Featured Post

Sunday, September 29, 2024

The Backstreets by Perhat Tursun / Darren Byler

 മൂകഹത്യകളുടെ ഇടനാഴികള്‍



(വിമത വീഗര്‍ എഴുത്തുകാരന്‍ പെര്‍ഹാത് ടുര്‍സുന്‍ രചിച്ച The Backstreets, സിന്‍ജിയാങ് പ്രവിശ്യയിലെ വീഗര്‍ മുസ്ലിം ജനത നേരിടുന്ന വംശീയഭീകരതകളുടെ പൊരുള്‍ ആവിഷ്കരിക്കുന്നു. ഡാരന്‍ ബൈലര്‍ ഒരു വീഗര്‍ സുഹൃത്തിനോടൊപ്പം ചേര്‍ന്ന് വിവര്‍ത്തനം ചെയ്ത കൃതി ഇംഗ്ലീഷ് ഭാഷയിലെത്തുന്ന ആദ്യവീഗര്‍ നോവലാണ്‌.)

 

പുറംലോകം അധികമൊന്നും അറിയാതെവടക്കുപടിഞ്ഞാറന്‍ ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന ഒരു വംശീയശുദ്ധീകരണ പ്രക്രിയയില്‍ പന്ത്രണ്ടു മില്യനോളം വരുന്ന പ്രദേശത്തെ വീഗര്‍ (Uyghurs) മുസ്ലിം ജനത അനുഭവിച്ചുകൊണ്ടിരിക്കുന്ന അവമതികള്‍ ‘മനുഷ്യ സമൂഹത്തിനെതിരായ കുറ്റം’ (Crime against humanity) എന്നുതന്നെ വിവരിക്കപ്പെടുന്നു. 2017 മുതല്‍ ത്വരിതപ്പെടുത്തപ്പെട്ട പ്രക്രിയയില്‍ഒരംഗമെങ്കിലും കോണ്‍സെന്ട്രേഷന്‍ ക്യാമ്പുകളില്‍ എത്തിയിട്ടില്ലാത്തവരായി ഒരൊറ്റ വീഗര്‍ കുടുംബവുമില്ല. അപ്രകാരം കൊണ്ടുപോകപ്പെട്ടവര്‍ ഒരു മില്ല്യനു മുകളിലാണ്. പകരം ഓരോ വീട്ടിലും ഭരണകൂടം നിയോഗിച്ച ഓരോ ചാരന്മാര്‍ രാപ്പകല്‍ ഭേദമെന്യേകിടപ്പറകളില്‍ പോലും മേയുന്ന സ്വാതന്ത്ര്യവുമായി സ്ഥിരവാസമുറപ്പിച്ചിരിക്കുന്നു. പതിനെട്ടിനും അമ്പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള ഒട്ടേറെപ്പേര്‍ ‘തീവ്രവാദികള്‍’ എന്നു മുദ്രകുത്തപ്പെട്ടു ക്യാമ്പുകളിലേക്ക് കൊണ്ടുപോകപ്പെടുന്നത് നിത്യ സംഭവമായതിനാല്‍കുട്ടികള്‍ മാത്രമുള്ള ഒരു സമൂഹമായി അത് മാറുന്നു. ഇവരെയാകട്ടെവീഗര്‍ ഭാഷയും സംസ്കാരവും നിരോധിക്കപ്പെട്ട റസിഡെന്‍ഷ്യല്‍ സ്കൂളുകളിലേക്ക് അയക്കപ്പെടുകയും ചെയ്യുന്നു. നിര്‍ബന്ധിത വന്ധ്യംകരണം പോലുള്ള പ്രാകൃതനടപടികള്‍ക്കുവരെ വീഗര്‍ ജനത ഇരയാക്കപ്പെടുന്നതിന്റെ വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ‘തീവ്രവാദ/ ഭീകരവാദ’ ഇനങ്ങളായി കണക്കാക്കപ്പെടുന്ന പ്രവര്‍ത്തികള്‍ വിചിത്രമാണ്: താടി വളര്‍ത്തല്‍മൊബൈലില്‍ ഖുറാന്‍ സൂക്ഷിക്കല്‍ഇസ്ലാമിക പാഠങ്ങള്‍ പുറത്തുനിന്നോ സ്വന്തം മുത്തശ്ശിമാരില്‍ നിന്നുപോലുമോ ശ്രവിക്കല്‍അറബിഭാഷ പഠിക്കല്‍വീഗര്‍ ഭാഷകള്‍ സംസാരിക്കല്‍,  തുടങ്ങിയതൊക്കെ അക്കൂട്ടത്തില്‍ പെടും. സാമ്പ്രദായിക മുസ്ലിം പേരുകളിലേക്കു പോലും വിലക്കുകള്‍ നീളുന്നുണ്ട്. ഉദിച്ചുയരുന്ന പുതുസാമ്പത്തികശക്തിയായ ചൈനയുമായി ഉടമ്പടി അനിവാര്യമായ മുസ്ലിം/ അറബ് രാഷ്ട്രങ്ങളാകട്ടെഅന്താരാഷ്‌ട്ര സമൂഹത്തോടൊപ്പംബധിരകര്‍ണ്ണം കൊണ്ട് വീഗര്‍ ദുരിതങ്ങളോടു പ്രതികരിക്കുന്നുഒപ്പംസുന്നി വിഭാഗമായ വീഗറുകള്‍ ഇസ്ലാമിന്റെ മൊത്തക്കച്ചവടക്കാരായിരിക്കുമ്പോഴും ഷിയാ ഇറാനു പോലും അലോസരവുമല്ല.  

‘വീഗര്‍/ സിന്‍ജിയാങ്’ ചരിത്രം: (1)

‘സിന്‍ജിയാങ് പ്രശ്നം’ എന്ന് ഔദ്യോഗിക ചൈനീസ് ഭാഷ്യം വിവരിക്കുന്ന വീഗര്‍ പ്രതിഷേധങ്ങളുടെ യഥാര്‍ത്ഥചരിത്രം ആരംഭിക്കുന്നത് 1990കളില്‍ചൈനയിലെ ഭൂരിപക്ഷ സമൂഹമായ ഹാന്‍ജനത വന്‍തോതില്‍ മേഖലയിലേക്ക് കുടിയേറ്റം ആരംഭിച്ചതോടെയാണ്. വീഗര്‍ മരുഭൂ പ്രദേശങ്ങളില്‍ കണ്ടെത്തപ്പെട്ട സമൃദ്ധമായ എണ്ണ-പ്രകൃതി വാതക വിഭവങ്ങള്‍ ചൈനയുടെ അതിവേഗം വികസിക്കുന്ന കയറ്റുമതി മേഖലക്കുവേണ്ടി ചൂഷണം ചെയ്യുക, അതിനാവശ്യമായ അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ്  ഈ ഒഴുക്ക് ആരംഭിച്ചത്. അടുത്ത മൂന്നു പതിറ്റാണ്ടുകാലം കൊണ്ട് കുടിയേറ്റക്കാര്‍, ബാങ്കുകള്‍സ്കൂളുകള്‍പ്രാദേശിക ഭരണ സ്ഥാപനങ്ങള്‍, തുടങ്ങിയ എല്ലാറ്റിന്റെയും നിയന്ത്രണം കൈയ്യിലാക്കി. ഇവിടങ്ങളില്‍ നിന്നെല്ലാം പുറത്തായി ജീവിതമാര്‍ഗ്ഗം തേടി പട്ടണങ്ങളില്‍ ചേക്കേറിയ വീഗര്‍ ജനതകടുത്ത വിവേചനങ്ങളാണ് നേരിട്ടത്. വല്ല വിധേനയും കിട്ടിയ ജോലികളില്‍പോലും ഏറ്റവും താഴ്ന്ന തസ്തികകളും പരിഗണനകളുമാണ് അവരെ കാത്തിരുന്നത്. ഹാന്‍ വംശജര്‍ക്ക് സര്‍ക്കാര്‍ സബ്സിഡി പോലുള്ള ആനുകൂല്യങ്ങളും കിട്ടിപ്പോന്നു. കുടിയിറക്കലും പോലീസ് മര്‍ദ്ദനവും മതപരമായ അടിച്ചമര്‍ത്തലും നേരിട്ട വീഗര്‍ ജനതയുടെ ചെറുത്തുനില്‍പ്പ് അപൂര്‍വ്വം സന്ദര്‍ഭങ്ങളിലേ അതിരുവിടുകയുണ്ടായുള്ളൂവെങ്കിലും എല്ലായിപ്പോഴും ഭീകരവാദമായി വ്യാഖ്യാനിക്കപ്പെടുകയും കൈകാര്യം ചെയ്യപ്പെടുകയും ചെയ്തു. വീഗറുകള്‍ മുസ്‌ലിംകളാണെന്നത് അമേരിക്കന്‍ നിര്‍മ്മിത ‘ആഗോള ഭീകരതാ വിരുദ്ധയുദ്ധ’ നരേറ്റിവുകള്‍ അതിലേക്ക് ചേര്‍ത്തുവെക്കല്‍ ചൈനീസ് ഭരണകൂടത്തിനു എളുപ്പമാക്കി. 2014 മുതല്‍ വീഗര്‍ ജനതക്കിടയില്‍ വര്‍ദ്ധിച്ചുവന്ന മതാത്മകതയില്‍ പരിഭ്രാന്തരായ അധികൃതര്‍മതനേതാക്കളെയും ‘വിശ്വസിക്കാന്‍ കൊള്ളാത്തവര്‍’ ആയിക്കണ്ടവരെയും ആണ്‍-പെണ്‍ ഭേദമെന്യേ വളഞ്ഞുപിടിച്ചു തടവറകളിലേക്കോ ‘പുനര്‍ വിദ്യാഭ്യാസ’,  (‘reeducation/ indoctrination’) ക്യാമ്പുകളിലേക്കോ അയക്കുന്ന പ്രക്രിയ ത്വരിതപ്പെടുത്തി.

വീഗര്‍ സമൂഹത്തിലെ ഏറ്റവും സമാരാധ്യരായ എഴുത്തുകാരില്‍ അഗ്രഗാമിയായ, പെര്‍ഹാത് ടുര്‍സുന്‍ ഇക്കൂട്ടത്തില്‍ ‘അപ്രത്യക്ഷന്‍’ ആക്കപ്പെടുമ്പോള്‍ അദ്ദേഹത്തിനു അമ്പതു തികഞ്ഞിട്ടുണ്ടായിരുന്നില്ല. തികച്ചും സെക്കുലര്‍ ആയവംശീയ ദേശീയതയില്‍ (ethno-nationalism) ഒരിക്കലും വിശ്വസിച്ചിട്ടില്ലാത്ത വ്യക്തിത്വമായിരുന്നു പെര്‍ഹാത് ടുര്‍സുന്‍. വിശ്വാസത്തിന്റെ പേരില്‍ അമുസ്ലിമുകള്‍ക്കെതിരെ നടത്തപ്പെടുന്ന ഹിംസയെ തുറന്നെതിര്‍ത്തിട്ടുള്ള പെര്‍ഹാത്എന്തുകൊണ്ട് അറസ്റ്റ് ചെയ്യപ്പെട്ടു എന്നോഅദ്ദേഹം എവിടെയാണെന്നോ ഒരിക്കലും വ്യക്തമാക്കപ്പെടുകയുണ്ടായില്ല. 2013ല്‍ വീഗര്‍ ഭാഷകളിലൊന്നില്‍ ഒരു ഓണ്‍ലൈന്‍ ഫോറത്തില്‍ ‘ബാക്ക്സ്ട്രീറ്റി’ന്റെ ആദ്യ ഭാഷ്യം പ്രസിദ്ധീകരിച്ചതാവാം ഒരുപക്ഷെ അധികൃതരെ പ്രകോപിപ്പിച്ചത് എന്ന് കരുതപ്പെടുന്നു. അദ്ദേഹം VPN  ഉപയോഗിച്ചുകൊണ്ട് സെന്‍സര്‍ ചെയ്യപ്പെടാത്ത വാര്‍ത്തകള്‍ ശ്രവിക്കുമായിരുന്നതും മറ്റൊരു കാരണമാകാം.

പെര്‍ഹാത് ടുര്‍സുന്‍

1969ല്‍ കിര്‍ഗിസ്തനിലെ ആര്‍തുഷ് (Atush (Artux)), കഷ്ഗര്‍ (Kashgar) പട്ടണങ്ങള്‍ക്കടുത്തു ഒരു മലയോരഗ്രാമത്തില്‍ ജനിച്ച ഫര്‍ഹാത്ഇടയന്മാരായ പരുത്തികൃഷിക്കാര്‍ക്കിടയിലാണ് വളര്‍ന്നത്‌. താഴ് വരയിലെ പോക്കുവെയിലിന്റെയും നാട്ടുപാട്ടുകളുടെയും പള്ളിയിലെ വാങ്കുവിളിയുടെയും താളങ്ങളും ദൃശ്യങ്ങളും അദ്ദേഹത്തിന്‍റെ കൃതികളില്‍ നിഴല്‍ വിരിക്കുന്നതായി ഡാരന്‍ ബൈലര്‍ ചൂണ്ടിക്കാണിക്കുന്നു. വീഗര്‍ ലോകത്ത് വളര്‍ന്നപ്പോഴും ഒരു സ്കൂള്‍ അധ്യാപകനും സാംസ്കാരിക വിപ്ലവകാലത്ത് പ്രതിവിപ്ലവകാരിയെന്നു മുദ്രകുത്തപ്പെട്ടു ജയിലില്‍ അടക്കപ്പെട്ടവനുമായ പിതാവിന്റെ മകനുമായിരുന്നു ടുര്‍സുന്‍. ഈ രാഷ്ട്രീയ ചരിത്രം തന്റെ ഗ്രാമത്തിനപ്പുറമുള്ള ലോകത്തെയും അദ്ദേഹത്തിന്‍റെ ചിന്തകളില്‍ സജീവമാക്കി. മാവോയുടെ മരണത്തിനു ശേഷം പുത്തന്‍ കമ്പോള സംസ്കാരത്തിനു വഴിതെളിഞ്ഞപ്പോള്‍ വീഗര്‍ ഭാഷാ പ്രസാധനം വികസിച്ചു. എണ്‍പതുകളുടെ തുടക്കത്തില്‍ത്തന്നെ ചൈനീസ് സാഹിത്യതത്വചിന്താ കൃതികള്‍ വീഗര്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. എന്നാല്‍ ബീജിങ്ങിലെ കോളേജ് പഠനകാലത്താണ് പാശ്ചാത്യ സാഹിത്യവും ഫ്രോയ്ഡ്നീഷേഡോസ്റ്റൊയെവ്സ്കിതുടങ്ങിയവരെയും ടുര്‍സുന്‍ വായിച്ചത്. തുര്‍ക്കി സാഹിത്യവും സൂഫി കാവ്യമീമാംസയും അദ്ദേഹത്തിന്‍റെ ഗവേഷണ വിഷയമായത് ഇതിന്റെ തുടര്ച്ചയിലാണ്. അദ്ദേഹത്തിന്‍റെ കവിതയിലും നോവലിലും ലേഖനങ്ങളിലും ആധുനികതയുടെ അതിരുകള്‍ ഭേദിക്കുന്ന സൂഫി പാരമ്പര്യവും വീഗര്‍ സാംസ്കാരിക പ്രതിനിധാനങ്ങളും മേളിക്കുന്നു എന്ന് ഡാരന്‍ കരുതുന്നു. ഹാന്‍ കവികളെയും കാഫ്കയെയും നബകോവിനെയുമെല്ലാം ധാരാളമായി വായിച്ച ടുര്‍സുന്‍ചിന്തയെ നിരന്തരം പിന്തുടരേണ്ട ഒരു ദാര്‍ശനിക പ്രയോഗമായി  കരുതി. പ്ലാറ്റോഹെഗല്‍ഷോപ്പനോവര്‍എന്നിങ്ങനെ തുടങ്ങി മാര്‍ക്സിസ്റ്റ്‌ ഫിലോസഫിയും വൈരുദ്ധ്യാത്മക ഭൌതിക വാദവും വരെ വ്യാപിച്ച വായനയില്‍ ഫോക്നര്‍ക്കും ഷോപ്പനോവര്‍ക്കും പ്രത്യേക സ്ഥാനമുണ്ടായിരുന്നു എന്ന് ടുര്‍സുന്‍ തന്നെ വ്യക്തമാക്കുന്നു. അന്തിമസത്യം എന്നൊന്ന് ഇല്ലെന്നുംനോര്‍മല്‍ എന്ന് കരുതുന്നവരല്ലമറിച്ചു സമ്പ്രദായികതയെ ഭേദിക്കുന്നവരാണ് യഥാര്‍ഥത്തില്‍ നോര്‍മല്‍ എന്നും അദ്ദേഹം കരുതി. ‘നോര്‍മാലിറ്റി എന്ന അസുഖത്തെ കണ്ടുപിടിക്കാന്‍ ഞാന്‍ മനശാസ്ത്രവും സാഹിത്യവും ഉപയോഗിക്കുന്നു’ എന്ന് ടുര്‍സുന്‍ പറയുന്നു. “മാനസിക അസുഖംആത്മഹത്യഅന്യതാബോധം എന്നിവയോടുള്ള അദ്ദേഹത്തിന്‍റെ ഫോക്കസ്- വീഗറുകളുടെ ഇടയിലെ അശ്ലീലംലൈംഗികത എന്നിവയെ കുറിച്ച് എഴുതാനുള്ള അദ്ദേഹത്തിന്‍റെ നിശ്ചയ ദാര്‍ഡ്യത്തോടൊപ്പം- പലപ്പോഴും അദ്ദേഹത്തെ കൂടുതല്‍ പൊതുസ്വീകാര്യതയുള്ള വീഗര്‍ എഴുത്തുകാരുടെ വിമര്‍ശന പാത്രമാക്കി” എന്ന് ഡാരന്‍ നിരീക്ഷിക്കുന്നു. മിലന്‍ കുന്ദേരയെ പോലെരാഷ്ട്രീയം എഴുതിയില്ലെങ്കിലും സാഹചര്യം മൂലം കൃതികളില്‍ രാഷ്ട്രീയം വായിക്കപ്പെടുക എന്ന അവസ്ഥ സത്യസന്ധരായ എഴുത്തുകാര്‍ക്ക് സംഭവിക്കുന്ന ഒന്നാണെന്ന് ടുര്‍സുന്‍ കരുതി. 9/11 കാലത്ത് ‘ഭീകരതാവിരുദ്ധ’ ടാര്‍ഗറ്റ് ആയി കണക്കാക്കപ്പെട്ട വീഗര്‍ ജനതയുടെ കഥ പറയുമ്പോള്‍ ദാരിദ്ര്യവും വംശീയ വര്‍ഗ്ഗീയതയും അന്യവല്‍ക്കരണത്തിന്റെ ഒരു തുടര്‍പ്രക്രിയ അനിവാര്യമായും സൃഷ്ടിക്കുന്നു. ‘വീഗര്‍ ഭീകരവാദി’, ‘തീവ്രവാദി’ എന്നീ പദങ്ങള്‍ഫലത്തില്‍കൊളോണിയല്‍ പദാവലികളിലെ ‘അപരിഷ്കൃതന്‍’, ‘പ്രാകൃതന്‍’ വിവക്ഷകള്‍ക്ക് പകരമായിത്തീരുന്നു.

2018 ജനുവരി മുപ്പതിന് ‘തിരോധാനം ചെയ്യപ്പെട്ട’ (disappeared) പെര്‍ഹാതിനു പതിനാറു വര്‍ഷത്തെ ജയില്‍വാസം വിധിക്കപ്പെട്ടതായി 2020ല്‍ വിവരം ചോര്‍ന്നുകിട്ടിയ കാര്യം ഡാരന്‍ വ്യക്തമാക്കുന്നു. അഥവാഇനി അദ്ദേഹം പുറത്തുവരുമ്പോള്‍ അദ്ദേഹത്തിനു അറുപത്തിയേഴു വയസ്സുണ്ടാവും. തന്റെ പ്രതിഭയുടെ ഔന്നത്യത്തില്‍ നിന്ന അദ്ദേഹംഎഴുതിക്കൊണ്ടിരുന്ന അഞ്ചു അപൂര്‍ണ്ണ നോവലുകള്‍ ഇനിയൊരിക്കലും പുറത്തുവന്നേക്കില്ല എന്നതും പെര്‍ഹാതിന്റെതായി ആദ്യം ഇംഗ്ലീഷില്‍ എത്തിയ കൃതിയാണ് എന്നതും The Backstreets നു സാഹിത്യചരിത്രത്തില്‍ ഒരദ്വിതീയ സ്ഥാനം നല്‍കുന്നു. 1990കളില്‍ എഴുതപ്പെട്ടതെങ്കിലും 2013ല്‍ മാത്രമാണ് ഒരു വീഗര്‍ ഓണ്‍ലൈന്‍ ഫോറത്തിലൂടെ നോവല്‍ പരിമിതമായെങ്കിലും വായനക്കാരില്‍ എത്തിയത്. 2015ല്‍ പരിഭാഷ തയ്യാറായെങ്കിലും നോവലിസ്റ്റിന്റെയും സഹവിവര്‍ത്തകന്റെയും സുരക്ഷയെ മാനിച്ചു പിന്നെയും വൈകിയാണ് (2022) അമേരിക്കന്‍ പതിപ്പ് പ്രസിദ്ധീകരിക്കപ്പെട്ടത്.

വിവര്‍ത്തനം:

പേര് വെളിപ്പെടുത്താത്ത ഒരു വീഗര്‍ ചെറുപ്പക്കാരനോടൊപ്പം ചേര്‍ന്നു പുസ്തകം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത ഡാരന്‍ ബൈലര്‍, നോവലിന് എഴുതിയ ആമുഖത്തില്‍ എഴുത്തുകാരനെ നേരില്‍ കണ്ടതും മറ്റും വിവരിക്കുന്നുണ്ട്. കഷണ്ടി കയറിത്തുടങ്ങിയ ഒരു കുറിയ മനുഷ്യന്‍. ഉറുംചിയിലെ സമകാലിക വീഗര്‍ എഴുത്തുകാരില്‍ ഏറ്റവും സ്വാധീനമുള്ള ഒരാളാണ് ഇതെന്ന് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു എന്നു ഡാരന്‍ എഴുതുന്നു. വീഗര്‍ സാംസ്കാരിക പ്രമുഖര്‍ തമ്പടിച്ച ഒരു അപാര്‍ട്ട്മെന്റ് സമുച്ചയത്തിലെ ഇരുപത്തിയാറാം നിലയില്‍ അദ്ദേഹത്തെ കണ്ടുമുട്ടിയ ഘട്ടത്തില്‍, പരിചയപ്പെടാനിടയായ പലരും വൈകാതെ ക്യാമ്പുകളിലേക്ക് ‘അന്തര്‍ധാനം’ ചെയ്ത കാര്യവും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഗ്രാമങ്ങള്‍ വിട്ടു നഗരങ്ങളിലേക്ക് ചേക്കേറിയ വീഗറുകളെ കുറിച്ച് പഠിക്കാന്‍ തുടങ്ങുമ്പോള്‍‘ബാക്ക്സ്ട്രീറ്റ്’ വായിക്കാന്‍ സുഹൃത്തുക്കള്‍ ഉപദേശിച്ചതനുസരിച്ചാണ് ഡാരന്‍ അത് വായിച്ചത്. അക്കാര്യത്തില്‍ അദ്ദേഹത്തെ സഹായിച്ച ‘എ.എ.’ എന്ന് വിളിച്ച ചെറുപ്പക്കാരനാണ് പിന്നീട് അദ്ദേഹത്തിന്‍റെ സഹവിവര്‍ത്തകന്‍ ആയതും. “ഈ നോവല്‍ എനിക്കുവേണ്ടിയാണ് എഴുതപ്പെട്ടതെന്ന് എനിക്ക് തോന്നുന്നു” എന്ന് പറയാനും മാത്രം തന്മയീഭാവം എ.എ.ക്ക് അതിനോട് അനുഭവപ്പെട്ടിരുന്നു. ഡാരന്‍ കണ്ടുമുട്ടുന്ന ഓരോ വീഗര്‍ വ്യക്തിയും അതേ അനുഭവം പങ്കുവെച്ചു. ഈ അനുഭവങ്ങളാണ് ‘Terror Capitalism: Uyghur Dispossession and Masculinity in a Chinese City (2022)’ എന്ന പുസ്തകത്തിലേക്ക് നയിച്ചതെന്ന് ഡാരന്‍ കൂട്ടിച്ചേര്‍ക്കുന്നു. വിവര്‍ത്തന പദ്ധതിയില്‍ ആവേശ ഭരിതനായ പെര്‍ഹാതുമായുള്ള കൂടിക്കാഴ്ച്ചക്കിടെ നഗരത്തെ മൂടുന്ന മൂടല്‍മഞ്ഞ് ഒരു സര്‍വ്വവ്യാപിയായ കഥാപാത്രം തന്നെയായി മാറിയതെങ്ങനെ എന്നതിനെ കുറിച്ചു അദ്ദേഹം പറഞ്ഞത് ഡാരന്‍ ഓര്‍മ്മിക്കുന്നു. ഹാന്‍ വംശജര്‍, തുര്‍ക്കി മുസ്ലിം വംശജനായ മുഖ്യ കഥാപാത്രത്തെ പോലുള്ളവരെയും അവരുടെ ഭാഷയെയും സംസ്കാരത്തെയും മനുഷ്യരില്‍ താഴ്ന്നതായി കണ്ട, ഹിംസാത്മകത ഒളിപ്പിച്ചുവെച്ച ആ ശീതഭാവത്തെ അത് പ്രതീകവല്‍ക്കരിച്ചു.

നോവലിലേക്ക്:

ബീജിങ്ങില്‍ കോളേജ് പഠനത്തിനെത്തിയ ഒന്നാം തലമുറ വീഗര്‍ വിദ്യാര്‍ത്ഥികളില്‍ പെട്ടവന്‍ എന്ന നിലയിലും ഉറുംചിയില്‍ ഒരു ഓഫീസ് ജോലിക്കാരന്‍ എന്ന നിലയിലുമുള്ള അനുഭവങ്ങളാണ് പെര്‍ഹാതിനു നോവലിന്റെ ആധാരമായത്‌. കോളേജില്‍, പെര്‍ഹാതിനൊപ്പമുണ്ടായിരുന്ന അഞ്ചു വീഗര്‍ വിദ്യാര്‍ഥികള്‍ മാനസികമായി തകര്‍ന്നുപോയി. പെര്‍ഹാതിനു തന്നെ മാനസികവെല്ലുവിളികള്‍ നേരിടുന്ന ഘട്ടങ്ങളുണ്ടായി. കാമുവിന്‍റെ ‘പ്ലേഗ്’ ആവര്‍ത്തിച്ചു വായിച്ചതിനെ കുറിച്ചും ഓരോ വാക്കും അര്‍ത്ഥപൂര്‍ണ്ണമായി അനുഭവപ്പെട്ടതിനെ കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.

The Backstreets ആരംഭിക്കുന്നത് “ശരിക്കും സൂര്യന്‍ ഒരിക്കലും ഉദിക്കാത്ത” ഉറുംചിയെ കുറിച്ചുള്ള ആഖ്യാതാവിന്റെ വിവരണത്തോടെയാണ്. കടുത്ത മ്ലാനതയുടെ അന്തരീക്ഷം വാച്യാര്‍ത്ഥത്തിലും ആലങ്കാരികമായും നോവലിലാകെ വ്യാപിച്ചു കിടപ്പുണ്ട്. നഗരത്തിനു മേലുള്ള സര്‍വ്വവ്യാപിയായ മൂടല്‍മഞ്ഞ് അതിന്റെ പ്രതീകമാണ്‌. “വീഗര്‍ പ്രദേശത്തിന്റെ തലസ്ഥാനമായ ഉറുംചിയെ ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളില്‍ ഒന്നാക്കിത്തീര്‍ക്കുന്ന വ്യാവസായിക മലിനീകരണത്തെ സൂചിപ്പിക്കുന്നതിന് “മൂടല്‍മഞ്ഞ്” എന്ന പദത്തെ ടുര്‍സുന്‍ ഉപയോഗിക്കുന്നു” എന്ന് വിവര്‍ത്തകന്‍ നിരീക്ഷിക്കുന്നു. “മൂടല്‍മഞ്ഞില്‍ മൂടിയ നഗരത്തിന്റെ ഇരുണ്ട അവസ്ഥഎന്റെ തലച്ചോറിന്റെ ഇരുണ്ട അവസ്ഥസിന്‍ജിയാങ് വീഗര്‍ സ്വയംഭരണപ്രദേശത്തെ (Xinjiang Uyghur Autonomous Region) എന്റെ ഐഡന്റിറ്റിയുടെ അവ്യക്താവസ്ഥ എന്നിവയെല്ലാം മുഴുവനായും ഒരേ പദാര്‍ത്ഥത്തിന്റെതായി കാണപ്പെട്ടുചിലസമയങ്ങളില്‍ അവ പരസ്പരം പ്രതിഫലിപ്പിക്കുന്നുചിലപ്പോള്‍ അവ പരസ്പരം ലയിക്കുന്നു” എന്ന് ആഖ്യാതാവ് നിരീക്ഷിക്കുന്നു.

പെര്‍ഹാതിന്റെ നോവലിലൂടെ സിന്‍ജിയാങ് അതിന്റെ സ്വന്തം ജെയിംസ് ജോയ്സിനെ സൃഷ്ടിക്കുന്നു എന്ന് വിവരിക്കപ്പെടുന്നു (2). ജോയ്സിന്റെ മോഡേണിസ്റ്റ് മാസ്റ്റര്‍പീസ് ‘യൂലിസസ്’ (James Joyce’s Ulysses) പോലെഒരൊറ്റ ദിവസത്തിന്റെ കാലയളവിലാണ് നോവല്‍ വികസിക്കുന്നത്. ലക്ഷണമൊത്ത ആന്റിഹീറോ ആഖ്യാതാവ് പാണ്ഡിത്യഭാവമുള്ളഅസ്ഥിരപ്രകൃതനായ വ്യക്തിത്വമാണ്. ഒരേസമയം അല്‍പ്പത്തം കാണിക്കുന്നവനും മഹാമാനസ്കനുംലൈംഗികദാരിദ്ര്യം അനുഭവിക്കുന്നവനും തൃഷ്ണയെ സ്വയം അടിച്ചമര്‍ത്തുന്നവനും. വിദ്യാസമ്പന്നനും അന്ധവിശ്വാസിയും. അക്കങ്ങളെ മിസ്റ്റിക് കോഡുകള്‍ ആയി കരുതുന്നവന്‍. ഒറ്റദിവസത്തെ കേന്ദ്രത്തില്‍ നിര്‍ത്തുമ്പോഴും, പേരുപറയുന്നില്ലാത്ത ആഖ്യാതാവിന്റെ സിന്‍ജിയാങ് കുട്ടിക്കാലവും ബീജിംഗ് കോളേജ് പഠനകാലവും കടന്നുവരുന്ന സമീപ/ വിദൂര ഭൂതകാലങ്ങളെ ആഖ്യാനം ഉള്‍കൊള്ളുന്നുമുണ്ട്. ഉറുംചിയിലെ ഒരു ഓഫീസില്‍ ജോലിയുള്ള അയാള്‍തികച്ചും വേരറ്റ അവസ്ഥയിലാണ്. ജോലി കരാറനുസരിച്ച് പ്രതീക്ഷിച്ച താമസസ്ഥലം ലഭിച്ചില്ല എന്നുമാത്രമല്ലഅയാളുടേത് പ്രൊബേഷന്‍ നിയമനവുമാണ്. പ്രൊബേഷന്‍ കാലഘട്ടത്തിന്റെ ഒടുവില്‍ ജീവിതം തന്നെയും തീര്‍ന്നുപോയേക്കാം എന്നാണ് അയാളുടെ ചിന്ത. ഓഫീസിന്റെ താക്കോല്‍ കൈവശമില്ലാത്തതുകൊണ്ട്‌ എല്ലാ പ്രഭാതങ്ങളിലും മറ്റാരെങ്കിലുമെത്തി അത് തുറക്കുംവരെ അയാള്‍ക്കു കാത്തുനിന്നേ ഒക്കൂ. അയാളുടെ സഹപ്രവര്‍ത്തകരെല്ലാം ഹാന്‍ വംശജരാണെന്ന് വ്യക്തമാണ്. അവരുടെ മൂകമായ ഭീഷണ ഭാവങ്ങളില്‍ അധ:കൃതനോടും അയാളുടെ മുറിചൈനീസിനോടുമുള്ള പുച്ഛവും വിവേചനവും പ്രകടമാണ്. എങ്കിലുംതന്റെ സ്ഥാവര-ജംഗമങ്ങളെല്ലാം ഓഫീസിലെ ഒരു മേശ വലിപ്പിലാണുള്ളത് എന്നതുകൊണ്ട്‌ ഒരു അദൃശ്യ ചരടിലെന്നോണം അതെപ്പോഴും അയാളെ തിരികെ കൊണ്ടുവരുന്നു. ആഖ്യാതാവിന്റെ നങ്കൂരമില്ലായ്മയെ ഊന്നിപ്പറയും വിധത്തില്‍ അയാളെപ്പോഴും അലച്ചിലിലാണ്.

“എനിക്ക് പെട്ടെന്ന് മനസ്സിലായിഞാനെത്രതന്നെ ശ്രമിച്ചാലുംഎന്റെയിടം എവിടെയായിരുന്നെന്ന്ഞാനെവിടെയായിരുന്നെന്ന്ഞാന്‍ അലയുന്നത് ഏതു തെരുവിലായിരുന്നെന്ന് എനിക്ക് കണ്ടെത്താനാവില്ല. ഇതുമാത്രമല്ലഞാനേതു നഗരത്തിലായിരുന്നു എന്നും ശരിക്കും എനിക്കറിയില്ലായിരുന്നു. എന്റെ ചിന്തകളുടെ വ്യക്തത മങ്ങിപ്പോയിഎനിക്ക് ഇടത്തെ സംബന്ധിച്ച ധാരണ നഷ്ടപ്പെട്ടു. ഏതു രാജ്യത്തിലായിരുന്നു ഞാന്‍പതിയെ എനിക്ക് മനസ്സിലായിത്തുടങ്ങിഞാനേതു ഗൃഹത്തിലായിരുന്നു എന്ന് എനിക്കറിയില്ലായിരുന്നെന്ന്. ഞാന്‍ അനന്തമായ പ്രപഞ്ചത്തില്‍ നഷ്ടപ്പെട്ടു.”  

ആഖ്യാതാവ് കണ്ടെത്തുന്ന മറ്റൊരു നങ്കൂരം അക്കങ്ങളാണ്‌. ഗണിതത്തില്‍ ബിരുദം നേടിയ അയാള്‍ക്ക് അതൊരു ബാധ പോലെയാണ്. “അക്കങ്ങള്‍ പ്രപഞ്ചത്തിനു മാത്രമല്ല അടിസ്ഥാനപരമാം വിധം പ്രസക്തമായിരുന്നത്എനിക്കും അവ അടിസ്ഥാനപരമായ പ്രസക്തിയുള്ളതായിരുന്നു.” പാറിനടക്കുന്ന തുണ്ടുകടലാസുകളില്‍ മുതല്‍ വീടുകളിലും മുറികളിലുമെല്ലാം അയാള്‍ അവ തിരയുന്നുഅത് അയാള്‍ക്ക് പ്രത്യേകിച്ചൊരു അസ്തിത്വ അര്‍ത്ഥവും നല്കുന്നില്ലെങ്കിലും. അത്തരമൊരു അക്കം തനിക്കൊരു ചേക്കയിടം വാഗ്ദാനം ചെയ്യുന്നു എന്ന അടിസ്ഥാനരഹിതമായ സൂചന പിന്തുടരുന്ന ആഖ്യാതാവിന്റെ ശ്രമം നിരാശയില്‍ ഒടുങ്ങാതെ വയ്യ. അയാളുടെ ഭവനരാഹിത്യം ഒരേസമയം യഥാര്‍ത്ഥവും പ്രതീകാത്മകവുമാണ് എന്നതും വ്യക്തമാണ്‌. തെരുവുകളില്‍ അയാള്‍ക്ക് വഴികണ്ടെത്താനാകാത്തത് പ്രദേശത്തു സംഭവിച്ച അതിദ്രുത പരിണാമത്തിന്റെ സൂചകവുമാണ് (Ed Park). തൊണ്ണൂറുകളില്‍ ഒന്നര മില്ല്യന്‍ ജനസഖ്യയുണ്ടായിരുന്ന ഉറുംചിയില്‍ ഇന്ന് നാല് മില്ല്യനിലേറെ ജനസംഖ്യയുണ്ട്.    

ഭൂതകാലത്തിലെ നിര്‍ണ്ണായക ഘട്ടങ്ങളും അയാള്‍ക്ക് ആവശ്യമായ ചുവടുറപ്പിക്കാനുള്ള ഇടം നല്‍കിയിട്ടില്ല. കുട്ടിക്കാലം ഒട്ടും സന്തുഷ്ടമയിരുന്നില്ലകുടുംബം ഒരു സ്ഥിരതയും നല്‍കിയില്ല. അഞ്ചുവര്‍ഷത്തെ ബീജിംഗ് പഠനകാലവും അയാളുടെ എകാന്തതക്ക്‌ പരിഹാരമായില്ല. തന്നെപ്പോലെ പീഡിതരും ചഞ്ചല മനസ്കരുമായ വീഗര്‍ സഹപാഠികളോടല്ലാതെ അയാള്‍ക്ക് മനസ്സു തുറക്കാനുമായില്ല. “ആ വലിയ നഗരത്തില്‍ആ പന്ത്രണ്ടു സഹപാഠികള്‍ മാത്രമാണ് എന്റെ ജീവിതത്തില്‍ നിലനിന്നത്. അവരെ മാറ്റിനിര്‍ത്തിയാല്‍നഗരത്തിലെ പത്തു മില്ല്യന്‍ മനുഷ്യര്‍ എന്നെ സംബന്ധിച്ചു നിലനില്‍ക്കുന്നില്ല എന്നപോലെയായിരുന്നു. ആ പന്ത്രണ്ടു വിദ്യാര്‍ഥികളോടൊപ്പമുള്ള എന്റെ ജീവിതം സത്യത്തില്‍ എന്റെ ചെറിയ ഗ്രാമത്തിലെ ജീവിതത്തെക്കാള്‍ ചെറുതായിരുന്നു.”

ഉറുംചിയില്‍ അയാള്‍ കൂടുതല്‍ ഒറ്റപ്പെടുന്നു. അര ഡസനിലേറെ തവണ ആവര്‍ത്തിക്കപ്പെടുന്ന ഈ അനുഭവ വിവരണം ഒരേസമയം ഓര്‍മ്മപ്പെടുത്തലും ഒഴികഴിവും വിശദീകരണവും ആയിത്തീരുന്നു എന്ന് നിരീക്ഷിക്കപ്പെടുന്നു *(3).  “ഈ അപരിചിത നഗരത്തില്‍ എനിക്കാരെയും അറിയില്ല, അതുകൊണ്ട് എനിക്കാരുടെയെങ്കിലും ശത്രുവോ മിത്രമോ ആകുക അസാധ്യമാണ്.” എന്നാല്‍ ആരും ശത്രുക്കളില്ല എന്ന തോന്നല്‍ അത്ര ഭദ്രമല്ല അയാള്‍ക്ക്. കണ്ടുമുട്ടുന്നവരിലെല്ലാം മനം മടുപ്പിക്കുന്ന അവഗണനയുടെപലപ്പോഴും ഹിംസാത്മകമായേക്കാവുന്ന വെറുപ്പിന്റെ മുഖഭാവങ്ങള്‍ അയാളുടെ ഐഡന്റിറ്റിയെ ലക്ഷ്യമാക്കി പ്രകടമാകുന്നുണ്ട്. അയാളെ തീര്‍ത്തും അവഗണിക്കുന്നവരാണ് ഏറ്റവും ദയലുക്കളായ അപരിചിതര്‍ എന്നയാള്‍ക്ക് അനുഭവപ്പെടുന്നു. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് സംഭാവന ചെയ്യാന്‍ വിസമ്മതിക്കുന്നതിനു അയാളെ വിമര്‍ശിക്കുന്ന സഹപ്രവര്‍ത്തകയോട് അയാള്‍ വ്യക്തമാക്കുന്നു: “..എന്റെ അവസ്ഥ വെള്ളപ്പൊക്കം കൊണ്ട് വീടുകള്‍ നശിപ്പിക്കപ്പെട്ടവരുടെതിനേക്കാള്‍ മോശമായിരുന്നു. കാരണം അശനിപാതത്തില്‍ നശിക്കാന്‍ എനിക്കൊരു വീടേ ഉണ്ടായിരുന്നില്ല. അത് കേട്ടപ്പോള്‍ അവര്‍ക്കെന്റെ മനുഷ്യത്വമില്ലായ്മയില്‍ കൂടുതല്‍ കോപം തോന്നി... എന്നെ ന്യായീകരിക്കാന്‍ ഞാനുപയോഗിച്ച ഓരോ വാക്കും എന്നെ കൂടുതല്‍ കുറ്റക്കാരനാക്കി.”

അടിച്ചമര്‍ത്തപ്പെട്ടവരുടെ ഭൂതകാല ട്രോമകള്‍ക്കും വര്‍ത്തമാന കാല അവമതികള്‍ക്കും വേഗതയാര്‍ന്ന ബോധധാരാ രീതിയില്‍, അധ്യായ വിഭജനങ്ങളില്ലാതെ ആവിഷ്കാരം നല്‍കുകയാണ് നോവല്‍ ചെയ്യുന്നത്. ഉടനീളം വിവരിക്കപ്പെടുന്ന മൂടല്‍മഞ്ഞ് നഗരത്തിലെ വാഹനങ്ങളുടെ ശബ്ദഘോഷങ്ങളും വെളിച്ച പ്രസരണങ്ങളും ചേര്‍ന്നു ശ്വാസംമുട്ടിക്കുന്ന (claustrophobic) അവസ്ഥ സൃഷ്ടിക്കുന്നുണ്ടെങ്കിലും ടുര്‍സുന്റെ വിവരണത്തില്‍ ത്രസിപ്പിക്കുന്ന ഗദ്യമായി പരിണമിക്കുന്നു. ഒരു ഘട്ടത്തില്‍ ഒരപരിചിതന്‍ ചുണ്ടില്‍ വീഗര്‍ നാടന്‍ ശീലുകളുമായി “ഒരു ചത്ത മത്സ്യം ജലോപരിതലത്തിലെത്തും പോലെ” മൂടല്‍മഞ്ഞില്‍ നിന്നു പുറത്തുവരുന്നതായി നോവലിസ്റ്റ് വിവരിക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ അതൊരു സാമ്പ്രദായിക നോവല്‍ എന്നതിലേറെ ഒരു വിലാപകാവ്യമായി (threnody) അനുഭവപ്പെടുന്നു (Ed Park). “ഈ അപരിചിത നഗരത്തില്‍ എനിക്കാരെയും അറിയില്ലഅതുകൊണ്ട് എനിക്കാരുടെയെങ്കിലും ശത്രുവോ മിത്രമോ ആകുക അസാധ്യമാണ്” എന്ന വാക്യം വായ്ത്താരി (refrain) പോലെ അതില്‍ ആവര്‍ത്തിക്കുന്നു. 

അസ്വസ്ഥമായ പുസ്തകം’ (a restless book ) എന്ന് വിവരിക്കപ്പെട്ടിട്ടുള്ള നോവലില്‍ വ്യത്യസ്ത ജോനറുകളുടെ പ്രകൃതങ്ങള്‍ ഇടകലരുന്നു. “ചില പേജുകളില്‍ ജോലിസ്ഥലത്തെ ഇരുണ്ട കോമഡി നിറഞ്ഞുനില്‍ക്കുന്നുമറ്റു ചിലഭാഗങ്ങളില്‍ കസുവോ ഇഷിഗുരോയുടെ The Unconsoled, സ്റ്റാന്‍ലി കുബ്രിക് ചിത്രം Eyes Wide Shut എന്നിവയെ ഓര്‍മ്മിപ്പിക്കുന്ന  സ്മൃതിനാശത്തിന്റെയോ ഉന്മാദത്തിന്റെയോ സ്വനാത്മക രചനപോലെ” അനുഭവപ്പെടുന്ന നോവലില്‍ നബകൊവ്ഫോക്നര്‍റാല്‍ഫ് എല്ലിസന്‍ തുടങ്ങിയവരുടെ സ്വാധീനവും കാണാനാകും (Ed Park).    

 

References:

1.       Darren Byler. ‘Introduction’, The Backstreets by Perhat Tursun translated by Darren Tursun and Anonymous, 2022, Columbia University Press.

2.       Ed Park, ‘Xinjiang Has Produced Its James Joyce’, The Atlantic, 21.09.2022. https://www.theatlantic.com/books/archive/2022/09/the-backstreets-book-perhat-tursun-uyghur-writer/671494/. Accessed 25.04.2023

3.       M.A.Orthofer. 14 August 2022, The complete review's Review, https://www.complete-review.com/reviews/china/tursunp.htm. Accessed 25.04.2023

reread more:

Memed, My Hawk by Yaşar Kemal

https://alittlesomethings.blogspot.com/2024/08/memed-my-hawk-by-yasar-kemal.html

Zin by Haritha Savithri (English)

https://alittlesomethings.blogspot.com/2024/04/zin-what-kurd-tragedy-tells-us.html

Zin by Haritha Savithri (Malayalam)

https://alittlesomethings.blogspot.com/2024/06/zin-by-haritha-savithri-malayalam.html

Daughters of Smoke and Fire by Ava Homa

https://alittlesomethings.blogspot.com/2024/08/daughters-of-smoke-and-fire-by-ava-homa.html

Ummath: A Novel of Community and Conflict by Sharmila Seyyid /Gita Subramanian

https://alittlesomethings.blogspot.com/2024/08/ummath-novel-of-community-and-conflict.html


Thursday, September 26, 2024

ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് – ആമുഖ പഠനം. 2

2.




ആഫ്രിക്കന്‍ സാഹിത്യത്തില്‍ പ്രസിദ്ധീകരണം സാധിച്ച ആദ്യത്തെ പെണ്ണെഴുത്ത്‌ നോവല്‍ ആയ ‘എഫൂറു’ (Flora Nwapa) പുറത്തിറങ്ങുമ്പോഴേക്കും (1966) പുരുഷ നോവലിസ്റ്റുകളുടെ കുറെയേറെ കൃതികള്‍ ലബ്ദപ്രതിഷ്ടമായ സ്ഥാനം നേടിക്കഴിഞ്ഞിരുന്നു. ഇതോടൊപ്പം തന്നെ, പുരുഷ പക്ഷ രീതികള്‍ ആധിപത്യം സ്ഥാപിച്ച വിമര്‍ശന രംഗവും പെണ്ണെഴുത്തിനോട് പുലര്‍ത്തിയ നിസ്സംഗതയും അവഗണനയും പോയ നൂറ്റാണ്ടിന്റെ ഏതാണ്ട് അന്ത്യ ശതകം വരെയും തുടര്‍ന്നു എന്നതും കാണാവുന്നതാണ്. 1972ല്‍ പുറത്തിറങ്ങിയ വിഖ്യാതമായ വിമര്‍ശന ഗ്രന്ഥത്തില്‍ (An Introduction to African Novel- Eustace Palmer) ഒറ്റത്തവണ പോലും ആഫ്രിക്കന്‍ വനിതാ എഴുത്തുകാരികള്‍ പരാമര്‍ശിക്കപ്പെട്ടില്ല. 1979-ല്‍ പുറത്തിറങ്ങിയ The Growth of African Novel (Eustace Palmer), Twelve African Writers (Gerald Moore) തുടങ്ങിയവയും ഇതേ വഴിയാണ് സ്വീകരിച്ചത്. എന്നാല്‍ എഴുപതുകളുടെ ഒടുവില്‍ എത്തുമ്പോഴേക്കും ഫ്ലോറ ന്‍ വാപ, ബെസ്സി ഹെഡ്, തുടങ്ങിയ നോവലിസ്റ്റുകള്‍ ഒന്നിലേറെ കൃതികള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞിരുന്നു; അവയെല്ലാം പില്‍ക്കാലം ആഫ്രിക്കന്‍ സാഹിത്യത്തില്‍ പ്രാമാണിക സ്ഥാനം നേടിയെടുക്കുകയും ചെയ്യുകയുണ്ടായി. 1986ല്‍ സ്റ്റോക്ക്ഹോമില്‍ നടന്ന രണ്ടാം ആഫ്രിക്കന്‍ റൈറ്റേഴ്സ് കോണ്‍ഫറന്‍സില്‍ ഈ അവഗണനക്കെതിരെ അമ അതാ ഐദൂവിനു പ്രതിഷേധിക്കേണ്ടി വന്നതും ചരിത്രമാണ്. ആഫ്രിക്കന്‍ സാഹിത്യ വിമര്‍ശകര്‍ മാത്രമല്ല, മൂന്നാംലോക സാഹിത്യ പഠനത്തിലെ ആചാര്യന്മാരും ഈ അവഗണന തുടരുന്നതിനുള്ള ഉദാഹരണമാണ് ഫ്രെഡറിക്ക് ജെയിംസന്റെ ഗ്രന്ഥം (The Third World Literature in the Era of Multinational Capitalism – 1986- Frederic Jameson) ഒരൊറ്റ ആഫ്രിക്കന്‍ വനിതാ എഴുത്തുകാരിയേയും പരാമര്‍ശിക്കുന്നില്ല എന്നത്. ജെയിംസന്റെ നിലപാടില്‍ മൂന്നാം ലോക സാഹിത്യം വ്യക്തികളുടെ കഥകള്‍ എന്ന നിലയില്‍ പറഞ്ഞുവെക്കുന്നത് ‘ദേശീയ ദൃഷ്ടാന്ത കഥകള്‍ (national allegories)’ തന്നെയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ‘national allegories thesis’ ഒരു കൊളോണിയല്‍ പക്ഷപാതിത്തമാണെന്നു ഐജാസ് അഹ്മദ് നിരീക്ഷിക്കുന്നു *(4). സ്ത്രീ എഴുത്തുകാര്‍ അവരുടെ നോവലുകളെ ദേശീയവും വൈയക്തികവുമായ സ്വത്വങ്ങള്‍ വീണ്ടെടുക്കാനും പുനര്‍ക്രമീകരിക്കാനും ഉപയോഗിക്കുന്നുവെന്നു നിരീക്ഷിക്കപ്പെട്ടിട്ടുള്ളതും ഇതോടു ചേര്‍ത്തു കാണേണ്ടതാണ്: “സ്വകാര്യ, പൊതു ഇടങ്ങള്‍ക്കിടയില്‍ സങ്കീര്‍ണ്ണമായ ഒരു കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയയിലൂടെ സ്ത്രീ എഴുത്തുകാര്‍ നോവലിനെ, കൂടുതല്‍ സ്ത്രീ സൌഹൃദമായ രീതിയില്‍, ദേശീയ സംസ്കൃതികളെ പുനര്‍രൂപീകരിക്കുന്നതിനു” ഉപയോഗിക്കുന്നു *(5). വനിതാ എഴുത്തുകാരുടെ സമീപനത്തിലെ സങ്കീര്‍ണ്ണ രാഷ്ട്രീയം മൂന്നാം ലോക സാഹിത്യത്തെ കുറിച്ചുള്ള ജെയിംസന്റെ ന്യൂനീകരണങ്ങള്‍ അസ്ഥാനത്താണ് എന്ന് സമര്‍ഥിക്കുന്നുവെന്നുന്നും നിരീക്ഷിക്കപ്പെടുന്നു *(6).

തുടര്‍ വായനക്ക് :

https://alittlesomethings.blogspot.com/2024/09/3.html

മുന്‍ ഭാഗം ഇവിടെ വായിക്കാം:

ആഫ്രിക്കന്‍ നോവലിന്റെ സ്ത്രൈണ ദീപ്തിഒരാമുഖം

പഠനം.https://alittlesomethings.blogspot.com/2024/09/1.html


ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് – ആമുഖ പഠനം - 1

1.  ആഫ്രിക്കന്‍ നോവലിന്റെ സ്ത്രൈണ ദീപ്തി – ഒരാമുഖം



ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, പോര്‍ച്ചുഗല്‍, ബെല്‍ജിയം തുടങ്ങിയ യൂറോപ്പ്യന്‍ ശക്തികളുടെ മുന്‍കൈയ്യില്‍ 1881 മുതല്‍ മൂന്നു പതിറ്റാണ്ടുകാലം, 1914 വരെ,  ഇടതടവില്ലാതെ ആഫ്രിക്കന്‍ വന്‍കരയിലേക്കു നടന്ന ഭ്രാന്തമായ അധിനിവേശങ്ങളെ ചരിത്രം തികച്ചും അന്വര്‍ത്ഥമായ വിധത്തില്‍ ‘ആഫ്രിക്കക്കായുള്ള പരക്കംപാച്ചില്‍’ (Scramble for Africa 1881-1914) എന്നുവിളിച്ചു. തങ്ങളുടെ വര്‍ദ്ധിച്ചു വന്ന വ്യാവസായിക മേഖലക്ക് ആവശ്യമായ പ്രകൃതിവിഭവങ്ങള്‍ക്കും ഉത്പന്നങ്ങളുടെ വിപണിക്കും വേണ്ടി ആഫ്രിക്കയിലേക്ക് ശ്രദ്ധയൂന്നിത്തുടങ്ങിയ പ്രസ്തുത കൊളോണിയല്‍ ദുരയുടെ തുടര്‍ച്ചയും മൂര്‍ദ്ധന്യവും ആയിരുന്നു 1884–1885 കാലത്ത് സംഘടിപ്പിക്കപ്പെട്ട ബെര്‍ലിന്‍ സമ്മേളനം. ഇതുസംബന്ധിച്ച് ഏറ്റവും വിചിത്രമായ ഒരു കാര്യം വര്‍ണ്ണ-വര്‍ഗ്ഗ-വംശീയ ബാഹുല്യത്തിന്റെ, സംസ്കാരങ്ങള്‍, വിശ്വാസ – ഭാഷാ ഭിന്നങ്ങള്‍ തുടങ്ങി നാനാതരം വൈവിധ്യങ്ങളുടെ കേതാരമായിരുന്ന, ഭൂമുഖത്തിന്റെ ഇരുപതു ശതമാനത്തോളം വരുന്ന പ്രദേശങ്ങളും 145 മില്ല്യന്‍ ജനസംഖ്യയും *(1) ഉള്ള ഒരു വന്‍കരയുടെ വിധി നിര്‍ണ്ണയിക്കുന്ന സമ്മേളനത്തില്‍ ആ ജനതയുടെ പ്രാതിനിധ്യം ശൂന്യമായിരുന്നു എന്നതാണ്. ആഫ്രിക്കയുടെ ശബ്ദം കേള്‍ക്കപ്പെടെണ്ടതാണ് എന്നുപോലും തോന്നാത്ത യൂറോപ്യന്‍ ശക്തികള്‍ തങ്ങള്‍ക്കിടയില്‍ വന്‍കരയെ ഭാഗം വെച്ചു. ആഫ്രിക്കയെ സംബന്ധിച്ച യൂറോപ്യന്‍ ആഖ്യാനങ്ങളില്‍ ആ മൌനം കൊണ്ടാണ് വന്‍കര അടയാളപ്പെടുത്തപ്പെട്ടത്‌. കോണ്‍റാഡും (Heart of Darkness-1899), ജോയ്സ് കാരി (Mister Johnson-1952)യും ഏകാക്ഷര വാക്യങ്ങളിലും (monosyllabic words) മൂളലിലും ഞരക്കങ്ങളിലും പ്രതികരിക്കുന്നവരായി ചിത്രീകരിച്ച ആഫ്രിക്കന്‍ മനുഷ്യനെ കുറിച്ചുള്ള ഈ യൂറോപ്യന്‍ പാഠങ്ങള്‍ക്ക് ബോധപൂര്‍വ്വമായ മറുഭാഷ്യം സൃഷ്ടിച്ചുകൊണ്ടാണ് ചിനുവ അച്ചബെയെ പോലുള്ള ആഫ്രിക്കന്‍ എഴുത്തുകാര്‍ ഉയര്‍ന്നു വന്നത്. പോയ നൂറ്റാണ്ടിന്റെ പകുതിയോടെ ആരംഭിച്ച, അറുപതുകളോടെ ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഒന്നൊന്നായി കൊളോണിയല്‍ ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിത്തുടങ്ങിയതോടെ ശക്തമായിത്തീര്‍ന്ന,  ലോക ഭാഷകളില്‍ എഴുതപ്പെട്ട ആഫ്രിക്കന്‍ സാഹിത്യം, അടിച്ചേല്‍പ്പിക്കപ്പെട്ട ഈ മൗനത്തെ ഭേദിക്കുകയും ലോകസാഹിത്യ ഭൂപടത്തില്‍ അനിഷേധ്യമാം വിധം ഇടം നേടിയെടുക്കുകയും ചെയ്തു.

എന്നാല്‍, ആഖ്യാനങ്ങളിലെ മൌനത്തിന്റെ ഇടം മറ്റൊരു ഭാഗത്ത്, മറ്റൊരു രീതിയില്‍ തുടര്‍ന്നുവന്നു എന്നു പിന്‍ നോട്ടത്തില്‍ കണ്ടെത്തുക പ്രയാസകരമല്ല. അത് സമൂഹത്തിലെ ഒരു പാതിയായ സ്ത്രീയുടെ സ്വരം സംബന്ധിച്ചുള്ളതാണ്. ആഫ്രിക്കന്‍ പെണ്ണെഴുത്തിലെ അഗ്രഗാമികളായ പലരും പില്‍ക്കാലം പ്രാമാണിക പദവി ലഭിച്ച അവരുടെ ആദ്യകാല കൃതികള്‍ രചിച്ചത് ആമോസ് ടുടുവോല, ചിനുവ അച്ചബെ, ങ്ഗൂഗി വാ തിയോങ്ഗോ, സൈപ്രിയന്‍ എക് വെന്‍സി തുടങ്ങിയ ആഫ്രിക്കന്‍ സാഹിത്യ കുലപതികളുടെ അതേ കാലത്തും അവരെക്കാളെല്ലാം വലിയ വെല്ലുവിളികള്‍ നേരിട്ടുമാണ്. എന്നിരിക്കിലും ആഫ്രിക്കന്‍ സാഹിത്യ ചരിത്രം പരിശോധിക്കുമ്പോള്‍ കുറ്റകരമായ മൌനമാണ് അവരുടെ സംഭാവനകളെ കുറിച്ച് നീണ്ടൊരുകാലം, എഴുപതുകളിലും എമ്പതുകളിലും വരെ,  നിലനിന്നത് എന്ന് കാണാം. ചരിത്രപരവും സാമൂഹികവും സാംസ്കാരികവുമായ ഒട്ടേറെ കാരണങ്ങള്‍ ഉണ്ടായിരുന്ന ഈ തമസ്കരണത്തിന്റെ കെട്ടുപാടുകള്‍ ഭേദിച്ചാണ് ആഫ്രിക്കന്‍ പെണ്ണെഴുത്ത് ഇന്ന് ലോക സാഹിത്യത്തില്‍ അതിന്റെ സ്ഥാനം ഉറപ്പിക്കുന്നത്.

അവഗണനയുടെ നാളുകള്‍

ഗികുയു ഉത്പത്തി പുരാണത്തിലെ ആദിമാതാവായ മൂംബി ശക്തയായ സാമ്രാജ്യ സ്ഥാപകയും സമൂഹത്തിന്റെ നെടും തൂണാകാന്‍ കെല്‍പ്പുള്ളവളുമാണ്. ആഫ്രിക്കന്‍ എഴുത്തുകാരികള്‍ അമ്മമാരുടെയും മുത്തശ്ശിമാരുടെയും സ്വാധീനം തങ്ങളുടെ കഥാഖ്യാന പാരമ്പര്യത്തില്‍ എടുത്തു പറഞ്ഞിട്ടുള്ളതും ശ്രദ്ധേയമാണ് *(2). കെനിയന്‍ നോവലിസ്റ്റ് ഗ്രേസ് ഒഗോട്ട് മുത്തശ്ശിയുടെ വാമൊഴി കഥാഖ്യാന രീതി തന്നില്‍ ചെലുത്തിയ സ്വാധീനം എടുത്തു പറയുന്നു. ആഫ്രിക്കന്‍ കഥാ പാരമ്പര്യത്തിലും കേന്ദ്ര സ്ഥാനീയയായ സ്ത്രീക്ക് എങ്ങനെയാണ് വരമൊഴി സാഹിത്യത്തിലേക്ക് എത്തിയപ്പോള്‍ ആ സമുന്നത സ്ഥാനം നഷ്ടമായത് എന്നതിന് വിവിധ കാരണങ്ങള്‍ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് *(3). വാമൊഴി പാരമ്പര്യം എഴുത്തു സാഹിത്യത്തിനു വഴിമാറിയപ്പോള്‍ ഭാഷാപരമായ നൈപുണ്യം പ്രധാനമയിത്തീര്‍ന്നു. ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, ഇറ്റാലിയന്‍, സ്പാനിഷ്, പോര്‍ച്ചുഗീസ് എന്നിങ്ങനെ കൊളോണിയല്‍ ഭാഷകളില്‍ പ്രാവീണ്യം നേടാന്‍ പൊതുവേ അവസരം ലഭിച്ചത് സമൂഹത്തില്‍ വിദ്യാഭ്യാസ അവസരം പ്രായേണ തുറന്നു കിട്ടിയ പുരുഷന്‍മാര്‍ക്കായിരുന്നു. ഇതോടൊപ്പം വിക്റ്റോറിയന്‍ കൊളോണിയല്‍ വിദ്യാഭ്യാസം കോളനികളിലെ സ്ത്രീ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കാണിച്ച വിവേചനവും മറ്റൊരു തടസ്സമായിത്തീര്‍ന്നു. പ്രസാധനത്തിന്റെ രാഷ്ട്രീയവും സ്ത്രീകള്‍ക്ക് അനുകൂലമായിരുന്നില്ല. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ തനതു ആഫ്രിക്കന്‍ ഭാഷകളില്‍ (African Ethnic Literature) വനിതാ എഴുത്തുകാര്‍ ഉയര്‍ന്നുവന്നുവെങ്കിലും കൊളോണിയല്‍ ഭാഷകളില്‍ ഫിക് ഷന്റെ തട്ടകത്തിലേക്ക് പ്രതിഭാധനരായ എഴുത്തുകാരികള്‍ വരവറിയിക്കുന്നത് അറുപതുകളോടെയാണ്. ഗ്രേസ് ഒഗോട്ട്, റബേക്ക ന്‍ജോ (ഇരുവരും കെനിയ), ഫ്ലോറ ന്‍വാപ, ബുചി എമാചെത (ഇരുവരും നൈജീരിയ), അമ അതാ ഐദൂ,  എഫുവ സതര്‍ലാന്‍ഡ് (ഇരുവരും ഘാന), ബെസ്സി ഹെഡ്, ലോരെറ്റ ന്‍കോബോ, മിറിയാം ത് ലാലി, നോനി ജബാവു (നാലുപേരും സൌത്ത് ആഫ്രിക്ക), മറിയാമ ബാ, നഫീസാതു ദിയാലോ, അമിനറ്റ സോ ഫാള്‍ (മൂവരും സെനെഗല്‍), നവാല്‍ അല്‍ സഅദാവി, അലിഫ രിഫാത്, ആന്ദ്രെ ശദീദ് (മൂവരും ഇജിപ്ത്), ലിന മഗായ (മൊസാംബിക്) തുടങ്ങിയ അഗ്രഗാമികളില്‍ പലരും ആമോസ് ടുടുവോല, ചിനുവ അച്ചബെ, ങ്ഗൂഗി വാ തിയോങ്ഗോ, സൈപ്രിയന്‍ എക് വെന്‍സി തുടങ്ങിയ ആഫ്രിക്കന്‍ സാഹിത്യ കുലപതികളുടെ സമകാലികരും അവരുടെ കൃതികളുടെ അതേ കാലങ്ങളില്‍ എഴുതി തുടങ്ങിയവരും ആണ്. ഈ തലമുറയിലെ എഴുത്തുകാരികള്‍ കൊളോണിയല്‍ സ്കൂളുകളില്‍ വിദ്യാഭ്യാസം നേടിയവരും സ്വാതന്ത്ര്യ സമരകാലത്തും തൊട്ടു പിറകിലുമായി മുതിര്‍ന്നു വന്നവരും ആയിരുന്നെങ്കിലും അവര്‍ക്ക് തങ്ങളുടെ ആണ്‍സമകാലികരുടെ പരിഗണന ലഭിക്കുകയുണ്ടായില്ല. എന്നാല്‍, എഴുപതുകളോടെ, പോസ്റ്റ്‌കൊളോണിയല്‍ സാഹിത്യത്തിലെ രണ്ടാം തരംഗത്തോടെ (Second Wave), ഈ സ്ഥിതിക്ക് പ്രകടമായ മാറ്റം സംഭവിച്ചു തുടങ്ങുന്നുണ്ട്. ഇക്കാലയളവില്‍ ഇപ്പറഞ്ഞ എഴുത്തുകാരികളില്‍ പലരും അംഗീകാരം നേടിയെടുത്തതിനു പിന്നില്‍, ഉണരുന്ന സ്ത്രീപക്ഷ ചിന്ത ഉള്‍പ്പടെ സുപ്രധാന കാരണങ്ങള്‍ ഉണ്ടായിരുന്നു. മരിയാമാ ബായുടെ ആദ്യനോവല്‍ So Long a Letter (1981) ശ്രദ്ധിക്കപ്പെടുന്നത് അവര്‍ സ്ത്രീപക്ഷ പ്രസ്ഥാനങ്ങളില്‍ സജീവമായതിനു ശേഷമാണ്; എഴുത്തുകാരി അപ്പോഴേക്കും അമ്പത് പിന്നിട്ടിരുന്നു. കുടുംബാന്തരീക്ഷങ്ങളില്‍ വിദ്യാഭ്യാസത്തോടുള്ള ആഭിമുഖ്യം മാറ്റങ്ങള്‍ ഉണ്ടാക്കിയതാണ് അമ അതാ ഐദൂവിനെ പോലുള്ളവരെ തുണച്ചതെങ്കില്‍, ദാരിദ്ര്യം പോലുള്ള സാമൂഹിക പരിതോവസ്ഥകളെ നേരിടുന്നതില്‍ ‘എഴുതപ്പെട്ട വാക്കിന്റെ ശക്തി’യിലുള്ള വിശ്വാസമാണ് ബുചി എമാചെതയെ എഴുത്തുവഴിയില്‍ എത്തിച്ചത്. ബുചി എമാചെതയെ പോലെ ഫ്ലോറ ന്‍വാപയും പ്രസാധന രംഗത്തേക്കു കടന്നതും വനിതാ എഴുത്തുകാരികള്‍ക്ക് പ്രചോദനമായിത്തീര്‍ന്ന ഘടകമാണ്.

തുടര്‍ വായനക്ക് : 

ആഫ്രിക്കന്‍ നോവലിന്റെ സ്ത്രൈണ ദീപ്തി – ഒരാമുഖം (രണ്ട്)

https://alittlesomethings.blogspot.com/2024/09/2.html

ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് – ആമുഖ പഠനം. 18.

 18



References:

1. Akyeampong, E., Bates, R., Nunn, N., & Robinson, J. (Eds.). (2014). Africa's Development in Historical Perspective. Cambridge: Cambridge University Press. P.132

2. Lindfors, Bernth. "Interview with Grace Ogot", 1979, in World Literature Written in English 18(1) 57–68

3. Nnaemeka, Obioma “From Orality to Writing: African Women Writers and the (Re)Inscription of Womanhood”, Research in African Literatures, Vol. 25, No. 4 (Winter, 1994), pp. 137-157.

4. Ahmad, Aijaz. “Jameson’s Rhetoric of Otherness and the ‘National Allegory”. In Theory: Classes, Nations, Literatures (Cultural Studies), Verso, 1992 , p. 96.

5. Boehmer, Elleke. “‘Introduction.’” Stories of Women: Gender and Narrative in the Postcolonial Nation, 1st ed., Manchester University Press, 2009, p. 12.

6. Zulfikar, Sadia. African Women Writers and the Politics of Gender. Cambridge Scholars Publishing. Cambridge Scholars Publishing, 2016. p.8.

7. Boyce Davies, Carole and Elaine Savory Fido. “A History of Twentieth Century, African Literature”.  African Women Writers: Toward a Literary History. Edited by Oyekan Owomoyela, University of Nebraska Press, 1993.

                8. Finnegan, Ruth H. Oral Literature in Africa. Vol. 1, Open Book Publishers, 2016, Page 99

9. Diawara, Mamadou. Women Servitude and History: The Oral Historical Traditions of Women of Servile Condition in the Kingdom of Jaara, Mali from the Fifteenth to the Mid Nineteenth Century. Birmingham University African Studies Series, 1989.

                10. https://silvaenglish.files.wordpress.com/2015/02/mista-courifer.pdf

11. Mabel Dove-Danquah- ‘Anticipation’-  The African Assertion: A Critical Anthology of African Literature, Ed. Austin J. Shelton, Odyssey Press, New York, 1968., P. 100-104

12. Ogundipe-Leslie, Molara .“The Female Writer.” Re-Creating Ourselves: African Women & Critical Transformations, Africa World Pr, 1994, p. 63.

13. Charles C., Fonchingong, (2006). Unbending Gender Narratives in African Literature. Journal of International Women's Studies, 8(1), 135-147

14. Chimamanda Adichie in Interview with Zadie Smith, https://livestream.com/schomburgcenter/events/2831224/videos/45613924

15. qtd. Nalini Sharma, Americanah By Chimamanda Ngozi Adichie, The Politics Of Writing About Love, https://feminisminindia.com/2016/09/26/book-review-americanah-chimamanda-ngozi-adichie/.

16. Azodo, Ada Uzoamaka. “Issues in African Feminism: A Syllabus.” Women's Studies Quarterly, vol. 25, no. 3/4, 1997, pp. 201–207. JSTOR, www.jstor.org/stable/40003384. Accessed 2 Nov. 2020.

17. Rodrigues, Isabel Fêo P. B., and Kathleen Sheldon. “Cape Verdean and Mozambican Women's Literature: Liberating the National and Seizing the Intimate.” African Studies Review, vol. 53, no. 3, 2010, pp. 77–99. JSTOR, www.jstor.org/stable/40930967. Accessed 8 Nov. 2020.

18. Salami, Minna. “7 key issues in African feminist thought”, www.msafropolitan.com/2012/08/7-key-issues-in-african-feminist-thought.html, AUGUST 16, 2012

19. Bruner, Charlotte H. ‘West Africa’, The Heinemann Book of African Women’s Writng, Heinemann International Literature and Textbooks, 1993, P. 4

20. “South African literature, www.brandsouthafrica.com”, “An overview of the main currents in South African literature, from Olive Schreiner’s depiction of life on isolated Karoo farms to more recent work that tackles the aftermath of apartheid and pushes into the post-apartheid future.”, 14 Sep 2017, www.brandsouthafrica.com/people-culture/culture/south-african-literature

21. Ibinga, Stephane Serge. “POST-APARTHEID LITERATURE BEYOND RACE,” © 2006 - 2010 This Century's Review, www.thiscenturyreview.com, http://history.thiscenturysreview.com/post_apartheid.html

22. Simoes da Silva, Tony. Lusophone African Women's Writing: A Brief Introduction,Bibliography of Lusophone African Women Writers, 15 April 1999,  https://aflit.arts.uwa.edu.au/FEMECintroLU.html

23. MacQueen, Norrie - The Decolonization of Portuguese Africa: Metropolitan Revolution and the Dissolution of the Empire (1997)

24. Passos, Joana, Utrecht, Nederland, Micro-universes and Situated Critical Theory: Postcolonial and Feminist Dialoguesin a Comparative Study of Indo-English and Lusophone Women Writers, research sponsored by FCT - Fundação para a Ciência e Tecnologia P. 154-179

25. Rothwell, Phillip. “Nationalist Narrative and Female Perspective, ‘Reclaiming a Heritage of Angolan Women Writers’, The Oxford Polyglot2017-18Issue 1

26. Gabonese literature at a glance, Gabon - The University of Western Australiaaflit.arts.uwa.edu.au › CountryGabonEN, Archived: 25 October 2008, http://www.arts.uwa.edu.au/AFLIT/CountryGabonEN.html

27. Ogundipe-Leslie, Molara. “Interview with Adeola James”, In Their Own Voices: African Women Writers Talk,", Heinemann Educational Books, New Hampshire, 1990, P: 66, 67.

28. Hewett, Heather. 'A New Generation of African Women Writers Make New Waves', ©2011 Women News Network - WNN, https://www.wcwonline.org/WRB-Issues/794

29. Yusuf, Bibi Bakare, “in conversation with Heather Hewett, 'How to Support African-American Writers', April 12, 2010, https://www.wcwonline.org/Women-=-Books-Blog-Archive/how-to-support-african-american-writers

ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് – ആമുഖ പഠനം. 17.

 17.



ബൃഹദ് ആഖ്യാനങ്ങളുടെ തട്ടകം പുരുഷ കേന്ദ്രിതമല്ല എന്നതിന് ആഫ്രിക്കന്‍ സമകാലിക സാഹിത്യത്തില്‍ വേണ്ടുവോളം മാതൃകകള്‍ കണ്ടെത്താനാകും. Segu പോലുള്ള ഇതിഹാസവ്യാപ്തിയുള്ള കൃതികള്‍ രചിച്ചിട്ടുള്ള ഗോഡെ ലൂപെയുടെ മറീസ് കൊണ്ടേ (Maryse Conde) യെപ്പോലുള്ള മഹദ് സാന്നിധ്യങ്ങള്‍ തെളിയിച്ചിട്ടുള്ള വഴിയില്‍ ആഫ്രിക്കന്‍ ചരിത്രത്തിന്റെ തമോഗര്‍ത്തങ്ങളെ ആഴത്തിലും പരപ്പിലും അടയാളപ്പെടുത്തുന്ന കൃതികള്‍ രചിക്കുന്നതില്‍ പുതുതലമുറ എഴുത്തുകാരികള്‍ മികവു പുലര്‍ത്തുന്നു. ഉഗാണ്ടന്‍ സാഹിത്യം കാത്തിരുന്ന ബൃഹദാഖ്യാനമെന്നു ജെന്നിഫര്‍ മകൂംബിയുടെ Kintu വിളിക്കപ്പെടാമെങ്കില്‍ അതേ സ്ഥാനം വയേതു മൂറിന്റെ She Would Be King  ലൈബീരിയന്‍ സാഹിത്യത്തിലും മാസ മെന്‍ഗിസ്തെയുടെ The Shadow King എത്യോപ്യന്‍ സാഹിത്യത്തിലും നംവാലി സെര്‍പെലിന്റെ The Old Drift സാംബിയയുടെ കാര്യത്തിലും അര്‍ഹിക്കുന്നുണ്ട്. നദീഫ മുഹമ്മദിന്റെ കൃതികള്‍ (The Black Mamba Boy; The Orchard of Lost Souls) സോമാലിയന്‍ ചരിത്രത്തിന്റെ ഇതിഹാസ ഘട്ടങ്ങളില്‍ തന്നെ കേന്ദ്രീകരിക്കുമ്പോള്‍, ലൈല ലലാമിയുടെ The Moor’s Account കൊളോണിയല്‍ വ്യാപനത്തിന്റെ ആദ്യ കാല ചരിത്രത്തില്‍ സമാനമായ രീതിയില്‍ കുഴിച്ചുമൂടപ്പെട്ട ഒരു ഘട്ടത്തെ പുന:സൃഷ്ടിക്കുന്നു. മോമോ കലാപത്തിന്റെ പശ്ചാത്തലത്തില്‍ സമകാലിക കെനിയന്‍ ചരിത്രം വരെ വ്യാപിക്കുന്ന ഹിംസയുടെ ഭീകരത കുടുംബ ദുരന്തത്തിന്റെ കൂടി വൈകാരികോര്‍ജ്ജത്തോടെ അവതരിപ്പിക്കുന്ന യിവോനെ ഒവൂറിന്റെ ‘Dust’ ഒരു സമകാലിക ക്ലാസ്സിക് ആണ്. വെറോനിക് താദ് യോയുടെ The Shadow of Imana, സ്കൊലാസ്റ്റിക് മുകസോങ്ങയുടെ Our Lady of the Nile  എന്നീ നോവലുകള്‍ റുവാണ്ടന്‍ വംശഹത്യയുടെ മാനുഷിക വിലയെ വ്യത്യസ്ത തലങ്ങളില്‍ പരിശോധിക്കുമ്പോള്‍ അത്തരമൊരു ഇരുണ്ട വിഷയത്തെ ജനപ്രിയ സാഹിത്യത്തിന്റെ ചുറ്റുവട്ടത്തില്‍ വിന്യസിക്കുകയും പ്രതീക്ഷയുടെ സാധ്യതകള്‍ ആഘോഷിക്കുകയും ചെയ്യുന്ന കൃതിയാണ് ഗൈലി പാര്‍ക്കിന്‍ രചിച്ച Baking Cakes in Kigali. അടിമത്ത സമ്പ്രദായത്തിന്റെയും അടിമ വ്യാപാരത്തിന്റെയും ചോരക്കറകള്‍ ഉണങ്ങാ മുറിവുകള്‍ ആയി തിരിച്ചറിയുന്ന എഴുത്തുകാരെ ഘാന/ ഗോള്‍ഡ്‌കോസ്റ്റ് ചരിത്രഭാരം ഇന്നും വലിയ തോതില്‍ വേട്ടയാടുന്നുണ്ട്‌. സുദീര്‍ഘമായ ചരിത്രമുണ്ട് ‘അടിമ ആഖ്യാനങ്ങള്‍ക്ക് (Slave Narratives).  അയേഷ ഹാറൂന അത്തയുടെ The Hundred Wells of Salaga, ഈ ഗണത്തില്‍ വരുന്ന ഒരു പുതിയ കൃതിയാണ് (2018). ലൈബീരിയയുടെ യെമ ലുസില്‍ഡാ ഹണ്ടറെ (Yema Lucilda Hunter) പോലുള്ള മുതിര്‍ന്ന തലമുറ (ജ: 1943) ഇപ്പോഴും ആവിഷ്കരിക്കുന്ന ഈ വിഷയത്തെ (Road to freedom; Her Name was Aina: A Historical Novel.. etc), പുതിയ തലമുറയും സമീപിക്കുന്നതിന്റെ നിദര്‍ശനം കൂടിയാണ് അത്തയുടെ കൃതി. സൗത്ത് ആഫ്രിക്കന്‍ എഴുത്തുകാരികള്‍ അപ്പാര്‍ത്തീഡിനെ അതിന്റെ കാലത്തും അതിനു ശേഷവും അടയാളപ്പെടുത്തുന്ന വിധങ്ങളും ‘grand narratives വിനിമയങ്ങള്‍ എന്ന് വിവരിക്കാവുന്നതാണ്.

കലിസ്തെ ബിയാലയുടെ ടാങ്ക, പെറ്റിന ഗപ്പയുടെ  അല്‍ബിനോ നായിക മെമ്മറി, നോ വയലറ്റ് ബുലവായോയുടെ ഡാര്‍ലിംഗ്, തുടങ്ങിയ നമ്പാന്‍ കൊള്ളാത്ത ആഖ്യാതാക്കള്‍/ നായികമാര്‍ (unreliable narrator); The Shadow of Imana, Fantasia: An Algerian Cavalcade, Memory in the Flesh  തുടങ്ങിയവയില്‍ കാണുന്ന അനിശ്ചിത, സങ്കര ഘടന; ചിമമാന്‍ഡാ അദീചി, സുകിസ് വാ വാനര്‍, കൊപാനോ മതല്‍ വാ, ഡിനാ സലൂസ്റ്റിയോ തുടങ്ങിയവര്‍ അടയാളപ്പെടുത്തുന്ന ബൃഹദാഖ്യാന വിമുഖത തുടങ്ങിയ പ്രകൃതങ്ങളൊക്കെ ചരിത്രപരവും സാമൂഹിക, രാഷ്ട്രീയ കാരണങ്ങളാലും ഓരങ്ങളില്‍ നില്‍ക്കുന്നവരെ ആഖ്യാന മധ്യത്തില്‍ കുടിയിരുത്തുക മാത്രമല്ല ചെയ്യുന്നത്. മറിച്ചു ആഫ്രിക്കന്‍ പെണ്ണെഴുത്ത് ഏറെ ദൂരം, മറ്റാരോടും ഒപ്പമോ മുന്നിലോ എത്തും വിധം സഞ്ചരിച്ചു കഴിഞ്ഞു എന്ന് വ്യക്തമാക്കുക കൂടിയാണ്. പോസ്റ്റ്‌കൊളോണിയല്‍ എന്നോ പോസ്റ്റ്‌മോഡേണ്‍ എന്നോ നിങ്ങള്‍ക്ക് സൗകര്യം പോലെ വിളിക്കാം; പക്ഷെ ഏതുവിളിക്കും ആധികാരികതയോടെ മറുവിളി നല്‍കാന്‍ ആഫ്രിക്കന്‍ പെണ്ണെഴുത്ത് ഇപ്പോള്‍ സജ്ജമാണ്.       

 

ആഫ്രിക്കന്‍ സാഹിത്യമെന്ന അപാര ഭൂമികയില്‍ നിന്ന് സമൂഹത്തിന്റെ പാതിയുടെ സ്വരങ്ങളെ കണ്ടെത്തുകയും പഠന വിധേയമാക്കുകയും ചെയ്യുകയെന്ന അതിരില്ലാത്ത സാഹസത്തില്‍ ഒരു തരത്തിലുള്ള സമഗ്രതയും അവകാശപ്പെടാനാവുന്ന ഒന്നല്ല തുടര്‍ന്ന് വരുന്ന പേജുകകളില്‍ കാണാനാവുക. ഉള്‍പ്പെടുത്തിയ പ്രതിനിധാനങ്ങളിലേറെ പുറത്തുണ്ട് എന്ന ഏറ്റുപറച്ചിലില്‍ അതുകൊണ്ട് തന്നെ അതിവിനയം തൊട്ടുതെറിച്ചിട്ടില്ല. കൃത്യമായും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിച്ചിരുന്ന ഒരു ഡസന്‍ നോവലുകള്‍ എങ്കിലും വിവിധ കാരണങ്ങളാല്‍ ഉള്‍ക്കൊള്ളിക്കാന്‍ സാധിച്ചിട്ടില്ല. The Map of Love (Ahdaf Soueif), The Amputated Memory  (Werewere Liking),  The Secret Lives of Baba Segi’s Wives (Lola Shoneyin),  Ghana Must Go (Taiye Selasi),  Under the Udala Trees (Chinelo Okparanta), Three Strong Women (Marie Ndiaye), House of Stone (Novuyo Rosa Tshuma), The Old Drift  (Namwali Serpell), Triomf (Marlene van Niekerk), The Purple Violet of Oshaantu (Neshani Andreas) Patchwork (Ellen Banda-Aaku), Neighbours (Lília Momplé), Road to freedom (Yema Lucilda Hunter),  Like Water in Wild Places (Pamela Jooste)  തുടങ്ങിയവയൊന്നും ഇത്തരം ഒരു പരിഗണനക്ക് വെളിയില്‍ നിന്നുകൂടാത്തതാണ്. ഉള്‍പ്പെടുത്തിയ സമകാലിക എഴുത്തുകാരികളില്‍ പലരും അവരുടെ ഏറെ നേരെ നിരൂപക ശ്രദ്ധ നേടിയ പുതിയ കൃതികളുമായി വീണ്ടും വന്നും കഴിഞ്ഞു. This Mournable Body (Tsitsi Dangarembga),  Buried Beneath the Baobab Tree (Adaobi Tricia Nwaubani), The Deep Blue Between (Ayesha Harruna Attah), The Death of Vivek Oji (Akwaeke Emezi), Out of Darkness, Shining Light (Petina Gappah)  തുടങ്ങിയവ ഈ ഗണത്തില്‍ പെടും. ഒട്ടേറെ പരിമിതികള്‍, പൊതുവേ സമ്പന്ന പാശ്ചാത്യ വായനയെ ലക്ഷ്യം വെക്കുന്ന ആഫ്രിക്കന്‍ പ്രസാധനത്തിന്റെ വിലനിശ്ചയ രീതി വരെ, ബാധ്യതയായിട്ടുണ്ട്. വിമര്‍ശക/ പഠന ഉറവിടങ്ങള്‍ക്ക് പ്രതീക്ഷിക്കാത്ത പിന്‍ബലം ഓണ്‍ലൈനില്‍ നിന്ന് തന്നെ ലഭ്യമായി എന്ന സന്തോഷം പുതിയ കാലത്തോടുള്ള കടപ്പാടായി രേഖപ്പെടുത്തണം. ആഫ്രിക്കന്‍ പെണ്ണെഴുത്തിന് നേരിടാനും തുറന്നുകാണിക്കാനും മറികടക്കാനുമുള്ള സന്ദിഗ്ധതകളിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ട്, എങ്ങനെയൊക്കെയാണ് തങ്ങള്‍ ഏറ്റെടുത്ത വെല്ലുവിളിയെ പ്രതിഭാധനരായ ഈ എഴുത്തുകാരികള്‍ സമീപിക്കുന്നത് എന്ന അന്വേഷണത്തിലേക്ക് മലയാളി വായനക്കാരെ വിനയപൂര്‍വ്വം ക്ഷണിക്കാനുള്ള ഒരെളിയ ശ്രമം തുടര്‍ന്നുള്ള പേജുകളില്‍ അവതരിപ്പിക്കട്ടെ.

തുടര്‍ച്ച:

ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് – ആമുഖ പഠനം. 18.   

https://alittlesomethings.blogspot.com/2024/09/18.html

മുന്‍ ഭാഗങ്ങള്‍ ഇവിടെ വായിക്കാം:


ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത്ആമുഖ പഠനം. 13.

https://alittlesomethings.blogspot.com/2024/09/13.html

ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത്ആമുഖ പഠനം. 14.

https://alittlesomethings.blogspot.com/2024/09/14.html

ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത്ആമുഖ പഠനം. 15.

https://alittlesomethings.blogspot.com/2024/09/15.html

ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത്ആമുഖ പഠനം. 16.  

https://alittlesomethings.blogspot.com/2024/09/16.html