Featured Post

Saturday, August 31, 2024

On Earth Were Briefly Gorgeous by Ocean Vuong

 

ദേശമുറിവുകളും ഉടല്‍ ഭൂഖണ്ഡവും

“An American soldier fucked a Vietnamese farmgirl. Thus my mother exists. Thus I exist. Thus no bombs = no family = no me.

Yikes.”

-          (Notebook Fragments- Night Sky with Exit Wounds- Ocean Vuong)

 

മാവോ സെ തൂങ്ങിന്റെ കീഴില്‍ സ്ഥാപിതമായ ചൈനീസ് ജനകീയ റിപ്പബ്ലിക്കും സോവിയറ്റ് യൂണിയനും വിയറ്റ്നാം കമ്യൂണിസ്റ്റ് ജനാധിപത്യ റിപ്പബ്ലിക്കിനു സാമ്പത്തിക, സൈനിക സഹായം ആരംഭിച്ച 1950 കാലം ഒന്നര നൂറ്റാണ്ടോളം നീണ്ടു നിന്ന ഫ്രഞ്ച് കൊളോണിയല്‍ ആധിപത്യത്തിനെതിരെ ശക്തമായി തിരിച്ചടിക്കാനും കൊളോണിയല്‍ മേധാവിത്തം അവസാനിപ്പിക്കാനും വിയെറ്റ് മിന്‍ സൈന്യത്തെ പ്രാപ്തമാക്കി. ഒന്നാം ഇന്‍ഡോ ചൈന യുദ്ധമെന്നറിയപ്പെട്ട ഏറ്റുമുട്ടല്‍ 1954 അവസാനിക്കുമ്പോള്‍ പക്ഷെ മറ്റൊരു കൂടുതല്‍ ശക്തമായ സംഘര്‍ഷത്തിനു അത് വിത്തു പാകി. പ്രസിഡന്‍റ് ഐസന്‍ഹോവര്‍ നിരന്തരം കണ്ടുതുടങ്ങിയ കമ്യൂണിസത്തിന്റെ വ്യാപനം എന്ന പേടിസ്വപ്നം രണ്ടു പതിറ്റാണ്ടു നീണ്ടുനിന്ന വിയറ്റ്‌നാം യുദ്ധത്തില്‍ കലാശിക്കുകയായിരുന്നു. രണ്ടു മില്ല്യന്‍ വിയറ്റ്‌നാമീസ് സിവിലിയന്മാരെയും പതിനൊന്നു ലക്ഷം വടക്കന്‍ സൈനികരേയും രണ്ടു ലക്ഷം തെക്കന്‍ സൈനികരേയും അത് കൊന്നൊടുക്കി. അമ്പത്തിയെണ്ണായിരം യു. എസ്. മറീനുകള്‍ കൊല്ലപ്പെട്ടതു കൊണ്ട് മാത്രം യുദ്ധം അമേരിക്കക്കും ദുരന്തമായി കണക്കാക്കപ്പെട്ടു. പോയ നൂറ്റാണ്ടിന്റെ രണ്ടാം പാതി കണ്ട ഏറ്റവും നിന്ദ്യമായ ഈ സാമ്രാജ്യത്വ പാതകം പക്ഷെ എല്ലാ യുദ്ധങ്ങളിലുമെന്ന പോലെ അത്രയൊന്നും പറയപ്പെടാത്ത എണ്ണമറ്റ മാനുഷിക/ ഭൗമരാഷ്ട്രീയ ദുരന്തങ്ങളും വരുത്തിവെച്ചു. രണ്ടാം ലോക യുദ്ധത്തില്‍ ഒട്ടാകെ ഉപയോഗിക്കപ്പെട്ടതില്‍ കൂടുതല്‍ ബോംബുകള്‍ വര്‍ഷിക്കപ്പെട്ട ഒരു കൊച്ചു ഭൂപ്രദേശം തലമുറകളെ വേട്ടയാടുന്ന അണുവികിരണത്തിനും രോഗപീഡകള്‍ക്കും ഇരയായത് മാത്രമായിരുന്നില്ല, അഭയാര്‍ഥിത്വത്തിന്റെയും അവമതിയുടെയും നിരന്തരം വേട്ടയാടുന്ന ബാക്കിപത്രത്തിനും ഒരു ജനത ഇരയായി.

വിയറ്റ്നാം ഭൂതകാലം 

ഡ്വാങ് തു ഹ്വാങ്ങിന്റെ (Duong Thu Huong) Novel Without A Nameലെ ലി ഹെയ്സ്ലിപ്പിന്റെ (Le Ly Hayslip) നോണ്‍ ഫിക് ഷന്‍ കൃതി When Heaven and Earth Changed Places, തുടങ്ങിയ മാസ്റ്റര്‍പീസുകളില്‍ ഉള്‍പ്പടെ എണ്ണമറ്റ കൃതികളില്‍ ആഖ്യാനം ചെയ്യപ്പെട്ടിട്ടുള്ള ഈ ചരിത്രഖണ്ഡം പുതുതലമുറ എഴുത്തുകാരിലും അതിന്റെ പ്രചോദനം തുടരുന്നുണ്ട്. വിയറ്റ്‌നാം സംഘര്‍ഷത്തിന്റെ മൂന്നാം തലമുറയില്‍ എത്തുമ്പോള്‍ കൂടുതല്‍ വസ്തുനിഷ്ടമായും ചരിത്രപരതക്കപ്പുറം കടക്കുന്ന മാനുഷിക ദുരന്തപര്‍വ്വമായും യുദ്ധം എങ്ങനെയാണ് അവസാനിച്ചിട്ടും അവസാനിക്കാത്ത സഹനമായി ഇരകളെ/ പിന്‍ഗാമികളെ വേട്ടയാടുന്നത് എന്ന ആഖ്യാനത്തിലേക്ക് എഴുത്തുകാര്‍ എത്തിയിരിക്കുന്നു എന്നുകാണാം. അമേരിക്കന്‍ നിര്‍മ്മിത യുദ്ധചരിത്രത്തിനും ഹോളിവുഡ് അവതാരങ്ങല്‍ക്കുമപ്പുറം വിയറ്റ്നാം സംഘര്‍ഷം അതനുഭവിച്ചവര്‍ക്ക് എന്തായിരുന്നുവെന്നു തീവ്രമായി ആവിഷ്കരിക്കുമ്പോള്‍ത്തന്നെ ഏതിനും ഒരു മറുവശം ഉണ്ടെന്നും ആദര്‍ശബദ്ധമെന്നു വരുത്തിവെച്ച ചെറുത്തുനില്‍പ്പിലും ഹിംസയുടെ താണ്ഡവം ഒട്ടേറെയായിരുന്നു എന്നും ഓര്‍മ്മിപ്പിക്കുന്ന വിയെറ്റ് താങ് എന്‍ഗുയെന്റെ The Sympathizer 2016 ല്‍ പുലിറ്റ്സര്‍ പുരസ്കാരം നേടിയ കൃതിയാണ്. അഭയാര്‍ഥിത്വത്തിന്റെയും കുടിയേറ്റത്തിന്റെയും സംഘര്‍ഷങ്ങളോടൊപ്പം അപമാന ബോധമുണര്‍ത്തുന്ന ഭൂതകാലമുള്ള മുന്‍തലമുറയുടെ ഓര്‍മ്മകളും സ്വന്തം ലൈംഗിക പ്രതിസന്ധിയുടെ വിവേചനങ്ങളും നേരിടേണ്ടി വരുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന On Earth We’re Briefly Gorgeous എന്ന യുവ കവി ഓഷന്‍ വോങ്ങിന്റെ (Ocean Vuong) പ്രഥമ നോവല്‍ ഈ ഗണത്തിലെ ഒരു പുതിയ മുതല്‍ക്കൂട്ടാണ്ഒപ്പം ആത്മ്കഥാവിഷ്കാര നോവല്‍ (autofiction) വിഭാഗത്തിലേക്കും.

ഓഷന്‍ വോങ്ങിന്റെ മുത്തച്ഛന്‍ വിയെറ്റ്നമിലെത്തിയ അമേരിക്കന്‍ സൈനികരില്‍ പെട്ടയാളായിരുന്നു. അവിടെ ‘നെല്‍ വയലുകള്‍ക്കിടയിലെ നിരക്ഷരയായ പെണ്‍കുട്ടിയില്‍ അനുരക്തനായ അയാള്‍ അവളെ വിവാഹം കഴിച്ചു. മൂന്നു പെണ്മക്കള്‍ ജനിച്ച ബന്ധം. മുത്തച്ഛന്‍ നാട്ടില്‍ സന്ദര്‍ശനത്തിനു പോയ ഘട്ടത്തില്‍ സംഭവിച്ച സായ്ഗോനിന്റെ പതനം വിയറ്റ്നാം അധിനിവേശത്തിനു അവസാനം കുറിച്ചപ്പോള്‍ കുടുംബത്തിനു അത് ദുരന്തമായി. തന്റെ മക്കള്‍ യു. എസ്സിലേക്ക് ദത്തു നല്‍കപ്പെടാമെന്ന ഭയത്തില്‍ അവരോരോരുത്തരെയും വ്യത്യസ്ത അനാഥാലയങ്ങളിലാക്കുക എന്നതായിരുന്നു അമ്മ കണ്ടെത്തിയ പോംവഴി. ഏറെ മുതിര്‍ന്നതിനു ശേഷമാണ് സഹോദരിമാര്‍ പിന്നീട് ഒരുമിച്ചത്. അപ്പോഴേക്കും അവരുടെ അമ്മ ലൈംഗികത്തൊഴിലില്‍ എത്തിപ്പെട്ടിരുന്നു. സായ്ഗോനിലെ ഒരു സലൂണില്‍ ജോലി ചെയ്തുവന്ന വോങ്ങിന്റെ മാതാവ് പതിനെട്ടാം വയസ്സിലാണ് അവനെ പ്രസവിക്കുന്നത്. നിരന്തര ഭര്‍തൃപീഡനം ദുസ്സഹമായതോടെ ഭര്‍ത്താവിനെ ഉപേക്ഷിക്കേണ്ടി വന്ന അമ്മക്ക് വൃദ്ധ മാതാവിന്റെ സംരക്ഷണത്തോടൊപ്പം തനിച്ചു കുടുംബം പുലര്‍ത്തുകയെന്ന ഭാരവും ഏറ്റെടുക്കേണ്ടിവന്നു. സങ്കരവര്‍ഗ്ഗക്കാരിയെന്ന നിലയില്‍ പുതിയ കമ്യൂണിസ്റ്റ് ഭരണത്തില്‍ തൊഴില്‍ നിഷേധിക്കപ്പെട്ട യുവമാതാവ് ഒരു യു. എസ്. സന്നദ്ധ സംഘത്തിന്റെ സഹായത്തോടെ ഫിലിപ്പൈന്‍സിലേക്ക് കുടിയേറി. മാസങ്ങള്‍ അഭയാര്‍ഥി ക്യാമ്പില്‍ കഴിഞ്ഞതിനു ശേഷമാണ് കൈക്കുഞ്ഞായ വോങ്ങിനോടും അമ്മയോടുമൊപ്പം അവര്‍ യു. എസ്സില്‍ എത്തുന്നത്. ഇംഗ്ലീഷ് ഭാഷാജ്ഞാനം ഒട്ടുമില്ലാത്ത അവര്‍ക്ക് അതിജീവനം ഒട്ടും എളുപ്പമായിരുന്നില്ല. ‘മഞ്ഞ’ നിറക്കാരോടുള്ള വര്‍ണ്ണവെറിയും വിയറ്റ്നാം വംശജരോടുള്ള രാഷ്ട്രീയ വിദ്വേഷവും അവരുടെ ജീവിതത്തെ കൂടുതല്‍ ദുസ്സഹമാക്കിയ ഘടകങ്ങള്‍ ആയിരുന്നു. പതിനാറു വയസ്സുവരെ ഭാഷാജ്ഞാനം ഇല്ലാത്തതിന് അപഹസിക്കപ്പെട്ട ഓഷനെ സംബന്ധിച്ച് മുപ്പതു വയസ്സാകും മുമ്പേ വിഖ്യാത പുരസ്കാരങ്ങള്‍ തേടിയെത്തിയ ഇംഗ്ലീഷ് കവിയും മസ്സാച്ചുസെറ്റ്സ് യൂണിവേഴ്സിറ്റി എം.എഫ്.എ. പ്രൊഫസര്‍ എന്നതിലേക്കുമുള്ള പരകായം ഒട്ടും എളുപ്പമായിരുന്നില്ല. 2017ലെ ടി.എസ്. എലിയറ്റ് പുരസ്കാരം കരസ്ഥമാക്കിയ പ്രഥമ കാവ്യസമാഹാരം Night Sky with Exit Wounds എന്ന സമാഹാരത്തിന്റെ പ്രചോദനമായിരുന്ന ഈ അനുഭവങ്ങള്‍ തന്നെയാണ് പ്രഥമ നോവലില്‍ നോവലിസ്റ്റ് ആവിഷ്കരിക്കുന്നത്.

അമ്മയെന്ന സാന്നിധ്യം

നിരക്ഷരയായ അമ്മ റോസിനുള്ള കത്തിന്റെ രൂപത്തില്‍ എഴുതപ്പെട്ട നോവല്‍ ഒരേ സമയം വിഷലിപ്തമായ ആണത്വം (toxic masculinity), സ്വവര്‍ഗ്ഗ രതിയുടെ കുമ്പസാരംകുടിയേറ്റക്കാര്‍ക്കും അമേരിക്കന്‍ യുവതക്കുമിടയില്‍ പിടിമുറുക്കുന്ന മയക്കുമരുന്നു പ്രതിസന്ധിയോടുള്ള രോഷംഹാര്‍ട്ട്ഫോര്‍ഡിലെ വിയറ്റ്നാം കുടിയേറ്റക്കാരുടെ പ്രതിസന്ധികള്‍ എന്നിവയുടെ ആവിഷ്കാരമാണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (Suhasini Patni, /scroll.in/). വായനക്കാരന്‍/രിയില്ലാത്ത കത്ത് എന്നതില്‍ അടങ്ങിയ വൈരുധ്യം ഉറ്റുനോക്കുന്നത് നോവല്‍ വായനക്കാരിലേക്കാണ് എന്നത് വ്യക്തമാണ്. ശാന്തനും പേശീബലം കുറഞ്ഞവനുമായ കുട്ടിയെ വെറുക്കപ്പെട്ട മൃഗങ്ങളുടെ പേരു വിളിക്കുകയെന്ന വിയറ്റ്‌നമീസ് ഗ്രാമീണ രീതിയനുസരിച്ച് ‘ലിറ്റില്‍ ഡോഗ്’ എന്നു വിളിക്കപ്പെടുന്ന പയ്യന് ഭീകരാനുഭാവാനന്തര മാനസികാവസ്ഥ (PSTD) യുള്ള അമ്മയില്‍ നിന്ന് ഇടയ്ക്കിടെ പ്രഹരമേല്‍ക്കാറുണ്ട് എന്നത് പക്ഷെ അവരുടെ പരസ്പരാശ്രിതത്വത്തെ ബാധിക്കുന്നില്ല.

“എന്തിനെയെങ്കിലും സ്നേഹിക്കുകയെന്നാല്‍ അതിനെ തൊടാന്‍ തോന്നാത്ത വിധം ഒന്നിനും കൊള്ളാത്തതും ജീവനുള്ളതുമായ ഒന്നിന്റെ പേരുചൊല്ലി വിളിക്കലാണ്ഒരു പേര്വായുപോലെ പേലവമായിരിക്കെഒരു കവചവുമാകാം.”

അപൂര്‍വ്വമായ സ്നേഹപാശം ഇടയ്ക്കിടെ പൊട്ടിത്തെറികള്‍ സാധാരണമായ മാതൃ-പുത്ര ബന്ധത്തെ വരിഞ്ഞു മുരുക്കുന്നുമുണ്ട്:

“ഞാന്‍ അശ്രദ്ധനായിരിക്കുന്ന ചില സന്ദര്‍ഭങ്ങളില്‍മുറിവെന്നാല്‍ തൊലി സ്വയം കണ്ടുമുട്ടുന്ന ഇടമാണെന്ന് എനിക്ക് തോന്നുംഎന്നിട്ടത് ചോദിക്കുംഎവിടെയായിരുന്നു ഇതുവരെ നീയെന്ന്.

നിങ്ങള്‍ എവിടെയായിരുന്നുമാ?”

തന്റെ സര്‍ഗ്ഗവാസനയുടെ തിരനോട്ടത്തെയും റോലാങ് ബാര്‍ത്ത് നിരീക്ഷിച്ച വാക്കുകളിലൂടെ അയാള്‍ ഓര്‍ക്കുന്നത് ഇതേ സ്നേഹ പാശത്തിന്റെ ചിഹ്നമായാണ്:

‘ഒരെഴുത്തുകാരനെന്നാല്‍ തന്റെ മാതാവിന്റെ ഉടല്‍ കൊണ്ട് കളിക്കുന്ന ഒരാളാണ്... അതിനെ മഹത്വവല്‍ക്കരിക്കാന്‍ വേണ്ടിഅതിനെ അണിയിച്ചൊരുക്കാന്‍ വേണ്ടി.”

അലസിപ്പോയ സഹോദരന്റെ ഭ്രൂണത്തെ കുറിച്ചോര്‍ത്തു കൊണ്ട് ഭാഷയെയും മാതൃത്വത്തെയും വിചിത്രമായ രീതിയില്‍ ഓഷന്‍ വോങ് ബന്ധിപ്പിക്കുന്നതും കാണാം:

“ഒരു ശരാശരി പ്ലാസെന്റയുടെ തൂക്കം ഏതാണ്ട് ഒന്നര പൌണ്ട് ആയിരിക്കും. അമ്മയ്ക്കും ഭ്രൂണത്തിനും ഇടയില്‍ പോഷക വസ്തുക്കളും ഹോര്‍മോണുകളും അഴുക്കും വിനിമയം ചെയ്യുന്ന ഉപയോഗ ശേഷം ഒഴിവാക്കാവുന്ന ഒരു അവയവം. ഈ നിലക്ക്പ്ലാസെന്റ ഒരു തരം ഭാഷയാണ്‌ഒരു പക്ഷെ നമ്മുടെ ആദ്യ ഭാഷനമ്മുടെ യഥാര്‍ത്ഥ മാതൃഭാഷ. നാലോ അഞ്ചോ മാസമുള്ളപ്പോള്‍എന്റെ സഹോദരന്റെ പ്ലാസേന്റ പൂര്‍ണ്ണമായും വികസിച്ചതും തയ്യാറെടുത്തതും ആയിരുന്നു. നിങ്ങള്‍ രണ്ടുപേരും സംസാരിക്കുകയായിരുന്നു – രക്ത മൊഴികളില്‍.”

സങ്കരവര്‍ഗ്ഗക്കാരിയെന്ന നിലയില്‍ വെളുത്ത തൊലിയുടെ പേരില്‍ നാട്ടിലും വേണ്ടത്ര വെളുപ്പല്ലാത്തതിന്റെ പേരില്‍ പുതുദേശത്തും അവള്‍ നായടപ്പെട്ടിട്ടുണ്ട്.

“നിങ്ങളൊരു സത്വമല്ല,’ ഞാന്‍ പറഞ്ഞു.

പക്ഷെ ഞാന്‍ നുണ പറഞ്ഞു.

ശരിക്കും ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് ഒരു സത്വമാവുകയെന്നാല്‍ അത്ര ഭീകരമായ കാര്യമല്ല എന്നായിരുന്നു. ദുരന്തത്തെ കുറിച്ചുള്ള ദൈവിക സന്ദേശവാഹകന്‍ എന്ന ‘monstrum’ എന്ന ലാറ്റിന്‍ പദ നിഷ്പത്തിയില്‍ നിന്ന് പിന്നീട് centaurs, griffin, satyr എന്നിങ്ങനെ വ്യത്യസ്ത ഉത്ഭവമുള്ള മൃഗത്തെ കുറിക്കുന്ന ഓള്‍ഡ്‌ ഫ്രഞ്ച് വകഭേദമായി. ഒരു സത്വമാകുകയെന്നാല്‍ ഒരു സങ്കര അടയാളംഒരു വിളക്കുമാടം ആവലാണ്: ഒരേസമയം ഒരഭയകേന്ദ്രവും ഒരു മുന്നറിയിപ്പും.”

താനെഴുതുന്നത് ഒരിക്കലും വായിക്കാനാവില്ലെന്നുറപ്പുള്ള, തന്റെ രോഗാവസ്ഥയില്‍ ഇനി വായിക്കാന്‍ പഠിക്കാനാവില്ലെന്നു കരുതുന്ന റോസിന്റെ ത്യാഗം ലിറ്റില്‍ ഡോഗ് തിരിച്ചറിയുന്നുണ്ട്. അതിന്റെ വിലയാണു തന്റെ പഠനമെന്നും അയാള്‍ക്കറിയാം. ഇനിയൊരു ജന്മമെന്ന സാധ്യത അങ്ങനെയാണ് അയാള്‍ക്ക് പ്രിയങ്കരമാകുന്നത്.

“നീ പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നുണ്ടെന്നു എനിക്കറിയാം. എനിക്കാ വിശ്വാസമുണ്ടോ എന്നെനിക്കറിയില്ല. എങ്കിലും അത് സത്യമായിരിക്കുമെന്നു ഞാനാശിക്കുന്നു. കാരണം അപ്പോള്‍ നീ വീണ്ടും അടുത്ത തവണ ഇവിടെ വന്നേക്കും. ഒരു പക്ഷെ നീ വീണ്ടും ഒരു പെണ്‍കുട്ടിയായെക്കുംനിന്റെ പേര് റോസ് എന്ന് തന്നെയും ആയിരിക്കുംയുദ്ധം തീണ്ടിയിട്ടില്ലാത്ത ഒരു രാജ്യത്ത് നിനക്ക് ഒരു മുറി നിറയെ പുസ്തകങ്ങളുണ്ടാകുംനിന്റെ മാതാപിതാക്കള്‍ നിനക്ക് മുത്തശ്ശിക്കഥകള്‍ പറഞ്ഞു തരും. ആര്‍ക്കറിയാംഅന്നൊരു പക്ഷെ ആ ജീവിതത്തിലും ഈ ഭാവിയിലും നീയീ പുസ്തകം കാണുംനമുക്കെന്തു സംഭവിച്ചു എന്ന് നിനക്ക് മനസ്സിലാകും. നീയെന്നെ ഓര്‍ക്കും. അങ്ങനെ സംഭവിച്ചേക്കാം.”

ഹാര്‍ട്ട്ഫോര്‍ഡിലെ നെയില്‍ സലൂനില്‍ ജോലി ചെയ്യുന്ന റോസും ബുദ്ധിഭ്രമമുള്ളപ്പോഴും കഥപറച്ചിലിന്റെ മാന്ത്രികത കൊച്ചുമകനു പകര്‍ന്നു നല്‍ക്കാന്‍ കഴിയുന്ന മുത്തശ്ശി ലാനും  തങ്ങളുടെതല്ലാത്ത ഭാഷയുടെ ഭാരത്തില്‍ പരിഹാസപാത്രങ്ങളാകുന്നതും അതിജീവനം ഭാഷയാണെന്ന തിരിച്ചറിവിലേക്ക് ലിറ്റില്‍ ഡോഗിനെ എത്തിക്കുന്നതില്‍ പ്രധാനമാണ്.

ഉടലുണര്‍വ്വിന്റെ ആഖ്യാനം  

പതിനാലാം വയസ്സില്‍ പുകയില ഫാമില്‍ ജോലിക്കെത്തുമ്പോഴാണ് ലിറ്റില്‍ ഡോഗ് ട്രെവറിനെ കണ്ടുമുട്ടുന്നതും സ്വവര്‍ഗ്ഗരതിയില്‍ തന്റെ ലൈംഗികസ്വത്വം സ്ഥാപിക്കുന്നതും. തീരെ കുറഞ്ഞ വേതനത്തിന് ഫാമില്‍ തൊഴിലെടുക്കുന്ന ഇതര കുടിയേറ്റക്കാര്‍ക്കിടയില്‍ തന്നെക്കാള്‍ മുതിര്‍ന്ന, കറുപ്പും ജങ്ക് ഫുഡും ശീലമാക്കിയ ഫാമുടമയുടെ മകനുമായുണ്ടാകുന്ന വേഴ്ച്ച നോവലിന്റെ തുറന്നെഴുത്തിന്റെ ഭാഗമാണ്.

“ആദ്യ തവണ ഞങ്ങള്‍ ഭോഗിച്ചപ്പോള്‍ഞങ്ങള്‍ ഭോഗിച്ചതേയില്ല. അതിനു ശേഷം വരുന്നതെന്തെന്നേ എനിക്ക് നിങ്ങളോട് പറയാന്‍ ധൈര്യമുള്ളൂകാരണം ഈ കത്ത് നിങ്ങളില്‍ എത്താന്‍ സാധ്യത വിരളമാണ് – നിങ്ങള്‍ക്കിത് വായിക്കാന്‍ കഴിയില്ലെന്നത്‌ മാത്രമാണ് ഇത് പറയാന്‍ എന്നെ പ്രാപ്തനാക്കുന്നത്.”

എന്ന് ആദ്യം അങ്കലാപ്പ് പ്രകടിപ്പിക്കുന്ന ലിറ്റില്‍ ഡോഗ് പിന്നീട് എല്ലാം പച്ചക്ക് വിവരിക്കുന്നുണ്ട്. “എപ്പോഴെങ്കിലും ദൈവത്തോട് ഞാന്‍ ഏറ്റവും അടുത്തു വന്നത് സ്ഖലനത്തിനു ശേഷം എന്നില്‍ നിറഞ്ഞ ശാന്തതയിലാണ്” എന്നു നിഷേധസ്വരം പ്രകടിപ്പിക്കുന്ന ലിറ്റില്‍ ഡോഗ് നിരീക്ഷിക്കുന്നു:

“ഗ്രീക്കുകാര്‍ കരുതിസെക്സ് എന്നത് മുമ്പെങ്ങോ വേര്‍പ്പെട്ടു പോയ രണ്ടുടലുകള്‍ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ നടത്തുന്ന ശ്രമമാണെന്ന്.”

ഗേ ആയ വ്യക്തി ‘ആന്തരാ നാര്‍സിസിസ്റ്റ്’ ആയിരിക്കുമെന്നും അവന്‍ ചിന്തിക്കുന്നു. 

സ്വവര്‍ഗ്ഗരതിയില്‍ ഏര്‍പ്പെടുമ്പോള്‍ തന്റെ ഉണര്‍ന്നു തുടങ്ങുന്ന പുരുഷ പ്രകൃതം ട്രെവറിനെയും ആദ്യമൊക്കെ അങ്കലാപ്പിലാക്കുന്നുണ്ട്. പങ്കാളിത്തത്തില്‍ പെണ്‍ഭാവത്തിലേക്കു മാറുക അചിന്ത്യമായി അനുഭവപ്പെടുന്ന ട്രെവര്‍ ഇത് തന്റെ ജീവിതത്തിലെ കടന്നു പോകുന്ന ഒരു ഘട്ടം മാത്രമാണെന്നും താനൊരിക്കലും ഗേ ആയി തുടരില്ലെന്നും ഉറപ്പിച്ചു പറയുന്നു. ബന്ധത്തില്‍ വേദന ഏറ്റുവാങ്ങുകയും എങ്കിലും ഓരോ തവണയും സ്വയം പുനര്‍നിര്‍മ്മിക്കുകയും ചെയ്യുക ലിറ്റില്‍ ഡോഗ് ആയിരിക്കും. ട്രെവര്‍ ആവട്ടെഹാര്‍ട്ട്ഫോര്‍ഡ് യുവതയുടെ ശാപമായ മയക്കുമരുന്നടിമത്തത്തില്‍ ഇരുപത്തിരണ്ടാം വയസ്സില്‍ എരിഞ്ഞു തീരുകയും ചെയ്യും.

ലിറ്റില്‍ ഡോഗില്‍ നിന്ന് ഓഷന്‍ വോങ്ങിലേക്കുള്ള പരിവര്‍ത്തനം ഭാഷയെ കുറിച്ചുള്ള അവന്റെ ബോധ്യങ്ങളില്‍ തുടക്കത്തിലെ സൂചിതമാണ്. ട്രെവറുമായുള്ള ശാരീരിക വേഴ്ച്ചയുടെ തുറന്നെഴുത്തുപോലെ ലാനിന്റെ മരണ വിവരണവും വോങ്ങിന്റെ ഭാഷാ ചാതുരിയുടെ ഉദാഹരണങ്ങളാണ്. ചിലപ്പോഴത് ഭാവഗീത സാന്ദ്രതയുള്ള നിരീക്ഷണങ്ങളായിത്തീരുന്നു:

“നമ്മുടേതുപോലെ വൈവിധ്യമാര്‍ന്ന ഒരു ലോകത്ത് നോട്ടമെന്നത് ഒരു തനതായ പ്രക്രിയയാണ്: എന്തിനെയെങ്കിലും നോക്കുകയെന്നാല്‍ നിങ്ങളുടെ ജീവിതത്തെ മുഴുവന്‍ അതുകണ്ട് നിറക്കലാണ്അല്‍പ്പനേരത്തെക്കാണെങ്കില്‍ പോലും.”

മറ്റുചിലപ്പോള്‍ ഒരു കോറസ് വിലാപം പോലെ രൂപപ്പെടുന്നു:

“മാഎനിക്കൊരുപാട് നിങ്ങളോട് പറയാനുണ്ട്. ഒരിക്കല്‍, അറിവ് കാര്യങ്ങള്‍ വ്യക്തമാക്കും എന്ന് കരുതാന്‍ മാത്രം ഞാന്‍ വിഡ്ഢിയായിരുന്നു, എന്നാല്‍ ചിലത് പദവിന്യാസത്തിന്റെയും അര്‍ത്ഥവിചാരത്തിന്റെയും ആവരണങ്ങള്‍ക്കപ്പുറം മൂടിക്കിടപ്പാണ്ദിവസങ്ങള്‍ക്കും മണിക്കൂറുകള്‍ക്കുമപ്പുറം, സംരക്ഷിക്കപ്പെടുകയും തൂവിക്കളയുകയും ചെയ്ത വിസ്മൃതമായ പേരുകള്‍ക്കുമപ്പുറംമുറിവ് നിലനില്‍ക്കുന്നു എന്ന അറിവു മാത്രമുള്ളത് അത് വെളിപ്പെടുത്താന്‍ ഒന്നുമാകുന്നില്ല.”

ഇത്തരം വിവരണങ്ങള്‍ അവ കാവ്യമാനോഹരമായിരിക്കുമ്പോള്‍ത്തന്നെ നോവലിലെ ഏറ്റവും തീക്ഷ്ണമായ രാഷ്ട്രീയ നിരീക്ഷണങ്ങളെ കുറച്ചധികം ആത്മനിഷ്ടമാക്കുന്നുവെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (Tessa Hadley, theguardian.com)

ശിഥിലമായ ഒരാഖ്യനത്തിലൂടെ ലിറ്റില്‍ ഡോഗിന്റെയും കുടുംബത്തിന്റെയും കഥ വായനക്കാര്‍ക്ക് പുനസൃഷ്ടിച്ചെടുക്കാന്‍ പാകത്തില്‍ നോവലിസ്റ്റ് പറഞ്ഞുവെക്കുന്നു. വിയറ്റ്നാമിലെ കുട്ടിക്കാലം ഓര്‍മ്മയിലില്ലാത്ത ലിറ്റില്‍ ഡോഗിനു അച്ഛന്‍ ഒരു നിഴല്‍ രൂപമാണ്. ഒടുവിലെ ചിത്രമായിക്രൂരമായ ഒരു ഗാര്‍ഹിക പീഡനസംഭവത്തിനു ശേഷം പോലീസിന്റെ വാഹനത്തില്‍ അയാള്‍ മറയുന്ന രംഗം മാത്രവും. ഹാര്‍ട്ട്ഫോര്‍ഡിലെ സ്കൂള്‍ കാലത്ത് വികൃതിക്കുട്ടികള്‍ക്ക് പുറംനാട്ടുകാരന്‍ എന്ന പേരിലും സ്ത്രൈണ ഭാവത്തിന്റെ പേരിലും നിരന്തരം കയ്യേറ്റം ചെയ്യാനുള്ള വേട്ടമൃഗമായിരുന്നു അവന്‍. എന്നാല്‍, ഉത്തമപുരുഷ വീക്ഷണകോണില്‍ ‘അന്യനില്‍ നിന്ന് പില്‍ക്കാലം അറിയപ്പെടുന്ന എഴുത്തുകാരനിലേക്ക് വളരുന്ന മുന്നോട്ടു കുതിക്കല്‍ ഭാവം അന്തര്‍ലീനമായതുകൊണ്ട് നോവല്‍ ആഖ്യാനത്തില്‍ ഉടനീളം ഒരു സക്രിയസ്വഭാവമുണ്ട്. കൌമാരപ്രണയമായ ട്രെവര്‍ തനിക്കപ്രാപ്യമായ വെളുത്ത അമേരിക്കന്‍ പൗരുഷ പ്രതീകമായി അവനെ ആകര്‍ഷിക്കുന്നതില്‍ വംശീയ വിധേയത്വത്തിന്റെ തലവും ഇല്ലാതില്ല. ‘50 Cent (സംഗീത ബാന്‍ഡ്)ല്‍ താല്‍പ്പര്യം ജനിപ്പിക്കുന്ന ട്രെവര്‍ മയക്കുമരുന്നിന്റെ ലോകത്തേക്കും ലിറ്റില്‍ ഡോഗിനെ പരിചയപ്പെടുത്താന്‍ ശ്രമിക്കുന്നുവെങ്കിലും കുത്തിവെപ്പിനോടുള്ള ഭയം അവനു തുണയാവുന്നു. ട്രെവറുമായുള്ള പ്രണയ ബന്ധം അല്‍പ്പായുസ്സാകുന്നത് നോവലിന്റെ തലക്കെട്ടിന്റെ carpe diem’ പ്രമേയം വ്യക്തമാക്കുന്നു: ‘നാം ജീവിതത്തില്‍ കുറഞ്ഞൊരു കാലം പകിട്ടേറിയവരാണ്.’ അമേരിക്കന്‍ നോവലില്‍ ഒരാദിരൂപത്തിന്റെ തീവ്രതയോടെ ഹക്ക്ള്‍ബറി ഫിന്‍ അടയാളപ്പെടുത്തുന്ന ഈ ഗൃഹാതുര കൗമാരകാലം ജീവിച്ചിരിക്കുകയെന്നതു തന്നെ ഏറ്റവും കടുത്ത അതിജീവനശ്രമത്തിന്റെ മറുപേരാകുന്ന വിയറ്റ്‌നാമിലെ അനാഥത്തം റോസിനും ലാനിനും തികച്ചും നിഷേധിച്ചതാണ് എന്നതില്‍ തലക്കെട്ട്‌ വൈരുധ്യപൂര്‍ണ്ണവും ആകുന്നുണ്ട്.

വിഖ്യാതമായ ടി. എസ്. എലിയറ്റ് പുരസ്കാരം നേടിയ യുവകവിയുടെ ആദ്യ നോവലെന്ന നിലയില്‍ ഏറെ പ്രതീക്ഷയോടെയാണ് വായനാലോകം ‘ഓണ്‍ എര്‍ത്തി’നു വേണ്ടി കാത്തിരുന്നത്. ഒരു നോവലിന്റെ ഇതിവൃത്ത വൈവിധ്യമില്ലാത്ത കൃതി യഥാര്‍ത്ഥത്തില്‍ ഓരോമ്മപ്പുസ്തകം പോലെ വായിക്കപ്പെടാവുന്നതാണ്. ഓഷന്‍ വോങ് എന്ന കവിയുടെ സാന്നിധ്യം തന്നെയാണ് ഏറ്റവും ചാരുതയാര്‍ന്ന നിരീക്ഷണങ്ങളായി നോവലില്‍ കടന്നു വരുന്നതും: പുസ്തകം തുടങ്ങിവെക്കുന്ന വാക്യം തന്നെ അത് സൂചിപ്പിക്കുന്നു:

“ഓര്‍മ്മ ഒരു തെരഞ്ഞെടുപ്പാണ്. ഒരു ദൈവം ഇരിക്കുന്നത് പോലെ എന്റെ നേരെ പുറം തിരിഞ്ഞിരുന്ന് നിങ്ങള്‍ ഒരിക്കല്‍ പറഞ്ഞു,. എന്നാല്‍ നിങ്ങള്‍ ഒരു ദൈവമായിരുന്നെങ്കില്‍ നിങ്ങള്‍ക്കതിനെ കാണാന്‍ കഴിയുമായിരുന്നു.”

സ്വാതന്ത്ര്യമെന്നാല്‍ വേട്ടക്കാരനും ഇരക്കുമിടയിലെ ദൂരമല്ലാതെ മറ്റൊന്നുമല്ല”, “ഒരു രാജ്യമെന്നാല്‍ ഒരു ആജീവനാന്ത തടവ്‌ എന്നല്ലാതെ മറ്റെന്താണ്?, “ദേശീയ ഗാനങ്ങളെ സംബന്ധിച്ച ഒരു നല്ല കാര്യമെന്തെന്നാല്‍ നാം എഴുന്നേറ്റു നിന്ന് തയ്യാറായിരിക്കുംഅതുകൊണ്ട് ഓടാനും തയ്യാറായിരിക്കും”, “സൂര്യപ്രകാശംഅതിജീവനം പോലെഅതിന്റെ തിരോധാനത്തിന്റെ തൊട്ടടുത്തു മാത്രമേ നിലനില്‍ക്കുന്നുള്ളൂ. പകിട്ടേറിയവനാകാന്‍, നീയാദ്യം കാണപ്പെടണം, എന്നാല്‍ കാണപ്പെടാന്‍ നീ സ്വയം വേട്ടയാടപ്പെടാന്‍ അനുവദിക്കണം”, “ലോകത്തിന്റെ ചിരി (laughter) കശാപ്പില്‍ (slaughter) കുരുങ്ങിക്കിടപ്പാണ് എന്നത് ന്യായമല്ലനാംനീയും ഞാനുംഅതിന്റെ ഉള്‍ഭാഗം മുറിച്ചു തുറക്കേണ്ടി വരും, ചുവന്നും വിറച്ചും പുറത്തെടുക്കുന്ന ഒരു നവജാത ശിശുവിനെ പോലെ,” “ഒരു ദേശമെന്നതിന്റെ സത്യമെന്തെന്നാല്‍, ഡ്രഗ്ഗിനടിപ്പെട്ട്, ഡ്രോണിനടിപ്പെട്ട്”, “ഒരമേരിക്കന്‍ പയ്യനാകുകഎന്നിട്ട് തോക്ക് കൈവശമുള്ള ഒരമേരിക്കന്‍ പയ്യനാവുകഎന്നുവെച്ചാല്‍ കൂടിന്റെ ഒരറ്റത്ത് നിന്ന് മറ്റൊരറ്റത്തെക്ക് ചലിക്കുക എന്നാണ്” എന്നിങ്ങനെ തത്വജ്ഞാനപരവും സാമൂഹ്യ നിരീക്ഷണം നിറഞ്ഞതും പലപ്പോഴും ദോഷൈക ദര്‍ശകത്വം ആരോപിക്കാവുന്നതും ചിലപ്പോഴൊക്കെ കറുത്ത ഹാസ്യത്തിനും പരിഹാസത്തിനും ഇടം നല്‍കുന്നതുമായ നിരീക്ഷണങ്ങള്‍ പുസ്തകത്തില്‍ നിറയുന്നുണ്ട്.    

 read more:

The Mountains Sing by Nguyn Phan Quế Mai

https://alittlesomethings.blogspot.com/2024/08/the-mountains-sing-by-nguyen-phan-que.html

Novel without a Name by Duong Thu Huong

https://alittlesomethings.blogspot.com/2024/06/novel-without-name-by-duong-thu-huong.html

 (ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: അമ്പതു ലോകനോവലുകള്‍ -

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് – പേജ് 378-384)

 



 

The Memory Police by Yōko Ogawa / Stephen Snyder

 

ഓര്‍മ്മകള്‍ രാജ്യദ്രോഹമാകുമ്പോള്‍




“ഭൂതകാലത്തെ നിയന്ത്രിക്കുന്നവന്‍ ഭാവിയെ നിയന്ത്രിക്കുന്നു: വര്‍ത്തമാനത്തെ നിയന്ത്രിക്കുന്നവന്‍ ഭൂതകാലത്തെ നിയന്ത്രിക്കുന്നു” – 1984, ജോര്‍ജ്ജ് ഓര്‍ വെല്‍.

ഭരണകൂട നിരീക്ഷണത്തെ സംബന്ധിച്ചുള്ള വേട്ടയാടുന്ന ഒരു ഓര്‍വെല്ലിയന്‍ നോവല്‍” എന്ന് വിവരിക്കപ്പെട്ട കൃതിയാണ് മൂലഭാഷയിലെ പ്രസിദ്ധീകരണത്തിനു കാല്‍ നൂറ്റാണ്ടിനു ശേഷം സ്റ്റീഫന്‍ സ്നൈഡരുടെ മികച്ച പരിഭാഷയില്‍ ഇംഗ്ലീഷിലെത്തുകയും തുടര്‍ന്ന് ആ വര്‍ഷത്തെ ഇന്റര്‍നാഷണല്‍ മാന്‍ ബുക്കര്‍ പുരസ്കാര പരിഗണനയില്‍ ഇടം പിടിക്കുകയും ചെയ്ത ജാപ്പനീസ് നോവലിസ്റ്റ് യോക്കോ ഒഗാവയുടെ The Memory Police.  സൈബര്‍ ഇടവും എലെക്ട്രോനിക് മീഡിയയുമൊന്നുമില്ലാത്ത കാലത്ത് എഴുതപ്പെട്ടതെങ്കിലും നോവലിന് കാലാതീതമായ ഭീഷണ പ്രവചന സ്വരം വന്നു ചേരുന്നത് പ്രമേയത്തിന്റെ പ്രത്യേകത കൊണ്ടുതന്നെയാണ്. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണമെന്നതില്‍ നിന്ന് ഒന്നൊന്നായ സ്മൃതിനാശം മാത്രമാണ് അതിജീവന മാര്‍ഗ്ഗമെന്ന സര്‍വ്വാധിപത്യ സന്ദര്‍ഭമാണ് നോവല്‍ അവതരിപ്പിക്കുന്നത്‌. ഓര്‍മ്മകള്‍ അത് പ്രതിനിധാനം ചെയ്യുന്ന വസ്തുക്കളെ മാത്രമല്ല അവ ധ്വനിപ്പിക്കുന്ന ബന്ധങ്ങളെ കൂടി കൊണ്ടുവരുന്നു. “പക്ഷികള്‍ ആകാശയാനത്തെയും ഭാരമില്ലയ്മയെയും വേഗതയെയും യൌവ്വനത്തെയും പാട്ടുകളേയും പ്രഭാതത്തെയും പ്രദോഷത്തെയും പലായനത്തെയും സൂചിപ്പിക്കുന്നു. അവ കഥകളിലും പെയിന്റിങ്ങുകളിലും രൂപകങ്ങളിലും മിത്തുകളിലും കടന്നുവരുന്നു. തിരോഭവിക്കുന്ന ഓരോ വസ്തുവും അതിനോടൊപ്പം വൈയക്തികവും പൊതുവായതുമായ അറിവുകളുടെ അടരുകളെയും കൊണ്ടുപോകുന്നു.” (Madeleine Thien: The Memory Police by Yōko Ogawa review – profound allegory of loss: theguardian.com).

ഏതോ പൈശാചത്താലെന്നോണം അതിനിഗൂഡമായ രീതിയില്‍, വിശദീകരണമേതുമില്ലാതെ  പലതും അപ്രത്യക്ഷമാകുകയും അവ സംബന്ധിച്ച ഓര്‍മ്മകള്‍ പോലും അതേ പ്രകാരം തിരോഭവിക്കുകയും ചെയ്യുന്ന അനുഭവമുള്ള ഒരു ദ്വീപും ഓര്‍മ്മകള്‍ നിലനില്‍ക്കുന്ന അപൂര്‍വ്വം വ്യക്തികള്‍ ഭരണകൂട വേട്ടക്കു വിധേയരായി അപ്രത്യക്ഷരാകുന്ന സാഹചര്യവുമെന്ന വിചിത്ര സങ്കല്‍പ്പനമാണ് നോവലിന്റെ കാതല്‍. ഒരു സുപ്രഭാതത്തില്‍ കിളികള്‍ എന്നെന്നേക്കുമായി അപ്രത്യക്ഷരാകുമ്പോള്‍ അതത്ര അലോസരപ്പെടുത്തുന്നതായി നോവലിലെ മുഖ്യ കഥാപാത്രത്തിനു തോന്നാത്തത് പക്ഷികളെ കുറിച്ചുള്ള ഓര്‍മ്മകളും കിളിനാദവും വിസ്മൃതമായിരിക്കുന്നു എന്നത് കൊണ്ടാണ്. പൂക്കള്‍ വിടരുന്നതിന്റെഅതിന്റെ സുഗന്ധത്തിന്റെ ഓര്‍മ്മകള്‍, മരിച്ചു പോയ പ്രിയപ്പെട്ടവരുടെ ഓര്‍മ്മകള്‍ എന്നിവയെല്ലാം അതുപോലെ ഓരോരോ ഘട്ടങ്ങളില്‍ പൊടുന്നനെ ഇല്ലാതാവുന്നു. ഫോടോഗ്രാഫുകള്‍ ഒന്നും ഓര്‍മ്മിപ്പിക്കാന്‍ കഴിയാത്ത പാഴ്വസ്തുക്കളാകുന്നു. മൃഗങ്ങള്‍ക്കുംറോസാ പുഷ്പങ്ങള്‍ക്കും പുസ്തകങ്ങള്‍ക്കും കലണ്ടര്‍ താളുകള്‍ക്കും റിബനുകള്‍ക്കും പെര്‍ഫ്യൂമുകള്‍ക്കും ബോട്ടുകള്‍ക്കും ശേഷം അപ്രത്യക്ഷമാകലിന്റെയും ഉപയോഗം മറന്നു പോയതുകൊണ്ടുള്ള പ്രയോജന ശൂന്യതയുടെയും തുടര്‍ച്ച മനുഷ്യന്റെ ഉടലിലേക്കും നീളുന്നതോടെ കൈകാലുകള്‍ പോലും അപ്രത്യക്ഷമായിത്തുടങ്ങുന്നു. അപ്രത്യക്ഷമാകുന്ന എന്തിന്റെയും അസ്തിത്വത്തെ ഓര്‍മ്മിപ്പിക്കുന്ന എല്ലാത്തിനെയും പാടെ തുടച്ചുനീക്കാന്‍ പൗരാവലി നിര്‍ബന്ധിതരാകുന്ന ദേശത്തു അവയുടെ ഓര്‍മ്മകളോ ചിഹ്നങ്ങളോ സൂഷിക്കുന്നവര്‍ ‘മെമ്മറി പോലീസി’ന്റെ വേട്ടക്കു വിധേയരാകുന്നു. സാമൂഹിക സ്മൃതിനാശമെന്ന പ്രതിഭാസത്തിന്റെ നീരാളിപ്പിടുത്തത്തിനെതിരെ പ്രതിരോധശേഷിയുള്ള ചുരുക്കം ചിലര്‍ ഒളിച്ചു കഴിയാന്‍ നിര്‍ബന്ധിതരാകുന്നത് നോവലിനെ ആന്‍ ഫ്രാങ്കിന്റെ ഡയറി പോലുള്ള ക്ലാസിക്കുകളോട് അടുപ്പിക്കുന്നു. ഓര്‍ വെല്ലിന്റെ Thought Policeനെയും നാസി എസ്. എസ്സിനെയും പോലുള്ള സംവിധാനങ്ങളുടെ പകര്‍പ്പായ മെമ്മറി പോലീസ്ഓര്‍മ്മകള്‍ നില നിര്‍ത്തുന്നവരെ സമാനമായ രീതിയില്‍ ‘അപ്രത്യക്ഷമാകലിലേക്ക് നയിക്കുന്നു. 

നാടിന്റെ വിചിത്ര വിധിയെ കുറിച്ചുള്ള നിരീക്ഷണത്തോട് കൂടിയാണ് നോവല്‍ ആരംഭിക്കുന്നത്:

“ഞാനൊരു കുഞ്ഞായിരുന്നപ്പോള്‍ എന്റെ അമ്മ എന്നോട് പറയുമായിരുന്നു: ഏറെ പണ്ട്നീ ജനിക്കുന്നതിനും മുമ്പ്ഇവിടെ വേറെയും കുറെ വസ്തുക്കള്‍ ഉണ്ടായിരുന്നു. സുതാര്യമായവസുഗന്ധമുള്ളവ.. പാറിനടക്കുന്നവ, തിളങ്ങുന്നവ.. നിനക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാനിടയില്ലാത്ത അത്ഭുതകരമായ വസ്തുക്കള്‍ ഇവിടെയുള്ള ആളുകള്‍ക്ക് അവരുടെ മനസ്സിലും ഹൃദയത്തിലും ആ അത്യത്ഭുതകരമായ കാര്യങ്ങളെ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞില്ലെന്നത് ലജ്ജാകരമാണ്, പക്ഷെ ഈ ദ്വീപില്‍ കാര്യങ്ങള്‍ അങ്ങനെയാണ്. വസ്തുക്കള്‍ ഒന്നൊന്നായി അപ്രത്യക്ഷമായിക്കൊണ്ടേയിരിക്കുന്നു. ഇനിയിപ്പോള്‍വൈകാതെ നിനക്ക് നേരിട്ട് തന്നെ കാണാം. നിന്റെ ജീവിതത്തില്‍ നിന്ന് എന്തെങ്കിലുമൊക്കെ അപ്രത്യക്ഷമാകും.” 

തിരോധാനങ്ങളുടെ രീതി പലവുരു നോവലില്‍ കടന്നുവരുന്നുണ്ട്വിശേഷിച്ചും നോവല്‍ ആരംഭത്തില്‍. ഒരു രാത്രി ദ്വീപു വാസികള്‍ക്ക്  എന്തോ ഒന്ന് അപ്രത്യക്ഷമാകാന്‍ പോകുന്നുവെന്ന് വിചിത്രമായ ഒരു തോന്നലുണ്ടാകുന്നു. പിറ്റേന്നു പ്രഭാതത്തില്‍ ചുവന്ന പൂവിതളുകള്‍ പുഴയിലാകെ നിറഞ്ഞിരിക്കുന്നത്‌ അവര്‍ കാണുന്നു: “ഇളം കാറ്റ് അവധാനതയോടെ ചുവന്ന റോസാ ദാലങ്ങളെ മാത്രം തെരഞ്ഞുപിടിച്ചു വിതറിയതായി കാണപ്പെട്ടു” എന്നു നോവലിസ്റ്റ് എഴുതുന്നു. ദ്വീപുവാസികള്‍ ആരും പറയാന്‍ കാത്തുനില്‍ക്കാതെത്തന്നെ റോസാ ചെടികള്‍ പിഴുതെടുക്കാന്‍ തുടങ്ങുന്നു; അവ പുഴയിലെറിയുകയോ ചുട്ടെരിക്കുകയോ ചെയ്യുന്നു. ചിലര്‍ ആ തിരോധാനത്തെ ചെറിയ ചടങ്ങുകളിലൂടെ ആചരിക്കുന്നു. ദിവസങ്ങള്‍ക്കു ശേഷം റോസാ തോട്ടങ്ങള്‍ മാത്രമല്ല റോസ് എന്ന പദം തന്നെ തീര്‍ത്തും വിസ്മൃതിയില്‍ ആണ്ടിരിക്കുന്നു. മെമ്മറി പോലീസ് റോസാ പൂവിനെ കുറിച്ചുള്ള എഴുത്തുകളോ ബിംബങ്ങളോ ബാക്കിയുണ്ടോ എന്ന് കണ്ടെത്താന്‍ സൂക്ഷ്മ പരിശോധന നടത്തുന്നു.

“മെമ്മറി പോലീസിന്റെ പ്രഥമ ദൌത്യം തിരോധാനം അടിച്ചേല്‍പ്പിക്കലാണ്.” 

പക്ഷികള്‍ എന്നെന്നേക്കുമായി പറന്നുപോയതു കൊണ്ട് പക്ഷിനിരീക്ഷണ ശാല നാശോന്മുഖമായിരിക്കുന്നു. തൊപ്പി നിര്‍മ്മണക്കാരും കടത്തുകാരും ബോട്ടു ജോലിക്കാരും മറ്റു തൊഴില്‍ തേടിയിറങ്ങിയിരിക്കുന്നു.   

മുഖ്യ കഥാപാത്രമായ എത്തുകാരി സര്‍ഗ്ഗ വിമ്മിഷ്ടം (writer’s block) അനുഭവിക്കുന്ന നോവലിസ്റ്റാണ്. തന്നില്‍ നിന്നും വയോധിക സുഹൃത്തില്‍ നിന്നും വ്യത്യസ്തമായിതന്റെ പ്രസാധകന്‍ ഓര്‍മ്മകള്‍ നിലനിര്‍ത്തുകയെന്ന ‘ദേശദ്രോഹം’ ചെയ്തുകൊണ്ടിരിക്കുന്നു എന്നറിയുന്ന യുവ നോവലിസ്റ്റ് അദ്ദേഹത്തെ രഹസ്യമുറിയില്‍ പാര്‍പ്പിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന ഒട്ടും അപ്രവചനീയമല്ലാത്ത സംഭവങ്ങളുമാണ് ഇതിവൃത്ത പ്രധാനമല്ലാത്ത നോവലിന്റെ പുറംഭാഗം. രഹസ്യമറി തിരോഭവിച്ച വസ്തുക്കളുടെ സൂക്ഷിപ്പു കേന്ദ്രം കൂടിയായിത്തീരുന്നത് അപകട സാധ്യത പതിന്മടങ്ങു വര്‍ദ്ധിപ്പിക്കുന്നുണ്ടെങ്കിലും “ഭീകരമായ കാര്യങ്ങള്‍ സംഭവിക്കാന്‍ പോകുകയായിരുന്നുഎങ്കിലും എങ്ങനെയെന്നറിയില്ല, ഞങ്ങള്‍ക്ക് വളരെയേറെ ശാന്തത അനുഭവപ്പെട്ടു” എന്ന് യുവതി നിരീക്ഷിക്കുന്നത് സാഹചര്യങ്ങളുടെ സമ്മിശ്ര ഭാവം പകര്‍ത്തുന്നുണ്ട്. തന്നെ സംബന്ധിച്ച് ഒരോര്‍മ്മയും ജനിപ്പിക്കാത്ത ഫോട്ടോഗ്രാഫുകള്‍ ചുട്ടുകളയാന്‍ ശ്രമിക്കുന്ന ആതിഥേയയോടുള്ള പ്രിതിഷേധത്തില്‍ ആര്‍. പ്രതിനിധാനം ചെയ്യുന്നത് തിരോധാനങ്ങളുടെ എതിര്‍ രാഷ്ട്രീയമാണ്: “സുപ്രധാന കാര്യങ്ങള്‍ സുപ്രധാനമായി തുടരും.. ലോകം എങ്ങനെയൊക്കെ മാറിയാലും ശരി.” തീയിലേക്ക് എറിയപ്പെടുന്ന അവസാനത്തെ പുസ്തകത്തിന്റെ ദിശ ഒരു പക്ഷിയുടെ ചിറകുപോലെ കാണപ്പെടുന്നതും എരിയുന്ന വെട്ടം അസഹ്യമായി അനുഭവപ്പെടുന്നതും യുവ എഴുത്തുകാരി നോക്കിനില്‍ക്കുന്നു. മറു വശത്ത്‌നിത്യ ജീവിതത്തിന്റെ പങ്കപ്പാടുകളില്‍ ഓര്‍മ്മകളുടെ ദാര്‍ശനിക പ്രശ്നങ്ങളൊന്നും അലട്ടാതെആളുകള്‍ ഏതുതരം നിരാസങ്ങളോടും പൊരുത്തപ്പെടുകയും ഒതുങ്ങിക്കഴിയുകയും ചെയ്യുന്ന വിപര്യയം സര്‍വ്വാധിപത്യ ക്രമങ്ങളുടെ പതിവു രീതിയാണ്:

“കഴിയാവുന്നതും ഒട്ടും ബഹളമില്ലാതെ നാമത് കുടഞ്ഞുകളയുന്നുബാക്കിയുള്ളതെന്തോ അതുകൊണ്ട് ജീവിക്കുന്നു. നാം എന്നും ചെയ്തിട്ടുള്ളതു പോലെ.”

മുഖ്യ കഥാപാത്രത്തിന്റെ സഹചാരിയായ വയോധികന്‍ നിരീക്ഷിക്കുന്നതു പോലെമിക്കയാളുകള്‍ക്കും ഓര്‍മ്മകള്‍ ദുര്‍വ്വ്യയവും അനാവശ്യവുമാണ്‌. ഓര്‍മ്മകളും മൊഴിയും വാക്കുകളുമില്ലാതെ തങ്ങളുടെ ഹൃദയങ്ങള്‍ ദാരിദ്രമായിക്കൊണ്ടിരിക്കുന്നതും ആത്മാവുംവ്യക്തിത്വവും സ്വത്വവും ശൂന്യമായിക്കൊണ്ടിരിക്കുന്നതും അവരറിയുന്നുണ്ട്. ഇത്തരമൊരു ഇതിവൃത്തത്തില്‍ ഒഴുക്കിനെതിരെ നീന്താന്‍ ശ്രമിക്കുന്നവരെ സംബന്ധിച്ച് സ്വാഭാവികമായ പിരിമുറുക്കവും ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷവും തൊട്ടപ്പുറത്ത്, തൊട്ടടുത്ത നിമിഷം ദുരന്തം കാത്തിരിപ്പുണ്ടെന്ന സാധ്യതയുമെല്ലാം നോവലില്‍ ഉണ്ടെങ്കിലുംഅസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യും വിധം ഈ സ്മൃതിനാശം സൃഷ്ടിക്കുന്ന ആത്മീയവൈകാരിക പാപ്പരത്തത്തെയാണ് നോവലിസ്റ്റ് ഊന്നുന്നത്. തൊട്ടപ്പുറത്ത്, തെരുവിന്റെ മറുവശത്തു ഇനിയൊരിക്കലും തിരിച്ചു വരാനിടയില്ലാത്ത രീതിയില്‍ തങ്ങള്‍ക്ക് അഭയം നല്‍കിയവരോടൊപ്പം മെമ്മറി പോലീസ് പിടിച്ചു കൊണ്ടുപോകുന്ന നവയുവാക്കളുടെ കീഴടങ്ങിയ, ഒടിഞ്ഞ ഉടലുകള്‍ കാണാവുന്നുണ്ട്; ചിന്തയും വികാരങ്ങളുമില്ലാത്തആത്മാവ് നഷ്ടപ്പെട്ട ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കുകയെന്നതാണ് ‘മെമ്മറി പോലീസ് പ്രാവര്‍ത്തികമാക്കുന്നത്.

ആര്‍. എന്നു മാത്രം വിളിക്കപ്പെടുന്ന പ്രസാധകനെ മാറ്റി നിര്‍ത്തിയാല്‍മുഖ്യ കഥാപാത്രത്തിന്റെയോഇതര കഥാപാത്രങ്ങളുടെയോ, ദ്വീപിന്റെയോ പേര് പറയാത്തത് കഥക്ക് പ്രതീകാത്മക സാര്‍വ്വ ജനീനത നല്‍കുകയും അതിനൊരു വേട്ടയാടുന്ന ഭാവം പകരുകയും ചെയ്യുന്നു. സ്വന്തം അമ്മയെയും അച്ഛനെയും മെമ്മറി പോലീസിന്റെ ഇടപെടലില്‍ നഷ്ടപ്പെട്ടിട്ടും ഓര്‍മ്മകളും വികാരങ്ങളുമുള്ള മനുഷ്യസ്ത്രീയായി തുടരുന്ന മുഖ്യ കഥാപാത്രത്തിന്റെ മനോവ്യാപാരങ്ങള്‍ ചിത്രീകരിക്കാന്‍ അതിവേഗം കടന്നു പോകുന്ന ശിശിരകാലത്തെതുടര്‍ന്ന് റോസാപൂക്കളെയും ഹരിതാഭയെയും മൂടുന്നസുദീര്‍ഘമായ മഞ്ഞുകാലത്തെ ഒരു രൂപകമായി നോവലിസ്റ്റ് ഉപയോഗിക്കുന്നു. കാവ്യാത്മക ഭാഷയിലുള്ള സംഭാഷണങ്ങളും മുഖ്യ കഥാപാത്രം എഴുതിക്കൊണ്ടിരിക്കുന്ന നോവലില്‍ നിന്നുള്ള സുദീര്‍ഘമായ ഉദ്ധരണികളും ഇതിവൃത്തത്തിനു പകരുന്ന സാഹിതീയമെറ്റാ ഫിക് ഷന്‍ തലവും ഒരര്‍ത്ഥത്തില്‍ സംഗീതവും കഥകളും അപ്രത്യക്ഷമാകുന്ന, അടിച്ചേല്‍പ്പിക്കപ്പെടുന്ന സര്‍ഗ്ഗനിരാസത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പായി കാണാം. കഥകള്‍ പറയപ്പെടുന്നത്‌ ഭൂതകാലത്തെ നിലനിര്‍ത്താന്‍ മാത്രമല്ലഅത് അസ്തിത്വ സ്ഥാപനവും അതിജീവനവും കൂടിയാണ്. നോവലിനുള്ളിലെ നോവല്‍ എന്ന നിലയില്‍ മുഖ്യകഥാപാത്രം നിബന്ധിക്കുന്ന കഥസ്വന്തം ഭാഷ്യം നഷ്ടമാകുന്ന ടൈപ്പിസ്റ്റ് യുവതിയുടെ അസ്തിത്വ പ്രതിസന്ധി സംബന്ധിച്ചാണ് എന്നത് പ്രസക്തമാണ്. ഓര്‍മ്മയും മൊഴിയും നഷ്ടമാകുന്ന ലോകത്ത് ആവിഷ്കാരം സാധ്യമല്ലാതാകുന്നുശാരീരികവും മാനസികവുമായി തടവിലാക്കപ്പെടുന്ന ഇടത്തില്‍ സ്വാതന്ത്ര്യവും. സ്വത്വനിരാസവും ഉടലില്‍ തന്നെ സംഭവിക്കുന്ന ‘അപത്യക്ഷമാകലും മരണത്തിന്റെ മറുവാക്കായി തീരുകയും ചെയ്യുന്നു. 

അതീവ ശബളമായവടിവൊത്ത യൂണിഫോമും വികാര ശൂന്യമായ ഭാവവുമായി യാന്ത്രികമായ കൃത്യതയോടെ കടന്നു വരികയും ഒരു കൊലയന്ത്രമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മെമ്മറി പോലീസിന് മാവോയുടെ ചൈനസ്റ്റാലിന്റെ സോവിയറ്റ് യൂണിയന്‍, പോള്‍പോട്ടിന്റെ കംബോഡിയനാസി ജര്‍മ്മനി തുടങ്ങിയ ആധുനിക ഇരുമ്പുമറകളില്‍ മാത്രമല്ലചരിത്രം ബോധപൂര്‍വ്വമോ അല്ലാതെയോ തമസ്കരിച്ച ഒട്ടേറെ ജനപഥങ്ങളില്‍ പൂര്‍വ്വ മാതൃകകള്‍ ഉണ്ട് എന്നിടത്താണ്ഒഗാവയുടെ രചന സ്ഥല കാല അതിരുകള്‍ ഭേദിക്കുന്നത്. ദുരൂഹതയും അസംബന്ധവും അധികാര സ്വരൂപങ്ങളുടെ ഭീഷണാവസ്ഥയുമെന്ന സങ്കരത്തെ അതിന്റെ വൈശദ്യത്തില്‍ അവതരിപ്പിക്കുകയെന്ന നിഗൂഡതാ നിഷേധം’ (demystification) ഒഴിവാക്കാന്‍ കൂടിയാണ് ‘ദുര്‍ഗ്ഗം (castle) എന്ന പ്രതീകത്തെ കാഫ്ക കണ്ടെടുക്കുന്നത്. പില്‍ക്കാല ലോകസാഹിത്യത്തില്‍ ‘കാഫ്കെയസ്ക്’ എന്ന് വിളിക്കാവുന്ന അവതരണങ്ങള്‍ എണ്ണമറ്റതാണ്. ഏറ്റവുമൊടുവില്‍, പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളില്‍അടിമത്തത്തില്‍ നിന്ന് മോചനം തേടി പാലായനം ചെയ്യുന്ന ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരുടെ ദുര്‍ഘട യാനത്തിന്റെ സങ്കീര്‍ണ്ണ സംവിധാനങ്ങളെ മുഴുവന്‍ ‘അണ്ടര്‍ഗ്രൌണ്ട് റെയില്‍റോഡ്‌’ എന്ന രൂപകത്തിലേക്ക് ഒതുക്കിയ കോള്‍സന്‍ വൈറ്റ്ഹെഡ് (The Underground Railroad), അഭയാര്‍ഥിത്തത്തിന്റെ ഭൌമ രാഷ്ട്രീയ പ്രതിസന്ധികളെ മുഴുവന്‍ അപര ലോകങ്ങളിലേക്കു തുറക്കുന്ന മാന്ത്രിക വാതിലുകള്‍ എന്ന സങ്കല്‍പ്പനത്തില്‍ ചിത്രീകരിക്കുന്ന മോഹ്സിന്‍ ഹമീദ് (Exit Westഎന്നിവര്‍ വരെ ഈ നിര നീളുന്നു. ‘കാഫ്കെയസ്ക്’ പാരമ്പര്യത്തെ ഭൌമാരാഷ്ട്രീയ പരിതോവസ്ഥയുടെ കാലത്തേക്ക് പറിച്ചു നടുന്ന ഈ നിരയിലേക്കാണ് ‘മെമ്മറി പോലീസി’ലൂടെ യോക്കോ ഒഗാവ കടന്നുചെല്ലുന്നത് എന്നും നിരീക്ഷിക്കാവുന്നതാണ്. എന്നാല്‍സുദീര്‍ഘ ശൈത്യമെന്ന പ്രതീകം ധ്വനിപ്പിക്കുന്ന പാരിസ്ഥിതിക ഉത്കണ്ഠകളെ  നോവലിസ്റ്റ് അത്രകണ്ട് പിന്തുടരുന്നുമില്ല എന്നത് തെല്ലൊരു പരിമിതിയായി അനുഭവപ്പെടുകയും ചെയ്യും. 

read more:

Exit West by Mohsin Hamid

https://alittlesomethings.blogspot.com/2017/10/blog-post_24.html

A Wild Sheep Chase by Haruki Murakami

https://alittlesomethings.blogspot.com/2016/06/blog-post.html

Kafka on the Shore by Haruki Murakami

https://alittlesomethings.blogspot.com/2015/10/blog-post_29.html 

The Translation of Love by Lynne Kutsukake

https://alittlesomethings.blogspot.com/2024/09/the-translation-of-love-by-lynne.html


Tuesday, August 27, 2024

I Want to Live: The Story of Madhubala by Katijia Akbar

 'എനിക്ക് ജീവിക്കണം'- മധുബാലയുടെ കഥ

 


ഇന്ത്യന്‍ സിനിമയുടെ സുവര്‍ണ്ണകാലമെന്ന് നാല്പ്പതുകളെയും അമ്പതുകളെയും വിശേഷിപ്പിക്കുന്നതിന് പിന്നില്‍ സിനിമയുടെ 'ജീവിതത്തെക്കാള്‍ വലിയ സങ്കല്പം  (larger-than- life legends)' മാത്രമായിരുന്നില്ല, അക്കാലത്ത് സിനിമയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും നിറഞ്ഞു നിന്ന പ്രതിഭകളുടെ സാന്നിധ്യം കൂടി ഉണ്ടായിരുന്നു. നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും കുടുംബ വിലക്കുകളെയും സാമൂഹിക ഭ്രഷ്ടിനെയുമെല്ലാം മറികടന്ന് യുവ പ്രതിഭകള്‍ ഒരു കാന്തക്കല്ലിലെക്കെന്നോണം അതിന്റെ മായിക വലയത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. അമിയ ചക്രവര്‍ത്തി, നിതിന്‍ ബോസ്, അനില്‍ ബിശ്വാസ്, കിദര്‍ ശര്‍മ്മ, മെഹബൂബ് ഖാന്‍, കെ. എ. അബ്ബാസ്, കമാല്‍ അംറോഹി, വി. ശാന്താറാം, രാജ് കപൂര്‍, ബിമല്‍ റോയ് തുടങ്ങിയ സംവിധായകര്‍; നൌഷാദ്, ഗുലാം ഹൈദര്‍, എസ്. ഡി. ബര്‍മ്മന്‍, സജ്ജാദ് ഹുസൈന്‍, ഹേമന്ത് കുമാര്‍, ഓ. പി. നയ്യാര്‍, ഖയ്യാം, ശങ്കര്‍ ജയ് കിഷന്‍, സലീല്‍ ചൌധരി, തുടങ്ങിയ സംഗീതകാരന്മാര്‍; ഷംഷാദ് ബീഗം, നൂര്‍ ജഹാന്‍, രാജ് കുമാര്‍, അമീര്‍ ഭായ് കര്‍ണാടകി, സുരയ്യ, ലതാ മങ്കേഷ്കര്‍, മുഹമ്മദ്‌ റാഫി, മുകേഷ്, തലത് മഹ്മൂദ്, ഗീത ദത്ത് തുടങ്ങിയ ഗായകര്‍; സാഹിര്‍ ലുധിയാന്‍വി, ഷകീല്‍ ബദായുനി, കൈഫി ആസ്മി, രാജീന്ദര്‍ കിഷന്‍, റജാ മെഹ്ദി അലി ഖാന്‍, ഖമര്‍ ജലാലാബാദി, മജ്റൂഹ് സുല്‍ത്താന്‍പുരി, പ്രേം ധവാന്‍ തുടങ്ങിയ കവികള്‍ തന്നെയായ ഗാന രചയിതാക്കള്‍... ഹിന്ദി സിനിമ മൗലിക പ്രതിഭകളുടെ കേളീരംഗം തന്നെയായിരുന്നു അക്കാലത്ത്. അഭിനയ രംഗത്താവട്ടെ, ദിലീപ് കുമാര്‍- ദേവ് ആനന്ദ്- രാജ് കപൂര്‍ എന്നീ ത്രിമൂര്‍ത്തികള്‍ അരങ്ങു വാണപ്പോള്‍ അശോക്‌ കുമാര്‍, ഗുരു ദത്ത്, ഷമ്മി കപൂര്‍, സുനില്‍ ദത്ത്, രാജ് കുമാര്‍ തുടങ്ങിയവരും തങ്ങളുടേതായ ഇടങ്ങള്‍ വെട്ടിപ്പിടിച്ചു വിരാജിച്ചവര്‍ തന്നെയായിരുന്നു. നായികമാരിലാവട്ടെ മധുബാല - മീനാ കുമാരി-നര്‍ഗ്ഗീസ് ത്രയം തങ്ങളുടേതായ ശൈലികളില്‍ ഒന്നിനൊന്നു മികച്ചു നിന്നപ്പോള്‍ എക്കാലത്തെയും ഏറ്റവും മികച്ച ഗായികാ- അഭിനേത്രിമാരില്‍ ഒരാളായ സുരയ്യ ആരാധകരുടെ പ്രിയങ്കരിയായിരുന്നു. കാമിനി കൌശല്‍, ബീന റായ്, ഗീതാ ബാലി, വഹീദ റഹ്മാന്‍, നിമ്മി, വൈജയന്തി മാല തുടങ്ങിയ മികച്ചൊരു തുടര്‍നിരയും അക്കാലത്ത് തന്നെ നായികമാരായി നിറഞ്ഞുനിന്നു. ഈ കാലഘട്ടത്തില്‍ ഹിന്ദി സിനിമയുടെ ചക്രവാളത്തില്‍ ഒരപ്സരസ്സാന്നിധ്യമായി ഉദിച്ചുയരുകയും ജ്വലിച്ചു നില്‍ക്കുന്ന ഘട്ടത്തില്‍ത്തന്നെ വിധിയുടെ ബലിക്കല്ലില്‍ ഒടുങ്ങിപ്പോവുകയും ചെയ്ത അപൂര്‍വ്വപ്പിറവിയായിരുന്നു മധുബാലയെന്നു വിളിക്കപ്പെട്ട മുംതാസ് ജഹാന്‍ ദഹ് ലവി എന്ന ഏറ്റവും വൈവിധ്യസിദ്ധിയുള്ള  അഭിനേത്രിയുടെത്. വ്യക്തിജീവിതത്തില്‍ നിലനിര്‍ത്തിപ്പോന്ന കര്‍ശന സ്വകാര്യതകള്‍ കാരണം അധികമൊന്നും അറിയപ്പെടാതെ പോയേക്കാമായിരുന്ന അവരുടെ ചലച്ചിത്ര ജീവിതത്തിന്റെയും വ്യക്തിത്വത്തിന്റെയും ഉള്ളറകളിലേക്ക് ഒരു ജേണലിസ്റ്റിന്റെ അന്വേഷണ ബുദ്ധിയോടൊപ്പം, കറകളഞ്ഞ ഒരാരാധികയുടെ സ്നേഹാദരങ്ങളോടെ കടന്നു ചെല്ലുന്ന പുസ്തകമാണ് ഖദീജ അക് ബര്‍ രചിച്ച I Want to Live' The Story of Madhubala.

പുസ്തകത്തില്‍ ആവിഷ്കരിക്കപ്പെടുന്ന മധുബാലയുടെ ചിത്രം അനന്യ മനോഹരവും ആര്‍ദ്രവുമാണ്. പിതാവിന്റെ തൊഴില്‍ നഷ്ടത്തെ തുടര്‍ന്ന് ഒരു ജംബോ കുടുംബത്തിന്റെ ഉത്തരവാദിത്തം തോളിലെടുക്കേണ്ടിവന്ന ചുറുചുറുക്കും അഭിനയത്തില്‍ നൈസര്‍ഗ്ഗിക വാസനയുമുള്ള ബേബി മുംതാസ് എന്ന എട്ടുവയസ്സുകാരിയുടെ തുടക്കം ഒരു ഗായിക കൂടിയായായിരുന്നു- മേരെ ചോട്ടി സി മാന്‍ മേം എന്ന പാട്ടുമായി ബസന്തി എന്ന ചിത്രത്തില്‍ (1942) രംഗത്ത് വന്ന കൊച്ചു പെണ്‍കുട്ടി ചുവടു വെച്ചത് ഇന്ത്യന്‍ സിനിമയുടെ ഹൃദയത്തിലേക്കായിരുന്നു.  രഞ്ജിത്ത് സ്റ്റുഡിയോയില്‍ ബാലതാരമായി കരാര്‍ ചെയ്യപ്പെട്ട ബേബി മുംതാസ് മറ്റു ബാലതാരങ്ങളെ പോലെ നിഷ്പ്രഭമായി പോകാതിരുന്നത് പഠിക്കാനുള്ള ജിജ്ഞാസ നിലനിര്‍ത്തുകയും താരപ്രഭയില്‍ പെട്ട് അകാലത്തില്‍ മുതിര്‍ന്നവരുടെ മാനറിസങ്ങള്‍ ആഗിരണം ചെയ്ത് കുട്ടിയും മുതിര്‍ന്നവരും അല്ലാതാവുന്ന ചതിയില്‍ പെടാതിരിക്കുകയും ചെയ്തത് കൊണ്ടാണെന്ന നിരീക്ഷണം പ്രസക്തമാണ്. യഥാര്‍ഥത്തില്‍ തന്റെ കരിയറില്‍ ഉടനീളം ഈയൊരു കൌതുക സമീപനവും കൃത്യനിഷ്ഠയും അവര്‍ നിലനിര്‍ത്തിയിരുന്നുവെന്നു ഒട്ടേറെ സ്രോതസ്സുകളില്‍ നിന്നായി പുസ്തകം സമര്‍ഥിക്കുന്നുണ്ട്. പതിനാലാം വയസ്സില്‍ നീല്‍ കമലിലെ (1947) ആദ്യ നായികാ വേഷം ചെയ്യുമ്പോള്‍ത്തന്നെ ഇരുപത്തിരണ്ടുകാരനായിരുന്ന നായകന്‍ രാജ് കപൂറിനെ അഭിനയ സിദ്ധിയില്‍ ബഹുദൂരം പിന്നിലാക്കിയിരുന്നു മധുബാല എന്ന് നിരീക്ഷിക്കപ്പെട്ടിരുന്നു. ആയിടെയാണ് യൂസുഫ് ഖാനെ ദിലീപ് കുമാര്‍ ആക്കിയ അതേ ദേവികാ റാണി തന്നെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മനോഹരമായ സ്ക്രീന്‍ പേര് മുംതാസിനു നല്‍കിയത്- മധുബാല.  നീല്‍ കമലിനു ശേഷംഒരു ഡസന്‍ ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചു കഴിഞ്ഞാണ്  പില്‍ക്കാലം ഒരു കള്‍ട്ട് സിനിമയായി മാറിയ  മഹല്‍ (1949) സംഭവിക്കുന്നത്‌. ചിത്രം രണ്ടു സൂപ്പര്‍ താരങ്ങളെയാണ് സൃഷ്ടിച്ചത്: അപ്സര സൗന്ദര്യവും നിഗൂഡ പ്രകൃതവുമുള്ള നായികയെ അവതരിപ്പിച്ച മധുബാല, ചിത്രത്തിന്റെ മുഴുനീള ഈണമായി മാറിയ 'ആയേഗാ ആനേ വാലാ..' എന്ന ഗാനം പാടിയ ലതാ മങ്കേഷ്കര്‍. 

അമ്പതുകളില്‍ മധുബാലയുടെ സാന്നിധ്യം വിജയമന്ത്രം തന്നെയായി മാറിയ ഘട്ടമായിരുന്നു. 1951-ല്‍ ആണ് ഇന്ത്യന്‍ സിനിമയില്‍ 'ഓണ്‍ സ്ക്രീന്‍ റോമാന്സിന്റെ എക്കാലത്തെയും മികച്ച മാതൃകയായ തരാന റിലീസ് ചെയ്യപ്പെട്ടത്- മധുബാല, ദിലീപ് കുമാര്‍ പ്രണയം അതോടെ യാഥാര്‍ത്ഥ്യമായി. അഭിനയ കലയുടെ മര്‍മ്മമറിഞ്ഞ ദിലീപ് കുമാറിനോടൊപ്പം അക്ഷരാര്‍ത്ഥത്തില്‍ വിസ്മയിപ്പിച്ച പ്രകടനമായിരുന്നു മധുബാലയുടെത്. അനായാസം കോമഡി  കൈകാര്യം ചെയ്യാന്‍ വേണ്ട അപാരമായ ടൈമിംഗ് അവരുടെ സിദ്ധിയായിരുന്നുവെന്നു ദിലീപ് കുമാര്‍ സാക്ഷ്യപ്പെടുത്തുന്നു. പില്‍ക്കാലം മിസ്റ്റര്‍ ആന്‍ഡ്  മിസ്സിസ് '55, ചല്‍ത്തി കെ നാം ഗാഡി തുടങ്ങിയ ചിത്രങ്ങളില്‍ ഈ സിദ്ധി അതിന്റെ പരമാവധി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ബര്‍സാത് കി ഏക്‌ രാത്, അമര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഭാവ സാന്ദ്രതയുള്ള ട്രാജിക് റോളുകളും തനിക്കു ഭംഗിയായി വഴങ്ങുമെന്ന് തെളിയിച്ച മധുബാലയുടെ അഭിനയത്തിലെ റേഞ്ച് അതിന്റെ മുഴുവന്‍ ആഴത്തിലും അളക്കാനാകുക കെ. ആസിഫിന്റെ ബ്രഹ്മാണ്ഡ ചിത്രം മുഗളെ അസമില്‍ (1961) തന്നെയാണ്.


പുസ്തകത്തിലെ വിശദമായ ഒരധ്യായം തന്നെയും മുഗളെ അസമിന്റെ ചരിത്രവും ചിത്രത്തിലെ മധുബാലയുടെ പങ്കും പരിശോധിക്കുന്നതാണ്. ഒരു ചിത്രത്തെ സംബന്ധിച്ച എല്ലാ കാര്യങ്ങളും, ചെറുതും വലുതുമായവ, ചരിത്രമാകുക എന്ന അപൂര്‍വ്വതയാണ് മുഗളെ അസം. ചിത്രനിര്‍മ്മാണ ഘട്ടത്തില്‍ ഭ്രാന്തനെന്നും റിലീസിന് ശേഷം ജീനിയസ് എന്നും വിളിക്കപ്പെട്ട കെ. ആസിഫ് നടത്തിയ മുന്നൊരുക്കം,  സെറ്റ്, കോസ്റ്റ്യൂം, ആടയാഭരണങ്ങള്‍, സൈന്യം, ലൊക്കേഷനുകള്‍, സംഗീതം, ഗാനാലാപനം, ഷൂട്ടിംഗ് കാലയളവ്‌, അരങ്ങിലും അണിയറയിലുമായുണ്ടായ പ്രതിഭകളുടെ സംഗമം, അഭിനേതാക്കളുടെ തെരഞ്ഞെടുപ്പ്, അര്‍പ്പണം എന്നുവേണ്ട, ചിത്രവുമായി ബന്ധപ്പെട്ട നുറുങ്ങുകഥകള്‍ വരെ സിനിമ നിര്‍മ്മാണ ചരിത്രത്തിന്റെ സമാനതകളില്ലാത്ത ആവേശവും റെക്കോര്‍ഡുകളും സൃഷ്ടിക്കുകയായിരുന്നു. 1944-  മുതല്‍ കെ. ആസിഫ് ചിത്രത്തിനുള്ള തയ്യാറെടുപ്പുകളില്‍ ആയിരുന്നു. ഒരിക്കല്‍  സപ്രു, ചന്ദ്രമോഹന്‍, നര്‍ഗ്ഗീസ് ടീമിനെ വെച്ച് ചിത്രം പ്ലാന്‍ ചെയ്യപ്പെട്ടെങ്കിലും 1949-ല്‍ ചന്ദ്രമോഹന്‍ മരിച്ചതോടെ പദ്ധതി പാതിവഴിയിലായി. വിഭജനത്തെ തുടര്‍ന്ന് മൂലധനവും പ്രശ്നമായി. അതേ പ്രണയകഥക്ക് ഇതേ കാലയളവില്‍ വന്‍ വിജയമായ ആവിഷ്കാരങ്ങള്‍ വേറെയും ഉണ്ടാവുകയും ചെയ്തു. എന്നാല്‍ ആസിഫ് ഉപേക്ഷിക്കാന്‍ വേണ്ടി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന ആളല്ലായിരുന്നു. ഒരു പെര്‍ഫെക് ഷനിസ്റ്റ് ആയിരുന്ന ആസിഫ് തന്റെ കഥയില്‍ മറ്റാരും ഒരുക്കിയിട്ടില്ലാത്തത് കരുതി വെച്ചിരുന്നു. ചന്ദ്ര മോഹനു പകരം അക്ബര്‍ ചക്രവര്‍ത്തിയായി പ്രഥിരാജ് എത്തിയപ്പോള്‍ ഏറെ ബോധ്യപ്പെടുത്തലുകള്‍ക്ക് ശേഷമാണ് ഒരു ആക്ഷന്‍ ഹീറോ പരിവേഷം ഇല്ലാതിരുന്ന ദിലീപ് കുമാര്‍ സലിം രാജകുമാരന്‍ ആയത്. ഷൂട്ടിംഗ് തുടങ്ങി അമ്പതു ദിവസം കഴിഞ്ഞിട്ടും ചിത്രത്തിന്റെ നെടും തൂണ്‍ കഥാപാത്രമായ അനാര്‍ക്കലിയെ ആരവതരിപ്പിക്കും എന്ന് മാത്രം തീര്‍ച്ചയായിരുന്നില്ല. ഹല്‍ച്ചലിന്റെ സെറ്റില്‍ ഉണ്ടായ പ്രശ്നം ഇനിമുതല്‍ ദിലീപിനോടൊപ്പം അഭിനയിക്കില്ലെന്ന തീരുമാനത്തില്‍ നര്‍ഗ്ഗീസിനെ എത്തിച്ചിരുന്നു. ആസിഫ്, നൂതനെ സമീപിച്ചെങ്കിലും ആ വേഷം നര്‍ഗ്ഗീസോ മധുബാലയോ തന്നെ ചെയ്യണം എന്ന് അവരും നിലപാടെടുത്തു. അങ്ങനെയാണ് വേഷം മധുബാലയില്‍ എത്തിയത്. അതാഉല്ലാ ഖാന്റെ നിബന്ധനകളില്‍ മനം മടുത്ത് മധുബാലയെ ഒഴിവാക്കാന്‍ പോയ ആസിഫിനു അവര്‍ നേരിട്ടിടപെട്ട് പൂര്‍ണ്ണ സഹകരണം ഉറപ്പു കൊടുക്കുകയായിരുന്നു. ഒരു മികച്ച അഭിനേത്രി കൂടിയാണ് താന്‍ എന്ന് തെളിയിക്കാന്‍ കിട്ടിയ അവസരമായി അനാര്‍ക്കലിയെ കണ്ട മധുബാല ഏറെ ആവേശത്തിലായിരുന്നു. മധുബാലയുടെ സൗന്ദര്യം കാണുന്ന തിരക്കില്‍ അവരിലെ കിടയറ്റ അഭിനേത്രിയെ കാണാതെ പോകുന്ന പൊതു സമീപനത്തിനുള്ള മറുപടി കൂടിയായാണ് അവര്‍ ചിത്രത്തെ കണ്ടത്. ചിത്രത്തിന്റെ സെറ്റില്‍ പതിവുരീതിയില്‍ ചിരിക്കുടുക്കയും ഉല്ലാസവതിയുമായെത്തിയ മധുബാലയോട് തന്റെ കഥാപാത്രത്തിലേക്കുള്ള കായപ്രവേശത്തിനു ഈ ഭാവങ്ങള്‍ തികച്ചും മാറ്റെണ്ടതുണ്ടെന്നു ആസിഫ് നിഷ്കര്‍ഷ വെച്ചു. ആദ്യത്തെ അഞ്ചു ദിവസവും അവരെ വെറുതെയിരുത്തിയ ആസിഫ്, ആറാം ദിവസം അടിമുടി ഭാവമാറ്റം ഉള്‍ക്കൊണ്ടു സെറ്റിലെത്തിയ നായികയോട് പറഞ്ഞു: “ഇപ്പോള്‍ നീയെന്റെ അനാര്‍ക്കലിയായി.” തുടര്‍ന്ന് മധുബാല നടത്തിയ കായപ്രവേശം ചരിത്രമാണ്. തുടരെത്തുടരെ പല ആവിഷ്കാരങ്ങളായി ചലച്ചിത്ര രൂപം പ്രാപിച്ച സലിം- അനാര്‍ക്കലി പ്രണയ ദുരന്തത്തിനു ഇനിയൊരു ആവിഷ്കാരം ദുസ്സാധ്യമാകും വിധം മധുബാല ആ കഥാപാത്രത്തെ അനശ്വരമാക്കി. ഇന്ത്യന്‍ സിനിമയിലെ 'ഏറ്റവും എറോട്ടിക് ' എന്ന് വിശേഷിപ്പിക്കപ്പെട്ട ആ തൂവല്‍ സ്പര്‍ശ രംഗം ചിത്രീകരിക്കുമ്പോള്‍ നായകനും നായികയും യഥാര്‍ത്ഥ ജീവിതത്തില്‍ പരസ്പരം മിണ്ടാത്ത അവസ്ഥയായിരുന്നു എന്നത് ഇരുവരുടെയും പ്രോഫഷനലിസത്തിന്റെ തെളിവാണ്. മൂന്നു മാസം നീണ്ടു നിന്ന ഒറ്റയൊരു ഗാന ചിത്രീകരണ രംഗം - പ്യാര്‍ കിയാ തൊ ഡര്‍നാ ക്യാ- ചിത്രീകരിക്കുമ്പോഴും ഭാരിച്ചയഥാര്‍ത്ഥ ചങ്ങലകള്‍ ഉപയോഗിച്ചുള്ള സുദീര്‍ഘ ഷൂട്ടിംഗ്  വേളകളിലും മധുബാല തന്റെ ഹൃദയത്തിന്റെ രോഗാവസ്ഥ അപകടകരമാം വിധം മറച്ചു വെക്കുകയായിരുന്നു എന്ന് പുസ്തകം നിരീക്ഷിക്കുന്നു. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നായ ഈ  അഭിനയത്തിനു പോലും ഫിലിം ഫെയര്‍ അവാര്‍ഡ് മധുബാലയെ തേടിയെത്തിയില്ല- കാരണം വ്യക്തമായിരുന്നു. ആള്‍ക്കൂട്ടത്തെ അതീവ ഭയമായിരുന്ന അവര്‍ ഒരു അവാര്‍ഡ് നിശയില്‍  എന്നല്ല പാര്‍ട്ടികളില്‍ പോലും പങ്കെടുക്കുമായിരുന്നില്ല. ലൈംലൈറ്റില്‍ നില്‍ക്കുന്നവരെ മാത്രം ക്ഷണിക്കുന്ന പരിപാടികളില്‍ താല്പര്യമില്ലെന്നത് അവരുടെ നിലപാടായിരുന്നു. അനാര്‍ക്കലിയും മധുബാലയുടെ ജീവിതവും തമ്മില്‍ ഒരു പാട് കെട്ടുപിണഞ്ഞു പോയിരുന്നു ദിലിപ് കുമാറുമായുണ്ടായ അകല്‍ച്ചക്ക് ശേഷം. പുറമേക്ക് കാണിച്ചിരുന്നില്ലെങ്കിലും തന്റെ മേക്കപ്പ് റൂമിന്റെ സ്വകാര്യതയില്‍ അവര്‍ വിങ്ങിപ്പൊട്ടുന്നത് പലരുടെയും ശ്രദ്ധയില്‍ പെട്ടിരുന്നു. അതിനു ശേഷവും മധുബാല ജീവിച്ചിരുന്നു കുറെ കാലം - ജീവിതം കൈമോശം വന്നു നാടുകടത്തപ്പെടുന്ന തന്റെ കഥാപാത്രമായ കൊട്ടാര നര്‍ത്തകിയെ പോലെത്തന്നെ. 1960 ആഗസ്റ്റ് അഞ്ചിന് ബോംബെ മറാത്ത മന്ദിറില്‍ പ്രിമിയര്‍ ചെയ്യപ്പെട്ട മുഗളെ അസം ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നായിത്തീര്‍ന്നു. 2004- ല്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചെയ്യപ്പെട്ട കളര്‍ പതിപ്പ് തിയേറ്റര്‍ റിലീസിന് വേണ്ടി അങ്ങനെ ചെയ്ത ആദ്യ ചിത്രമായി. അതും ഒരു വന്‍ ഹിറ്റ്‌ ആയിരുന്നു എന്നതിലും പ്രധാന ശ്രദ്ധാ കേന്ദ്രം മധുബാലയായിരുന്നു. മുഗളെ അസം പലതുമാണ് - എന്നാല്‍ ഒടുവില്‍ അത് മധുബാലയുടെ ചിത്രമാണ്.

    ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കയ്യയച്ചു സംഭാവന ചെയ്യുകയും ആപല്‍ ഘട്ടങ്ങളില്‍ സഹായിച്ചവരെ ഒരിക്കലും മറക്കാതിരിക്കുകയും ചെയ്ത മധുബാല പക്ഷെ കര്‍ക്കശക്കാരനും ആളുകളുമായി ഒത്തുപോകുന്നതില്‍ പ്രശ്നക്കരനുമായ പിതാവ് അതാഉല്ലാ ഖാനിന്റെ വിവേചനമില്ലാത്ത തെരഞ്ഞെടുപ്പുകളില്‍ വകക്ക് കൊള്ളാത്ത ചിത്രങ്ങളില്‍ വാരി വലിച്ചു അഭിനയിക്കുന്ന അവസ്ഥയുണ്ടായത് അവരുടെ കഴിവുകളോട് പലപ്പോഴും നീതി പുലര്‍ത്തുകയുണ്ടായില്ല. ഇത്തിരി കൂടുതല്‍ കാലം ജീവിച്ചിരിക്കുകയും ശ്രദ്ധയോടെ ചിത്രങ്ങള്‍ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നുവെങ്കില്‍ തന്റെ സമകാലികരെയെല്ലാം അതിശയിക്കാന്‍ മധുബാലക്ക് കഴിയുമായിരുന്നു എന്ന് ദിലീപ് കുമാര്‍ ഓര്‍ക്കുന്നു. സത്യത്തില്‍ പുസ്തകത്തിലെ ഒരു അവ്യക്തതയും പിതാവിനോടുള്ള വിധേയത്വത്തെ സംബന്ധിച്ചുള്ളതാണ്: മധുബാല തന്റെ പിതാവിന്റെ മുഴുനിയന്ത്രണത്തില്‍ ആയിരുന്നു എന്ന് പലവുരു ആവര്‍ത്തിക്കപ്പെടുന്നുണ്ട്. ദിലീപ് കുമാറുമായുള്ള ബന്ധം തകരാനിടയായ ആ നയാ ദൌര്‍ കേസും അങ്ങനെയാണ് സംഭവിച്ചത്. രണ്ടു പത്താന്‍ ഈഗോകളുടെ സംഘര്‍ഷമാണ് ബി. ആര്‍. ചോപ്രയുടെ ക്രിമിനല്‍ കേസിനോടൊപ്പം ആ കോടതിമുറിയില്‍ ഏറ്റുമുട്ടിയത്. നഷ്ടം മധുബാലക്ക് മാത്രമായിരുന്നു; തകര്‍ന്നു പോയത് അവരുടെ ജീവിത സ്വപ്നവും. തന്റെ നിര്‍മ്മാതാവിനു വേണ്ടി എല്ലാതരം മൊഴികളും നല്‍കാന്‍ തയ്യാറായ ദിലീപിനെ നോക്കി 'ഇത് തന്നെയാണോ ഞാന്‍ സ്നേഹിച്ചയാള്‍?!' എന്ന് വിങ്ങിപ്പൊട്ടിയ മധുബാലയെ അവരുടെ വക്കീല്‍ ഓര്‍ക്കുന്നു. ജീവിതത്തില്‍ പക്ഷെ അവര്‍ ഹൃദയത്തിലേറ്റിയ ഏക പ്രണയം എല്ലാകാലവും അതായിരുന്നു എന്ന് പുസ്തകം സമര്‍ഥിക്കുന്നു. അതിന്റെ തകര്‍ച്ചയില്‍ തന്നോട് തന്നെ പകപോക്കും പോലെ അവര്‍ കണ്ടെത്തിയ കിഷോര്‍ കുമാറുമായുണ്ടായ വിവാഹം എല്ലാ അര്‍ത്ഥത്തിലും അബദ്ധമായിരുന്നു എന്ന് വിശ്വസിച്ചവരായിരുന്നു അവരുടെ അഭ്യുദയ കാംക്ഷികള്‍ എല്ലാം. അങ്ങേയറ്റം മാന്യനും വിഭാര്യനുമായിരുന്ന ഭരത് ഭൂഷന്‍ നടത്തിയ വിവാഹാഭ്യര്‍ഥന നിരസിച്ചാണ് ആ ഒട്ടും യോജിക്കാത്ത ബന്ധത്തിലേക്ക് അവര്‍ എടുത്തു ചാടിയതെന്നത് നര്‍ഗ്ഗീസിനെ പോലുള്ള സുഹൃത്തുക്കളെ ഏറെ വിഷമിപ്പിച്ചിരുന്നു.

    മധുബാലയുടെ സൌന്ദര്യത്തെയും ചുറ്റുമുള്ളവരില്‍ അതുണ്ടാക്കിയ പ്രതികരണങ്ങളെയും പേര്‍ത്തും പേര്‍ത്തും പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. അവരോടൊപ്പം ആദ്യം അഭിനയിക്കുമ്പോള്‍ വെറും രണ്ടു വയസ്സിന്റെ മൂപ്പ് മാത്രം ഉണ്ടായിരുന്ന ഷമ്മികപൂര്‍ സംഭാഷണം മറന്നു പോയതും പ്രണയാസക്തനായി അവരെ വിവാഹം കഴിക്കാന്‍ വീട്ടില്‍ വഴക്കിട്ടതും അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. ഇക്കഥ ഗീതാ ബാലിക്കും അവരുടെ മരണ ശേഷം അദ്ദേഹം വിവാഹം ചെയ്ത രണ്ടാം ഭാര്യക്കും അറിയാമായിരുന്നെന്നും അദ്ദേഹം പറയുന്നു. ഷൂട്ടിംഗ് സെറ്റില്‍ ആദ്യമായി മധുബാലയെ കണ്ട നിമ്മി ഉറക്കമില്ലാതെ ഒരു രാത്രി കഴിച്ചു കൂട്ടിയതും 'ഈ അപസരസ്സിനോടൊപ്പം ഞാനെന്താണ് ചെയ്യേണ്ടത്” എന്ന് അന്തം വിട്ടതും അവരുടെ വാക്കുകളിലുണ്ട്.  നായികമാരുടെ സൌന്ദര്യത്തെ കുറിച്ച് ഒരു ഘട്ടത്തില്‍ താരങ്ങള്‍ തങ്ങള്‍ക്കിടയില്‍ നടത്തിയ തെരഞ്ഞെടുപ്പില്‍ നര്‍ഗ്ഗീസ്സിനും നളിനി ജയവന്തിനും ബീനാ റായിക്കും പിറകില്‍ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ട മധുബാല മരണത്തിനിപ്പുറം രണ്ടരപ്പതിറ്റാണ്ട് കഴിഞ്ഞു 1993-ല്‍ ഒരു ഫിലിം മാഗസിന്‍ നടത്തിയ തെരഞ്ഞെടുപ്പില്‍ 58 ശതമാനം വോട്ടോടെ ഒന്നാം സ്ഥാനത്തെത്തിയത് ഖദീജ അക്ബര്‍ ചൂണ്ടിക്കാണിക്കുന്നു. രണ്ടാം സ്ഥാനത്തെത്തിയ നര്‍ഗ്ഗീസിനു കിട്ടിയത് 13 ശതമാനം വോട്ടുകള്‍ ആയിരുന്നു എന്നതും പ്രസക്തമാണ്. ആളുകളോട് നിര്‍ദോഷമായി തമാശകള്‍ ഒപ്പിക്കാന്‍ ഇഷ്ടമായിരുന്ന മധുബാല ചിരിപൊട്ടിയാല്‍ അടക്കി നിര്‍ത്താന്‍ കഴിയാതെ സെറ്റില്‍ രസകരമായ അലോസരങ്ങല്‍ക്കിടയാക്കിയ സന്ദര്‍ഭങ്ങള്‍ വിവരിക്കപ്പെടുന്നുണ്ട്. ഷമ്മി കപൂറിന്റെ തനതു നൃത്ത രീതികള്‍ കണ്ട് ഉറങ്ങിക്കിടക്കുന്ന നായിക കുടുകുടെ ചിരിക്കുന്നത് തോളനക്കമായി റെയില്‍ കാ ഡിബ്ബയില്‍ കാണാം. വ്യക്തിജീവിതത്തില്‍ ഒതുങ്ങിക്കഴിയാനുള്ള അവരുടെ പ്രകൃതം കാരണം ഗ്രേറ്റ ഗാര്‍ബോയുമായി അവരെ താരതമ്യം ചെയ്യാറുണ്ടെങ്കിലും യഥാര്‍ഥത്തില്‍ ഒരു താരതമ്യ സാധ്യതയുള്ളത് മരിലിന്‍ മണ്‍റോയുമായാണ് എന്നാണു ഗ്രന്ഥകാരി കരുതുന്നത്. സൌന്ദര്യത്തിലും അഭിനയത്തിലെ അനായാസതയിലും കോമിക് റോളുകള്‍ ഭംഗിയാക്കാനുള്ള മിടുക്കിലും സര്‍വ്വോപരി രണ്ടുപേരും മുപ്പത്തിയാറാം വയസ്സിലാണ് മരിച്ചത് എന്ന കാര്യത്തിലും അവര്‍ക്കിടയില്‍ സാമ്യങ്ങളുണ്ട്. എന്നാല്‍, മരിലിന്‍ ലൈംലൈറ്റില്‍ നില്‍ക്കാതെ ജീവിക്കാനേ വയ്യാത്ത ആളായിരുന്നെങ്കില്‍ ഇന്ത്യയുടെ വീനസ് ക്വീന്‍ ആള്‍ക്കൂട്ടത്തെയും പാര്‍ട്ടികളെയും എന്ത് വിലകൊടുത്തും അകറ്റി നിര്‍ത്തി. 'ലോകത്തിലെ ഏറ്റവും വലിയ താരം ഇന്ത്യയിലാണ്, അവര്‍ ഇതുവരെ ഹോളിവുഡില്‍ എത്തിയിട്ടുമില്ല' എന്ന ന്യു യോര്‍ക്ക്‌ തിയേറ്റര്‍ ആര്‍ട്സ് മാഗസിന്റെ പരിദേവനത്തിനു പകരം മധുബാലക്ക് ഹോളിവുഡില്‍ ഒരു തുടക്കം നല്‍കാന്‍ തയ്യാറായ ഫ്രാങ്ക് കാപ്രക്കും തടസ്സമായത് തന്റെ ചുറ്റുവട്ടങ്ങളില്‍ ഒതുങ്ങിക്കഴിയുകയെന്ന മധുബാലയുടെ തീരുമാനമാണ്.

    രോഗം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ പിടി കൂടുകയും കിഷോര്‍ കുമാറുമായുള്ള ദാമ്പത്യം സ്വാഭാവിക തകര്‍ച്ചയില്‍ എത്തുകയും ചെയ്ത് ശയ്യാവലംബിയായ അന്ത്യ വര്‍ഷങ്ങളിലെ ഹൃദയ വ്യഥയും ശാരീരിക പീഡയും അവസാന അധ്യായത്തിന്റെ വിഷയമാണ്. പ്രേം നാഥ്‌, ഷമ്മി കപൂര്‍, ഭരത് ഭൂഷന്‍- മൂന്നു പേരും മധുബാലയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. അവര്‍ ആരോടോത്തും സന്തുഷ്ടമായ ഒരു ജീവിതത്തിനു സാധ്യതയുണ്ടായിരുന്നു എന്ന് സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു. പക്ഷെ ഹൃദയം കൊണ്ടു ജീവിച്ച മധുബാലയുടെ ശിക്ഷയും അതേ ഹൃദയം തന്നെയായിപ്പോയി. അന്ത്യ നാളുകളില്‍ അവരുടെ ആഗ്രഹപ്രകാരം ദിലീപ് കുമാര്‍ അവരെ സന്ദര്‍ശിക്കാറുണ്ടായിരുന്നു എന്ന വെളിപ്പെടുത്തലിലൂടെ പുസ്തകം മറ്റൊരു മിത്തിനെ കൂടി പൊളിക്കുന്നുമുണ്ട്. മധുബാലയുടെ ജീവിതത്തില്‍ ഒരേയൊരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ എന്നും മറ്റുള്ള ബന്ധങ്ങളൊക്കെ നിര്‍ദ്ദോഷ സൌഹൃദങ്ങള്‍ക്കപ്പുറം പോയിരുന്നില്ലെന്നും പുസ്തകം സമര്‍ഥിക്കുന്നു. എന്തായാലും ഒരപ്സരസ്സിന്റെ ഉടല്‍ സാന്നിധ്യവും ഒരു ദുരന്ത നായികയുടെ ഹൃദയഭാരവും സിനിമാ ചരിത്ര കഥാകാരന്മാര്‍ക്കായി ബാക്കിവെച്ചു കാല യവനികക്കുള്ളില്‍ മറയുമ്പോള്‍ 1933 ഫെബ്രുവരി പതിനാലിന് ജനിച്ച ഇന്ത്യന്‍ സിനിമയുടെ മധുബാലക്ക് കൃത്യം മുപ്പത്തിയാറ് വയസ്സും ഒമ്പത് ദിവസവും ആയിരുന്നു പ്രായം.

     തന്റെ നായികയോട് തനിക്കുള്ള ആരാധന ഒരിക്കലും മറച്ചുവെക്കുന്നില്ലെങ്കിലും എല്ലായിപ്പോഴും കുലീനവും സംസ്കാര സമ്പന്നവുമാണ് ജീവചരിത്രകാരിയുടെ സമീപനം എന്നത് എടുത്തു പറയേണ്ടതാണ് -  മധുബാലയുടെ പ്രൊഫഷനല്‍ എതിരാളികളെ  കുറിച്ച് ഒരു ഘട്ടത്തില്‍ പോലും അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തുന്നില്ലെന്ന് മാത്രമല്ല തികഞ്ഞ ബഹുമാനത്തോടെയാണ് അവരെയൊക്കെ പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്‌. ഇന്ത്യന്‍ സിനിമയുടെ ദുരന്ത നായികയായി ഉയര്‍ന്നുവന്ന മീനാകുമാരി, കൊഹിനൂര്‍ പോലുള്ള ചിത്രങ്ങളില്‍ കാഴ്ചവെച്ച അഭിനയ വൈവിധ്യത്തെ പ്രശംസിക്കുന്നതു പോലെ മധുബാലയും നര്‍ഗ്ഗീസുമായുണ്ടായിരുന്ന ഊഷ്മള ബന്ധവും പരസ്പര ബഹുമാനവും പുസ്തകം എടുത്തു പറയുന്നുണ്ട്. അമറിന്റെ സെറ്റില്‍  നിമ്മി ദിലീപ് കുമാറിനോട് കൂടുതല്‍ അടുക്കുന്നുവോ എന്ന സന്ദേഹം അവരോടു തന്നെ നേരിട്ട് ചോദിച്ചതും തെറ്റിദ്ധാരണകളുടെ അന്ത്യം ഒരു ആജീവനാന്ത സൌഹൃദത്തിന് വഴിമാറിയതും നിമ്മിയുടെ തന്നെ വാക്കുകളില്‍ വായിക്കാം. കൂടാതെ, മധുബാലയുമായുള്ള ബന്ധത്തെ കുറിച്ച് തികഞ്ഞ മൗനം എന്നുമെന്നും പാലിച്ച ദിലീപ് കുമാര്‍ അതു ഭേദിക്കുകയും വിശദമായ അഭിമുഖം നല്‍കുകയും ചെയ്തത് പുസ്തകത്തിനു വളരെ വലിയ മൂല്യമാണ് നല്‍കുന്നതെന്നതും എടുത്തു പറയണം.

 also read:

Smita Patil – A Brief Incandescence by Maithili Rao

https://alittlesomethings.blogspot.com/2024/09/smita-patil-brief-incandescence-by.html

Dilip Kumar: The Substance and the Shadow by Udaya Tara Nayar

https://alittlesomethings.blogspot.com/2018/03/blog-post_4.html

Dark Star: The Loneliness of Being Rajesh Khanna by Gautam Chintamani

https://alittlesomethings.blogspot.com/2024/09/dark-star-loneliness-of-being-rajesh.html

 Her Again: Becoming Meryl Streep by Michael Schulman

https://alittlesomethings.blogspot.com/2024/09/her-again-becoming-meryl-streep-by.html

Brigitte Bardot and The Lolita Syndrome by Simone de Beauvoir / Bernard Fretchman

https://alittlesomethings.blogspot.com/2024/09/brigitte-bardot-and-lolita-syndrome-by.html

Brando: Songs My Mother Taught Me by Marlon Brando , Robert Lindsey

https://alittlesomethings.blogspot.com/2017/09/01.html

Romancing with Life by Dev Anand

https://alittlesomethings.blogspot.com/2024/09/romancing-with-life-by-dev-anand.html