവയുടെ നാള്‍വഴികള്‍ ലൈലയുടെ മറഞ്ഞുകൊണ്ടിരിക്കുന്ന ബോധത്തിലൂടെ ആവിഷകരിക്കപ്പെടുന്ന സ്മൃതി ചിത്രങ്ങളുമായി ചേര്‍ത്തുവെച്ചു വിവരിക്കപ്പെടുന്നുണ്ട്. 

……………………………….

ഇതിവൃത്തപ്രധാനം (plot-driven) എന്ന് പറയാവുന്ന ഒന്നാണ് നോവലിന്റെ ഘടന എന്നത് ഒരേസമയം പുസ്തകത്തിന്റെ ശക്തിയും ദൗര്‍ബല്യവും ആയിത്തീരുന്നുണ്ട്. തന്റെ പ്രമേയങ്ങള്‍ അവതരിപ്പിക്കാനുള്ള ക്യാന്‍വാസ്‌ ആയി നോവലിനേയും സംഭവങ്ങളെയും കഥാപാത്രങ്ങളെയും ഉപയോഗിക്കുന്നതിലെ പ്രഭാഷണപരത അതികാല്‍പ്പനിക വല്‍ക്കരണമായും സ്വാഭാവികതയുടെ അതിരുകള്‍ വലിച്ചു നീട്ടുന്നതിലേക്കും നോവലിസ്റ്റിനെ എത്തിക്കുന്നുണ്ടെന്നു കാണാനാവും. വിശേഷിച്ചു പുതുമ അവകാശപ്പെടാനില്ലാത്ത കഥാസന്ദര്‍ഭങ്ങളും ആഗ്രഹ ചിന്തയോളം എത്തുന്ന പാത്ര സൃഷ്ടികളും ക്രുതഹസ്തയായ ഒരെഴുത്തുകാരിയില്‍ നിന്ന് പ്രതീക്ഷിക്കുന്നതല്ല. എന്നാല്‍ ഇസ്താന്‍ബൂളിനുള്ള ഒരു പ്രണയകാവ്യമെന്ന നിലയില്‍ അതിന്റെ ജീവിത/ അതിജീവനസൗന്ദര്യ/വൈരൂപ്യ വൈചിത്ര്യങ്ങള്‍ അവതരിപ്പിക്കുന്നതില്‍ നോവലിസ്റ്റിന്റെ ഭാവഗരിമയും കയ്യടക്കവും എടുത്തുപറയേണ്ടത് തന്നെയാണ്.

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 369-377)